" ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്" എന്ന ദുഷ്ടലാക്കോടെയുള്ള പദ്ധതിയെ പൂർണ്ണമായും നിരാകരിക്കുക [ എം എൽ അപ്ഡേറ്റ് വീക് ലി , സെപ്റ്റംബർ 25- ഒക്ടോബർ 01, 2024 ലക്കം പ്രസിദ്ധീകരിച്ച എഡിറ്റോറിയൽ ]
" ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്" എന്ന ദുഷ്ടലാക്കോടെയുള്ള പദ്ധതിയെ പൂർണ്ണമായും നിരാകരിക്കുക [ എം എൽ അപ്ഡേറ്റ് വീക് ലി , സെപ്റ്റംബർ 25- ഒക്ടോബർ 01, 2024 ലക്കം പ്രസിദ്ധീകരിച്ച എഡിറ്റോറിയൽ ]
ആർ എസ്സ് എസ്സും ആഗോള തീവ്രവലതുപക്ഷവും : വിപുലമാവുന്ന കണ്ണികൾ, വളരുന്ന ആധിപത്യ മോഹങ്ങൾ
സമനില തെറ്റിയ ബിജെപി
വിദ്വേഷവും ഹിംസയും വളർത്തുന്ന പ്രചാരണങ്ങൾക്ക് ആക്കം കൂട്ടുന്നു.
വയനാട് ദുരന്തം:
ആഗോളതാപനത്തിന്റെ വിപൽ ഭീഷണി വർദ്ധിക്കുന്നു
- ഡോ . എസ് ഫൈസി
(translated text of the original English article published in Liberation monthly, August 2024)
കഴിഞ്ഞ ജൂലൈ 30 ന് പുലർച്ചെയോടെ കേരളത്തിലെ വയനാട് ജില്ലയിലെ മേപ്പാടി പഞ്ചായത്ത് വിനാശകരമായ പ്രകൃതിദുരന്തങ്ങളുടെ വേദിയായി. തുടർച്ചയായി പെയ്ത മഴയിൽ മാരകമായ രണ്ട് ഉരുൾപൊട്ടലുകൾ ഉണ്ടായപ്പോൾ വീടുകളിൽ ഉറക്കത്തിലായിരുന്ന 231 പേർ മരിക്കുകയും 128 പേരെ ദിവസങ്ങൾ നീണ്ട തെരച്ചിലുകൾക്കു ശേഷവും കാണാതാവുകയും ചെയ്തു; നാശം വളരെ ഭയാനകമായിരുന്നു, മരണപ്പെട്ടവരിൽ പലരുടേയും ശരീരങ്ങൾ കഷണങ്ങളായി ചിതറുകയായിരുന്നു. മരിച്ച 205 പേരുടെ ശരീരഭാഗങ്ങൾ മാത്രമേ കണ്ടെടുക്കാൻ കഴിഞ്ഞുള്ളു. മുണ്ടക്കൈ, ചൂരൽമല, അട്ടമല വില്ലേജുകളിലെ നാനൂറോളം വീടുകൾ പൂർണമായും തകർന്നു, പലതും ഉരുൾപൊട്ടലിൻ്റെ പ്രഭവകേന്ദ്രത്തിൽ നിന്നുള്ള വെള്ളവും ചെളിയും പാറക്കല്ലുകളും ചരലും നിറഞ്ഞ പ്രവാഹത്തിൽ ഒലിച്ചുപോയി.
2018 ൽ കേരളത്തിന്റെ ഭൂരിഭാഗങ്ങളിലും ഉണ്ടായ വെള്ളപ്പൊക്കത്തിൽ അനവധിയാളുകൾക്ക് ജീവഹാനി സംഭവിക്കുകയും 40,000 കോടി രൂപയുടെ നാശനഷ്ടങ്ങൾ ഉണ്ടായതായി കണക്കാക്കുകയും ചെയ്തു. അതിന്റെ പിന്നാലെ ,2019 ൽ വയനാട് , മലപ്പുറം ജില്ലകളിൽ ഉണ്ടായ ഉരുൾപൊട്ടലുകളിൽ 75 പേർ മരണപ്പെട്ടു. അന്ന് വയനാട്ടിൽ ഉരുൾപൊട്ടൽ ഉണ്ടായ പുത്തുമല യിൽനിന്നും കഷ്ടിച്ച് 6 കിലോമീറ്റർ ദൂരത്താണ് ഇപ്പോൾ ദുരന്തം ഉണ്ടായ പ്രദേശങ്ങളിലൊന്നായ ചൂരൽമല സ്ഥിതിചെയ്യുന്നത്.
