Wednesday 23 November 2022








ബാബരി മസ്‌ജിദ്‌ തകർത്ത് 30 വർഷം പിന്നിടുമ്പോൾ  :
സംഘപരിവാർ ശക്തികൾ ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യത്തിനും മതേതര ജനാധിപത്യത്തിനും എതിരെയുള്ള യുദ്ധം വികസിപ്പിക്കുകയാണ് 


എഡിറ്റോറിയൽ 
എം എൽ അപ്ഡേറ്റ് വീക്‌ലി 21 -27 നവംബർ 2022 






 
2022 ഡിസംബർ 6 ആകുമ്പോൾ ബാബരി മസ് ജിദ് തകർത്ത സംഭവം നടന്ന് മൂന്ന് പതിറ്റാണ്ടുകൾ കഴിഞ്ഞിരിക്കും . ഇന്ത്യക്ക്  സ്വാതന്ത്ര്യം കിട്ടി ഏറെ നാൾ പിന്നിടും  മുൻപ് 1949 ഡിസംബർ 22 -23 രാത്രിയിൽ പള്ളിക്കകത്ത് ഒളിച്ചുകടത്തപ്പെട്ട  വിഗ്രഹങ്ങൾ പട്ടാപ്പകൽ സമയത്ത്  ഒരു ടൈം ബോംബ് പോലെ പൊട്ടിത്തെറിച്ചത്  1992 ഡിസംബർ 6 ഉച്ചയ്ക്ക് ശേഷം ആയിരുന്നു. വലിയ ഒരു ആൾക്കൂട്ടം പള്ളി തകർത്തപ്പോൾ.  ബിജെപി നേതാക്കളുടെ അവർക്ക്  ഉത്തേജനവും പ്രോത്സാഹനവും നൽകിക്കൊണ്ട് സ്ഥലത്ത്  സന്നിഹിതരായിരുന്നു. .  ഇന്നത്തെ ഇന്ത്യയിൽ വർഗീയ ഫാസിസത്തിന്റെ ഉത്ഭവവുമായി ബന്ധപ്പെട്ട് നിർണ്ണായകമായ ഒരു പ്രത്യേക നിമിഷം   ഭാവി ചരിത്രകാരന്മാർ എപ്പോഴെങ്കിലും  കണ്ടെത്തുകയാണെങ്കിൽ, അത് 1992 ഡിസംബർ 6-ന് ബാബറി മസ്ജിദ് തകർത്ത നിമിഷമായിരിക്കും.  ആ തകർച്ചയ്ക്ക് ശേഷം ഇന്ത്യ നാടകീയമായി മാറിയിരിക്കുന്നു. സംഘപരിവാർ - ബിജെപി ശക്തികൾ അഴിച്ചുവിട്ട അയോധ്യാ കാമ്പെയിൻ  16-ാം നൂറ്റാണ്ടിലെ ഒരു മുസ്ലീം പള്ളി തകർക്കുന്നതിനോ രാമന്റെ ജന്മസ്ഥലമെന്ന് വിശ്വസിക്കപ്പെടുന്ന ഒരു വലിയ ക്ഷേത്രം പണിയുന്നതിനോ ആയിരുന്നില്ല  എന്ന് ഓരോ ദിവസം കഴിയുന്തോറും നമ്മൾ കൂടുതൽ വ്യക്തമായി മനസ്സിലാക്കുന്നു. വാസ്തവത്തിൽ , അത് ഇന്ത്യ എന്ന ആശയത്തെയും ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ഭരണഘടനാ ചട്ടക്കൂടിനെയും തച്ചുതകർക്കുന്നതിനായിരുന്നു അത്. 

മസ്ജിദ് പൊളിക്കുന്നതിന് തൊട്ട് മുമ്പും ശേഷവും പ്രാബല്യത്തിൽ ഉണ്ടായിരുന്നത്    അയോധ്യ തർക്കം ചർച്ചയിലൂടെ പരിഹരിക്കുക അല്ലെങ്കിൽ ജുഡീഷ്യറിയുടെ വിധിയിലൂടെ സമാധാനമുണ്ടാക്കുക  എന്ന ആശയം ആയിരുന്നു. 'വിശ്വാസം' എന്ന വിഷയം നിയമപരമായ അധികാരപരിധിക്ക് വിധേയമാക്കാൻ കഴിയില്ലെന്ന് വാദിച്ചുകൊണ്ടാണ് തൽസംബന്ധമായ ഒരു  കോടതി വിധി അംഗീകരിക്കാൻ അന്ന് ബിജെപി വിസമ്മതിച്ചത്  . യഥാർത്ഥത്തിൽ പള്ളി പൊളിക്കൽ നടപടിയിലേക്ക് അവരെ എത്തിച്ചത്  തർക്കത്തിന്റെ സാഹചര്യങ്ങൾ മാറ്റിമറിക്കാനുള്ള ആസൂത്രിതമായ ഒരു  ഗൂഢാലോചനയുടെ അനന്തര ഫലം ആയിരുന്നുവെന്ന് മനസ്സിലാക്കാൻ പ്രയാസമില്ല. കാൽ നൂറ്റാണ്ടിന് ശേഷം, കേന്ദ്രത്തിൽ ബിജെപി അധികാരത്തിൽ വന്നതോടെ, തർക്കഭൂമിയുടെ ഉടമസ്ഥാവകാശം മസ്ജിദ് തകർത്ത ആളുകൾക്ക് തന്നെ നൽകിക്കൊണ്ട്, പൊളിച്ചുനീക്കലിനു ശേഷമുള്ള സാഹചര്യങ്ങളെ സുപ്രീം കോടതി ഫലത്തിൽ  സാധൂകരിക്കുകയാണ് ഉണ്ടായത് .പള്ളി പൊളിച്ച  പ്രവൃത്തി നിയമത്തിന്റെ കടുത്ത ലംഘനമാണ് എന്ന് കോടതി കണ്ടപ്പോഴും, പൊളിക്കുന്നവർക്ക് അവർ ആഗ്രഹിച്ചത് ലഭിച്ചു ;  നീതി തേടുന്നവർക്കാകട്ടെ , ഒരു മസ്ജിദ് പണിയാനായി  അഞ്ച് ഏക്കർ പ്രത്യേക പ്ലോട്ട് എന്ന ‘നഷ്ടപരിഹാരവാഗ്ദാനം ആണ് കോടതിയിൽനിന്ന് കിട്ടിയത്. ഈ വിധി വന്ന്ഏതാണ്ട് മൂന്ന് വർഷത്തിന് ശേഷം,  'ഈ പ്രശ്നം ഇപ്പോൾ നിലനിൽക്കുന്നില്ല' എന്ന് പ്രഖ്യാപിച്ചുകൊണ്ട് പൊളിക്കലിനെ തുടർന്നുണ്ടായ എല്ലാ കേസുകളുംസുപ്രീം കോടതി അവസാനിപ്പിക്കുകയാണ് സുപ്രീം കോടതി ചെയ്തത് !

