Thursday 26 September 2024

 " ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്" എന്ന ദുഷ്ടലാക്കോടെയുള്ള പദ്ധതിയെ പൂർണ്ണമായും നിരാകരിക്കുക [ എം എൽ അപ്ഡേറ്റ് വീക് ലി , സെപ്റ്റംബർ 25- ഒക്ടോബർ 01, 2024 ലക്കം പ്രസിദ്ധീകരിച്ച എഡിറ്റോറിയൽ ]




2019 ഒക്‌ടോബർ 21 ന് ഒറ്റ ഘട്ടമായി ഹരിയാന, മഹാരാഷ്ട്ര അസംബ്ലി തെരഞ്ഞെടുപ്പുകൾ നടന്നതായി നമുക്കറിയാം. എന്നാൽ, മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് തീയതികൾ ഇനിയും പ്രഖ്യാപിക്കാനിരിക്കെ , ഇത്തവണ അവ വെവ്വേറെ തീയതികളിലായിട്ടാണ് നടക്കാൻ പോകുന്നത്. ഈ സാഹചര്യത്തിലും, മോദി സർക്കാർ വീണ്ടും ' ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' (ONOE) എന്ന അജണ്ട യിലേക്ക് ശ്രദ്ധ ആകർഷിക്കാൻ ശ്രമിക്കുകയാണ്. ONOE പദ്ധതിയുമായി ബന്ധപ്പെട്ട് മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതി സമർപ്പിച്ച റിപ്പോർട്ട് മന്ത്രിസഭ അംഗീകരിക്കുകയും നടപ്പാക്കാനുള്ള തീരുമാനം പ്രഖ്യാപിക്കുകയും ചെയ്തു. ലോക്‌സഭയിലോ രാജ്യസഭയിലോ മൂന്നിൽ രണ്ട് ഭൂരിപക്ഷം ഇല്ലാത്തതിനാൽ ഈ പദ്ധതിക്ക് ആവശ്യമായ ഭരണഘടനാ ഭേദഗതികൾ പാസാക്കാൻ കഴിയില്ലെന്നിരിക്കെ, ഇത് നടപ്പാക്കാൻ സർക്കാർ കൃത്യമായി എങ്ങനെയാണ് നിർദ്ദേശിക്കുന്നതെന്ന് ഇനിയും വ്യക്തമല്ല. എന്നാൽ, ഉദ്ദിഷ്ടമായ ഈ എക്സിക്യൂട്ടീവ് പദ്ധതിയോട് നിയമനിർമ്മാണ സഭയും ജുഡീഷ്യറിയും പ്രതികരിക്കാൻവേണ്ടി ഇന്ത്യയിലെ ജനങ്ങൾ കാത്തിരിക്കരുത്; പകരം, ഈ ജനാധിപത്യ വിരുദ്ധ ആശയത്തെ സർവ്വശക്തിയുമുപയോഗിച്ച് അവർ തള്ളിക്കളയണം.
തിരഞ്ഞെടുപ്പ് ചെലവ് കുറയ്ക്കുകയും, ഇടയ്ക്കിടെയുള്ള തിരഞ്ഞെടുപ്പ് മൂലം ഉണ്ടാവുന്ന തടസ്സങ്ങൾ ഒഴിവാക്കി വികസനത്തിന്റെ ഗതിവേഗം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന അടിയന്തരമായ തിരഞ്ഞെടുപ്പ് പരിഷ്കരണമായാണ് ഈ ആശയത്തെ സർക്കാർ അവതരിപ്പിച്ചിരിക്കുന്നത്. 'വികസന'ത്തിന് മുന്നിലെ വിലയേറിയ തടസ്സമായി തിരഞ്ഞെടുപ്പിനെ അവതരിപ്പിക്കുന്നതിൽത്തന്നെഅന്തർലീനമായിരിക്കുന്നത് ജനാധിപത്യ വിരുദ്ധമാണ്. തെരഞ്ഞെടുപ്പിനെ സാമ്പത്തിക ആർഭാടമാക്കി മാറ്റിയത് വിശേഷിച്ചും മോദി യുഗത്തിലെ ബിജെപിയാണ്. പ്രധാന രാഷ്ട്രീയ പാർട്ടികൾ നടത്തിയ മൊത്തത്തിലുള്ള തിരഞ്ഞെടുപ്പ് ചെലവിൻ്റെ ഒരു ചെറിയ അംശം മാത്രമാണ് പൊതുഖജനാവിൽനിന്ന് ചിലവായതെന്നതാണ് വസ്തുത. തിരഞ്ഞെടുപ്പ് ചെലവ് ശരിക്കും കുറയ്ക്കണമെങ്കിൽ, രാഷ്ട്രീയ പാർട്ടികൾക്ക് നിലവിൽ അനുവദനീയമായ പരിധിയില്ലാത്ത ചെലവിന് പരിധി നിർബന്ധമാക്കണം. കൂടാതെ, എല്ലാ തെരഞ്ഞെടുപ്പുകളിലും ഒരു പരിമിത കാലത്തേക്ക് പ്രാബല്യത്തിൽ വരുന്ന പെരുമാറ്റച്ചട്ടം 'വികസനത്തെ' തടയുകയല്ല, അത് ബന്ധപ്പെട്ട സർക്കാരിനെ പുതിയ പദ്ധതികളോ നയങ്ങളോ പ്രഖ്യാപിക്കുന്നതിൽ നിന്ന് വിലക്കുകയാണ് ചെയ്യുന്നത്.
ചെലവുചുരുക്കലിൻ്റെയും തടസ്സമില്ലാത്ത വികസനത്തിൻ്റെയും യുക്തി വെറും തട്ടിപ്പ്‌ മാത്രമാണ് എന്ന് അങ്ങനെ തെളിയുന്നു. വാസ്തവത്തിൽ, കോവിന്ദ് കമ്മിറ്റി റിപ്പോർട്ട് ഒരേസമയം തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നില്ല. ലോക്‌സഭാ, അസംബ്ലി തെരഞ്ഞെടുപ്പുകൾ കഴിഞ്ഞ് 100 ദിവസത്തിനുള്ളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടത്തുമെന്ന് ഇത് നിർദ്ദേശിക്കുന്നു, അതായത്, ജനപ്രാതിനിധ്യത്തിൻ്റെ മൂന്ന് തലങ്ങൾ ഉൾക്കൊള്ളുന്നതിനായി മാസങ്ങളോളം നീണ്ടുനിൽക്കുന്ന ഒന്നായി തിരഞ്ഞെടുപ്പ് സീസൺ വലിച്ചുനീട്ടുന്നു എന്നാണ് ഇതിന്റെ അർത്ഥം. ഒരു ഗവൺമെൻ്റിന് അതിൻ്റെ കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് ഭൂരിപക്ഷം നഷ്‌ടപ്പെടുകയാണെങ്കിൽ, മധ്യകാല തിരഞ്ഞെടുപ്പ് യഥാർത്ഥ അഞ്ച് വർഷ കാലാവധിയിൽ ശേഷിക്കുന്ന കാലത്തേക്ക് വേണ്ടി നടത്താനാണ് നിർദ്ദേശിക്കുന്നത്, അല്ലാതെ അഞ്ച് വർഷത്തെ മുഴുവൻ ടേമിലേക്കല്ല. ഈ രീതിയിൽ,നോക്കിയാൽ വ്യത്യസ്ത മൂല്യങ്ങളുള്ള രണ്ടോ അതിൽ കൂടുതലോ തിരഞ്ഞെടുപ്പുകൾ നടത്തേണ്ടിവരുന്ന സ്ഥിതിയിൽ ആണ് ഇത് ചെന്നെത്തുക. ഇടക്കാല തെരഞ്ഞെടുപ്പുകൾക്ക് മൂല്യം കുറയുകയും, അതേസമയം പൊതു തെരഞ്ഞെടുപ്പുകളിൽ ഒരു വോട്ടിന് അഞ്ച് വർഷത്തെ മുഴുവൻ മൂല്യവും ലഭിക്കുകയും ചെയ്യുന്നു. ജമ്മു കശ്മീർ പോലുള്ള ഒരു സംസ്ഥാനത്തിൻ്റെ സംസ്ഥാന പദവി എടുത്തുകളഞ്ഞ് രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുമ്പോൾ, ഡെൽഹിക്കു സംസ്ഥാന പദവി നൽകുന്നതിന് പകരം അതിൻ്റെ ഭരണഘടനാപരമായ ഭരണാവകാശങ്ങൾ നിഷേധിക്കപ്പെടുമ്പോൾ, സംസ്ഥാനങ്ങളുടെ സാമ്പത്തിക അവകാശങ്ങൾ കേന്ദ്രം ആസൂത്രിതമായി തട്ടിയെടുക്കുമ്പോൾ എന്താണ് യഥാർത്ഥത്തിൽ സംഭവിക്കുന്നതെന്ന് നമുക്ക് അറിയാൻ കഴിയും. സംസ്ഥാനങ്ങളെ മഹത്വവൽക്കരിച്ച മുനിസിപ്പാലിറ്റികളിലേക്കോ വിപുലീകൃത അധികാരങ്ങൾ ഉള്ള ഒരു കേന്ദ്രത്തിൻ്റെ കോളനികളിലേക്കോ ചുരുക്കാനുള്ള ശ്രമം വ്യക്തമായും കാണാം. ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് എന്നത് ഇപ്പോൾ സംസ്ഥാന തിരഞ്ഞെടുപ്പുകളെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് കീഴ്പ്പെടുത്താനുള്ള വ്യക്തമായ ശ്രമമാണ്. 'ഇരട്ട എഞ്ചിൻ ഗവൺമെൻ്റ്' എന്ന മന്ത്രം നിരന്തരം ഉരുവിടുന്നത് - കേന്ദ്രത്തിൽ അധികാരത്തിലുള്ള പാർട്ടി സംസ്ഥാനങ്ങളിലും അധികാരത്തിൽ വന്നാൽ വികസനം ഏറ്റവും മികച്ചതാണ് എന്ന സിദ്ധാന്തം - ഈ കേന്ദ്രീകരണ അജണ്ടയ്ക്കുള്ള മറ്റൊരു അംഗീകാരമാണ്. ഇത് ഇന്ത്യയുടെ പാർലമെൻ്ററി ജനാധിപത്യത്തെ കൂടുതൽ പ്രസിഡൻഷ്യൽ സമ്പ്രദായമാക്കി മാറ്റുമെന്നതിൽ സംശയമില്ല. പൊതുതെരഞ്ഞെടുപ്പിന് ശേഷമുള്ള തെരഞ്ഞെടുപ്പുകളിൽ സ്വന്തം പേരിൽ വോട്ട് ചോദിക്കുന്ന തരത്തിൽ മോദിയെ കേന്ദ്രസ്ഥാനത്ത് നിർത്തിയുള്ള ആരാധന ഇപ്പോൾ വ്യക്തമാണ്. 'ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ്' എന്ന മുദ്രാവാക്യം പൂർണമാകുന്നത് 'ഒരു പാർട്ടി, ഒരു നേതാവ്' എന്ന നിശ്ശബ്ദമായ ഉപവാചകം ചേർത്ത് പൂർത്തിയാക്കുമ്പോഴാണ്.
മോദി ഭരണത്തെ സംബന്ധിച്ചിടത്തോളം, തെരഞ്ഞെടുപ്പുകൾ അധികാരം പിടിച്ചെടുക്കാനുള്ള ഒരു ഔപചാരികത മാത്രമാണ്. ചണ്ഡീഗഢ് മാതൃകയിലുള്ള വോട്ട് എണ്ണലിലെ കള്ളത്തരവും , പാർട്ടികളെ തകർക്കാനും പിൻവാതിലിലൂടെ അധികാരം തട്ടിയെടുക്കാനുമുള്ള 'ഓപ്പറേഷൻ ലോട്ടസി'ൻ്റെ തുടർ പ്രയോഗങ്ങളും നമ്മൾ കണ്ടതാണ്. "ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ്" പദ്ധതി ലക്ഷ്യമിടുന്നത് തെരഞ്ഞെടുപ്പിലൂടെ അവരുടെ ശബ്ദം കേൾക്കാനുള്ള ജനങ്ങളുടെ അവകാശത്തെ പരിമിതപ്പെടുത്തുന്നതിലൂടെ തെരഞ്ഞെടുപ്പിനെ നിസ്സാരമാക്കുന്നത് സ്ഥാപനവൽക്കരിക്കുക മാത്രമാണ്. രാഷ്ട്രീയ പാർട്ടികളുടെ തെരഞ്ഞെടുപ്പ് ചെലവിന് പരിധി നിശ്ചയിക്കുക, കമ്മിഷൻ്റെ നിഷ്പക്ഷത ഉറപ്പാക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനം സംബന്ധിച്ച നിയമം ഭേദഗതി ചെയ്യുക, തിരഞ്ഞെടുക്കപ്പെട്ട ഒരു പ്രതിനിധി മറ്റൊരു പാർട്ടിയിലേക്ക് മാറുന്നതിന് മുമ്പ് രാജിവെക്കുന്നത് നിർബന്ധമാക്കുക, ശാക്തീകരിക്കുക എന്നിവയാണ് അടിയന്തര തിരഞ്ഞെടുപ്പ് പരിഷ്കാരങ്ങൾ. തിരിച്ചുവിളിക്കാനുള്ള അവകാശവും വോട്ടർമാർക്ക് ഉണ്ടായിരിക്കണം . ഇവയെല്ലാം അവതരിപ്പിച്ചുകൊണ്ട് വോട്ടർമാർ 'ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ്' എന്ന ജനാധിപത്യ വിരുദ്ധമായ ആശയത്തെ മുളയിലേ നുള്ളേണ്ടതുണ്ട്.
ഇന്ത്യ ഒരു ഏകീകൃത രാഷ്ട്രമെന്ന ഗോൾവാൾക്കറുടെ ആശയത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ് "ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്". 1956-ൽ സംസ്ഥാന പുനഃസംഘടനാ കമ്മിറ്റിയുടെ റിപ്പോർട്ട് പ്രസിദ്ധീകരിച്ചതിന് ശേഷം എഴുതിയ ഒരു ലേഖനത്തിൽ, "നമ്മുടെ രാജ്യത്തിൻ്റെ ഭരണഘടനയുടെ ഫെഡറൽ ഘടനയെക്കുറിച്ചുള്ള എല്ലാ സംസാരങ്ങളെയും ആഴത്തിൽ കുഴിച്ചുമൂടാൻ, പ്രാദേശികത്തനിമകളുടെ അസ്തിത്വം തുടച്ചുനീക്കാൻ, ഒരു ഏകീകൃത രാഷ്ട്രത്തിൻ്റെ മാതൃക" യ്ക്കുവേണ്ടി നിരങ്കുശം വാദിച്ചിരുന്ന വ്യക്തിയാണ് ഗോൾവാൾക്കർ. ഒരു രാജ്യത്തിനുള്ളിലെ എല്ലാ 'സ്വയംഭരണ', അർദ്ധ സ്വയംഭരണ 'സംസ്ഥാനങ്ങ'ളും ഇല്ലാതാകണം. അതായത് ഭാരതത്തെ ഛിന്നഭിന്നമാക്കാതെ, പ്രാദേശികമോ, വിഭാഗീയമോ, ഭാഷാപരമോ മറ്റ് ഏതെങ്കിലും തരത്തിലുള്ള അഭിമാനമോ ഇല്ലാതെ 'ഒരു രാജ്യം, ഒരു സംസ്ഥാനം, ഒരു നിയമസഭ, ഒരു എക്സിക്യൂട്ടീവ്' എന്ന നില സാക്ഷാൽക്കരിക്കണം. അല്ലാത്ത പക്ഷം, നമ്മുടെ ഉൽഗ്രഥിത യോജിപ്പിൻമേൽ നാശം വിതയ്ക്കുന്നതിനുള്ള ഒരു സാദ്ധ്യതയായിരിക്കും ഉണ്ടാകുന്നത് "
ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് പദ്ധതി ഇന്ത്യയെ ഒരു യൂണിറ്ററി രാഷ്ട്രമാക്കി മാറ്റുന്നതിനും, പാർലമെൻ്ററി ജനാധിപത്യത്തെ ഒരു പ്രസിഡൻഷ്യൽ ഗവൺമെൻ്റായി ചുരുക്കുന്നതിനുമുള്ള ഒരു ചുവടുവെപ്പാണ്. ചെലവ് ലാഭിക്കുക, 'നയപരമായ പക്ഷാഘാതം' തടയുക, തടസ്സമില്ലാത്ത 'വികസനം' ഉറപ്പാക്കുക തുടങ്ങിയ വാദങ്ങൾ യഥാർത്ഥ അടിത്തറയില്ലാത്ത കുതന്ത്രത്തിൻ്റെ ഒരു വ്യായാമം മാത്രമാണ്. ജനാധിപത്യത്തിൽ തെരഞ്ഞെടുപ്പുകൾ ഒന്നാമതായി ജനങ്ങളുടെ പങ്കാളിത്തവും ഭയമില്ലാതെ ജനവിധി നൽകാനുള്ള ജനങ്ങളുടെ കഴിവുമാണ്. തെരഞ്ഞെടുപ്പിനെ ചെലവ്-ആനുകൂല്യ വിശകലനത്തിന് വിധേയമാക്കുക എന്ന ആശയം യുക്തിപരമായി ചെലവ് ചുരുക്കലിൻ്റെയും തടസ്സമില്ലാത്ത 'ഭരണത്തിൻ്റെയും' പേരിൽ ജനാധിപത്യത്തെക്കാൾ ഏകാധിപത്യത്തെ അനുകൂലിക്കുന്നതിലേക്കാണു വഴി തെളിക്കുക. അതിനാൽ,
ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറൽ ഡെമോക്രാറ്റിക് ഇന്ത്യയെ നാം സംരക്ഷിക്കുക, ഏകീകൃത രാഷ്ട്രത്തിൽ നിന്ന് ഏകാധിപത്യത്തിലേക്ക് നയിക്കുന്ന "ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ്" പാത നിരസിക്കുക .