ഇപ്പോൾ ഉണ്ടായിരിക്കുന്ന ദുരന്തത്തോടെ , കാലാവസ്ഥാവ്യതിയാന ദുരിതങ്ങൾ തുടർച്ചയായി ഉണ്ടാവുന്ന ഒരു പ്രദേശം എന്ന നിലയിൽ കേരളം മാറിയിരിക്കുന്നു. ഈ ദുഃസ്ഥിതി വന്നുചേർന്നതിൽ സംസ്ഥാനത്തിന് കാര്യമായ പങ്ക് ഇല്ല എന്നതാണ് സത്യം. വനമേഖലയുടെ വിസ്തൃതി കുറഞ്ഞതും കല്ല് ഖനനം ചെയ്യുന്ന ക്വാ റികൾ പ്രവർത്തിക്കുന്നതും,എന്തിന് ക്വാറികളിൽനിന്നുള്ള പൊടിയാണ് അധിക മഴയ്ക്ക് നിമിത്തമായതെന്നുപോലും ദുരന്തത്തിൻറെ കാരണങ്ങളായി ഉന്നയിച്ച് രംഗത്തുവരാനും കുറ്റപ്പെടുത്താനും ചിലർക്ക് ഒട്ടും ആലോചിക്കേണ്ടിവന്നില്ല . എന്നാൽ, കേരളം കാലാവസ്ഥാവ്യതിയാന പ്രതിസന്ധിയുടെ നിർഭാഗ്യങ്ങൾ തുടർച്ചയായി നടമാടുന്ന ഒരു സ്ഥിരം അരങ്ങായിക്കഴിഞ്ഞു എന്ന് സംശയമെന്യേ പറയാവുന്നവിധത്തിലാണ് ഇപ്പോഴത്തെ ദുരന്തം ഉണ്ടായിരിക്കുന്നത്. ആദ്യത്തെ ഉരുൾപൊട്ടൽ ഉണ്ടായത് പുലർച്ചെ രണ്ടുമണിക്കായിരുന്നുവെങ്കിൽ കൂടുതൽ നാശങ്ങൾ വരുത്തിവെച്ച രണ്ടാമത്തേത് രാവിലെ അഞ്ചുമണിക്ക് ആയിരുന്നു. തൊട്ട് മുമ്പത്തെ 24 മണിക്കൂറിൽ അവിടെ പെയ്ത മഴയുടെ അളവ് പേടിപ്പെടുത്തും വിധം 372 മില്ലിമീറ്റർ ആയിരുന്നു. അതിനും മുമ്പുള്ള 24 മണിക്കൂറിൽ 204 .5 മില്ലിമീറ്റർ മഴ പെയ്തിരുന്നു. 200 മില്ലിമീറ്ററിലധികം വരുന്ന മഴ ഇന്ത്യൻ കാലാവസ്ഥാ നിരീക്ഷണ വകുപ്പ് നിർവ്വചനപ്രകാരം അതിതീവ്ര മഴയുടെ ഗണത്തിൽപ്പെടുന്നു . അപ്പോൾ , അനിവാര്യമായ ദുരന്തത്തിന് തൊട്ട് മുൻപത്തെ 48 മണിക്കൂറിൽ സ്ഥലത്ത് പെയ്തത് 572 മില്ലിമീറ്റർ മഴയായിരുന്നുവെന്ന് മനസ്സിലാക്കാം. ഒരുദിവസം മുഴുവൻ അതിതീവ്ര മഴയിൽ നനഞ്ഞു കുതിർന്ന ഭൂമിയിൽ ആണ് തൊട്ടടുത്ത 24 മണിക്കൂറിൽ കൂടുതൽ കഠിനമായ മഴ പെയ്തിറങ്ങിയത് എന്നത് ശ്രദ്ധേയമാണ് .
ആഗോളതാപനത്തിൻ്റെ ഫലമായി മഴയുടെ തീവ്രതയിലും വിതരണത്തിലുമുള്ള മാറ്റങ്ങൾ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള മൾട്ടി ഡിസിപ്ലിനറി ഇൻ്റർഗവൺമെൻ്റൽ പാനൽ (IPCC) 2007-ൽ പ്രവചിച്ചിരുന്നു. ആഫ്രിക്കയിലെയും ഏഷ്യയിലെയും മിക്ക പ്രദേശങ്ങളിലും പതിവായി'കനത്ത മഴയും അനുബന്ധ വെള്ളപ്പൊക്കവും തീവ്രമാകുമെന്നും കൂടുതൽ ആവർത്തനസ്വഭാവത്തോടെ അത് സംഭവിക്കുമെന്നും IPCC ഉത്തമ ബോദ്ധ്യത്തോടെ 2021-ൽ റിപ്പോർട്ട് ചെയ്തിരുന്നു. ഈ പ്രവചനം നടക്കുമ്പോൾ, കാലാവസ്ഥാ പ്രതിസന്ധിയിൽ നിന്ന് ശ്രദ്ധ തിരിക്കുന്നതിന് തീവ്രശ്രമത്തിലായിരുന്നു വയനാട്ടിലെ ചില താൽപ്പര്യ ഗ്രൂപ്പുകൾ. ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യയുടെ 2021 ലെ ഫോറസ്റ്റ് എസ്റ്റിമേഷൻ റിപ്പോർട്ട് വിശ്വസിക്കാമെങ്കിൽ, വയനാടിന് 74.2 ശതമാനം വനമേഖലയും , തൊട്ട് മുൻപത്തെ രണ്ടുവര്ഷങ്ങളിലേതിനെയപേക്ഷിച്ച് 0.29 ചതുരശ്ര കിലോമീറ്റർ വീതം അധിക വനവിസ്തൃതിയും കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട് . പശ്ചിമഘട്ടത്തിലെ മറ്റിടങ്ങളിലെന്നപോലെ വയനാട്ടിലും ക്വാറികൾ ഉണ്ട്, എന്നാൽ ഏറ്റവും അടുത്തുള്ള ക്വാറി, പ്രത്യേകിച്ച് റിസർവ് ഫോറസ്റ്റ് പ്രദേശം.കൂടിയായ ഇപ്പോഴത്തെ ഉരുൾപൊട്ടലിൻ്റെ പ്രഭവകേന്ദ്രത്തിൽ നിന്ന് 10.5 കിലോമീറ്റർ അകലെയായിരുന്നു, പെട്രോളിയം കയറ്റുമതി ചെയ്യുന്ന രാജ്യമായ യുഎഇ, കാലാവസ്ഥാ വ്യതിയാനം ഏപ്രിലിലെ വെള്ളപ്പൊക്കത്തിന് കാരണമായി പറയാൻ മടിക്കുന്നുവെങ്കിലും ഏപ്രിൽ 14 നും 15 നും ഇടയിൽ 24 മണിക്കൂറിനുള്ളിൽ 254 മില്ലിമീറ്റർ മഴയാണ് ആ രാജ്യത്ത് പെയ്തത്. അതേസമയം, 2022 ൽ രേഖപ്പെടുത്തിയ മഴ 10 മാസത്തിനിടെ ആകെ 56.2 മില്ലിമീറ്റർ എന്ന രീതിയിലായിരുന്നു.
