Thursday 15 February 2024

 ഇലക്ടറൽ ബോണ്ട് സ്കീം എന്ന ജനാധിപത്യ വിരുദ്ധ പദ്ധതി നിർത്താൻ ഉത്തരവിട്ട സുപ്രീം കോടതിവിധി സ്വാഗതാർഹം

സിപിഐ(എംഎൽ) ലിബറേഷൻ | ഫെബ്രുവരി 15, 2024
ബി.ജെ.പി സർക്കാരിൻ്റെ ഇലക്ടറൽ ബോണ്ട് പദ്ധതി ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതി പ്രഖ്യാപിച്ചു . ഏറെ കാത്തിരുന്ന ഈ വിധിയെ സിപിഐ(എംഎൽ) ലിബറേഷൻ സ്വാഗതം ചെയ്യുന്നു. ഇലക്ടറൽ ബോണ്ടുകൾ തികച്ചും ജനാധിപത്യ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണ്. ഭരണഘടനാ വിരുദ്ധമായ ഇലക്ടറൽ ബോണ്ട് പദ്ധതിയിലൂടെ നടന്ന കോർപ്പറേറ്റ് ഫണ്ടിംഗിൻ്റെ വിശദാംശങ്ങൾ പൊതുജനങ്ങൾക്ക് മുന്നിൽ കൊണ്ടുവരാനും , കോർപ്പറേറ്റ് ശക്തികളും അതിന്റെ ഏറ്റവും വലിയ ഗുണഭോക്താവായ ബി.ജെ.പിയും തമ്മിലുള്ള ബന്ധത്തെ പൊതുജന ദൃഷ്ടിയിൽ നിന്നും മറച്ചു പിടിക്കുന്ന അദൃശ്യതയുടെ തിരശ്ശീല മുൻകാലപ്രാബല്യത്തോടെ നീക്കം ചെയ്യാനും സുപ്രീം കോടതി ഇപ്പോൾ തിരഞ്ഞെടുപ്പ് കമ്മീഷനോട് നിർദ്ദേശിച്ചു.
ഏത് പാർട്ടിക്ക് ആരാണ് എത്ര തുക സംഭാവന ചെയ്യുന്നതെന്ന് പൊതുജനങ്ങളെ അറിയിക്കുന്നതിനുപകരം, വ്യക്തികളെയും കമ്പനികളെയും (ഇന്ത്യയിലും വിദേശത്തും ഉള്ള) രാഷ്ട്രീയ പാർട്ടികൾക്ക് പരിധിയില്ലാത്ത തുകകൾ അജ്ഞാതമായി സംഭാവന ചെയ്യാൻ ഇന്ത്യൻ വോട്ടിംഗ് സമ്പ്രദായത്തിൽ കീഴിൽ ഇലക്ടറൽ ബോണ്ടുകൾ അനുവദിക്കുകയായിരുന്നു . മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ദാതാക്കൾ ആരെന്നും സംഭാവനകളുടെ വിശദാംശങ്ങളും അറിയുന്നതിൽനിന്ന് ഇന്ത്യൻ പൗരന്മാരെ ഇലക്ടറൽ ബോണ്ടുകൾ തടയുന്നു - അങ്ങനെ അത് ചങ്ങാത്ത മുതലാളിത്തത്തിനും അഴിമതിക്കും മറ നൽകുന്നു.
2017 മുതൽ, ഇലക്ടറൽ ബോണ്ടുകൾ വഴി നൽകിയ എല്ലാ രാഷ്ട്രീയ സംഭാവനകളിലും ഭൂരിഭാഗവും ബിജെപിക്ക് ലഭിക്കുകവഴി ആ പാർട്ടി പദ്ധതിയുടെ പ്രധാന ഗുണഭോക്താവായി മാറുന്നു. ഈ ആനുകൂല്യം ഉറപ്പാക്കാൻ, ഇലക്ടറൽ ബോണ്ടുകൾ കള്ളപ്പണത്തിനും തിരഞ്ഞെടുപ്പ് അഴിമതിക്കും ആക്കം കൂട്ടുമെന്ന ആർബിഐയുടെയും തിരഞ്ഞെടുപ്പ് കമ്മിഷൻ്റെയും മുന്നറിയിപ്പുകൾ പോലും മോദി ഭരണം മറികടന്നു.
ഇലക്ടറൽ ബോണ്ടുകൾ വൻതോതിലുള്ള തിരഞ്ഞെടുപ്പ് അഴിമതിയുടെയും ഭരണഘടനാ അട്ടിമറിയുടെയും ജനാധിപത്യത്തിൻ്റെ ശോഷണത്തിൻ്റെയും ഒരു നാണംകെട്ട ഉപകരണമാണ്. ഭരണഘടനാ വിരുദ്ധമായ ഈ പദ്ധതി നടപ്പാക്കിയ ഭരണകൂടം ഇനി ജനങ്ങളാൽ ശിക്ഷിക്കപ്പെടണം.
സംശയാസ്പദമായ കോർപ്പറേറ്റ് പിന്തുണയുള്ള ഇലക്ടറൽ ബോണ്ടുകളുടെ ധനസഹായം കൊണ്ട് നിലനിർത്തപ്പെട്ട ഭരണത്തെ വരാനിരിക്കുന്ന 2024 തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത് പുറത്താക്കാൻ ഇന്ത്യയിലെ ജനങ്ങൾ മുന്നോട്ട് വരണം.
പുറപ്പെടുവിച്ചത്-
ദീപങ്കർ ഭട്ടാചാര്യ
ജനറൽ സെക്രട്ടറി, സി.പി.ഐ (എം.എൽ) ലിബറേഷൻ


Saturday 10 February 2024

 സഖാവ് ജോണ് കെ എരുമേലിയുടെ വേർപാടിന് ഒരു വർഷമാകുമ്പോൾ

സിപിഐ (എം എൽ) ലിബറേഷൻ കേരള ഘടകത്തിന്റെ സെക്രട്ടറി എന്ന നിലയിൽ വൈവിദ്ധ്യപൂർണ്ണവും വെല്ലുവിളികൾ നിറഞ്ഞതുമായ അനേകം പോരാട്ട ഭൂമികകളിലൂടെ പ്രസ്ഥാനത്തെ മൂന്നര ദശാബ്ദക്കാലം മുൻനിരയിൽനിന്ന് നയിച്ച സഖാവ് ജോണ് കെ എരുമേലി 2023 ഫെബ്രുവരി 11ന് നമ്മെ വിട്ടുപിരിഞ്ഞത് 11-)0 പാർട്ടി കോണ്ഗ്രസ്സിന് ആരംഭം കുറിക്കുന്നതിന് നാല് ദിവസങ്ങൾ മുൻപേ ആയിരുന്നു. പ്രായാധിക്യം കൊണ്ടുള്ള ശാരീരിക അവശതകൾക്കു പുറമേ, ദീർഘയാത്രകൾ അസാദ്ധ്യമാക്കുന്ന സവിശേഷമായ ആരോഗ്യപ്രശ്നങ്ങളും അലട്ടിക്കൊണ്ടിരുന്നപ്പോഴും മനസ്സുകൊണ്ട് ഒരിക്കലും തളരാത്ത ഒരു കമ്മ്യൂണിസ്റ്റ് പോരാളിയായിരുന്ന സഖാവ് തന്റെ അവസാനദിവസം വരെ പാർട്ടിയെ തന്റെ എല്ലാമായിക്കരുതി. സിപിഐ (എം എൽ) ലിബറേഷൻ മുന്നോട്ട് വെക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടി സങ്കൽപ്പവും പാർട്ടി സംസ്കാരവും പൊതുവിൽ പുരോഗമന ജനാധിപത്യശക്തികളേയും ഫാസിസ്റ്റ് വിരുദ്ധ വിശാല ബഹുജന ഐക്യത്തേയും കലവറയില്ലാതെ പോഷിപ്പിക്കാൻ എത്രമാത്രം അനുപേക്ഷണീയമാണെന്ന് സഖാവ് സ്വന്തം ജീവിതം കൊണ്ടും , ജനങ്ങളുടെ താല്പര്യമാണ് പാർട്ടിയുടെ താൽപ്പര്യം എന്ന തത്ത്വം സ: ചാരൂ മജൂംദാറിനെ അനുസ്മരിച്ച് ഉയർത്തിക്കാട്ടുന്ന പ്രവർത്തന ശൈലികൊണ്ടും , കേരളത്തിലെ പാർട്ടി പ്രവർത്തകരേയും അനുഭാവികളേയും നിരന്തരം ഓർമ്മിപ്പിച്ചു. നക്സൽബാരിയുടെ ചരിത്രം , ചാരൂ മജൂംദാറിന്റെ ലഘുജീവചരിത്രം, വിനോദ് മിശ്രയുടെ ഏതാനും ലേഖനങ്ങളുടെ തർജ്ജമ, 'വന്ന വഴി' എന്ന ടൈറ്റിലിൽ മരണാനന്തരം പ്രസിദ്ധീകൃതമായ ആത്മകഥ, എന്നീ രാഷ്ട്രീയ രചനകൾക്ക് പുറമേ, ശ്രദ്ധേയമായ ഏതാനും ചെറുകഥകളിലൂടെയും , കവിതകളിലൂടെയും, 'തീപ്പക്ഷികളുടെ കോളനി' എന്ന നോവലിലൂടെയും, സഖാവ് ജോണ് കെ സാഹിത്യത്തിന്റെ മേഖലയിലും തനതായ സംഭാവനകൾ അർപ്പിച്ചിട്ടുണ്ട്. സിപിഐ (എം എൽ) ന് ആഴത്തിൽ വേരോട്ടമുള്ളതും സുശക്തവുമായ ഒരു ഇടതുപക്ഷ പ്രസ്ഥാനം കേരളത്തിൽ കെട്ടിപ്പടുക്കാനുള്ള സഖാവ് ജോണ് കെ യുടെ സ്വപ്നം സാഫല്യത്തിലെത്തിക്കുമെന്ന് അദ്ദേഹത്തിന്റെ വേർപാടിന്റെ ഒന്നാം വാർഷികത്തിൽ നമുക്ക് പ്രതിജ്ഞ പുതുക്കാം.

 ചണ്ഡീഗഡ് മേയർ തിരഞ്ഞെടുപ്പിൽ ജനാധിപത്യത്തിൻ്റെ കശാപ്പ്

ML അപ്‌ഡേറ്റ് Vol 27, നമ്പർ 07 (06 ഫെബ്രുവരി-12 ഫെബ്രുവരി 2024)
ത്ത് വർഷം മുമ്പ് 'കോൺഗ്രസ്-മുക്ത് ഭാരത്' എന്ന മുദ്രാവാക്യവുമായാണ് നരേന്ദ്ര മോദി അധികാരത്തിലെത്തിയത്. പത്തുവർഷത്തെ ഭരണത്തിൽ മോദി സർക്കാർ എല്ലാ അധികാരങ്ങളെയും എല്ലാ വിധത്തിലും കേന്ദ്രീകരിക്കാൻ ശ്രമിച്ചു. 'കോൺഗ്രസ്-മുക്ത് ഭാരത്' എന്ന മുദ്രാവാക്യത്തിൽ നിന്ന് ഒരുപടി മുന്നോട്ട് നീങ്ങുന്ന മോദിഭരണം 'പ്രതിപക്ഷമില്ലാത്ത ജനാധിപത്യം' എന്ന അജണ്ടയെ അക്രമാസക്തമായി പിന്തുടരുകയാണ്. ബി.ജെ.പിയിതര സർക്കാരുകളെ താഴെയിറക്കുകയും പകരം ബി.ജെ.പി നേതൃത്വത്തിലുള്ള സർക്കാരുകളെ കൊണ്ടുവരാൻ കൂറുമാറ്റങ്ങൾ സംഘടിപ്പിക്കുകയും പാർട്ടികളെയും സഖ്യങ്ങളെയും ഇഷ്ടാനുസരണം തകർക്കുകയും ചെയ്തു. കർണാടക, മദ്ധ്യപ്രദേശ്, ഗോവ, ബിഹാർ - തിരഞ്ഞെടുപ്പിൽ തോറ്റതിനു ശേഷവും ബി.ജെ.പി ആവർത്തിച്ച് അധികാരം പിടിച്ചെടുക്കുന്നത് നാം കണ്ടതാണ്. ബി.ജെ.പി.യുടെ ശേഖരത്തിലേക്ക് ഇപ്പോൾ പുതിയൊരു മോഡൽ കൂടി ചേർത്തിരിക്കുന്നു - തെരഞ്ഞെടുപ്പ് മൊത്തമായി മോഷ്ടിക്കുന്ന ചണ്ഡീഗഡ് മോഡൽ ആണ് അത്.