Wednesday 18 September 2024

 ആർ എസ്സ് എസ്സും ആഗോള തീവ്രവലതുപക്ഷവും : വിപുലമാവുന്ന കണ്ണികൾ, വളരുന്ന ആധിപത്യ മോഹങ്ങൾ

- ദീപങ്കർ ഭട്ടാചാര്യ

സാംസ്കാരിക ദേശീയതയുടെ പ്രത്യയശാസ്ത്രത്തിന് ആർഎസ്എസ് വിവരണപ്രകാരമുള്ള ലക്ഷണമൊത്ത ഒരു പുതിയ ആഗോള ബ്രാൻഡ് നാമം ലഭിച്ചിരിക്കുന്നു : ദേശീയ യാഥാസ്ഥിതികത എന്നാണ് അതിനെ വിളിക്കുന്നത്. ആഗോള തീവ്ര വലതുപക്ഷം നാറ്റ്‌കോൺ (ദേശീയ യാഥാസ്ഥിതികത) സമ്മേളനങ്ങളുടെ ഒരു പരമ്പര നടത്തി കഴിഞ്ഞ അഞ്ച് വർഷമായി വിശാലമായ ഒരു പ്രത്യയശാസ്ത്ര സഖ്യം രൂപപ്പെടുത്താൻ ശ്രമിക്കുകയാണ്. 2019 മെയ് മുതൽ 2020 ഫെബ്രുവരി വരെ ലണ്ടൻ, വാഷിംഗ്ടൺ, റോം എന്നിവിടങ്ങളിൽ നടന്ന പ്രാരംഭ കോൺഫറൻസുകൾ ഇസ്രായേൽ-അമേരിക്കൻ താത്വികനായ യോറം ഹാസോണിയുടെ അധ്യക്ഷതയിൽ എഡ്മണ്ട് ബർക്ക് ഫൗണ്ടേഷൻ എന്ന പേരിൽ ഒരു പുതിയ അമേരിക്കൻ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ സമാരംഭവും അടയാളപ്പെടുത്തി. 2024 ജൂലൈ 8-10 തീയതികളിൽ വാഷിംഗ്ടൺ ഡിസിയിൽ നടന്ന ഏറ്റവും പുതിയ നാറ്റ്‌കോൺ കോൺഫറൻസിൽ സംഘപരിവാറിന്റെ രണ്ട് പ്രതിനിധികൾ ആദ്യമായി പങ്കെടുത്തു - രാം മാധവും സ്വപൻ ദാസ്ഗുപ്തയും ആയിരുന്നു അവർ. ഇന്ത്യൻ വംശജരായ പ്രവാസി സമൂഹങ്ങളുടെ സങ്കീർണ്ണമായ ശൃംഖലയ്‌ക്കപ്പുറം ഉയർന്നുവരുന്ന ആർഎസ്എസിൻ്റെ ആഗോള ബന്ധങ്ങളിലേക്ക് ഇത് പുതിയ വെളിച്ചം വീശുന്നു.

ആർ എസ്സ് എസ്സ്, അതിൻ്റെ ആരംഭസമയത്ത് ഇരുപതാം നൂറ്റാണ്ടിൻ്റെ ആദ്യ പകുതിയിൽ യൂറോപ്പിലെ ഫാസിസ്റ്റ് തീവ്രവലതുപക്ഷത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്. ഇറ്റലിയിലെ മുസ്സോളിനിയുടെ ആവിർഭാവത്തിൽ നിന്ന് കാര്യമായ അളവിൽ വിഭവശേഷി ആർ എസ്സ് എസ്സ് സ്വാംശീകരിച്ചിരുന്നു. ഇന്ത്യയിലെ ദേശീയവാദികൾ ഹിറ്റ്‌ലറിൽ നിന്ന് പഠിക്കേണ്ട പാഠങ്ങളെക്കുറിച്ച് ഗോൾവാൾക്കർ പരസ്യമായി പറഞ്ഞിരുന്നു. ആഗോള തീവ്രവലതുപക്ഷത്തിൻ്റെ ഇപ്പോഴത്തെ സംഘാടനവും നവഫാസിസത്തിൻ്റെ പുതിയ കുതിച്ചുചാട്ടത്തിൻ്റെ പശ്ചാത്തലത്തിലാണ് സംഭവിക്കുന്നത്. എന്നാൽ ഫാസിസം അല്ലെങ്കിൽ ദേശീയ സോഷ്യലിസം എന്ന് വിളിക്കപ്പെട്ട നാസിസം ഇന്നത്തെ ലോകത്തിൽ ഫാസിസ്റ്റുകൾക്ക് പോലും നിഷിദ്ധമായി കരുതപ്പെടുന്നതിനാൽ , "ദേശീയ യാഥാസ്ഥിതികത"യുടെ മറ അതിന്ന് ആവശ്യമായിവന്നിരിക്കുന്നു.

ഫാസിസ്റ്റ് എന്ന ആരോപണത്തിന് സാധാരണ വാട്ട്‌സ്ആപ്പ് യൂണിവേഴ്‌സിറ്റി നിലവാരത്തിലുള്ള ഒരു മറുപടിയുമായിട്ടാണ് രാം മാധവ് രംഗത്തുവന്നത്. ജൂതന്മാരെയും ഇസ്രായേലിനെയും ഇത്രയധികം സ്‌നേഹിക്കുന്ന ഞങ്ങളെ ഹിറ്റ്‌ലറെ പിന്തുടർന്നവർ എന്നും ഫാസിസ്റ്റുകൾ എന്നും എങ്ങനെയാണ് വിളിക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്യുന്നതെന്ന് മാധവ് ചോദിക്കുന്നു. ഇന്ത്യയിലെ 'ജനാധിപത്യത്തിൻ്റെ പിന്നോക്കാവസ്ഥ'യെക്കുറിച്ചുള്ള ഇന്ത്യൻ, പാശ്ചാത്യ ലിബറൽ വ്യവഹാരങ്ങളെ വിശ്വസിക്കരുതെന്ന് അദ്ദേഹം വെള്ളക്കാരായ തൻ്റെ സദസ്സിനോട് രാം മാധവ് ആവശ്യപ്പെട്ടു: 'ഓർക്കുക, അതേ ആളുകൾ നിങ്ങളെ വെള്ളക്കാരായ മേധാവികളും വംശീയവാദികളും എന്ന് വിളിക്കുന്നു'. ഫാസിസ്റ്റുകളും വംശീയവാദികളും എങ്ങനെ യാഥാസ്ഥിതികതയുടെ കുടക്കീഴിൽ സ്വയം പുനരധിവസിപ്പിക്കാൻ ശ്രമിക്കുന്നുവെന്നറിയാൻ നാറ്റ്‌കോൺ കോൺഫറൻസിൽ രാം മാധവിൻ്റെ പ്രസംഗം കേട്ടാൽ മതിയാകും.

യാഥാസ്ഥിതികതയുടെ ഈ മുന്നേറ്റത്തിന് നേതൃത്വം നൽകാൻ ഏറ്റവും അനുയോജ്യം ഇന്ത്യയാണെന്ന് രാം മാധവും സ്വപൻ ദാസ് ഗുപ്തയും സമ്മേളനത്തിൽ പറഞ്ഞു, കാരണം ഇന്ത്യക്കാർ പ്രത്യക്ഷത്തിൽ യാഥാസ്ഥിതികരാണ്. അവരുടെ അഭിപ്രായത്തിൽ, 'വിശ്വാസം, പതാക, കുടുംബം' - 'ദൈവത്തിലുള്ള വിശ്വാസം', കുടുംബത്തോടും രാഷ്ട്രത്തോടും ഉള്ള വിശ്വസ്തത എന്നിവയുടെ യാഥാസ്ഥിതിക വിശ്വാസം ഇന്ത്യക്കാർക്ക് സ്വാഭാവികമായി വരുന്നതാണ് . ഒരു ബില്യൺ ഇന്ത്യക്കാർ യാഥാസ്ഥിതിക പ്രത്യയശാസ്ത്രം പിന്തുടരുന്നുണ്ടെന്ന് അവകാശപ്പെടുന്ന മാധവ്, ഇന്ത്യയിലെ യാഥാസ്ഥിതികതയുടെ ഭൂരിപക്ഷ അടിത്തറ സ്ഥാപിച്ചെടുക്കുന്ന സംഖ്യ കണ്ടെത്തിയത് വേഗത്തിലായിരുന്നു. യഥാർത്ഥ സംഖ്യകളെക്കുറിച്ചാണ് നമ്മൾ സംസാരിക്കുന്നതെങ്കിൽ, ഇന്ത്യയിൽ ഒരു ബില്യണിനടുത്ത് ജനങ്ങൾ വോട്ടർ പട്ടികയിൽ പേരുള്ളവരായി ഉണ്ട്. അതിൽ 642 ദശലക്ഷം 2024 ൽ വോട്ട് ചെയ്തു, ബിജെപിക്ക് 36.56% അല്ലെങ്കിൽ 24 ദശലക്ഷത്തിൽ താഴെ വോട്ട് ഷെയർ ഉണ്ടായിരുന്നു,

യാഥാസ്ഥിതികത്വം എന്ന പൊതുപദം ഉപയോഗിക്കുമ്പോൾ, സ്റ്റാറ്റസ് ക്വോയിസം മുതൽ ഫാസിസം വരെ മാധവിൻ്റെ മനസ്സിലെ അർത്ഥം എന്തുതന്നെ ആയാലും, സംഘ്-ബിജെപി സ്ഥാപനങ്ങൾക്ക് ഒരു ബില്യൺ ഇന്ത്യക്കാരുടെ പിന്തുണ ഒരിക്കലും ഉണ്ടായിട്ടില്ല. ഐക്കണുകൾ കൈക്കലാക്കുന്നതും ചരിത്രത്തെ വളച്ചൊടിക്കുന്നതും പോലെ, നീതിന്യായം തേടുന്ന ജനാധിപത്യത്തെ സ്നേഹിക്കുന്ന ഇന്ത്യയിലെ സാധാരണക്കാരെ ആർഎസ്എസിൻ്റെ പിന്തിരിപ്പൻ പ്രത്യയശാസ്ത്ര പദ്ധതിയുടെ പിന്തുണക്കാരായി തെറ്റായി ചിത്രീകരിക്കുന്ന ഒരു വ്യവഹാരമാണ് സംഘ് പരിവാർ തുടർച്ചയായി നിർമ്മിക്കുന്നത്. യാഥാസ്ഥിതികതയും പൊരുത്തപ്പെടലും ഇന്ത്യയുടെ പാരമ്പര്യത്തിൻ്റെ പ്രധാന സവിശേഷതകളായാൽ, അതിനെ സാമൂഹികമെന്നോ സാംസ്കാരികമെന്നോ രാഷ്ട്രീയമെന്നോ വിളിക്കുകയാണെങ്കിൽ, ഇന്ത്യ ഇപ്പോഴും കൊളോണിയൽ ഭരണത്തിൻ കീഴിലായിരിരുന്നേനെ. ദളിതർ ഇപ്പോഴും അടിമത്തത്തിന് വിധേയരാകുകയും, ഭർത്താക്കന്മാർ മരിച്ചുപോയ ഹിന്ദു സ്ത്രീകളെ സതി അനുഷ്ഠാനത്തിന്റെ പേരിൽ ചിതയിൽ ചുട്ടുകളയുന്നതും ഇപ്പോഴും തുടർന്നേനെ. തീർച്ചയായും, ജനാധിപത്യപരവും സമൂലവുമായ മാറ്റത്തിനുള്ള പ്രേരണകൾ 'ഇന്ത്യൻ' ആണെന്നിരിക്കെ, പുരുഷാധിപത്യ-ഫ്യൂഡൽ ജാതി സമൂഹത്തിൻ്റെ യാഥാസ്ഥിതികതയെ വിശേഷിപ്പിക്കാൻ 'ജനാധിപത്യവിരുദ്ധത ആഴത്തിൽ വേരോടിയ മണ്ണ്' എന്ന് അംബേദ്കർ വിളിച്ചത് ഇവിടെ പ്രസക്തമാവുന്നു. മാധവ് ആഘോഷിക്കുന്നത് എന്താണോ അതിന്റെ കാതലിൽ വേരുറപ്പിക്കാൻ അവർക്ക് എപ്പോഴും പാടുപെടേണ്ടി വന്നിട്ടുണ്ട്. ആഗോള യാഥാസ്ഥിതികതയുടെ മാതൃകയായി ലോകത്തിന് മുന്നിൽ അത് പ്രദർശിപ്പിക്കാൻ അവർ എപ്പോഴും ആഗ്രഹിക്കുന്നു.

നിലവിൽ മോദി ഭരണം അനുഭവിക്കുന്ന അധികാരം വിളിച്ചോതിക്കൊണ്ട് ലോകത്തിൻ്റെ മറ്റു ഭാഗങ്ങളിൽ നിന്നുള്ള തൻ്റെ സഹയാഥാസ്ഥിതികരെ നയിക്കാനാണ് രാം മാധവ് ശ്രമിക്കുന്നത് . പത്ത് വർഷം മുമ്പായിരുന്നുവെങ്കിൽ, താനും ഒരു പക്ഷേ യാഥാസ്ഥിതികതയുടെ ഒരു 'കുഴപ്പക്കഥ' പങ്കുവെക്കുമായിരുന്നു, എന്നാൽ ഇന്ന് തനിക്ക് ഒരു വിജയഗാഥയാണ് പറയാനുള്ളതെന്ന് അദ്ദേഹം അഭിമാനത്തോടെ പറയുന്നു. താഴെനിന്നുള്ള സാംസ്കാരിക സമാഹരണം, യാഥാസ്ഥിതിക പ്രത്യയശാസ്ത്രത്തിൻ്റെ അടിത്തട്ടിൽ നിന്നുള്ള അവകാശവാദം എന്നിവയാണ് ഈ വിജയം നേടിയതെന്ന് അദ്ദേഹം പറയുന്നു. ഒരു വലിയ നുണയാണ് ഇവിടെ രാം മാധവ് പറയുന്നത്. അദ്വാനിയുടെ അയോദ്ധ്യ രഥയാത്ര മുതൽ മോദിയുടെ മേൽനോട്ടത്തിൽ നടന്ന ഗുജറാത്ത് കൂട്ടക്കൊല വരെ, കഴിഞ്ഞ പത്ത് വർഷമായി നിരന്തരമായ മുസ്ലീം വിരുദ്ധ കലാപങ്ങളും ആൾക്കൂട്ടക്കൊലകളും ബുൾഡോസർ ആക്രമണങ്ങളും വരെ നടത്തിയ അക്രമാസക്തമായ പ്രചാരണങ്ങളാണ് ബിജെപിയെ അധികാരത്തിലെത്താൻ വഴിയൊരുക്കിയത്. ആസൂത്രിതമായി അക്രമം നടത്തി അധികാരത്തിൽ വന്ന ബിജെപി ഇന്ന് കൂടുതൽ ആക്രമണങ്ങൾ അഴിച്ചുവിടുകയും ഭീകരത വളർത്തുകയും ചെയ്തുകൊണ്ട് അതിനെ നിലനിർത്തുന്നതിന് വേണ്ടി ശ്രമിക്കുകയാണ്.
ഫാസിസത്തിൻ്റെ ക്ലാസിക്കൽ സ്വഭാവം മുൻനിർത്തി വിലയിരുത്തുമ്പോൾ ഇന്ത്യയിലെ ഇന്നത്തെ ബിജെപി ഭരണം ഫലത്തിൽ ഒരു തുറന്ന തീവ്രവാദ സ്വേച്ഛാധിപത്യമാണ്. 2024ലെ തിരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിൽ പ്രതിപക്ഷത്തിന്റെ വർദ്ധിച്ചുവരുന്ന ശക്തിയും, തൽഫലമായി ജനങ്ങളിൽ ഭീതിജനിപ്പിക്കാനുള്ള ശേഷി ഭരണപക്ഷത്ത് ദുർബ്ബലപ്പെടുന്ന അവസ്ഥയുമായി പൊരുത്തപ്പെടാൻ മോദിയുടെ മൂന്നാംവട്ട ഭരണം ഒരു തരത്തിലും തയ്യാറല്ല. ആർഎസ്എസിൻ്റെ ഉയർച്ചയെയും വളർച്ചയെയും സംബന്ധിച്ചിടത്തോളം, അത് എല്ലായ്പ്പോഴും ജാതിയുടെയും മതത്തിൻ്റെയും പരമ്പരാഗത ഉപകരണങ്ങളിൽ നിന്ന് വ്യത്യസ്തമായി ഭരണകൂട അധികാരത്തിലും ഒരു ആധുനിക സമൂഹത്തിൻ്റെ സ്ഥാപന ശൃംഖലയിലും അതിന്നുള്ള പ്രത്യക്ഷവും പരോക്ഷവുമായ നിയന്ത്രണത്തെയും ആശ്രയിച്ചിരിക്കുന്നു. യാഥാസ്ഥിതികതയുടെ പിന്തിരിപ്പൻ പ്രത്യയശാസ്ത്രത്തിലേക്കുള്ള നേരിട്ടുള്ള ആഹ്വാനങ്ങളേക്കാൾ, നുണകളും കിംവദന്തികളും പ്രചരിപ്പിച്ചും വിദ്വേഷവും അക്രമവും സംഘടിപ്പിച്ചുമാണ് ആർഎസ്എസ് ചരിത്രപരമായി വളർന്നത്.