2018 ൽ പ്രളയം ഉണ്ടായപ്പോഴും ഡോ മാധവ് ഗാഡ്ഗിലും കൂട്ടാളികളും ഉൾപ്പെട്ട ചില നിരീക്ഷകർ വനനശീകരണത്തിന്റെയും ക്വാറി പ്രവർത്തനങ്ങളുടെയും കാര്യം എടുത്തുപറഞ്ഞ് പെട്ടെന്ന് കുറ്റപ്പെടുത്തൽ നടത്തിയിരുന്നു. എന്നാൽ, ആ വർഷം ആഗസ്ത് 9 മുതൽ 15 വരെ സാധാരണയിലും കവിഞ്ഞ് 257 % അധിക മഴയുണ്ടായി എന്നതും, അത്തരമൊരു സാഹചര്യത്തിൽ ഏത് തരം ഭൂമിയിലും പിടിച്ചുനിൽക്കാൻ പ്രയാസമായിരിക്കുമെന്നുമുള്ള വസ്തുത ഇവർ പാടേ അവഗണിച്ചിരുന്നു. 2017 ലെ എഫ് എസ് ഐ റിപ്പോർട്ട് പ്രകാരം സംസ്ഥാനത്തിലെ വനകവചിത ഭൂപ്രദേശത്തിന്റെ വിസ്തൃതി കൂടിയതായി കാണപ്പെട്ടിരുന്നു. ജൈവ വൈവിധ്യങ്ങൾ കൊണ്ട് സമ്പന്നമായ കുന്നിൻ പ്രദേശങ്ങൾ ഉള്ള വയനാട് ജില്ലയിൽ പൊതുവേ ജൂൺ മാസത്തിൽ നല്ല മഴ ലഭിക്കാറുണ്ടെങ്കിലും , ഈ വർഷം ജൂണിൽ മഴ കുറവായിരുന്നു. എന്നാൽ, ജൂലൈ 30 ന് രാവിലെ നാശം വിതയ്ക്കാൻ കരുതിവെച്ചപോലെ വെള്ളത്തിന്റേയും പാറക്കല്ലുകളുടേയും താഴോട്ടുള്ള കുത്തിയൊഴുക്ക് രണ്ട് ഗ്രാമങ്ങളെ അക്ഷരാർത്ഥത്തിൽ തുടച്ചുനീക്കിയപ്പോൾ ഒരു സമൂഹം കൂടി കാലാവസ്ഥാ പ്രതിസന്ധിയുടെ ഭാഗ്യഹീനരായ ഇരകളായിത്തീരുകയായിരുന്നു. വ്യാവസായികമായി മുന്നേറ്റം കൈവരിച്ച രാജ്യങ്ങളും, വികസ്വര ലോകത്തിൽ ജീവിക്കുന്ന ഒരു പിടി സമ്പന്നരും ആണ് കാലാവസ്ഥാ പ്രതിസന്ധിയുടെ യഥാർത്ഥ ഉത്തരവാദികൾ. എന്നിട്ടും ഡോ .ഗാഡ്ഗിൽ ഉന്നയിക്കുന്നത് ക്വാറികളിൽ നിന്ന് വരുന്ന പൊടി നിമിത്തം രൂപപ്പെടുന്ന എയ്റോസോളുകൾ (aerosol ) അധിക മഴസൃഷ്ടിച്ചതുകൊണ്ടാണ് ദുരന്തം ഉണ്ടായതെന്ന വിചിത്ര മായ വാദം ആണ്. പാരിസ്ഥിതിക സുസ്ഥിരതയിൽ ഊന്നിയ പ്രകൃതി വിഭവ മാനേജ്‌മെന്റ് പ്രാവർത്തികമാക്കാൻ യോജിച്ചതാണ് ഇന്ത്യയിലെ ജാതി-വർണ്ണ വ്യവസ്ഥ എന്ന് കുറച്ചു മുൻപ് ഡോ.ഗാഡ്ഗിൽ പറഞ്ഞ അഭിപ്രായം പോലെ വിചിത്രമാണ് ഇതും. ഇന്ത്യയിലെ പരിരക്ഷണ പ്രസ്ഥാനത്തിന്റെ പിതാവായി അറിയപ്പെടുന്ന ഡോ . സലിം അലിയെ അമേരിക്കൻ ഏജന്റ് എന്ന് സമീപകാലത്ത് ഡോ .മാധവ് ഗാഡ്ഗിൽ വിശേഷിപ്പിച്ചതും അതുപോലെ വിചിത്രമാണ് .
കാലാവസ്ഥാ പ്രതിസന്ധിയുടെ യഥാർത്ഥ ലഘൂകരണം സാദ്ധ്യമാകുന്നത് ഭൗമതാപനത്തിനു കാരണമായ വാതകങ്ങളുടെ ഉദ്‌വമനം ഗണ്യമായി കുറയ്ക്കുന്നതിലൂടെയാണെങ്കിലും, സർക്കാരുകൾ അതിനെ നിരാകരിക്കുകയാണ് ചെയ്യുന്നത്. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള യുഎൻ ഫ്രെയിംവർക്ക് കൺവെൻഷൻ (UNFCCC) അടുത്തിടെ ഒരു നഷ്ടപരിഹാര ഫണ്ട് സ്ഥാപിച്ചു. യുപി, ഹിമാചൽ പ്രദേശ്, അസം, രാജസ്ഥാൻ, ഹരിയാന എന്നിവിടങ്ങളിൽ നിർത്താതെ പെയ്ത മഴയുടെ ഫലമായി അസാധാരണമായ വെള്ളപ്പൊക്കം ഈ സീസണിൽ നാം കണ്ടു. ഇന്ത്യ കാലാവസ്ഥാവ്യതിയാന ദുരിതങ്ങൾക്ക് ഏറെ സാധ്യതയുള്ള ഒരു രാജ്യവും , കേരളം അതിന്റെ നിത്യ ഇരയായ ഒരു സംസ്ഥാനവും ആണ്. നഷ്ടപരിഹാര ഫണ്ടിൻ്റെ സ്ഥാപനപരമായ ആസ്ഥാനം നിലവിൽ ഫിലിപ്പീൻസ് ആണെങ്കിലും കേന്ദ്രസർക്കാരിൻ്റെ പിന്തുണയോടെ കേരളം ഫണ്ടിൽ നിന്ന് നഷ്ടപരിഹാരം തേടാനുള്ള നടപടികൾ ആരംഭിക്കണം. വൻതോതിൽ കാർബണിൻ്റെ ശേഖരണം നിമിത്തമുള്ള കെടുതികളും ആഗോളതാപനത്തിൻ്റെ ഈ ദാരുണമായ ആഘാതവും അനുഭവിക്കേണ്ടി വന്നത് 74.2 ശതമാനം വനവിസ്തൃതിയുള്ള വയനാടിനായിരുന്നു എന്നത് വിരോധാഭാസമാണ്. രാജ്യങ്ങൾക്കിടയിലും രാജ്യങ്ങൾക്കുള്ളിലും സമ്പത്തും ദാരിദ്ര്യവും ധ്രുവീകരിക്കപ്പെടുന്ന ഒരു ലോകക്രമത്തിൽ, സമ്പന്നർ മൂലമുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനത്തിൻ്റെ ആഘാതം ദരിദ്രരാണ് വഹിക്കുന്നത്.
