ഗാസയിലെ ആക്രമണം അവസാനിപ്പിക്കുക ; ഇറാനെ തൊട്ടുപോകരുത് !
ആക്രമണത്തിന്റെയും യുദ്ധത്തിന്റെയും യുഎസ്-ഇസ്രായേൽ അച്ചുതണ്ടിനെ പരാജയപ്പെടുത്തുക
- ദീപങ്കർ ഭട്ടാചാര്യ
എല്ലാ യുദ്ധങ്ങളും നിർത്തലാക്കുമെന്നും, വിദേശ മണ്ണിലെ അമേരിക്കയുടെ സൈനിക ഇടപെടൽ കുറയ്ക്കുമെന്നും, സമ്പദ്‌വ്യവസ്ഥയിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും വാഗ്ദാനം ചെയ്ത് തിരഞ്ഞെടുപ്പിൽ വിജയിച്ച ട്രംപ് ഭരണകൂടം ഇപ്പോൾ ഇറാനെ ആക്രമിക്കുന്നതിൽ ഇസ്രായേലിനൊപ്പം ചേർന്നിരിക്കുകയാണ്. ഇറാന്റെ ആണവ പദ്ധതിയെച്ചൊല്ലിയുള്ള തർക്കത്തിന് സാദ്ധ്യമായ നയതന്ത്ര പരിഹാരം കണ്ടെത്താൻ ഇറാൻ യുഎസുമായി ചർച്ചകൾ നടത്തുന്നതിനിടെയാണ് ജൂൺ 12 ന് ഇറാനെതിരായ ഇസ്രായേലിന്റെ ആക്രമണത്തിന്റെ ഇപ്പോഴത്തെ ഘട്ടം ആരംഭിച്ചത്. ഇറാൻ മിസൈലുകൾ ഉപയോഗിച്ച് തിരിച്ചടിക്കുകയും, ഗണ്യമായ നാശനഷ്ടങ്ങൾ വരുത്തിക്കൊണ്ട് ഇസ്രായേലിന്റെ അജയ്യ സൈനിക ശക്തിയുടെയും പ്രഭാവത്തിന്റെയും മിഥ്യയെ തകർക്കുകയും ചെയ്തതിനുശേഷം, ഇസ്രായേൽ ഇപ്പോൾ അമേരിക്കൻ സഹായത്തിനായി യാചിക്കാൻ തുടങ്ങിയിരിക്കുന്നു. കാനഡയിൽ നടന്ന ജി 7 ഉച്ചകോടിയിൽ നിന്ന് പാതിവഴിയിൽ ഇറങ്ങിപ്പോയ ഡൊണാൾഡ് ട്രംപ് ഇറാനോട് നിരുപാധികമായി കീഴടങ്ങാൻ ആവശ്യപ്പെട്ടു. ജൂൺ 21 ന് ഇറാനിൽ ബോംബാക്രമണം നടത്തിക്കൊണ്ട് ചർച്ചകൾക്ക് രണ്ടാഴ്ചത്തെ സമയം നൽകുകയും , അതിനെ 'സമാധാനത്തിലേക്കുള്ള വഴി' എന്ന് വിളിക്കുകയും ചെയ്തു ! രണ്ട് പതിറ്റാണ്ടുകൾക്ക് മുമ്പ് യുഎസ് ഇറാഖ് ആക്രമിച്ച സംഭവത്തിലേതിന് സമാനമായി, വളരെ സാമ്യമുള്ള തിരക്കഥ യാണ് ഇപ്പോഴത്തേത് എന്നു തോന്നുന്നു.