മോദിയുടെ 'വിശ്വഗുരു' ഭാവവും അഭിലാഷവും പോലെ, ആർഎസ്എസും ഇപ്പോൾ വലിയ ആഗോള അംഗീകാരത്തിനും റോളിനും വേണ്ടി ശ്രമിക്കുന്നതായി തോന്നുന്നു. ലോകത്തെക്കുറിച്ചുള്ള അമേരിക്കയുടെ കാഴ്ചപ്പാടിൽ ഇന്ത്യയുടെ തന്ത്രപരമായ പ്രസക്തി, ഭീകരതയ്‌ക്കെതിരായ യുദ്ധത്തിലും ചൈനയെ നിയന്ത്രിക്കുന്നതിലും ഒരു സഖ്യകക്ഷിയെന്ന നിലയിൽ ഇന്ത്യയുടെ പങ്കും സാദ്ധ്യതയും ചുറ്റിപ്പറ്റിയാണെന്ന് ആർഎസ്എസിന് അറിയാം. തീവ്ര വലതുപക്ഷ യാഥാസ്ഥിതിക ബന്ധത്തിൻ്റെ ശക്തമായ പ്രത്യയശാസ്ത്രപരമായ അടിത്തറയിൽ ഈ തന്ത്രപരമായ ബന്ധം സ്ഥാപിക്കാൻ അത് ആഗ്രഹിക്കുന്നു. വിശാലമായ നിയോലിബറൽ സാമ്പത്തിക സമവായത്തിൻ്റെയും പാശ്ചാത്യ സൈനിക ആധിപത്യത്തിൻ്റെയും ചട്ടക്കൂടിനുള്ളിൽ സംസ്ഥാനങ്ങളുടെ നയതന്ത്ര സഹകരണത്തിനപ്പുറം, മാറുന്ന രാഷ്ട്രീയം പരിഗണിക്കാതെ തീവ്ര വലതുപക്ഷത്തിൻ്റെ നേതൃത്വത്തിലുള്ള യാഥാസ്ഥിതിക ഒത്തുചേരലിനായി പ്രവർത്തിച്ചുകൊണ്ട് പ്രത്യയശാസ്ത്ര രംഗത്ത് അതിൻ്റെ പങ്ക് തേടാൻ ആർഎസ്എസ് ആഗ്രഹിക്കുന്നു. വംശീയത, ഇസ്ലാമോഫോബിയ, കുടിയേറ്റ വിരുദ്ധ തീവ്രദേശീയവാദം, പരദേശി വിദ്വേഷം എന്നിവയുടെ പങ്കിട്ട മൂല്യങ്ങളിൽ കെട്ടിപ്പടുക്കുന്ന, പരമാധികാര രാജ്യങ്ങളിലെ സന്തുലിതാവസ്ഥയും തിരഞ്ഞെടുപ്പ് ജയാപജയസാദ്ധ്യതകളും ആണ് അത് മുന്നിൽ കാണുന്നത്.

രാം മാധവും സ്വപൻ ദാസ് ഗുപ്തയും യുഎസിലെ ഇന്ത്യൻ പ്രവാസികളെ ഇസ്രായേൽ അനുകൂല ജൂത ലോബിയുമായി താരതമ്യപ്പെടുത്താൻ ശ്രമിക്കുകയാണ്. സാമ്പത്തിക പുരോഗതിയുടെ കാര്യത്തിൽ ഇന്ത്യൻ പ്രവാസികൾ മുൻചൊന്ന ലോബിയോട് താരതമ്യപ്പെടുത്താവുന്ന ശക്തിയിലും ഐശ്വര്യത്തിലും എത്തിയിട്ടുണ്ടെന്ന് ദാസ്ഗുപ്ത വിശ്വസിക്കുന്നു. ഇസ്രായേൽ അനുകൂല ലോബിയെ പോലെ തന്നെ രാഷ്ട്രീയമായും പ്രത്യയശാസ്ത്രപരമായും സ്വാധീനമുള്ളതായിരിക്കണം അമേരിക്കയിലെ ഇന്ത്യൻ പങ്ക് എന്ന് ഇപ്പോൾ അവർ ആഗ്രഹിക്കുന്നു. ഇസ്രയേലിന് യുഎസിൽ നിന്ന് പൂർണമായ മതിപ്പും സജീവമായ പിന്തുണയും ലഭിക്കുന്നതുപോലെ, ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളോടും മുസ്ലീം അയൽക്കാരോടും ഇടപെടുന്ന മോദി സർക്കാരിൻ്റെ മാതൃക അമേരിക്ക സ്വീകരിക്കണമെന്നും മതസ്വാതന്ത്ര്യത്തെയും മനുഷ്യാവകാശ ലംഘനങ്ങളെയും കുറിച്ച് നേരിയ വിമർശനം പോലും ഉന്നയിക്കുന്നത് അവസാനിപ്പിക്കണമെന്നും ആണ് മാധവ് ആഗ്രഹിക്കുന്നത്. മതപരിവർത്തനത്തിനെതിരായ ആർഎസ്എസിൻ്റെ എതിർപ്പിനെ അല്ലെങ്കിൽ മതപരിവർത്തനത്തിനുള്ള ക്രിസ്ത്യൻ മിഷണറി പ്രവർത്തനം നിരോധിക്കണമെന്ന സംഘപരിവാറിന്റെ ആവശ്യത്തെ, സുവിശേഷകരായ അമേരിക്കൻ യാഥാസ്ഥിതികർ അഭിനന്ദിക്കണമെന്നും മാധവ് ആഗ്രഹിക്കുന്നു.

2025-ൽ ആർഎസ്എസ് അതിൻ്റെ ശതാബ്ദിക്ക് തയ്യാറെടുക്കുമ്പോൾ, സ്വയം ഒരു ആഗോള റോൾ മോഡലായും ഇന്ത്യയെ ഒരുപക്ഷേ ലോകമെമ്പാടുമുള്ള 'ദേശീയ യാഥാസ്ഥിതികരുടെ' പ്രത്യയശാസ്ത്ര ലക്ഷ്യസ്ഥാനമായും എടുത്തുകാട്ടി വിൽക്കാനുള്ള കൂടുതൽ ശ്രമങ്ങൾ ആർഎസ്എസിൽ നിന്ന് നമുക്ക് കാണാൻ കഴിയും. വാസ്തവത്തിൽ, യാഥാസ്ഥിതിക അജണ്ട മുന്നോട്ട് കൊണ്ടുപോകുന്നതിൽ മുൻനിര പങ്ക് വഹിക്കാൻ ഇന്ത്യ തയ്യാറാണെന്നാണ് മാധവ് തൻ്റെ യാഥാസ്ഥിതിക സഹപ്രവർത്തകരോട് പറയുന്നത്. ഇന്ത്യൻ ഫാസിസത്തിൻ്റെ ഉയർന്നുവരുന്ന സമകാലിക അന്താരാഷ്ട്ര ബന്ധങ്ങൾക്ക് തീർച്ചയായും ലോകമെമ്പാടുമുള്ള ഫാസിസ്റ്റ് വിരുദ്ധ ശക്തികളിൽ നിന്ന് കൂടുതൽ ശ്രദ്ധ ആവശ്യമാണ്.
(ഈ ലേഖനം ആദ്യമായി TheWire.com-ൽ 2024 ഓഗസ്റ്റ് 19-ന് പ്രസിദ്ധീകരിച്ചു; Liberation മാസിക സെപ്റ്റംബർ 2024 ലക്കത്തിൽ പിന്നീട് പ്രസിദ്ധീകൃതമായി)

Wednesday 4 September 2024

സമനില തെറ്റിയ ബിജെപി 

 വിദ്വേഷവും ഹിംസയും വളർത്തുന്ന  പ്രചാരണങ്ങൾക്ക് ആക്കം കൂട്ടുന്നു.


[എഡിറ്റോറിയൽ,
ML Update
A CPIML Weekly News Magazine
Vol. 27 | No. 37 | 3-9 Sep 2024]








2024 ലെ പ്രതികൂല ജനവിധികണ്ട് ഞെട്ടിയ മോദി  സർക്കാരും സംഘ്-ബിജെപി സംവിധാനവും ജനങ്ങളുടെ വർദ്ധിച്ചുവരുന്ന എതിർപ്പിനെ നേരിടാൻ ഒരു ബഹുമുഖ തന്ത്രം മെനയുകയാണെങ്കിലും, മോദി സർക്കാരിനെ ഒരു പരിധിവരെ പിന്നോട്ടടിപ്പിക്കാൻ ബജറ്റ് സമ്മേളനത്തിൽ പ്രതിപക്ഷത്തിന് സാധിച്ചു.  നിർദിഷ്ട വഖഫ് ബോർഡ് ബിൽ സംയുക്ത പാർലമെൻ്ററി കമ്മിറ്റിക്ക് വിടുകയും സാമൂഹ്യ മാദ്ധ്യമങ്ങളെ  നിയന്ത്രിക്കാനുള്ള നടപടികൾ നിയമമാക്കുന്ന ആശയം മാറ്റിവെക്കുകയും ചെയ്യാൻ സർക്കാർ നിർബന്ധിതമായി. കേന്ദ്ര   ബ്യൂറോക്രസിയിലേക്കുള്ള ലാറ്ററൽ എൻട്രി റിക്രൂട്ട്‌മെൻ്റിനുള്ള സർക്കുലർ പിൻവലിക്കാൻ യുപിഎസ്‌സിയോട് ആവശ്യപ്പെടാനും കേന്ദ്രം നിർബന്ധിതമായി . എന്നാൽ തന്ത്രപരമായ പിൻവാങ്ങലിൻ്റെയോ മാറ്റിവയ്ക്കലിൻ്റെയോ ആയ ഒരു മറുവശംകൂടി  ഇതിന് ഉണ്ടെന്നത് നാം കാണാതിരിക്കരുത്.  കൂടാതെ , ബി ജെ പി ഭരിക്കുന്ന ഓരോ സംസ്ഥാനത്തും  വിദ്വേഷപ്രചാരണത്തിന്റെയും  അടിച്ചമർത്തലിൻ്റെയും തീവ്രത വർദ്ധിച്ചുവരുന്നതും  അവഗണിക്കുക സാദ്ധ്യമല്ല .

ഹരിയാന, ജമ്മു കശ്മീർ, മഹാരാഷ്ട്ര, ജാർഖണ്ഡ് എന്നിവിടങ്ങളിലെ നിർണായക നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, പരീക്ഷിച്ചു ഫലസിദ്ധി കൈവരിച്ച  മുസ്ലീം വിരുദ്ധ വർഗീയ ധ്രുവീകരണം, ജാതിയുപയോഗിച്ചുള്ള സോഷ്യൽ  എഞ്ചിനീയറിംഗ്, നിർബന്ധിത രാഷ്ട്രീയ കൂറുമാറ്റം എന്നിവയുടെ പദ്ധതി നടപ്പിലാക്കാൻ ബി ജെ പി മെഷിനറി വീണ്ടും ശ്രമിക്കുകയാണ് .  തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ മാത്രമല്ല, ഗുജറാത്ത്, ഉത്തർപ്രദേശ്, മദ്ധ്യപ്രദേശ് അല്ലെങ്കിൽ അസം തുടങ്ങിയ സംസ്ഥാനങ്ങളിൽ സംഘ് ബ്രിഗേഡ് വർഷങ്ങൾ കൊണ്ട്  നിർമ്മിച്ച വിവിധ ലബോറട്ടറികളിലും ഈ തന്ത്രം കളിക്കുകയാണ് . ഹിന്ദുക്കളുടെ കൻവാർ യാത്രയുടെ പരമ്പരാഗത വേദി മുസ്ലീം വിരുദ്ധ വിഷം ചീറ്റാൻ ഉപയോഗിക്കുന്നത് മുതൽ മുസ്ലീം സമുദായത്തെ ഭയപ്പെടുത്താനും നോട്ടമിട്ട് ആക്രമിക്കാനുമുള്ള  പുതിയ ഒഴിവുകഴിവുകൾ ഉണ്ടാക്കുന്നതിന് വേണ്ടിവരെയുള്ള പരീക്ഷണങ്ങൾ  ഈ ലബോറട്ടറികളിലെ പാത്രങ്ങളിൽ     24 മണിക്കൂറും തിളച്ചുമറിഞ്ഞ് പ്രവർത്തിക്കുകയാണ് .

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ബിജെപിയുടെ വിദ്വേഷ പ്രചാരണത്തിൻ്റെ പ്രധാന മുഖമായി ഉയർന്നുവന്നിരിക്കുന്നു .  അടുത്തിടെ കനത്ത മഴയിൽ ഗുവാഹത്തിയിൽ വെള്ളപ്പൊക്കം ഉണ്ടായപ്പോൾ, അസമിലെ കരിംഗഞ്ച് ജില്ലയിൽ നിന്നുള്ള മഹ്ബുബുൾ ഹോക്കിൻ്റെ ഉടമസ്ഥതയിലുള്ള മേഘാലയയിലെ ഒരു സ്വകാര്യ സർവ്വകലാശാല 'അസാമിനെതിരെ പ്രളയ ജിഹാദ്' നടത്തുന്നുവെന്ന് അദ്ദേഹം ആരോപിച്ചത് നാം  കേട്ടു.   അസമിലെ മുസ്ലീം പച്ചക്കറി കർഷകർ രാസവളം അമിതമായി ഉപയോഗിക്കുന്നുവെന്ന് ആരോപിക്കുകയും, ഹിന്ദു ഉപഭോക്താക്കൾക്കെതിരെ മുസ്ലീങ്ങൾ നടത്തുന്ന  'വളം ജിഹാദ്' ആയി അതിനെ അദ്ദേഹം വിശേഷിപ്പിക്കുകയും ചെയ്തത് കഴിഞ്ഞ വർഷമായിരുന്നു. താഴത്തെ അസമിലെ മിയ മുസ്‌ലിംകൾ (ബംഗാളി സംസാരിക്കുന്ന മുസ്‌ലിംകൾക്ക് അസമിൽ ഉപയോഗിക്കുന്ന അപകീർത്തികരമായ പദം) ഉൽപ്പാദിപ്പിക്കുന്ന മത്സ്യം കഴിക്കുന്നത് നിർത്താൻ അദ്ദേഹം അപ്പർ അസം നിവാസികളോട് ഉപദേശിച്ചു.    അസമിലെ നാഗോൺ ജില്ലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ബലാത്സംഗം ചെയ്യപ്പെട്ട
സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ, മുകളിലെ അസമിലെ 'മിയ' മുസ്ലീങ്ങളുടെ അധിനിവേശമാണ് ഇതിന് കാരണമെന്ന് ഹിമന്ത ബിശ്വാസ്  ആരോപിച്ചു.  മുകളിലെ അസമിനെ  കീഴടക്കാൻ  'മിയ മുസ്ലീങ്ങളെ ഞങ്ങൾ അനുവദിക്കില്ല' എന്ന  അസം മുഖ്യമന്ത്രിയുടെ  പ്രതികരണം ഞെട്ടിപ്പിക്കുന്നതായിരുന്നു!  ഒരു സംസ്ഥാന ഗവൺമെൻ്റിൻ്റെ തിരഞ്ഞെടുക്കപ്പെട്ട തലവൻ തന്നെ  വർഗ്ഗീയ കലാപത്തിന് ജനങ്ങളെ പ്രേരിപ്പിക്കുന്നതിന് ഇതിലും വ്യക്തമായ ഉദാഹരണം വേറെ എന്തുണ്ട്?
അതിനിടെ, മറ്റൊരു ബിജെപി മുഖ്യമന്ത്രി ഹരിയാനയിലെ നയാബ് സിംഗ് സൈനി തൻ്റെ സംസ്ഥാനത്ത് നടക്കുന്ന  ആൾക്കൂട്ട കൊലപാതകങ്ങളെ വിശദീകരിക്കാൻ വിചിത്രമായ ഒരു  'യുക്തി'യുമായി രംഗത്തെത്തി.  പശ്ചിമ ബംഗാളിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളിയായ സാബിർ മാലിക്കിനെ  ഓഗസ്റ്റ് 27-ന് പശുരക്ഷകരുടെ ഒരു സംഘം ചർഖി ദാദ്രിയിൽ വെച്ച് തല്ലിക്കൊന്ന സംഭവത്തെ ഹരിയാന മുഖ്യമന്ത്രി വിശേഷിപ്പിച്ചത് പശുക്കളെ സംരക്ഷിക്കാനുള്ള ഹരിയാനയുടെ ദൃഢനിശ്ചയത്തിൻ്റെ അടയാളമായി ട്ടായിരുന്നു !  'പശുവിനോടുള്ള ബഹുമാനമാണ് ഹരിയാനയിലെ ജനങ്ങളെ നയിക്കുന്നത്, ആർക്കാണ് അവരെ തടയാൻ കഴിയുക' എന്നാണ്  ചാർഖി ദാദ്രി ആൾക്കൂട്ട ആക്രമണത്തോട്  ഹരിയാന മുഖ്യമന്ത്രി പ്രതികരിച്ചത്. കാർഷിക മേഖലയെ   കോർപ്പറേറ്റ്കളുടെ ഇംഗിതങ്ങൾക്ക് വിട്ടുകൊടുക്കുന്നതിനെതിരായ ചരിത്രപരമായ കർഷക മുന്നേറ്റത്തിൽ ഹരിയാന ഒരു മുൻനിര സംസ്ഥാനമാണ്. അഗ്നിവീർ പദ്ധതിയോടും ഹരിയാനയിലെ വനിതാ ഗുസ്തിതാരങ്ങളോട്  കാണിക്കുന്ന അനീതിക്കും അപമാനത്തിനും എതിരെയും കർഷകർ ശക്തമായി പ്രതിഷേധിച്ചതും എടുത്തുപറയേണ്ടതാണ് .  കർഷക സമരത്തിനെതിരെ ബിജെപി എംപി കങ്കണ റണാവത്ത് നടത്തിയ ദുരാരോപണങ്ങൾ എരിതീയിൽ എണ്ണയൊഴിച്ച ഫലമാണ് ഉണ്ടാക്കിയിരുന്നത്. ഗോസംരക്ഷണത്തിൻ്റെയും മുസ്ലീം വിരുദ്ധ വർഗീയ വിദ്വേഷത്തിൻ്റെയും അടിസ്ഥാനത്തിൽ ഹരിയാനയുടെ അഭിമാനത്തെ പുനർനിർവ്വചിക്കാൻ  ഇപ്പോൾ തീവ്ര ശ്രമത്തിലാണ് നൈരാശ്യം പൂണ്ട ബി ജെ പി. 