ദുരന്തസമയത്ത് കേരളം ഒന്നിക്കുന്നുവെന്ന അനുഭവം ഇത്തവണയും വ്യത്യസ്തമായിരുന്നില്ല. രക്ഷാപ്രവർത്തനങ്ങളിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും സർക്കാർ സേനയ്‌ക്കൊപ്പം നിരവധി പേർ പങ്കെടുത്തു. ദുരന്തബാധിതരെ പിന്തുണയ്ക്കാനുള്ള ജനങ്ങളുടെ ഐക്യവും സന്നദ്ധതയും ശ്രദ്ധേയമായിരുന്നു. എന്നിരുന്നാലും, വൈകൃതത്തിന്റെ മുഖങ്ങൾക്ക് പ്രത്യക്ഷപ്പെടാനുള്ള അവസരം കൂടിയായിരുന്നു ദുരന്തത്തിൻ്റെ സന്ദർഭം. സംസ്ഥാന ദുരന്ത നിവാരണ കമ്മീഷണറുടെ തലവനായ ഐഎഎസ് ഉദ്യോഗസ്ഥൻ ശാസ്ത്ര സാങ്കേതിക വകുപ്പ് മേധാവിയോട് നടത്തിയ ഒരു 'അഭ്യർത്ഥന' യുടെ ഉള്ളടക്കം , നിരീക്ഷണ പഠനങ്ങൾ നടത്താനും അവരുടെ അഭിപ്രായങ്ങൾ സ്വതന്ത്രമായി മാദ്ധ്യമങ്ങളോട്.പങ്കുവെക്കാനും തല്പരർ ആയ ശാസ്ത്രജ്ഞന്മാരെ ദുരന്തമേഖലയിൽ പോകാൻ അനുവദിക്കരുത് എന്നായിരുന്നു. മാദ്ധ്യമങ്ങളിൽ ഉണ്ടായ വ്യാപകമായ പ്രതിഷേധത്തെ തുടർന്ന് സർക്കാർ ഇത് പിൻവലിക്കാൻ നിർബന്ധിതരായി . എന്നാൽ ആശങ്കാജനകമായ കാര്യം എന്തെന്നാൽ, സയൻസ് ആൻഡ് ടെക്‌നോളജി സ്ഥാപനത്തിൻ്റെ തലവൻ ശാസ്ത്രജ്ഞന്മാരുടെ വായ് മൂടിക്കെട്ടാനുള്ള സർക്കാർ നിർദ്ദേശത്തിലെ വിവേകത്തെ ചോദ്യം ചെയ്ത് തിരികെ എഴുതുന്നതിനുപകരം അതിലെ ഉള്ളടക്കം ബന്ധപ്പെട്ടവർക്കിടയിൽ ഉടനെ പ്രചരിപ്പിച്ചുകൊണ്ട് അത് നടപ്പാക്കാൻ ആവശ്യപ്പെടുകയായിരുന്നു. . വൈവിദ്ധ്യത്തിൻ്റെയോ ഉൾക്കൊള്ളലിൻ്റെയോ യോഗ്യതയോ പരിഗണനയോ ഇല്ലാതെ, ജാതി ബന്ധങ്ങളെയും രാഷ്ട്രീയ സ്വാധീനത്തെയും അടിസ്ഥാനമാക്കി നിയമനങ്ങൾ നടത്തുന്ന നമ്മുടെ ശാസ്ത്ര സാങ്കേതിക വിദ്യയുടെ പരിതാപകരമായ അവസ്ഥയെയാണ് ഇത് വെളിപ്പെടുത്തുന്നത് . മറ്റൊരു സംഭവം, ഒരു പ്രതിപക്ഷ പാർട്ടിയിൽ നിന്നുള്ള ഒരു യുവജന ഗ്രൂപ്പിൽപ്പെട്ട ചെറുപ്പക്കാർ ദുരന്തസ്ഥലത്ത് ദിവസങ്ങളായി സൗജന്യമായി ഒരുക്കിയിരുന്ന മെച്ചപ്പെട്ട ഭക്ഷണ വിതരണം നിർത്താൻ പെട്ടെന്ന് സർക്കാർ ആവശ്യപ്പെട്ടതായിരുന്നു . എന്നാൽ ജനങ്ങളുടെ പ്രതിഷേധത്തെത്തുടർന്ന് ആ ഉത്തരവ് പിൻവലിക്കാൻ സർക്കാർ നിർബന്ധിതരായി. നിരുപാധികമായ ഐക്യദാർഢ്യത്തിൻ്റെ സ്പിരിറ്റ് ദുരിതഭൂമിയിൽ അത്രയ്ക്ക് വ്യാപകമായിരുന്നു.
കാലാവസ്ഥാ വ്യതിയാനത്തിൽനിന്നുൽഭൂതമാവുന്ന ഇത്തരം സുനിശ്ചിത ദുരന്തങ്ങൾ പാടേ ഒഴിവാക്കാനാവില്ലെങ്കിലും, ഭൂവിസ്തൃതിയുടെ പകുതിയോളം ഉരുൾപൊട്ടലിനുള്ള വിവിധ തലത്തിലുള്ള അപകടസാധ്യതകൾക്ക് വിധേയമായ കേരളത്തിൽ , സുസ്ഥിര ഭൂവിനിയോഗം സംബന്ധിച്ച ഒന്നിലധികം നിയമങ്ങൾ ഫലപ്രദമായി നടപ്പിലാക്കുന്നതിനുള്ള രാഷ്ട്രീയ അന്തരീക്ഷം സൃഷ്ടിക്കേണ്ടതുണ്ട്. തോട്ടമുടമകൾ , ടൂറിസം വ്യവസായം , പള്ളി, ക്വാറി ഉടമകൾ എന്നിവരുടെ ശക്തമായ ലോബികൾ ചെലുത്തുന്ന സമ്മർദ്ദങ്ങൾ മറികടക്കാൻ രാഷ്ട്രീയ പാർട്ടികൾക്കും ഉദ്യോഗസ്ഥവൃന്ദങ്ങൾക്കും ബാദ്ധ്യത യുണ്ട്. കേരള പഞ്ചായത്തീരാജ് ആക്ടിൽ വളരെ ശക്തമായ പരിസ്ഥിതി സംരക്ഷണ വ്യവസ്ഥകളുണ്ട്, നമ്മുടെ പൊതു ഭാവിയെ മുൻനിർത്തി അവ നടപ്പിലാക്കാൻ ജനങ്ങൾ സംഘടിക്കുകയും , പഞ്ചായത്തുകളോട് ആവശ്യപ്പെടുകയും വേണം.
