Saturday 25 November 2023

 തെരഞ്ഞെടുപ്പ് പ്രചാരണം മുതൽ ലോകകപ്പ് ക്രിക്കറ്റ് വരെ : മോദി- ഷാ ക്യാമ്പിൽ വളരുന്ന നിസ്സഹായത

(എം എൽ അപ്ഡേറ്റ് വീക്‌ലി No.48 Vol.26 നവംബർ 21 - 27 2023
എഡിറ്റോറിയൽ)




2023 നവമ്പറിലെ ആദ്യത്തെ മൂന്നാഴ്ച ഇന്ത്യയിലെ വൻകിട മാദ്ധ്യമങ്ങൾ രണ്ട് വിഷയങ്ങളിലുള്ള പ്രചാരവേലകളിൽ മുഴുകിയിരുന്നു. അവയിലൊന്ന് ഛത്തീസ്‌ ഗഡ്‌ , മദ്ധ്യപ്രദേശ് ,രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ അസംബ്ലിതെരഞ്ഞെടുപ്പുകളിൽ ബിജെപിയ്ക്കു അനുകൂലമായ പ്രോപഗാൻഡ ആയിരുന്നുവെങ്കിൽ, രണ്ടാമത്തേത്  ഒക്ടോബർ 5 മുതൽ നവംബർ 19 വരെ 46 ദിവസം നീണ്ടുനിന്ന ലോകകപ്പ് ഏകദിന ഇന്നിങ്‌സ് മത്സരങ്ങളുടെ വേദിയായ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം ( മുൻപ് സർദാർ പട്ടേൽ സ്റ്റേഡിയം ആയിരുന്നത് മോദി സർക്കാർ പുനർനാമകരണം ചെയ്തത് ) അസംബ്ലി തെരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് അനുകൂലമായ പ്രചാരണത്തിന്റെ അരങ്ങായി ഉപയോഗിക്കൽ ആയിരുന്നു. ഇതെല്ലം നടക്കുമ്പോൾ, ഗാസയിൽ കുഞ്ഞുങ്ങളേയും സ്ത്രീകളെയും, നിരായുധരായ പലസ്തീനികളേയും വംശഹത്യയിലൂടെ തുടച്ചുനീക്കാൻ  ഇസ്രയേൽ തുടർച്ചയായി ശ്രമിക്കുന്നത് ഗോദി മീഡിയയ്ക്ക് ഒരിക്കലും പ്രാധാന്യമുള്ള വാർത്തയായില്ല. ഉത്തരാഖണ്ഡിൽ റോഡ് നിർമ്മാണത്തിന്റെ ഭാഗമായി ഉണ്ടാക്കിയ തുരങ്കം ഇടിഞ്ഞ് കുടുങ്ങിപ്പോയ 41 തൊഴിലാളികളുടെ ജീവൻ ഒരാഴ്ചയിലധികമായി  വെല്ലുവിളി നേരിടുന്നതുപോലും ഇതുവരേയും അവർക്ക് കാര്യമായ വാർത്തയായില്ല.  


തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നകാര്യത്തിലും  മാദ്ധ്യമങ്ങൾക്ക് ഇരട്ടത്താപ്പ് ആണ്. നവംബർ 7 ന് ഛത്തീസ് ഗഡ്‌  അസംബ്ലി തെരഞ്ഞെടുപ്പിന് തൊട്ടു മുൻപ് ഇ ഡി യിൽനിന്ന് ലഭിച്ചതെന്ന് പറഞ്ഞുകൊണ്ട്  ഒരു വലിയ ബ്രേക്കിംഗ് ന്യൂസ് അവർ പ്രസിദ്ധീകരിച്ചു . നിലവിൽ  മുഖ്യമന്ത്രിയും കോൺഗ്രസ്സിലെ പ്രമുഖ നേതാവുമായ ഭൂപേശ് ബാഗേൽ ഒരു വാതുവെപ്പ് ആപ്പുമായി ബന്ധപ്പെട്ട് 500 കോടിയിലധികം രൂപ അനധികൃതമായി നേടി എന്നത്‌  സംസ്ഥാന സർക്കാർ കുറച്ചുകാലമായി  അന്വേഷണം തുടരുന്നതും,ഏതാനും അറസ്റ്റുകളിലേക്ക് നയിച്ചതും, അന്വേഷണം ഇനിയും പൂർത്തിയാകാനിരിക്കുന്നതുമായ ഒരു ആരോപണം മാത്രമായിരിക്കേയാണ് അത്തരത്തിൽ ബ്രേക്കിംഗ് ന്യൂസ് സൃഷ്ടിക്കപ്പെട്ടത്. ന്യൂസ് ബ്രേയ്ക്കിന് പിന്നാലെ മേൽപ്പറഞ്ഞ വിശദാംശങ്ങൾ സ്ക്രോൾ ചെയ്‌തു കാണിച്ചുവെങ്കിലും , തെരഞ്ഞെടുപ്പ് സമയം നോക്കി പുറത്തുവിട്ട പ്രസ്തുത 'സ്റ്റോറി' ക്കു പിന്നിലെ ഏക താൽപ്പര്യം ഛത്തീസ് ഗഡ്‌  വോട്ടർമാരുടെ ഇംഗിതത്തെ സ്വാധീനിക്കുക എന്നതായിരുന്നു. ഇ ഡി എന്ന സ്ഥാപനത്തെ ആയുധവൽക്കരിക്കുന്ന പ്രവണത കൂടുതൽ നീചമായ ഒരു പുതിയതലത്തിൽ എത്തിയിരിക്കുകയാണെന്ന് ഛത്തീസ്‌ ഗഡിലേയും രാജസ്ഥാനിലേയും സമീപകാല സംഭവവികാസങ്ങൾ തെളിയിക്കുന്നു.  


ഏതാണ്ട് ഇതേ സമയത്ത് വന്ന മറ്റ് രണ്ടു വാർത്തകൾ നൽകുന്നത് വ്യത്യസ്തമായ മറ്റൊരു ചിത്രമാണ്. രാജസ്ഥാനിൽ രണ്ട് ഇ ഡി ഉദ്യോഗസ്ഥരെ കൈക്കൂലി സ്വീകരിക്കുന്നതിനിടയിൽ കയ്യോടെ പിടികൂടിയത് സംസ്ഥാന അഴിമതി വിരുദ്ധ ബ്യൂറോ ആയിരുന്നു. എന്നാൽ ആ സ്റ്റോറി വളരെപ്പെട്ടെന്ന് മീഡിയയിൽ അപ്രത്യക്ഷമായി. അതിനു ശേഷം ഉണ്ടായ മറ്റൊരു സംഭവത്തിൽ , കേന്ദ്ര കൃഷിവകുപ്പ് മന്ത്രി നരേന്ദ്ര തോമറിന്റെ മകൻ ദേവേന്ദ്ര സിങ് തോമർ കോടിക്കണക്കിനു രൂപ കമ്മീഷൻ ആയി ഉറപ്പിക്കുന്ന ടെലിഫോൺ സംഭാഷണങ്ങളുടെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി. അവയിൽ ഒന്ന് നൂറു കോടി രൂപ കമ്മീഷൻ ആവശ്യപ്പെടുന്നത്തിന്റെ വിഡിയോ ആണെങ്കിൽ , മറ്റേത്  പ്രതിമാസം 250 കോടി രൂപ വീതം തവണകളായി നൽകാൻ ഏതോ കക്ഷിയോട് ആവശ്യപ്പെടുന്നതാണ്. കാനഡയിലെ അബോട്ട്സ്ഫോർഡിൽ നിന്ന് സംസാരിക്കുന്ന ജഗ് മൻദീപ്‌സിങ് എന്ന ഒരു വ്യക്തിയുടേതായി മൂന്നാമത് ഒരു വീഡിയോ കൂടി പുറത്തുവന്നിരുന്നു. അയാൾ അതിൽ സംസാരിക്കുന്നത് ദേവേന്ദ്ര സിംഗ് തോമറിനോട് ആണെന്നും, മുൻ വീഡിയോകളിൽ സൂചിപ്പിക്കപ്പെട്ട സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള തുടർ സംഭാഷണം ആണ് അതും അവകാശപ്പെടുന്നുണ്ട്. ഒന്നാം മോദി ഗവണ്മെന്റിന്റെ കാലത്ത് നരേന്ദ്ര സിംഗ് തോമർ ഖനി വകുപ്പ് മന്ത്രിയായിരുന്നപ്പോൾ ആണ് ആദ്യത്തെ വീഡിയോകളിൽ സംഭാഷണങ്ങൾ നടന്നത് എന്നും, അന്വേഷണ ഏജൻസികൾ തന്നെ സമീപിക്കുകയാണെങ്കിൽ കൂടുതൽ തെളിവുകൾ നല്കാൻ തയ്യാറാണെന്നും ജഗ് മൻദീപ്‌സിങ് പറയുന്നു. 
 