ധാതു സമ്പന്നമായ ഒരു പ്രധാന സംസ്ഥാനമായ ജാർഖണ്ഡിൽ, ഛത്തീസ്ഗഢിലെയും ഒഡീഷയിലെയും സമീപകാല വിജയങ്ങൾക്ക് ശേഷം 'അദാനി ത്രികോണം' പൂർത്തിയാക്കാനുള്ള വിജയമാണ്  ബിജെപി  ആഗ്രഹിക്കുന്നത് . അസംതൃപ്തരായ ജെഎംഎം നേതാക്കളെ പാർട്ടിയിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് ബിജെപി.  മുൻ ജെഎംഎം മുഖ്യമന്ത്രി ചമ്പായി സോറന് പിന്നാലെ മറ്റൊരു ജെഎംഎം വിമത എംഎൽഎ ലോബിൻ ഹെംബ്രോമും ബിജെപിയിൽ ചേർന്നു.  ബംഗ്ലദേശിലേക്ക് വൈദ്യുതി കയറ്റുമതി ചെയ്യുന്നതിനായി അദാനിക്ക് വേണ്ടി ഒഴിച്ചിട്ട പ്രത്യേക സാമ്പത്തിക മേഖലയായി  നേരത്തെ തന്നെ ഗോഡ്ഡ പവർ പ്ലാൻ്റ് മോദി സർക്കാർ സമ്മാനിച്ചിരുന്നു.  അദാനിയുടെ ഓസ്‌ട്രേലിയയിലെ കാർമൈക്കൽ ഖനിയിൽ നിന്ന് ഉത്പാദിപ്പിക്കുന്ന കൽക്കരി ബംഗ്ലദേശിന് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻവേണ്ടി ഗോഡ്ഡയിൽ കത്തിക്കുകയായിരുന്നു, ഷെയ്ഖ് ഹസീന ഭരണത്തിൻ്റെ പതനത്തെത്തുടർന്ന് ബംഗ്ലാദേശുമായുള്ള വൈദ്യുതി കരാറിൻ്റെ ഭാവി അനിശ്ചിതത്വത്തിലായ സാഹചര്യത്തിലാണ് മോദി സർക്കാർ അദാനിയെ രക്ഷിക്കാൻ എത്തിയത് .  ഇന്ത്യയുടെ ആഭ്യന്തര ഗ്രിഡിന് ഗോഡ്ഡ യിൽ ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി  വിൽക്കാൻ അദാനി ഗ്രൂപ്പിനെ ഏർപ്പാട് ചെയ്യുകയായിരുന്നു .

പശ്ചിമ ബംഗാളിൽ, കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ യുവ ബിരുദാനന്തര ട്രെയിനിയായ  ഡോക്ടറെ ബലാത്സംഗം ചെയ്ത്  കൊലപ്പെടുത്തിയ സംഭവത്തിന്റെ  പശ്ചാത്തലത്തിൽ പൊട്ടിപ്പുറപ്പെട്ട ജനരോഷത്തെ മുതലാക്കാൻ ശ്രമിക്കുകയാണ് ബി.ജെ.പി.  ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന "ജസ്റ്റിസ് ഫോർ ആർജി കാർ" കാമ്പെയ്‌നിൽ ഫെമിനിസ്റ്റ് പ്രസ്ഥാനവും പുരോഗമന സിവിൽ സമൂഹവും മുൻനിരയിലായിരിക്കുമ്പോൾ, "പശ്ചിമ ബംഗാളിലെ വിദ്യാർത്ഥി സമൂഹം" എന്ന സാങ്കൽപ്പിക ബാനറിന് കീഴിൽ പ്രസ്ഥാനത്തെ ഹൈജാക്ക് ചെയ്യാൻ ബിജെപി ശ്രമിച്ചു.തുടർന്ന് ' പോലീസ് അധികാരികളുടെ അനീതിയോട് പ്രതിഷേധിക്കാൻ ' പാർട്ടിയുടെ പേരിൽ ഒരു ' ബംഗ്ലാ ബന്ദി ' ന്  ആഹ്വാനം ചെയ്തു.  .  സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ നടത്തുന്നവർക്ക് രാഷ്ട്രീയ സംരക്ഷണം നൽകുന്നതിൽ ഏറ്റവും മോശം ട്രാക്ക് റെക്കോർഡാണ് ബിജെപിക്കുള്ളത്.  പശ്ചിമ ബംഗാളിലെ ബലാത്സംഗ വിരുദ്ധ ജനരോഷം മുതലെടുക്കാൻ പാർട്ടി ശ്രമിക്കുമ്പോഴും, ജാമ്യത്തിൽ പുറത്തിറങ്ങിയ ഐഐടിയിലെ (ബിഎച്ച്‌യു) വിദ്യാർത്ഥിനിയെ  ലൈംഗികാതിക്രമത്തിന് ഇരയാക്കിയ ബിജെപി ഐടി സെൽ സംഘാടകരെ ഉത്തർപ്രദേശിലെ പാർട്ടി അഭിനന്ദിച്ചു.   'ജസ്റ്റിസ് ഫോർ ആർ ജി കാർ' എന്ന കാമ്പെയ്‌നെ ഹൈജാക്ക് ചെയ്യാനും അട്ടിമറിക്കാനുമുള്ള ശ്രമത്തിൽ ബി.ജെ.പി 'ജസ്റ്റിസ് ഫോർ ആർ ജി കാർ' എന്ന കാമ്പെയ്‌നെ ഹൈജാക്ക് ചെയ്യാനും അട്ടിമറിക്കാനുമുള്ള ശ്രമത്തിൽ ബി.ജെ.പിയുടെ നേതൃത്വത്തിൽ അരങ്ങേറുന്ന ഇത്തരം കാപട്യങ്ങൾ പശ്ചിമ ബംഗാളിലെ ജനങ്ങൾക്കിടയിൽ വിലപ്പോകുന്നില്ല.  



 ബി ജെ പിയുടെ  ഈ ബഹുമുഖതന്ത്രത്തെ പരാജയപ്പെടുത്തി, സമഗ്രമായ
 നീതിക്കും എല്ലാവർക്കും ലഭ്യമാകേണ്ട ഭരണഘടനാപരമായ
 അവകാശങ്ങൾക്കും വേണ്ടിയുള്ള വർദ്ധിച്ചുവരുന്ന അഭിലാഷത്തെ
 ഉയർത്തിപ്പിടിച്ചുകൊണ്ട് മുന്നേറാനുള്ള ചുമതലയാണ് ഇന്ന് ഇന്ത്യയിൽ
  ജനാധിപത്യത്തിനുവേണ്ടി പോരാടുന്ന പ്രസ്ഥാനങ്ങൾക്ക്  മുന്നിലുള്ളത്. 

Sunday 1 September 2024


നീതിയുടെ
ബുൾഡോസിങ് സ്ഥാപനവൽക്കരിക്കപ്പെടുന്ന മോദിയുടെ ഇന്ത്യ ML അപ്‌ഡേറ്റ് വോളിയം. 27, നമ്പർ 36 (27 ഓഗസ്റ്റ് - 02 സെപ്റ്റംബർ 2024)

മോദി യുഗത്തിൽ ബിജെപി ഭരണത്തിൻ്റെ മുഖമുദ്രയായി ഉയർന്നുവന്ന ഭരണകൂട ഭീകരത, അനീതി, കുറ്റവാളികൾക്ക് ശിക്ഷയെ ഭയപ്പെടേണ്ടതില്ലാത്ത അവസ്ഥ, ധാർഷ്ഠ്യ0 എന്നിവ ചിത്രീകരിക്കാൻ ഒരു രൂപകം തിരഞ്ഞെടുക്കുകയാണെങ്കിൽ, അതിനെ ബുൾഡോസർ രാജ് എന്ന് വിളിക്കാം. ബുൾഡോസറിനെ 'ഭരണ' ഉപകരണമായി ഉപയോഗിക്കുന്നത് തുടങ്ങിയത് യോഗി ആദിത്യനാഥിൻ്റെ ഭരണത്തിൻ കീഴിൽ ഉത്തർപ്രദേശിലാ ണെങ്കിൽ, ബിജെപി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങൾ, പ്രത്യേകിച്ച് മദ്ധ്യപ്രദേശ് ഇന്ന് ഈ മാതൃക വളരെ കാര്യമായി പിന്തുടരുകയാണ്. 2024-ലെ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നഷ്ടപ്പെട്ടതിൽ നൈരാശ്യം പൂണ്ട് രോഷാകുലരായ ബി.ജെ.പി സർക്കാരുകൾ യഥാർത്ഥത്തിൽ ബുൾഡോസറുകൾ കൊണ്ടുള്ള ഒരു പകപോക്കൽ കാമ്പെയിൻ തന്നെ അഴിച്ചുവിട്ടതായി തോന്നുന്നു.
ജൂൺ 15 ന് മധ്യപ്രദേശിലെ മണ്ഡ്‌ല ജില്ലയിൽ മുസ്ലീങ്ങളുടെ പതിനൊന്ന് വീടുകൾ ആണ് ബുൾഡോസർ ഉപയോഗിച്ച് പോലീസ് തകർത്തുകളഞ്ഞത്. ആ വീടുകളിലൊന്നിലെ റഫ്രിജറേറ്ററിൽ ബീഫ് കണ്ടെത്തിയെന്ന അവകാശപ്പെട്ടതിന് പിന്നാലെയാണ് പോലീസ് അത് ചെയ്തത് . നാലു ദിവസത്തിന് ശേഷം ഉത്തർപ്രദേശിലെ യോഗി സർക്കാർ ലഖ്‌നൗവിലെ അക്ബർനഗർ മേഖലയിൽ വൻ കുടിയൊഴിപ്പിക്കൽ നടത്തി. പുഴയോര ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിൻ്റെ പേരിൽ തകർത്തത് 1,169 വീടുകളും 101 വാണിജ്യ സ്ഥാപനങ്ങളും ആയിരുന്നു. ആഗസ്റ്റ് 22 ന്, മധ്യപ്രദേശിലെ ഛത്തർപൂരിൽ, ഒരു മുസ്ലീം ജനക്കൂട്ടത്തെ ലോക്കൽ പോലീസിനെതിരെ ഇളക്കിവിട്ടുവെന്ന് ആരോപിച്ചായിരുന്നു കോൺഗ്രസ് നേതാവായ ഹാജി ഷെഹ്‌സാദ് അലിയുടെ പുതുതായി നിർമ്മിച്ച വീട് നശിപ്പിച്ചത്.
ഏറേയും മുസ്ലീങ്ങൾ, ദലിതർ, ചേരി നിവാസികൾ എന്നിവരുടെ വീടുകളും കടകളും ബുൾഡോസർ ചെയ്യുന്ന സംഭവങ്ങൾ സമീപ വർഷങ്ങളിൽ അതിവേഗം വളർന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. ഹൗസിംഗ് ആൻ്റ് ലാൻഡ് റൈറ്റ്‌സ് നെറ്റ്‌വർക്ക് ശേഖരിച്ച കണക്കുകൾ പ്രകാരം, 2022ലും 2023ലും മാത്രം 1,53,820 പൊളിച്ചുമാറ്റലുകൾ നടന്നിട്ടുണ്ട്, ഇത് 7,38,438 ആളുകളെ ഭവനരഹിതരാക്കി. ഇത്തരം പൊളിക്കലിന് ഇരയായവരുടെ എണ്ണം 2019-ൽ 1,07,625-ൽ നിന്ന് 2023-ൽ 5,15,752 ആയി ഉയർന്നു. 2022 ഏപ്രിൽ മുതൽ ജൂൺ വരെ മാത്രം അസം, ഗുജറാത്ത്, മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഡൽഹി എന്നിവിടങ്ങളിൽ 128 'ശിക്ഷയുടെ രൂപത്തിലുള്ള പൊളിച്ചുമാറ്റലുകൾ' നടന്നതായി ആംനസ്റ്റി ഇൻ്റർനാഷണൽ റിപ്പോർട്ട് സൂചിപ്പിക്കുന്നു. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ തന്നെ, മുംബൈയിലെ പവായിലെ ജയ് ഭീം നഗർ എന്ന ദളിത് ചേരിയിൽ അറുനൂറോളം താൽക്കാലിക വീടുകൾ തകർത്തു, 3,500 പേരെ ഭവനരഹിതരാക്കി. ഈ കേസുകളിലെല്ലാം ഔദ്യോഗികമായ ഒഴിവ്കഴിവ് കൈയ്യേറ്റങ്ങൾ പൊളിക്കൽ ആയിരുന്നു. എന്നാൽ പ്രബലമായിത്തീർന്ന ആഖ്യാനം 'ബുൾഡോസർ നീതി' സ്ഥാപനവൽക്കരണം ആണ്.
മുസ്ലീം വീടുകളും കടകളും ലക്ഷ്യമിട്ടുള്ള ഭൂരിഭാഗം പ്രവർത്തനങ്ങളിലും ഉപയോഗിക്കുന്ന ബുൾഡോസറുകളുടെ ഏറ്റവും പ്രകടമായ ബ്രാൻഡ് എന്ന നിലയിൽ സർവ്വവ്യാപിയായ ജെസിബികൾ, മോദിയുടെ ഇന്ത്യയിലെ ജുഡീഷ്യൽ ഭീകരതയുടെ ഏറ്റവും ശക്തമായ പ്രതീകമായി ഉയർന്നുവന്നു, ഈ ബുൾഡോസർ നടപടിയിൽ ജുഡീഷ്യറി വ്യക്തമായ മൗനത്തിലാണ്. നീതി എന്നത് ഇടയ്ക്കിടെയുള്ള താൽകാലിക സ്റ്റേ ഉത്തരവുകൾ മാത്രമായി പരിമിതപ്പെടുമ്പോൾ , അധികാരപ്രമത്തമായ ബുൾഡോസർ ഭരണരീതിക്കെതിരെ ഉത്തരവുകൾ പുറപ്പെടുവിക്കാൻ കോടതികൾ മടിക്കുകയാണ്. തൽക്ഷണ നീതി വിതരണത്തിൻ്റെ വളരെ ആഘോഷിക്കപ്പെട്ട മാതൃകയായിരിക്കുന്നു ബുൾഡോസറുകൾ. ജെ.സി.ബി എന്ന ബ്രാൻഡിനെ 'ജിഹാദി കൺട്രോൾ ബോർഡ്' എന്ന നിലയിൽ ആഘോഷിക്കാൻ പോലും ചില ബി.ജെ.പി നേതാക്കൾ ധൈര്യപ്പെടുന്നു. കൂടാതെ, ബി.ജെ.പി യിതര രാഷ്ട്രീയ നേതാക്കൾ പോലും മത്സരിച്ച് ബുൾഡോസറുകൾ പ്രയോഗിക്കാൻ തുടങ്ങിയിരിക്കുകയാണ്. ഭരണഘടനാപരമായ നിയമവാഴ്ചയുടെ സംരക്ഷകരുടെ മനഃപൂർവ്വമായ മൗനം നിയമത്തെയും നീതിയേയും വെറും നോക്കുകുത്തികളാക്കുന്ന കുറ്റവാളികൾക്ക് ധൈര്യം പകരുക മാത്രമാണ് ചെയ്യുന്നത്.
2024-ലെ ജനവിധിക്ക് ഫാസിസ്റ്റ് മോദി ഭരണകൂടത്തെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ കഴിഞ്ഞില്ല, എന്നാൽ പാർലമെൻ്ററി രംഗത്ത് പ്രതിപക്ഷത്തെ ശക്തിപ്പെടുത്തുന്നതിലും ജനാധിപത്യത്തിനായുള്ള പോരാട്ടത്തിൽ സാധാരണക്കാർക്ക് ആവശ്യമായ പ്രതീക്ഷയും ധൈര്യവും നൽകുന്നതിലും അത് സ്പഷ്ടമായും വിജയിച്ചു. വിവാദമായ വഖഫ് ബോർഡ് ബിൽ പാസ്സാവില്ലെന്നു കണ്ട് സംയുക്ത പാർലമെൻ്ററി കമ്മിറ്റിക്ക് വിട്ടതും , ബദൽ മാദ്ധ്യമങ്ങളുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഡ്രക്കോണിയൻ സ്വഭാവമുള്ള സംപ്രേഷണ ബിൽ ഉപേക്ഷിച്ചതും, കേന്ദ്ര ഗവണ്മെന്റിന്റെ ഉദ്യോഗസ്ഥ ശ്രേണിയിൽ ലാറ്ററൽ എൻട്രി റിക്രൂട്ട്‌മെൻ്റിനെക്കുറിച്ചുള്ള സർക്കുലർ പിൻവലിച്ചതും, സമീപകാല പാർലമെൻ്റ് നടപടികളിലെ ജനവിധിയുടെ സ്വാധീനത്തിന്റെ ഫലങ്ങൾ ആയി നാം കണ്ടു. ഹീനമായ കുറ്റകൃത്യങ്ങൾക്കെതിരെയും ജനങ്ങളുടെ അവകാശങ്ങൾ ആവശ്യപ്പെടുന്നതിനെതിരെയും വിവിധ സംസ്ഥാനങ്ങളിൽ ജനകീയ പ്രതിഷേധങ്ങൾ ഉയരുന്നതിൻ്റെ സൂചനകളും നാം കാണുന്നു. ബുൾഡോസർ രാജ് അവസാനിപ്പിക്കാൻ അതേ മനോഭാവം ഇപ്പോൾ ഉയർത്തിപ്പിടിക്കണം.
ബുൾഡോസറുകൾ ഒരിക്കലും നീതിയുടെ ആയുധമാകില്ല, അവ വ്യക്തമായും ഭീകരതയുടെയും നാശത്തിൻ്റെയും ഉപകരണങ്ങളാണ്, ജനാധിപത്യത്തെയും നിയമവാഴ്ചയെയും കുറിച്ചുള്ള എല്ലാ സങ്കൽപ്പങ്ങളെയും ചവിട്ടിമെതിക്കുന്ന ഭരണകൂടത്തെയാണ് അത് പ്രതീകപ്പെടുത്തുന്നത്. ഭൂമിയും ധാതുക്കളും വനങ്ങളും നദീതടങ്ങളും ജനങ്ങളിൽ നിന്ന് തട്ടിയെടുത്ത് ലാഭം കൊയ്യുന്നതിനാൽ പാവപ്പെട്ടവർ കുടിയൊഴിപ്പിക്കലിനെ അഭിമുഖീകരിക്കുന്ന ഇന്ത്യയിലുടനീളം, ബുൾഡോസറുകൾ കോർപ്പറേറ്റ് പിടിച്ചെടുക്കലിൻ്റെ വാഹനങ്ങളാണ്. ഇന്ത്യയിലെ മുസ്ലീം സമുദായത്തെ സംബന്ധിച്ചിടത്തോളം, ബുൾഡോസറുകൾ വർഗ്ഗീയധ്രുവീകരണം ലക്ഷ്യം വെച്ചുള്ള ഭീകരതയുടെയും ഫാസിസ്റ്റ് ആക്രമണത്തിൻ്റെയും ആയുധങ്ങളല്ലാതെ മറ്റൊന്നുമല്ല, ഫാസിസ്റ്റുകൾ ഒരു സമൂഹത്തിൻ്റെ മുഴുവൻ ഭരണഘടനാ അവകാശങ്ങൾ കവർന്നെടുക്കുമ്പോൾ, ഇന്ത്യയിലെ ഏറ്റവും വലിയ മതന്യൂനപക്ഷത്തെ നിശ്ശബ്ദമായി വിധേയപ്പെടുത്താൻ ആണ് അതിലൂടെ ശ്രമിക്കുന്നത്. കൊള്ളയുടെ ഉപകരണമായ ബുൾഡോസറിനെ തടയാനും പാർശ്വവൽക്കരിക്കപ്പെട്ട ഓരോ വിഭാഗത്തിൻ്റെയും അവകാശങ്ങളും അന്തസ്സും സംരക്ഷിക്കാനും ജനാധിപത്യ ഇന്ത്യ അതിൻ്റെ എല്ലാ ശക്തിയും വിനിയോഗിക്കണം .