( ജൈവവൈവിധ്യ പരിപാലനത്തിലും അന്താരാഷ്ട്ര പരിസ്ഥിതി നയത്തിലും വിദഗ്ധനായ ഒരു പരിസ്ഥിതി ശാസ്ത്രജ്ഞനാണ് ലേഖകൻ.
s.faizi111@gmail.com എന്ന വിലാസത്തിൽ തിരുവനന്തപുരം ആസ്ഥാനമായുള്ള അദ്ദേഹത്തെ ബന്ധപ്പെടാം )
സമത്വവും ആർ എസ്സ് എസ്സും എതിർ ധ്രുവങ്ങളിൽ : ആധുനിക ഇന്ത്യയുടെ അടിസ്ഥാനപരമായ ആശയയുദ്ധം -
- ദീപങ്കർ ഭട്ടാചാര്യ
ജനറൽ സെക്രട്ടറി , സിപിഐ (എം എൽ )
ഇന്ത്യയെ ഐക്യപ്പെടുത്തുന്ന ഘടകം ജാതി വ്യവസ്ഥയാണ്.എന്നും ,ആ വ്യവസ്ഥയെ എതിർക്കുന്ന ഏതൊരാളും ഇന്ത്യയുടെ ശത്രുവാണെന്നും ' ആർ എസ്സ് എസ്സിന്റെ ഹിന്ദി മുഖപത്രമായ പാഞ്ചജന്യ യുടെ എഡിറ്റോറിയൽ കുറിപ്പിൽ പറയുന്നു: ഇന്ത്യൻ ജാതിവ്യവസ്ഥയെ ഇത്രയും തുറന്ന രീതിയിലും , സമീപകാലത്തെങ്ങും കണ്ടിട്ടില്ലാത്ത വിധത്തിലും മഹത്വവൽക്കരിക്കാനുള്ള ശ്രമം ഉണ്ടായിരിക്കുന്നത് ഇന്ത്യ അതിന്റെ 77)മത് സ്വാതന്ത്ര്യ വാർഷികം ആഘോഷിക്കുന്ന വേളയിലാണ്. ഇന്ത്യയുടെ ഇന്നത്തെ 'ഔദ്യോഗിക പ്രത്യയശാസ്ത്ര'ത്തിന്റെ സൂക്ഷിപ്പുകാരും അടുത്ത വർഷത്തിൽ സംഘടനയുടെ ശതാബ്ദി ആഘോഷിക്കാൻപോകുന്നവരും ആയ ആർ എസ്സ് എസ്സ് ആണ് ഇത് പറയുന്നത് എന്ന വസ്തുത കണക്കിലെടുക്കുമ്പോൾ , അത് വലതുപക്ഷത്തുനിന്ന് വരുന്ന ഒരു ഒറ്റപ്പെട്ട ആക്രോശം എന്ന നിലയിൽ അവഗണിച്ചു തള്ളാനാവില്ല.
ഇന്ത്യയെക്കുറിച്ചുള്ള ആർ എസ്സ് എസ്സിന്റെ വീക്ഷണം ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽനിന്ന് രൂപം കൊണ്ടതും പിൽക്കാലത്ത് ബാബാ സാഹേബ് അംബേദ്കർ അദ്ധ്യക്ഷനായുള്ള ഭരണഘടനാസമിതി എഴുതിയ ഇന്ത്യൻ ഭരണഘടനയിൽ വിഭാവന ചെയ്തിരിക്കുന്നതുമായ ആധുനിക ഇന്ത്യയെക്കുറിച്ചുള്ള കാഴ്ചപ്പാടിന് കടകവിരുദ്ധമാണെന്നത് ഒരു പുതിയ അറിവല്ല. എന്നാൽ, ഇപ്പോൾ യാതൊരു സങ്കോചവും കൂടാതെ അത് പരസ്യമായി പ്രഖ്യാപിക്കാൻ ആർ എസ്സ് എസ്സിന് കഴിയുന്നത് ഭരണത്തിൽ പിടി മുറുക്കിയതിന്റെ അഹങ്കാരം കൊണ്ടാണ്. സർക്കാർ ഉദ്യോഗസ്ഥർ ആർ എസ്സ് എസ്സിൽ പ്രവർത്തിക്കുകയോ അംഗങ്ങളാവുകയോ ചെയ്യുന്നതിനെതിരെ ഉണ്ടായിരുന്ന നിയമപരമായ വിലക്ക് നീക്കിക്കൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സർക്കുലർ ഇറക്കിയത് അടുത്ത ദിവസം ആയിരുന്നു.