ഇറാഖിൽ രാസായുധങ്ങൾ ഉണ്ടെന്ന് അന്ന് ആരോപിക്കപ്പെട്ടിരുന്നു. കൂട്ട നശീകരണ ആയുധങ്ങൾ എന്ന് വിളിക്കപ്പെടുന്നവ, അന്യായമായ ഒരു അധിനിവേശത്തെ ന്യായീകരിക്കുന്നതിനുള്ള ഒരു ദുഷ്ട തന്ത്രമായി മാത്രം ഉപയോഗിച്ച, വലിയ ഒരു തട്ടിപ്പായിരുന്നു അത് എന്ന സത്യം വെളിപ്പെട്ടു. ഇറാന്റെ ആണവായുധ ശേഷിയാണ് ഇഇപ്പോഴത്തെ ആക്രമണത്തിന് ന്യായീകരണമായി എടുത്തുകാട്ടുന്ന തെളിവ്. കഴിഞ്ഞ മുപ്പത് വർഷമായി ഇസ്രായേൽ ഈ ആരോപണം ആവർത്തിക്കുന്നുണ്ട്. ഇറാൻ ബോംബിൽ നിന്ന് 'ഏതാനും മാസങ്ങൾ മാത്രം അകലെയാണ്' എന്നാണ് എപ്പോഴും പറയുന്നത്. ആണവ നിർവ്യാപന കരാറിൽ ഇറാൻ ഒപ്പുവച്ചിട്ടുണ്ടെന്നതും അന്താരാഷ്ട്ര പരിശോധനയ്ക്ക് വിധേയമായാണ് ഇറാന്റെ ആണവ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതെന്നും അവർക്ക് പ്രശ്നമല്ല. ട്രംപിന്റെ സ്വന്തം ഇന്റലിജൻസ് മേധാവി തുൾസി ഗബ്ബാർഡ് ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കുന്നുണ്ടെന്ന ആരോപണത്തിൽ കഴമ്പില്ലെന്ന് കഴിഞ്ഞ മാർച്ചിൽ കണ്ടെത്തിയ തിനെ ട്രംപ് ശാസിക്കുകയും പ്രസ്താവന മാറ്റുകയും ചെയ്തു. അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി (IAEA)യാകട്ടെ, ആണവായുധങ്ങൾ നിർമ്മിക്കാൻ ഇറാൻ നടത്തിയ ഏതെങ്കിലും വ്യവസ്ഥാപിത ശ്രമത്തിന് തെളിവില്ലെന്ന് ജൂൺ 19 ന് പോലും വ്യക്തമാക്കിയിരുന്നു.
യുഎസ്-ഇസ്രായേൽ അച്ചുതണ്ടിന് വസ്തുതകൾ പ്രശ്നമല്ലെന്ന് ഇതിൽ നിന്നും വെളിപ്പെടുന്നു. പശ്ചിമേഷ്യയിൽ തന്ത്രപരമായ മേധാവിത്വവും വിഭവങ്ങളുടെ മേലുള്ള പൂർണ്ണമായ നിയന്ത്രണവും ഉറപ്പാക്കാനുള്ള ഏകമനസ്സോടെയുള്ള നീക്കമാണ് ട്രംപ്-നെതന്യാഹു ജോഡിയെ നയിക്കുന്നത്. മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ്, സോവിയറ്റ് യുണിയന്റെ തകർച്ചയ്ക്ക് ശേഷമുള്ള ലോകക്രമത്തിന്റെ രൂപീകരണ വർഷങ്ങളിൽ, യുഎസും ഇസ്രായേലും പശ്ചിമേഷ്യയെ അസ്ഥിരപ്പെടുത്താനുള്ള ഒരു തന്ത്രം ആവിഷ്കരിച്ചു. 