Wednesday 18 September 2024

 ആർ എസ്സ് എസ്സും ആഗോള തീവ്രവലതുപക്ഷവും : വിപുലമാവുന്ന കണ്ണികൾ, വളരുന്ന ആധിപത്യ മോഹങ്ങൾ

- ദീപങ്കർ ഭട്ടാചാര്യ

സാംസ്കാരിക ദേശീയതയുടെ പ്രത്യയശാസ്ത്രത്തിന് ആർഎസ്എസ് വിവരണപ്രകാരമുള്ള ലക്ഷണമൊത്ത ഒരു പുതിയ ആഗോള ബ്രാൻഡ് നാമം ലഭിച്ചിരിക്കുന്നു : ദേശീയ യാഥാസ്ഥിതികത എന്നാണ് അതിനെ വിളിക്കുന്നത്. ആഗോള തീവ്ര വലതുപക്ഷം നാറ്റ്‌കോൺ (ദേശീയ യാഥാസ്ഥിതികത) സമ്മേളനങ്ങളുടെ ഒരു പരമ്പര നടത്തി കഴിഞ്ഞ അഞ്ച് വർഷമായി വിശാലമായ ഒരു പ്രത്യയശാസ്ത്ര സഖ്യം രൂപപ്പെടുത്താൻ ശ്രമിക്കുകയാണ്. 2019 മെയ് മുതൽ 2020 ഫെബ്രുവരി വരെ ലണ്ടൻ, വാഷിംഗ്ടൺ, റോം എന്നിവിടങ്ങളിൽ നടന്ന പ്രാരംഭ കോൺഫറൻസുകൾ ഇസ്രായേൽ-അമേരിക്കൻ താത്വികനായ യോറം ഹാസോണിയുടെ അധ്യക്ഷതയിൽ എഡ്മണ്ട് ബർക്ക് ഫൗണ്ടേഷൻ എന്ന പേരിൽ ഒരു പുതിയ അമേരിക്കൻ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ സമാരംഭവും അടയാളപ്പെടുത്തി. 2024 ജൂലൈ 8-10 തീയതികളിൽ വാഷിംഗ്ടൺ ഡിസിയിൽ നടന്ന ഏറ്റവും പുതിയ നാറ്റ്‌കോൺ കോൺഫറൻസിൽ സംഘപരിവാറിന്റെ രണ്ട് പ്രതിനിധികൾ ആദ്യമായി പങ്കെടുത്തു - രാം മാധവും സ്വപൻ ദാസ്ഗുപ്തയും ആയിരുന്നു അവർ. ഇന്ത്യൻ വംശജരായ പ്രവാസി സമൂഹങ്ങളുടെ സങ്കീർണ്ണമായ ശൃംഖലയ്‌ക്കപ്പുറം ഉയർന്നുവരുന്ന ആർഎസ്എസിൻ്റെ ആഗോള ബന്ധങ്ങളിലേക്ക് ഇത് പുതിയ വെളിച്ചം വീശുന്നു.

ആർ എസ്സ് എസ്സ്, അതിൻ്റെ ആരംഭസമയത്ത് ഇരുപതാം നൂറ്റാണ്ടിൻ്റെ ആദ്യ പകുതിയിൽ യൂറോപ്പിലെ ഫാസിസ്റ്റ് തീവ്രവലതുപക്ഷത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്. ഇറ്റലിയിലെ മുസ്സോളിനിയുടെ ആവിർഭാവത്തിൽ നിന്ന് കാര്യമായ അളവിൽ വിഭവശേഷി ആർ എസ്സ് എസ്സ് സ്വാംശീകരിച്ചിരുന്നു. ഇന്ത്യയിലെ ദേശീയവാദികൾ ഹിറ്റ്‌ലറിൽ നിന്ന് പഠിക്കേണ്ട പാഠങ്ങളെക്കുറിച്ച് ഗോൾവാൾക്കർ പരസ്യമായി പറഞ്ഞിരുന്നു. ആഗോള തീവ്രവലതുപക്ഷത്തിൻ്റെ ഇപ്പോഴത്തെ സംഘാടനവും നവഫാസിസത്തിൻ്റെ പുതിയ കുതിച്ചുചാട്ടത്തിൻ്റെ പശ്ചാത്തലത്തിലാണ് സംഭവിക്കുന്നത്. എന്നാൽ ഫാസിസം അല്ലെങ്കിൽ ദേശീയ സോഷ്യലിസം എന്ന് വിളിക്കപ്പെട്ട നാസിസം ഇന്നത്തെ ലോകത്തിൽ ഫാസിസ്റ്റുകൾക്ക് പോലും നിഷിദ്ധമായി കരുതപ്പെടുന്നതിനാൽ , "ദേശീയ യാഥാസ്ഥിതികത"യുടെ മറ അതിന്ന് ആവശ്യമായിവന്നിരിക്കുന്നു.

ഫാസിസ്റ്റ് എന്ന ആരോപണത്തിന് സാധാരണ വാട്ട്‌സ്ആപ്പ് യൂണിവേഴ്‌സിറ്റി നിലവാരത്തിലുള്ള ഒരു മറുപടിയുമായിട്ടാണ് രാം മാധവ് രംഗത്തുവന്നത്. ജൂതന്മാരെയും ഇസ്രായേലിനെയും ഇത്രയധികം സ്‌നേഹിക്കുന്ന ഞങ്ങളെ ഹിറ്റ്‌ലറെ പിന്തുടർന്നവർ എന്നും ഫാസിസ്റ്റുകൾ എന്നും എങ്ങനെയാണ് വിളിക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്യുന്നതെന്ന് മാധവ് ചോദിക്കുന്നു. ഇന്ത്യയിലെ 'ജനാധിപത്യത്തിൻ്റെ പിന്നോക്കാവസ്ഥ'യെക്കുറിച്ചുള്ള ഇന്ത്യൻ, പാശ്ചാത്യ ലിബറൽ വ്യവഹാരങ്ങളെ വിശ്വസിക്കരുതെന്ന് അദ്ദേഹം വെള്ളക്കാരായ തൻ്റെ സദസ്സിനോട് രാം മാധവ് ആവശ്യപ്പെട്ടു: 'ഓർക്കുക, അതേ ആളുകൾ നിങ്ങളെ വെള്ളക്കാരായ മേധാവികളും വംശീയവാദികളും എന്ന് വിളിക്കുന്നു'. ഫാസിസ്റ്റുകളും വംശീയവാദികളും എങ്ങനെ യാഥാസ്ഥിതികതയുടെ കുടക്കീഴിൽ സ്വയം പുനരധിവസിപ്പിക്കാൻ ശ്രമിക്കുന്നുവെന്നറിയാൻ നാറ്റ്‌കോൺ കോൺഫറൻസിൽ രാം മാധവിൻ്റെ പ്രസംഗം കേട്ടാൽ മതിയാകും.