ML അപ്ഡേറ്റ് CPIML വീക് ലി ന്യൂസ് മാഗസിൻ വാല്യം. 27 | നമ്പർ 30 | 16 ജൂലൈ - 22 ജൂലൈ 2024
എഡിറ്റോറിയൽ:
ഉപതെരഞ്ഞെടുപ്പ് ഫലങ്ങളും മുന്നിലുള്ള വെല്ലുവിളികളും
ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഏതാനും ആഴ്ചകൾക്കുശേഷം പതിമൂന്ന് നിയമസഭാ സീറ്റുകളിൽ ഉപതെരഞ്ഞെടുപ്പ് നടന്നപ്പോൾ ബി.ജെ.പി.ക്ക് ആകെ നേടാനായത് നേരിയ ഭൂരിപക്ഷത്തോടെയുള്ള രണ്ട് സീറ്റുകളിലെ വിജയം ആയിരുന്നു. തീർച്ചയായും, ആ അർത്ഥത്തിൽ 2024 ജനവിധിയുടെ ഒരു സ്ഥിരീകരണമായി ഉപതെരഞ്ഞെടുപ്പ് ഫലങ്ങളെ കാണാൻ കഴിയും. ജനങ്ങളെ ഭയപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള സർക്കാരിൻ്റെ മനോഭാവത്തിലും പ്രഖ്യാപനങ്ങളിലും ആൾക്കൂട്ടക്കൊലകളുടേയും ബുൾഡോസർ പൊളിക്കലുകളുടെയും ആവർത്തനങ്ങളിലും പ്രതിഫലിക്കുന്നത് ജനവിധിയുടെ സ്പിരിറ്റ് മോദി ഭരണകൂടം ധിക്കാരപൂർവ്വം തള്ളിക്കളയുകയാണെന്നാണ്. ഈ പശ്ചാത്തലത്തിൽ ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ കൂടുതൽ പ്രാധാന്യമർഹിക്കുന്നു.
പതിമൂന്ന് സീറ്റുകളിൽ ആറെണ്ണം കോൺഗ്രസും ബിജെപിയും തമ്മിൽ നേരിട്ടുള്ള മത്സരത്തിന് സാക്ഷ്യം വഹിച്ചു, അതിൽ നാലെണ്ണം വിജയിക്കാൻ കോൺഗ്രസിന് കഴിഞ്ഞു എന്നത് ശ്രദ്ധേയമാണ്. പശ്ചിമ ബംഗാളിലെ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് കാര്യമായ പ്രതീക്ഷ ഉണ്ടായിരുന്നുവെങ്കിലും ഭരണകക്ഷിയായ ടിഎംസിയോട് നാല് സീറ്റുകളിലും തോറ്റു . ഇതിൽ മൂന്ന് സീറ്റുകൾ 2021 ലെ തിരഞ്ഞെടുപ്പിൽ ബിജെപി ജയിച്ചവയാരുന്നു, 2024 ലെ പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ പോലും ബി ജെ പി അതാത് അസംബ്ലി സീറ്റുകളിൽ മുൻകൈ നിലനിർത്തിയിരുന്നു.
ഏറ്റവും പ്രധാനപ്പെട്ട ഉപതെരഞ്ഞെടുപ്പ് ഫലം വന്നത് ഉത്തരാഖണ്ഡിൽ നിന്നാണ്. ഹൈന്ദവ തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നായ ബദരീനാഥ് , കോർപ്പറേറ്റ് പ്രേരിതമായ അനിശ്ചിതത്വത്തിൻ്റെയും ഹിമാലയൻ പരിസ്ഥിതിയുടെ നാശത്തിൻ്റെയും ശക്തമായ പ്രതീകം കൂടിയാണ്. പ്രാദേശിക കോൺഗ്രസ് എംഎൽഎ ബിജെപിയിലേക്ക് കൂറുമാറിയതിനെ തുടർന്നാണ് അവിടെ ഉപതെരഞ്ഞെടുപ്പ് ആവശ്യമായി വന്നത്. ബി.ജെ.പി ടിക്കറ്റിൽ മത്സരിച്ച വിമതന് വോട്ടർമാരിൽ നിന്ന് ലഭിച്ചത് ശക്തമായ തിരിച്ചടിയായിരുന്നു. ഹരിദ്വാറിലെ മറ്റൊരു നിയമസഭാ മണ്ഡലത്തിലാകട്ടെ, മുസ്ലീം വോട്ടർക്കെതിരെ പരസ്യമായ പക്ഷപാതവും ക്രൂരമായ ഉപദ്രവങ്ങളും അഴിച്ചുവിട്ട ഭരണകൂടത്തിന് കനത്ത അടിയായി കോൺഗ്രസിൻ്റെ ഒരു മുസ്ലീം സ്ഥാനാർത്ഥി വിജയിച്ചത് ഏറെ ആശ്വാസകരമായിരുന്നു .
ഇന്ത്യാ മുന്നണിക്കുള്ള വർദ്ധിച്ചുവരുന്ന ഈ ജനപിന്തുണ യഥാർത്ഥത്തിൽ മാറ്റത്തിനുള്ള ശക്തമായ ജനകീയ ആഗ്രഹത്തെയാണ് പ്രതിഫലിപ്പിക്കുന്നത് . മോദി സർക്കാരിൻ്റെ പത്തുവർഷങ്ങൾ അഭൂതപൂർവമായ കോർപ്പറേറ്റ് കൊള്ള, വർഗ്ഗീയ വിദ്വേഷം, ക്രൂരമായ അടിച്ചമർത്തൽ ഭരണം, ജീവിതത്തിൻ്റെ എല്ലാ മേഖലകളിലും വലിയ നഷ്ടം വരുത്തുന്ന സാമ്പത്തികവും സാമൂഹികവുമായ ദുരന്തം എന്നിവയെല്ലാമാണ് അർത്ഥമാക്കുന്നത് . മണിപ്പൂർ ഒരു വർഷമായി കത്തുകയാണ് ; വിദ്യാഭ്യാസ-പരീക്ഷാ സമ്പ്രദായത്തിലെ അഴിമതി വളരെ വ്യാപകമായിരിക്കുന്ന സാഹചര്യത്തിൽ പരീക്ഷകൾ റദ്ദാക്കപ്പെടുകയോ മാറ്റിവയ്ക്കപ്പെടുകയോ ചെയ്യുന്നത് സാധാരണമായിരിക്കുന്നു ; റെയിൽവേ നിരക്ക് വർദ്ധന തുടരുമ്പോഴും സാധാരണ യാത്രക്കാർക്ക് റെയിൽ യാത്ര പേടിസ്വപ്നവും സുരക്ഷിതമല്ലാത്തതുമായി മാറിയിരിക്കുന്നു, ബിഹാർ പോലുള്ള 'ഇരട്ട എഞ്ചിൻ ഓടിക്കുന്ന' സംസ്ഥാനത്ത് ഒന്നിന് പിറകെ ഒന്നായി പാലങ്ങൾ തകർന്ന് വീഴുകയാണ്. അരാജകത്വം അതിവേഗം ദിവസത്തിൻ്റെ ക്രമമായി മാറുകയാണ്.