1996-ൽ "ക്ലീൻ ബ്രേക്ക്" റിപ്പോർട്ട് എന്നറിയപ്പെടുന്ന നവയാഥാസ്ഥിതികയുടെ ബ്ലൂപ്രിന്റുമായി നെതന്യാഹു ഇസ്രായേൽ പ്രധാനമന്ത്രിയായി. തന്റെ നീണ്ടതും എന്നാൽ തടസ്സപ്പെട്ടതുമായ ഭരണത്തിന്റെ ആദ്യ ഘട്ടം അതോടെയാണ് ആരംഭിച്ചത്. ഇറാഖ്, അഫ്ഗാനിസ്ഥാൻ മുതൽ ലിബിയ, സിറിയ വരെ, ഭീകരത, അധിനിവേശം, യുദ്ധം, നാശം, ഭരണമാറ്റം, രാജ്യങ്ങളുടെ വിഘടനം എന്നിവ വ്യവസ്ഥാപിതമായ രീതിയിൽ പ്രയോഗിച്ചുകൊണ്ട് ഈ തന്ത്രം നടപ്പിലാക്കിയിട്ടുണ്ട്. അധിനിവേശം, കൊള്ള, നിയന്ത്രണം എന്നിവയുടെ ഈ ദുഷ്ടതന്ത്രത്തിന് മുന്നിൽ പശ്ചിമേഷ്യയിലെ അവസാന അതിർത്തിയായി ഇറാൻ വേറിട്ടുനിൽക്കുന്ന തുകൊണ്ടാണ് ഇറാനെതിരെ ഇപ്പോൾ യുദ്ധം നടത്താൻ ട്രംപ്-നെതന്യാഹു കൂട്ടുകെട്ടിന്റെ ഹതാശമായ ശ്രമം.
ജനാധിപത്യത്തിന്റെ പേരിൽ, അല്ലെങ്കിൽ 'ഇറാനെ വീണ്ടും മഹത്തരമാക്കുക' എന്ന ട്രംപിന്റെ ഏറ്റവും പുതിയ വീമ്പിളക്കൽ ഉപയോഗിച്ച്, ഇറാനിൽ ഒരു പാവ ഭരണകൂടം സ്ഥാപിക്കുന്ന തിനുവേണ്ടിയുള്ള യുഎസ് അന്വേഷണം പുതിയതല്ല. അതിന് ഒരു നീണ്ട ചരിത്രമുണ്ട്. 1952-53 കാലഘട്ടത്തിൽ, മുഹമ്മദ് മൊസാദ്ദെഗിന്റെ നേതൃത്വത്തിലുള്ള തെരഞ്ഞെടുക്കപ്പെട്ട ജനകീയ നാഷണൽ ഫ്രണ്ട് സർക്കാരിനെ പുറത്താക്കാനും, ഇറാന്റെ എണ്ണ ദേശസാൽക്കരണ പദ്ധതികൾ അട്ടിമറിക്കാനും സിഐഎ ഇറാനിൽ ഒരു അട്ടിമറി ആസൂത്രണം ചെയ്തു. തിരഞ്ഞെടുക്കപ്പെട്ട മൊസാദെഗ് സർക്കാരിന്റെ കീഴിൽ കുറഞ്ഞുകൊണ്ടിരുന്ന ഇറാനിലെ പഹ്‌ലവി രാജവംശത്തിന്റെ അധികാരങ്ങൾ യുഎസിന്റെയും യുകെയുടെയും ആഭിമുഖ്യത്തിൽ പുനഃസ്ഥാപിച്ചത് അതിന്റെ ഫലമായിട്ടായിരുന്നു ; തുടർന്ന് ഷായുടെയും അദ്ദേഹത്തിന്റെ കുപ്രസിദ്ധ രഹസ്യ പോലീസിന്റെയും കീഴിൽ ദീർഘകാലമായി അടിച്ചമർത്തലുകൾ തുടർന്നു. 1979 ലെ ഇറാനിയൻ വിപ്ലവം ഒടുവിൽ ഈ പാവ ഭരണം അവസാനിപ്പിച്ചു. പ്രസിഡൻഷ്യൽ ഗവൺമെന്റ് രൂപവും മതരാഷ്ട്ര ക്രമവും സംയോജിപ്പിക്കുന്ന നിലവിലെ ഇസ്ലാമിക് റിപ്പബ്ലിക്കിന് അത് വഴിയൊരുക്കി. യുഎസും യുകെയും ഇറാനിൽ അന്നുമുതൽ നഷ്ടപ്പെട്ട സ്വാധീനം വീണ്ടെടുക്കാനുള്ള വഴികൾ തേടുകയാണ്.