ജുഡീഷ്യറിക്ക് പുറത്ത് സിവിൽ സമൂഹത്തിലെ പലരും പ്രതീക്ഷിച്ചിരുന്നത് . 'തർക്കഭൂമി' ക്ഷേത്രത്തിനായി വിട്ടുനൽകുന്നത് തർക്കത്തിന് സൗഹാർദ്ദപരമായ അന്ത്യം വരുത്തുമെന്നും, സാമുദായിക സൗഹാർദ്ദത്തിനും അനുരഞ്ജനത്തിനും വഴിയൊരുക്കുമെന്നും ആയിരുന്നു. 1991-ൽ പാർലമെന്റ് പാസാക്കിയ നിയമം അയോധ്യയ്ക്ക് പ്രത്യേക ഇളവ് നൽകിയിരുന്നു, അതേസമയം മറ്റെല്ലാ ആരാധനാലയങ്ങളും സ്വാതന്ത്ര്യം നേടുന്ന സമയത്ത് അവയ്ക്കുണ്ടായിരുന്ന സ്വഭാവത്തിൽനിന്ന് മാറ്റംവരുത്താൻ  പാടില്ലെന്ന് പ്രഖ്യാപിച്ചു. എന്നാൽ, സംഘപരിവാർ  അതിന്റെ പ്രഖ്യാപിതമായ ഭാവി പദ്ധതികൾ മടക്കിവെക്കാൻ അപ്പോഴും   തയ്യാറല്ല-  കാശിയും മഥുരയും അവരെസംബന്ധിച്ചേടത്തോളം അയോധ്യയിൽ കളിച്ച കളികൾ ആവർത്തിക്കാനുള്ള  , രണ്ട് നിമിത്തങ്ങൾ മാത്രമാണ്. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് രാമക്ഷേത്രം ഉദ്ഘാടനത്തിന് തയ്യാറായതോടെ, കാശിക്കും മഥുരയ്ക്കും വേണ്ടിയുള്ള അവകാശവാദവും ക്യാമ്പെയിനുകളും ഒരേസമയം തീവ്രമാക്കുന്നത് നമുക്ക് കാണാൻ കഴിയും.  അയോധ്യയുടെ മാതൃക പിന്തുടർന്ന്, കോടതി വ്യവഹാരങ്ങളും ഭൂമിയിൽ ആക്രമണാത്മക വർഗീയസംഘട്ടനങ്ങളും  സംയോജിപ്പിക്കുന്ന ദ്വിമുഖ തന്ത്രമാണ് സംഘപരിവാർ  വീണ്ടും പ്രയോഗിക്കുന്നത്‌  .


കൂടുതൽ പള്ളികൾ പൊളിച്ചു ക്ഷേത്രങ്ങൾ ആക്കി മാറ്റാനുള്ള വിധ്വംസകമായ നീക്കങ്ങൾക്ക് നിയമത്തിന്റെ രക്ഷാകവചം സൃഷ്ടിക്കാനുള്ള ശ്രമത്തിൻെറ ഭാഗമെന്ന നിലയിൽ,  ആരാധനാലയങ്ങളുടെ തൽസ്ഥിതി 1947 ലേത് പ്രകാരം നിലനിർത്താൻ വ്യവസ്ഥ ചെയ്യുന്ന 1991 ലെ നിയമത്തെത്തന്നെ  ചോദ്യം ചെയ്യുകയാണ്. 2019 - ലെ അയോധ്യാവിധിയിൽ പ്പോലും സുപ്രീം കോടതി ശരിവെച്ച ഒരു നിയമം ഭാവിയിലും തുടരണമോ എന്നതിനേക്കുറിച്ച് കേന്ദ്രസർക്കാരിനോട് ഇപ്പോൾ സുപ്രീം കോടതി അഭിപ്രായം ആരാഞ്ഞിരിക്കുന്നു. കേന്ദ്രസർക്കാർ  ഇതിന്  എന്തായിരിക്കും ഉത്തരം നൽകുക എന്ന് ഊഹിക്കാവുന്നതേയുള്ളൂ.  ഉത്തർപ്രദേശിലെ കാശി, മഥുര എന്നിവിടങ്ങളിലെ പള്ളികളുടെ കാര്യത്തിൽ എന്നതുപോലെ,  , ടിപ്പു സുൽത്താൻ ഈസ്റ്റ് ഇന്ത്യാ കമ്പനിയുമായി 1799 ൽ ചരിത്രപ്രസിദ്ധമായ പോരാട്ടം നടത്തിയ  വേദിയായ മൈസൂരിലെ ശ്രീരംഗപട്ടണത്തിലെ  ജാമിയാ  മസ്‌ജിദും  സംഘപരിവാർ ആക്രമണലക്ഷ്യമാക്കിയിരിക്കുന്നു മുസ്ലീം ഭരണാധികാരിളുമായി ബന്ധപ്പെട്ട മുഗൾഭരണകാലത്തിലും അതിന് മുൻപും ഉള്ള  പ്രശസ്തനിർമ്മിതികളിൽ ഉൾപ്പെട്ട താജ് മഹലും കുത്തബ് മിനാറും പോലെയുള്ള നിരവധി ലോകപ്രശസ്ത പൈതൃകകേന്ദ്രങ്ങളെ  സംഘപരിവാർ  ഇന്ന് ലക്ഷ്യം വയ്ക്കുന്നത് ചരിത്രം തിരുത്തിയെഴുതാനും ഇന്ത്യയെ മുഴുവൻ കാവിച്ചായത്തിൽ വരയ്ക്കാനും ഉള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് . 

സംഘപരിവാറിന്റെ  സാംസ്കാരിക ആക്രമണവുമായി ഒരു യോജിപ്പും സാധ്യമല്ലെന്ന് അയോധ്യ തർക്കത്തിന്റെ സഞ്ചാരപാത  നമ്മെ വ്യക്തമായി പഠിപ്പിച്ചു.  രാമായണത്തിന്റെയും മഹാഭാരതത്തിന്റെയും ആയ ഒരു പൗരാണിക  ഭൂതകാല മിത്തിലേക്ക് നമ്മെ തിരികെ കൊണ്ടുപോകാൻ ബി.ജെ.പി ആഗ്രഹിക്കുന്നു, ഇന്ത്യയുടെ ചരിത്രപരവും സാംസ്കാരികവുമായ വൈവിധ്യത്തെ ആർഎസ്എസിന്റെ ഇംഗിതപ്രകാരം കാവിയണിയിപ്പിച്ച്   ഏകശിലാരൂപമാക്കി മാറ്റാനാണ് ബിജെപി ആഗ്രഹിക്കുന്നത്.  ഇന്ത്യയുടെ  ചരിത്രവും വാസ്തുവിദ്യയും തൊട്ട്  ദൈനംദിന സംസ്കാരവും പാചകരീതിയും വരെയുള്ള സംഗതികളിലെ എല്ലാ ഇസ്ലാമിക അടയാളങ്ങളും  തുടച്ചുനീക്കാൻ   അത് ആഗ്രഹിക്കുന്നു.  ആർഎസ്എസ് മാതൃകയിലുള്ള ഹിന്ദുത്വമോ ഹിന്ദു മേൽക്കോയ്മയോ അടിച്ചേൽപ്പിക്കുകയല്ലാതെ മറ്റൊന്നുമല്ല, ആർഎസ്എസ് പ്രചരിപ്പിക്കുന്ന സാംസ്കാരിക ദേശീയത ;  അത് മുസ്ലീങ്ങളെയെല്ലാം പാർശ്വവത്കരിക്കുന്നതിൽ നിർത്തില്ല, മനുസ്മൃതിയിൽ പറയുന്ന ബ്രാഹ്മണ-ആണ്കോയ്മയുടെ  ക്രമം അടിച്ചേൽപ്പിക്കാൻ അത് ഏതറ്റം വരേയും പോകും.  ഇന്ത്യയുടെ മൗലികവും  ആധികാരികവുമായ ഭരണഘടനയായിക്കാണാൻ   ആർഎസ്എസ്  ആഗ്രഹിക്കുന്നത്  മനുസ്മൃതിയിൽ അധിഷ്ഠിതമായ മേൽപ്പറഞ്ഞ പ്രകാരത്തിലുള്ള ഒരു നൈതിക ചട്ടക്കൂട് ആണ്  .  ഏകീകരണത്തിന്നായുള്ള  ഈ ആർഎസ്‌എസ് ത്വര , ഇന്ത്യയുടെ വൈവിധ്യത്തിന് എതിരായ ഒരു  ആക്രമണം ആണ്.
 ഹിന്ദി-ഹിന്ദു-ഹിന്ദുസ്ഥാൻ എന്ന കൽപ്പിത ഏകശിലാരൂപത്തിന്  അപ്പുറത്ത് യഥാർത്ഥത്തിൽ നിലനിൽക്കുന്നതും,  ഭൂഖണ്ഡാന്തരമാനങ്ങൾ ഉള്ള വൈവിധ്യങ്ങളുടെയും വൈചിത്ര്യങ്ങളുടേയും പ്രതിനിധാനവും  ആയ  ഇന്ത്യക്ക് എതിരായ  സമ്പൂർണ യുദ്ധമാണ് അത് .