ഈ കുഴപ്പങ്ങൾക്ക് അലങ്കാരമെന്നത് പോലെ , ആദ്യ രണ്ട് ടേമുകളിൽ സ്വയം പ്രഖ്യാപിത 'ആഗോള നേതാവ്' എന്ന നിലയിലുള്ള തൻ്റെ പതിവ് വിദേശ യാത്രകൾ മോദി തുടരുകയാണ് .ജൂണിൽ ഇറ്റലിയിലേക്കും മറ്റൊന്ന് ജൂലൈയിൽ റഷ്യയിലേക്കും ഓസ്ട്രിയയിലേക്കും യാത്ര നടത്തിയാണ് മോദി തൻ്റെ മൂന്നാം ടേം ആരംഭിച്ചത് . മോദി റഷ്യയിലെത്തിയത് ഉക്രെയിനിൽ 41 പേരുടെ മരണത്തിനിടയാക്കിയ റഷ്യൻ ബോംബാക്രമണത്തിന് മണിക്കൂറുകൾക്ക് ശേഷമാണ് . ബോംബാക്രമണത്തിനു വിധേയമായ കീവിലെ ആശുപത്രിയിൽ കുട്ടികളടക്കം കൊല്ലപ്പെട്ടിരുന്നു. ഉക്രെയ്നിനെതിരായ റഷ്യയുടെ യുദ്ധം 'നിർത്തി' യതിന് മോദിയുടെ പ്രചാരണ യന്ത്രം പ്രധാനമന്ത്രിയെ പ്രശംസിക്കുമ്പോൾ, റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്തുകൊണ്ട് ഇന്ത്യ യഥാർത്ഥത്തിൽ യുദ്ധത്തിന് ധനസഹായം നൽകുകയാണ് ചെയ്തുപോരുന്നത്. വിലക്കിഴിവുള്ള എണ്ണ ഇറക്കുമതിയുടെ നേട്ടങ്ങൾ സാധാരണ ഇന്ത്യൻ ഉപഭോക്താക്കൾക്ക് കൈമാറിയിട്ടില്ലെങ്കിലും, റഷ്യൻ ക്രൂഡ് ഓയിൽ ശുദ്ധീകരിച്ചു റിലയൻസ് ഉണ്ടാക്കുന്ന പെട്രോ ഉൽപ്പന്നങ്ങൾ യൂറോപ്പിലേക്ക് തിരികെ കയറ്റുമതി ചെയ്ത് മുഴുവൻ ലാഭവും ഉണ്ടാക്കുന്നത് മുകേഷ് അംബാനിയാണ് !
നിലവിൽ ലോകത്തിലെ ഏറ്റവും യുദ്ധക്കൊതിയൻമാരായ രണ്ട് ഭരണകൂടങ്ങളായ ഇസ്രായേലുമായും റഷ്യയുമായും സൗഹൃദത്തിന് മുൻഗണന നൽകികൊണ്ട് സമാധാനത്തിനായുള്ള ആഗോള മുറവിളിയെ മോദിയുടെ വിദേശനയം പരിഹസിക്കുകയാണെങ്കിൽ, മറ്റെല്ലാറ്റിനേക്കാളും അദ്ദേഹത്തിൻ്റെ ആഭ്യന്തര നയങ്ങൾ ചങ്ങാത്ത മുതലാളിമാരുടെ താൽപ്പര്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നത് തുടരുന്നു. ജനങ്ങളുടെ ഉപജീവനവും പരിസ്ഥിതി സംരക്ഷണവും. ഇന്ത്യയിലെ കോർപ്പറേറ്റ് ശക്തിയുടെ ഏറ്റവും അശ്ലീലമായ പ്രദർശനം വന്നത് അംബാനി രാജവംശത്തിലെ ഏറ്റവും ഇളയ സന്തതിയുടെ വിപുലമായ വിവാഹ ആഘോഷത്തിൻ്റെ രൂപത്തിലാണ് . വിവാഹത്തിന് മുമ്പുള്ള ആഘോഷം സുഗമമാക്കുന്നതിനുവേണ്ടി ഈ വർഷം ആദ്യം സർക്കാർ ജാംനഗറിനെ ഒരു അന്താരാഷ്ട്ര വിമാനത്താവളമാക്കി മാറ്റി. ജൂലൈയിൽ മുംബൈയിലെ ചില റോഡുകൾ അടച്ചുകൊണ്ടായിരുന്നു മഹാരാഷ്ട്ര സർക്കാർ അംബാനിയുടെ വിവാഹ ആഘോഷത്തെ പൊലിപ്പിച്ചത് .