കാനഡയിൽ മരിജുവാന കൃഷി നടത്തുന്നതിന് പണം ഇറക്കുന്നതുസംബന്ധിച്ച ഇടപാടുകളിൽ പതിനായിരം കോടി രൂപയോളം തുക കമ്മീഷനായും നിക്ഷേപത്തുകയായും തോമറും മകനും ചേർന്ന് കൈപ്പറ്റിയിരുന്നു എന്നാണ് ജഗ് മൻദീപ് സിംഗ് ആരോപിക്കുന്നത്. ഇപ്പോഴത്തെ മദ്ധ്യപ്രദേശ് അസംബ്ലി തെരഞ്ഞെടുപ്പിൽ ബി ജെ പി രംഗത്തിറക്കിയ 7 സിറ്റിംഗ് എം എൽ എ മാരിൽ ഒരാളാണ് നരേന്ദ്ര സിംഗ് തോമർ. മേൽപ്പറഞ്ഞ ഗുരുതരമായ ആരോപണങ്ങളുടെ വെളിച്ചത്തിൽ ബി ജെ പി കേന്ദ്ര നേതൃത്വത്തിൽനിന്നോ, കേന്ദ്ര അന്വേഷണ ഏജൻസി കളിൽനിന്നോ , തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നോ കാര്യമായ ഒരു പ്രതികരണവും ഉണ്ടായിട്ടില്ലെന്ന് മാത്രമല്ല, അവരെല്ലാം തികഞ്ഞ നിശ്ശബ്ദത പുലർത്തുകയുമാണ്. വൻകിട മാധ്യമങ്ങളും ഈ വിഷയം പൂർണ്ണമായും തമസ്കരിക്കുകയായിരുന്നു.  ബാഗേലിനെതിരായ ആരോപണത്തോട് പ്രതികരിച്ച രീതിയിൽ നിന്നും തികച്ചും വ്യത്യസ്തമായി തോമറിനെതിരായ അഴിമതി ആരോപണത്തെ തമസ്കരിക്കുന്നത്തിലൂടെ മാധ്യമങ്ങളുടെ ഇരട്ടത്താപ്പ്  പ്രകടമാവുകയും,  അധികാരത്തിലിരിക്കുന്ന  ശക്തികൾക്ക് വേണ്ടി പ്രചാരവേല നടത്തുന്ന രാഷ്ട്രീയ ആയുധങ്ങളുടെ നിലയിലേക്ക് അവ പരിവർത്തിക്കപ്പെടുകയും ചെയ്തിരിക്കുന്നു. 

 

അതിനിടെ, നരേന്ദ്ര മോദിയുടെ തന്നെ തെരഞ്ഞെടുപ്പ് പ്രചാരണവേളയിലെ പ്രസംഗങ്ങൾ ബി ജെ പി നേരിടുന്ന രാഷ്ട്രീയമായ ആത്മവിശ്വാസക്കുറവിനെയും അതോടൊപ്പം അവരുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ നിലവാരം തുടർച്ചയായി നേരിടുന്ന അധഃപതനത്തേയും വെളിവാക്കുന്നതാണ്. 2020 ഫെബ്രുവരിയിൽ  തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ പ്രസംഗങ്ങളിലാണ്  അമിത് ഷാ യും അനുരാഗ് ഠാക്കൂറും യഥാക്രമം 'ഷഹീൻ ബാഗ് വരെ കറണ്ട് എത്തുന്ന വിധത്തിൽ ബട്ടൺ ശക്തിയായി അമർത്താനും" , "രാജ്യദ്രോഹികളെ വെടിവെച്ചു കൊല്ലാനും" വോട്ടർമാരോട് ആഹ്വാനം നടത്തിയത്.  ഇപ്രാവശ്യം മോദി നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണപ്രസംഗത്തിൽ സമാനമായൊരു ആഹ്വാനം ഉണ്ടായിരുന്നു. വോട്ടർമാർ "താമര ചിഹ്നത്തിൽ ശക്തിയായി ബട്ടൺ അമർത്തിക്കൊണ്ടു  കോൺഗ്രസ്സിനെ തൂക്കുമരത്തിൽ കയറ്റണം" എന്നാണ് മോദി പ്രസംഗിച്ചത് !. അക്രമത്തിന് പരസ്യമായി പ്രേരണ നൽകുന്നതും, തെരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിക്കുന്നതുമായിട്ടും പ്രസ്തുത പ്രസംഗം തെരഞ്ഞെടുപ്പ് കമ്മീഷൻ കേട്ടില്ല എന്ന് ഭാവിക്കുന്നത് തുടരുകയാണ്. ലീഗ് ഘട്ടത്തിലും സെമി ഫൈനലിലുമായി  തുടർച്ചയായി പത്ത് കളികൾ വിജയിച്ച ഇന്ത്യ ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടും  എന്ന കണക്കുകൂട്ടൽ വെച്ച് ബി ജെ പി നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണ ഒരുക്കങ്ങൾക്ക്  ഫൈനൽ മത്സരത്തിൽ തോറ്റതോടെ വലിയ തിരിച്ചടിയാണ് ഉണ്ടായത് .  