 2022 ഡിസംബർ 6, ഇന്ത്യൻ ഭരണഘടനയുടെ ഡ്രാഫ്റ്റിംഗ് കമ്മിറ്റി ചെയർമാനും സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ നിയമമന്ത്രിയുമായിരുന്ന ബാബാസാഹേബ് അംബേദ്കറുടെ 66-ാം ചരമവാർഷികദിനം കൂടിയാണ്.  പ്രവചനാത്മകമായ ദീർഘവീക്ഷണത്തോടെ അംബേദ്കർ നൽകിയ ഒരു   മുന്നറിയിപ്പ് ഇന്നും ഓർമ്മിക്കത്തക്കതാണ് : "ഹിന്ദു രാഷ്ട്രം  ഒരു യാഥാർഥ്യ മായി മാറുകയാണെങ്കിൽ, അത് ഈ രാജ്യത്തിന് ഏറ്റവും വലിയ വിപത്തായിരിക്കും".  മരിക്കുന്നതിന് രണ്ട് മാസം മുമ്പ്, അംബേദ്കർ തന്റെ അരലക്ഷം അനുയായികളോടൊപ്പം ഹിന്ദുമതം ഉപേക്ഷിച്ച് ബുദ്ധമതം സ്വീകരിച്ചിരുന്നു. മഹാനായ അശോകൻ യുദ്ധവും ഹിംസയും  ഉപേക്ഷിച്ച് സമാധാനത്തിനും സമത്വത്തിനും വേണ്ടി ബുദ്ധമതം സ്വീകരിച്ചത്   അശോക വിജയദശമിദിനത്തിൽ ആയിരുന്നു.  നാഗ്പൂരിൽ ആർ.എസ്.എസ് സ്ഥാപക ദിനമായി  ആയുധങ്ങൾ പൂജിച്ച് ആഘോഷിക്കുന്നതിന് ആർ.എസ്.എസ് തെരഞ്ഞെടുത്ത ഇതേ ദിവസം ആയിരുന്നു അംബേദ്‌കർ ബുദ്ധമതം സ്വീകരിക്കാൻ തെരഞ്ഞെടുത്തത് എന്നതും ശ്രദ്ധേയമാണ് .  ഇഷ്ടമുള്ള മതം പിന്തുടരാൻ ഭരണഘടന നൽകുന്ന അവകാശംതന്നെ ഇല്ലാതാക്കാനാൻ  ബിജെപി ഇന്ന് ശ്രമിക്കുമ്പോൾ , പതിറ്റാണ്ടുകൾക്ക് മുൻപ് അംബേദ്‌കർ  മുന്നറിയിപ്പായി നൽകിയ വിപൽസന്ദേശം നമ്മെ തുറിച്ചുനോക്കുകയാണ്, ഈ ദുരന്തത്തിന്റെ കെടുതികളിൽ നിന്ന് ഇന്ത്യയെ രക്ഷിക്കുകയും ഹിന്ദുത്വ ബുൾഡോസറിനെ തടഞ്ഞുനിർത്താൻവേണ്ടി  സാധ്യമായ എല്ലാ വഴികളിലൂടെയും ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഇപ്പോൾ നാം അഭിമുഖീകരിക്കുന്ന വെല്ലുവിളി.


 

Saturday 5 November 2022

 കേജ്‌രിവാളിന്റെ ബദൽ : വോട്ടുകൾക്ക് ഭഗത് സിംഗിന്റെയും അംബേദ്കറിന്റെയും ഫോട്ടോകൾ; നോട്ടുകളിൽ ലക്ഷ്മിയും ഗണപതിയും എഡിറ്റോറിയൽ, എം എൽ അപ്ഡേറ്റ്: Vol. 25, 44-45 (1-7 നവംബർ 2022)