അദാനിയുടെയും അംബാനിയുടെയും ആസ്ഥാനത്ത് നിന്ന് കോൺഗ്രസ് ഓഫീസിലേക്ക് കള്ളപ്പണം നിറച്ച ടെമ്പോ ലോഡ് ചാക്കുകൾ നീക്കിയതിനെക്കുറിച്ച് നരേന്ദ്ര മോദി പരാമർശിച്ചത് തൻ്റെ 2024 ലെ തിരഞ്ഞെടുപ്പ് റാലി പ്രസംഗങ്ങളിലൊന്നിൽ ആയിരുന്നുവെന്നത് ആരും മറന്നിട്ടില്ല. എന്നാൽ, ഇടതുപക്ഷത്തിനുപുറമേ , കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയും ഗാന്ധി-നെഹ്റു കുടുംബാംഗങ്ങളും അടങ്ങിയ കോൺഗ്രസ്സ് നേതൃത്വവും മാത്രമാണ് പണക്കൊഴുപ്പിന്റെ ഈ അശ്ലീലമായ പ്രദർശനത്തിൽ നിന്നും, ആഘോഷത്തിൽനിന്നും മാന്യതയോടെ മാറിനിന്നത് . കാർഷികമേഖലയിലെ കോർപ്പറേറ്റ് ഏറ്റെടുക്കലിനെതിരെ കർഷക ജനത പോരാടുകയും ഇന്ത്യ ചരിത്രപരമായ സാമ്പത്തിക അസമത്വത്തിൽ വലയുകയും ചെയ്യുന്ന ഒരു സമയത്ത്, ഏറ്റവും വലിയ ദേശീയ പ്രാധാന്യമുള്ള ഒരു സംഭവമായി ഒരു സമ്പന്ന ഇന്ത്യൻ കുടുംബത്തിൻ്റെ സ്വകാര്യ വിവാഹ ആഘോഷം ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കപ്പെട്ടത് ഞെട്ടിക്കുന്നതായിരുന്നു. പ്രതിപക്ഷമായ ഇന്ത്യാ സഖ്യത്തിലെ ചില പാർട്ടികളും അവരുടെ നേതൃത്വത്തിൻ്റെ സാന്നിദ്ധ്യത്താൽ കോർപ്പറേറ്റ് ശക്തിയുടെ ഈ അശ്ലീല പ്രദർശനത്തിന് അംഗീകരം ചാർത്തുകയായിരുന്നു. നമ്മുടെ പാർലമെൻ്ററി ജനാധിപത്യത്തിൽ രാഷ്ട്രീയ സമത്വത്തിൻ്റെ ഏറ്റവും വലിയ ശത്രുവായി സാമ്പത്തിക - സാമൂഹിക അസമത്വങ്ങളെ അംബേദ്കർ തിരിച്ചറിഞ്ഞിരുന്നു. നിലവിൽ ഇന്ത്യയിലെ സാമ്പത്തിക അസമത്വത്തിൻ്റെ തോത് കൊളോണിയൽ കാലഘട്ടത്തിലേതിനേക്കാൾ മോശപ്പെട്ട ഒരു നിലയിൽ ആണ്. സമ്പത്തിൻ്റെയും വരുമാനത്തിൻ്റെയും വിതരണത്തിൻ്റെ കാര്യത്തിൽ, ഇന്ന് ഏറ്റവും സമ്പന്നരായ 1% ത്തിന്റെ കയ്യിൽ 40.1 ശതമാനം വിഭവസമ്പത്തും 22.6% പണവും കേന്ദ്രീകരിച്ചിരിക്കുന്നു. പിന്തിരിപ്പൻ നികുതി സമ്പ്രദായം ഈ കടുത്ത അസമത്വത്തെ ശക്തിപ്പെടുത്തുകയേ ഉള്ളൂ. മൊത്തം ജി എസ് ടി നികുതിത്തുക യുടെ ഏകദേശം മൂന്നിൽ രണ്ട് ഭാഗവും പിരിച്ചെടുക്കുന്നത് ജനസംഖ്യയുടെ താഴേത്തട്ടുകളിലുള്ള 50 % ജനതയിൽ നിന്നും, മൂന്നിലൊന്ന് 40% വരുന്ന മദ്ധ്യവർഗ്ഗങ്ങളിൽനിന്നും ആയിരിക്കുമ്പോൾ അതിധനിക വർഗ്ഗങ്ങളിൽപ്പെട്ട 10% ൽ നിന്ന് പിരിക്കുന്ന ജി എസ് ടി വെറും 3-4% മാത്രമാണ്. എന്നിട്ടും സമ്പത്തിൻ്റെയും പിന്തുടർച്ചാവകാശമായി ലഭിക്കുന്ന സമ്പാദ്യങ്ങളുടേയും മേലെ നികുതി ഏർപ്പെടുത്തുന്ന ( wealth and inheritance taxes ) പ്രശ്നത്തെ വളച്ചൊടിച്ചുകൊണ്ട് നരേന്ദ്ര മോദി 2024 ലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ശ്രമിച്ചത് അത്തരം ആശയങ്ങൾ പാവപ്പെട്ടവരുടെ സമ്പാദ്യങ്ങൾ തട്ടിപ്പറിക്കാനുള്ള ഗൂഢാലോചനയാണെന്ന തെറ്റിദ്ധാരണയും ഭീതിയും ജനിപ്പിക്കുകയായിരുന്നു.
മഹാരാഷ്ട്ര, ഹരിയാന, ജാർഖണ്ഡ് എന്നിവിടങ്ങളിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുമ്പോൾ, സാമൂഹിക സമത്വത്തിനും നീതിക്കും വേണ്ടിയുള്ള പോരാട്ടവും സാമ്പത്തിക സമത്വത്തിനും നീതിക്കും വേണ്ടിയുള്ള സമരങ്ങളും സമഗ്രമായി മനസ്സിലാക്കേണ്ടത് പ്രധാനമാണ്. സ്വന്തം രാഷ്ട്രീയ പരിണാമത്തിൽ അംബേദ്കർ തൻ്റെ ആശയങ്ങളിലും പോരാട്ടങ്ങളിലും സമത്വത്തിൻ്റെയും നീതിയുടെയും രണ്ട് വശങ്ങളെ എല്ലായ്പ്പോഴും സമന്വയിപ്പിച്ചു. ഈ ഐക്യത്തിന്റെ ഭാവന ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിലും പ്രതിഫലിക്കുന്നുണ്ട് . കോർപ്പറേറ്റ് കൊള്ള, ജനങ്ങളുടെ ഉപജീവനത്തിനും ക്ഷേമത്തിനും മേലുള്ള ആക്രമണം, വർഗ്ഗീയ വിദ്വേഷത്തിന്റെ വ്യാപനവും ആക്രമണവും, സാംസ്കാരിക ബഹുസ്വരതയുടേയും രാഷ്ട്രീയ സ്വാതന്ത്ര്യത്തിന്റേയും ശോഷണം, ഭരണഘടനയുടെ അടിസ്ഥാന സ്പിരിറ്റിനും മൂല്യങ്ങൾക്കും മേലുള്ള ആക്രമണങ്ങൾ ഇവയ്ക്കെല്ലാം എതിരേ സമത്വത്തിൻ്റെയും നീതിയുടെയും സമഗ്ര രാഷ്ട്രീയം ഉയർത്തിപ്പിടിക്കാനും , ഫാസിസ്റ്റ് ആക്രമണത്തിൻ്റെ എല്ലാ മേഖലകളിലെയും ത്രിശൂലമുനകൾ ചെറുക്കാനും ഇന്ത്യാ സഖ്യത്തിൻ്റെ തെരഞ്ഞെടുപ്പ് വിജയങ്ങൾ കൂടുതൽ ശക്തികളെ പ്രചോദിപ്പിക്കേണ്ടത് ആവശ്യമാണ്.