35 അംഗ ചണ്ഡീഗഢ് കോർപ്പറേഷനിൽ ബിജെപിക്ക് 15 അംഗങ്ങളും ബാക്കി 20 അംഗങ്ങൾ എഎപിക്കും കോൺഗ്രസിനുമാണ്. മേയർ തിരഞ്ഞെടുപ്പിൽ എഎപിയും കോൺഗ്രസും ധാരണയിലെത്തുകയും കോൺഗ്രസിൻ്റെ പിന്തുണയോടെ എഎപി സ്ഥാനാർഥി വിജയിക്കുമെന്ന് ഉറപ്പാവുകയും ചെയ്തു. എന്നാൽ, കോർപ്പറേഷനിലെ ഒരു നോമിനേറ്റഡ് അംഗവും, അറിയപ്പെടുന്ന ബിജെപി നേതാവും ആയ പ്രിസൈഡിങ് ഓഫിസർക്ക് മറ്റെവിടുന്നോ ലഭിച്ച ആശയങ്ങളോ നിർദ്ദേശങ്ങളോ ഉണ്ടായിരുന്നു. അധികാര ദുർവിനിയോഗത്തിൽ, അദ്ദേഹം എട്ട് കോൺഗ്രസ്/എഎപി കൗൺസിലർമാരുടെ വോട്ടുകൾ ഒരട്ടിമറിയിലൂടെ അസാധുവായി പ്രഖ്യാപിക്കുകയും , 16-12 ഭൂരിപക്ഷത്തോടെ ബിജെപി നോമിനിക്ക് മേയർ സ്ഥാനം നൽകുകയും ചെയ്തു. ഭാഗ്യവശാൽ, ഈ പ്രിസൈഡിങ് ഓഫീസറുടെ മുഴുവൻ അഭ്യാസവും ക്യാമറയിൽ പതിഞ്ഞു . ചണ്ഡീഗഡ് മേയർ തെരഞ്ഞെടുപ്പിലെ നാണംകെട്ട ഈ പകൽ കൊള്ളയുടെ വീഡിയോകൾ വൈറലായിട്ടുണ്ട്.

ഈ നഗ്നമായ തിരഞ്ഞെടുപ്പ് കൊള്ളയ്‌ക്കെതിരായ അപ്പീൽ ഇപ്പോൾ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. പ്രിസൈഡിംഗ് ഓഫീസറുടെ പെരുമാറ്റത്തിൻ്റെ വീഡിയോ കണ്ടപ്പോൾ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് ഇത് ജനാധിപത്യത്തിൻ്റെ കൊലപാതകത്തിൽ ഒട്ടും കുറവല്ലെന്ന് വിശേഷിപ്പിച്ചു. സുപ്രീം കോടതിയുടെ അന്തിമ ഉത്തരവുകൾ ചീഫ് ജസ്റ്റിസിൻ്റെ ശക്തമായ വാക്കുകളുമായി പൊരുത്തപ്പെടുന്നുണ്ടോയെന്ന് ഇനി കണ്ടറിയണം. ഇതുവരെ തെരഞ്ഞെടുപ്പ് അസാധുവാക്കിയിട്ടില്ല, എല്ലാ രേഖകളും സുരക്ഷിതമാക്കാനും പ്രിസൈഡിംഗ് ഓഫീസർ കോടതിക്ക് മുമ്പാകെ നേരിട്ട് ഹാജരായി അവ സമർപ്പിക്കാനും സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ചണ്ഡീഗഢ് പരീക്ഷണത്തിൽ നിന്ന് രക്ഷപ്പെടാൻ ബി.ജെ.പിയെ അനുവദിച്ചാൽ തെരഞ്ഞെടുപ്പിൻ്റെ ഭവിഷ്യത്ത് മൊത്തത്തിൽ ഒരു പ്രഹസനമാക്കുന്നതിൽ നിന്ന് രക്ഷിക്കാനാവില്ല.

കോൺഗ്രസ് പിന്തുണയോടെ ചണ്ഡിഗഡിൽ എഎപി വിജയം നേടിയാൽ INDIA സഖ്യത്തിൻ്റെ തിരഞ്ഞെടുപ്പ് പ്രസക്തി അടിവരയിടുകയും മറ്റ് സ്ഥലങ്ങളിൽ മറ്റ് പാർട്ടികൾക്കിടയിലെ സീറ്റ് പങ്കിടൽ സംബന്ധിച്ച ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിന് മാതൃകയാക്കുകയും ചെയ്യുമായിരുന്നു. 2024ലെ നിർണ്ണായക തെരഞ്ഞെടുപ്പിന് മുന്നോടിയായി, INDIA സഖ്യത്തിന് ആദ്യ തിരഞ്ഞെടുപ്പ് വിജയം നിഷേധിക്കാനുള്ള തീവ്രശ്രമമായിരുന്നു ബി ജെ പി നടത്തിയത്. ഈ എപ്പിസോഡിൽ വേറിട്ടുനിൽക്കുന്നത് ബിജെപിയുടെ തികഞ്ഞ അഹങ്കാരവും നിയമപരമായ പ്രത്യാഘാതങ്ങൾ പേടിക്കേണ്ടതില്ലെന്ന കൂസലില്ലായ്മയും . ഒരു പാർട്ടിക്ക് മേയർ തെരഞ്ഞെടുപ്പിൽ പ്രിസൈഡിംഗ് ഓഫീസറെ ചൊൽപ്പടിയിൽ ആക്കി വോട്ടെണ്ണൽ പ്രക്രിയയിൽ കൃത്രിമം കാണിക്കാൻ കഴിയുമെങ്കിൽ, ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വിധേയരായ ബ്യൂറോക്രസിയും തിരഞ്ഞെടുപ്പ് കമ്മീഷനും ഉപയോഗിച്ച് അവർക്ക് എന്തൊക്ക ചെയ്യാൻ കഴിയുമെന്ന് സങ്കൽപ്പിക്കുക.

ഇന്ത്യയിലെ ജനങ്ങൾക്ക് മുന്നിൽ ഏതാനും പൊള്ളയായ വാഗ്ദാനങ്ങളും തെറ്റായ അവകാശവാദങ്ങളും വെച്ചാൽ മതിയെന്ന് ബിജെപി കണക്കുകൂട്ടയിരിക്കുന്നു. മോദി ഭരണത്തിൻ്റെ ഏറ്റവും വലിയ നേട്ടമായി സംഘ് ബ്രിഗേഡ് ഉയർത്തിക്കാട്ടുന്ന അയോധ്യയിലെ രാമക്ഷേത്രത്തിന് സാമ്പത്തിക മാനേജ്‌മെൻ്റിൻ്റെയും ഭരണത്തിൻ്റെയും കെടുകാര്യസ്ഥതയുടെ കാര്യത്തിൽ സർക്കാരിൻ്റെ ദയനീയ പരാജയം നികത്താനാവില്ല. അതിനാൽ, പ്രതിപക്ഷത്തിനെതിരെ വർദ്ധിച്ച തോതിലുള്ള ആക്രമണങ്ങളും പ്രതിപക്ഷത്തെ അഴിമതിക്കാരായി ചിത്രീകരിക്കാൻ ED റെയ്ഡുകളുടെ വിവേചനരഹിതമായ ഉപയോഗവും ആണ് നാം കാണുന്നത്. നിതീഷ് കുമാറുമായുള്ള പുതുക്കിയ കൂട്ടുകെട്ടിലൂടെ ബിഹാറിൽ അധികാരം തിരിച്ചുപിടിച്ചതിന് ശേഷം, മുഖ്യമന്ത്രി ഹേമന്ത് സോറനെ അറസ്റ്റ് ചെയ്ത് ജാർഖണ്ഡ് സർക്കാരിനെയും അസ്ഥിരപ്പെടുത്താമെന്ന് ബിജെപി പ്രതീക്ഷിച്ചിരുന്നു. ഡെൽഹിയിൽ അരവിന്ദ് കെജ്രിവാളിൻ്റെ അറസ്റ്റും ഏറെ ചർച്ച ചെയ്യപ്പെടുന്നുണ്ട്.

ബിഹാറിൽ ബിജെപി വിജയിച്ചപ്പോൾ ജാർഖണ്ഡ് അവരുടെ ഗൂഢാലോചന തകർത്തെറിയുകയായിരുന്നു. ബിഹാറിൽ പോലും നിതീഷ് കുമാറിന് ഇപ്പോൾ എല്ലാ വിശ്വാസ്യതയും നഷ്ടപ്പെട്ടു, അത് ബിജെപിക്ക് ബാദ്ധ്യതയാണെന്ന് തെളിയിക്കാൻ മാത്രമേ കഴിയൂ. ജാർഖണ്ഡിൽ, ബിജെപിയുടെ സമ്മർദത്തിന് വഴങ്ങുന്നതിനേക്കാൾ അറസ്റ്റിലാകാനാണ് ഹേമന്ത് സോറൻ്റെ താൽപര്യം. ഇഡി, സിബിഐ, ഐടി വകുപ്പുകളുടെ അഴിമതി ആരോപണങ്ങളും റെയ്ഡുകളും വഴി പ്രതിപക്ഷത്തെ ഭയപ്പെടുത്താനുള്ള ബിജെപിയുടെ സമ്മർദ്ദതന്ത്രം മാത്രമാണെന്ന് ഇപ്പോൾ എല്ലാവർക്കും വ്യക്തമാണ്. ഹിമന്ത ബിശ്വ ശർമ്മയും ശുഭേന്ദു അധികാരിയും ഒരുകാലത്ത് ബിജെപിയുടെ അഴിമതിക്കുറ്റം ചുമത്തി, ഇപ്പോൾ അസമിലും പശ്ചിമ ബംഗാളിലും പാർട്ടിയുടെ ഏറ്റവും വലിയ നേതാക്കളാണ്. അജിത് പവാർ ഇപ്പോൾ മഹാരാഷ്ട്രയിലെ ബിജെപി നേതൃത്വത്തിലുള്ള സഖ്യ സർക്കാരിൽ ഉപമുഖ്യമന്ത്രിയാണ്, ജാർഖണ്ഡിലെ മുൻ ബിജെപി മുഖ്യമന്ത്രി രഘുബർ ദാസിനെ ഒഡീഷ ഗവർണറാക്കിയതിലൂടെ അഴിമതി വിരുദ്ധ അന്വേഷണത്തിൽ നിന്ന് രക്ഷിച്ചു.
സമ്പൂർണ്ണ അധികാരം പൂർണ്ണമായും ദുഷിപ്പിക്കുന്നു. സമ്പൂർണ അധികാരം നേടാനും , അതിനെ പൂർണ്ണമായും ശിക്ഷയിൽനിന്നു മുക്തമായതായി മുദ്രകുത്താനുമുള്ള ബി.ജെ.പിയുടെ പദ്ധതിയെ പരാജയപ്പെടുത്താതെ അഴിമതിക്കെതിരെ അർത്ഥവത്തായ ഒരു പോരാട്ടവും ഉണ്ടാകില്ല. തെരഞ്ഞെടുപ്പുകൾ ഭരണഘടനാപരമായ ജനാധിപത്യത്തിൻ്റെ പ്രാഥമിക വേദിയാണ്, തിരഞ്ഞെടുപ്പ് ഒരു പ്രഹസനമായി ചുരുങ്ങുമ്പോൾ, ജനാധിപത്യം യഥാർത്ഥത്തിൽ കശാപ്പിനെ അഭിമുഖീകരിക്കുന്നു. ഈ മുന്നറിയിപ്പ് ഇപ്പോൾ വന്നത് മറ്റാരിൽ നിന്നുമല്ല , ഇന്ത്യയുടെ ചീഫ് ജസ്റ്റിസിൽ നിന്നാണ്, അത് ശ്രദ്ധിക്കുകയും ഈ മാരകമായ ആക്രമണത്തിൽ നിന്ന് ജനാധിപത്യത്തെ രക്ഷിക്കുകയും ചെയ്യേണ്ടത് ഇന്ത്യയിലെ ജനങ്ങളുടെ താൽപ്പര്യം ആണ്.