.

ക്രിക്കറ്റ് കളിയെ  രാഷ്ട്രീയവൽക്കരിക്കുന്ന ഏർപ്പാട് മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്തവിധമുള്ള വൈകൃതങ്ങളിലേക്ക് അധഃപതിച്ചത് മോദി പ്രധാനമന്ത്രിയായതുതൊട്ടുള്ള വർഷങ്ങളിൽ ആണ്. ബി സി  സി ഐ  - ഐ പി എൽ അഴിമതിക്കേസിൽ  പ്രധാന പ്രതിയും, വസുന്ധര രാജെ മുഖ്യമന്ത്രിയായിരുന്ന കാലത്ത് രാജസ്ഥാനിലെ  സൂപ്പർ മുഖ്യമന്ത്രിയെന്ന്  അറിയപ്പെട്ടിരുന്ന വ്യക്തിയും ആയ ലളിത് മോദിയെ രാജ്യം വിട്ട് ഓടിപ്പോകാൻ എല്ലാ ഒത്തശകളും ചെയ്ത ശേഷം ബി ജെ പി അമിത് ഷാ യുടെ മകനായ ജയ് ഷായെ ബി സി സി ഐ യുടെ തലപ്പത്ത് അവരോധിച്ചു; അതോടൊപ്പം ഐ പി എൽ ചെയർമാൻ സ്ഥാനത്ത് ഇരുത്തിയത് അനുരാഗ് ഠാക്കുറിന്റെ മൂത്ത സഹോദരനായ അരുൺ സിംഗ് ധുമാലിനെ ആയിരുന്നു.            ഈ സംഘം ആണ് ക്രിക്കറ്റ് ലോകത്തിലെ പത്ത് രാജ്യങ്ങൾ പങ്കെടുത്ത ഏഴാഴ്ചകൾ നീണ്ടുനിന്ന അന്താരാഷ്ട്ര  ലോക കപ്പ് മത്സരത്തെ കേവലം ഇന്ത്യയുടെ ,അല്ലെങ്കിൽ അഹമ്മദാബാദിൻറെ ഒരു കെട്ടുകാഴ്ചയാക്കി ഫലത്തിൽ മാറ്റിയത്. ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നടന്ന മത്സരത്തിനും , ഫൈനൽ മത്സരത്തിനും വേദിയായ അഹമ്മദാബാദിൽ ഉച്ചത്തിലുള്ള വർഗ്ഗീയ- ജിംഗോയിസ്റ്റ് മുദ്രാവാക്യങ്ങൾ മുഴക്കപ്പെട്ടു. അതിഥി ടീമായ പാകിസ്ഥാൻ കളിക്കാർക്കെതിരായ തടസ്സപ്പെടുത്തലുകൾ ഏറെ ഉണ്ടായി.  ഫൈനൽ മത്സരമായപ്പോഴേക്കും അവർ പ്രതീക്ഷിച്ചത്  ഇന്ത്യ ജയിക്കുമെന്നും അത് വലിയ ആഘോഷമാക്കിത്തീർക്കാം എന്നും ആയിരുന്നു. അതുകൊണ്ട് തന്നെ, ലോക കപ്പ് നേടിയ ആസ്ട്രേലിയൻ ടീമിനേയും കളിക്കാരേയും അഭിനന്ദിക്കാനുള്ള സാമാന്യ മര്യാദ പോലും മിക്കവാറും ഒഴിവാക്കപ്പെട്ടു.
2036 ലെ ഒളിമ്പിക്സ് മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ ഉത്സാഹത്തെ  ലോകം ഗൗരവത്തിലെടുക്കാനുള്ള സാധ്യതയ്ക്ക് വലിയ തിരിച്ചടിയായിരിക്കും ലോക കപ്പ് ക്രിക്കറ്റ് സംഘാടനത്തിൽ പ്രകടമായതും മുഴച്ചുനിന്നതുമായ ഇന്ത്യൻ കായികസംസ്കാരത്തിന്റെ ദയനീയമായ അവസ്ഥ.   


Sunday 19 November 2023


 

ഇസ്രായേൽ-പാലസ്തീൻ സംഘർഷം:
ഇന്ത്യ  എന്തുകൊണ്ട്  പലസ്തീനിനൊപ്പം നിൽക്കണം

 
- ആകാശ് ഭട്ടാചാര്യ  

[ ലിബറേഷൻ മാസിക നവംബർ 2023 ലക്കം കവർ ഫീച്ചർ ]

ഇസ്രായേലിന്റെ ന്യായരഹിതമായ യുദ്ധം 

  
7 ഒക്ടോബർ 2023 ന്  ഫലസ്തീൻ ഗ്രൂപ്പായ ഹമാസ്, ഗാസ മുനമ്പിലെ അവരുടെ താവളത്തിൽ നിന്ന് ഇസ്രായേലി സെറ്റിൽമെന്റുകളിലേക്കും പട്ടണങ്ങളിലേക്കും ഇരച്ചുകയറി. താമസിയാതെ, ഗാസ അതിർത്തിയിൽ നിന്ന് 15 മൈൽ അകലെയുള്ള പട്ടണങ്ങളും മറ്റ് ജനവാസമേഖലകളും  ഉൾപ്പെടെ ഗാസ മുനമ്പിന് പുറത്തുള്ള 22 സ്ഥലങ്ങളിലേക്ക് ഹമാസ് തോക്കുധാരികൾ ഇരച്ചുകയറി. 

പരിഭ്രാന്തിയിലായ  ഇസ്രായേൽ ഉടൻ തന്നെ വ്യോമാക്രമണ പരമ്പരകൾ നടത്തി, പക്ഷേ അവരുടെ ദൗർബ്ബല്യവും  നിസ്സഹായതയും പ്രകടമായ ഒരു ഘട്ടത്തിൽ  ഇസ്രായേലിന്റെ സഖ്യകക്ഷികളിൽ നിന്ന് ഐക്യദാർഢ്യം പ്രവഹിച്ചു. യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക (യുഎസ്എ), ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി, എല്ലാം നിരുപാധികം ഇസ്രായേലിനൊപ്പം നിന്നു. അതുപോലെ ഇന്ത്യയും ; അത് തീർത്തും അപ്രതീക്ഷിതമായിരുന്നില്ലെങ്കിലും. . 

യഥാർത്ഥത്തിൽ, ഇസ്രായേൽ ഞെട്ടുകയോ, ആ രാജ്യത്തിന്  നിസ്സഹായത അനുഭവപ്പെടുകയോ  ആയിരുന്നില്ല. ഹമാസ് ആക്രമണത്തെ തുടർന്നുള്ള ദിവസങ്ങളിൽ, നന്നായി  തയ്യാറെടുത്ത ഒരു സേനയുടെ കാര്യക്ഷമതയോടെ ഇസ്രായേൽ ഗാസയിൽ അതിശക്തമായ സൈനിക ശക്തിയാണ്  അഴിച്ചുവിട്ടത്. അതേസമയം, പടിഞ്ഞാറൻ യൂറോപ്പിലെയും ഇന്ത്യയിലെയും ഇസ്രായേൽ അനുകൂല മാദ്ധ്യമങ്ങൾ ഫലസ്തീനികൾക്കെതിരെ വലിയ തോതിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയും വിദ്വേഷ പ്രചാരണങ്ങൾ അഴിച്ചുവിടുകയും ചെയ്തു. ഗാസയ്ക്കും അതിലെ സാധാരണ ജനങ്ങൾക്കുമെതിരായ ആക്രമണത്തിനെതിരെയുള്ള പ്രതിഷേധം നിയന്ത്രിക്കാൻ ഇസ്രായേൽ സഖ്യകക്ഷികൾ ഉടൻ രംഗത്തെത്തി. 