ൻകിട മൂലധന നിക്ഷേപത്തിന്റെയും പെരുത്ത വികസനത്തിന്റെയും സ്വപ്‌നങ്ങൾ വിതറി നരേന്ദ്രമോദി ഗുജറാത്തിലെ വോട്ടർമാരെ ആകർഷിക്കാൻ ശ്രമിക്കവേ, ബ്രിട്ടീഷ് കാലഘട്ടത്തു നിർമ്മിതമായ മോർബിയിലെ പഴയ തൂക്കുപാലം അറ്റകുറ്റപ്പണികൾക്ക് തൊട്ടു പിന്നാലെ തകർന്നുവീണ് 134 പേരുടെ ജീവൻ അപഹരിച്ചത് ഗുജറാത്ത് മോഡലിന്റെ പരിതാപകരമായ യാഥാർത്ഥ്യത്തെയാണ് തുറന്നുകാട്ടുന്നത്. മോർബി പാലം ദുരന്തവുമായി ബന്ധപ്പെട്ടു പുറത്തുവരുന്ന വിശദാംശങ്ങൾ, ഭരണത്തിന്റെ ഞെട്ടിപ്പിക്കുന്ന കെടുകാര്യസ്ഥതയിലേക്ക് വിരൽ ചൂണ്ടുന്നു . നൂറ്റാണ്ട് പഴക്കമുള്ള തൂക്കുപാലത്തിന്റെ അറ്റകുറ്റപ്പണികൾക്ക് കരാർ നൽകിയത് മോർബി ആസ്ഥാനമായുള്ള ക്ലോക്ക് നിർമ്മാണ കമ്പനിയായ ഒറേവയ്ക്ക് ആയിരുന്നു. 2037 വരെ പ്രാബല്യമുള്ള കരാർ പ്രകാരം, പാലം ഉപയോഗിക്കുന്നതിന് പൊതുജനങ്ങളിൽ നിന്ന് പണം ഈടാക്കാൻ കമ്പനിയെ അനുവദിക്കുന്നുണ്ട് . പ്രസ്തുത കമ്പനിക്ക് കരാർ നൽകിയത് ഒരു ഓപ്പൺ ടെൻഡറും കൂടാതേയാണ് എന്നും റിപ്പോർട്ടുണ്ട്. ഏതാനും മാസങ്ങൾക്കുള്ളിൽ 2 കോടി രൂപ ചെലവഴിച്ച് നവീകരണം പൂർത്തിയാക്കിയതായി കമ്പനി അവകാശപ്പെടുകയായിരുന്നു. ഈ ദുരന്തം ക്ഷണിച്ചുവരുത്താൻ മാത്രമായിരുന്നു തെരഞ്ഞെടുപ്പിന് മുമ്പ് തിടുക്കത്തിൽ പാലം തുറന്നത്. തകർച്ചയുടെ കാരണമായി ആൾത്തിരക്കിനെ കുറ്റപ്പെടുത്താനാണ് ഔദ്യോഗിക വിവരണങ്ങളിൽ ഇപ്പോൾ ശ്രമിക്കുന്നത്; എന്നാൽ, ടിക്കറ്റ് വാങ്ങിയതിനുശേഷം മാത്രമേ ആളുകളെ പാലത്തിലേക്ക് പ്രവേശിക്കാൻ അനുവദിച്ചിരുന്നുള്ളൂ എന്നത് പാലത്തിൽ പരമാവധി എത്ര പേരെ പ്രവേശിപ്പിക്കാമെന്നത് സംബന്ധിച്ച ഒരു നിയന്ത്രണവും ഇല്ലായിരുന്നു എന്ന് കൂടി വ്യക്തമാക്കുന്നു.
ആറ് വർഷം മുമ്പ് കൊൽക്കത്തയിൽ നിർമ്മാണത്തിലിരിക്കുന്ന മേൽപ്പാലത്തിന്റെ ഒരു ഭാഗം തകർന്നപ്പോൾ, നരേന്ദ്ര മോദി അത് ഉടൻ തന്നെ തിരഞ്ഞെടുപ്പ് വിഷയമാക്കിയിരുന്നു. അഴിമതി നിറഞ്ഞതും കാര്യക്ഷമത യില്ലാത്തതുമായ തൃണമൂൽ ഭരണത്തിൽ നിന്ന് പശ്ചിമ ബംഗാളിനെ രക്ഷിക്കാനുള്ള ദൈവത്തിന്റെ സന്ദേശമാണ് പശ്ചിമ ബംഗാളിലെ ജനങ്ങൾക്ക് പ്രസ്തുത അപകടത്തിലൂടെ നല്കപ്പെട്ടതെന്നു നരേന്ദ്ര മോദി അന്ന് വിളിച്ചുപറഞ്ഞു. ഗുജറാത്തിനെ ബിജെപിയുടെ അഴിമതി ഭരണത്തിൽ നിന്ന് രക്ഷിക്കാനുള്ള ദൈവിക സന്ദേശമായി മോർബി പാലം തകർച്ചയെ ഇപ്പോൾ അദ്ദേഹം കണക്കാക്കുമോ? ഗുജറാത്തിലെ മിക്ക ബിസിനസ് ഗ്രൂപ്പുകളെയും പോലെ ഒറേവ ഗ്രൂപ്പും മോദി-ഷാ ജോഡിയുമായി വളരെ അടുപ്പം പുലർത്തുന്നുണ്ട്. പാലം തകർച്ചയ്ക്ക് ശേഷം ഫയൽ ചെയ്ത എഫ്‌ഐആർ ഇതിനകം തന്നെ കമ്പനിയെ കേസിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇരകൾക്ക് ചില ടോക്കൺ നഷ്ടപരിഹാരം നൽകുകയും താഴേക്കിടയിൽ ഉള്ള ചില ജീവനക്കാർക്ക് ശിക്ഷ നൽകുകയും ചെയ്തുകൊണ്ട് കേസ് അവസാനിപ്പിക്കാൻ എല്ലാ ശ്രമങ്ങളും നടക്കുന്ന സൂചനയാണ് ലഭിക്കുന്നത്.
മോദിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വികസനം എന്ന സ്വപ്നം എപ്പോഴും വിദ്വേഷത്തിന്റെയും നുണകളുടെയും നൂലുകൾ കൊണ്ട് നെയ്തതാണ്. ഇത്തവണ ഗുജറാത്തിൽ നടക്കുന്ന വിദ്വേഷ പ്രചാരണം മുസ്ലീങ്ങൾക്കെതിരെ മാത്രമല്ല, അർബൻ നക്സലുകൾക്കെതിരെയുമാണ്. നർമ്മദാ നദീജല പദ്ധതി ഗുജറാത്തിന്റെ അഭിമാനത്തിന്റെ പ്രതീകമായും നേട്ടങ്ങളുടെ സമൃദ്ധിയായും ചിത്രീകരിച്ചുകൊണ്ട് ,മേധാ പട്കറിനെ മോദി കുറ്റപ്പെടുത്തിയത് കുടിയൊഴിപ്പിക്കലിന്റെ പ്രശ്നം ഉന്നയിച്ചു വികസനം സ്തംഭിപ്പിക്കാൻ ശ്രമിക്കുന്ന ഒരു നഗര നക്‌സലായിട്ടായിരുന്നു. പാർലമെന്റിന്റെ വേദിയിൽ വെച്ച് തുടങ്ങിയ 'ആന്ദോളൻജീവി' എന്ന ചീത്തവിളി തുടരുന്ന മോദി, ആഭ്യന്തര മന്ത്രിമാരുടെ ഒരു വീഡിയോ കോൺഫറൻസിനെ ഏതാനും ദിവസങ്ങൾക്ക് മുൻപ് അഭിസംബോധന ചെയ്തപ്പോൾ "പേന പിടിച്ച നക്‌സലുക"ളെ പിഴുതെറിയേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുകയുണ്ടായി. ഭരണഘടനയുടെയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും സംരക്ഷണം, നീതി, മനുഷ്യാവകാശങ്ങൾ, പരിസ്ഥിതി സംരക്ഷണം എന്നീ വിഷയങ്ങളിലും ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിലും നിയമവാഴ്ചയുടെ അടിസ്ഥാന തത്വങ്ങൾ ഉയർത്തിപ്പിടിക്കുന്നതിലും ഉണ്ടായ സമ്പൂർണ്ണ പരാജയവും ജനവഞ്ചനയും മറച്ചുവെക്കാൻ വേണ്ടി ഫാസിസ്റ്റ് ആക്രമണം അഴിച്ചുവിടുന്ന ഒരു ഭരണകൂടത്തോട് പ്രതിപക്ഷം എങ്ങനെ പ്രതികരിക്കണം? യുപിഎ-രണ്ടാം ഭരണത്തിന്റെ അവസാന വർഷങ്ങളിലെ അഴിമതി വിരുദ്ധ, ബലാത്സംഗ വിരുദ്ധ പ്രതിഷേധങ്ങളുടെയും സമരങ്ങളുടെയും പശ്ചാത്തലത്തിൽ ആണ് ഒരു ദശാബ്ദം മുമ്പ് ഡൽഹിയിൽ ആം ആദ്മി പാർട്ടി ഉയർന്നുവന്നത്. ഡൽഹിക്ക് പുറമേ, പഞ്ചാബിലും അധികാരത്തിലെത്താൻ അവർക്ക് കഴിഞ്ഞു, ഗുജറാത്തിൽ അവർ കാര്യമായ പ്രതികരണം ഉളവാക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിൽ ബിൽക്കിസ് ബാനോയെയും അവരൂടെ കുടുംബാം ഗങ്ങളെയും ബലാത്സംഗം ചെയ്തവരെയും കൊലപ്പെടുത്തിയവരെയും ജയിലിൽനിന്ന് മോചിപ്പിച്ച് അവർക്ക് സ്വീകരണം ഒരുക്കുകയും , കുപ്രസിദ്ധ ബലാത്സംഗക്കേസ് പ്രതി റാം റഹീമിന് ഹരിയാനയിൽ നാല്പത് ദിവസത്തെ പരോൾ അനുവദിക്കുകയും ചെയ്യുമ്പോൾ എങ്ങനെയാണ് ആം ആദ്മി പാർട്ടിയെപ്പോലുള്ള ഒരു പ്രതിപക്ഷം പ്രതികരിക്കേണ്ടത് ?
ഈ ചോദ്യത്തിന് ഏറ്റവും കൃത്യമായ മറുപടിയുമായി എത്തിയിരിക്കുകയാണ് അരവിന്ദ് കെജ്രിവാൾ. നിലവിലെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് രാജ്യത്തെ കരകയറ്റാൻ ഹിന്ദു ദൈവങ്ങളുടെയും ദേവതകളുടെയും അനുഗ്രഹം ഇന്ത്യക്ക് ആവശ്യമാണെന്നും, അവരുടെ അനുഗ്രഹം നേടാനുള്ള ഏറ്റവും നല്ല മാർഗം ഐശ്വര്യത്തിന്റെ ദേവതയായ ലക്ഷ്മിയുടെയും വിഘ്നങ്ങൾ നീക്കുന്ന ഗണപതിയുടേയും ചിത്രങ്ങൾ അച്ചടിക്കുകയാണെന്നാണ് കേജ്‌രിവാൾ പറയുന്നത്. ജ്ഞാനത്തിന്റെ ദൈവം കറൻസി നോട്ടുകളിൽ ചിത്രീകരിക്കപ്പെടൽ ഒരു പോംവഴിയായി നിർദ്ദേശിക്കുമ്പോൾ, ഭഗത് സിങ്ങിനേയും അംബേദ്കറിനേയും കുറിച്ച് അധരവ്യായാമം നടത്തിയും യുക്തിയോട് വിടപറഞ്ഞുകൊണ്ടും ബി.ജെ.പിക്കെതിരായ പോരാട്ടത്തിൽ സന്ദിഗ്ധ നിലപാട് സ്വീകരിക്കാനും താൻ തയ്യാറാണെന്ന് ഈ ശുപാർശയിലൂടെ കെജ്‌രിവാൾ വ്യക്തമാക്കുന്നു . മോദി ഗവൺമെന്റിന്റെ പൂർണ്ണമായ കെടുകാര്യസ്ഥതയ്ക്കും ഭിന്നിപ്പിക്കുന്നതും വിദ്വേഷം നിറഞ്ഞതുമായ പ്രത്യയശാസ്ത്രത്തിനും മറുപടി ആകുന്നതിന് പകരം, ഇന്ത്യയിലെ ഭൂരിപക്ഷ മതവിഭാഗമായ ഹിന്ദുക്കളുടെ വിശ്വാസ്യത നേടുന്നതാണ് പ്രധാനം എന്ന് കേജരിവാൾ കരുതുന്നു; അതിന്നായി , അസംബന്ധ ആശയങ്ങളുടെയും മത്സരാധിഷ്ഠിതമായ വൈകാരിക ആഹ്വാനങ്ങളുടെയും കളിയിൽ നരേന്ദ്ര മോദിയെ തോൽപ്പിക്കാൻ അദ്ദേഹം ശ്രമിക്കുകയാണ്. ഈ രാഷ്ട്രീയ ലൈൻ പലപ്പോഴും മൃദു ഹിന്ദുത്വമായി വിശേഷിപ്പിക്കപ്പെടുന്നു, അതിന്റെ സ്വാധീനക്ഷമതയുടെയും ബഹുജന സ്വീകാര്യതയുടെയും പേരിൽ സ്വയം പ്രതിരോധം തീർക്കാനായി സ്വാതന്ത്ര്യസമര കാലത്ത് ഗാന്ധിജിയും മറ്റും ഉപയോഗിച്ച മതപരമായ പദപ്രയോഗങ്ങളുടെയും രൂപകങ്ങളുടെയും ഉദാഹരണങ്ങൾ എടുത്തുകാട്ടി സമർത്ഥിക്കാൻ ആണ് കേജ്‌രിവാൾ ശ്രമിക്കുന്നത്.
ഈ തന്ത്രം പരീക്ഷിക്കുന്ന ആദ്യത്തെ രാഷ്ട്രീയക്കാരനായിരിക്കില്ല കെജ്രിവാൾ. കെജ്‌രിവാളിനെപ്പോലെ, രാജീവ് ഗാന്ധിയും ഇന്ത്യൻ രാഷ്ട്രീയത്തിൽ ശുദ്ധവും ആധുനികവുമായ പ്രതിച്ഛായയോടെയും ശാസ്ത്രീയമായും സാങ്കേതികമായും വികസിച്ച ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യയുടെ ഭാവി വീക്ഷണത്തോടെയും പ്രത്യക്ഷപ്പെട്ടു. 1984-ൽ അദ്ദേഹം ഇന്ത്യയിലെ ഏറ്റവും വലിയ പാർലമെന്ററി ഭൂരിപക്ഷമുള്ള ഒരു ഗവൺമെന്റിന്റെ പ്രധാനമന്ത്രിയായി, ബി.ജെ.പി ലോക്‌സഭയിൽ വെറും രണ്ട് സീറ്റിലേക്ക് ചുരുങ്ങി. എന്നാൽ, ആദ്യം ഷാ ബാനോ വിധിയിലും പിന്നീട് അയോധ്യ വിഷയത്തിലും തന്റെ തെറ്റായ നടപടിയിലൂടെ അദ്ദേഹം യഥാർത്ഥത്തിൽ ബിജെപിക്ക് ധൈര്യം നൽകിയതിന്റെ പേരിലാണ് ഇപ്പോൾ അദ്ദേഹം ഓർമ്മിക്കപ്പെടുന്നത്. ഇപ്പോഴും ചില കോൺഗ്രസ് നേതാക്കൾ രാജീവ് ഗാന്ധിയെ അയോധ്യയിലെ രാമക്ഷേത്രത്തിന്റെ യഥാർത്ഥ ശില്പിയായി അംഗീകരിക്കാൻ തിരക്കുകൂട്ടുന്നു. നരേന്ദ്ര മോദിയെ ഹിന്ദുത്വത്തിന്റെ തരികിടയിൽ തോൽപ്പിക്കാനുള്ള കെജ്‌രിവാളിന്റെ ശ്രമത്തിനും സമാനമായ വിധി നേരിടേണ്ടിവരും.
ബി.ജെ.പി.യുടെ തിരഞ്ഞെടുപ്പ് ജയങ്ങൾ വിശദീകരിക്കുന്നത് മതവിശ്വാസത്തോടുള്ള ശരിയായ അഭിസംബോധനയെയല്ല, വിദ്വേഷം നിറഞ്ഞ മുസ്‌ലിം വിരുദ്ധ ഉന്മാദത്തെ ആളിക്കത്തിക്കാനും ഈ ഭൂരിപക്ഷവാദത്തെ ദേശീയതയായി ഉയർത്തിക്കാട്ടാനുമുള്ള ബി.ജെ.പിയുടെ കഴിവാണ്.
ഈ വിദ്വേഷത്തിനും ആക്രമണത്തിനുമുള്ള ഉത്തരം , സാമൂഹികവും പ്രത്യയശാസ്ത്രപരവുമായി നിർണായകമായ ബദൽ പ്രതികരണങ്ങൾ വികസിപ്പിക്കൽ ആണ്. മത്സരത്തിലൂടെയോ, സങ്കീർണ്ണതകൾ വര്ധിപ്പിച്ചുകൊണ്ടോ ഹിന്ദുത്വത്തെ ഫലത്തിൽ സാധൂകരിക്കുന്ന നയങ്ങളിലല്ല ബദലുകൾക്കുള്ള സാധ്യത കുടികൊള്ളുന്നത്. സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമെന്ന നിലയിൽ കറൻസി നോട്ടുകളിൽ മതചിഹ്നങ്ങൾ അടിച്ചേൽപ്പിക്കുന്നത്, അതും ആധുനികമായ ഒരു ഇന്ത്യ സ്വപ്നം കണ്ട രണ്ട് മഹാന്മാരുടെ ഛായാചിത്രങ്ങൾ പിന്നിൽ ഭിത്തിയിൽ തൂക്കിയിട്ടുകൊണ്ട് ആവുമ്പോൾ , ആധുനിക ഇന്ത്യ എന്ന സ്വപ്നം വഞ്ചിക്കപ്പെട്ട ഒരു നിമിഷവുമായി ചേർത്തുവെച്ച് കേജ്‌രിവാളിന്റെ നാമം ഓർമ്മിക്കപ്പെടും.