ഇറാനിലെ നിലവിലെ മതാധിപത്യ ക്രമം വ്യക്തമായും പിന്തിരിപ്പനും മർദ്ദകസ്വഭാവം കാട്ടുന്നതും ആയിരുന്നു, ഇറാനിലെ സ്ത്രീ മുന്നേറ്റ പ്രസ്ഥാനവും മറ്റ് പുരോഗമന ശക്തികളും കടുത്ത അടിച്ചമർത്തലിനെ വെല്ലുവിളിച്ച് ജനാധിപത്യത്തിനുവേണ്ടി ധീരമായ ചെറുത്തുനിൽപ്പ് നടത്തിവരികയാണ്. എന്നാൽ ഇറാനിലെ ഭൂരിഭാഗം പുരോഗമന ശക്തികളും സാമ്രാജ്യത്വ വിരുദ്ധരായി തുടരുമ്പോൾ തന്നെ, യുദ്ധത്തിലൂടെ ഭരണമാറ്റം എന്ന യുഎസ്-ഇസ്രായേൽ അജണ്ടയെ നിരാകരിക്കുകയും ചെയ്യുന്നു . ഇറാനിലെ യുഎസ്-ഇസ്രായേൽ അധിനിവേശത്തെയും, ഒരു ഭരണമാറ്റത്തിനും ഇറാന്റെ വിഭജനത്തിനും വേണ്ടിയുള്ള പ്രചാരണത്തെയും ചെറുക്കാൻ ലോകമെമ്പാടുമുള്ള ജനാധിപത്യത്തിന്റെയും നീതിയുടെയും സമാധാനത്തിന്റെയും ശക്തികൾ ഒന്നിച്ചുനിൽക്കണം. ഹിരോഷിമയിലും നാഗസാക്കിയിലും തലമുറകളെ അപകട ത്തിലാക്കിയ മാരകമായ ഒരു ആണവ ആക്രമണത്തിന്റെ ഭീകരതയാൽ ലോകത്തെ മുഴുവൻ ഞെട്ടിച്ചുകൊണ്ട്, ആണവായുധങ്ങൾ യഥാർത്ഥത്തിൽ ഉപയോഗിച്ച ഒരേയൊരു രാജ്യം അമേരിക്കയാണ്. ഇറാന്റെ ആണവശേഷി നശിപ്പിക്കുന്നതിന്റെ പേരിൽ ഇറാനിലെ ജനങ്ങൾക്ക് മേൽ യുഎസ് ഇപ്പോൾ ബോംബാക്രമണം നടത്തുന്നതിനേക്കാൾ വലിയ കാപട്യം മറ്റൊന്നില്ല.ഇറാനെതിരായ ആക്രമണത്തെ, പലസ്തീനിലെ ഇസ്രായേൽ അധിനിവേശത്തിന്റെയും ഗാസയിലെ ഫലസ്തീനികളുടെ തുടർച്ചയായ വംശഹത്യയുടെയും പശ്ചാത്തലത്തിൽ കൂടി കാണേണ്ടതുണ്ട്. കൊളോണിയൽ കാലഘട്ടത്തിലെ കൊള്ളയടിക്കലിന്റെയും വംശഹത്യകളുടേയും, നാസി ഹോളോകോസ്റ്റിന്റെയും, ദക്ഷിണാഫ്രിക്കയിലെ വംശീയ വർണ്ണവിവേചന ഭരണകൂടത്തിന്റെയും ഭയാനകമായ ഓർമ്മകൾ വീണ്ടും ഉണർത്തുന്ന, മനുഷ്യരാശിക്കെതിരായ ഏറ്റവും മോശമായ കുറ്റകൃത്യമാണിത്. ഇന്നത്തെ ലോകത്ത് മനുഷ്യരാശിയുടെ നിലനിൽപ്പിന്റെ ഏറ്റവും ഉച്ചത്തിലുള്ള സ്ഥിരീകരണമായി വംശഹത്യാവിരുദ്ധ ശബ്ദങ്ങൾ ഉയർന്നുവന്നിട്ടുണ്ട്. ഒപ്പം, പലസ്തീൻ ലക്ഷ്യം മുമ്പെന്നത്തേക്കാളും വലിയ ജനപിന്തുണയും ഐക്യദാർഢ്യവും ആവശ്യപ്പെടുന്നു. ഏറ്റവും പുതിയ യുഎൻ പ്രമേയത്തിൽ, ഫ്രാൻസ്, ജർമ്മനി, യുകെ തുടങ്ങിയ പ്രധാന യൂറോപ്യൻ ശക്തികളെല്ലാം വംശഹത്യയ്‌ക്കെതിരെ വോട്ട് ചെയ്തു, ഇസ്രായേലിലേക്കുള്ള ആയുധ വിതരണം നിർത്തലാക്കാനുള്ള ആഹ്വാനങ്ങൾക്കിടയിൽ യുഎസ്-ഇസ്രായേൽ അച്ചുതണ്ട് പൂർണ്ണമായും ഒറ്റപ്പെട്ടിരിക്കുന്ന അവസ്ഥ യാണ്. ഇറാനുമായുള്ള സൈനിക സംഘർഷം വർദ്ധിപ്പിക്കുന്നതിലൂടെ, യുഎസ്-ഇസ്രായേൽ യുദ്ധ അച്ചുതണ്ട് അതിന്റെ ഒറ്റപ്പെടലിനെ മറികടന്ന് യുഎസിന്റെ അധോലോകത്തിന്റെ തകർച്ചയ്ക്ക് കീഴിൽ പടിഞ്ഞാറിനെ വീണ്ടും ഒന്നിപ്പിക്കാൻ ശ്രമിക്കുകയാണ്.
ഇന്ത്യയിൽ, ഗാസയിലെ വംശഹത്യയെയും ഇപ്പോൾ യുഎസ്-ഇസ്രായേൽ അച്ചുതണ്ട് ഇറാനെ ആക്രമിച്ചതിനെയും അപലപിക്കാൻ മോദി സർക്കാർ വിസമ്മതിക്കുന്നത് ഇന്ത്യയുടെ വിദേശനയ ഉത്തരവാദിത്തത്തോടും ദേശീയ താൽപ്പര്യങ്ങളോടും ഉള്ള ഏറ്റവും വലിയ വഞ്ചനയാണ്. അത് പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യ നേരിടുന്ന അന്താരാഷ്ട്ര ഒറ്റപ്പെടലിലും, ട്രംപ് ഭരണകൂടം ഇന്ത്യയെ ആവർത്തിച്ച് അപമാനിച്ചതിലും, രേഖകളില്ലാത്ത ഇന്ത്യൻ പൗരന്മാരെ നാടുകടത്തുന്നതിലോ, യുഎസിൽ താമസിക്കുന്നവരും ജോലി ചെയ്യുന്നവരുമായ ഇന്ത്യൻ വംശജരോടുള്ള വർദ്ധിച്ചുവരുന്ന വംശീയ പെരുമാറ്റത്തിലോ, ഇന്ത്യൻ വിദ്യാർത്ഥികൾക്ക് വിസയും വിദ്യാഭ്യാസ അവസരങ്ങളും നിഷേധിക്കുന്നതിലോ എന്തും ആകട്ടെ. ട്രംപിന്റെ താരിഫ് ഭീകരതയുടെ പ്രതികൂല പ്രത്യാഘാതങ്ങൾ ആണെങ്കിൽ പ്രത്യേകിച്ച് പറയേണ്ടതില്ല. തെളിയിക്കപ്പെട്ട ഈ പരാജയങ്ങൾ എല്ലാം ഉണ്ടായിരുന്നിട്ടും, മോദി ഭരണകൂടം പശ്ചിമേഷ്യയിലെ യുഎസ്-ഇസ്രായേൽ അജണ്ടയ്ക്ക് ലജ്ജയില്ലാതെ കീഴടങ്ങുന്നത് തുടരുകയാണ്.