Tuesday 23 January 2024

 എഡിറ്റോറിയൽ (ലിബറേഷൻ) 22 ജനുവരി 2024

അയോധ്യ: രാമക്ഷേത്രം മോദി കെട്ടിപ്പൊക്കുന്ന സ്മാരകമാകുമ്പോൾ ആർഎസ്എസ് അജണ്ട മുന്നോട്ട്
- ദീപങ്കർ ഭട്ടാചാര്യ

മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ് പട്ടാപ്പകൽ സമയത്ത് സംഘപരിവാർ ശക്തികൾ ചരിത്ര പ്രസിദ്ധമായ ബാബറി മസ്ജിദ് തകർത്തപ്പോൾ ഇന്ത്യയിൽ എങ്ങും ഉണ്ടായത് ലജ്ജിപ്പിക്കുന്ന ഞെട്ടൽ ആയിരുന്നു. എന്നാൽ ഈ പ്രവൃത്തിയുടെ ഹിംസാത്മകതയും അതിന്റെ ഫലമായി നൂറുകണക്കിന് ജീവൻ നഷ്ടപ്പെട്ടതും, പല ഇന്ത്യക്കാരും കണ്ടത് ഇത് ഒരു പള്ളിയും ക്ഷേത്രവും ഉൾപ്പെട്ട അവകാശത്തർക്കത്തിന്റെ അനനന്തര ഫലം എന്ന നിലയിൽ ആയിരുന്നു. സമീപകാലംവരെ അത് തുടർന്നതിനിടെ, സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയിൽ പള്ളി തകർത്തിനെ ഒരു കുറ്റകൃത്യമായും നിയമവാഴ്ചയുടെ കടുത്ത ലംഘനമായും കണക്കാക്കി. എന്നാൽ , ആ കൃത്യം ചെയ്ത കുറ്റവാളികൾക്ക് ഭൂമിയുടെ പട്ടയം നൽകിയ വിചിത്രമായ നടപടിയും സുപ്രീം കോടതിയിൽനിന്ന് വന്ന വിധിന്യായത്തിൽ ഉണ്ടായി. അതേസമയം, മസ്ജിദ് മാറ്റി സ്ഥാപിക്കാൻ പട്ടണത്തിൽ മറ്റൊരിടത്ത് പ്ലോട്ട് അനുവദിക്കുകകൂടി ചെയ്യാൻ സുപ്രീം കോടതി ഉത്തരവിട്ടു. അയോധ്യയിലെ ഇതുവരെ പൂർത്തിയാകാത്ത ക്ഷേത്രത്തിന് ചുറ്റും ഇപ്പോൾ അഴിച്ചുവിട്ടുകൊണ്ടിരിക്കുന്ന കെട്ടുകാഴ്ചയുടെ വിഷയം യഥാർത്ഥത്തിൽ എന്താണെന്ന് എല്ലാവർക്കും മനസ്സിലാകാൻ പാകത്തിലായിരിക്കുന്നു . അത് ഒരിക്കലും മസ്ജിദിന് പകരം ക്ഷേത്രം സ്ഥാപിക്കുന്നതിനെക്കുറിച്ചായിരുന്നില്ല, അത് ഹിന്ദുരാഷ്ട്രമെന്ന ആർഎസ്എസ് സങ്കല്പത്തിനനുസരിച്ച് ഇന്ത്യയെ പുനർനിർമ്മിക്കുന്നതിനെക്കുറിച്ചായിരുന്നു.

ഉയർന്നുവരുന്ന ക്രമത്തിന്റെ അടയാളങ്ങൾ ദിവസം കഴിയുന്തോറും വ്യക്തമായിക്കൊണ്ടിരിക്കുകയാണ്. ക്ഷേത്രത്തിന്റെ ഉദ്ഘാടനമോ വിഗ്രഹപ്രതിഷ്ഠയോ ഒരു വലിയ സ്റ്റേറ്റ് പരിപാടിയായി മാറിയിരിക്കുന്നു. മതത്തിന്റെയും ഭരണസംവിധാനത്തിന്റെയും കൂടി ക്കലരൽ ഇപ്പോൾ ഏതാണ്ട് പൂർത്തിയായിക്കഴിഞ്ഞു. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം, പുരോഹിതർ പ്രധാനമന്ത്രിക്ക് തമിഴ്‌നാട്ടിൽ നിന്നുള്ള രാജഭരണത്തിന്റെ ശേഷിപ്പായ 'സെങ്കോൾ' ചർത്തിക്കൊടുക്കുന്ന മതപരമായ ചടങ്ങാക്കി മാറ്റിയപ്പോൾ, അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം സ്റ്റേറ്റ് സ്‌പോൺസർ ചെയ്യുന്ന രാഷ്ട്രീയ പരിപാടിയായി മാറി. . പുതിയ ക്ഷേത്രത്തിലെ വിഗ്രഹത്തിന്റെ 'പ്രതിഷ്ഠാ ചടങ്ങിന്' ​​സ്വയം 'തയ്യാറാകാൻ' പ്രധാനമന്ത്രി രാജ്യത്തുടനീളം ബൃഹത്തായ ഒരു ക്ഷേത്ര സന്ദർശന പരിപാടി നടത്തി. തന്റെ സുരക്ഷാ ഉദ്യോഗസ്ഥർ പോലും പരമ്പരാഗത മതപരമായ വസ്ത്രങ്ങൾ ധരിച്ച്കൊണ്ടായിരുന്നു അത്. എല്ലാറ്റിനും ഉപരിയായി, എല്ലാ സർക്കാർ ഓഫീസുകളിലും സ്ഥാപനങ്ങളിലും, എന്തിന്, ഏതാനും ആശുപത്രികളിലും പോലും പകുതി ദിവസത്തെ പൊതു അവധി നൽകി ഉദ്ഘാടനത്തെ അടയാളപ്പെടുത്തി!

അയോദ്ധ്യ ഇപ്പോൾ രാമന്റെ പേരിൽ മറ്റൊരു ക്ഷേത്രം മാത്രമല്ല, ഭരണകൂട അധികാരത്തിന്റെയും ഹിന്ദുമതത്തിന്റെയും കോർപ്പറേറ്റ് താൽപ്പര്യങ്ങളുടെയും വർദ്ധിച്ചുവരുന്ന സംയോജനത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയെ പുനർനിർമ്മിക്കുന്നതിന്റെ പ്രതീകമാണ്. ഇന്ത്യയിലെ ഏറ്റവും പ്രമുഖരായ കോർപ്പറേറ്റ് മുഖങ്ങളും ബിജെപി-ആർഎസ്എസ് നേതൃത്വവും ഉന്നത ഭരണഘടനാ സ്ഥാനങ്ങളിലുള്ള വ്യക്തികളും ചടങ്ങിൽ പങ്കെടുത്തു. നേരത്തെ ജനങ്ങളുടെ 'പ്രധാന സേവകൻ' എന്ന് സ്വയം വിശേഷിപ്പിച്ചിരുന്ന പ്രധാനമന്ത്രി ഇപ്പോൾ ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധിയായി സ്വയം കരുതുമ്പോഴും , അദ്ദേഹത്തിന്റെ ഭക്തർ മോദിയെ ദൈവത്തിന്റെ പ്രതിരൂപമോ അവതാരമോ ആയി ഉയർത്തിക്കാട്ടാൻ തുടങ്ങിയപ്പോഴും, അതിവേഗത്തിൽ ഇല്ലാതായിക്കൊണ്ടിരിക്കുന്നത് ആധുനിക ഇന്ത്യ ഒരു മതേതര ജനാധിപത്യ റിപ്പബ്ലിക് എന്ന ആശയമാണ്. ദൈവികമായി നിയമിക്കപ്പെട്ടതും, കോർപ്പറേറ്റ് പിന്തുണയുള്ളതും ആയ ഒരു രാജവാഴ്ചയായി റിപ്പബ്ലിക് ഫലത്തിൽ രൂപാന്തരപ്പെടുകയാണ്.

ക്ഷേത്രനിർമ്മാണം ഇതുവരെ പൂർത്തിയായിട്ടില്ല. ( അതുകൊണ്ടാണ് ശങ്കരാചാര്യന്മാർ ഇപ്പോൾ നടന്ന പ്രതിഷ്ഠയെ വേദപാരമ്പര്യത്തിന്റെ ലംഘനം എന്ന് വിളിക്കുന്നത് ). എന്നാൽ, നഗരം മുഴുവൻ വൻതോതിലുള്ള നിർമ്മാണ, സൗന്ദര്യവൽക്കരണ പ്രവർത്തനങ്ങളുടെ കേന്ദ്രമായി മാറിയിരിക്കുന്നു, ഒപ്പം വലിയ തോതിൽ വീടുകളിൽനിന്ന് ആളുകളെ കുടിയൊഴിപ്പിക്കുന്നതും കടകളും ആരാധനാലയങ്ങളും മറ്റും പൊളിച്ചുമാറ്റുന്നതും തുടരുകയാണ്. . മൂന്ന് പ്രധാന റോഡുകൾ രാംപഥ്, ഭക്തി പാത, രാമജന്മഭൂമി പാത എന്നിങ്ങനെ പുനർനാമകരണം ചെയ്തിരിക്കുന്നു, 30,000 കോടി രൂപ ചെലവിട്ടാണ് റോഡുകൾ വീതികൂട്ടി മനോഹരമാക്കുന്നത്. രാംപഥിന്റെ നിർമ്മാണത്തിൽ 2,200 കടകൾ, 800 വീടുകൾ, 30 ക്ഷേത്രങ്ങൾ, 9 പള്ളികൾ, 6 ശവകുടീരങ്ങൾ എന്നിവ നശിപ്പിക്കപ്പെട്ടു. അയോദ്ധ്യയെ ലോകോത്തര വിനോദസഞ്ചാര കേന്ദ്രമായി വികസിപ്പിക്കാനുള്ള നീക്കത്തിന്റെ അർത്ഥം അദാനി ഗ്രൂപ്പിന്റെ വരവ്, പ്രാദേശിക കർഷകരുടെയും കൃഷിയുടെയും ചെലവിൽ ലാഭകരമായ ഭൂവിപണിയുടെ ഉയർച്ച, പരിസ്ഥിതിലോല മേഖലയിൽ പരിസ്ഥിതിക്ക് അപകടകരമായ നിർമ്മാണപ്രവർത്തനങ്ങൾ എന്നിവയെല്ലാമാണ് സരയൂ നദിയുടെ തീരത്ത് നടക്കുന്നത്.