 ഔദ്യോഗിക ഭാഷാ സമിതിയുടെ പതിനൊന്നാം റിപ്പോർട്ട്: ഇന്ത്യയുടെ ഭാഷാ വൈവിധ്യത്തെ തുരങ്കം വെക്കുന്നത് നിർത്തുക

- രാധിക മേനോൻ [ലിബറേഷൻ മാസിക, നവംബർ ലക്കം 2022 പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പരിഭാഷ ]
'ഒരു രാഷ്ട്രം, ഒരു ഭാഷ' എന്ന ആർഎസ്‌എസിന്റെ അജണ്ട മുന്നോട്ട് കൊണ്ടുപോകുന്നതിലേക്ക് കേന്ദ്രത്തിലെ ബിജെപി സർക്കാർ മറ്റൊരു സാഹസമാണ് നടത്തിയത്. അമിത് ഷായുടെ നേതൃത്വത്തിലുള്ള ഔദ്യോഗിക ഭാഷാ സമിതിയുടെ 11-ാമത് റിപ്പോർട്ട് ആണ് ഇത്തവണ അതിനുവേണ്ടി ഉപയോഗിച്ചത്. സമിതിയുടെ ശുപാർശകൾ 2022 സെപ്റ്റംബറിൽ ആയിരുന്നു ഇന്ത്യൻ പ്രസിഡന്റിന് സമർപ്പിച്ചത് . കഴിഞ്ഞ ഒരു മാസമായി വാർത്തകളിൽ പുറത്തുവന്നതുപോലെ, ഇന്ത്യൻ റിപ്പബ്ലിക്കിലെ മറ്റ് 21 ഔദ്യോഗിക ഭാഷകളിൽ ഹിന്ദിക്ക് മുൻതൂക്കം നൽകിയാണ് റിപ്പോർട്ട്. കമ്മറ്റിയുടെ ശുപാർശകൾ ഭാഷാ സമരങ്ങളുടെയും ഇന്ത്യൻ ജനതയുടെ ജനാധിപത്യ അഭിലാഷങ്ങളുടെയും നീണ്ട ചരിത്രത്തെ തൂത്തെറിയുന്നു.
റിപ്പോർട്ടിന്റെ ഉള്ളടക്കം പരസ്യമാക്കിയിരുന്നില്ല. എന്നിരുന്നാലും, പത്രപ്രവർത്തകരുടെ പ്രിവ്യൂകൾ, കമ്മിറ്റി അംഗങ്ങൾ നൽകിയ വിശദീകരണങ്ങൾ, സാങ്കേതിക, സാങ്കേതികേതര സ്ഥാപനങ്ങളിൽ- പ്രത്യേകിച്ച് മധ്യപ്രദേശിലെ മെഡിക്കൽ സ്‌കൂളുകൾ, 2020-ൽ പുറത്തിറക്കിയ ദേശീയ വിദ്യാഭ്യാസ നയം എന്നിവയിൽ കൊണ്ടുവന്ന ബോധന മാധ്യമത്തിലെ മാറ്റങ്ങൾ എന്നിവയില്നിന്നും വ്യക്തമാകുന്നത് കേന്ദ്ര സർക്കാരിന്റെ എല്ലാ ഇടപാടുകളിലും ഹിന്ദിക്ക് പ്രത്യേക ശ്രദ്ധ നൽകുന്നതിന്റെ സൂചനകൾ ആണ്.
അതിനിടെ, തമിഴ്‌നാടും കേരളവും തങ്ങളുടെ ആശങ്കകൾ ഔദ്യോഗികമായി അറിയിച്ചതോടെ ഹിന്ദി ഇതര സംസ്ഥാനങ്ങളിൽ പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്. ഹിന്ദി സംസാരിക്കുന്നവരുടെ സംഖ്യാപരമായ ആധിപത്യം ഉണ്ടായിരുന്നിട്ടും, 2011 ലെ സെൻസസ് കാണിക്കുന്നത് ഇന്ത്യൻ ജനസംഖ്യയുടെ 56.37% പേർക്ക് ഹിന്ദി ഒന്നാം ഭാഷയല്ലെന്ന കാര്യം ഇവിടെ ശ്രദ്ധിക്കുന്നത് നന്നായിരിക്കും.
ആ നിലക്ക്, ഹിന്ദി അടിച്ചേൽപ്പിക്കുന്നത് ജനാധിപത്യത്തിന്റെ കൂടുതൽ മോശപ്പെട്ട അവസ്ഥയിലേക്കുള്ള തകർച്ചയ്ക്ക് മാത്രമേ കാരണമാകൂ. ഇത് മനസ്സിലാക്കാൻ, എതിർപ്പ് ക്ഷണിച്ചു വരുത്തിയ ശുപാർശകൾ ആദ്യം പരിശോധിക്കാം .
ജനാധിപത്യത്തെ ഇല്ലാതാക്കുന്നതിനും അവസരങ്ങൾ നിഷേധിക്കുന്നതിനുമുള്ള ശുപാർശകൾ:
കേന്ദ്രസർക്കാർ ഫണ്ട് നൽകുന്ന സ്ഥാപനങ്ങളിൽ ഹിന്ദി നിർബന്ധിത പഠന മാധ്യമമാക്കണമെന്ന് റിപ്പോർട്ട് ശുപാർശ ചെയ്യുന്നു. രാജ്യത്തുടനീളമുള്ള ആളുകൾക്കായി തുറന്നിരിക്കേണ്ട എല്ലാ കേന്ദ്രീയ വിദ്യാലയങ്ങളും ഐഐടികളും കേന്ദ്ര സർവകലാശാലകളും ഇതിൽ ഉൾപ്പെടുന്നു. അങ്ങനെ, ഹിന്ദിയിൽ പഠിക്കാത്ത വിദ്യാർത്ഥികളെ ഇത് പ്രതികൂലമായി ബാധിക്കുന്നു.
എ കാറ്റഗറി സംസ്ഥാനങ്ങൾ എന്ന് വിളിക്കപ്പെടുന്ന ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളിലും കേന്ദ്ര സർക്കാർ ഓഫീസുകളിലും ഹിന്ദിയിലാണ് കാര്യങ്ങൾ നടക്കേണ്ടത്. കവറുകളിൽ വിലാസങ്ങൾ പോലും ഹിന്ദിയിൽ എഴുതാനുള്ള ശുപാർശയിൽ, സന്ദേശങ്ങൾ അയക്കുന്നവർ മാത്രമല്ല, വാഹകരും സ്വീകർത്താക്കളും ഹിന്ദി അറിഞ്ഞിരിക്കാനാണ് ആവശ്യപ്പെടുന്നത്!
സർക്കാർ ജീവനക്കാരെ തിരഞ്ഞെടുക്കുന്നതിന് സർക്കാർ റിക്രൂട്ട്‌മെന്റ് പരീക്ഷകളിൽ നിർബന്ധിത ഇംഗ്ലീഷ് മാറ്റി ഹിന്ദി പേപ്പറുകൾ നൽകണമെന്ന് ഇത് നിർദ്ദേശിക്കുന്നു, അങ്ങനെ തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളെ വെട്ടിനിരത്തുന്നു. ഐക്യരാഷ്ട്രസഭയിലെ ഔദ്യോഗിക ഭാഷയായി ഹിന്ദിയും റിപ്പോർട്ടിൽ നിർദ്ദേശിക്കുന്നു.
പുതിയ ഭാഷാ നിയമങ്ങൾ പാലിക്കാത്ത സർക്കാർ ഉദ്യോഗസ്ഥർക്ക്, അവരുടെ "വാർഷിക പ്രകടന റിപ്പോർട്ടിൽ" അവരെ അടയാളപ്പെടുത്തണമെന്ന് കമ്മിറ്റി നിർദേശിക്കുന്നു.
ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളിലെ ഹൈക്കോടതികളിൽ ആർക്കെങ്കിലും നീതി ലഭിക്കണമെങ്കിൽ വ്യവഹാരങ്ങൾ ഹിന്ദിയിൽ മാത്രമേ നടത്താവൂ. ഹിന്ദി സംസാരിക്കുന്നവർ മാത്രമല്ലാ നീതി തേടുന്നത് ,അത് നന്നായി സംസാരിക്കുന്നവർ മാത്രമല്ല കോടതിയിൽ പണിയെടുക്കുന്നത് എന്നൊന്നും പരിഗണിക്കപ്പെടില്ല.
പരസ്യങ്ങൾക്കായുള്ള സർക്കാർ ബജറ്റിന്റെ 50 ശതമാനം ഹിന്ദിക്ക് നീക്കിവെക്കണമെന്ന ശിപാർശയോടെയാണ് ഭാഷകളുടെ സാമ്പത്തിക ഉച്ചനീചത്വം ഉറപ്പിക്കപ്പെടുന്നത്. മറ്റ് 21 ഔദ്യോഗിക ഭാഷകൾ ഫണ്ടിന്റെ കാര്യത്തിൽ പട്ടിണിയിലാകുമെന്നും അവർ തമ്മിൽ മത്സരിക്കേണ്ടിവരുമെന്നും ഇത് സൂചിപ്പിക്കുന്നുവെന്ന് പ്രത്യേകം പറയേണ്ടതില്ല.