യാഥാസ്ഥിതികതയുടെ ഈ മുന്നേറ്റത്തിന് നേതൃത്വം നൽകാൻ ഏറ്റവും അനുയോജ്യം ഇന്ത്യയാണെന്ന് രാം മാധവും സ്വപൻ ദാസ് ഗുപ്തയും സമ്മേളനത്തിൽ പറഞ്ഞു, കാരണം ഇന്ത്യക്കാർ പ്രത്യക്ഷത്തിൽ യാഥാസ്ഥിതികരാണ്. അവരുടെ അഭിപ്രായത്തിൽ, 'വിശ്വാസം, പതാക, കുടുംബം' - 'ദൈവത്തിലുള്ള വിശ്വാസം', കുടുംബത്തോടും രാഷ്ട്രത്തോടും ഉള്ള വിശ്വസ്തത എന്നിവയുടെ യാഥാസ്ഥിതിക വിശ്വാസം ഇന്ത്യക്കാർക്ക് സ്വാഭാവികമായി വരുന്നതാണ് . ഒരു ബില്യൺ ഇന്ത്യക്കാർ യാഥാസ്ഥിതിക പ്രത്യയശാസ്ത്രം പിന്തുടരുന്നുണ്ടെന്ന് അവകാശപ്പെടുന്ന മാധവ്, ഇന്ത്യയിലെ യാഥാസ്ഥിതികതയുടെ ഭൂരിപക്ഷ അടിത്തറ സ്ഥാപിച്ചെടുക്കുന്ന സംഖ്യ കണ്ടെത്തിയത് വേഗത്തിലായിരുന്നു. യഥാർത്ഥ സംഖ്യകളെക്കുറിച്ചാണ് നമ്മൾ സംസാരിക്കുന്നതെങ്കിൽ, ഇന്ത്യയിൽ ഒരു ബില്യണിനടുത്ത് ജനങ്ങൾ വോട്ടർ പട്ടികയിൽ പേരുള്ളവരായി ഉണ്ട്. അതിൽ 642 ദശലക്ഷം 2024 ൽ വോട്ട് ചെയ്തു, ബിജെപിക്ക് 36.56% അല്ലെങ്കിൽ 24 ദശലക്ഷത്തിൽ താഴെ വോട്ട് ഷെയർ ഉണ്ടായിരുന്നു,

യാഥാസ്ഥിതികത്വം എന്ന പൊതുപദം ഉപയോഗിക്കുമ്പോൾ, സ്റ്റാറ്റസ് ക്വോയിസം മുതൽ ഫാസിസം വരെ മാധവിൻ്റെ മനസ്സിലെ അർത്ഥം എന്തുതന്നെ ആയാലും, സംഘ്-ബിജെപി സ്ഥാപനങ്ങൾക്ക് ഒരു ബില്യൺ ഇന്ത്യക്കാരുടെ പിന്തുണ ഒരിക്കലും ഉണ്ടായിട്ടില്ല. ഐക്കണുകൾ കൈക്കലാക്കുന്നതും ചരിത്രത്തെ വളച്ചൊടിക്കുന്നതും പോലെ, നീതിന്യായം തേടുന്ന ജനാധിപത്യത്തെ സ്നേഹിക്കുന്ന ഇന്ത്യയിലെ സാധാരണക്കാരെ ആർഎസ്എസിൻ്റെ പിന്തിരിപ്പൻ പ്രത്യയശാസ്ത്ര പദ്ധതിയുടെ പിന്തുണക്കാരായി തെറ്റായി ചിത്രീകരിക്കുന്ന ഒരു വ്യവഹാരമാണ് സംഘ് പരിവാർ തുടർച്ചയായി നിർമ്മിക്കുന്നത്. യാഥാസ്ഥിതികതയും പൊരുത്തപ്പെടലും ഇന്ത്യയുടെ പാരമ്പര്യത്തിൻ്റെ പ്രധാന സവിശേഷതകളായാൽ, അതിനെ സാമൂഹികമെന്നോ സാംസ്കാരികമെന്നോ രാഷ്ട്രീയമെന്നോ വിളിക്കുകയാണെങ്കിൽ, ഇന്ത്യ ഇപ്പോഴും കൊളോണിയൽ ഭരണത്തിൻ കീഴിലായിരിരുന്നേനെ. ദളിതർ ഇപ്പോഴും അടിമത്തത്തിന് വിധേയരാകുകയും, ഭർത്താക്കന്മാർ മരിച്ചുപോയ ഹിന്ദു സ്ത്രീകളെ സതി അനുഷ്ഠാനത്തിന്റെ പേരിൽ ചിതയിൽ ചുട്ടുകളയുന്നതും ഇപ്പോഴും തുടർന്നേനെ. തീർച്ചയായും, ജനാധിപത്യപരവും സമൂലവുമായ മാറ്റത്തിനുള്ള പ്രേരണകൾ 'ഇന്ത്യൻ' ആണെന്നിരിക്കെ, പുരുഷാധിപത്യ-ഫ്യൂഡൽ ജാതി സമൂഹത്തിൻ്റെ യാഥാസ്ഥിതികതയെ വിശേഷിപ്പിക്കാൻ 'ജനാധിപത്യവിരുദ്ധത ആഴത്തിൽ വേരോടിയ മണ്ണ്' എന്ന് അംബേദ്കർ വിളിച്ചത് ഇവിടെ പ്രസക്തമാവുന്നു. മാധവ് ആഘോഷിക്കുന്നത് എന്താണോ അതിന്റെ കാതലിൽ വേരുറപ്പിക്കാൻ അവർക്ക് എപ്പോഴും പാടുപെടേണ്ടി വന്നിട്ടുണ്ട്. ആഗോള യാഥാസ്ഥിതികതയുടെ മാതൃകയായി ലോകത്തിന് മുന്നിൽ അത് പ്രദർശിപ്പിക്കാൻ അവർ എപ്പോഴും ആഗ്രഹിക്കുന്നു.