മതം, ഭരണകൂട അധികാരം, വൻകിട ബിസിനസ്സ് എന്നിവയുടെ ഒത്തുചേരൽ മതത്തെ വ്യക്തികളുടെ സ്വകാര്യമേഖലയിൽ നിന്ന് വൻകിട ബിസിനസ്സുകളുടെയും വൻ കെട്ടുകാഴ്ചകളുടെയും ചുഴിയിലേക്ക് കൊണ്ടുപോകുന്നു. വാരാണസി, മഥുര, ഇപ്പോൾ അയോധ്യ എന്നിവിടങ്ങളിൽ നിർമ്മിക്കുന്ന ഇടനാഴികൾ പഴയ കെട്ടിടങ്ങളും കടകളും ചെറിയ ക്ഷേത്രങ്ങളും പോലും വ്യാപകമായി തകർക്കുന്നതിലേക്ക് നയിച്ചു. ചെറുകിട കൃഷിയുടെയും ചെറുകിട കച്ചവടത്തിന്റെയും കോർപ്പറേറ്റ് ഏറ്റെടുക്കലിന് ഒരു സമാന്തരം എന്നപോലെ, കേന്ദ്രീകരണത്തിന്റെയും നിർബന്ധിത ഏകീകരണത്തിന്റെയും ആയ ഒരു പ്രതിഭാസം മതവിശ്വാസത്തിന്റെ മേഖലയിലും നടക്കുന്നതിനാണ് ഇത് സാക്ഷ്യം വഹിക്കുന്നത്. രാമന്റെ രാഷ്ട്രീയവൽക്കരണം, പ്രത്യേകിച്ച് ആസന്നമായ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ, രാമക്ഷേത്രവും മോദി നിർമ്മിച്ച സ്മാരകവും തമ്മിലുള്ള വ്യത്യാസം പോലും ഇല്ലാതായി. അയോധ്യയിൽ മോദിയുടെ കൂറ്റൻ കട്ടൗട്ടുകൾ രാമനെപ്പോലും ചെറുതാക്കുന്ന തരത്തിൽ ആയിരുന്നു. പരമോന്നത നേതാവിനോടുള്ള വ്യക്ത്യാരാധനയ്ക്ക് നൽകുന്ന പ്രചാരണം സാധാരണ മനുഷ്യരുടെ രാമഭക്തിയെ പരമാവധി ചൂഷണം ചെയ്യുംവിധമാണ്.
പത്തുവർഷത്തെ വർഗീയ വിദ്വേഷത്തിനും വഞ്ചനാപരമായ ജനകീയതയുടെ പരിവേഷത്തിനും ശേഷം വരുന്ന തെരഞ്ഞെടുപ്പിൽ അധികാരം പിടിക്കാൻ ആഗ്രഹിക്കുന്ന മോദി സർക്കാർ അയോധ്യയിലെ രാമക്ഷേത്രത്തെ തിരഞ്ഞെടുപ്പിലെ തുറുപ്പുചീട്ടായി ഉപയോഗിക്കാൻ ശ്രമിക്കുകയാണ്. ഇന്ത്യയെക്കുറിച്ചുള്ള സംഘപരിവാറിന്റെ ഹൈന്ദവ മേധാവിത്വ ​​ദർശനത്തിന്റെ ഏറ്റവും വ്യക്തമായ പ്രതീകം കൂടിയാണിത്. രാമായണം നിസ്സംശയമായും ഏറ്റവും ജനപ്രിയമായ ഇതിഹാസങ്ങളിലൊന്നാണ്, എന്നാൽ ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യത്തിൽ രാമായണത്തിനും നിരവധി പതിപ്പുകളും വൈവിധ്യമാർന്ന വ്യാഖ്യാനങ്ങളുമുണ്ട്. ഇന്ത്യയുടെ വൈവിധ്യമാർന്ന സ്വത്വത്തെ ബുൾഡോസ് ചെയ്ത് ഒരു ഭൂരിപക്ഷ ഏകീകൃതത്വം അടിച്ചേൽപ്പിക്കാനുള്ള ഏതൊരു ശ്രമവും - മതം, ഭാഷ, പാചകരീതി , സംസ്കാരം എന്നിവയിലോ, അല്ലെങ്കിൽ മറ്റേതെങ്കിലും മേഖലകളിലോ ആയയാലും - ഒരു ഏകീകൃത രാജ്യമെന്ന നിലയിൽ ഇന്ത്യയുടെ നിലനിൽപ്പിന് തന്നെ വിനാശകരമാണെന്ന് മനസ്സിലാക്കാൻ പ്രയാസമില്ല. ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ളതും വൈവിധ്യപൂർണ്ണവുമായ ഒരു രാജ്യത്തിന്റെ നിലനിൽപ്പിന്റെ സജീവമായ ഒരേയൊരു മാർഗ്ഗം മതേതരവും വൈവിധ്യപൂർണ്ണവുമായ ജനാധിപത്യമാണ്.
2024 ജനുവരി 22/23 ന് ഇടയിലെ രാത്രി, ഓസ്‌ട്രേലിയൻ മിഷനറിമാരായ ഗ്രഹാം സ്റ്റെയിൻസിനെയും അദ്ദേഹത്തിന്റെ മക്കളായ ഫിലിപ്പിനെയും (10 വയസ്സ്), തിമോത്തിയെയും (6 വയസ്സ്) ധാരാ സിംഗ് എന്ന ബജ്‌റംഗ്ദൾ നേതാവ് പ്രേരിപ്പിച്ച ആൾക്കൂട്ടം ക്രൂരമായി കൊലപ്പെടുത്തിയതിന്റെ ഇരുപത്തഞ്ചാം വാർഷികം കൂടിയാണ് എന്നത് ഒരു ആകസ്മികതയാവാം. രാമനോടുള്ള കൂറ് പ്രകടിപ്പിക്കാൻ "ജയ് ശ്രീറാം" എന്ന് വിളിക്കുന്ന സംഘ് ബ്രിഗേഡ് അതിനെ ക്രൂരമായ വർഗീയ കലാപങ്ങൾ നടത്താനും ആഘോഷിക്കാനുമുള്ള ഒരു മുദ്രാവാക്യവും ആഹ്വാനവുമാക്കി മാറ്റിയിരിക്കുന്നു. ധാരാ സിംഗ് ശിക്ഷിക്കപ്പെട്ടതിന് ശേഷവും സംഘ് ബ്രിഗേഡ് ഇത്തരം ഭീകരപ്രവർത്തനങ്ങൾ നടത്തുന്നവരെ സംരക്ഷിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നത് സാധാരണ കാഴ്ച്ചയായിരിക്കുന്നു. ഡിസംബർ 6 "വീരദിനം" ആയി ആഘോഷിക്കുന്ന സംഘ് ബ്രിഗേഡിന്, ജനുവരി 22 അതിന്റെ പുതിയ "റിപ്പബ്ലിക് ദിന"മായി മാറും.
ഇന്ത്യയെ ഒരു മതേതര ജനാധിപത്യ റിപ്പബ്ലിക്കായി പ്രഖ്യാപിക്കാൻ മുൻഗാമികൾ തയ്യാറാക്കിയ ഭരണഘടന അംഗീകരിച്ച ഇന്ത്യയിലെ ജനങ്ങൾ, ഫാസിസ്റ്റുകളുടെ ഹീനമായ അജണ്ടയ്‌ക്കെതിരെ ഭരണഘടനയെയും റിപ്പബ്ലിക്കിനെയും സംരക്ഷിക്കാൻ എന്നത്തേക്കാളും ശക്തമായി പോരാടേണ്ടതുണ്ട്.

Thursday 11 January 2024

 09-01-2024 " നാം ഇന്ത്യയിലെ ജനങ്ങൾ " ക്കു മുന്നിൽ വെക്കാനുള്ള വിനീതമായ ഒരു അഭ്യർത്ഥന


