Friday 30 August 2024





വയനാട് ദുരന്തം: 

ആഗോളതാപനത്തിന്റെ വിപൽ ഭീഷണി വർദ്ധിക്കുന്നു 

- ഡോ . എസ്  ഫൈസി 

(translated text of the original English article published in Liberation monthly, August 2024)  

 ഴിഞ്ഞ ജൂലൈ 30 ന് പുലർച്ചെയോടെ കേരളത്തിലെ വയനാട് ജില്ലയിലെ മേപ്പാടി പഞ്ചായത്ത്  വിനാശകരമായ പ്രകൃതിദുരന്തങ്ങളുടെ വേദിയായി. തുടർച്ചയായി പെയ്ത മഴയിൽ  മാരകമായ രണ്ട് ഉരുൾപൊട്ടലുകൾ ഉണ്ടായപ്പോൾ വീടുകളിൽ  ഉറക്കത്തിലായിരുന്ന  231 പേർ മരിക്കുകയും 128 പേരെ  ദിവസങ്ങൾ നീണ്ട തെരച്ചിലുകൾക്കു ശേഷവും കാണാതാവുകയും ചെയ്തു; നാശം വളരെ ഭയാനകമായിരുന്നു, മരണപ്പെട്ടവരിൽ പലരുടേയും ശരീരങ്ങൾ കഷണങ്ങളായി ചിതറുകയായിരുന്നു. മരിച്ച 205 പേരുടെ ശരീരഭാഗങ്ങൾ മാത്രമേ കണ്ടെടുക്കാൻ കഴിഞ്ഞുള്ളു. മുണ്ടക്കൈ, ചൂരൽമല, അട്ടമല വില്ലേജുകളിലെ നാനൂറോളം വീടുകൾ പൂർണമായും തകർന്നു, പലതും ഉരുൾപൊട്ടലിൻ്റെ പ്രഭവകേന്ദ്രത്തിൽ നിന്നുള്ള വെള്ളവും ചെളിയും പാറക്കല്ലുകളും ചരലും നിറഞ്ഞ പ്രവാഹത്തിൽ ഒലിച്ചുപോയി.



2018 ൽ കേരളത്തിന്റെ ഭൂരിഭാഗങ്ങളിലും  ഉണ്ടായ വെള്ളപ്പൊക്കത്തിൽ അനവധിയാളുകൾക്ക് ജീവഹാനി സംഭവിക്കുകയും 40,000 കോടി രൂപയുടെ നാശനഷ്ടങ്ങൾ ഉണ്ടായതായി കണക്കാക്കുകയും ചെയ്തു. അതിന്റെ പിന്നാലെ ,2019 ൽ വയനാട് , മലപ്പുറം ജില്ലകളിൽ ഉണ്ടായ ഉരുൾപൊട്ടലുകളിൽ 75 പേർ മരണപ്പെട്ടു. അന്ന് വയനാട്ടിൽ ഉരുൾപൊട്ടൽ ഉണ്ടായ പുത്തുമല യിൽനിന്നും കഷ്ടിച്ച് 6 കിലോമീറ്റർ ദൂരത്താണ് ഇപ്പോൾ ദുരന്തം ഉണ്ടായ പ്രദേശങ്ങളിലൊന്നായ ചൂരൽമല സ്ഥിതിചെയ്യുന്നത്.  


ഇപ്പോൾ ഉണ്ടായിരിക്കുന്ന ദുരന്തത്തോടെ , കാലാവസ്ഥാവ്യതിയാന ദുരിതങ്ങൾ തുടർച്ചയായി ഉണ്ടാവുന്ന ഒരു പ്രദേശം എന്ന നിലയിൽ കേരളം മാറിയിരിക്കുന്നു. ഈ ദുഃസ്ഥിതി വന്നുചേർന്നതിൽ  സംസ്ഥാനത്തിന് കാര്യമായ പങ്ക് ഇല്ല എന്നതാണ് സത്യം. വനമേഖലയുടെ വിസ്തൃതി കുറഞ്ഞതും കല്ല് ഖനനം ചെയ്യുന്ന ക്വാ റികൾ പ്രവർത്തിക്കുന്നതും,എന്തിന് ക്വാറികളിൽനിന്നുള്ള പൊടിയാണ് അധിക മഴയ്ക്ക്  നിമിത്തമായതെന്നുപോലും ദുരന്തത്തിൻറെ കാരണങ്ങളായി ഉന്നയിച്ച് രംഗത്തുവരാനും കുറ്റപ്പെടുത്താനും   ചിലർക്ക് ഒട്ടും ആലോചിക്കേണ്ടിവന്നില്ല . എന്നാൽ, കേരളം കാലാവസ്ഥാവ്യതിയാന പ്രതിസന്ധിയുടെ നിർഭാഗ്യങ്ങൾ തുടർച്ചയായി നടമാടുന്ന ഒരു സ്ഥിരം അരങ്ങായിക്കഴിഞ്ഞു എന്ന് സംശയമെന്യേ പറയാവുന്നവിധത്തിലാണ് ഇപ്പോഴത്തെ ദുരന്തം ഉണ്ടായിരിക്കുന്നത്. ആദ്യത്തെ ഉരുൾപൊട്ടൽ ഉണ്ടായത് പുലർച്ചെ രണ്ടുമണിക്കായിരുന്നുവെങ്കിൽ കൂടുതൽ നാശങ്ങൾ വരുത്തിവെച്ച രണ്ടാമത്തേത് രാവിലെ അഞ്ചുമണിക്ക് ആയിരുന്നു.  തൊട്ട് മുമ്പത്തെ 24 മണിക്കൂറിൽ അവിടെ പെയ്ത മഴയുടെ അളവ്‌ പേടിപ്പെടുത്തും വിധം 372 മില്ലിമീറ്റർ ആയിരുന്നു. അതിനും മുമ്പുള്ള 24 മണിക്കൂറിൽ 204 .5 മില്ലിമീറ്റർ മഴ പെയ്തിരുന്നു. 200 മില്ലിമീറ്ററിലധികം വരുന്ന മഴ ഇന്ത്യൻ കാലാവസ്ഥാ നിരീക്ഷണ വകുപ്പ് നിർവ്വചനപ്രകാരം  അതിതീവ്ര മഴയുടെ ഗണത്തിൽപ്പെടുന്നു . അപ്പോൾ , അനിവാര്യമായ ദുരന്തത്തിന് തൊട്ട് മുൻപത്തെ 48 മണിക്കൂറിൽ സ്ഥലത്ത് പെയ്തത് 572 മില്ലിമീറ്റർ മഴയായിരുന്നുവെന്ന് മനസ്സിലാക്കാം. ഒരുദിവസം മുഴുവൻ അതിതീവ്ര മഴയിൽ നനഞ്ഞു കുതിർന്ന ഭൂമിയിൽ ആണ് തൊട്ടടുത്ത 24 മണിക്കൂറിൽ കൂടുതൽ കഠിനമായ മഴ പെയ്തിറങ്ങിയത് എന്നത് ശ്രദ്ധേയമാണ് .