Friday 30 August 2024





വയനാട് ദുരന്തം: 

ആഗോളതാപനത്തിന്റെ വിപൽ ഭീഷണി വർദ്ധിക്കുന്നു 

- ഡോ . എസ്  ഫൈസി 

(translated text of the original English article published in Liberation monthly, August 2024)  

 ഴിഞ്ഞ ജൂലൈ 30 ന് പുലർച്ചെയോടെ കേരളത്തിലെ വയനാട് ജില്ലയിലെ മേപ്പാടി പഞ്ചായത്ത്  വിനാശകരമായ പ്രകൃതിദുരന്തങ്ങളുടെ വേദിയായി. തുടർച്ചയായി പെയ്ത മഴയിൽ  മാരകമായ രണ്ട് ഉരുൾപൊട്ടലുകൾ ഉണ്ടായപ്പോൾ വീടുകളിൽ  ഉറക്കത്തിലായിരുന്ന  231 പേർ മരിക്കുകയും 128 പേരെ  ദിവസങ്ങൾ നീണ്ട തെരച്ചിലുകൾക്കു ശേഷവും കാണാതാവുകയും ചെയ്തു; നാശം വളരെ ഭയാനകമായിരുന്നു, മരണപ്പെട്ടവരിൽ പലരുടേയും ശരീരങ്ങൾ കഷണങ്ങളായി ചിതറുകയായിരുന്നു. മരിച്ച 205 പേരുടെ ശരീരഭാഗങ്ങൾ മാത്രമേ കണ്ടെടുക്കാൻ കഴിഞ്ഞുള്ളു. മുണ്ടക്കൈ, ചൂരൽമല, അട്ടമല വില്ലേജുകളിലെ നാനൂറോളം വീടുകൾ പൂർണമായും തകർന്നു, പലതും ഉരുൾപൊട്ടലിൻ്റെ പ്രഭവകേന്ദ്രത്തിൽ നിന്നുള്ള വെള്ളവും ചെളിയും പാറക്കല്ലുകളും ചരലും നിറഞ്ഞ പ്രവാഹത്തിൽ ഒലിച്ചുപോയി.



2018 ൽ കേരളത്തിന്റെ ഭൂരിഭാഗങ്ങളിലും  ഉണ്ടായ വെള്ളപ്പൊക്കത്തിൽ അനവധിയാളുകൾക്ക് ജീവഹാനി സംഭവിക്കുകയും 40,000 കോടി രൂപയുടെ നാശനഷ്ടങ്ങൾ ഉണ്ടായതായി കണക്കാക്കുകയും ചെയ്തു. അതിന്റെ പിന്നാലെ ,2019 ൽ വയനാട് , മലപ്പുറം ജില്ലകളിൽ ഉണ്ടായ ഉരുൾപൊട്ടലുകളിൽ 75 പേർ മരണപ്പെട്ടു. അന്ന് വയനാട്ടിൽ ഉരുൾപൊട്ടൽ ഉണ്ടായ പുത്തുമല യിൽനിന്നും കഷ്ടിച്ച് 6 കിലോമീറ്റർ ദൂരത്താണ് ഇപ്പോൾ ദുരന്തം ഉണ്ടായ പ്രദേശങ്ങളിലൊന്നായ ചൂരൽമല സ്ഥിതിചെയ്യുന്നത്.  


ഇപ്പോൾ ഉണ്ടായിരിക്കുന്ന ദുരന്തത്തോടെ , കാലാവസ്ഥാവ്യതിയാന ദുരിതങ്ങൾ തുടർച്ചയായി ഉണ്ടാവുന്ന ഒരു പ്രദേശം എന്ന നിലയിൽ കേരളം മാറിയിരിക്കുന്നു. ഈ ദുഃസ്ഥിതി വന്നുചേർന്നതിൽ  സംസ്ഥാനത്തിന് കാര്യമായ പങ്ക് ഇല്ല എന്നതാണ് സത്യം. വനമേഖലയുടെ വിസ്തൃതി കുറഞ്ഞതും കല്ല് ഖനനം ചെയ്യുന്ന ക്വാ റികൾ പ്രവർത്തിക്കുന്നതും,എന്തിന് ക്വാറികളിൽനിന്നുള്ള പൊടിയാണ് അധിക മഴയ്ക്ക്  നിമിത്തമായതെന്നുപോലും ദുരന്തത്തിൻറെ കാരണങ്ങളായി ഉന്നയിച്ച് രംഗത്തുവരാനും കുറ്റപ്പെടുത്താനും   ചിലർക്ക് ഒട്ടും ആലോചിക്കേണ്ടിവന്നില്ല . എന്നാൽ, കേരളം കാലാവസ്ഥാവ്യതിയാന പ്രതിസന്ധിയുടെ നിർഭാഗ്യങ്ങൾ തുടർച്ചയായി നടമാടുന്ന ഒരു സ്ഥിരം അരങ്ങായിക്കഴിഞ്ഞു എന്ന് സംശയമെന്യേ പറയാവുന്നവിധത്തിലാണ് ഇപ്പോഴത്തെ ദുരന്തം ഉണ്ടായിരിക്കുന്നത്. ആദ്യത്തെ ഉരുൾപൊട്ടൽ ഉണ്ടായത് പുലർച്ചെ രണ്ടുമണിക്കായിരുന്നുവെങ്കിൽ കൂടുതൽ നാശങ്ങൾ വരുത്തിവെച്ച രണ്ടാമത്തേത് രാവിലെ അഞ്ചുമണിക്ക് ആയിരുന്നു.  തൊട്ട് മുമ്പത്തെ 24 മണിക്കൂറിൽ അവിടെ പെയ്ത മഴയുടെ അളവ്‌ പേടിപ്പെടുത്തും വിധം 372 മില്ലിമീറ്റർ ആയിരുന്നു. അതിനും മുമ്പുള്ള 24 മണിക്കൂറിൽ 204 .5 മില്ലിമീറ്റർ മഴ പെയ്തിരുന്നു. 200 മില്ലിമീറ്ററിലധികം വരുന്ന മഴ ഇന്ത്യൻ കാലാവസ്ഥാ നിരീക്ഷണ വകുപ്പ് നിർവ്വചനപ്രകാരം  അതിതീവ്ര മഴയുടെ ഗണത്തിൽപ്പെടുന്നു . അപ്പോൾ , അനിവാര്യമായ ദുരന്തത്തിന് തൊട്ട് മുൻപത്തെ 48 മണിക്കൂറിൽ സ്ഥലത്ത് പെയ്തത് 572 മില്ലിമീറ്റർ മഴയായിരുന്നുവെന്ന് മനസ്സിലാക്കാം. ഒരുദിവസം മുഴുവൻ അതിതീവ്ര മഴയിൽ നനഞ്ഞു കുതിർന്ന ഭൂമിയിൽ ആണ് തൊട്ടടുത്ത 24 മണിക്കൂറിൽ കൂടുതൽ കഠിനമായ മഴ പെയ്തിറങ്ങിയത് എന്നത് ശ്രദ്ധേയമാണ് .

 

ആഗോളതാപനത്തിൻ്റെ ഫലമായി മഴയുടെ തീവ്രതയിലും വിതരണത്തിലുമുള്ള മാറ്റങ്ങൾ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള മൾട്ടി ഡിസിപ്ലിനറി ഇൻ്റർഗവൺമെൻ്റൽ പാനൽ (IPCC) 2007-ൽ പ്രവചിച്ചിരുന്നു. ആഫ്രിക്കയിലെയും ഏഷ്യയിലെയും മിക്ക പ്രദേശങ്ങളിലും പതിവായി'കനത്ത മഴയും അനുബന്ധ വെള്ളപ്പൊക്കവും തീവ്രമാകുമെന്നും കൂടുതൽ ആവർത്തനസ്വഭാവത്തോടെ അത് സംഭവിക്കുമെന്നും  IPCC ഉത്തമ ബോദ്ധ്യത്തോടെ 2021-ൽ റിപ്പോർട്ട് ചെയ്തിരുന്നു.  ഈ പ്രവചനം നടക്കുമ്പോൾ, കാലാവസ്ഥാ പ്രതിസന്ധിയിൽ നിന്ന് ശ്രദ്ധ തിരിക്കുന്നതിന് തീവ്രശ്രമത്തിലായിരുന്നു വയനാട്ടിലെ ചില താൽപ്പര്യ ഗ്രൂപ്പുകൾ. ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യയുടെ 2021 ലെ ഫോറസ്റ്റ് എസ്റ്റിമേഷൻ റിപ്പോർട്ട് വിശ്വസിക്കാമെങ്കിൽ, വയനാടിന് 74.2 ശതമാനം വനമേഖലയും , തൊട്ട് മുൻപത്തെ രണ്ടുവര്ഷങ്ങളിലേതിനെയപേക്ഷിച്ച്  0.29 ചതുരശ്ര കിലോമീറ്റർ വീതം അധിക വനവിസ്തൃതിയും കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട് .  പശ്ചിമഘട്ടത്തിലെ മറ്റിടങ്ങളിലെന്നപോലെ വയനാട്ടിലും ക്വാറികൾ ഉണ്ട്, എന്നാൽ ഏറ്റവും അടുത്തുള്ള ക്വാറി,  പ്രത്യേകിച്ച് റിസർവ് ഫോറസ്റ്റ് പ്രദേശം.കൂടിയായ ഇപ്പോഴത്തെ ഉരുൾപൊട്ടലിൻ്റെ പ്രഭവകേന്ദ്രത്തിൽ നിന്ന് 10.5 കിലോമീറ്റർ അകലെയായിരുന്നു, പെട്രോളിയം കയറ്റുമതി ചെയ്യുന്ന രാജ്യമായ യുഎഇ, കാലാവസ്ഥാ വ്യതിയാനം ഏപ്രിലിലെ വെള്ളപ്പൊക്കത്തിന് കാരണമായി പറയാൻ മടിക്കുന്നുവെങ്കിലും  ഏപ്രിൽ 14 നും 15 നും ഇടയിൽ 24 മണിക്കൂറിനുള്ളിൽ 254 മില്ലിമീറ്റർ മഴയാണ് ആ രാജ്യത്ത് പെയ്തത്.  അതേസമയം, 2022 ൽ രേഖപ്പെടുത്തിയ  മഴ 10 മാസത്തിനിടെ ആകെ 56.2 മില്ലിമീറ്റർ എന്ന രീതിയിലായിരുന്നു. 


2018 ൽ പ്രളയം ഉണ്ടായപ്പോഴും ഡോ മാധവ് ഗാഡ്ഗിലും കൂട്ടാളികളും ഉൾപ്പെട്ട ചില നിരീക്ഷകർ  വനനശീകരണത്തിന്റെയും ക്വാറി പ്രവർത്തനങ്ങളുടെയും കാര്യം എടുത്തുപറഞ്ഞ് പെട്ടെന്ന് കുറ്റപ്പെടുത്തൽ നടത്തിയിരുന്നു. എന്നാൽ, ആ വർഷം  ആഗസ്ത് 9 മുതൽ 15 വരെ സാധാരണയിലും കവിഞ്ഞ് 257 % അധിക മഴയുണ്ടായി എന്നതും, അത്തരമൊരു സാഹചര്യത്തിൽ ഏത് തരം ഭൂമിയിലും പിടിച്ചുനിൽക്കാൻ പ്രയാസമായിരിക്കുമെന്നുമുള്ള വസ്തുത ഇവർ പാടേ അവഗണിച്ചിരുന്നു.  2017 ലെ  എഫ് എസ്  ഐ റിപ്പോർട്ട് പ്രകാരം സംസ്ഥാനത്തിലെ വനകവചിത ഭൂപ്രദേശത്തിന്റെ വിസ്തൃതി കൂടിയതായി കാണപ്പെട്ടിരുന്നു. ജൈവ വൈവിധ്യങ്ങൾ കൊണ്ട് സമ്പന്നമായ കുന്നിൻ പ്രദേശങ്ങൾ ഉള്ള വയനാട് ജില്ലയിൽ പൊതുവേ ജൂൺ മാസത്തിൽ നല്ല മഴ ലഭിക്കാറുണ്ടെങ്കിലും , ഈ വർഷം ജൂണിൽ മഴ കുറവായിരുന്നു. എന്നാൽ, ജൂലൈ 30 ന് രാവിലെ നാശം വിതയ്ക്കാൻ കരുതിവെച്ചപോലെ വെള്ളത്തിന്റേയും പാറക്കല്ലുകളുടേയും താഴോട്ടുള്ള കുത്തിയൊഴുക്ക് രണ്ട് ഗ്രാമങ്ങളെ അക്ഷരാർത്ഥത്തിൽ തുടച്ചുനീക്കിയപ്പോൾ  ഒരു സമൂഹം കൂടി കാലാവസ്ഥാ പ്രതിസന്ധിയുടെ ഭാഗ്യഹീനരായ ഇരകളായിത്തീരുകയായിരുന്നു. വ്യാവസായികമായി മുന്നേറ്റം കൈവരിച്ച രാജ്യങ്ങളും, വികസ്വര ലോകത്തിൽ ജീവിക്കുന്ന ഒരു പിടി സമ്പന്നരും ആണ് കാലാവസ്ഥാ പ്രതിസന്ധിയുടെ യഥാർത്ഥ ഉത്തരവാദികൾ. എന്നിട്ടും ഡോ .ഗാഡ്ഗിൽ ഉന്നയിക്കുന്നത് ക്വാറികളിൽ നിന്ന് വരുന്ന പൊടി നിമിത്തം രൂപപ്പെടുന്ന എയ്റോസോളുകൾ (aerosol ) അധിക മഴസൃഷ്ടിച്ചതുകൊണ്ടാണ് ദുരന്തം ഉണ്ടായതെന്ന വിചിത്ര മായ വാദം ആണ്. പാരിസ്ഥിതിക സുസ്ഥിരതയിൽ ഊന്നിയ പ്രകൃതി വിഭവ മാനേജ്‌മെന്റ് പ്രാവർത്തികമാക്കാൻ യോജിച്ചതാണ്  ഇന്ത്യയിലെ  ജാതി-വർണ്ണ വ്യവസ്ഥ എന്ന് കുറച്ചു മുൻപ് ഡോ.ഗാഡ്ഗിൽ പറഞ്ഞ അഭിപ്രായം പോലെ വിചിത്രമാണ്  ഇതും. ഇന്ത്യയിലെ പരിരക്ഷണ പ്രസ്ഥാനത്തിന്റെ പിതാവായി അറിയപ്പെടുന്ന ഡോ . സലിം അലിയെ  അമേരിക്കൻ ഏജന്റ് എന്ന് സമീപകാലത്ത് ഡോ .മാധവ് ഗാഡ്ഗിൽ വിശേഷിപ്പിച്ചതും അതുപോലെ വിചിത്രമാണ് .