പ്രിയ സ്നേഹിതരേ,
ഈ വർഷം നമ്മുടെ റിപ്പബ്ലിക് അതിന്റെ അസ്തിത്വത്തിന്റെ 75-ാം വർഷത്തിലേക്ക് പ്രവേശിക്കുകയാണല്ലോ. പുതുവർഷം ആരംഭിക്കുമ്പോൾ, 2024ലെ നിർണായകമായ പൊതു തെരഞ്ഞെടുപ്പിന് ഇനി ഏതാനും ആഴ്ചകൾ മാത്രമേയുള്ളൂവെന്ന് നമുക്കറിയാം. പത്ത് വർഷം മുമ്പ് നരേന്ദ്ര മോദി അധികാരത്തിൽ വന്നത് 'അച്ഛേ ദിൻ' അഥവാ 'നല്ല നാളുകൾ' കൊണ്ടുവരുമെന്നും , എല്ലാ കള്ളപ്പണവും തിരികെ കൊണ്ടുവരുമെന്നും , പ്രതിവർഷം രണ്ട് കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും വാഗ്ദാനം ചെയ്തുകൊണ്ടായിരുന്നു. കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നും , 2022 ഓടെ എല്ലാ കുടുംബത്തിനും ഒരു വീട് ഉറപ്പാക്കുമെന്നും ഉള്ള വാഗ്ദാനം നൽകിയപ്പോൾ നിരവധി ഇന്ത്യക്കാർ 2019ൽ അദ്ദേഹത്തിന് രണ്ടാമതൊരു അവസരം നൽകി. ജനങ്ങൾക്ക് നൽകിയ ഓരോ വാഗ്ദാനവും ഓരോ നാണംകെട്ട പരിഹാസവും ജനങ്ങളോടുള്ള ക്രൂരമായ അവഹേളനവും ആയി കലാശിച്ചപ്പോൾ 2024ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പിയും ആർ എസ് എസും അയോധ്യയിലെ രാമക്ഷേത്രം തങ്ങളുടെ ഏറ്റവും വലിയ നേട്ടമായി എടുത്തുകാണിക്കുകയും രാമന്റെ പേരിൽ വീണ്ടും നിങ്ങളുടെ വോട്ട് തേടുകയും ചെയ്യുന്ന തിരക്കിലാണ്.
രാമായണം തലമുറകളായി ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ ഹൃദയത്തോട് ചേർന്നുനിൽക്കുന്നുവെന്നത് സത്യമാണ്. സത്യത്തിന്റെയും നീതിയുടെയും സാർവ്വത്രിക ക്ഷേമത്തിന്റെയും ഉള്ളടക്കത്തോടുകൂടിയ സൽഭരണത്തിനായുള്ള ഒരു ജനപ്രിയ ഇന്ത്യൻ രൂപകമായി രാമരാജ്യം പലപ്പോഴും വിഭാവന ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, ഭിന്നിപ്പും വിദ്വേഷവും അക്രമവും സാർവ്വത്രികമായ 21-ാം നൂറ്റാണ്ടിലെ ആധുനിക രാമരാജ്യത്തിലേക്കുള്ള കവാടമാണോ അയോധ്യയിലെ രാമക്ഷേത്രം ? രാമക്ഷേത്ര ഉദ്ഘാടനത്തിന്റെ പളപളാ മിന്നുന്ന കാഴ്ച്ചകൾ പത്തുവർഷത്തെ മോദി ഭരണം നമ്മെ തള്ളിവിട്ട സർവ്വതല പ്രതിസന്ധിയുടെ യാഥാർഥ്യം കാണാതിരിക്കും വിധം നമ്മെ അന്ധരാക്കാതിരിക്കട്ടെ. ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യത്തിന് ആധുനിക മതേതര ജനാധിപത്യം എന്ന ഭരണഘടനാപരമായ വാഗ്ദാനത്തെ അനുദിനം പരിഹസിക്കുന്നതിന്റെ വർദ്ധിച്ചുവരുന്ന അടയാളങ്ങൾ നമുക്ക് അവഗണിക്കാൻ സാധ്യമല്ല.
1992 ഡിസംബർ 6 ന് ബാബറി മസ്ജിദ് തകർത്തത് ഭരണഘടനയുടെ കടുത്ത ലംഘനമാണെന്ന് 2019 ലെ സുപ്രീം കോടതി വിധി വിശേഷിപ്പിച്ചിരുന്നു. എന്നിട്ടും, ആരാധനാലയങ്ങളെച്ചൊല്ലിയുള്ള എല്ലാ തർക്കങ്ങളും അവസാനിപ്പിച്ച് സമാധാനത്തിന്റെയും ഐക്യത്തിന്റെയും കാലഘട്ടത്തിലേക്ക് നയിക്കുമെന്ന് പ്രതീക്ഷിച്ച് സുപ്രീം കോടതി രാം മന്ദിർ ട്രസ്റ്റിന് പട്ടയം നൽകി. എന്നാൽ, സംഘപരിവാർ ഇപ്പോൾ രാജ്യത്തുടനീളം ഇത്തരം സംഘർഷങ്ങൾ വ്യാപിപ്പിക്കാനും, 1947 ആഗസ്ത് 15 വരെ നിലനിന്ന തൽസ്ഥിതിക്കു ആരാധനാലയങ്ങളുടെ കാര്യത്തിൽ ശാശ്വത സ്വഭാവം ഉറപ്പുനൽകുന്ന 1991 ലെ ആരാധനാലയ നിയമം റദ്ദാക്കാനും ആഗ്രഹിക്കുന്നു. അയോധ്യ ക്ഷേത്രം ഭരണകൂടത്തിന്റെ മുൻഗണനാ അജണ്ടയാക്കി മാറ്റാൻ സുപ്രീം കോടതി തീർച്ചയായും മോദി സർക്കാരിനോട് ആവശ്യപ്പെട്ടില്ല.
പൊതുഗതാഗതമോ, പൊതുമേഖലാ വ്യവസായമോ, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ അവശ്യ പൊതുസേവനങ്ങളോ ആകട്ടെ - അടിസ്ഥാനപരമായി പൊതുനിയന്ത്രണത്തിൽ ആയിരിക്കേണ്ട എന്തും മോദി സർക്കാർ മൊത്തമായോ, ഘട്ടം ഘട്ടമായോ സ്വകാര്യവത്കരിക്കുകയാണ്. മതം, മത വിശ്വാസം അല്ലെങ്കിൽ മതവികാരം പോലെയുള്ള ഒന്ന്, പൂർണ്ണമായും ഒരു പൗരന്റെ സ്വകാര്യ മണ്ഡലത്തിൽ ഒതുങ്ങി നിൽക്കേണ്ട വിഷയമാണ്. എന്നാൽ അതെല്ലാം പൂർണ്ണമായും സർക്കാർ ഏറ്റെടുത്തിരിക്കുകയാണ്. തെരഞ്ഞെടുക്കപ്പെട്ട ഒരു ഗവൺമെന്റിന്റെ പ്രധാനമന്ത്രി ഇപ്പോൾ ഒരു പുരോഹിതനെപ്പോലെ പെരുമാറുകയും, ജനങ്ങളോടും അവരുടെ പാർലമെന്റിനോടും ഉത്തരം നൽകാൻ ബാദ്ധ്യത ഇല്ലാത്ത, ദൈവഹിതം അനുസരിച്ച് തെരഞ്ഞെടുക്കപ്പെട്ട ഒരു പ്രതിനിധിയായി സ്വയം അവതരിപ്പിക്കുകയും ചെയ്യുകയാണ്. . 1950 ജനുവരി 26 ന് സ്വതന്ത്ര ഇന്ത്യ സ്വയം പ്രഖ്യാപിച്ച ഒരു ആധുനിക റിപ്പബ്ലിക് എന്ന ആശയത്തിന്റെ പൂർണ്ണമായ നിഷേധമാണിത്.
യൂണിവേഴ്‌സിറ്റികൾ മുതൽ റെയിൽവേ സ്‌റ്റേഷനുകൾ വരെ എല്ലായിടത്തും പൊതുചെലവിൽ മോദിയുടെ സെൽഫി പോയിന്റുകളാണ് ഇപ്പോൾ കാണുന്നത്. മറ്റെല്ലാം കരാർ അടിസ്ഥാനത്തിൽ പ്രവർത്തിക്കുമ്പോൾ സർക്കാരിന്റെ പ്രചാരണം മാത്രമാണ് സ്ഥിരം വിഷയം. സ്ഥിരം ജോലി എന്ന ആശയം ഇന്ത്യയിലെ യുവാക്കളിൽ നിന്ന് എടുത്തുകളഞ്ഞിരിക്കുന്നു - സൈന്യം അറിയാതെ എങ്ങനെയാണ് അഗ്നിവീർ പദ്ധതി അടിച്ചേൽപ്പിച്ചതെന്ന് ഇന്ത്യയുടെ മുൻ കരസേനാ മേധാവി ഇപ്പോൾ നമ്മോട് പറയുന്നു. 500, 1000 രൂപാ നോട്ടുകൾ റദ്ദാക്കിയ അതേ രീതിയിൽ, തുടർന്ന് പുറത്തിറക്കിയ 2,000 രൂപ നോട്ടുകൾ പോലും ഇന്ത്യയിലെ ബാങ്കർമാരുമായും സാമ്പത്തിക വിദഗ്ധരുമായും കൂടിയാലോചിക്കാതെ നിരോധിച്ചു.
അനധികൃതമായി ഇന്ത്യയിലേക്ക് കുടിയേറാൻ ശ്രമിക്കുന്ന വിദേശികളെ കുറിച്ച് ഈ വർഷങ്ങളിലെല്ലാം സർക്കാർ നമ്മളോട് പറഞ്ഞു. ഇന്ത്യക്കാരെ വിദേശ രാജ്യങ്ങളിൽ നിന്ന് എത്തിയ അനധികൃത കുടിയേറ്റക്കാരായി മുദ്രകുത്തി തിരിച്ചയക്കുന്നതിനെക്കുറിച്ച് ഇപ്പോൾ നമ്മൾ പതിവായി കേൾക്കുന്നു. കഴിഞ്ഞ ദിവസം ഏറെയും ഗുജറാത്തിൽനിന്നുള്ള ഇന്ത്യൻ യാത്രക്കാരുമായി ഒരു മുഴുവൻ വിമാനം, ഫ്രാൻസിൽ ഇറക്കി യാത്രക്കാരെ ഇന്ത്യയിലേക്ക് തിരിച്ചയച്ചു. യുഎസ്എ, യുകെ, ഓസ്‌ട്രേലിയ തുടങ്ങി നിരവധി പാശ്ചാത്യ രാജ്യങ്ങളിലെ പൗരന്മാരാകാൻ സമ്പന്നരായ ഇന്ത്യക്കാർ ഇന്ത്യൻ പൗരത്വം ഉപേക്ഷിക്കുകയാണ്. നിരവധി ഇന്ത്യൻ മുതലാളിമാർ ഇന്ത്യൻ ബാങ്കുകളിൽ നിന്ന് വൻതുക വായ്പയെടുത്ത് രാജ്യം വിട്ടിട്ടുണ്ട്. അതിനിടെ, ഇന്ത്യൻ തൊഴിലാളികളെ വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്നതിനൊപ്പം സമ്പന്നരുടെ വായ്പയും സർക്കാർ എഴുതിത്തള്ളുന്നു. തങ്ങളുടെ ജീവൻ പണയപ്പെടുത്തി ഇസ്രയേലിൽ പോയി ജോലി ചെയ്യാൻ പോലും ഇന്ത്യൻ തൊഴിലാളികളെ അയക്കാനുള്ള വ്യഗ്രതയിലാണ് ബിജെപി സർക്കാരുകൾ.
ഇന്ത്യയിലെ വലിയൊരു വിഭാഗം പൗരന്മാരുടെ ജീവിതം കൂടുതൽ അരക്ഷിതമായിക്കൊണ്ടിരിക്കുകയാണ്. മുസ്‌ലിംകൾ ആൾക്കൂട്ട ആക്രമണങ്ങളും ബുൾഡോസറുകളും നേരിടുന്ന സംഭവങ്ങൾ പതിവായി മാറിയിരിക്കുന്നു. പാവപ്പെട്ടവർ നഗരങ്ങളിൽ നിന്ന് വലിയ തോതിലുള്ള കുടിയൊഴിപ്പിക്കൽ നേരിടുന്നു. ദലിതർക്കും ആദിവാസികൾക്കുമെതിരായ അതിക്രമങ്ങളിലെ കുറ്റവാളികൾ ഒരിക്കലും ശിക്ഷിക്കപ്പെടുന്നില്ല, അത്തരം കേസുകളുടെ സംഭവങ്ങൾ ഗണ്യമായി വർദ്ധിച്ചു. ഐടി സെല്ലുകൾ മുതൽ സംസ്ഥാന അസംബ്ലികളും പാർലമെന്റും വരെയുള്ള എല്ലാ തലങ്ങളിലും സ്ത്രീവിരുദ്ധ ആക്രമണങ്ങൾ നടത്തുന്നവരെ ബിജെപി പ്രോത്സാഹിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നു.