 

ആഗോളതാപനത്തിൻ്റെ ഫലമായി മഴയുടെ തീവ്രതയിലും വിതരണത്തിലുമുള്ള മാറ്റങ്ങൾ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള മൾട്ടി ഡിസിപ്ലിനറി ഇൻ്റർഗവൺമെൻ്റൽ പാനൽ (IPCC) 2007-ൽ പ്രവചിച്ചിരുന്നു. ആഫ്രിക്കയിലെയും ഏഷ്യയിലെയും മിക്ക പ്രദേശങ്ങളിലും പതിവായി'കനത്ത മഴയും അനുബന്ധ വെള്ളപ്പൊക്കവും തീവ്രമാകുമെന്നും കൂടുതൽ ആവർത്തനസ്വഭാവത്തോടെ അത് സംഭവിക്കുമെന്നും  IPCC ഉത്തമ ബോദ്ധ്യത്തോടെ 2021-ൽ റിപ്പോർട്ട് ചെയ്തിരുന്നു.  ഈ പ്രവചനം നടക്കുമ്പോൾ, കാലാവസ്ഥാ പ്രതിസന്ധിയിൽ നിന്ന് ശ്രദ്ധ തിരിക്കുന്നതിന് തീവ്രശ്രമത്തിലായിരുന്നു വയനാട്ടിലെ ചില താൽപ്പര്യ ഗ്രൂപ്പുകൾ. ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യയുടെ 2021 ലെ ഫോറസ്റ്റ് എസ്റ്റിമേഷൻ റിപ്പോർട്ട് വിശ്വസിക്കാമെങ്കിൽ, വയനാടിന് 74.2 ശതമാനം വനമേഖലയും , തൊട്ട് മുൻപത്തെ രണ്ടുവര്ഷങ്ങളിലേതിനെയപേക്ഷിച്ച്  0.29 ചതുരശ്ര കിലോമീറ്റർ വീതം അധിക വനവിസ്തൃതിയും കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട് .  പശ്ചിമഘട്ടത്തിലെ മറ്റിടങ്ങളിലെന്നപോലെ വയനാട്ടിലും ക്വാറികൾ ഉണ്ട്, എന്നാൽ ഏറ്റവും അടുത്തുള്ള ക്വാറി,  പ്രത്യേകിച്ച് റിസർവ് ഫോറസ്റ്റ് പ്രദേശം.കൂടിയായ ഇപ്പോഴത്തെ ഉരുൾപൊട്ടലിൻ്റെ പ്രഭവകേന്ദ്രത്തിൽ നിന്ന് 10.5 കിലോമീറ്റർ അകലെയായിരുന്നു, പെട്രോളിയം കയറ്റുമതി ചെയ്യുന്ന രാജ്യമായ യുഎഇ, കാലാവസ്ഥാ വ്യതിയാനം ഏപ്രിലിലെ വെള്ളപ്പൊക്കത്തിന് കാരണമായി പറയാൻ മടിക്കുന്നുവെങ്കിലും  ഏപ്രിൽ 14 നും 15 നും ഇടയിൽ 24 മണിക്കൂറിനുള്ളിൽ 254 മില്ലിമീറ്റർ മഴയാണ് ആ രാജ്യത്ത് പെയ്തത്.  അതേസമയം, 2022 ൽ രേഖപ്പെടുത്തിയ  മഴ 10 മാസത്തിനിടെ ആകെ 56.2 മില്ലിമീറ്റർ എന്ന രീതിയിലായിരുന്നു. 