കാലാവസ്ഥാ പ്രതിസന്ധിയുടെ യഥാർത്ഥ ലഘൂകരണം സാദ്ധ്യമാകുന്നത് ഭൗമതാപനത്തിനു കാരണമായ  വാതകങ്ങളുടെ ഉദ്‌വമനം ഗണ്യമായി കുറയ്ക്കുന്നതിലൂടെയാണെങ്കിലും, സർക്കാരുകൾ അതിനെ നിരാകരിക്കുകയാണ് ചെയ്യുന്നത്. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള യുഎൻ ഫ്രെയിംവർക്ക് കൺവെൻഷൻ (UNFCCC) അടുത്തിടെ ഒരു നഷ്ടപരിഹാര ഫണ്ട് സ്ഥാപിച്ചു.  യുപി, ഹിമാചൽ പ്രദേശ്, അസം, രാജസ്ഥാൻ, ഹരിയാന എന്നിവിടങ്ങളിൽ നിർത്താതെ പെയ്ത മഴയുടെ ഫലമായി അസാധാരണമായ വെള്ളപ്പൊക്കം ഈ സീസണിൽ നാം കണ്ടു. ഇന്ത്യ കാലാവസ്ഥാവ്യതിയാന ദുരിതങ്ങൾക്ക് ഏറെ സാധ്യതയുള്ള   ഒരു  രാജ്യവും , കേരളം അതിന്റെ നിത്യ ഇരയായ ഒരു സംസ്ഥാനവും ആണ്. നഷ്ടപരിഹാര ഫണ്ടിൻ്റെ സ്ഥാപനപരമായ ആസ്ഥാനം നിലവിൽ  ഫിലിപ്പീൻസ്  ആണെങ്കിലും  കേന്ദ്രസർക്കാരിൻ്റെ പിന്തുണയോടെ കേരളം ഫണ്ടിൽ നിന്ന് നഷ്ടപരിഹാരം തേടാനുള്ള നടപടികൾ ആരംഭിക്കണം.  വൻതോതിൽ കാർബണിൻ്റെ ശേഖരണം നിമിത്തമുള്ള കെടുതികളും   ആഗോളതാപനത്തിൻ്റെ ഈ ദാരുണമായ ആഘാതവും അനുഭവിക്കേണ്ടി വന്നത് 74.2 ശതമാനം വനവിസ്തൃതിയുള്ള വയനാടിനായിരുന്നു  എന്നത് വിരോധാഭാസമാണ്. രാജ്യങ്ങൾക്കിടയിലും രാജ്യങ്ങൾക്കുള്ളിലും സമ്പത്തും ദാരിദ്ര്യവും ധ്രുവീകരിക്കപ്പെടുന്ന ഒരു ലോകക്രമത്തിൽ, സമ്പന്നർ മൂലമുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനത്തിൻ്റെ ആഘാതം ദരിദ്രരാണ് വഹിക്കുന്നത്.

ദുരന്തസമയത്ത് കേരളം ഒന്നിക്കുന്നുവെന്ന അനുഭവം  ഇത്തവണയും വ്യത്യസ്തമായിരുന്നില്ല. രക്ഷാപ്രവർത്തനങ്ങളിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും സർക്കാർ സേനയ്‌ക്കൊപ്പം നിരവധി പേർ പങ്കെടുത്തു. ദുരന്തബാധിതരെ  പിന്തുണയ്ക്കാനുള്ള ജനങ്ങളുടെ ഐക്യവും സന്നദ്ധതയും ശ്രദ്ധേയമായിരുന്നു. എന്നിരുന്നാലും, വൈകൃതത്തിന്റെ  മുഖങ്ങൾക്ക്  പ്രത്യക്ഷപ്പെടാനുള്ള അവസരം കൂടിയായിരുന്നു ദുരന്തത്തിൻ്റെ സന്ദർഭം. സംസ്ഥാന ദുരന്ത നിവാരണ കമ്മീഷണറുടെ തലവനായ ഐഎഎസ് ഉദ്യോഗസ്ഥൻ ശാസ്ത്ര സാങ്കേതിക വകുപ്പ് മേധാവിയോട് നടത്തിയ ഒരു  'അഭ്യർത്ഥന' യുടെ ഉള്ളടക്കം ,  നിരീക്ഷണ പഠനങ്ങൾ നടത്താനും അവരുടെ അഭിപ്രായങ്ങൾ  സ്വതന്ത്രമായി  മാദ്ധ്യമങ്ങളോട്.പങ്കുവെക്കാനും തല്പരർ ആയ ശാസ്ത്രജ്ഞന്മാരെ ദുരന്തമേഖലയിൽ പോകാൻ അനുവദിക്കരുത് എന്നായിരുന്നു.  മാദ്ധ്യമങ്ങളിൽ ഉണ്ടായ  വ്യാപകമായ  പ്രതിഷേധത്തെ തുടർന്ന്  സർക്കാർ ഇത് പിൻവലിക്കാൻ നിർബന്ധിതരായി . എന്നാൽ ആശങ്കാജനകമായ കാര്യം എന്തെന്നാൽ, സയൻസ് ആൻഡ് ടെക്‌നോളജി സ്ഥാപനത്തിൻ്റെ തലവൻ  ശാസ്ത്രജ്ഞന്മാരുടെ വായ് മൂടിക്കെട്ടാനുള്ള സർക്കാർ  നിർദ്ദേശത്തിലെ വിവേകത്തെ ചോദ്യം ചെയ്ത് തിരികെ എഴുതുന്നതിനുപകരം അതിലെ ഉള്ളടക്കം  ബന്ധപ്പെട്ടവർക്കിടയിൽ ഉടനെ  പ്രചരിപ്പിച്ചുകൊണ്ട്  അത് നടപ്പാക്കാൻ ആവശ്യപ്പെടുകയായിരുന്നു. . വൈവിദ്ധ്യത്തിൻ്റെയോ ഉൾക്കൊള്ളലിൻ്റെയോ യോഗ്യതയോ പരിഗണനയോ ഇല്ലാതെ, ജാതി ബന്ധങ്ങളെയും രാഷ്ട്രീയ സ്വാധീനത്തെയും അടിസ്ഥാനമാക്കി നിയമനങ്ങൾ നടത്തുന്ന നമ്മുടെ ശാസ്ത്ര സാങ്കേതിക വിദ്യയുടെ പരിതാപകരമായ അവസ്ഥയെയാണ്  ഇത് വെളിപ്പെടുത്തുന്നത് . മറ്റൊരു സംഭവം,  ഒരു പ്രതിപക്ഷ പാർട്ടിയിൽ നിന്നുള്ള ഒരു യുവജന ഗ്രൂപ്പിൽപ്പെട്ട  ചെറുപ്പക്കാർ ദുരന്തസ്ഥലത്ത് ദിവസങ്ങളായി സൗജന്യമായി ഒരുക്കിയിരുന്ന  മെച്ചപ്പെട്ട   ഭക്ഷണ വിതരണം നിർത്താൻ പെട്ടെന്ന്  സർക്കാർ ആവശ്യപ്പെട്ടതായിരുന്നു . എന്നാൽ ജനങ്ങളുടെ പ്രതിഷേധത്തെത്തുടർന്ന് ആ ഉത്തരവ് പിൻവലിക്കാൻ സർക്കാർ നിർബന്ധിതരായി. നിരുപാധികമായ ഐക്യദാർഢ്യത്തിൻ്റെ സ്പിരിറ്റ് ദുരിതഭൂമിയിൽ അത്രയ്ക്ക്  വ്യാപകമായിരുന്നു.



കാലാവസ്ഥാ വ്യതിയാനത്തിൽനിന്നുൽഭൂതമാവുന്ന  ഇത്തരം സുനിശ്ചിത ദുരന്തങ്ങൾ പാടേ ഒഴിവാക്കാനാവില്ലെങ്കിലും, ഭൂവിസ്തൃതിയുടെ പകുതിയോളം ഉരുൾപൊട്ടലിനുള്ള വിവിധ തലത്തിലുള്ള അപകടസാധ്യതകൾക്ക് വിധേയമായ കേരളത്തിൽ , സുസ്ഥിര ഭൂവിനിയോഗം സംബന്ധിച്ച ഒന്നിലധികം നിയമങ്ങൾ ഫലപ്രദമായി നടപ്പിലാക്കുന്നതിനുള്ള രാഷ്ട്രീയ അന്തരീക്ഷം സൃഷ്ടിക്കേണ്ടതുണ്ട്. തോട്ടമുടമകൾ , ടൂറിസം വ്യവസായം , പള്ളി, ക്വാറി ഉടമകൾ എന്നിവരുടെ ശക്തമായ ലോബികൾ ചെലുത്തുന്ന സമ്മർദ്ദങ്ങൾ മറികടക്കാൻ  രാഷ്ട്രീയ പാർട്ടികൾക്കും  ഉദ്യോഗസ്ഥവൃന്ദങ്ങൾക്കും  ബാദ്ധ്യത യുണ്ട്. കേരള പഞ്ചായത്തീരാജ് ആക്ടിൽ വളരെ ശക്തമായ പരിസ്ഥിതി സംരക്ഷണ വ്യവസ്ഥകളുണ്ട്, നമ്മുടെ പൊതു ഭാവിയെ മുൻനിർത്തി അവ  നടപ്പിലാക്കാൻ ജനങ്ങൾ സംഘടിക്കുകയും , പഞ്ചായത്തുകളോട് ആവശ്യപ്പെടുകയും വേണം.

 ( ജൈവവൈവിധ്യ പരിപാലനത്തിലും അന്താരാഷ്ട്ര പരിസ്ഥിതി നയത്തിലും വിദഗ്ധനായ ഒരു പരിസ്ഥിതി ശാസ്ത്രജ്ഞനാണ് ലേഖകൻ.
 s.faizi111@gmail.com എന്ന വിലാസത്തിൽ തിരുവനന്തപുരം ആസ്ഥാനമായുള്ള അദ്ദേഹത്തെ ബന്ധപ്പെടാം )

Friday 16 August 2024

 സമത്വവും ആർ എസ്സ് എസ്സും എതിർ ധ്രുവങ്ങളിൽ : ആധുനിക ഇന്ത്യയുടെ അടിസ്ഥാനപരമായ  ആശയയുദ്ധം  - 

- ദീപങ്കർ ഭട്ടാചാര്യ

ജനറൽ സെക്രട്ടറി , സിപിഐ (എം എൽ ) 


   ഇന്ത്യയെ ഐക്യപ്പെടുത്തുന്ന ഘടകം ജാതി വ്യവസ്ഥയാണ്.എന്നും ,ആ വ്യവസ്ഥയെ എതിർക്കുന്ന ഏതൊരാളും  ഇന്ത്യയുടെ ശത്രുവാണെന്നും ' ആർ എസ്സ് എസ്സിന്റെ  ഹിന്ദി മുഖപത്രമായ പാഞ്ചജന്യ യുടെ എഡിറ്റോറിയൽ കുറിപ്പിൽ  പറയുന്നു: ഇന്ത്യൻ ജാതിവ്യവസ്ഥയെ ഇത്രയും തുറന്ന രീതിയിലും , സമീപകാലത്തെങ്ങും കണ്ടിട്ടില്ലാത്ത വിധത്തിലും മഹത്വവൽക്കരിക്കാനുള്ള ശ്രമം ഉണ്ടായിരിക്കുന്നത് ഇന്ത്യ അതിന്റെ 77)മത്  സ്വാതന്ത്ര്യ വാർഷികം ആഘോഷിക്കുന്ന വേളയിലാണ്. ഇന്ത്യയുടെ ഇന്നത്തെ 'ഔദ്യോഗിക പ്രത്യയശാസ്ത്ര'ത്തിന്റെ സൂക്ഷിപ്പുകാരും അടുത്ത വർഷത്തിൽ സംഘടനയുടെ ശതാബ്ദി ആഘോഷിക്കാൻപോകുന്നവരും ആയ ആർ എസ്സ് എസ്സ് ആണ് ഇത്  പറയുന്നത് എന്ന വസ്തുത കണക്കിലെടുക്കുമ്പോൾ , അത് വലതുപക്ഷത്തുനിന്ന് വരുന്ന ഒരു ഒറ്റപ്പെട്ട ആക്രോശം എന്ന നിലയിൽ അവഗണിച്ചു തള്ളാനാവില്ല.  

ഇന്ത്യയെക്കുറിച്ചുള്ള ആർ എസ്സ്‌ എസ്സിന്റെ വീക്ഷണം ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽനിന്ന് രൂപം കൊണ്ടതും പിൽക്കാലത്ത് ബാബാ സാഹേബ് അംബേദ്‌കർ അദ്ധ്യക്ഷനായുള്ള  ഭരണഘടനാസമിതി എഴുതിയ ഇന്ത്യൻ ഭരണഘടനയിൽ വിഭാവന ചെയ്തിരിക്കുന്നതുമായ  ആധുനിക ഇന്ത്യയെക്കുറിച്ചുള്ള  കാഴ്ചപ്പാടിന് കടകവിരുദ്ധമാണെന്നത് ഒരു പുതിയ അറിവല്ല. എന്നാൽ, ഇപ്പോൾ യാതൊരു സങ്കോചവും കൂടാതെ അത് പരസ്യമായി പ്രഖ്യാപിക്കാൻ ആർ എസ്സ് എസ്സിന് കഴിയുന്നത് ഭരണത്തിൽ പിടി മുറുക്കിയതിന്റെ അഹങ്കാരം കൊണ്ടാണ്. സർക്കാർ ഉദ്യോഗസ്ഥർ ആർ എസ്സ് എസ്സിൽ പ്രവർത്തിക്കുകയോ  അംഗങ്ങളാവുകയോ ചെയ്യുന്നതിനെതിരെ  ഉണ്ടായിരുന്ന നിയമപരമായ  വിലക്ക് നീക്കിക്കൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സർക്കുലർ ഇറക്കിയത് അടുത്ത ദിവസം ആയിരുന്നു. 


രൂപീകരണ വർഷങ്ങളിൽ ആർഎസ്എസ് സൈദ്ധാന്തികർ ഒരിക്കലും തങ്ങളുടെ വീക്ഷണങ്ങൾ മറച്ചുവെക്കാൻ ശ്രമിച്ചില്ല, മനുസ്മൃതിയെ ഇന്ത്യയുടെ ആദർശ സാമൂഹിക കോഡായി ഉയർത്തിപ്പിടിക്കുന്നതിനെക്കുറിച്ചും മുസ്സോളിനിയുടെയും ഹിറ്റ്ലറുടെയും ആശയങ്ങളും നയങ്ങളും അനുകരിക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ചും അവർ തുറന്ന് പറഞ്ഞിരുന്നു.  എന്നാൽ അതിൻ്റെ നിയമപരമായ പദവി നിലനിർത്തുന്നതിന് സ്വതന്ത്ര ഇന്ത്യയിൽ ഭരണഘടനാ വിധേയമായ ഒരു നരേറ്റിവിനെ  അവലംബിക്കേണ്ടിവന്നു.  തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൻ്റെ മത്സരവേദിയിൽ ജയിക്കാനും  അധികാരത്തിൽ തുടരാനുമുള്ള  ആവശ്യങ്ങളുമായി അതിന് കൂടുതൽ പൊരുത്തപ്പെടേണ്ടിവന്നു.  ആർഎസ്എസിൻ്റെ ബ്രാഹ്മണ കേന്ദ്രം ഇന്ന് വഞ്ചനാപരമായ ഒരു എസ്‌സി/എസ്‌ടി/ഒബിസി സൗഹൃദ ഇമേജ് കൊണ്ടുനടക്കുന്ന കലയെ പരിപക്വമാക്കിയിരിക്കുന്നു.