ഭരണഘടന നമുക്ക് സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവും ആയ നീതി വാഗ്ദാനം ചെയ്തിട്ടുണ്ട് . എന്നിട്ടും നീതി ആവശ്യപ്പെടുന്ന ആളുകൾ ഇന്ന് കള്ളക്കേസുകളിൽ പ്രതികളാക്കപ്പെടുകയും ജെയിലിൽ അടയ്ക്കപ്പെടുകയും ചെയ്യുന്നു. കർഷകരുടെയും തൊഴിലാളികളുടെയും അവകാശങ്ങൾ കവർന്നെടുക്കാൻ കാർഷിക നിയമങ്ങളും തൊഴിൽ നിയമങ്ങളും ഉപയോഗിച്ചതിന് പിന്നാലെ, ഇന്ത്യയെ ഒരു യഥാർത്ഥ പോലീസ് സ്റ്റേറ്റ് ആക്കി മാറ്റാൻ മോദി സർക്കാർ ഇപ്പോൾ ക്രിമിനൽ നിയമങ്ങളുടെ അലകും പിടിയും മാറ്റുകയാണ്. ഗവൺമെന്റിനെതിരായ എല്ലാ വിയോജിപ്പുകളും പ്രക്ഷോഭങ്ങളും ഇപ്പോൾ ഭീകരപ്രവർത്തനങ്ങളായി കണക്കാക്കാനും , ഭീകരവിരുദ്ധ നിയമങ്ങൾ പ്രകാരം ക്രൂരമായ അടിച്ചമർത്തലിന് പൗരരെ വിധേയരാക്കാനും ബാധ്യസ്ഥമാണ്.
ഇന്ത്യ ഒരു വികസിത രാജ്യമായി മാറുന്നതിന്റെയും കരുത്തുറ്റ ജനാധിപത്യ രാജ്യമാകുന്നതിന്റെയും സൂചനകളല്ല ഇത്. ഇത് ഫാസിസത്തിന്റെ അടയാളങ്ങളാണ്, ഭീകരതയുടെയും അടിച്ചമർത്തലിന്റെയും സ്ഥിരവും സ്ഥാപനവൽക്കരിച്ചതുമായ ഭരണം. നമ്മുടെ ഭരണഘടനയുടെ ആമുഖം വായിക്കുകയും വ്യക്തിഗത പൗരർ എന്ന നിലയിലും കൂട്ടായി ഒരു റിപ്പബ്ലിക് എന്ന നിലയിലും നമ്മുടെ സ്വന്തം ജീവിത സാഹചര്യങ്ങൾ നോക്കുകയും ചെയ്യുമ്പോൾ, ഭരണഘടനാ ലക്ഷ്യങ്ങൾക്കും പ്രതിബദ്ധതകൾക്കും എതിരായ ഒരു ദിശയിലേക്ക് രാജ്യം ദിവസവും തള്ളപ്പെടുന്നത് എങ്ങനെയെന്ന് നമുക്ക് കാണാൻ കഴിയും.
പത്തുവർഷത്തെ മോദി സർക്കാർ, പാർലമെന്റ് അംഗങ്ങളെ സർക്കാരിന്റെ ഇഷ്ടപ്രകാരം പുറത്താക്കുകയും സസ്‌പെൻഡ് ചെയ്യുകയും ചെയ്യുന്ന പ്രതിപക്ഷരഹിത പാർലമെന്റിന്റെ അവസ്ഥയിലേക്ക് നമ്മെ തള്ളിവിട്ടിരിക്കുന്നു. ഭരണഘടനയിൽ വിവരിച്ചിരിക്കുന്ന സംസ്ഥാനങ്ങളുടെ യൂണിയൻ എന്നതിനുപകരം, തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകളുടെ മേൽ ഗവർണർമാർ ഭരിക്കുന്ന വിപുലമായ ഡെൽഹി ദർബാർ പോലെയാണ് ഇന്ത്യ കൂടുതലായി കാണപ്പെടുന്നത് ; ജമ്മു കശ്മീരിന്റെ ഭരണഘടനാപരമായ അവകാശങ്ങൾ ഇല്ലാതാക്കി രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കപ്പെട്ടു. മണിപ്പൂർ മാസങ്ങളോളം കത്തിക്കൊണ്ടിരിക്കുന്നു. ഒരു ദിവസമെങ്കിലും സംസ്ഥാനം സന്ദർശിച്ചില്ല എന്നത് പോകട്ടെ, പാർലമെന്റിൽ ആ സംസ്ഥാനത്തെക്കുറിച്ച് ഒരക്ഷരം പരാമർശിക്കാൻ പ്രധാനമന്ത്രി ഇതുവരെയും കൂട്ടാക്കിയിട്ടില്ല.
ഗാസയിൽ പലസ്തീനിയൻ കുട്ടികളെ ദിനംപ്രതി ഇസ്‌റയേൽ കൂട്ടക്കൊല ചെയ്യുന്നതിനെക്കുറിച്ച് ലോകം മുഴുവൻ ഇന്ന് ആശങ്കയിലാണ്. മനുഷ്യരാശിക്കെതിരായ ഈ യുദ്ധത്തിൽ, ലോകത്തിലെ ഏറ്റവും വലിയ സാമ്രാജ്യത്വ ശക്തിയായ അമേരിക്കയുടെയും ഇന്ത്യയുടെ മുൻ കൊളോണിയൽ ഭരണാധികാരിയായ യു കെ യുടെയും പൂർണ്ണ പിന്തുണ ഇസ്രായേലിനുണ്ട്. കൊളോണിയൽ ഭരണകാലത്ത് ജാലിയൻവാലാബാഗ് പോലുള്ള കൂട്ടക്കൊലകളുടെ പരമ്പര അനുഭവിച്ച രാജ്യമെന്ന നിലയിൽ, ഗാസയിൽ ഉടനടി വെടിനിർത്തൽ മാത്രമല്ല, ഇസ്രായേലിന്റെ യുദ്ധക്കുറ്റങ്ങൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ പലസ്തീനികൾക്കൊപ്പം നിൽക്കേണ്ടതായിരുന്നു. വംശീയതയ്ക്കും കൊളോണിയലിസത്തിനുമെതിരെ ഗാന്ധി തന്റെ ചരിത്രപരമായ പോരാട്ടം ആരംഭിച്ചതും 20-ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ വർണ്ണവിവേചനത്തിന്റെ ക്രൂരമായ ഭരണത്തെ പരാജയപ്പെടുത്തിയതുമായ ദക്ഷിണാഫ്രിക്ക, ഇന്ന് അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ഇസ്രായേലിനെതിരെ നടപടി ആവശ്യപ്പെടുന്നത് നമുക്ക് കാണാൻ കഴിയും. എന്നാൽ മോദി സർക്കാരിന് കീഴിൽ, നീതിയുടെയും സ്വാതന്ത്ര്യത്തിന്റെയും സമാധാനത്തിന്റെയും ആഗോള ശബ്ദത്തിൽ നിന്ന് ഇന്ത്യ ഒറ്റപ്പെട്ടു, യുഎസ്-ഇസ്രായേൽ യുദ്ധ യന്ത്രവുമായി അടുത്ത ബന്ധം പുലർത്തുകയാണ്.
വിനാശകരമായ മോദി ഭരണത്തിന്റെ അഞ്ച് വർഷം കൂടി ഇന്ത്യയ്ക്ക് താങ്ങാനാവില്ല. സ്വതന്ത്ര ഇന്ത്യയിൽ അധികാരം കവർന്നെടുക്കുന്ന തവിട്ടുനിറക്കാരായ സാഹിബ്‌ മാർക്കെതിരെ ഭഗത് സിംഗ് മുന്നറിയിപ്പ് നൽകിയിരുന്നു. മതവും ഭരണവും സമന്വയിപ്പിച്ചാൽ അനിവാര്യമായും സംഭവിക്കുന്ന രാഷ്ട്രീയത്തിലെ ഭക്തി ഏകാധിപത്യത്തിന് വഴിയൊരുക്കുമെന്ന് അംബേദ്കർ നമ്മോട് പറഞ്ഞിരുന്നു. നമ്മുടെ റിപ്പബ്ലിക്കിന്റെ 74-ാം വാർഷികം ആഘോഷിക്കുമ്പോൾ, ഈ മുന്നറിയിപ്പുകൾ എന്നത്തേക്കാളും സത്യമാണ്.
അതിനാൽ റിപ്പബ്ലിക് വീണ്ടെടുക്കാൻ നാം തീരുമാനിച്ച സമയമാണിത്. ഇന്ത്യയിലെ യഥാർത്ഥ ഉത്പാദകരായ തൊഴിലാളികൾക്കും കർഷകർക്കും അവരുടെ അവകാശങ്ങൾ ലഭിക്കണം. യുവ ഇന്ത്യക്ക് സുരക്ഷിതമായ ഭാവി ഉണ്ടായിരിക്കണം. ഇന്ത്യയിലെ സ്ത്രീകൾക്കും അടിച്ചമർത്തപ്പെട്ടവർക്കും സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട ബഹുജനങ്ങൾക്കും പൂർണ്ണ സ്വാതന്ത്ര്യവും നീതിയും അന്തസ്സും ലഭിക്കണം. മതപരമോ ഭാഷാപരമോ ആയ ന്യൂനപക്ഷങ്ങൾക്ക് തുല്യ അവകാശങ്ങളും അഭിവൃദ്ധി പ്രാപിക്കാനുള്ള അവസരങ്ങളും ലഭിക്കണം, ഇന്ത്യയുടെ സമ്പന്നമായ വൈവിധ്യം ഏകത്വത്തിന്റെ പേരിൽ ബുൾഡോസർ ചെയ്യപ്പെടരുത്.
നമ്മുടെ സ്വാതന്ത്ര്യ സമരത്തിൽ നിന്ന് ഉരുത്തിരിഞ്ഞതും ഇന്ത്യയെ സാർവ്വത്രികമായ പ്രായപൂർത്തി വോട്ടവകാശമുള്ള ഒരു പരമാധികാര ജനാധിപത്യ റിപ്പബ്ലിക്കായി പ്രഖ്യാപിച്ചതുമായ ഭരണഘടന ഇപ്പോഴും നമ്മുടെ പക്കലുണ്ട്. അംബേദ്കറുടെ നേതൃത്വത്തിൽ രൂപീകരിച്ച ഭരണഘടനയെ കൊളോണിയൽ ഭരണഘടനയെന്ന് ഇന്ന് മോദി ഭരണത്തിലെ പലരും പരസ്യമായി വിശേഷിപ്പിക്കാൻ തുടങ്ങിയിരിക്കുന്നു. നിയമങ്ങൾ തിരുത്തിയെഴുതപ്പെടുന്നതുപോലെ, ഇന്ത്യയുടെ പാർലമെന്ററി ജനാധിപത്യത്തെ പ്രസിഡൻഷ്യൽ സ്വേച്ഛാധിപത്യമാക്കി മാറ്റാൻ പുതിയ ഭരണഘടനയ്ക്കായി സംഘ് ബ്രിഗേഡിലും മോദി ക്യാമ്പിലും മുറവിളി ഉയരുന്നു. ഇന്ത്യയിലെ അടിച്ചമർത്തപ്പെട്ട ജനങ്ങൾക്കും സ്ത്രീകൾക്കും അടിമത്തത്തിന്റെ നിയമാവലിയായ മനുസ്മൃതി ആധുനിക ഇന്ത്യയുടെ ഭരണഘടനയായി ഉണ്ടെന്നുള്ള ആർഎസ്എസിന്റെ പഴയ രൂപകൽപ്പന നാം മറക്കരുത്.
അതുകൊണ്ട് നമ്മുടെ ഓരോ വോട്ടും 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വിനാശകരമായ മോദി ഭരണത്തിന്റെ പരാജയം ഉറപ്പാക്കട്ടെ. ഫാസിസ്റ്റ് മോദി സർക്കാരിനെതിരെ വിശാല പ്രതിപക്ഷ ഐക്യത്തിന് വേണ്ടി സിപിഐ(എംഎൽ) എല്ലാ കാലത്തും മുന്നിട്ടിറങ്ങിയിട്ടുണ്ട്. ഇന്ത്യാ സഖ്യത്തിന്റെ ഒരു ഘടകമെന്ന നിലയിൽ, വരുന്ന തിരഞ്ഞെടുപ്പിൽ നമ്മൾ വളരെ കുറച്ച് സീറ്റുകളിൽ മാത്രമേ മത്സരിക്കാൻ സാദ്ധ്യതയുള്ളൂ. പക്ഷേ ഇന്ത്യാ മുന്നണിയിലെ സഖ്യകക്ഷികളുടെ വിജയത്തിനായി എല്ലായിടത്തും പ്രവർത്തിക്കും. കോർപ്പറേറ്റ് കൊള്ളയുടെയും വർഗീയ വിദ്വേഷത്തിന്റെയും സാമൂഹിക അടിമത്തത്തിന്റെയും ശക്തികൾക്ക് മേൽ സ്വാതന്ത്ര്യവും നീതിയും വിജയിക്കട്ടെ.
ബ്രിട്ടീഷ് കൊളോണിയൽ ഭരണം മുതൽ ജമീന്ദാരി വ്യവസ്ഥയും ബ്രാഹ്മണ-ഫ്യൂഡൽ ആധിപത്യവും വരെയുള്ള എല്ലാ അനീതിയുടെയും അടിച്ചമർത്തലിന്റെയും ശക്തികളെ ചരിത്രപരമായി പരാജയപ്പെടുത്തിയ ഇന്ത്യൻ ജനത ഫാസിസത്തിനെതിരായ ജനാധിപത്യത്തിനായുള്ള പോരാട്ടത്തിൽ വിജയിക്കണം. ഏറ്റവുമൊടുവിൽ വിജയിച്ച കർഷകപ്രസ്ഥാനം ജനങ്ങളുടെ ഐക്യവും നിശ്ചയദാർഢ്യവുമുള്ള പോരാട്ടത്തിന്റെ ശക്തി നമുക്ക് കാണിച്ചുതന്നു. ഒറ്റക്കെട്ടായി നമുക്ക് സംഘി ഫാസിസ്റ്റുകളെ പരാജയപ്പെടുത്താൻ കഴിയും.
നമ്മൾ പോരാടും, നമ്മൾ വിജയിക്കും!
- കേന്ദ്രകമ്മിറ്റി, സിപിഐ (എംഎൽ) ലിബറേഷൻ