ഇത്തരം വിധേയത്വത്തിന് വലിയ സാമ്പത്തിക ചെലവും ഉണ്ട്. എണ്ണയ്ക്കും കുടിയേറ്റ ഇന്ത്യൻ തൊഴിലാളികളുടെ വലിയൊരു കൂട്ടത്തിന് ജോലി അവസരങ്ങൾക്കുമായി ഇന്ത്യ പശ്ചിമേഷ്യയെ ആശ്രയിക്കുന്നു. എന്നിട്ടും, മേൽപ്പറഞ്ഞ തെറ്റായ വിദേശനയം മോദി സർക്കാർ തുടരുന്നത് ഏഷ്യയിലെ നമ്മുടെ അയൽക്കാരിൽ നിന്ന് ഇന്ത്യയെ കൂടുതൽ അകറ്റുകയും ചെയ്യും. അതുകൊണ്ട് പുരോഗമനവാദികളും ദേശസ്നേഹികളുമായ എല്ലാ ഇന്ത്യക്കാരും ഇന്ത്യൻ വിദേശനയത്തിൽ അടിയന്തര തിരുത്തൽ ആവശ്യപ്പെടേണ്ട സമയമാണിത്. ലോകമെമ്പാടുമുള്ള സാമ്രാജ്യത്വ വിരുദ്ധ യുദ്ധവിരുദ്ധ ഐക്യദാർഢ്യങ്ങൾ കൂടുതൽ ശക്തമാക്കേണ്ട സമയമാണിത്. സൈനിക ശക്തിയുടെയും തയ്യാറെടുപ്പിന്റെയും കാര്യത്തിൽ 2025 ലെ ഇറാൻ 2003 ലെ ഇറാഖല്ല; ട്രംപിന്റെ സ്വേച്ഛാധിപത്യത്തിനെതിരെ കൂടുതൽ കൂടുതൽ ആളുകൾ പ്രതിഷേധവുമായി ഉയർന്നുവരുന്നതോടെ യുഎസിനുള്ളിലെ സ്ഥിതിയും മാറിയിരിക്കുന്നു; ആഗോള ശക്തികളുടെ സന്തുലിതാവസ്ഥ യുഎസ് സാമ്രാജ്യത്വത്തിന്റെ ഏകപക്ഷീയമായ ഏകധ്രുവ രൂപകൽപ്പനകൾക്ക് ഇനി അനുയോജ്യമല്ല. യുഎസ്-ഇസ്രായേൽ അച്ചുതണ്ട് ലോകത്തെ ഒരു വലിയ യുദ്ധത്തിന്റെ വക്കിലേക്ക് തള്ളിവിടുമ്പോൾ, അത് മൂന്നാമത് ഒരു ലോകയുദ്ധത്തിലേക്ക് നയിച്ചേക്കാം. അതിനാൽ, അത്തരമൊരു സ്ഥിതിവിശേഷം ഉണ്ടാക്കുന്ന ശക്തികളെ നിർണ്ണായകമായി പിന്തിരിപ്പിക്കാൻ പ്രാപ്തിയുള്ള വിദേശനയം ആണ് ഇന്ത്യക്ക് ആവശ്യം.
No comments:
Post a Comment