 ഈ പ്രക്രിയയിൽ ജാതിയുടെയും സംവരണത്തിൻ്റെയും പ്രശ്നത്തെ നേരിടാൻ ആർഎസ്എസ് ഒരു ബഹുമുഖ തന്ത്രം വികസിപ്പിച്ചെടുത്തിട്ടുണ്ട്.  മൂന്ന് പതിറ്റാണ്ട് മുമ്പ്, വി.പി. സിംഗ് സർക്കാർ മണ്ഡൽ കമ്മീഷൻ ശുപാർശകളിൽ ചിലത് നടപ്പിലാക്കാനുള്ള തീരുമാനം ആദ്യമായി പ്രഖ്യാപിച്ചപ്പോൾ, സംഘ് ബ്രിഗേഡ് അതിൻ്റെ കടുത്ത സംവരണ വിരുദ്ധ നിലപാടിന് കുപ്രസിദ്ധരായിരുന്നു . എന്നാൽ കാലക്രമേണ, സംഘ് ബ്രിഗേഡ് സംവരണത്തെ എതിർക്കുന്നതിൻ്റെ നിരർത്ഥകത മനസ്സിലാക്കുകയും , പകരം ഒബിസിയിലെ ഒരു വിഭാഗത്തെ മറ്റൊരു വിഭാഗത്തിനെതിരെ ഉയർത്തി വിഭജിക്കുന്ന സോഷ്യൽ എഞ്ചിനീയറിംഗിൻ്റെ ഉപകരണമായി ജാതിയെ ഉപയോഗിക്കുന്നതിൽ വൈദഗ്ദ്ധ്യം നേടുകയും ചെയ്തു.  2000 വർഷമായി മർദ്ദിത ജാതിക്കാർ അനുഭവിക്കുന്ന വിവേചനം അവസാനിപ്പിക്കാൻ 200 വർഷത്തേക്ക് സംവരണം സ്വീകരിക്കാൻ 2024 ലെ തിരഞ്ഞെടുപ്പിന് മുമ്പ് മോഹൻ ഭഗവത് സവർണ്ണ ഇന്ത്യക്കാരെ പ്രേരിപ്പിച്ചതും നാം  കേട്ടു.

 രണ്ടായിരം വർഷത്തെ ജാതീയ അടിച്ചമർത്തലിൻ്റെ ഈ പ്രസംഗം ഭാഗവതിൽ നിന്ന് വരുമ്പോൾ പതിറ്റാണ്ടുകളുടെ നിഷേധത്തിന് ശേഷം വൈകിയുള്ള ഏറ്റുപറച്ചിൽ പോലെ തോന്നി.  ഇപ്പോൾ അധികാരത്തിൽ, സംവരണം വെട്ടിച്ചുരുക്കുന്നതിനും നിഷേധിക്കുന്നതിനുമുള്ള ഫലവത്തായ  മാർഗങ്ങൾ തീർച്ചയായും ബി.ജെ.പിയുടെ പരിഗണനയിൽ  ഉണ്ട് - ജാതി വ്യവസ്ഥ പൂർണ്ണമായും നിർത്തലാക്കണമെന്ന് ആവശ്യപ്പെടുന്നതിനേക്കാൾ , അത് ഉപയോഗിച്ച് കളിക്കുക എന്നതാണ് അത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സവർണ്ണർക്കുള്ള EWS ക്വോട്ടയുടെ പേരിൽ സവിശേഷമായ സവർണ്ണ സംവരണം ഏർപ്പെടുത്തിയത് മുതൽ, പ്രത്യേക വ്യവസ്ഥകൾ വഴി സംവരണം ഒഴിവാക്കാനുള്ള വ്യാജവും ദുർബലവുമായ ഒഴികഴിവിൻ്റെ വ്യാപകമായ ഉപയോഗത്തിലൂടെ SC/ST/OBC ക്വാട്ട പൂർത്തീകരിക്കാതെ വിടുന്നത് വരെ അവയിൽപ്പെടും. 'NFS' ( not found suitable - അനുയോജ്യരായ ഉദ്യോഗാർത്ഥികളെ കണ്ടെത്തിയില്ല) എന്ന യുക്തി,   'ലാറ്ററൽ എൻട്രി', സ്വകാര്യവൽക്കരണത്തിൻ്റെ വിവേചനരഹിതമായ പ്രോത്സാഹനം, എന്നിങ്ങനെ പല മാർഗ്ഗങ്ങളിലൂടെയും  സംവരണ വ്യവസ്ഥയെ തന്നെ അട്ടിമറിക്കാൻ മോദി സർക്കാർ അനേകം സൂത്രങ്ങൾ ആവിഷ്കരിച്ചിട്ടുണ്ട്.

മേല്പറഞ്ഞവയെല്ലാം ഉണ്ടായിട്ടും, ജാതി സെൻസസ് വേണമെന്ന ആവശ്യം ആർഎസ്എസിനെ ചൊടിപ്പിച്ചതായി തോന്നുന്നു. ജാതി സെൻസസ് നടന്നാൽ  സമൂഹത്തിൻ്റെ എല്ലാ സ്ഥാപനങ്ങളിലും മേഖലകളിലും ന്യായമായ പ്രാതിനിധ്യം വേണമെന്ന ആവശ്യം അത്  അഴിച്ചുവിടുമെന്ന് ഭയന്ന്, ജാതി സെൻസസ് എന്ന ആശയത്തെത്തന്നെ അപകീർത്തിപ്പെടുത്താൻ  സംഘ് ബ്രിഗേഡ് ശ്രമിക്കുന്നതായി തോന്നുന്നു.  പാഞ്ചജന്യ എഡിറ്റോറിയൽ അനുസരിച്ച്, ജാതിഎന്നത്  ഹിന്ദുമതം തന്നെയാണ്, ജാതിയാണ് ഇന്ത്യൻ രാഷ്ട്രം, ജാതികൾ എല്ലാം തമ്മിൽത്തമ്മിൽ  യോജിപ്പുള്ള ഒരു ക്രമത്തിൽ ഐക്യപ്പെടുന്നു.  എന്നാൽ , ജാതി വളരെ കേന്ദ്രീകൃതവും സർവ്വവ്യാപിയുമാണെങ്കിൽ, നവീകരിച്ച ജാതി ഗണനയെ  ആർഎസ്എസ് എന്തിനാണ് ഭയപ്പെടുന്നത് ?  കാരണം , ജാതി എന്നത്  (ലിംഗഭേദത്തോടൊപ്പം)  ഇന്ത്യയിലെ സാമൂഹിക അസമത്വത്തിൻ്റെയും അസന്തുലിതാവസ്ഥയുടെയും ഏറ്റവും വലിയ അടയാളമാണ്.  ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ മൊത്തത്തിലുള്ള വലിപ്പം ചൂണ്ടിക്കാണിച്ചുകൊണ്ട് ഇന്ത്യയുടെ  അശ്ലീലമായ സാമ്പത്തിക അസമത്വത്തെ മറയ്ക്കാൻ സംഘ് പ്രോപഗാൻഡാ ആഗ്രഹിക്കുന്നതുപോലെ, യോജിപ്പുള്ളതും ഉൽഗ്രഥിതവുമായ ഒരു സമൂഹത്തിൻ്റെ നിർമ്മാണ ഘടകം തന്നെ  ക്രമവും ദേശീയ അസ്തിത്വവും സംരക്ഷിക്കുന്ന ജാതി ആണെന്ന കെട്ടുകഥ വിറ്റ് ,  തീർത്തും വളച്ചൊടിക്കപ്പെട്ട സാമൂഹിക പ്രാതിനിധ്യത്തിൻ്റെ സ്വഭാവത്തെ മൂടിവെയ്ക്കാൻ  അത് ആഗ്രഹിക്കുന്നു. 

ജാതിയെപ്പോലെ തന്നെ , സംഘ്-ബിജെപി സ്ഥാപനവും ഇന്ത്യയുടെ ചങ്ങാത്ത മുതലാളിത്ത ക്രമത്തെ  സമാനമായി പ്രതിരോധിക്കുന്നു. അദാനിയുടെ ഉയർച്ചയെയും വൻതോതിലുള്ള കോർപ്പറേറ്റ് വഞ്ചനയെയും കുറിച്ചും , സമ്പത്തും പൊതു സ്വത്തുക്കളും അദാനി ഗ്രൂപ്പിൻ്റെ കൈകളിൽ അസാമാന്യമായി കേന്ദ്രീകരിക്കുന്നതിന് പിന്നിൽ മോദി-അദാനി കൂട്ടുകെട്ട് വഹിച്ച കേന്ദ്ര പങ്കിനെക്കുറിച്ചുമുള്ള ഓരോ ചോദ്യത്തേയും ഇന്ത്യയ്‌ക്കെതിരായ  ഗൂഢാലോചനയായി മുദ്രകുത്തി നിശ്ശബ്ദമാക്കാൻ ശ്രമിക്കുകയാണ്.    .  അദാനി-അംബാനി കഥകൾ അടിസ്ഥാനപരമായും  ഭരണകൂടം സ്‌പോൺസർ ചെയ്യുന്ന ആക്രമണോത്സുകമായ സമ്പദ് ശേഖരണത്തെയും സമ്പത്തിൻ്റെ അശ്ലീലമായ  പ്രദർശനത്തെയും കുറിച്ചുള്ളതാണ്, എന്നിട്ടും സംഘ വ്യവഹാരങ്ങൾ അവയെ മഹത്തായ ദേശീയ നേട്ടങ്ങളായി ആഘോഷിക്കുകയും ,  സമ്പന്നരായ അഞ്ച് ശതമാനത്തെ ഒഴിവാക്കിയാൽ, ഇന്ത്യയുടെ  ആളോഹരി വരുമാനം ലോകത്തിലെ ചില ദരിദ്ര രാജ്യങ്ങളുമായി തുല്യതപ്പെടുത്താവുന്നതാണ് എന്ന സത്യം  മറയ്ക്കാൻ  അവ ഉപയോഗിക്കുകയും ചെയ്യുന്നു.    ഇന്ത്യയുടെ രൂക്ഷമായ  സാമൂഹികവും സാമ്പത്തികവുമായ അസമത്വങ്ങൾ വർദ്ധിപ്പിക്കുന്നതിലേക്കുള്ള  സുനിശ്ചിതമായ പാതകളെ നിർവചിക്കുന്നത് തീർച്ചയായും, ജാതിയും ചങ്ങാത്ത മുതലാളിത്തവുമാണ്. എന്നാൽ  സംഘ പരിവാർ വീക്ഷണത്തിൽ  ഇന്ത്യയുടെ സാമൂഹിക സ്ഥിരതയുടെയും സാമ്പത്തിക വികസനത്തിൻ്റെയും രണ്ട് തൂണുകളാണ് ഇവ.

 അസമത്വത്തെ ഒരു ഇന്ത്യൻ വിജയഗാഥയായി ആഘോഷിക്കുന്ന ഈ സംഘ ദർശനം, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ മൂന്ന് സവിശേഷതകളും അവിഭാജ്യമായ ഒന്നായി നിലകൊള്ളുന്ന ഒരു ജനാധിപത്യ റിപ്പബ്ലിക്കായി ഇന്ത്യയെക്കുറിച്ചുള്ള അംബേദ്കറുടെ സമത്വ കാഴ്ചപ്പാടിന് തികച്ചും വിരുദ്ധമാണ്.  അംബേദ്കറെ സംബന്ധിച്ചിടത്തോളം, 'ഒരു വോട്ട്, ഒരു മൂല്യം' എന്ന രാഷ്ട്രീയ സമത്വത്തിനുള്ള ഏറ്റവും വലിയ ഭീഷണി ഇന്ത്യയുടെ ആഴത്തിൽ വേരൂന്നിയ സാമൂഹിക അസമത്വവും വളരുന്ന സാമ്പത്തിക അസമത്വവുമാണ്, കൂടാതെ ഒരു ഏകീകൃത ആധുനിക രാഷ്ട്രമായി ഇന്ത്യയെ വികസിപ്പിക്കുന്നതിനുള്ള ഏറ്റവും വലിയ തടസ്സം ജാതിയായിരുന്നു. അപ്പോഴാണ്  ഇന്ത്യയുടെ സ്ഥിരതയുടെയും ശക്തിയുടെയും 
അടിസ്ഥാന സ്രോതസ്സായി ജാതിയെ പരിഗണിക്കുന്ന ആർഎസ്എസ് വീക്ഷണം മറനീക്കി രംഗത്ത് വരുന്നത് ! 

 മോദി ഭരണഘടനയെ പ്രശംസിച്ച് മോദി  എത്രതന്നെ  അധരവ്യായാമം നടത്തിയാലും , ആർഎസ്എസ് ലോകവീക്ഷണം അടിസ്ഥാനപരമായി നീതിയുടെയും സമത്വത്തിൻ്റെയും ഭരണഘടനാദർശനത്തിന് എതിരാണ്.  കൊൽക്കത്തയിലെ ഒരു യുവ ഡോക്ടറുടെ ദാരുണമായ ബലാത്സംഗത്തിനും കൊലപാതകത്തിനുമെതിരായ ജനരോഷം പശ്ചിമ ബംഗാളിലും രാജ്യവ്യാപകമായും ഐക്യദാർഢ്യത്തിന് വഴിതെളിച്ചു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഡസൻ കണക്കിന് പ്രതിഷേധപരിപാടികൾ  സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനായുള്ള അഭൂതപൂർവമായ കൂട്ടായ അവകാശവാദമായി മാറി. "രാത്രി വീണ്ടെടുക്കുക"  "ഞങ്ങൾക്ക് നീതി വേണം" എന്നീ  മുദ്രാവാക്യങ്ങൾ ഉച്ചത്തിൽ ഉയർത്തിയായിരുന്നു  പ്രതിഷേധ സമ്മേളനങ്ങളിൽ  സ്ത്രീകൾ പങ്കെടുത്തത് . 

 ഇന്ന് സ്വാതന്ത്ര്യം എന്നത് ഭൂതകാലത്തെ ഓർക്കാനുള്ളതല്ല, അത് നമ്മുടെ ഭരണഘടനാപരമായ ലക്ഷ്യങ്ങളും അവകാശങ്ങളും നേടിയെടുക്കാനുള്ള പോരാട്ടമാണ്.  ഒരു ജനാധിപത്യ റിപ്പബ്ലിക്കായി മുന്നോട്ട് പോകാൻ   ഇന്ത്യയ്ക്ക് കഴിയണമെങ്കിൽ ആർഎസ്എസ് പദ്ധതിയെ നിർണ്ണായകമായി തോൽപ്പിക്കേണ്ടതുണ്ട്.


Thursday 18 July 2024

 ML അപ്ഡേറ്റ്   CPIML വീക് ലി ന്യൂസ് മാഗസിൻ  വാല്യം.  27 |  നമ്പർ 30 |  16 ജൂലൈ - 22 ജൂലൈ 2024 

 എഡിറ്റോറിയൽ:

 ഉപതെരഞ്ഞെടുപ്പ് ഫലങ്ങളും മുന്നിലുള്ള വെല്ലുവിളികളും


 ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഏതാനും ആഴ്ചകൾക്കുശേഷം പതിമൂന്ന് നിയമസഭാ സീറ്റുകളിൽ ഉപതെരഞ്ഞെടുപ്പ് നടന്നപ്പോൾ  ബി.ജെ.പി.ക്ക് ആകെ നേടാനായത്  നേരിയ ഭൂരിപക്ഷത്തോടെയുള്ള രണ്ട് സീറ്റുകളിലെ വിജയം ആയിരുന്നു. തീർച്ചയായും, ആ അർത്ഥത്തിൽ  2024 ജനവിധിയുടെ ഒരു സ്ഥിരീകരണമായി ഉപതെരഞ്ഞെടുപ്പ് ഫലങ്ങളെ കാണാൻ കഴിയും.   ജനങ്ങളെ ഭയപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള സർക്കാരിൻ്റെ മനോഭാവത്തിലും പ്രഖ്യാപനങ്ങളിലും ആൾക്കൂട്ടക്കൊലകളുടേയും   ബുൾഡോസർ പൊളിക്കലുകളുടെയും  ആവർത്തനങ്ങളിലും  പ്രതിഫലിക്കുന്നത് ജനവിധിയുടെ സ്പിരിറ്റ്   മോദി ഭരണകൂടം ധിക്കാരപൂർവ്വം  തള്ളിക്കളയുകയാണെന്നാണ്.  ഈ  പശ്ചാത്തലത്തിൽ ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ കൂടുതൽ പ്രാധാന്യമർഹിക്കുന്നു.


