Thursday 7 December 2017

ബാബരി മസ്ജിദ് തകർത്ത് 25 വർഷം :
നീതിക്കുവേണ്ടിയുള്ള  സമരം തുടരുന്നു



രുപത്തഞ്ച് വർഷങ്ങൾ മുൻപ് ബാബരി മസ്ജിദ് തകർക്കപ്പെട്ടപ്പോൾ ഇന്ത്യൻ ജനാധിപത്യത്തിനും മതേതരത്വത്തിനും ഏറ്റ മുറിവുകൾ ഇന്നും ഉണങ്ങിയിട്ടില്ല. ഒരിക്കൽ മുസ്ലിം ആരാധനാലയമായിരുന്ന  സ്ഥലത്ത് ഹിന്ദു ക്ഷേത്രം പണിയാൻ ബി ജെ പി സർക്കാരുകളും അവരുടെ പിണിയാളുകളും നടത്തിവരുന്ന തള്ളൽ ആ മുറിപ്പാടുകളിൽ ഇന്നും ഉപ്പുവിതറിക്കൊണ്ടിരിക്കുകയാണ് .

ജസ്റ്റിസ് ലിബർഹാൻ കമ്മീഷൻ വൈകിയാണെങ്കിലും കണ്ടെത്തിയ കാര്യങ്ങൾ വാസ്തവത്തിൽ തുടക്കത്തിൽത്തന്നെ വേണ്ടുവോളം വ്യക്തമായിരുന്നു: പള്ളി പൊളിച്ചത്  സംഘപരിവാറും ബി ജെ പി നേതൃനിരയിൽ ഉണ്ടായിരുന്ന അടൽ ബിഹാരി വാജ്‌പേയി ,   എൽ കെ അദ്വാനി ,മുരളി മനോഹർ ജോഷി , ഉമാ ഭാരതി തുടങ്ങിയവരുൾപ്പെട്ട സംഘവും കൃത്യമായി നടപ്പാക്കിയ ആസൂത്രിത പരിപാടിയായിരുന്നു. രാമക്ഷേത്രത്തിന്റെ പേരിൽ  മുസ്ലിം സമുദായാംഗങ്ങൾക്കെതിരെ രാജ്യത്തിൻറെ നാനാഭാഗങ്ങളിലും വർഗീയ ഹിംസ അഴിച്ചുവിട്ടു. പാർലമെന്റിൽ അന്ന് ബി ജെ പി യ്ക്ക് ഉണ്ടായിരുന്ന നാമമാത്ര പ്രതിനിധ്യത്തിന്റെ സ്ഥാനത്ത് പിന്നീട് വോട്ടുകളും സീറ്റുകളും ഗണ്യമായി കൂട്ടാൻ സഹായിച്ചത് പള്ളി തകർക്കലും ആസൂത്രിതമായ രീതിയിൽ ഉണ്ടാക്കിയെടുത്ത സാമുദായിക ധ്രുവീകരണവും ആയിരുന്നു.

ഇരുപത്തഞ്ചു വർഷങ്ങൾ കഴിഞ്ഞു തിരിഞ്ഞു നോക്കുമ്പോൾ നമുക്ക് മനസ്സിലാക്കാൻ കഴിയുന്ന ഒരു കാര്യം, തകർക്കപ്പെട്ടത് ബാബരി മസ്ജിദ് മാത്രമല്ല എന്നതാണ്. നീതിക്കു വേണ്ടിയുള്ള ഏതൊരു അഭിലാഷത്തെയും തകർത്തുതരിപ്പണമാക്കാനുള്ള തുടർച്ചയായ ശ്രമങ്ങൾ ആണ് സംഘ പരിവാറും കൂട്ടാളികളും നടത്തിവരുന്നത്.അദ്വാനിയും ,ജോഷിയും, ഉമാ ഭാരതിയും ബാബരി മസ്ജിദ് തകർക്കാൻ നടത്തിയ ഗൂഢാലോചനാക്കേസ്സിൽ  വിചാരണ നേരിടണമെന്ന് 2017 മെയ് യിൽ സുപ്രീം കോടതി ഉത്തരവിട്ടു. എന്നാൽ, പ്രസ്തുത വിചാരണ ഇനിയും പൂർത്തീകരിച്ചില്ലെന്നിരിക്കേ, അയോദ്ധ്യാ ഭൂമിത്തർക്കം സംബന്ധിച്ച കേസിൽ 2010 ൽ അലഹബാദ് ഹൈക്കോടതി പുറപ്പെടുവിച്ച വിധിക്കെതിരായ അപ്പീലുകൾ സുപ്രീം കോടതി കേൾക്കാൻ തുടങ്ങുകയാണ്. പ്രസ്തുത തർക്ക ഭൂമിയായ 2 .77 ഏക്കർ സ്ഥലം  സുന്നി വഖഫ് ബോർഡ്,നിർമോഹി അഖാറ ,രാം ലാലാ ദൈവം(പ്രതിഷ്ഠ)  എന്നിവർക്കിടയിൽ പകുത്തു കൊടുക്കാൻ ആയിരുന്നു 2010 ലെ ഹൈക്കോടതി വിധി. പള്ളി തകർത്ത ഗുരുതരമായ ക്രിമിനൽക്കേസ് വിചാരണ ഘട്ടത്തിൽ ഇരിക്കുമ്പോൾ ബന്ധപ്പെട്ട ഭൂമിത്തർക്ക(സിവിൽ) കേസ്സിലെ ഹൈക്കോടതിവിധിയിന്മേലുള്ള അപ്പീലുകൾ കേൾക്കാൻ രാജ്യത്തിലെ പരമോന്നത കോടതി എന്തിനാണ് ഇത്രയും തിടുക്കം കാട്ടുന്നത് ?

ബാബരി മസ്ജിദ് തകർക്കപ്പെട്ടതിലൂടെ അത് സംരക്ഷിക്കുമെന്ന് ഉത്തർ പ്രദേശ് സർക്കാർ സുപ്രീം കോടതിക്ക് നൽകിയിരുന്ന ഉറപ്പ് ഉല്ലംഘിക്കുകയായിരുന്നുവെന്ന്  ഓർക്കണം .  മസ്ജിദ് പൊളിച്ച ക്രിമിനൽ കേസിനേക്കാളും പ്രഥമ പരിഗണന തൽസംബന്ധമായ വസ്തുത്തർക്കത്തിന് നൽകുന്നതും ഇപ്പോൾ അതേ സുപ്രീം കോടതി യാണ്.  ഇങ്ങനെ ചെയ്യുമ്പോൾ ഒരു ഭരണ ഘടനാ സ്ഥാപനം എന്ന നിലയിൽ അതിന്റെ അന്തസ്സും സാംഗത്യവും ഫലത്തിൽ ദുർബ്ബലപ്പെടുത്തുകയാണ് സുപ്രീം കോടതിചെയ്യുന്നത്.

ഭരണഘടനാപരമായ ദൃഷ്ടിയിൽ നോക്കുമ്പോൾ, ബാബരി മസ്ജിദിന്റെ ധ്വംസനം വെറുമൊരു വസ്തുതതർക്കത്തിന്റെ ഫലമായുണ്ടായ അനിഷ്ട സംഭവമല്ല. മതേതര ഇന്ത്യയുടെ ഹൃദയത്തിന്  ഏറ്റ ഒരു മുറിവാണ് അത്. ചരിത്ര പ്രസിദ്ധമായ ഒരു മുസ്ലിം പള്ളി പൊളിക്കുകയും തൽസ്ഥാനത്ത് ഹിന്ദു ക്ഷേത്രം ഉണ്ടാക്കുമെന്നു പ്രഖ്യാപിക്കുകയും ചെയ്തതിലൂടെ  ഇന്ത്യയെ ഒരു ഫാസിസ്റ്റ് ഹിന്ദു രാഷ്ട്രം ആയി തങ്ങൾ പിടിച്ചെടുക്കുമെന്ന തുറന്ന വെല്ലുവിളിയാണ്  ബി ജെ പി -സംഘപരിവാർ സംഘടനകൾ ഉയർത്തിയത്.
മുസ്ലിങ്ങൾ ഇന്ത്യ എന്ന രാഷ്ട്രത്തിന്റെ ഭാഗമാണെന്ന സങ്കൽപ്പം ഇല്ലാതാക്കാനുള്ള ശ്രമത്തിലെ   പ്രതീകാത്മകമായ ഒരദ്ധ്യായം ആണ് ബാബരി മസ്ജിദ് ധ്വംസനം. ഒരു വലിയ  ആൾക്കൂട്ടത്തെ സംഘടിപ്പിച്ച് മസ്ജിദ് തകർക്കാൻ സാധിച്ചപ്പോൾത്തന്നെ ഫാസിസ്റ്റുകളുടെ  ആത്മവിശ്വാസം
വർധിക്കുകയായിരുന്നു. തുടർന്നിങ്ങോട്ടുള്ള ഇരുപത്തഞ്ചു വർഷങ്ങളിൽ ദിവസേനയെന്നോണം മുസ്ലിങ്ങൾക്കെതിരായ ഹിംസയും കൊലവിളികളും  രാജ്യത്തിന്റെ പല ഭാഗങ്ങളിലും വർധിച്ചുവന്നു. മോദി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം കേന്ദ്രത്തിലും ബി ജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലും 'പശു രക്ഷ ' മുതൽ  തൊപ്പിയും മറ്റ് മുസ്ലിം ചിഹ്നങ്ങളും വേഷങ്ങളും വരെ മുസ്ലിങ്ങൾക്കെതിരായ ആൾക്കൂട്ട ആക്രമണത്തിന്നുള്ള  പ്രചോദനം ആയി .

'വികസനം' കൊണ്ടുവരുമെന്ന വാഗ്ദാനം ജനങ്ങൾക്ക് നൽകിയാണ് മോദി അധികാരത്തി എത്തിയത്. ബി ജെ പി രാഷ്ട്രീയത്തിന്റെ കാതലായ വശങ്ങൾ വർഗീയതയും കോർപ്പറേറ്റ് താല്പര്യങ്ങളുടെ പോഷണവും ആയിട്ടും അവ 'വികസനം' എന്ന പ്രലോഭനത്തിൽ സമർത്ഥമായി ഒളിപ്പിക്കുകയായിരുന്നു.
ഇന്ന്, മോദിയുടെ തട്ടകമായ ഗുജറാത്തിൽപ്പോലും 'ഗുജറാത്ത് മാതൃകയിലുള്ള വികസനത്തിന്റെ '  വാഗ്ദാനം വെറും പൊള്ളയായിരുന്നുവെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞിരിക്കുന്നു. ഉത്തർ പ്രദേശ് തദ്ദേശ സ്വയംഭരണ സ്ഥാപന ങ്ങളിലേക്കു അടുത്ത് നടന്ന തെരഞ്ഞെടുപ്പിൽ ബി ജെ പിയുടെ വോട്ട് , അസംബ്ലി തെരഞ്ഞെടുപ്പിൽ അവർക്ക് ലഭിച്ചതിനെയപേക്ഷിച്ചു 10 - 12 ശതമാനം കുറഞ്ഞിരിക്കുന്നു.മാസങ്ങൾക്കു മുൻപ് മാത്രം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 42 ശതമാനം വോട്ടുകളും ബഹുഭൂരിപക്ഷം സീറ്റുകളും ലഭിച്ച പാർട്ടി ഇങ്ങനെയൊരു പതനത്തിൽ എത്തിയത് ഹിംസയിലൂടെ വർഗീയ ധ്രുവീകരണവും  വിഭജനങ്ങളും ഉണ്ടാക്കാനുള്ള എല്ലാ അടവുകളും മുഖ്യമന്ത്രി ആദിത്യനാഥും സംഘവും പയറ്റിക്കഴിഞ്ഞ ശേഷമാണ് എന്നുകൂടി ഓർക്കണം. രാമക്ഷേത്ര നിർമാണം  മുതൽ താജ് മഹൽ വരെ വിഷയമാക്കി ഉയർത്തിയ വർഗീയ  പ്രോപഗാൻഡയ്ക്ക് മറച്ചു പിടിക്കാൻ ആകാത്തത്രയും ഭീമമായിരുന്നു യോഗി ഭരണത്തിലെ ജനവിരുദ്ധ നയങ്ങളും ഭരണപരമായ വീഴ്ചകളും .പൊതുജനാരോഗ്യം, കർഷക ക്ഷേമ പദ്ധതികൾ, സ്ത്രീകളുടെ സുരക്ഷിതത്വവും അന്തസ്സും കാത്തുസൂക്ഷിക്കൽ തുടങ്ങിയ വിഷയങ്ങളിൽ പൂർണ്ണ പരാജയമായിരുന്നു ആദിത്യനാഥ്‌ സർക്കാർ. ഈ സന്ദർഭത്തിലാണ് ഗുജറാത്ത് അസംബ്‌ളി തെരഞ്ഞെടുപ്പിൽ ഏതുവിധേനയും അധികാരം നിലനിർത്തനായി തുറന്ന വർഗീയ പ്രചാരണത്തിന്റെ മാർഗ്ഗം ബി ജെ പി സ്വീകരിച്ചിരിക്കുന്നത്.

സംഘപരിവാർ ഏജന്റുമാരും ബിജെപി നേതാക്കളും ഇപ്പോൾ പരിശ്രമിച്ചുവരുന്നത് ബാബരി മസ്ജിദ് നിന്ന സ്ഥലത്ത് ഗംഭീരമായ ഒരു രാമക്ഷേത്രം നിർമ്മിക്കുന്നതിന്   ഒരു ' സമവായം ' നിലവിൽ ഉണ്ട് എന്നു വരുത്താനാണ്. അങ്ങനെയൊരു ശ്രമത്തെ സഹായിക്കുംവിധമുള്ള നിലപാട് പ്രത്യക്ഷത്തിലോ പരോക്ഷമായിട്ടോ സുപ്രീം കോടതി സ്വീകരിക്കുന്ന പക്ഷം അത് അങ്ങേയറ്റം ലജ്ജാകരവും നീതിയുടെ നിഷേധവുമായിരിക്കും. 

ബാബരി മസ്ജിദ് പൊളിച്ചതിനുത്തരവാദികളായവർക്കെതിരെ നീതിക്കുവേണ്ടിയുള്ള പോരാട്ടം ഒരിയ്ക്കലും മറന്നുകളയാനോ ഉപേക്ഷിക്കാനോ ആവില്ല. കുറ്റവാളികളെ ശിക്ഷിക്കുകതന്നെ വേണം.  അതിലുമുപരിയായി , മതേതര ജനാധിപത്യ ഇന്ത്യയെ തകർത്ത് തൽസ്ഥാനത്ത് "ഹിന്ദു രാഷ്ട്രം" എന്ന ഫാസിസ്റ്റ് ആൾക്കൂട്ടഭരണം  കൊണ്ടുവരാൻ ഈ കുറ്റകൃത്യം  ചെയ്തവരുടെ ഇന്നത്തെ പിൻഗാമികളെ ഒരിയ്ക്കലും അനുവദിച്ചുകൂടാത്തതുമാണ് .


ML Update
A CPI(ML) Weekly News Magazine
Vol. 20 | No. 50 | 5 – 11 December 2017

No comments:

Post a Comment