Tuesday 2 January 2024

 ജനുവരി 22 നെതിരേ ജനുവരി 26 : റിപ്പബ്ലിക്കിന്റെ ഭാവിക്കായുള്ള പോരാട്ടം

- ദീപങ്കർ ഭട്ടാചാര്യ, ജനറൽ സെക്രട്ടറി, സി പി ഐ (എം എൽ) ലിബറേഷൻ.

നുവരി 22 ന് അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിനോ പ്രതിഷ്‌ഠയ്ക്കോ മുന്നോടിയായി ഇന്ത്യയിലുടനീളമുള്ള ബി.ജെ.പി സർക്കാരുകളും വൻകിട മാദ്ധ്യമങ്ങളും, പ്രത്യേകിച്ച് ഹിന്ദി പത്രങ്ങളും ടിവി ചാനലുകളും ചേർന്ന് പ്രചാരണപരമായ ഒരു മിന്നൽ യുദ്ധംതന്നെ അഴിച്ചുവിട്ടിരിക്കുകയാണ്.
സംഘപരിവാറും രാജ്യവ്യാപകമായി ഉന്മാദമുണ്ടാക്കാൻ ഒരു വലിയ ജനസമ്പർക്ക പരിപാടി പ്രഖ്യാപിച്ചു. ഭൂരിപക്ഷ സമുദായത്തിന്റെ മതവികാരങ്ങളെ ഇത്രയധികം കണക്കുകൂട്ടിയതും ആസൂത്രിതവുമായ രീതിയിൽ ഉപയോഗിക്കുന്നത് മതാധിപത്യപരമല്ലാത്ത ഒരു രാഷ്ട്രത്തിൽ അപൂർവമായി മാത്രമേ ലോകം കണ്ടിട്ടുള്ളൂ ; അതും, ഒരു പൊതുതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്. മുപ്പത്തിയൊന്ന് വർഷം മുമ്പ് സംഘ് പരിവാർ ശക്തികൾ പട്ടാപ്പകൽ ബാബറി മസ്ജിദ് തകർത്തത് ഭരണകൂടത്തെ വെല്ലുവിളിച്ചിച്ചുകൊണ്ടായിരുന്നു, ഇന്ന് അതേ ഭരണകൂടത്തെ ഉപയോഗിച്ച് രാമക്ഷേത്രം തുറക്കുകയാണ്.
അടുത്ത സന്ദർഭം വീക്ഷിക്കുകയാണെങ്കിൽ, വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സംഘ് ബ്രിഗേഡിന്റെ പ്രചാരണത്തിലെ ഏറ്റവും വലിയ ചർച്ചാവിഷയമായിരിക്കും രാമമന്ദിർ ഉദ്ഘാടനം. എന്നാൽ, രാമക്ഷേത്രത്തിന്റെ പ്രതീകാത്മകത സംഘ്-ബിജെപി സ്ഥാപനങ്ങൾക്ക് അതിന്നും അപ്പുറമാണ്. അവരെ സംബന്ധിച്ചിടത്തോളം , ഇത് ഹിന്ദു രാഷ്ട്രത്തിന്റെയും ഇന്ത്യയുടെ 'ഹിന്ദു സ്വത്വത്തിന്റെയും' ഏറ്റവും വലിയ ചിഹ്നമാണ്. സ്വാതന്ത്ര്യം നേടുന്നതിനേക്കാൾ വലിയ പ്രാധാന്യമുള്ള നിമിഷമായാണ് സംഘപരിവാർ സൈദ്ധാന്തികർ ഇതിനെ വിശേഷിപ്പിക്കുന്നത്. അവരെ സംബന്ധിച്ചിടത്തോളം 1947 കേവലം രാഷ്ട്രീയ സ്വാതന്ത്ര്യത്തെയാണ് സൂചിപ്പിക്കുന്നത്; അയോധ്യയിലെ രാമക്ഷേത്രമാകട്ടെ, 'സാംസ്കാരിക സ്വാതന്ത്ര്യത്തെ' അടയാളപ്പെടുത്തുന്നു. അതുകൊണ്ട്, അഞ്ഞൂറ് വർഷത്തെ കാത്തിരിപ്പിനെ സൂചിപ്പിക്കാൻ അഞ്ച് വിളക്കുകൾ തെളിയിക്കാനുള്ള ആഹ്വാനവും 'സബ് കേ രാം' അല്ലെങ്കിൽ 'എല്ലാവരുടെയും രാമൻ ' എന്ന പ്രചാരണ പ്രമേയവും അവർ പുറത്തിറക്കി.
ചരിത്രത്തിൽ വേരുകൾ ഒന്നുമില്ലാത്ത മേൽപ്പറഞ്ഞ ആഖ്യാനം ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ സേവിക്കുന്നതിനായി നിർമ്മിച്ചതാണ്. രാമായണം തീർച്ചയായും നൂറ്റാണ്ടുകളായി ഇന്ത്യയിലെ ഏറ്റവും പ്രചാരമുള്ള ഇതിഹാസമാണ്, എന്നാൽ ഇതിന് വൈവിധ്യമാർന്ന സംസ്കാരങ്ങളിലും പ്രദേശങ്ങളിലും വ്യത്യസ്ത വ്യാഖ്യാനങ്ങളുണ്ട്. ഇന്ത്യയുടെ സ്വാതന്ത്ര്യസമരം എന്നറിയപ്പെടുന്ന ആധുനിക ഇന്ത്യക്കായുള്ള അന്വേഷണത്തിന്റെ ദീർഘവും ബഹുതലവും ബഹുമുഖവുമായ ചരിത്രത്തിലോ, ഇന്ത്യയുടെ കൊളോണിയൽ വിരുദ്ധ സാമൂഹിക-രാഷ്ട്രീയ പ്രക്ഷോഭത്തിനിടയിലോ ഒരിടത്തും ഒരിക്കലും അയോദ്ധ്യയിൽ രാമക്ഷേത്രം എന്ന വിഷയം പൊന്തിവന്നിരുന്നില്ല. വാസ്തവത്തിൽ, ഹിന്ദു-മുസ്ലിം ഒരുമയുടെയും ഐക്യത്തിന്റെയും ഏറ്റവും ഉയർന്ന പ്രകടനങ്ങളാൽ അടയാളപ്പെടുത്തിയ 1857 ലെ കലാപത്തിന്റെ പ്രഭവകേന്ദ്രങ്ങളിലൊന്നായിരുന്നു അയോദ്ധ്യ. ബാബറി മസ്ജിദിൽ രഹസ്യമായി രാമവിഗ്രഹം സ്ഥാപിച്ചത് ഭരണകൂടത്തിലെ ചില വിഭാഗങ്ങളുടെ ഒത്താശയോടെയായിരുന്നു. ഒരു ക്ഷേത്രം തകർത്താണ് ബാബറി മസ്ജിദ് നിർമ്മിച്ചതെന്ന ആഖ്യാനം സ്വാതന്ത്ര്യസമരത്തിന്റെ പശ്ചാത്തലത്തിൽ നിർമ്മിക്കപ്പെട്ടതും നിലനിർത്തപ്പെട്ടതും ആയ ഒരവകാശവാദമാണ് . ഒരു പുരാവസ്തു ഖനനവും ഗവേഷണവും ഇതിന് ഉപോൽബലകമായ ഒരു തെളിവും നൽകുന്നില്ല.
2019 ലെ സുപ്രീം കോടതി വിധിയിൽ നിന്നാണ് അയോധ്യയിലെ ക്ഷേത്ര നിർമ്മാണത്തിന് ഇപ്പോൾ 'സാധുത' ലഭിക്കുന്നത്. മസ്ജിദ് പൊളിച്ച നടപടി ഇന്ത്യൻ ഭരണഘടനയുടെ കടുത്ത ലംഘനമാണെന്ന് സുപ്രീം കോടതി വിലയിരുത്തി, എന്നിട്ടും ആരാധനാലയങ്ങളെക്കുറിച്ചുള്ള എല്ലാ തർക്കങ്ങളും എന്നെന്നേക്കുമായി അവസാനിപ്പിക്കുമെന്ന പ്രതീക്ഷയോടെ ഭൂമിയുടെ ഉടമസ്ഥാവകാശം ക്ഷേത്ര ട്രസ്റ്റിന് നൽകി. വിധിയിലെ ഈ 'അസാധാരണത്വം' 1947 ഓഗസ്റ്റ് 15-ന് നിയമപരമായി തർക്കവസ്തുവായി കണക്കാക്കപ്പെട്ടിരുന്ന ബാബറി മസ്ജിദ് ഒഴികെയുള്ള എല്ലാ ആരാധനാലയങ്ങൾക്കും തൽസ്ഥിതി ഉറപ്പുനൽകുന്ന 1991-ലെ നിയമത്തെ കോടതി ശരിവെക്കുന്നിടത്തും പ്രകടമായിരുന്നു. എന്നാൽ ഈ അസാധാരണമായ ഇളവ് നിമിത്തം സംഘപരിവാർ ശക്തികൾ പവിത്രമെന്ന് കരുതുന്ന ഓരോ സ്ഥലത്തിനും വേണ്ടി അവകാശവാദം ഉന്നയിക്കുന്നതിനായി 1991 ലെ നിയമം റദ്ദാക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ അവർക്ക് ധൈര്യം നൽകി.
സെക്യുലർ എന്ന വാക്കിനോട് സംഘ് ബ്രിഗേഡിന് എക്കാലവും അലർജിയുണ്ട്. ഭരണഘടനയുടെ ആമുഖത്തിൽ ഈ വാക്ക് വ്യക്തമായി ഉൾപ്പെടുത്തിയത് അടിയന്തരാവസ്ഥക്കാലത്തെ ഒരു ഭേദഗതിയിലൂടെ സംഭവിച്ചതിനാൽ, ഇന്ത്യൻ രാഷ്ട്രീയത്തിന്റെയും ഭരണഘടനയുടെയും മതേതര സ്വഭാവം നിയമപരമായി ഇല്ലാതാക്കാൻ തങ്ങൾക്ക് കഴിയുമെന്ന് സംഘ് ബ്രിഗേഡ് കരുതുന്നു. മതത്തെയും രാഷ്ട്രീയത്തെയും വേർതിരിക്കുക എന്ന അർത്ഥത്തിലുള്ള സെക്യുലറിസം, മതപരമായ കാര്യങ്ങളിൽ ഭരണകൂട അധികാരം ഇടപെടാതിരിക്കുക, മത അധികാരികൾ ഭരണകൂട കാര്യങ്ങളിൽ ഇടപെടാതിരിക്കുക എന്നിവ ആധുനിക റിപ്പബ്ലിക് എന്ന ആശയത്തിന്റെ തന്നെ കേന്ദ്രമാണ്. ഇന്ത്യയെപ്പോലെ ബഹുമതങ്ങളും സാംസ്കാരിക വൈവിധ്യങ്ങളും ഉള്ള ഒരു രാജ്യത്ത് ജനാധിപത്യത്തിന് നിലനിൽക്കാൻ കഴിയണമെങ്കിൽ ഈ ആശയം ഏറെ അടിസ്ഥാനപരവുമാണ്. ഇന്ത്യൻ രാഷ്ട്രീയത്തിന്റെ മതേതര സ്വഭാവത്തെ സാദ്ധ്യമായ എല്ലാ വിധത്തിലും തകർക്കാൻ മോദി സർക്കാർ രാമക്ഷേത്രത്തെ ഉപയോഗിക്കുന്ന അവസ്ഥയാണ്. മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും വേർതിരിവിനു വിരുദ്ധമായി, മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും യഥാർത്ഥമായ സംയോജനത്തിനാണ് നാം ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത്.