 പതിമൂന്ന് സീറ്റുകളിൽ ആറെണ്ണം കോൺഗ്രസും ബിജെപിയും തമ്മിൽ നേരിട്ടുള്ള മത്സരത്തിന് സാക്ഷ്യം വഹിച്ചു, അതിൽ നാലെണ്ണം വിജയിക്കാൻ കോൺഗ്രസിന് കഴിഞ്ഞു എന്നത് ശ്രദ്ധേയമാണ്.  പശ്ചിമ ബംഗാളിലെ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ  ബിജെപിക്ക് കാര്യമായ പ്രതീക്ഷ ഉണ്ടായിരുന്നുവെങ്കിലും   ഭരണകക്ഷിയായ ടിഎംസിയോട് നാല് സീറ്റുകളിലും തോറ്റു .  ഇതിൽ മൂന്ന് സീറ്റുകൾ 2021 ലെ തിരഞ്ഞെടുപ്പിൽ ബിജെപി ജയിച്ചവയാരുന്നു,  2024 ലെ പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ പോലും ബി ജെ പി  അതാത് അസംബ്ലി സീറ്റുകളിൽ മുൻകൈ നിലനിർത്തിയിരുന്നു.


 ഏറ്റവും പ്രധാനപ്പെട്ട ഉപതെരഞ്ഞെടുപ്പ് ഫലം വന്നത് ഉത്തരാഖണ്ഡിൽ നിന്നാണ്.  ഹൈന്ദവ തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നായ ബദരീനാഥ് , കോർപ്പറേറ്റ് പ്രേരിതമായ അനിശ്ചിതത്വത്തിൻ്റെയും ഹിമാലയൻ പരിസ്ഥിതിയുടെ നാശത്തിൻ്റെയും  ശക്തമായ പ്രതീകം കൂടിയാണ്.  പ്രാദേശിക കോൺഗ്രസ് എംഎൽഎ ബിജെപിയിലേക്ക് കൂറുമാറിയതിനെ തുടർന്നാണ് അവിടെ ഉപതെരഞ്ഞെടുപ്പ് ആവശ്യമായി വന്നത്.  ബി.ജെ.പി ടിക്കറ്റിൽ മത്സരിച്ച വിമതന് വോട്ടർമാരിൽ നിന്ന് ലഭിച്ചത് ശക്തമായ തിരിച്ചടിയായിരുന്നു.    ഹരിദ്വാറിലെ മറ്റൊരു നിയമസഭാ മണ്ഡലത്തിലാകട്ടെ,  മുസ്ലീം വോട്ടർക്കെതിരെ  പരസ്യമായ പക്ഷപാതവും ക്രൂരമായ ഉപദ്രവങ്ങളും അഴിച്ചുവിട്ട  ഭരണകൂടത്തിന് കനത്ത അടിയായി കോൺഗ്രസിൻ്റെ ഒരു മുസ്ലീം സ്ഥാനാർത്ഥി വിജയിച്ചത് ഏറെ ആശ്വാസകരമായിരുന്നു .


 ഇന്ത്യാ  മുന്നണിക്കുള്ള  വർദ്ധിച്ചുവരുന്ന ഈ ജനപിന്തുണ യഥാർത്ഥത്തിൽ മാറ്റത്തിനുള്ള ശക്തമായ ജനകീയ ആഗ്രഹത്തെയാണ്  പ്രതിഫലിപ്പിക്കുന്നത് .  മോദി സർക്കാരിൻ്റെ പത്തുവർഷങ്ങൾ അഭൂതപൂർവമായ കോർപ്പറേറ്റ് കൊള്ള, വർഗ്ഗീയ വിദ്വേഷം, ക്രൂരമായ അടിച്ചമർത്തൽ ഭരണം, ജീവിതത്തിൻ്റെ എല്ലാ മേഖലകളിലും വലിയ നഷ്ടം വരുത്തുന്ന സാമ്പത്തികവും സാമൂഹികവുമായ ദുരന്തം എന്നിവയെല്ലാമാണ്  അർത്ഥമാക്കുന്നത് . മണിപ്പൂർ ഒരു വർഷമായി കത്തുകയാണ് ;  വിദ്യാഭ്യാസ-പരീക്ഷാ സമ്പ്രദായത്തിലെ അഴിമതി വളരെ വ്യാപകമായിരിക്കുന്ന സാഹചര്യത്തിൽ  പരീക്ഷകൾ  റദ്ദാക്കപ്പെടുകയോ മാറ്റിവയ്ക്കപ്പെടുകയോ ചെയ്യുന്നത് സാധാരണമായിരിക്കുന്നു ; റെയിൽവേ നിരക്ക് വർദ്ധന തുടരുമ്പോഴും സാധാരണ യാത്രക്കാർക്ക് റെയിൽ യാത്ര പേടിസ്വപ്നവും സുരക്ഷിതമല്ലാത്തതുമായി മാറിയിരിക്കുന്നു, ബിഹാർ പോലുള്ള 'ഇരട്ട എഞ്ചിൻ ഓടിക്കുന്ന' സംസ്ഥാനത്ത്  ഒന്നിന് പിറകെ ഒന്നായി  പാലങ്ങൾ തകർന്ന് വീഴുകയാണ്.  അരാജകത്വം അതിവേഗം ദിവസത്തിൻ്റെ ക്രമമായി മാറുകയാണ്.


ഈ കുഴപ്പങ്ങൾക്ക്  അലങ്കാരമെന്നത് പോലെ , ആദ്യ രണ്ട് ടേമുകളിൽ സ്വയം പ്രഖ്യാപിത 'ആഗോള നേതാവ്' എന്ന നിലയിലുള്ള തൻ്റെ പതിവ് വിദേശ യാത്രകൾ മോദി തുടരുകയാണ് .ജൂണിൽ ഇറ്റലിയിലേക്കും മറ്റൊന്ന് ജൂലൈയിൽ റഷ്യയിലേക്കും ഓസ്ട്രിയയിലേക്കും യാത്ര നടത്തിയാണ് മോദി തൻ്റെ മൂന്നാം ടേം ആരംഭിച്ചത് . മോദി റഷ്യയിലെത്തിയത് ഉക്രെയിനിൽ 41 പേരുടെ മരണത്തിനിടയാക്കിയ റഷ്യൻ ബോംബാക്രമണത്തിന് മണിക്കൂറുകൾക്ക് ശേഷമാണ് . ബോംബാക്രമണത്തിനു വിധേയമായ കീവിലെ ആശുപത്രിയിൽ കുട്ടികളടക്കം കൊല്ലപ്പെട്ടിരുന്നു.  ഉക്രെയ്‌നിനെതിരായ റഷ്യയുടെ യുദ്ധം 'നിർത്തി' യതിന് മോദിയുടെ പ്രചാരണ യന്ത്രം പ്രധാനമന്ത്രിയെ പ്രശംസിക്കുമ്പോൾ, റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്തുകൊണ്ട്  ഇന്ത്യ യഥാർത്ഥത്തിൽ യുദ്ധത്തിന് ധനസഹായം നൽകുകയാണ് ചെയ്തുപോരുന്നത്.   വിലക്കിഴിവുള്ള എണ്ണ ഇറക്കുമതിയുടെ നേട്ടങ്ങൾ സാധാരണ ഇന്ത്യൻ ഉപഭോക്താക്കൾക്ക് കൈമാറിയിട്ടില്ലെങ്കിലും, റഷ്യൻ ക്രൂഡ് ഓയിൽ   ശുദ്ധീകരിച്ചു റിലയൻസ് ഉണ്ടാക്കുന്ന  പെട്രോ ഉൽപ്പന്നങ്ങൾ യൂറോപ്പിലേക്ക് തിരികെ കയറ്റുമതി ചെയ്ത് മുഴുവൻ  ലാഭവും  ഉണ്ടാക്കുന്നത് മുകേഷ് അംബാനിയാണ് ! 


 നിലവിൽ ലോകത്തിലെ ഏറ്റവും യുദ്ധക്കൊതിയൻമാരായ രണ്ട് ഭരണകൂടങ്ങളായ ഇസ്രായേലുമായും റഷ്യയുമായും സൗഹൃദത്തിന് മുൻഗണന നൽകികൊണ്ട് സമാധാനത്തിനായുള്ള ആഗോള മുറവിളിയെ മോദിയുടെ വിദേശനയം പരിഹസിക്കുകയാണെങ്കിൽ, മറ്റെല്ലാറ്റിനേക്കാളും അദ്ദേഹത്തിൻ്റെ ആഭ്യന്തര നയങ്ങൾ ചങ്ങാത്ത മുതലാളിമാരുടെ താൽപ്പര്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നത് തുടരുന്നു.  ജനങ്ങളുടെ ഉപജീവനവും പരിസ്ഥിതി സംരക്ഷണവും.  ഇന്ത്യയിലെ കോർപ്പറേറ്റ് ശക്തിയുടെ ഏറ്റവും അശ്ലീലമായ പ്രദർശനം വന്നത്  അംബാനി രാജവംശത്തിലെ ഏറ്റവും ഇളയ സന്തതിയുടെ വിപുലമായ വിവാഹ ആഘോഷത്തിൻ്റെ രൂപത്തിലാണ് .  വിവാഹത്തിന് മുമ്പുള്ള ആഘോഷം സുഗമമാക്കുന്നതിനുവേണ്ടി   ഈ വർഷം ആദ്യം സർക്കാർ  ജാംനഗറിനെ ഒരു അന്താരാഷ്ട്ര വിമാനത്താവളമാക്കി മാറ്റി.  ജൂലൈയിൽ   മുംബൈയിലെ ചില റോഡുകൾ അടച്ചുകൊണ്ടായിരുന്നു  മഹാരാഷ്ട്ര സർക്കാർ അംബാനിയുടെ വിവാഹ ആഘോഷത്തെ പൊലിപ്പിച്ചത് .


അദാനിയുടെയും അംബാനിയുടെയും ആസ്ഥാനത്ത് നിന്ന് കോൺഗ്രസ് ഓഫീസിലേക്ക് കള്ളപ്പണം നിറച്ച ടെമ്പോ ലോഡ് ചാക്കുകൾ നീക്കിയതിനെക്കുറിച്ച് നരേന്ദ്ര മോദി പരാമർശിച്ചത്  തൻ്റെ 2024 ലെ തിരഞ്ഞെടുപ്പ് റാലി പ്രസംഗങ്ങളിലൊന്നിൽ ആയിരുന്നുവെന്നത് ആരും മറന്നിട്ടില്ല. എന്നാൽ,    ഇടതുപക്ഷത്തിനുപുറമേ , കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയും ഗാന്ധി-നെഹ്‌റു കുടുംബാംഗങ്ങളും അടങ്ങിയ കോൺഗ്രസ്സ് നേതൃത്വവും മാത്രമാണ്  പണക്കൊഴുപ്പിന്റെ ഈ  അശ്ലീലമായ പ്രദർശനത്തിൽ നിന്നും, ആഘോഷത്തിൽനിന്നും  മാന്യതയോടെ മാറിനിന്നത് .  കാർഷികമേഖലയിലെ കോർപ്പറേറ്റ് ഏറ്റെടുക്കലിനെതിരെ കർഷക ജനത  പോരാടുകയും ഇന്ത്യ ചരിത്രപരമായ സാമ്പത്തിക അസമത്വത്തിൽ വലയുകയും ചെയ്യുന്ന ഒരു സമയത്ത്, ഏറ്റവും വലിയ ദേശീയ പ്രാധാന്യമുള്ള ഒരു സംഭവമായി ഒരു സമ്പന്ന ഇന്ത്യൻ കുടുംബത്തിൻ്റെ സ്വകാര്യ വിവാഹ ആഘോഷം ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കപ്പെട്ടത് ഞെട്ടിക്കുന്നതായിരുന്നു.   പ്രതിപക്ഷമായ ഇന്ത്യാ സഖ്യത്തിലെ ചില  പാർട്ടികളും അവരുടെ  നേതൃത്വത്തിൻ്റെ സാന്നിദ്ധ്യത്താൽ കോർപ്പറേറ്റ് ശക്തിയുടെ ഈ അശ്ലീല പ്രദർശനത്തിന്  അംഗീകരം ചാർത്തുകയായിരുന്നു.  നമ്മുടെ പാർലമെൻ്ററി ജനാധിപത്യത്തിൽ രാഷ്ട്രീയ സമത്വത്തിൻ്റെ ഏറ്റവും വലിയ ശത്രുവായി സാമ്പത്തിക - സാമൂഹിക അസമത്വങ്ങളെ  അംബേദ്കർ തിരിച്ചറിഞ്ഞിരുന്നു.  നിലവിൽ ഇന്ത്യയിലെ സാമ്പത്തിക അസമത്വത്തിൻ്റെ തോത് കൊളോണിയൽ കാലഘട്ടത്തിലേതിനേക്കാൾ മോശപ്പെട്ട ഒരു നിലയിൽ ആണ്.  സമ്പത്തിൻ്റെയും വരുമാനത്തിൻ്റെയും വിതരണത്തിൻ്റെ കാര്യത്തിൽ, ഇന്ന് ഏറ്റവും സമ്പന്നരായ 1% ത്തിന്റെ കയ്യിൽ  40.1 ശതമാനം വിഭവസമ്പത്തും 22.6% പണവും കേന്ദ്രീകരിച്ചിരിക്കുന്നു.  പിന്തിരിപ്പൻ നികുതി സമ്പ്രദായം ഈ കടുത്ത അസമത്വത്തെ ശക്തിപ്പെടുത്തുകയേ ഉള്ളൂ.  മൊത്തം ജി എസ് ടി നികുതിത്തുക യുടെ ഏകദേശം മൂന്നിൽ രണ്ട് ഭാഗവും പിരിച്ചെടുക്കുന്നത് ജനസംഖ്യയുടെ താഴേത്തട്ടുകളിലുള്ള 50 % ജനതയിൽ  നിന്നും, മൂന്നിലൊന്ന്  40% വരുന്ന മദ്ധ്യവർഗ്ഗങ്ങളിൽനിന്നും ആയിരിക്കുമ്പോൾ അതിധനിക വർഗ്ഗങ്ങളിൽപ്പെട്ട  10% ൽ നിന്ന് പിരിക്കുന്ന ജി എസ് ടി വെറും  3-4% മാത്രമാണ്.  എന്നിട്ടും സമ്പത്തിൻ്റെയും പിന്തുടർച്ചാവകാശമായി ലഭിക്കുന്ന സമ്പാദ്യങ്ങളുടേയും മേലെ നികുതി ഏർപ്പെടുത്തുന്ന ( wealth and inheritance taxes ) പ്രശ്നത്തെ വളച്ചൊടിച്ചുകൊണ്ട്  നരേന്ദ്ര മോദി 2024 ലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ശ്രമിച്ചത് അത്തരം ആശയങ്ങൾ പാവപ്പെട്ടവരുടെ സമ്പാദ്യങ്ങൾ തട്ടിപ്പറിക്കാനുള്ള  ഗൂഢാലോചനയാണെന്ന തെറ്റിദ്ധാരണയും  ഭീതിയും  ജനിപ്പിക്കുകയായിരുന്നു.


 മഹാരാഷ്ട്ര, ഹരിയാന, ജാർഖണ്ഡ്‌  എന്നിവിടങ്ങളിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുമ്പോൾ, സാമൂഹിക സമത്വത്തിനും നീതിക്കും വേണ്ടിയുള്ള പോരാട്ടവും സാമ്പത്തിക സമത്വത്തിനും നീതിക്കും വേണ്ടിയുള്ള സമരങ്ങളും സമഗ്രമായി മനസ്സിലാക്കേണ്ടത് പ്രധാനമാണ്.  സ്വന്തം രാഷ്ട്രീയ പരിണാമത്തിൽ അംബേദ്കർ തൻ്റെ ആശയങ്ങളിലും പോരാട്ടങ്ങളിലും സമത്വത്തിൻ്റെയും നീതിയുടെയും രണ്ട് വശങ്ങളെ എല്ലായ്‌പ്പോഴും സമന്വയിപ്പിച്ചു.  ഈ ഐക്യത്തിന്റെ ഭാവന  ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിലും പ്രതിഫലിക്കുന്നുണ്ട് . കോർപ്പറേറ്റ് കൊള്ള,  ജനങ്ങളുടെ ഉപജീവനത്തിനും ക്ഷേമത്തിനും മേലുള്ള ആക്രമണം, വർഗ്ഗീയ വിദ്വേഷത്തിന്റെ വ്യാപനവും ആക്രമണവും,  സാംസ്‌കാരിക  ബഹുസ്വരതയുടേയും രാഷ്ട്രീയ സ്വാതന്ത്ര്യത്തിന്റേയും ശോഷണം, ഭരണഘടനയുടെ അടിസ്ഥാന സ്പിരിറ്റിനും  മൂല്യങ്ങൾക്കും മേലുള്ള ആക്രമണങ്ങൾ ഇവയ്‌ക്കെല്ലാം എതിരേ സമത്വത്തിൻ്റെയും നീതിയുടെയും സമഗ്ര രാഷ്ട്രീയം ഉയർത്തിപ്പിടിക്കാനും , ഫാസിസ്റ്റ് ആക്രമണത്തിൻ്റെ എല്ലാ മേഖലകളിലെയും ത്രിശൂലമുനകൾ ചെറുക്കാനും ഇന്ത്യാ  സഖ്യത്തിൻ്റെ തെരഞ്ഞെടുപ്പ് വിജയങ്ങൾ  കൂടുതൽ ശക്തികളെ പ്രചോദിപ്പിക്കേണ്ടത് ആവശ്യമാണ്.