നിലവിൽ മോദി ഭരണം അനുഭവിക്കുന്ന അധികാരം വിളിച്ചോതിക്കൊണ്ട് ലോകത്തിൻ്റെ മറ്റു ഭാഗങ്ങളിൽ നിന്നുള്ള തൻ്റെ സഹയാഥാസ്ഥിതികരെ നയിക്കാനാണ് രാം മാധവ് ശ്രമിക്കുന്നത് . പത്ത് വർഷം മുമ്പായിരുന്നുവെങ്കിൽ, താനും ഒരു പക്ഷേ യാഥാസ്ഥിതികതയുടെ ഒരു 'കുഴപ്പക്കഥ' പങ്കുവെക്കുമായിരുന്നു, എന്നാൽ ഇന്ന് തനിക്ക് ഒരു വിജയഗാഥയാണ് പറയാനുള്ളതെന്ന് അദ്ദേഹം അഭിമാനത്തോടെ പറയുന്നു. താഴെനിന്നുള്ള സാംസ്കാരിക സമാഹരണം, യാഥാസ്ഥിതിക പ്രത്യയശാസ്ത്രത്തിൻ്റെ അടിത്തട്ടിൽ നിന്നുള്ള അവകാശവാദം എന്നിവയാണ് ഈ വിജയം നേടിയതെന്ന് അദ്ദേഹം പറയുന്നു. ഒരു വലിയ നുണയാണ് ഇവിടെ രാം മാധവ് പറയുന്നത്. അദ്വാനിയുടെ അയോദ്ധ്യ രഥയാത്ര മുതൽ മോദിയുടെ മേൽനോട്ടത്തിൽ നടന്ന ഗുജറാത്ത് കൂട്ടക്കൊല വരെ, കഴിഞ്ഞ പത്ത് വർഷമായി നിരന്തരമായ മുസ്ലീം വിരുദ്ധ കലാപങ്ങളും ആൾക്കൂട്ടക്കൊലകളും ബുൾഡോസർ ആക്രമണങ്ങളും വരെ നടത്തിയ അക്രമാസക്തമായ പ്രചാരണങ്ങളാണ് ബിജെപിയെ അധികാരത്തിലെത്താൻ വഴിയൊരുക്കിയത്. ആസൂത്രിതമായി അക്രമം നടത്തി അധികാരത്തിൽ വന്ന ബിജെപി ഇന്ന് കൂടുതൽ ആക്രമണങ്ങൾ അഴിച്ചുവിടുകയും ഭീകരത വളർത്തുകയും ചെയ്തുകൊണ്ട് അതിനെ നിലനിർത്തുന്നതിന് വേണ്ടി ശ്രമിക്കുകയാണ്.
ഫാസിസത്തിൻ്റെ ക്ലാസിക്കൽ സ്വഭാവം മുൻനിർത്തി വിലയിരുത്തുമ്പോൾ ഇന്ത്യയിലെ ഇന്നത്തെ ബിജെപി ഭരണം ഫലത്തിൽ ഒരു തുറന്ന തീവ്രവാദ സ്വേച്ഛാധിപത്യമാണ്. 2024ലെ തിരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിൽ പ്രതിപക്ഷത്തിന്റെ വർദ്ധിച്ചുവരുന്ന ശക്തിയും, തൽഫലമായി ജനങ്ങളിൽ ഭീതിജനിപ്പിക്കാനുള്ള ശേഷി ഭരണപക്ഷത്ത് ദുർബ്ബലപ്പെടുന്ന അവസ്ഥയുമായി പൊരുത്തപ്പെടാൻ മോദിയുടെ മൂന്നാംവട്ട ഭരണം ഒരു തരത്തിലും തയ്യാറല്ല. ആർഎസ്എസിൻ്റെ ഉയർച്ചയെയും വളർച്ചയെയും സംബന്ധിച്ചിടത്തോളം, അത് എല്ലായ്പ്പോഴും ജാതിയുടെയും മതത്തിൻ്റെയും പരമ്പരാഗത ഉപകരണങ്ങളിൽ നിന്ന് വ്യത്യസ്തമായി ഭരണകൂട അധികാരത്തിലും ഒരു ആധുനിക സമൂഹത്തിൻ്റെ സ്ഥാപന ശൃംഖലയിലും അതിന്നുള്ള പ്രത്യക്ഷവും പരോക്ഷവുമായ നിയന്ത്രണത്തെയും ആശ്രയിച്ചിരിക്കുന്നു. യാഥാസ്ഥിതികതയുടെ പിന്തിരിപ്പൻ പ്രത്യയശാസ്ത്രത്തിലേക്കുള്ള നേരിട്ടുള്ള ആഹ്വാനങ്ങളേക്കാൾ, നുണകളും കിംവദന്തികളും പ്രചരിപ്പിച്ചും വിദ്വേഷവും അക്രമവും സംഘടിപ്പിച്ചുമാണ് ആർഎസ്എസ് ചരിത്രപരമായി വളർന്നത്.

മോദിയുടെ 'വിശ്വഗുരു' ഭാവവും അഭിലാഷവും പോലെ, ആർഎസ്എസും ഇപ്പോൾ വലിയ ആഗോള അംഗീകാരത്തിനും റോളിനും വേണ്ടി ശ്രമിക്കുന്നതായി തോന്നുന്നു. ലോകത്തെക്കുറിച്ചുള്ള അമേരിക്കയുടെ കാഴ്ചപ്പാടിൽ ഇന്ത്യയുടെ തന്ത്രപരമായ പ്രസക്തി, ഭീകരതയ്‌ക്കെതിരായ യുദ്ധത്തിലും ചൈനയെ നിയന്ത്രിക്കുന്നതിലും ഒരു സഖ്യകക്ഷിയെന്ന നിലയിൽ ഇന്ത്യയുടെ പങ്കും സാദ്ധ്യതയും ചുറ്റിപ്പറ്റിയാണെന്ന് ആർഎസ്എസിന് അറിയാം. തീവ്ര വലതുപക്ഷ യാഥാസ്ഥിതിക ബന്ധത്തിൻ്റെ ശക്തമായ പ്രത്യയശാസ്ത്രപരമായ അടിത്തറയിൽ ഈ തന്ത്രപരമായ ബന്ധം സ്ഥാപിക്കാൻ അത് ആഗ്രഹിക്കുന്നു. വിശാലമായ നിയോലിബറൽ സാമ്പത്തിക സമവായത്തിൻ്റെയും പാശ്ചാത്യ സൈനിക ആധിപത്യത്തിൻ്റെയും ചട്ടക്കൂടിനുള്ളിൽ സംസ്ഥാനങ്ങളുടെ നയതന്ത്ര സഹകരണത്തിനപ്പുറം, മാറുന്ന രാഷ്ട്രീയം പരിഗണിക്കാതെ തീവ്ര വലതുപക്ഷത്തിൻ്റെ നേതൃത്വത്തിലുള്ള യാഥാസ്ഥിതിക ഒത്തുചേരലിനായി പ്രവർത്തിച്ചുകൊണ്ട് പ്രത്യയശാസ്ത്ര രംഗത്ത് അതിൻ്റെ പങ്ക് തേടാൻ ആർഎസ്എസ് ആഗ്രഹിക്കുന്നു. വംശീയത, ഇസ്ലാമോഫോബിയ, കുടിയേറ്റ വിരുദ്ധ തീവ്രദേശീയവാദം, പരദേശി വിദ്വേഷം എന്നിവയുടെ പങ്കിട്ട മൂല്യങ്ങളിൽ കെട്ടിപ്പടുക്കുന്ന, പരമാധികാര രാജ്യങ്ങളിലെ സന്തുലിതാവസ്ഥയും തിരഞ്ഞെടുപ്പ് ജയാപജയസാദ്ധ്യതകളും ആണ് അത് മുന്നിൽ കാണുന്നത്.

രാം മാധവും സ്വപൻ ദാസ് ഗുപ്തയും യുഎസിലെ ഇന്ത്യൻ പ്രവാസികളെ ഇസ്രായേൽ അനുകൂല ജൂത ലോബിയുമായി താരതമ്യപ്പെടുത്താൻ ശ്രമിക്കുകയാണ്. സാമ്പത്തിക പുരോഗതിയുടെ കാര്യത്തിൽ ഇന്ത്യൻ പ്രവാസികൾ മുൻചൊന്ന ലോബിയോട് താരതമ്യപ്പെടുത്താവുന്ന ശക്തിയിലും ഐശ്വര്യത്തിലും എത്തിയിട്ടുണ്ടെന്ന് ദാസ്ഗുപ്ത വിശ്വസിക്കുന്നു. ഇസ്രായേൽ അനുകൂല ലോബിയെ പോലെ തന്നെ രാഷ്ട്രീയമായും പ്രത്യയശാസ്ത്രപരമായും സ്വാധീനമുള്ളതായിരിക്കണം അമേരിക്കയിലെ ഇന്ത്യൻ പങ്ക് എന്ന് ഇപ്പോൾ അവർ ആഗ്രഹിക്കുന്നു. ഇസ്രയേലിന് യുഎസിൽ നിന്ന് പൂർണമായ മതിപ്പും സജീവമായ പിന്തുണയും ലഭിക്കുന്നതുപോലെ, ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളോടും മുസ്ലീം അയൽക്കാരോടും ഇടപെടുന്ന മോദി സർക്കാരിൻ്റെ മാതൃക അമേരിക്ക സ്വീകരിക്കണമെന്നും മതസ്വാതന്ത്ര്യത്തെയും മനുഷ്യാവകാശ ലംഘനങ്ങളെയും കുറിച്ച് നേരിയ വിമർശനം പോലും ഉന്നയിക്കുന്നത് അവസാനിപ്പിക്കണമെന്നും ആണ് മാധവ് ആഗ്രഹിക്കുന്നത്. മതപരിവർത്തനത്തിനെതിരായ ആർഎസ്എസിൻ്റെ എതിർപ്പിനെ അല്ലെങ്കിൽ മതപരിവർത്തനത്തിനുള്ള ക്രിസ്ത്യൻ മിഷണറി പ്രവർത്തനം നിരോധിക്കണമെന്ന സംഘപരിവാറിന്റെ ആവശ്യത്തെ, സുവിശേഷകരായ അമേരിക്കൻ യാഥാസ്ഥിതികർ അഭിനന്ദിക്കണമെന്നും മാധവ് ആഗ്രഹിക്കുന്നു.

2025-ൽ ആർഎസ്എസ് അതിൻ്റെ ശതാബ്ദിക്ക് തയ്യാറെടുക്കുമ്പോൾ, സ്വയം ഒരു ആഗോള റോൾ മോഡലായും ഇന്ത്യയെ ഒരുപക്ഷേ ലോകമെമ്പാടുമുള്ള 'ദേശീയ യാഥാസ്ഥിതികരുടെ' പ്രത്യയശാസ്ത്ര ലക്ഷ്യസ്ഥാനമായും എടുത്തുകാട്ടി വിൽക്കാനുള്ള കൂടുതൽ ശ്രമങ്ങൾ ആർഎസ്എസിൽ നിന്ന് നമുക്ക് കാണാൻ കഴിയും. വാസ്തവത്തിൽ, യാഥാസ്ഥിതിക അജണ്ട മുന്നോട്ട് കൊണ്ടുപോകുന്നതിൽ മുൻനിര പങ്ക് വഹിക്കാൻ ഇന്ത്യ തയ്യാറാണെന്നാണ് മാധവ് തൻ്റെ യാഥാസ്ഥിതിക സഹപ്രവർത്തകരോട് പറയുന്നത്. ഇന്ത്യൻ ഫാസിസത്തിൻ്റെ ഉയർന്നുവരുന്ന സമകാലിക അന്താരാഷ്ട്ര ബന്ധങ്ങൾക്ക് തീർച്ചയായും ലോകമെമ്പാടുമുള്ള ഫാസിസ്റ്റ് വിരുദ്ധ ശക്തികളിൽ നിന്ന് കൂടുതൽ ശ്രദ്ധ ആവശ്യമാണ്.
(ഈ ലേഖനം ആദ്യമായി TheWire.com-ൽ 2024 ഓഗസ്റ്റ് 19-ന് പ്രസിദ്ധീകരിച്ചു; Liberation മാസിക സെപ്റ്റംബർ 2024 ലക്കത്തിൽ പിന്നീട് പ്രസിദ്ധീകൃതമായി)

Wednesday 4 September 2024

സമനില തെറ്റിയ ബിജെപി 

 വിദ്വേഷവും ഹിംസയും വളർത്തുന്ന  പ്രചാരണങ്ങൾക്ക് ആക്കം കൂട്ടുന്നു.


[എഡിറ്റോറിയൽ,
ML Update
A CPIML Weekly News Magazine
Vol. 27 | No. 37 | 3-9 Sep 2024]








2024 ലെ പ്രതികൂല ജനവിധികണ്ട് ഞെട്ടിയ മോദി  സർക്കാരും സംഘ്-ബിജെപി സംവിധാനവും ജനങ്ങളുടെ വർദ്ധിച്ചുവരുന്ന എതിർപ്പിനെ നേരിടാൻ ഒരു ബഹുമുഖ തന്ത്രം മെനയുകയാണെങ്കിലും, മോദി സർക്കാരിനെ ഒരു പരിധിവരെ പിന്നോട്ടടിപ്പിക്കാൻ ബജറ്റ് സമ്മേളനത്തിൽ പ്രതിപക്ഷത്തിന് സാധിച്ചു.  നിർദിഷ്ട വഖഫ് ബോർഡ് ബിൽ സംയുക്ത പാർലമെൻ്ററി കമ്മിറ്റിക്ക് വിടുകയും സാമൂഹ്യ മാദ്ധ്യമങ്ങളെ  നിയന്ത്രിക്കാനുള്ള നടപടികൾ നിയമമാക്കുന്ന ആശയം മാറ്റിവെക്കുകയും ചെയ്യാൻ സർക്കാർ നിർബന്ധിതമായി. കേന്ദ്ര   ബ്യൂറോക്രസിയിലേക്കുള്ള ലാറ്ററൽ എൻട്രി റിക്രൂട്ട്‌മെൻ്റിനുള്ള സർക്കുലർ പിൻവലിക്കാൻ യുപിഎസ്‌സിയോട് ആവശ്യപ്പെടാനും കേന്ദ്രം നിർബന്ധിതമായി . എന്നാൽ തന്ത്രപരമായ പിൻവാങ്ങലിൻ്റെയോ മാറ്റിവയ്ക്കലിൻ്റെയോ ആയ ഒരു മറുവശംകൂടി  ഇതിന് ഉണ്ടെന്നത് നാം കാണാതിരിക്കരുത്.  കൂടാതെ , ബി ജെ പി ഭരിക്കുന്ന ഓരോ സംസ്ഥാനത്തും  വിദ്വേഷപ്രചാരണത്തിന്റെയും  അടിച്ചമർത്തലിൻ്റെയും തീവ്രത വർദ്ധിച്ചുവരുന്നതും  അവഗണിക്കുക സാദ്ധ്യമല്ല .