സത്യത്തോടും ജനങ്ങളോടുമുള്ള പ്രതിബദ്ധതയുടെ പേരിൽ ജനങ്ങൾ ആദരിക്കുന്ന രാമന്റെ അയോധ്യയുടെ പ്രിയപ്പെട്ട 'രാമരാജ്യ'ത്തിലേക്കല്ല ഈ സംയോജനം ഇന്ത്യയെ കൊണ്ടുപോകുന്നത് ; അത് നേരെ മറിച്ച്, അവകാശങ്ങളുള്ള പൗരന്മാരെ അധികാരമില്ലാത്ത പ്രജകളിലേക്ക് ചുരുക്കുന്ന മനുസ്മൃതി ഭരണരീതിയിലേക്ക് ഇന്ത്യയെ തള്ളിവിടുകയാണ്. ഭരണകൂടം ചെയ്യുന്ന ക്രൂരതയും സാമൂഹ്യമായ അനീതികളും മതത്താൽ ന്യായീകരിക്കപ്പെടുന്നു. പാർലമെന്റിനോടും ജനങ്ങളോടും ഉത്തരവാദിത്തമുള്ള, തിരഞ്ഞെടുക്കപ്പെട്ട ഒരു പ്രധാനമന്ത്രി രാമക്ഷേത്ര പ്രതിഷ്ഠ നടത്തുന്ന ഒരു മഹാപുരോഹിതനായി പരിവർത്തിക്കപ്പെടുമ്പോൾ , എല്ലാറ്റിനെയും ദൈവകല്പിതമെന്ന നിലയിൽ അംഗീകരിക്കാനും മതാന്ധതയുടെയും അനീതിയുടെയും ജീർണ്ണത ബാധിച്ച് പഴകിയ ബ്രാഹ്മണിക്കൽ സാമൂഹ്യക്രമത്തിന് കീഴടങ്ങാൻ ജനങ്ങൾ യഥാർത്ഥത്തിൽ പ്രോത്സാഹിപ്പിക്കപ്പെടുകയാണ്. ഇത് മതേതരത്വത്തിന് മാത്രമല്ല, ആധുനിക റിപ്പബ്ലിക് എന്ന ആശയത്തിനും കടകവിരുദ്ധമാണ്.
ഭരണം ഇപ്പോൾ ദൈവാനുഗ്രഹമായി ജനങ്ങളുടെമേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുമ്പോൾ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ ബി.ജെ.പിയുടെ സമീപകാല നിയമസഭാ തിരഞ്ഞെടുപ്പ് വിജയങ്ങൾക്ക് ശേഷം മോദി അടുത്തിടെ ഫിനാൻഷ്യൽ ടൈംസിനോട് പറഞ്ഞതുപോലെ, ഇന്ത്യയെ 'ഒരു ടേക്ക്-ഓഫിലൂടെ കൊടുമുടിയിലേക്ക്' കൊണ്ടുവന്നതായി പുറം ലോകത്തിന് മുന്നിൽ അവകാശപ്പെടുകയാണ്. അതേ അഭിമുഖത്തിൽ, ഇന്ത്യൻ ജനാധിപത്യത്തിന്റെ അവസ്ഥയെക്കുറിച്ചു പ്രകടിപ്പിക്കപ്പെടുന്ന ഏതൊരു ആശങ്കയും ഇന്ത്യൻ ജനതയുടെ ബുദ്ധിശക്തിയെ അപമാനിക്കുന്നതായി മോദി തള്ളിക്കളയുന്നു ; ടാറ്റ ഗ്രൂപ്പ് ഉൾപ്പെടുന്ന സമുദായമായ പാഴ്‌സികളെ ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ ഭേദപ്പെട്ട പദവി എടുത്തുകാട്ടുന്നതിനുള്ള പരസ്യമായി ഉപയോഗിക്കുന്നു; ഇന്ത്യയിൽ നിന്നുള്ള 'മസ്തിഷ്ക ചോർച്ച' തുടരുന്നതിനെക്കുറിച്ച് ആശങ്കപ്പെടുന്ന ചോദ്യങ്ങൾ ചോദിക്കുന്നവർക്കുള്ള ഉത്തരമായി എടുത്തുകാട്ടുന്നത് ഗൂഗിൾ, മൈക്രോസോഫ്റ്റ് തുടങ്ങിയ ആഗോള സോഫ്റ്റ്‌വെയർ ഭീമൻമാരുടെ ഇന്ത്യൻ വംശജരായ സിഇഒമാരെയാണ്. ഇന്ത്യയിൽ പൗരസ്വാതന്ത്ര്യത്തിനുമേലുള്ള വർദ്ധിച്ചുവരുന്ന ആക്രമണത്തിന്റെ പ്രശ്‌നത്തിന് പരിഹാസം നിറഞ്ഞ ദീർഘമായ ചിരിയോടെ മറുപടി നൽകുകയും 'ഇന്ത്യയിൽ ലഭ്യമായ സ്വാതന്ത്ര്യം ഉപയോഗിച്ച്' എതിരാളികൾ ഭരണകൂടത്തിന് നേരെ എറിയുന്ന 'ആരോപണങ്ങൾ' മാത്രമാണ് അവ എന്ന് പറഞ്ഞുകൊണ്ട് അത്തരം ചോദ്യങ്ങൾ തള്ളിക്കളയുകയും ചെയ്യുന്നു.
'ഇന്ത്യ: മോദി പ്രശ്നം ' എന്ന പേരിലുള്ള ബിബിസി ഡോക്യുമെന്ററിയിൽ, ഗുജറാത്ത് മുഖ്യമന്ത്രി എന്ന നിലയിൽ 2002 ലെ ഗുജറാത്ത് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട ഒരു ചോദ്യത്തിന് ഉത്തരമായി മോദി പറയുന്നത് മാദ്ധ്യമങ്ങളെ അന്ന് നന്നായി കൈകാര്യം ചെയ്യാൻ കഴിയാഞ്ഞതിൽ മാത്രമേ തനിക്ക് ഖേദമുള്ളൂ എന്നാണ്. 2002-ൽ അദ്ദേഹത്തിന്റെ ഭരണകാലത്ത് ഇപ്പോൾ ഉള്ളത് പോലെയുള്ള മാദ്ധ്യമ നിയന്ത്രണം കൈപ്പിടിയിൽ ഉണ്ടായിരുന്നെങ്കിൽ, ഗുജറാത്തിനെക്കുറിച്ചുള്ള സത്യത്തിന്റെ ഭൂരിഭാഗവും വെളിച്ചം കാണില്ലായിരുന്നു. അതുപോലെതന്നെയാണ് ഇന്ന് തന്റെ വിമർശകരോടും എതിരാളികളോടും 'ഇന്ത്യയിൽ ലഭ്യമായ സ്വാതന്ത്ര്യത്തെക്കുറിച്ച്' അദ്ദേഹം നൽകിയ മറുപടിയും . 2023 ഡിസംബറിൽ പുറത്തിറക്കിയ പുതിയ നിയമങ്ങളുടെ വാസ്തുഘടനയിലും അന്തർലീനമായത് സമാനമായ കാഴ്ചപ്പാട് ആണ്. ദേശി പീനൽ കോഡ്, തെളിവ് നിയമം, വെബ്‌സൈറ്റുകളിലേക്കും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലേക്കും നീളുന്ന പുതിയ മാദ്ധ്യമ നിയന്ത്രണങ്ങൾ എന്നിവ സഹിതം പൂർണ്ണമായ സ്വാതന്ത്ര്യനിഷേധത്തിന്റെ നാളുകൾ വളരെ വ്യക്തമാണ്. കൊളോണിയൽ കാലത്തെ രാജ്യദ്രോഹ നിയമം ഇല്ലാതാക്കുന്നതിന്റെ പേരിൽ സുപ്രീം കോടതി അതിന്റെ ഉപയോഗം സ്തംഭിപ്പിക്കുന്നതിന് മുമ്പ് 2022 വരെ മോദി സർക്കാർ വിവേചനരഹിതമായി അത് നടപ്പാക്കിയിരുന്നു. വിയോജിപ്പിന്റെ സാദ്ധ്യമായ എല്ലാ രൂപങ്ങളെയും പ്രകടനങ്ങളെയും
ക്രിമിനൽവൽക്കരിക്കുന്നതിന് വേണ്ടി തീവ്രവാദത്തിന്റെ നിർവ്വചനം കൂടുതൽ വലിച്ചുനീട്ടുകയാണ് സർക്കാർ ചെയ്തത്. .
സംഘ് ബ്രിഗേഡിനെ സംബന്ധിച്ചിടത്തോളം, ജനുവരി 22, 1950 ജനുവരി 26-ന് നിലവിൽ വന്ന ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്ത മൂല്യങ്ങളുടെയും ലക്ഷ്യങ്ങളുടെയും നഗ്നമായ ലംഘനത്തെ ഭരണകൂടം തന്നെ ആഘോഷിക്കുന്ന ഒരു പുതിയ റിപ്പബ്ലിക് ദിനമായി ഫലത്തിൽ അടയാളപ്പെടുത്തപ്പെടും.
അതിന് മുൻപേതന്നെ , റിപ്പബ്ലിക് ദിനമെന്നത് ഇന്ത്യയുടെ പാർലമെന്ററി ജനാധിപത്യത്തിന്റെ ഭരണഘടനാപരമായ അടിത്തറയുടെ പ്രതിരോധം എന്നതിലുപരി ഇന്ത്യയുടെ സൈനിക ശക്തിയുടെ ആഘോഷമായി ദീർഘകാലമായി ചുരുങ്ങിപ്പോയിരുന്നു. എന്നാൽ ,ആധുനിക ഇന്ത്യയുടെ ഭരണഘടനാപരമായ കെട്ടുറപ്പ് വീണ്ടെടുക്കാനുള്ള വെല്ലുവിളിയുടെ കാര്യത്തിൽ 2024-ലെ റിപ്പബ്ലിക് ദിനം ഉയർത്തുന്നതിലും വലുതായ മറ്റൊരു വെല്ലുവിളിയില്ല. റിപ്പബ്ലിക്കൻ ഇന്ത്യയ്ക്ക് ഒരു മതേതര ജനാധിപത്യമായി മാത്രമേ നിലനിൽക്കാൻ കഴിയൂ, കൂടാതെ നമ്മുടെ മുൻഗാമികൾ നമ്മുടെ സ്വതന്ത്ര റിപ്പബ്ലിക്കിന്റെ പിറവി വിളിച്ചറിയിച്ച ഇന്ത്യയിലെ ജനങ്ങൾ 1950 ജനുവരി 26 ന് ആ സ്വപ്നത്തെ പരിപോഷിപ്പിക്കാൻ നമ്മുടെ എല്ലാ ശക്തിയും ധൈര്യവും നിശ്ചയദാർഢ്യവും സമാഹരിക്കേണ്ടതുണ്ട്.
( 01-01-2024)