ഇസ്രായേലിന് മറ്റെന്താണ് ചെയ്യാൻ കഴിയുക? സ്ഥിതിഗതികൾ 'യഥാർത്ഥമായി മനസ്സിലാക്കുന്ന' എന്നാൽ ഹമാസ് ആക്രമണത്തെ നേരിടാൻ ഇസ്രായേലിന് എന്തെല്ലാം വഴികളുണ്ടെന്ന് അറിയില്ലെന്ന് അവകാശപ്പെടുന്ന 'നല്ലവർ' പോലും ഉന്നയിക്കുന്ന ചോദ്യമാണിത്. നിലവിലെ സാഹചര്യം പൂർണ്ണമായും ഇസ്രായേലിന്റെയും പാശ്ചാത്യ സഖ്യകക്ഷികളുടെയും സൃഷ്ടിയാണെന്ന് 'നല്ലവർ' മറന്നതായി തോന്നുന്നു. പതിറ്റാണ്ടുകളായി പലസ്തീനിലെ സാമ്രാജ്യത്വത്തിന്റെയും കുടിയേറ്റ കോളനിവൽക്കരണത്തിന്റെയും ഫലമാണിത്. ഫലസ്തീനിനെതിരായ ഇസ്രയേലിന്റെ യുദ്ധം അന്യായമാണ്, അതിന്റെ പ്രവർത്തനങ്ങൾ പശ്ചിമേഷ്യയിലെ ദീർഘകാല സമാധാനത്തിന്റെയും നീതിയുടെയും താൽപ്പര്യങ്ങൾക്ക് വിരുദ്ധമാണ്. 

പലസ്തീനിന്റെ സാമ്രാജ്യത്വ വിരുദ്ധവും അധിനിവേശ വിരുദ്ധവുമായ ഉദ്ദേശ്യ ലക്ഷ്യങ്ങൾ  ചരിത്രപരമായി ഇന്ത്യ  തിരിച്ചറിഞ്ഞിട്ടുണ്ട്. 1950-ൽ ഇന്ത്യ ഇസ്രായേലിനെ അംഗീകരിച്ചെങ്കിലും, 1992-ൽ മാത്രമാണ് ഇന്ത്യയുമായി നയതന്ത്രബന്ധം സ്ഥാപിച്ചത്. എന്നിരുന്നാലും, അതിനുശേഷം, പ്രത്യേകിച്ച് പ്രധാനമന്ത്രി മോദിയുടെയും, നിലവിലെ സാഹചര്യത്തിന് വഴിയൊരുക്കുന്നതിൽ ഗണ്യമായ പങ്ക്‌ വഹിച്ച 
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെയും കീഴിൽ ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുകയായിരുന്നു.  
2014-ൽ മോദി പ്രധാനമന്ത്രിയായതിൽപ്പിന്നെ  ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കി മാറ്റാനുള്ള നിയോഗത്തിൽ, നെതന്യാഹുവിനെ അനുകരണീയനായ ഒരു നേതാവായിട്ടാണ് അദ്ദേഹം നോക്കിക്കാണുന്നത്.  ഇസ്‌ലാമോഫോബിക് അടിയൊഴുക്കിൽ തഴച്ചുവളരുന്ന ഒരു സൈനിക, വംശീയ-ദേശീയ രാഷ്ട്രത്തിന്റെ നിർലജ്ജമായ തലയാണ് നെതന്യാഹു. ഇസ്രയേലുമായുള്ള ഇന്ത്യയുടെ തന്ത്രപരമായ സൗഹൃദത്തിന്റെ അടിസ്ഥാന ശില പ്രതിരോധം ആണ്  എന്നതിൽ അതിശയമില്ല. 2014 മെയ് മാസത്തിൽ മോദിയുടെ തെരഞ്ഞെടുപ്പ് വിജയത്തിനും  2014 നവംബറിനും  ഇടയിൽ 662 മില്യൺ ഡോളറിന്റെ ഇസ്രായേൽ ആയുധങ്ങളും പ്രതിരോധ സാമഗ്രികളുമാണ് ഇസ്രായേൽ ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്തത്. നിലവിൽ ഇസ്രായേലിന്റെ പക്കൽനിന്നും  ഏറ്റവും കൂടിയ അളവിൽ  പ്രതിരോധസാമഗ്രികൾ  വാങ്ങുന്ന രാജ്യമാണ് ഇന്ത്യ. ഇസ്രയേലിന്റെ ആയുധ ക്കയറ്റുമതിയുടെ 46 ശതമാനവും ഇന്ത്യയിലേക്കാണ്.  നെതന്യാഹുവിനെ 'സുഹൃത്തുക്കളുടെ'കൂട്ടത്തിൽ എണ്ണുന്ന മോദി, ഇസ്രായേൽ സന്ദർശിക്കുന്ന ആദ്യത്തെ ഇന്ത്യൻ പ്രധാനമന്ത്രിയായത്  2017 ജൂലൈയിൽ ആയിരുന്നു. 