ഫെഡറൽ ഘടനയുടെ ലംഘനമാകും വിധം , സംസ്ഥാന സർക്കാർ ഓഫീസുകളിൽ പുതിയ ഔദ്യോഗിക ഭാഷാനയം നടപ്പാക്കുന്നത് അവലോകനം ചെയ്യാനും സമിതി ശ്രമിക്കുന്നു.
അങ്ങനെ, ആർക്കൊക്കെ വിദ്യാഭ്യാസം നേടാനാകും, ആരാണ് സർക്കാർ രൂപീകരിക്കുക, എക്സിക്യൂട്ടീവ് എങ്ങനെ പ്രവർത്തിക്കും, നീതി എങ്ങനെ വിതരണം ചെയ്യും എന്നതെല്ലാം പുതിയ ഔദ്യോഗിക ഭാഷാ നയത്തിന്റെ അരിപ്പയിലൂടെ തീരുമാനിക്കപ്പെടും .
പൗരത്വ അവകാശങ്ങളുമായി ബന്ധിപ്പിച്ച് ഭാഷാ മേധാവിത്വം വിഭാവന ചെയ്യപ്പെടുമ്പോൾ, ചില കാര്യങ്ങൾ വേറിട്ടുനിൽക്കുന്നു:
ഒന്ന്, ഹിന്ദി ആധിപത്യത്തിന്റെ പാത പിന്തുടരാത്തവർക്ക് ഭീഷണിയും ശിക്ഷയും.
രണ്ട്, മറ്റ് ഇന്ത്യൻ ഭാഷകളിൽ പ്രാവീണ്യമുള്ള, എന്നാൽ ഹിന്ദിയിൽ പ്രവീണ്യമില്ലാത്ത ഇന്ത്യക്കാർക്ക് തൊഴിൽ നിഷേധിക്കൽ.
മൂന്നാമതായി, ഹിന്ദിയിതര ഔദ്യോഗിക ഭാഷകളെ സർക്കാർ ധനസഹായത്തിന് യോഗ്യമല്ലെന്ന് പ്രഖ്യാപിക്കുകയും അതുവഴി കേന്ദ്ര ഗവൺമെന്റിനെ ഹിന്ദി സംസാരിക്കുന്നവരുടെ ഒരു വരേണ്യ അധികാര സങ്കേതമാക്കുകയും ചെയ്യുക.
നാല്, ഹിന്ദി സംസാരിക്കുന്ന ഔദ്യോഗിക സംസ്ഥാനങ്ങളെ ഏകീകൃതമാക്കുകയും ആ സംസ്ഥാനങ്ങളിലെ ഭാഷാ വൈവിധ്യങ്ങളെ നിരാകരിക്കുകയും ചെയ്യുക.
അഞ്ച്, ഹിന്ദി സംസാരിക്കാത്ത പ്രദേശങ്ങളിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾക്കുള്ള വിദ്യാഭ്യാസ-തൊഴിൽ അവസരങ്ങൾ പരിമിതപെടുത്തുന്നു .
ആറ്, ഹിന്ദിയെ മാത്രം അന്തർദേശീയവൽക്കരിക്കുക, അതുവഴി ഇന്ത്യയെ ഒരു ഹിന്ദി നാടായി ഉയർത്തിക്കാട്ടുന്നു, ഹിന്ദുഭൂമി എന്ന ബി ജെ പിയുടെ ഇഷ്ട പദ്ധതിക്ക് അനുബന്ധമാണ് ഇത്.
പൗരന്മാരുടെ ജനാധിപത്യ അവകാശങ്ങളെയും ഫെഡറൽ ഘടനയെയും ഇത് അട്ടിമറിക്കുമ്പോൾ, റിപ്പോർട്ടിലെ ശുപാർശകൾ ഭാഷാ പ്രോത്സാഹനത്തിനുള്ള നല്ല നീക്കമല്ല എന്നത് ഉറപ്പാണ്. എല്ലാ വൈവിദ്ധ്യങ്ങളെയും തുരത്താൻ ആഗ്രഹിക്കുന്ന ഹിന്ദി-ഹിന്ദു- ഹിന്ദുസ്ഥാൻ രാഷ്ട്രസങ്കല്പത്തിന്റെ പാക്കേജിലെ അവിഭാജ്യ ഘടകമാണ് ഇത്.
ഭാഷാശാക്തീകരണവും ഹിന്ദി അടിച്ചേൽപ്പിനെതിരായ വിയോജിപ്പും
സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ഭാഷാ പോരാട്ടങ്ങളുടെ തുടർച്ചയായ ഉയർച്ചയ്ക്ക് ഇന്ത്യ സാക്ഷ്യം വഹിച്ചു. 1952 ഡിസംബർ 15 ന്, ദളിതരുടെ ക്ഷേത്രപ്രവേശനത്തിനായി നേരത്തെ നിരാഹാര സമരം നടത്തിയ മുതിർന്ന സ്വാതന്ത്ര്യ സമര സേനാനി പോറ്റി ശ്രീരാമുലു 58 ദിവസത്തെ നിരാഹാരത്തിന് ശേഷം മരണപ്പെട്ടു. തെലുങ്ക് സംസാരിക്കുന്ന സംസ്ഥാനം രൂപീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു, 1910-കൾ മുതലുള്ള ആഹ്വാനമാണിത്. അദ്ദേഹത്തിന്റെ മരണം മൂലമുണ്ടായ ജനരോഷവും തുടർന്നുള്ള പ്രസ്ഥാനവും ആന്ധ്രാപ്രദേശിന്റെ രൂപത്തിൽ ഭാഷാടിസ്ഥാനത്തിലുള്ള ആദ്യ സംസ്ഥാനത്തിന്റെ രൂപീകരണത്തിലേക്കു നയിച്ചു. തുടർന്നുള്ള വർഷങ്ങളിൽ, ജനങ്ങളുടെ അഭിലാഷങ്ങൾക്കും സമരങ്ങൾക്കും പ്രസ്ഥാനങ്ങൾക്കും അനുസൃതമായി മറ്റ് അനേകം ഭാഷാ സംസ്ഥാനങ്ങൾ ഉയർന്നുവന്നു.
ഭരണഘടനാ അസംബ്ലിയുടെ ഭാഷാ സംവാദങ്ങളെത്തുടർന്ന് ഇന്ത്യ ഇംഗ്ലീഷിലും ഹിന്ദിയിലും ദ്വിഭാഷ തിരഞ്ഞെടുക്കാൻ തീരുമാനിച്ചു. ആധിപത്യത്തിന്റെ പുതിയ ഭീഷണികളില്ലാതെ, ഇന്ത്യയിലെ വൈവിധ്യമാർന്ന ആളുകളെ ഒരുമിച്ച് കൊണ്ടുവരാനുള്ള ഏക പോംവഴി അതായിരുന്നു. എന്നിരുന്നാലും, ഭാഷാപരമായ അസഹിഷ്ണുതയുടെ വർദ്ധിച്ചുവരുന്ന സൂചനകൾ, ഹിന്ദിയനുകൂല അംഗങ്ങളുടെ ഒരു വിഭാഗം വിമതർക്കെതിരെ ആഞ്ഞടിച്ചു. 1946-ൽ ഭരണഘടനാ അസംബ്ലിയിൽ ആർ വി ധുലേക്കർ പ്രഖ്യാപിച്ചു, "ഹിന്ദി അറിയാത്ത ആളുകൾക്ക് ഇന്ത്യയിൽ തുടരാൻ അവകാശമില്ല"- സമകാലിക വലതുപക്ഷ മതഭ്രാന്തന്മാർ ഉപയോഗിക്കുന്ന ദേശവിരുദ്ധ ട്വിറ്റർ ഹാൻഡിലുകളിലേതുമായി വളരെ അടുത്തുനിൽക്കുന്ന ഒരു വരിയാണ് ഇത്. ഹിന്ദി അനുകൂല ലോബിയുടെ ഗ്രൂപ്പുകൾക്ക് തീവ്ര വലതുപക്ഷ അംഗങ്ങളും മിതവാദികളായ ഹിന്ദി പ്രമോട്ടർമാരും ഉണ്ടായിരുന്നു. ടി ടി കൃഷ്ണമാചാരിയെപ്പോലുള്ളവർ അവരുടെ വാദങ്ങളെ "ഹിന്ദി സാമ്രാജ്യത്വം" ആയി കണ്ടു, ഈ അടിച്ചേൽപ്പിക്കൽ ഉണ്ടായേക്കാവുന്ന സ്ഫോടനാത്മക സാഹചര്യത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകി.
1965 അടുത്തപ്പോൾ, ഹിന്ദി വിരുദ്ധ പ്രസ്ഥാനം തമിഴ്‌നാട്ടിൽ വളർന്നു, പ്രത്യേകിച്ചും 1963 ലെ ഔദ്യോഗിക ഭാഷാ നിയമത്തിന് ശേഷം, ഭാവിയിലെ ഭരണകൂടങ്ങൾ ഹിന്ദി സംസാരിക്കാത്തവരിൽ ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ഉപകരണമായി ഇത് കാണപ്പെട്ടു. 1965-ൽ പൊട്ടിപ്പുറപ്പെട്ട തീവ്രവാദി പ്രതിഷേധങ്ങൾ, കേന്ദ്ര-അന്തർ-സംസ്ഥാന ആശയവിനിമയങ്ങൾക്കും പൊതുപരീക്ഷകൾക്കും ഹിന്ദിയ്‌ക്കൊപ്പം ഇംഗ്ലീഷും അനിശ്ചിതകാലത്തേക്ക് തുടരുന്നതിനുള്ള ഉറപ്പുകൾ കൊണ്ടുവന്നു.

സമീപകാല റിപ്പോർട്ടും അതിന്റെ വഞ്ചനാപരമായ രാഷ്ട്രീയ രൂപകൽപ്പനയും.
1963ലെ ഔദ്യോഗിക ഭാഷാ നിയമത്തിലെ സെക്ഷൻ 4 പ്രകാരം 1976-ലാണ് പാർലമെന്റിന്റെ ഔദ്യോഗിക ഭാഷാ സമിതി ആദ്യമായി രൂപീകരിച്ചത്. ഹിന്ദിയെ പ്രോത്സാഹിപ്പിക്കുകയെന്ന അജണ്ടയാണ് എല്ലാക്കാലത്തും അതിൽ നിക്ഷിപ്തമായത്, എന്നാൽ മോദി സർക്കാരിനും അമിത് ഷായുടെ മേൽനോട്ടത്തിനും കീഴിലാണ് കമ്മിറ്റിയുടെ ശുപാർശകൾ ആദ്യമായി കേന്ദ്രീകരണത്തിന്റെയും ഭാഷാപരമായ ഏകീകരണത്തിന്റെയും ഒരു പുതിയ അടിയന്തര അജണ്ട കൊണ്ടുവന്നത്. ഇത് ആർഎസ്എസ് പാരമ്പര്യത്തിന്റെയും അതിന്റെ രാഷ്ട്രീയ സന്തതികളായ ജനസംഘത്തിന്റെയും ബിജെപിയുടെയും ഭാഗമാണ്. സാമ്രാജ്യത്വ അഖണ്ഡ ഭാരത് പദ്ധതിയെ മറയ്ക്കാൻ അപകോളനീകരണ പദാവലിയിൽ ഹിന്ദി മേധാവിത്വത്തിനായുള്ള ആഹ്വാനങ്ങൾ പലപ്പോഴും ഉയർന്നുവരുന്നു.

ഭാഷാ മേധാവിത്വത്തിന്റെ രാഷ്ട്രീയം ജനാധിപത്യ മനോഭാവത്തിനും ഭാഷാ പ്രോത്സാഹനത്തിന്റെ അഭിലാഷത്തിനും എതിരാണ്. ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ 22 ഇന്ത്യൻ ഭാഷകളുണ്ട്. 38 ഭാഷകൾ വേറെയും ഈ ഷെഡ്യൂളിൽ ലിസ്റ്റ് ചെയ്യണമെന്ന ആവശ്യമുയർന്നിട്ടുണ്ട്. 2011-ലെ സെൻസസ് പ്രകാരം ഇന്ത്യയിൽ 1369 'യുക്തിസഹമായി' കണ്ടെത്താൻ കഴിയുന്ന മാതൃഭാഷകളും 121 വിശാലമായ ഭാഷകളും ഉണ്ടെന്നത് കണക്കിലെടുത്താൽ മേൽപ്പറഞ്ഞ ആവശ്യം ജനാധിപത്യപരമായ അഭിലാഷത്തിന്റെ പ്രകടനമാണ്. എട്ടാം ഷെഡ്യൂളിൽ ഇടം കിട്ടാനായി കാത്തിരിക്കുകയും ചൂണ്ടിക്കാണിക്കപ്പെടുകയും ചെയ്യുന്ന പല ഭാഷകളും ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്നുള്ളതാണ് എന്നു കൂടി നമ്മൾ അറിയുമ്പോൾ , മൂടിവെക്കപ്പെടുന്ന വൈവിധ്യത്തിലേയ്ക്ക് ആണ് അത് വിരൽ ചൂണ്ടുന്നത് !

ഭാഷാപരമായ അടിച്ചേൽപ്പിക്കൽ ശ്രമങ്ങൾ സ്വതന്ത്ര ഇന്ത്യയിൽ നിരവധി പ്രക്ഷുബ്ധതകൾ സൃഷ്ടിച്ചുവെന്നത് ഓർക്കണം. എട്ടാം ഷെഡ്യൂൾ പ്രകാരം ഉള്ള ഔദ്യോഗിക ഭാഷകൾ ഈ പ്രശ്നത്തിന് ലഭ്യമായ ജനാധിപത്യപരമായ പരിഹാരസാധ്യതയായി നിലകൊള്ളുന്നു. ജനങ്ങളെ ബന്ധിപ്പിക്കുന്ന ഭാഷ ഉയർന്നുവരേണ്ടത് ബുൾഡോസർ ചെയ്യാതെ സ്വാഭാവികമായ ഇടപെടലിലൂടെയാണ് . എന്നാൽ അമിത് ഷായുടെ നേതൃത്വത്തിലുള്ള സമിതിയുടെ ശുപാർശകൾ രാജ്യത്തെ ഔദ്യോഗിക ഭാഷാസംബന്ധമായ വ്യവഹാരങ്ങളെ പിറകോട്ട് കൊണ്ടുപോകുമെന്ന ഭീഷണിയാണ്.ഉയർത്തുന്നത് .
അടിച്ചേൽപ്പിക്കുന്ന ഏകീകരണവും ധ്രുവീകരണവും.യുവാക്കളുടെ തൊഴിലില്ലായ്മയിൽ നട്ടംതിരിയുന്ന ഒരു രാജ്യത്തിൽ ഹിന്ദുത്വ നേതാക്കളുടെ ഗൂഢ തന്ത്രങ്ങളാണ് .ഏകീകൃതമായ ഒരു കാലാവസ്ഥയിൽ, ഭാഷകളും അതുപോലെ സാമൂഹികവും രാഷ്ട്രീയവുമായ ആവിഷ്‌കാരങ്ങൾ ഞെരുക്കപ്പെടുന്നു. ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങൾക്കകത്തും പുറത്തും ഈ അജണ്ട തിരിച്ചറിയുകയും തുറന്നുകാട്ടുകയും വേണം. ഇന്ത്യൻ റിപ്പബ്ലിക്കിലെ പല ഭാഷകളിലും ജനാധിപത്യം ജനങ്ങളുടെ ശക്തിയായി മാറുകയും 'ഔദ്യോഗികം' എന്നതിൽ അത് പ്രതിഫലിപ്പിക്കുകയും വേണം.