ഹരിയാന, ജമ്മു കശ്മീർ, മഹാരാഷ്ട്ര, ജാർഖണ്ഡ് എന്നിവിടങ്ങളിലെ നിർണായക നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, പരീക്ഷിച്ചു ഫലസിദ്ധി കൈവരിച്ച  മുസ്ലീം വിരുദ്ധ വർഗീയ ധ്രുവീകരണം, ജാതിയുപയോഗിച്ചുള്ള സോഷ്യൽ  എഞ്ചിനീയറിംഗ്, നിർബന്ധിത രാഷ്ട്രീയ കൂറുമാറ്റം എന്നിവയുടെ പദ്ധതി നടപ്പിലാക്കാൻ ബി ജെ പി മെഷിനറി വീണ്ടും ശ്രമിക്കുകയാണ് .  തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ മാത്രമല്ല, ഗുജറാത്ത്, ഉത്തർപ്രദേശ്, മദ്ധ്യപ്രദേശ് അല്ലെങ്കിൽ അസം തുടങ്ങിയ സംസ്ഥാനങ്ങളിൽ സംഘ് ബ്രിഗേഡ് വർഷങ്ങൾ കൊണ്ട്  നിർമ്മിച്ച വിവിധ ലബോറട്ടറികളിലും ഈ തന്ത്രം കളിക്കുകയാണ് . ഹിന്ദുക്കളുടെ കൻവാർ യാത്രയുടെ പരമ്പരാഗത വേദി മുസ്ലീം വിരുദ്ധ വിഷം ചീറ്റാൻ ഉപയോഗിക്കുന്നത് മുതൽ മുസ്ലീം സമുദായത്തെ ഭയപ്പെടുത്താനും നോട്ടമിട്ട് ആക്രമിക്കാനുമുള്ള  പുതിയ ഒഴിവുകഴിവുകൾ ഉണ്ടാക്കുന്നതിന് വേണ്ടിവരെയുള്ള പരീക്ഷണങ്ങൾ  ഈ ലബോറട്ടറികളിലെ പാത്രങ്ങളിൽ     24 മണിക്കൂറും തിളച്ചുമറിഞ്ഞ് പ്രവർത്തിക്കുകയാണ് .

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ബിജെപിയുടെ വിദ്വേഷ പ്രചാരണത്തിൻ്റെ പ്രധാന മുഖമായി ഉയർന്നുവന്നിരിക്കുന്നു .  അടുത്തിടെ കനത്ത മഴയിൽ ഗുവാഹത്തിയിൽ വെള്ളപ്പൊക്കം ഉണ്ടായപ്പോൾ, അസമിലെ കരിംഗഞ്ച് ജില്ലയിൽ നിന്നുള്ള മഹ്ബുബുൾ ഹോക്കിൻ്റെ ഉടമസ്ഥതയിലുള്ള മേഘാലയയിലെ ഒരു സ്വകാര്യ സർവ്വകലാശാല 'അസാമിനെതിരെ പ്രളയ ജിഹാദ്' നടത്തുന്നുവെന്ന് അദ്ദേഹം ആരോപിച്ചത് നാം  കേട്ടു.   അസമിലെ മുസ്ലീം പച്ചക്കറി കർഷകർ രാസവളം അമിതമായി ഉപയോഗിക്കുന്നുവെന്ന് ആരോപിക്കുകയും, ഹിന്ദു ഉപഭോക്താക്കൾക്കെതിരെ മുസ്ലീങ്ങൾ നടത്തുന്ന  'വളം ജിഹാദ്' ആയി അതിനെ അദ്ദേഹം വിശേഷിപ്പിക്കുകയും ചെയ്തത് കഴിഞ്ഞ വർഷമായിരുന്നു. താഴത്തെ അസമിലെ മിയ മുസ്‌ലിംകൾ (ബംഗാളി സംസാരിക്കുന്ന മുസ്‌ലിംകൾക്ക് അസമിൽ ഉപയോഗിക്കുന്ന അപകീർത്തികരമായ പദം) ഉൽപ്പാദിപ്പിക്കുന്ന മത്സ്യം കഴിക്കുന്നത് നിർത്താൻ അദ്ദേഹം അപ്പർ അസം നിവാസികളോട് ഉപദേശിച്ചു.    അസമിലെ നാഗോൺ ജില്ലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ബലാത്സംഗം ചെയ്യപ്പെട്ട
സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ, മുകളിലെ അസമിലെ 'മിയ' മുസ്ലീങ്ങളുടെ അധിനിവേശമാണ് ഇതിന് കാരണമെന്ന് ഹിമന്ത ബിശ്വാസ്  ആരോപിച്ചു.  മുകളിലെ അസമിനെ  കീഴടക്കാൻ  'മിയ മുസ്ലീങ്ങളെ ഞങ്ങൾ അനുവദിക്കില്ല' എന്ന  അസം മുഖ്യമന്ത്രിയുടെ  പ്രതികരണം ഞെട്ടിപ്പിക്കുന്നതായിരുന്നു!  ഒരു സംസ്ഥാന ഗവൺമെൻ്റിൻ്റെ തിരഞ്ഞെടുക്കപ്പെട്ട തലവൻ തന്നെ  വർഗ്ഗീയ കലാപത്തിന് ജനങ്ങളെ പ്രേരിപ്പിക്കുന്നതിന് ഇതിലും വ്യക്തമായ ഉദാഹരണം വേറെ എന്തുണ്ട്?
അതിനിടെ, മറ്റൊരു ബിജെപി മുഖ്യമന്ത്രി ഹരിയാനയിലെ നയാബ് സിംഗ് സൈനി തൻ്റെ സംസ്ഥാനത്ത് നടക്കുന്ന  ആൾക്കൂട്ട കൊലപാതകങ്ങളെ വിശദീകരിക്കാൻ വിചിത്രമായ ഒരു  'യുക്തി'യുമായി രംഗത്തെത്തി.  പശ്ചിമ ബംഗാളിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളിയായ സാബിർ മാലിക്കിനെ  ഓഗസ്റ്റ് 27-ന് പശുരക്ഷകരുടെ ഒരു സംഘം ചർഖി ദാദ്രിയിൽ വെച്ച് തല്ലിക്കൊന്ന സംഭവത്തെ ഹരിയാന മുഖ്യമന്ത്രി വിശേഷിപ്പിച്ചത് പശുക്കളെ സംരക്ഷിക്കാനുള്ള ഹരിയാനയുടെ ദൃഢനിശ്ചയത്തിൻ്റെ അടയാളമായി ട്ടായിരുന്നു !  'പശുവിനോടുള്ള ബഹുമാനമാണ് ഹരിയാനയിലെ ജനങ്ങളെ നയിക്കുന്നത്, ആർക്കാണ് അവരെ തടയാൻ കഴിയുക' എന്നാണ്  ചാർഖി ദാദ്രി ആൾക്കൂട്ട ആക്രമണത്തോട്  ഹരിയാന മുഖ്യമന്ത്രി പ്രതികരിച്ചത്. കാർഷിക മേഖലയെ   കോർപ്പറേറ്റ്കളുടെ ഇംഗിതങ്ങൾക്ക് വിട്ടുകൊടുക്കുന്നതിനെതിരായ ചരിത്രപരമായ കർഷക മുന്നേറ്റത്തിൽ ഹരിയാന ഒരു മുൻനിര സംസ്ഥാനമാണ്. അഗ്നിവീർ പദ്ധതിയോടും ഹരിയാനയിലെ വനിതാ ഗുസ്തിതാരങ്ങളോട്  കാണിക്കുന്ന അനീതിക്കും അപമാനത്തിനും എതിരെയും കർഷകർ ശക്തമായി പ്രതിഷേധിച്ചതും എടുത്തുപറയേണ്ടതാണ് .  കർഷക സമരത്തിനെതിരെ ബിജെപി എംപി കങ്കണ റണാവത്ത് നടത്തിയ ദുരാരോപണങ്ങൾ എരിതീയിൽ എണ്ണയൊഴിച്ച ഫലമാണ് ഉണ്ടാക്കിയിരുന്നത്. ഗോസംരക്ഷണത്തിൻ്റെയും മുസ്ലീം വിരുദ്ധ വർഗീയ വിദ്വേഷത്തിൻ്റെയും അടിസ്ഥാനത്തിൽ ഹരിയാനയുടെ അഭിമാനത്തെ പുനർനിർവ്വചിക്കാൻ  ഇപ്പോൾ തീവ്ര ശ്രമത്തിലാണ് നൈരാശ്യം പൂണ്ട ബി ജെ പി. 