ഈ ലേഖനത്തിൽ, പശ്ചിമേഷ്യയിലെ അറബ്-ഇസ്രായേൽ സംഘർഷത്തിന്റെ ചരിത്രത്തിലേക്കും ഇസ്രായേൽ, പലസ്തീനുമായുള്ള ഇന്ത്യയുടെ ബന്ധത്തെക്കുറിച്ചും  നാം  ഹ്രസ്വമായി പരിശോധിക്കും. ഇസ്രായേലിനുള്ള ഇന്ത്യയുടെ പുതിയ പിന്തുണ അംഗീകരിക്കാനാവില്ലെന്ന നിലപാട് ആണ് ഇതിലൂടെ പങ്കുവെക്കുന്നത്  .  അപകോളനിവൽക്കരണത്തിന്റെയും സമാധാനത്തിന്റെയും ലക്ഷ്യങ്ങൾക്ക് വിരുദ്ധവും,  ഇന്ത്യയുടെ ദേശീയ താൽപ്പര്യത്തിന് എതിരും ആണ് ഇസ്രായേലിന് ഇപ്പോൾ ഇന്ത്യ നൽകുന്ന പിന്തുണ. 

പശ്ചിമേഷ്യയിലെ സാമ്രാജ്യത്വം

ഭരണം ഒഴിഞ്ഞു പുറത്തുപോകുന്ന ബ്രിട്ടീഷ് കൊളോണിയലിസ്റ്റുകൾ  അമേരിക്കയുമായി ഒത്തുചേർന്ന്  ചരിത്രപ്രസിദ്ധമായ ഫലസ്തീനിൽ ഇസ്രായേൽ സൃഷ്ടിച്ചത് 1947-ൽ ആണ്.  ബ്രിട്ടന്റെയും യുഎസ്എയുടെയും സ്വാധീനത്തിൽ, 1947 നവംബറിൽ ഫലസ്തീനെ രണ്ട് രാജ്യങ്ങളായി വിഭജിച്ചുകൊണ്ട് യുഎൻ പൊതുസഭ ഒരു പ്രമേയം പാസാക്കി.  ജറുസലേം യുഎൻ ഭരണത്തിൻ കീഴിലായി. അപകോളനിവൽക്കരണത്തിന്റെ കൊടുമുടിയിലും പുത്തൻസാമ്രാജ്യത്വത്തിനെതിരെ ജാഗ്രത പുലർത്തുന്ന അറബ് ലോകം ഈ പദ്ധതി നിരസിച്ചു, ഇത് അന്യായമാണെന്നും, സത്തയിൽ ഐക്യരാഷ്ട്രസഭയുടെ മാൻഡേറ്റിന്റെ ലംഘനമാണെന്നും അവർ  വാദിച്ചു. 

പ്രത്യേക ജൂത മാതൃരാജ്യത്തിനുള്ള സയണിസ്റ്റ് ആവശ്യത്തോടുള്ള പ്രതികരണമാണ് തങ്ങളുടെ നിലപാടെന്ന് ബ്രിട്ടനും യു.എസ്.എയും അവകാശപ്പെട്ടു. യഹൂദന്മാർക്ക് ഫലസ്തീനിലേക്ക് തിരിച്ചുപോകാനും 'ദേശീയ മാതൃഭൂമി' എന്ന് അവർ വിളിച്ചത് സ്വന്തമാക്കാനും കഴിയുമെന്ന് വിശ്വസിച്ചിരുന്നവരാണ് സയണിസ്റ്റുകൾ. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഒരു ജൂത രാഷ്ട്രം. റഷ്യ, ഫ്രാൻസ്, ജർമ്മനി എന്നിവിടങ്ങളിