Saturday 20 June 2020

 ലഡാക് നിയന്ത്രണരേഖയിലെ സംഘർഷത്തെക്കുറിച്ചു മോദി
നടത്തിയ  തെറ്റിദ്ധരിപ്പിക്കുന്നതും ഒഴിഞ്ഞുമാറുന്നതും ആയ പ്രസ്താവനയെ
 സി പി ഐ (എം എൽ ) കേന്ദ്രക്കമ്മിറ്റി
അപലപിക്കുന്നു.  

ജീവൻ ബലിയർപ്പിക്കപ്പെട്ട ജവാന്മാരോട് 
ആദരം പ്രകടിപ്പിച്ചുകൊണ്ടും 
അനുശോചന ദിനമായും  ജൂൺ 22 ആചരിക്കുന്നു.  

ജൂൺ 19 നു നടത്തിയ 'സർവ്വകക്ഷി സമ്മേളന'ത്തിൽ  മോദി നടത്തിയ പ്രസ്താവങ്ങൾ   ലഡാക്ക് സംഘർഷത്തെക്കുറിച്ചു  ഉയരുന്ന സ്വാഭാവികമായ സംശയങ്ങൾക്ക് മറുപടിപറയാൻ കൂട്ടാക്കുന്നതിനുപകരം  കൂടുതൽ ചോദ്യങ്ങൾക്ക് വഴിതെളിക്കുന്നവയായിരുന്നു. അദ്ദേഹം ആകപ്പാടെ അംഗീകരിക്കാൻ കൂട്ടാക്കിയ ഒരേയൊരു കാര്യം , ദുഃഖത്തോടെയെങ്കിലും ഇനി എല്ലാവർക്കും  അംഗീകരിക്കേണ്ടിവരുന്നതും, മാറ്റാൻ പറ്റാത്തതുമായ ഒരു സംഗതിയാണ്: ഒരു കേണൽ അടക്കം ഇരുപത് ഇന്ത്യൻ സൈനികർ ചൈനീസ് പട്ടാളക്കാരുമായി നടന്ന നേരിട്ടുള്ള മെയ്യോടുമെയ്യ്  ഏറ്റുമുട്ടലിൽ മരണപ്പെട്ടു എന്നതാണ് അത്. സംഘർഷം നടന്നതിന് ശേഷം നാലു ഓഫീസർമാരടക്കം പത്തു് ഇന്ത്യൻ സൈനികരെ ചൈന വിട്ടുകൊടുത്തിട്ടും, ഇന്ത്യൻ സൈനികരെ കാണാതാവുകയോ അവരെ ചൈന തടവുകാരാക്കുകയോ ഉണ്ടായതായി മോദി സർക്കാർ ഒരിക്കലും സമ്മതിച്ചിട്ടില്ല,  

ചില നിർമ്മാണപ്രവർത്തനങ്ങൾ നടത്താനുള്ള ശ്രമത്തിന്റെ ഭാഗമായി നിയന്ത്രണ രേഖ (LAC )യുടെ ഇപ്പുറത്തുള്ള ഇന്ത്യൻ പ്രദേശത്തു് ചൈന അതിക്രമിച്ചുകയറിയിരുന്നതായി നേരത്തെ വിദേശകാര്യ മന്ത്രാലയം പ്രസ്താവിച്ചതിനെ ഇപ്പോൾ മോദി ഫലത്തിൽ നിരാകരിച്ചിരിക്കുകയാണ്.  'അതിക്രമിച്ചുകടക്കലും കൈവശപ്പെടുത്തലും  പോസ്റ്റുകൾ സ്ഥാപിക്കലും ഒന്നും ഉണ്ടായിട്ടില്ല' എന്ന മോദിയുടെ ഭാഷ്യം കേട്ടാൽ ആർക്കും അത്ഭുതം തോന്നുന്നത് പിന്നെ ഏത് പിന്മാറ്റത്തിന്റേയും സംഘർഷ ലഘൂകരണത്തിന്റെയും കാര്യത്തിനുവേണ്ടിയാണ് ചർച്ചകൾ നടക്കുന്നതായി അദ്ദേഹം അവകാശപ്പെടുന്നത് എന്നാണ് . ചൈന അവർക്കു പരമാധികാരം ഉണ്ടെന്ന് അവകാശപ്പെടുന്ന ഗാൾവാൻ താഴ്വര പ്രദേശം പോലും ദീർഘകാലമായി ഇന്ത്യയുടെ നിയന്ത്രണത്തിൽ ആയിരുന്നു. ഇവിടെ ചൈന അതിക്രമിച്ചുകയറിയതായ ആരോപണത്തെപ്പോലും ഇന്ത്യൻ പ്രധാനമന്ത്രി നിഷേധിക്കുകയും ചെയ്തു. അതിന്റെയർത്ഥം ചൈനയുടെ അവകാശവാദങ്ങളെ മോദി സർക്കാർ അംഗീകരിക്കുന്നുവെന്ന് ആണോ ?  
നിയന്ത്രണ രേഖ (LAC) യിൽ ലംഘനമൊന്നും ഉണ്ടായിട്ടില്ലെങ്കിൽ നമ്മുടെ സൈനികർ എവിടെയാണ്, എന്തുകൊണ്ടാണ് മരിച്ചത് ? 
  
LAC യിലെ ലഡാക്ക് മേഖലയിൽ ഇന്ത്യയും  ചൈനയും തമ്മിൽ സംഘർഷം നിലനിൽക്കുന്നത് സംബന്ധിച്ച യാഥാർഥ വിവരങ്ങൾ രാജ്യത്തോട് മറച്ചുപിടിക്കുകയാണ് മോദി സർക്കാർ . ഇരുപതു ഇന്ത്യൻ സൈനികരുടെ ജീവൻ ബലിയർപ്പിക്കപ്പെടുകയും അനേകം പേർക്ക് പരിക്കുകൾ ഏൽക്കുകയും , സംഭാഷണങ്ങളിലൂടെയുള്ള  തീവ്രമായ ശ്രമങ്ങൾക്കൊടുവിൽ പത്തു് ഇന്ത്യൻ സൈനികരെ ചൈനീസ് തടവിൽനിന്നും മോചിപ്പിച്ചതായി റിപ്പോർട്ടുകൾ പുറത്തുവരികയും എല്ലാം ഉണ്ടായതിന് ശേഷവും "എല്ലാം ഭദ്രം" ആണെന്നാണ് മോദി സർക്കാർ അവകാശപ്പെടുന്നത്. ഇങ്ങനെ ചെയ്യുന്നതിലൂടെ വിദേശനയം സംബന്ധിച്ച ഒരു വലിയ പ്രതിസന്ധിയിലേക്ക് രാജ്യത്തെ വലിച്ചിഴക്കുകയാണ് മോദി സർക്കാർ ചെയ്യുന്നത്. കോവിഡ് -19 മഹാമാരിയുടേയും ലോക്ക് ഡൌൺ മൂലം ഉണ്ടായ വന്പിച്ച സാമ്പത്തിക തകർച്ചയുടേയും ഇരട്ട പ്രഹരങ്ങൾ ഏറ്റ്  രാജ്യം ഉഴലുന്ന  അവസരത്തിലാണ് മേൽപ്പറഞ്ഞ പുതിയ പ്രതിസന്ധിയെന്നത് പ്രശ്നങ്ങളെ രൂക്ഷതരമാക്കുന്നു.  

ഒരു വശത്തു് മോദി സർക്കാർ
സൈനിക- നയതന്ത്ര-രാഷ്ട്രീയ വിഷയങ്ങളിൽ ചൈനയുടെ നിലപാടുകളോട് വിധേയത്വം പുലർത്തുന്നതുപോലെ പ്രവർത്തിക്കുമ്പോൾ,  അത് ജനങ്ങളിൽനിന്ന് മറച്ചുപിടിക്കാൻ വേണ്ടിയാണ് സംഘ് -ബി ജെ പി വിഭാഗങ്ങൾ മറുവശത്തു് ശ്രമിക്കുന്നത്. പ്രതിപക്ഷ പാർട്ടികൾക്കെതിരെ കാമ്പില്ലാത്ത ആരോപണങ്ങൾ ഉയർത്തിയും, ചൈനീസ് ഉൽപ്പന്നങ്ങൾ വാങ്ങുന്നതും വിൽക്കുന്നതും തടയാനും, ചൈനയെ ബഹിഷ്കരിക്കാനുമുള്ള ആഹ്വാനങ്ങൾ മുഴക്കി ഇന്ത്യക്കാരായ ദശലക്ഷക്കണക്കിന് ചില്ലറവ്യാപാരികളെ കഷ്ടത്തിലാക്കിയും ആണ് യഥാർത്ഥ പ്രശ്നത്തിൽ നിന്ന് 
ശ്രദ്ധതിരിച്ചുവിടാൻ 
അവർ ശ്രമിക്കുന്നത്.
യഥാർത്ഥത്തിൽ, 2014 ൽ മോദി പ്രധാനമന്ത്രിയായതിനുശേഷം ഇന്ത്യയും ചൈനയും തമ്മിലുള്ള സാമ്പത്തിക ബന്ധം അതിശക്തമാവുകയും, ഇത് ചൈനയെ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി ആക്കുകയും ചെയ്തിരുന്നു . പട്ടേലിന്റെ പ്രതിമ പോലും ചൈനയിൽ നിർമ്മിച്ചതാണ്, നയമാറ്റം വകവയ്ക്കാതെ ചൈനീസ് കമ്പനികൾക്ക് കരാറുകൾ നൽകുന്നത് തുടരുകയുമാണ്, പ്രധാന ഇന്ത്യൻ ടെലിവിഷൻ ചാനലുകൾക്കെല്ലാം ചൈനീസ് കമ്പനികളുടെ പരസ്യം വഴി വൻതോതിൽ വരുമാനം  ലഭിക്കുന്നുണ്ട്, വലിയ ഇന്ത്യൻ കോർപ്പറേറ്റ് സ്ഥാപനങ്ങളും ചൈനീസ് കമ്പനികളും-മൂലധനവുമായുള്ള ബന്ധത്തെക്കുറിച്ച് പറയുവാനില്ലാത്ത വിധം അത് ശക്തവുമാണ്.

ലജ്ജാകരമായ കാര്യം, സൈന്യത്തിൻ്റെ ബിഹാർ റെജിമെന്റിലെ16-ാം ബറ്റാലിയനാണ് സംഭവത്തിൽ ഉൾപ്പെട്ടിരുന്നതെന്നതിനാൽ  LAC (യഥാർത്ഥ നിയന്ത്രണ രേഖ) യിലെ യുദ്ധവും ഇന്ത്യൻ സൈനികരുടെ മരണവും ബീഹാറിന് അഭിമാനിക്കാവുന്നത് എന്ന രീതിയിൽ മോദി ഉയർത്തിക്കാട്ടുന്നതാണ്. ബിഹാർ തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾ മാത്രം ശേഷിക്കെ, അമിത് ഷായുടെ ഡിജിറ്റൽ റാലിയിലൂടെ ബിജെപി ഇതിനകം തന്നെ തിരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചു, അതിനാൽ, മോദി ഇപ്പോൾ ഇന്ത്യൻ സൈന്യത്തെ പ്രാദേശികവാദത്തിൻ്റെ തലത്തിൽ അവതരിപ്പിക്കാൻ തുടങ്ങിയത് എന്തുകൊണ്ടാണെന്ന് മനസിലാക്കാൻ പ്രയാസമില്ല. കേണൽ സന്തോഷ് ബാബു തെലങ്കാനയിൽ നിന്നുള്ള ആളായിരുന്നു. മരണപ്പെട്ട സൈനികർ ഇന്ത്യയിലുടനീളം വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരുമായിരുന്നു. പക്ഷെ, റെജിമെന്റിന്റെ പേരോ, വീണുപോയ സൈനികരുടെ പ്രാദേശിക സ്വത്വമോ ഒന്നും ഓർത്തില്ലെങ്കിലും സൈനികരുടെ മരണത്തിൽ ഉൽക്കണ്ഠയുള്ളവരാകാൻ   ബീഹാറിലെ ജനങ്ങൾക്ക് കഴിയും. 

 ലഡാക്ക് നിയന്ത്രണരേഖയിലെ യുദ്ധസമാനമായ അവസ്ഥ രാജ്യത്തെ മുഴുവൻ വേട്ടയാടുന്ന അവസരത്തിൽ  ഇന്ത്യയുടെ ചൈനാനയം തുടങ്ങിയ ചോദ്യങ്ങൾക്ക് സത്യസന്ധമായ ഉത്തരം ആവശ്യപ്പെടാൻ ഇന്ത്യയിലെ ജനങ്ങളോട് ഞങ്ങൾ അഭ്യർത്ഥിക്കുന്നു. അതിർത്തി പ്രദേശങ്ങളിലെ പരമാധികാരത്തിന്റെ യഥാർത്ഥ സാഹചര്യങ്ങളെക്കുറിച്ച് ജനങ്ങളെ ഇരുട്ടിൽ നിർത്തരുതെന്ന് ഞങ്ങൾ സർക്കാരിനോട് അഭ്യർത്ഥിക്കുന്നു.  അതിർത്തിയിലെ സൈനികരെക്കുറിച്ച് സംസാരിച്ച് ഇന്ത്യയ്ക്കുള്ളിലെ പോരാട്ടങ്ങളെ അടിച്ചമർത്താൻ എല്ലായ്പ്പോഴും ശ്രമിക്കുന്ന സർക്കാർ,  ഇന്ത്യൻ സൈനികരെ എങ്ങനെയാണ് പോരാട്ടത്തിലേക്ക് നിരായുധരായിതള്ളിവിട്ടതെന്ന് വിശദീകരിക്കേണ്ടതുണ്ട്.

 മരണപ്പെട്ട സൈനികർക്ക് ആദരമർപ്പിച്ച് കൊണ്ട് ജൂൺ 22 ന് സി‌പി‌ഐ (എം‌എൽ) രാജ്യത്ത് ദു:ഖാചരണം സംഘടിപ്പിക്കും.

 സി പി ഐ (ML) ലിബറേഷൻ

 കേന്ദ്രകമ്മറ്റി 




Wednesday 17 June 2020

ലഡാക്കിൽ നിയന്ത്രണ രേഖയിലെ യഥാർത്ഥ സ്ഥിതിഗതികളെക്കുറിച്ച് മോദി സർക്കാർ വിവരങ്ങൾ വെളിപ്പെടുത്തണം - - ദീപങ്കർ ഭട്ടാചാര്യ



ലഡാക്കിൽ നിയന്ത്രണ രേഖയിലെ


യഥാർത്ഥ


സ്ഥിതിഗതികളെക്കുറിച്ച്
  

മോദി സർക്കാർ


വിവരങ്ങൾ വെളിപ്പെടുത്തണം  -



-  ദീപങ്കർ ഭട്ടാചാര്യ 



 16.06.2020, ന്യൂ ഡെൽഹി 

ലഡാക് മേഖലയിൽ നിയന്ത്രണ രേഖയിലെ പരമ്പരാഗതമായി ഇന്ത്യൻ നിയന്ത്രണത്തിലുള്ള ഗൾവാൻ താഴ്വര പ്രദേശത്ത് ചൈനീസ് സൈന്യം അതിക്രമിച്ചു കയറിയതിനെത്തുടർന്ന് മൂന്നു ഇന്ത്യൻ സൈനികർക്ക് ജീവഹാനിയുണ്ടായ റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ ഇന്ത്യാ -ചൈനാ സംഘർഷങ്ങൾക്ക് "അയവുണ്ടാക്കാനു" ള്ള  പ്രക്രിയയെക്കുറിച്ചു മോദി സർക്കാർ സംസാരിക്കുന്നുണ്ട്. എന്നാൽ 1975 ന് ശേഷം ഇന്ത്യാ - ചൈനാ സംഘർഷത്തിന്റെ ഫലമായി സൈനികർക്കു ജീവൻ നഷ്ടപ്പെട്ടതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന  ആദ്യത്തെ സംഭവമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത് . ഇന്ത്യൻ സൈനികർ തടവുകാരായി പിടിക്കപ്പെട്ടതായും , ചൈനീസ് പക്ഷത്തും സൈനികർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകൾ ഉണ്ട്.  

ചൈനാ നയത്തിൽ മോദി ഗവണ്മെന്റിന് നിശ്ചയമായും ഉണ്ടായിരിക്കുന്ന  പരാജയങ്ങൾ മറച്ചുവെക്കാനായി രാജ്യത്തിലെ ജനങ്ങൾക്ക് മുന്നിൽ രാഷ്ട്രീയ ലക്ഷ്യത്തോടെ ചൈനാവിരുദ്ധ വാചകമടികൾ നടത്തുകയാണ് മോദി ഗവണ്മെന്റ് ചെയ്തുകൊണ്ടിരിക്കുന്നത്. അതേ സമയം, നിയന്ത്രണരേഖയിൽ  ഇപ്പോൾ യഥാർത്ഥത്തിൽ എന്താണ്‌ സംഭവിക്കുന്നതെന്ന വിവരം ഇന്ത്യയിലെ ജനങ്ങളിൽ നിന്ന് മറച്ചുപിടിക്കുക വഴി  നിരുത്തരവാദപരവും സുതാര്യതയില്ലാത്തതുമായ ഒരു നയമാണ് കേന്ദ്രസർക്കാർ അവലംബിക്കുന്നത്.  

കോവിഡ് -19 മഹാമാരിയുടെ ഫലമായി സാമ്പത്തികവും പൊതുജനാരോഗ്യ സംബന്ധവുമായി ഉണ്ടായ ഗുരുതരമായ പ്രശ്നങ്ങൾക്ക് അതാതു രാജ്യങ്ങളിൽ പരിഹാരം കാണേണ്ട ബാധ്യതയുള്ള രണ്ട് രാജ്യങ്ങളാണ് ഇന്ത്യയും ചൈനയും എന്നിരിക്കേ, അതിർത്തിത്തർക്കം സൈനികരുടെ ജീവഹാനികൾക്കിടവരുത്തുന്ന  സംഘർഷത്തിന്റെ തലത്തിലേക്ക് വളർത്താനുള്ള ഇരു രാജ്യങ്ങളുടേയും ശ്രമം അങ്ങേയറ്റം നിരുത്തരവാദപരവും അപലപനീയവും ആണ്.

അതിർത്തിയിലെ സൈനിക നീക്കങ്ങളിൽനിന്നും പിൻമാറിക്കൊണ്ട് പ്രശ്നത്തിന് എത്രയും പെട്ടെന്ന് നയതന്ത്രപരമായ പരിഹാരം കണ്ടെത്താൻ ഇരു ഭരണകൂടങ്ങളും തയ്യാറാവണമെന്നും, നേരിട്ടുള്ള ഉഭയ കക്ഷി സംഭാഷണങ്ങളിലൂടെയും, മൂന്നാം കക്ഷികളെ ക്കൂട്ടാതെയും എല്ലാ തർക്കങ്ങൾക്കും ശാശ്വതമായ പരിഹാരം കണ്ടെത്താൻ സാഹചര്യമുണ്ടാക്കണം എന്നും  ആവശ്യപ്പെടുന്നു.

Dipankar Bhattacharya,
 
General Secretary,

CPIML (Liberation)