ധാതു സമ്പന്നമായ ഒരു പ്രധാന സംസ്ഥാനമായ ജാർഖണ്ഡിൽ, ഛത്തീസ്ഗഢിലെയും ഒഡീഷയിലെയും സമീപകാല വിജയങ്ങൾക്ക് ശേഷം 'അദാനി ത്രികോണം' പൂർത്തിയാക്കാനുള്ള വിജയമാണ്  ബിജെപി  ആഗ്രഹിക്കുന്നത് . അസംതൃപ്തരായ ജെഎംഎം നേതാക്കളെ പാർട്ടിയിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് ബിജെപി.  മുൻ ജെഎംഎം മുഖ്യമന്ത്രി ചമ്പായി സോറന് പിന്നാലെ മറ്റൊരു ജെഎംഎം വിമത എംഎൽഎ ലോബിൻ ഹെംബ്രോമും ബിജെപിയിൽ ചേർന്നു.  ബംഗ്ലദേശിലേക്ക് വൈദ്യുതി കയറ്റുമതി ചെയ്യുന്നതിനായി അദാനിക്ക് വേണ്ടി ഒഴിച്ചിട്ട പ്രത്യേക സാമ്പത്തിക മേഖലയായി  നേരത്തെ തന്നെ ഗോഡ്ഡ പവർ പ്ലാൻ്റ് മോദി സർക്കാർ സമ്മാനിച്ചിരുന്നു.  അദാനിയുടെ ഓസ്‌ട്രേലിയയിലെ കാർമൈക്കൽ ഖനിയിൽ നിന്ന് ഉത്പാദിപ്പിക്കുന്ന കൽക്കരി ബംഗ്ലദേശിന് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻവേണ്ടി ഗോഡ്ഡയിൽ കത്തിക്കുകയായിരുന്നു, ഷെയ്ഖ് ഹസീന ഭരണത്തിൻ്റെ പതനത്തെത്തുടർന്ന് ബംഗ്ലാദേശുമായുള്ള വൈദ്യുതി കരാറിൻ്റെ ഭാവി അനിശ്ചിതത്വത്തിലായ സാഹചര്യത്തിലാണ് മോദി സർക്കാർ അദാനിയെ രക്ഷിക്കാൻ എത്തിയത് .  ഇന്ത്യയുടെ ആഭ്യന്തര ഗ്രിഡിന് ഗോഡ്ഡ യിൽ ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി  വിൽക്കാൻ അദാനി ഗ്രൂപ്പിനെ ഏർപ്പാട് ചെയ്യുകയായിരുന്നു .

പശ്ചിമ ബംഗാളിൽ, കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ യുവ ബിരുദാനന്തര ട്രെയിനിയായ  ഡോക്ടറെ ബലാത്സംഗം ചെയ്ത്  കൊലപ്പെടുത്തിയ സംഭവത്തിന്റെ  പശ്ചാത്തലത്തിൽ പൊട്ടിപ്പുറപ്പെട്ട ജനരോഷത്തെ മുതലാക്കാൻ ശ്രമിക്കുകയാണ് ബി.ജെ.പി.  ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന "ജസ്റ്റിസ് ഫോർ ആർജി കാർ" കാമ്പെയ്‌നിൽ ഫെമിനിസ്റ്റ് പ്രസ്ഥാനവും പുരോഗമന സിവിൽ സമൂഹവും മുൻനിരയിലായിരിക്കുമ്പോൾ, "പശ്ചിമ ബംഗാളിലെ വിദ്യാർത്ഥി സമൂഹം" എന്ന സാങ്കൽപ്പിക ബാനറിന് കീഴിൽ പ്രസ്ഥാനത്തെ ഹൈജാക്ക് ചെയ്യാൻ ബിജെപി ശ്രമിച്ചു.തുടർന്ന് ' പോലീസ് അധികാരികളുടെ അനീതിയോട് പ്രതിഷേധിക്കാൻ ' പാർട്ടിയുടെ പേരിൽ ഒരു ' ബംഗ്ലാ ബന്ദി ' ന്  ആഹ്വാനം ചെയ്തു.  .  സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ നടത്തുന്നവർക്ക് രാഷ്ട്രീയ സംരക്ഷണം നൽകുന്നതിൽ ഏറ്റവും മോശം ട്രാക്ക് റെക്കോർഡാണ് ബിജെപിക്കുള്ളത്.  പശ്ചിമ ബംഗാളിലെ ബലാത്സംഗ വിരുദ്ധ ജനരോഷം മുതലെടുക്കാൻ പാർട്ടി ശ്രമിക്കുമ്പോഴും, ജാമ്യത്തിൽ പുറത്തിറങ്ങിയ ഐഐടിയിലെ (ബിഎച്ച്‌യു) വിദ്യാർത്ഥിനിയെ  ലൈംഗികാതിക്രമത്തിന് ഇരയാക്കിയ ബിജെപി ഐടി സെൽ സംഘാടകരെ ഉത്തർപ്രദേശിലെ പാർട്ടി അഭിനന്ദിച്ചു.   'ജസ്റ്റിസ് ഫോർ ആർ ജി കാർ' എന്ന കാമ്പെയ്‌നെ ഹൈജാക്ക് ചെയ്യാനും അട്ടിമറിക്കാനുമുള്ള ശ്രമത്തിൽ ബി.ജെ.പി 'ജസ്റ്റിസ് ഫോർ ആർ ജി കാർ' എന്ന കാമ്പെയ്‌നെ ഹൈജാക്ക് ചെയ്യാനും അട്ടിമറിക്കാനുമുള്ള ശ്രമത്തിൽ ബി.ജെ.പിയുടെ നേതൃത്വത്തിൽ അരങ്ങേറുന്ന ഇത്തരം കാപട്യങ്ങൾ പശ്ചിമ ബംഗാളിലെ ജനങ്ങൾക്കിടയിൽ വിലപ്പോകുന്നില്ല.  



 ബി ജെ പിയുടെ  ഈ ബഹുമുഖതന്ത്രത്തെ പരാജയപ്പെടുത്തി, സമഗ്രമായ
 നീതിക്കും എല്ലാവർക്കും ലഭ്യമാകേണ്ട ഭരണഘടനാപരമായ
 അവകാശങ്ങൾക്കും വേണ്ടിയുള്ള വർദ്ധിച്ചുവരുന്ന അഭിലാഷത്തെ
 ഉയർത്തിപ്പിടിച്ചുകൊണ്ട് മുന്നേറാനുള്ള ചുമതലയാണ് ഇന്ന് ഇന്ത്യയിൽ
  ജനാധിപത്യത്തിനുവേണ്ടി പോരാടുന്ന പ്രസ്ഥാനങ്ങൾക്ക്  മുന്നിലുള്ളത്. 

Sunday 1 September 2024


നീതിയുടെ
ബുൾഡോസിങ് സ്ഥാപനവൽക്കരിക്കപ്പെടുന്ന മോദിയുടെ ഇന്ത്യ ML അപ്‌ഡേറ്റ് വോളിയം. 27, നമ്പർ 36 (27 ഓഗസ്റ്റ് - 02 സെപ്റ്റംബർ 2024)

മോദി യുഗത്തിൽ ബിജെപി ഭരണത്തിൻ്റെ മുഖമുദ്രയായി ഉയർന്നുവന്ന ഭരണകൂട ഭീകരത, അനീതി, കുറ്റവാളികൾക്ക് ശിക്ഷയെ ഭയപ്പെടേണ്ടതില്ലാത്ത അവസ്ഥ, ധാർഷ്ഠ്യ0 എന്നിവ ചിത്രീകരിക്കാൻ ഒരു രൂപകം തിരഞ്ഞെടുക്കുകയാണെങ്കിൽ, അതിനെ ബുൾഡോസർ രാജ് എന്ന് വിളിക്കാം. ബുൾഡോസറിനെ 'ഭരണ' ഉപകരണമായി ഉപയോഗിക്കുന്നത് തുടങ്ങിയത് യോഗി ആദിത്യനാഥിൻ്റെ ഭരണത്തിൻ കീഴിൽ ഉത്തർപ്രദേശിലാ ണെങ്കിൽ, ബിജെപി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങൾ, പ്രത്യേകിച്ച് മദ്ധ്യപ്രദേശ് ഇന്ന് ഈ മാതൃക വളരെ കാര്യമായി പിന്തുടരുകയാണ്. 2024-ലെ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നഷ്ടപ്പെട്ടതിൽ നൈരാശ്യം പൂണ്ട് രോഷാകുലരായ ബി.ജെ.പി സർക്കാരുകൾ യഥാർത്ഥത്തിൽ ബുൾഡോസറുകൾ കൊണ്ടുള്ള ഒരു പകപോക്കൽ കാമ്പെയിൻ തന്നെ അഴിച്ചുവിട്ടതായി തോന്നുന്നു.
ജൂൺ 15 ന് മധ്യപ്രദേശിലെ മണ്ഡ്‌ല ജില്ലയിൽ മുസ്ലീങ്ങളുടെ പതിനൊന്ന് വീടുകൾ ആണ് ബുൾഡോസർ ഉപയോഗിച്ച് പോലീസ് തകർത്തുകളഞ്ഞത്. ആ വീടുകളിലൊന്നിലെ റഫ്രിജറേറ്ററിൽ ബീഫ് കണ്ടെത്തിയെന്ന അവകാശപ്പെട്ടതിന് പിന്നാലെയാണ് പോലീസ് അത് ചെയ്തത് . നാലു ദിവസത്തിന് ശേഷം ഉത്തർപ്രദേശിലെ യോഗി സർക്കാർ ലഖ്‌നൗവിലെ അക്ബർനഗർ മേഖലയിൽ വൻ കുടിയൊഴിപ്പിക്കൽ നടത്തി. പുഴയോര ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിൻ്റെ പേരിൽ തകർത്തത് 1,169 വീടുകളും 101 വാണിജ്യ സ്ഥാപനങ്ങളും ആയിരുന്നു. ആഗസ്റ്റ് 22 ന്, മധ്യപ്രദേശിലെ ഛത്തർപൂരിൽ, ഒരു മുസ്ലീം ജനക്കൂട്ടത്തെ ലോക്കൽ പോലീസിനെതിരെ ഇളക്കിവിട്ടുവെന്ന് ആരോപിച്ചായിരുന്നു കോൺഗ്രസ് നേതാവായ ഹാജി ഷെഹ്‌സാദ് അലിയുടെ പുതുതായി നിർമ്മിച്ച വീട് നശിപ്പിച്ചത്.
ഏറേയും മുസ്ലീങ്ങൾ, ദലിതർ, ചേരി നിവാസികൾ എന്നിവരുടെ വീടുകളും കടകളും ബുൾഡോസർ ചെയ്യുന്ന സംഭവങ്ങൾ സമീപ വർഷങ്ങളിൽ അതിവേഗം വളർന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. ഹൗസിംഗ് ആൻ്റ് ലാൻഡ് റൈറ്റ്‌സ് നെറ്റ്‌വർക്ക് ശേഖരിച്ച കണക്കുകൾ പ്രകാരം, 2022ലും 2023ലും മാത്രം 1,53,820 പൊളിച്ചുമാറ്റലുകൾ നടന്നിട്ടുണ്ട്, ഇത് 7,38,438 ആളുകളെ ഭവനരഹിതരാക്കി. ഇത്തരം പൊളിക്കലിന് ഇരയായവരുടെ എണ്ണം 2019-ൽ 1,07,625-ൽ നിന്ന് 2023-ൽ 5,15,752 ആയി ഉയർന്നു. 2022 ഏപ്രിൽ മുതൽ ജൂൺ വരെ മാത്രം അസം, ഗുജറാത്ത്, മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഡൽഹി എന്നിവിടങ്ങളിൽ 128 'ശിക്ഷയുടെ രൂപത്തിലുള്ള പൊളിച്ചുമാറ്റലുകൾ' നടന്നതായി ആംനസ്റ്റി ഇൻ്റർനാഷണൽ റിപ്പോർട്ട് സൂചിപ്പിക്കുന്നു. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ തന്നെ, മുംബൈയിലെ പവായിലെ ജയ് ഭീം നഗർ എന്ന ദളിത് ചേരിയിൽ അറുനൂറോളം താൽക്കാലിക വീടുകൾ തകർത്തു, 3,500 പേരെ ഭവനരഹിതരാക്കി. ഈ കേസുകളിലെല്ലാം ഔദ്യോഗികമായ ഒഴിവ്കഴിവ് കൈയ്യേറ്റങ്ങൾ പൊളിക്കൽ ആയിരുന്നു. എന്നാൽ പ്രബലമായിത്തീർന്ന ആഖ്യാനം 'ബുൾഡോസർ നീതി' സ്ഥാപനവൽക്കരണം ആണ്.
മുസ്ലീം വീടുകളും കടകളും ലക്ഷ്യമിട്ടുള്ള ഭൂരിഭാഗം പ്രവർത്തനങ്ങളിലും ഉപയോഗിക്കുന്ന ബുൾഡോസറുകളുടെ ഏറ്റവും പ്രകടമായ ബ്രാൻഡ് എന്ന നിലയിൽ സർവ്വവ്യാപിയായ ജെസിബികൾ, മോദിയുടെ ഇന്ത്യയിലെ ജുഡീഷ്യൽ ഭീകരതയുടെ ഏറ്റവും ശക്തമായ പ്രതീകമായി ഉയർന്നുവന്നു, ഈ ബുൾഡോസർ നടപടിയിൽ ജുഡീഷ്യറി വ്യക്തമായ മൗനത്തിലാണ്. നീതി എന്നത് ഇടയ്ക്കിടെയുള്ള താൽകാലിക സ്റ്റേ ഉത്തരവുകൾ മാത്രമായി പരിമിതപ്പെടുമ്പോൾ , അധികാരപ്രമത്തമായ ബുൾഡോസർ ഭരണരീതിക്കെതിരെ ഉത്തരവുകൾ പുറപ്പെടുവിക്കാൻ കോടതികൾ മടിക്കുകയാണ്. തൽക്ഷണ നീതി വിതരണത്തിൻ്റെ വളരെ ആഘോഷിക്കപ്പെട്ട മാതൃകയായിരിക്കുന്നു ബുൾഡോസറുകൾ. ജെ.സി.ബി എന്ന ബ്രാൻഡിനെ 'ജിഹാദി കൺട്രോൾ ബോർഡ്' എന്ന നിലയിൽ ആഘോഷിക്കാൻ പോലും ചില ബി.ജെ.പി നേതാക്കൾ ധൈര്യപ്പെടുന്നു. കൂടാതെ, ബി.ജെ.പി യിതര രാഷ്ട്രീയ നേതാക്കൾ പോലും മത്സരിച്ച് ബുൾഡോസറുകൾ പ്രയോഗിക്കാൻ തുടങ്ങിയിരിക്കുകയാണ്. ഭരണഘടനാപരമായ നിയമവാഴ്ചയുടെ സംരക്ഷകരുടെ മനഃപൂർവ്വമായ മൗനം നിയമത്തെയും നീതിയേയും വെറും നോക്കുകുത്തികളാക്കുന്ന കുറ്റവാളികൾക്ക് ധൈര്യം പകരുക മാത്രമാണ് ചെയ്യുന്നത്.
2024-ലെ ജനവിധിക്ക് ഫാസിസ്റ്റ് മോദി ഭരണകൂടത്തെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ കഴിഞ്ഞില്ല, എന്നാൽ പാർലമെൻ്ററി രംഗത്ത് പ്രതിപക്ഷത്തെ ശക്തിപ്പെടുത്തുന്നതിലും ജനാധിപത്യത്തിനായുള്ള പോരാട്ടത്തിൽ സാധാരണക്കാർക്ക് ആവശ്യമായ പ്രതീക്ഷയും ധൈര്യവും നൽകുന്നതിലും അത് സ്പഷ്ടമായും വിജയിച്ചു. വിവാദമായ വഖഫ് ബോർഡ് ബിൽ പാസ്സാവില്ലെന്നു കണ്ട് സംയുക്ത പാർലമെൻ്ററി കമ്മിറ്റിക്ക് വിട്ടതും , ബദൽ മാദ്ധ്യമങ്ങളുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഡ്രക്കോണിയൻ സ്വഭാവമുള്ള സംപ്രേഷണ ബിൽ ഉപേക്ഷിച്ചതും, കേന്ദ്ര ഗവണ്മെന്റിന്റെ ഉദ്യോഗസ്ഥ ശ്രേണിയിൽ ലാറ്ററൽ എൻട്രി റിക്രൂട്ട്‌മെൻ്റിനെക്കുറിച്ചുള്ള സർക്കുലർ പിൻവലിച്ചതും, സമീപകാല പാർലമെൻ്റ് നടപടികളിലെ ജനവിധിയുടെ സ്വാധീനത്തിന്റെ ഫലങ്ങൾ ആയി നാം കണ്ടു. ഹീനമായ കുറ്റകൃത്യങ്ങൾക്കെതിരെയും ജനങ്ങളുടെ അവകാശങ്ങൾ ആവശ്യപ്പെടുന്നതിനെതിരെയും വിവിധ സംസ്ഥാനങ്ങളിൽ ജനകീയ പ്രതിഷേധങ്ങൾ ഉയരുന്നതിൻ്റെ സൂചനകളും നാം കാണുന്നു. ബുൾഡോസർ രാജ് അവസാനിപ്പിക്കാൻ അതേ മനോഭാവം ഇപ്പോൾ ഉയർത്തിപ്പിടിക്കണം.
ബുൾഡോസറുകൾ ഒരിക്കലും നീതിയുടെ ആയുധമാകില്ല, അവ വ്യക്തമായും ഭീകരതയുടെയും നാശത്തിൻ്റെയും ഉപകരണങ്ങളാണ്, ജനാധിപത്യത്തെയും നിയമവാഴ്ചയെയും കുറിച്ചുള്ള എല്ലാ സങ്കൽപ്പങ്ങളെയും ചവിട്ടിമെതിക്കുന്ന ഭരണകൂടത്തെയാണ് അത് പ്രതീകപ്പെടുത്തുന്നത്. ഭൂമിയും ധാതുക്കളും വനങ്ങളും നദീതടങ്ങളും ജനങ്ങളിൽ നിന്ന് തട്ടിയെടുത്ത് ലാഭം കൊയ്യുന്നതിനാൽ പാവപ്പെട്ടവർ കുടിയൊഴിപ്പിക്കലിനെ അഭിമുഖീകരിക്കുന്ന ഇന്ത്യയിലുടനീളം, ബുൾഡോസറുകൾ കോർപ്പറേറ്റ് പിടിച്ചെടുക്കലിൻ്റെ വാഹനങ്ങളാണ്. ഇന്ത്യയിലെ മുസ്ലീം സമുദായത്തെ സംബന്ധിച്ചിടത്തോളം, ബുൾഡോസറുകൾ വർഗ്ഗീയധ്രുവീകരണം ലക്ഷ്യം വെച്ചുള്ള ഭീകരതയുടെയും ഫാസിസ്റ്റ് ആക്രമണത്തിൻ്റെയും ആയുധങ്ങളല്ലാതെ മറ്റൊന്നുമല്ല, ഫാസിസ്റ്റുകൾ ഒരു സമൂഹത്തിൻ്റെ മുഴുവൻ ഭരണഘടനാ അവകാശങ്ങൾ കവർന്നെടുക്കുമ്പോൾ, ഇന്ത്യയിലെ ഏറ്റവും വലിയ മതന്യൂനപക്ഷത്തെ നിശ്ശബ്ദമായി വിധേയപ്പെടുത്താൻ ആണ് അതിലൂടെ ശ്രമിക്കുന്നത്. കൊള്ളയുടെ ഉപകരണമായ ബുൾഡോസറിനെ തടയാനും പാർശ്വവൽക്കരിക്കപ്പെട്ട ഓരോ വിഭാഗത്തിൻ്റെയും അവകാശങ്ങളും അന്തസ്സും സംരക്ഷിക്കാനും ജനാധിപത്യ ഇന്ത്യ അതിൻ്റെ എല്ലാ ശക്തിയും വിനിയോഗിക്കണം .