2018 ൽ പ്രളയം ഉണ്ടായപ്പോഴും ഡോ മാധവ് ഗാഡ്ഗിലും കൂട്ടാളികളും ഉൾപ്പെട്ട ചില നിരീക്ഷകർ  വനനശീകരണത്തിന്റെയും ക്വാറി പ്രവർത്തനങ്ങളുടെയും കാര്യം എടുത്തുപറഞ്ഞ് പെട്ടെന്ന് കുറ്റപ്പെടുത്തൽ നടത്തിയിരുന്നു. എന്നാൽ, ആ വർഷം  ആഗസ്ത് 9 മുതൽ 15 വരെ സാധാരണയിലും കവിഞ്ഞ് 257 % അധിക മഴയുണ്ടായി എന്നതും, അത്തരമൊരു സാഹചര്യത്തിൽ ഏത് തരം ഭൂമിയിലും പിടിച്ചുനിൽക്കാൻ പ്രയാസമായിരിക്കുമെന്നുമുള്ള വസ്തുത ഇവർ പാടേ അവഗണിച്ചിരുന്നു.  2017 ലെ  എഫ് എസ്  ഐ റിപ്പോർട്ട് പ്രകാരം സംസ്ഥാനത്തിലെ വനകവചിത ഭൂപ്രദേശത്തിന്റെ വിസ്തൃതി കൂടിയതായി കാണപ്പെട്ടിരുന്നു. ജൈവ വൈവിധ്യങ്ങൾ കൊണ്ട് സമ്പന്നമായ കുന്നിൻ പ്രദേശങ്ങൾ ഉള്ള വയനാട് ജില്ലയിൽ പൊതുവേ ജൂൺ മാസത്തിൽ നല്ല മഴ ലഭിക്കാറുണ്ടെങ്കിലും , ഈ വർഷം ജൂണിൽ മഴ കുറവായിരുന്നു. എന്നാൽ, ജൂലൈ 30 ന് രാവിലെ നാശം വിതയ്ക്കാൻ കരുതിവെച്ചപോലെ വെള്ളത്തിന്റേയും പാറക്കല്ലുകളുടേയും താഴോട്ടുള്ള കുത്തിയൊഴുക്ക് രണ്ട് ഗ്രാമങ്ങളെ അക്ഷരാർത്ഥത്തിൽ തുടച്ചുനീക്കിയപ്പോൾ  ഒരു സമൂഹം കൂടി കാലാവസ്ഥാ പ്രതിസന്ധിയുടെ ഭാഗ്യഹീനരായ ഇരകളായിത്തീരുകയായിരുന്നു. വ്യാവസായികമായി മുന്നേറ്റം കൈവരിച്ച രാജ്യങ്ങളും, വികസ്വര ലോകത്തിൽ ജീവിക്കുന്ന ഒരു പിടി സമ്പന്നരും ആണ് കാലാവസ്ഥാ പ്രതിസന്ധിയുടെ യഥാർത്ഥ ഉത്തരവാദികൾ. എന്നിട്ടും ഡോ .ഗാഡ്ഗിൽ ഉന്നയിക്കുന്നത് ക്വാറികളിൽ നിന്ന് വരുന്ന പൊടി നിമിത്തം രൂപപ്പെടുന്ന എയ്റോസോളുകൾ (aerosol ) അധിക മഴസൃഷ്ടിച്ചതുകൊണ്ടാണ് ദുരന്തം ഉണ്ടായതെന്ന വിചിത്ര മായ വാദം ആണ്. പാരിസ്ഥിതിക സുസ്ഥിരതയിൽ ഊന്നിയ പ്രകൃതി വിഭവ മാനേജ്‌മെന്റ് പ്രാവർത്തികമാക്കാൻ യോജിച്ചതാണ്  ഇന്ത്യയിലെ  ജാതി-വർണ്ണ വ്യവസ്ഥ എന്ന് കുറച്ചു മുൻപ് ഡോ.ഗാഡ്ഗിൽ പറഞ്ഞ അഭിപ്രായം പോലെ വിചിത്രമാണ്  ഇതും. ഇന്ത്യയിലെ പരിരക്ഷണ പ്രസ്ഥാനത്തിന്റെ പിതാവായി അറിയപ്പെടുന്ന ഡോ . സലിം അലിയെ  അമേരിക്കൻ ഏജന്റ് എന്ന് സമീപകാലത്ത് ഡോ .മാധവ് ഗാഡ്ഗിൽ വിശേഷിപ്പിച്ചതും അതുപോലെ വിചിത്രമാണ് .

കാലാവസ്ഥാ പ്രതിസന്ധിയുടെ യഥാർത്ഥ ലഘൂകരണം സാദ്ധ്യമാകുന്നത് ഭൗമതാപനത്തിനു കാരണമായ  വാതകങ്ങളുടെ ഉദ്‌വമനം ഗണ്യമായി കുറയ്ക്കുന്നതിലൂടെയാണെങ്കിലും, സർക്കാരുകൾ അതിനെ നിരാകരിക്കുകയാണ് ചെയ്യുന്നത്. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള യുഎൻ ഫ്രെയിംവർക്ക് കൺവെൻഷൻ (UNFCCC) അടുത്തിടെ ഒരു നഷ്ടപരിഹാര ഫണ്ട് സ്ഥാപിച്ചു.  യുപി, ഹിമാചൽ പ്രദേശ്, അസം, രാജസ്ഥാൻ, ഹരിയാന എന്നിവിടങ്ങളിൽ നിർത്താതെ പെയ്ത മഴയുടെ ഫലമായി അസാധാരണമായ വെള്ളപ്പൊക്കം ഈ സീസണിൽ നാം കണ്ടു. ഇന്ത്യ കാലാവസ്ഥാവ്യതിയാന ദുരിതങ്ങൾക്ക് ഏറെ സാധ്യതയുള്ള   ഒരു  രാജ്യവും , കേരളം അതിന്റെ നിത്യ ഇരയായ ഒരു സംസ്ഥാനവും ആണ്. നഷ്ടപരിഹാര ഫണ്ടിൻ്റെ സ്ഥാപനപരമായ ആസ്ഥാനം നിലവിൽ  ഫിലിപ്പീൻസ്  ആണെങ്കിലും  കേന്ദ്രസർക്കാരിൻ്റെ പിന്തുണയോടെ കേരളം ഫണ്ടിൽ നിന്ന് നഷ്ടപരിഹാരം തേടാനുള്ള നടപടികൾ ആരംഭിക്കണം.  വൻതോതിൽ കാർബണിൻ്റെ ശേഖരണം നിമിത്തമുള്ള കെടുതികളും   ആഗോളതാപനത്തിൻ്റെ ഈ ദാരുണമായ ആഘാതവും അനുഭവിക്കേണ്ടി വന്നത് 74.2 ശതമാനം വനവിസ്തൃതിയുള്ള വയനാടിനായിരുന്നു  എന്നത് വിരോധാഭാസമാണ്. രാജ്യങ്ങൾക്കിടയിലും രാജ്യങ്ങൾക്കുള്ളിലും സമ്പത്തും ദാരിദ്ര്യവും ധ്രുവീകരിക്കപ്പെടുന്ന ഒരു ലോകക്രമത്തിൽ, സമ്പന്നർ മൂലമുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനത്തിൻ്റെ ആഘാതം ദരിദ്രരാണ് വഹിക്കുന്നത്.

ദുരന്തസമയത്ത് കേരളം ഒന്നിക്കുന്നുവെന്ന അനുഭവം  ഇത്തവണയും വ്യത്യസ്തമായിരുന്നില്ല. രക്ഷാപ്രവർത്തനങ്ങളിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും സർക്കാർ സേനയ്‌ക്കൊപ്പം നിരവധി പേർ പങ്കെടുത്തു. ദുരന്തബാധിതരെ  പിന്തുണയ്ക്കാനുള്ള ജനങ്ങളുടെ ഐക്യവും സന്നദ്ധതയും ശ്രദ്ധേയമായിരുന്നു. എന്നിരുന്നാലും, വൈകൃതത്തിന്റെ  മുഖങ്ങൾക്ക്  പ്രത്യക്ഷപ്പെടാനുള്ള അവസരം കൂടിയായിരുന്നു ദുരന്തത്തിൻ്റെ സന്ദർഭം. സംസ്ഥാന ദുരന്ത നിവാരണ കമ്മീഷണറുടെ തലവനായ ഐഎഎസ് ഉദ്യോഗസ്ഥൻ ശാസ്ത്ര സാങ്കേതിക വകുപ്പ് മേധാവിയോട് നടത്തിയ ഒരു  'അഭ്യർത്ഥന' യുടെ ഉള്ളടക്കം ,  നിരീക്ഷണ പഠനങ്ങൾ നടത്താനും അവരുടെ അഭിപ്രായങ്ങൾ  സ്വതന്ത്രമായി  മാദ്ധ്യമങ്ങളോട്.പങ്കുവെക്കാനും തല്പരർ ആയ ശാസ്ത്രജ്ഞന്മാരെ ദുരന്തമേഖലയിൽ പോകാൻ അനുവദിക്കരുത് എന്നായിരുന്നു.  മാദ്ധ്യമങ്ങളിൽ ഉണ്ടായ  വ്യാപകമായ  പ്രതിഷേധത്തെ തുടർന്ന്  സർക്കാർ ഇത് പിൻവലിക്കാൻ നിർബന്ധിതരായി . എന്നാൽ ആശങ്കാജനകമായ കാര്യം എന്തെന്നാൽ, സയൻസ് ആൻഡ് ടെക്‌നോളജി സ്ഥാപനത്തിൻ്റെ തലവൻ  ശാസ്ത്രജ്ഞന്മാരുടെ വായ് മൂടിക്കെട്ടാനുള്ള സർക്കാർ  നിർദ്ദേശത്തിലെ വിവേകത്തെ ചോദ്യം ചെയ്ത് തിരികെ എഴുതുന്നതിനുപകരം അതിലെ ഉള്ളടക്കം  ബന്ധപ്പെട്ടവർക്കിടയിൽ ഉടനെ  പ്രചരിപ്പിച്ചുകൊണ്ട്  അത് നടപ്പാക്കാൻ ആവശ്യപ്പെടുകയായിരുന്നു. . വൈവിദ്ധ്യത്തിൻ്റെയോ ഉൾക്കൊള്ളലിൻ്റെയോ യോഗ്യതയോ പരിഗണനയോ ഇല്ലാതെ, ജാതി ബന്ധങ്ങളെയും രാഷ്ട്രീയ സ്വാധീനത്തെയും അടിസ്ഥാനമാക്കി നിയമനങ്ങൾ നടത്തുന്ന നമ്മുടെ ശാസ്ത്ര സാങ്കേതിക വിദ്യയുടെ പരിതാപകരമായ അവസ്ഥയെയാണ്  ഇത് വെളിപ്പെടുത്തുന്നത് . മറ്റൊരു സംഭവം,  ഒരു പ്രതിപക്ഷ പാർട്ടിയിൽ നിന്നുള്ള ഒരു യുവജന ഗ്രൂപ്പിൽപ്പെട്ട  ചെറുപ്പക്കാർ ദുരന്തസ്ഥലത്ത് ദിവസങ്ങളായി സൗജന്യമായി ഒരുക്കിയിരുന്ന  മെച്ചപ്പെട്ട   ഭക്ഷണ വിതരണം നിർത്താൻ പെട്ടെന്ന്  സർക്കാർ ആവശ്യപ്പെട്ടതായിരുന്നു . എന്നാൽ ജനങ്ങളുടെ പ്രതിഷേധത്തെത്തുടർന്ന് ആ ഉത്തരവ് പിൻവലിക്കാൻ സർക്കാർ നിർബന്ധിതരായി. നിരുപാധികമായ ഐക്യദാർഢ്യത്തിൻ്റെ സ്പിരിറ്റ് ദുരിതഭൂമിയിൽ അത്രയ്ക്ക്  വ്യാപകമായിരുന്നു.



കാലാവസ്ഥാ വ്യതിയാനത്തിൽനിന്നുൽഭൂതമാവുന്ന  ഇത്തരം സുനിശ്ചിത ദുരന്തങ്ങൾ പാടേ ഒഴിവാക്കാനാവില്ലെങ്കിലും, ഭൂവിസ്തൃതിയുടെ പകുതിയോളം ഉരുൾപൊട്ടലിനുള്ള വിവിധ തലത്തിലുള്ള അപകടസാധ്യതകൾക്ക് വിധേയമായ കേരളത്തിൽ , സുസ്ഥിര ഭൂവിനിയോഗം സംബന്ധിച്ച ഒന്നിലധികം നിയമങ്ങൾ ഫലപ്രദമായി നടപ്പിലാക്കുന്നതിനുള്ള രാഷ്ട്രീയ അന്തരീക്ഷം സൃഷ്ടിക്കേണ്ടതുണ്ട്. തോട്ടമുടമകൾ , ടൂറിസം വ്യവസായം , പള്ളി, ക്വാറി ഉടമകൾ എന്നിവരുടെ ശക്തമായ ലോബികൾ ചെലുത്തുന്ന സമ്മർദ്ദങ്ങൾ മറികടക്കാൻ  രാഷ്ട്രീയ പാർട്ടികൾക്കും  ഉദ്യോഗസ്ഥവൃന്ദങ്ങൾക്കും  ബാദ്ധ്യത യുണ്ട്. കേരള പഞ്ചായത്തീരാജ് ആക്ടിൽ വളരെ ശക്തമായ പരിസ്ഥിതി സംരക്ഷണ വ്യവസ്ഥകളുണ്ട്, നമ്മുടെ പൊതു ഭാവിയെ മുൻനിർത്തി അവ  നടപ്പിലാക്കാൻ ജനങ്ങൾ സംഘടിക്കുകയും , പഞ്ചായത്തുകളോട് ആവശ്യപ്പെടുകയും വേണം.

 ( ജൈവവൈവിധ്യ പരിപാലനത്തിലും അന്താരാഷ്ട്ര പരിസ്ഥിതി നയത്തിലും വിദഗ്ധനായ ഒരു പരിസ്ഥിതി ശാസ്ത്രജ്ഞനാണ് ലേഖകൻ.
 s.faizi111@gmail.com എന്ന വിലാസത്തിൽ തിരുവനന്തപുരം ആസ്ഥാനമായുള്ള അദ്ദേഹത്തെ ബന്ധപ്പെടാം )

Friday 16 August 2024

 സമത്വവും ആർ എസ്സ് എസ്സും എതിർ ധ്രുവങ്ങളിൽ : ആധുനിക ഇന്ത്യയുടെ അടിസ്ഥാനപരമായ  ആശയയുദ്ധം  - 

- ദീപങ്കർ ഭട്ടാചാര്യ

ജനറൽ സെക്രട്ടറി , സിപിഐ (എം എൽ ) 


   ഇന്ത്യയെ ഐക്യപ്പെടുത്തുന്ന ഘടകം ജാതി വ്യവസ്ഥയാണ്.എന്നും ,ആ വ്യവസ്ഥയെ എതിർക്കുന്ന ഏതൊരാളും  ഇന്ത്യയുടെ ശത്രുവാണെന്നും ' ആർ എസ്സ് എസ്സിന്റെ  ഹിന്ദി മുഖപത്രമായ പാഞ്ചജന്യ യുടെ എഡിറ്റോറിയൽ കുറിപ്പിൽ  പറയുന്നു: ഇന്ത്യൻ ജാതിവ്യവസ്ഥയെ ഇത്രയും തുറന്ന രീതിയിലും , സമീപകാലത്തെങ്ങും കണ്ടിട്ടില്ലാത്ത വിധത്തിലും മഹത്വവൽക്കരിക്കാനുള്ള ശ്രമം ഉണ്ടായിരിക്കുന്നത് ഇന്ത്യ അതിന്റെ 77)മത്  സ്വാതന്ത്ര്യ വാർഷികം ആഘോഷിക്കുന്ന വേളയിലാണ്. ഇന്ത്യയുടെ ഇന്നത്തെ 'ഔദ്യോഗിക പ്രത്യയശാസ്ത്ര'ത്തിന്റെ സൂക്ഷിപ്പുകാരും അടുത്ത വർഷത്തിൽ സംഘടനയുടെ ശതാബ്ദി ആഘോഷിക്കാൻപോകുന്നവരും ആയ ആർ എസ്സ് എസ്സ് ആണ് ഇത്  പറയുന്നത് എന്ന വസ്തുത കണക്കിലെടുക്കുമ്പോൾ , അത് വലതുപക്ഷത്തുനിന്ന് വരുന്ന ഒരു ഒറ്റപ്പെട്ട ആക്രോശം എന്ന നിലയിൽ അവഗണിച്ചു തള്ളാനാവില്ല.  

ഇന്ത്യയെക്കുറിച്ചുള്ള ആർ എസ്സ്‌ എസ്സിന്റെ വീക്ഷണം ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽനിന്ന് രൂപം കൊണ്ടതും പിൽക്കാലത്ത് ബാബാ സാഹേബ് അംബേദ്‌കർ അദ്ധ്യക്ഷനായുള്ള  ഭരണഘടനാസമിതി എഴുതിയ ഇന്ത്യൻ ഭരണഘടനയിൽ വിഭാവന ചെയ്തിരിക്കുന്നതുമായ  ആധുനിക ഇന്ത്യയെക്കുറിച്ചുള്ള  കാഴ്ചപ്പാടിന് കടകവിരുദ്ധമാണെന്നത് ഒരു പുതിയ അറിവല്ല. എന്നാൽ, ഇപ്പോൾ യാതൊരു സങ്കോചവും കൂടാതെ അത് പരസ്യമായി പ്രഖ്യാപിക്കാൻ ആർ എസ്സ് എസ്സിന് കഴിയുന്നത് ഭരണത്തിൽ പിടി മുറുക്കിയതിന്റെ അഹങ്കാരം കൊണ്ടാണ്. സർക്കാർ ഉദ്യോഗസ്ഥർ ആർ എസ്സ് എസ്സിൽ പ്രവർത്തിക്കുകയോ  അംഗങ്ങളാവുകയോ ചെയ്യുന്നതിനെതിരെ  ഉണ്ടായിരുന്ന നിയമപരമായ  വിലക്ക് നീക്കിക്കൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സർക്കുലർ ഇറക്കിയത് അടുത്ത ദിവസം ആയിരുന്നു. 


രൂപീകരണ വർഷങ്ങളിൽ ആർഎസ്എസ് സൈദ്ധാന്തികർ ഒരിക്കലും തങ്ങളുടെ വീക്ഷണങ്ങൾ മറച്ചുവെക്കാൻ ശ്രമിച്ചില്ല, മനുസ്മൃതിയെ ഇന്ത്യയുടെ ആദർശ സാമൂഹിക കോഡായി ഉയർത്തിപ്പിടിക്കുന്നതിനെക്കുറിച്ചും മുസ്സോളിനിയുടെയും ഹിറ്റ്ലറുടെയും ആശയങ്ങളും നയങ്ങളും അനുകരിക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ചും അവർ തുറന്ന് പറഞ്ഞിരുന്നു.  എന്നാൽ അതിൻ്റെ നിയമപരമായ പദവി നിലനിർത്തുന്നതിന് സ്വതന്ത്ര ഇന്ത്യയിൽ ഭരണഘടനാ വിധേയമായ ഒരു നരേറ്റിവിനെ  അവലംബിക്കേണ്ടിവന്നു.  തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൻ്റെ മത്സരവേദിയിൽ ജയിക്കാനും  അധികാരത്തിൽ തുടരാനുമുള്ള  ആവശ്യങ്ങളുമായി അതിന് കൂടുതൽ പൊരുത്തപ്പെടേണ്ടിവന്നു.  ആർഎസ്എസിൻ്റെ ബ്രാഹ്മണ കേന്ദ്രം ഇന്ന് വഞ്ചനാപരമായ ഒരു എസ്‌സി/എസ്‌ടി/ഒബിസി സൗഹൃദ ഇമേജ് കൊണ്ടുനടക്കുന്ന കലയെ പരിപക്വമാക്കിയിരിക്കുന്നു.

 ഈ പ്രക്രിയയിൽ ജാതിയുടെയും സംവരണത്തിൻ്റെയും പ്രശ്നത്തെ നേരിടാൻ ആർഎസ്എസ് ഒരു ബഹുമുഖ തന്ത്രം വികസിപ്പിച്ചെടുത്തിട്ടുണ്ട്.  മൂന്ന് പതിറ്റാണ്ട് മുമ്പ്, വി.പി. സിംഗ് സർക്കാർ മണ്ഡൽ കമ്മീഷൻ ശുപാർശകളിൽ ചിലത് നടപ്പിലാക്കാനുള്ള തീരുമാനം ആദ്യമായി പ്രഖ്യാപിച്ചപ്പോൾ, സംഘ് ബ്രിഗേഡ് അതിൻ്റെ കടുത്ത സംവരണ വിരുദ്ധ നിലപാടിന് കുപ്രസിദ്ധരായിരുന്നു . എന്നാൽ കാലക്രമേണ, സംഘ് ബ്രിഗേഡ് സംവരണത്തെ എതിർക്കുന്നതിൻ്റെ നിരർത്ഥകത മനസ്സിലാക്കുകയും , പകരം ഒബിസിയിലെ ഒരു വിഭാഗത്തെ മറ്റൊരു വിഭാഗത്തിനെതിരെ ഉയർത്തി വിഭജിക്കുന്ന സോഷ്യൽ എഞ്ചിനീയറിംഗിൻ്റെ ഉപകരണമായി ജാതിയെ ഉപയോഗിക്കുന്നതിൽ വൈദഗ്ദ്ധ്യം നേടുകയും ചെയ്തു.  2000 വർഷമായി മർദ്ദിത ജാതിക്കാർ അനുഭവിക്കുന്ന വിവേചനം അവസാനിപ്പിക്കാൻ 200 വർഷത്തേക്ക് സംവരണം സ്വീകരിക്കാൻ 2024 ലെ തിരഞ്ഞെടുപ്പിന് മുമ്പ് മോഹൻ ഭഗവത് സവർണ്ണ ഇന്ത്യക്കാരെ പ്രേരിപ്പിച്ചതും നാം  കേട്ടു.

 രണ്ടായിരം വർഷത്തെ ജാതീയ അടിച്ചമർത്തലിൻ്റെ ഈ പ്രസംഗം ഭാഗവതിൽ നിന്ന് വരുമ്പോൾ പതിറ്റാണ്ടുകളുടെ നിഷേധത്തിന് ശേഷം വൈകിയുള്ള ഏറ്റുപറച്ചിൽ പോലെ തോന്നി.  ഇപ്പോൾ അധികാരത്തിൽ, സംവരണം വെട്ടിച്ചുരുക്കുന്നതിനും നിഷേധിക്കുന്നതിനുമുള്ള ഫലവത്തായ  മാർഗങ്ങൾ തീർച്ചയായും ബി.ജെ.പിയുടെ പരിഗണനയിൽ  ഉണ്ട് - ജാതി വ്യവസ്ഥ പൂർണ്ണമായും നിർത്തലാക്കണമെന്ന് ആവശ്യപ്പെടുന്നതിനേക്കാൾ , അത് ഉപയോഗിച്ച് കളിക്കുക എന്നതാണ് അത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സവർണ്ണർക്കുള്ള EWS ക്വോട്ടയുടെ പേരിൽ സവിശേഷമായ സവർണ്ണ സംവരണം ഏർപ്പെടുത്തിയത് മുതൽ, പ്രത്യേക വ്യവസ്ഥകൾ വഴി സംവരണം ഒഴിവാക്കാനുള്ള വ്യാജവും ദുർബലവുമായ ഒഴികഴിവിൻ്റെ വ്യാപകമായ ഉപയോഗത്തിലൂടെ SC/ST/OBC ക്വാട്ട പൂർത്തീകരിക്കാതെ വിടുന്നത് വരെ അവയിൽപ്പെടും. 'NFS' ( not found suitable - അനുയോജ്യരായ ഉദ്യോഗാർത്ഥികളെ കണ്ടെത്തിയില്ല) എന്ന യുക്തി,   'ലാറ്ററൽ എൻട്രി', സ്വകാര്യവൽക്കരണത്തിൻ്റെ വിവേചനരഹിതമായ പ്രോത്സാഹനം, എന്നിങ്ങനെ പല മാർഗ്ഗങ്ങളിലൂടെയും  സംവരണ വ്യവസ്ഥയെ തന്നെ അട്ടിമറിക്കാൻ മോദി സർക്കാർ അനേകം സൂത്രങ്ങൾ ആവിഷ്കരിച്ചിട്ടുണ്ട്.

മേല്പറഞ്ഞവയെല്ലാം ഉണ്ടായിട്ടും, ജാതി സെൻസസ് വേണമെന്ന ആവശ്യം ആർഎസ്എസിനെ ചൊടിപ്പിച്ചതായി തോന്നുന്നു. ജാതി സെൻസസ് നടന്നാൽ  സമൂഹത്തിൻ്റെ എല്ലാ സ്ഥാപനങ്ങളിലും മേഖലകളിലും ന്യായമായ പ്രാതിനിധ്യം വേണമെന്ന ആവശ്യം അത്  അഴിച്ചുവിടുമെന്ന് ഭയന്ന്, ജാതി സെൻസസ് എന്ന ആശയത്തെത്തന്നെ അപകീർത്തിപ്പെടുത്താൻ  സംഘ് ബ്രിഗേഡ് ശ്രമിക്കുന്നതായി തോന്നുന്നു.  പാഞ്ചജന്യ എഡിറ്റോറിയൽ അനുസരിച്ച്, ജാതിഎന്നത്  ഹിന്ദുമതം തന്നെയാണ്, ജാതിയാണ് ഇന്ത്യൻ രാഷ്ട്രം, ജാതികൾ എല്ലാം തമ്മിൽത്തമ്മിൽ  യോജിപ്പുള്ള ഒരു ക്രമത്തിൽ ഐക്യപ്പെടുന്നു.  എന്നാൽ , ജാതി വളരെ കേന്ദ്രീകൃതവും സർവ്വവ്യാപിയുമാണെങ്കിൽ, നവീകരിച്ച ജാതി ഗണനയെ  ആർഎസ്എസ് എന്തിനാണ് ഭയപ്പെടുന്നത് ?  കാരണം , ജാതി എന്നത്  (ലിംഗഭേദത്തോടൊപ്പം)  ഇന്ത്യയിലെ സാമൂഹിക അസമത്വത്തിൻ്റെയും അസന്തുലിതാവസ്ഥയുടെയും ഏറ്റവും വലിയ അടയാളമാണ്.  ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ മൊത്തത്തിലുള്ള വലിപ്പം ചൂണ്ടിക്കാണിച്ചുകൊണ്ട് ഇന്ത്യയുടെ  അശ്ലീലമായ സാമ്പത്തിക അസമത്വത്തെ മറയ്ക്കാൻ സംഘ് പ്രോപഗാൻഡാ ആഗ്രഹിക്കുന്നതുപോലെ, യോജിപ്പുള്ളതും ഉൽഗ്രഥിതവുമായ ഒരു സമൂഹത്തിൻ്റെ നിർമ്മാണ ഘടകം തന്നെ  ക്രമവും ദേശീയ അസ്തിത്വവും സംരക്ഷിക്കുന്ന ജാതി ആണെന്ന കെട്ടുകഥ വിറ്റ് ,  തീർത്തും വളച്ചൊടിക്കപ്പെട്ട സാമൂഹിക പ്രാതിനിധ്യത്തിൻ്റെ സ്വഭാവത്തെ മൂടിവെയ്ക്കാൻ  അത് ആഗ്രഹിക്കുന്നു. 

ജാതിയെപ്പോലെ തന്നെ , സംഘ്-ബിജെപി സ്ഥാപനവും ഇന്ത്യയുടെ ചങ്ങാത്ത മുതലാളിത്ത ക്രമത്തെ  സമാനമായി പ്രതിരോധിക്കുന്നു. അദാനിയുടെ ഉയർച്ചയെയും വൻതോതിലുള്ള കോർപ്പറേറ്റ് വഞ്ചനയെയും കുറിച്ചും , സമ്പത്തും പൊതു സ്വത്തുക്കളും അദാനി ഗ്രൂപ്പിൻ്റെ കൈകളിൽ അസാമാന്യമായി കേന്ദ്രീകരിക്കുന്നതിന് പിന്നിൽ മോദി-അദാനി കൂട്ടുകെട്ട് വഹിച്ച കേന്ദ്ര പങ്കിനെക്കുറിച്ചുമുള്ള ഓരോ ചോദ്യത്തേയും ഇന്ത്യയ്‌ക്കെതിരായ  ഗൂഢാലോചനയായി മുദ്രകുത്തി നിശ്ശബ്ദമാക്കാൻ ശ്രമിക്കുകയാണ്.    .  അദാനി-അംബാനി കഥകൾ അടിസ്ഥാനപരമായും  ഭരണകൂടം സ്‌പോൺസർ ചെയ്യുന്ന ആക്രമണോത്സുകമായ സമ്പദ് ശേഖരണത്തെയും സമ്പത്തിൻ്റെ അശ്ലീലമായ  പ്രദർശനത്തെയും കുറിച്ചുള്ളതാണ്, എന്നിട്ടും സംഘ വ്യവഹാരങ്ങൾ അവയെ മഹത്തായ ദേശീയ നേട്ടങ്ങളായി ആഘോഷിക്കുകയും ,  സമ്പന്നരായ അഞ്ച് ശതമാനത്തെ ഒഴിവാക്കിയാൽ, ഇന്ത്യയുടെ  ആളോഹരി വരുമാനം ലോകത്തിലെ ചില ദരിദ്ര രാജ്യങ്ങളുമായി തുല്യതപ്പെടുത്താവുന്നതാണ് എന്ന സത്യം  മറയ്ക്കാൻ  അവ ഉപയോഗിക്കുകയും ചെയ്യുന്നു.    ഇന്ത്യയുടെ രൂക്ഷമായ  സാമൂഹികവും സാമ്പത്തികവുമായ അസമത്വങ്ങൾ വർദ്ധിപ്പിക്കുന്നതിലേക്കുള്ള  സുനിശ്ചിതമായ പാതകളെ നിർവചിക്കുന്നത് തീർച്ചയായും, ജാതിയും ചങ്ങാത്ത മുതലാളിത്തവുമാണ്. എന്നാൽ  സംഘ പരിവാർ വീക്ഷണത്തിൽ  ഇന്ത്യയുടെ സാമൂഹിക സ്ഥിരതയുടെയും സാമ്പത്തിക വികസനത്തിൻ്റെയും രണ്ട് തൂണുകളാണ് ഇവ.

 അസമത്വത്തെ ഒരു ഇന്ത്യൻ വിജയഗാഥയായി ആഘോഷിക്കുന്ന ഈ സംഘ ദർശനം, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ മൂന്ന് സവിശേഷതകളും അവിഭാജ്യമായ ഒന്നായി നിലകൊള്ളുന്ന ഒരു ജനാധിപത്യ റിപ്പബ്ലിക്കായി ഇന്ത്യയെക്കുറിച്ചുള്ള അംബേദ്കറുടെ സമത്വ കാഴ്ചപ്പാടിന് തികച്ചും വിരുദ്ധമാണ്.  അംബേദ്കറെ സംബന്ധിച്ചിടത്തോളം, 'ഒരു വോട്ട്, ഒരു മൂല്യം' എന്ന രാഷ്ട്രീയ സമത്വത്തിനുള്ള ഏറ്റവും വലിയ ഭീഷണി ഇന്ത്യയുടെ ആഴത്തിൽ വേരൂന്നിയ സാമൂഹിക അസമത്വവും വളരുന്ന സാമ്പത്തിക അസമത്വവുമാണ്, കൂടാതെ ഒരു ഏകീകൃത ആധുനിക രാഷ്ട്രമായി ഇന്ത്യയെ വികസിപ്പിക്കുന്നതിനുള്ള ഏറ്റവും വലിയ തടസ്സം ജാതിയായിരുന്നു. അപ്പോഴാണ്  ഇന്ത്യയുടെ സ്ഥിരതയുടെയും ശക്തിയുടെയും 
അടിസ്ഥാന സ്രോതസ്സായി ജാതിയെ പരിഗണിക്കുന്ന ആർഎസ്എസ് വീക്ഷണം മറനീക്കി രംഗത്ത് വരുന്നത് ! 

 മോദി ഭരണഘടനയെ പ്രശംസിച്ച് മോദി  എത്രതന്നെ  അധരവ്യായാമം നടത്തിയാലും , ആർഎസ്എസ് ലോകവീക്ഷണം അടിസ്ഥാനപരമായി നീതിയുടെയും സമത്വത്തിൻ്റെയും ഭരണഘടനാദർശനത്തിന് എതിരാണ്.  കൊൽക്കത്തയിലെ ഒരു യുവ ഡോക്ടറുടെ ദാരുണമായ ബലാത്സംഗത്തിനും കൊലപാതകത്തിനുമെതിരായ ജനരോഷം പശ്ചിമ ബംഗാളിലും രാജ്യവ്യാപകമായും ഐക്യദാർഢ്യത്തിന് വഴിതെളിച്ചു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഡസൻ കണക്കിന് പ്രതിഷേധപരിപാടികൾ  സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനായുള്ള അഭൂതപൂർവമായ കൂട്ടായ അവകാശവാദമായി മാറി. "രാത്രി വീണ്ടെടുക്കുക"  "ഞങ്ങൾക്ക് നീതി വേണം" എന്നീ  മുദ്രാവാക്യങ്ങൾ ഉച്ചത്തിൽ ഉയർത്തിയായിരുന്നു  പ്രതിഷേധ സമ്മേളനങ്ങളിൽ  സ്ത്രീകൾ പങ്കെടുത്തത് . 

 ഇന്ന് സ്വാതന്ത്ര്യം എന്നത് ഭൂതകാലത്തെ ഓർക്കാനുള്ളതല്ല, അത് നമ്മുടെ ഭരണഘടനാപരമായ ലക്ഷ്യങ്ങളും അവകാശങ്ങളും നേടിയെടുക്കാനുള്ള പോരാട്ടമാണ്.  ഒരു ജനാധിപത്യ റിപ്പബ്ലിക്കായി മുന്നോട്ട് പോകാൻ   ഇന്ത്യയ്ക്ക് കഴിയണമെങ്കിൽ ആർഎസ്എസ് പദ്ധതിയെ നിർണ്ണായകമായി തോൽപ്പിക്കേണ്ടതുണ്ട്.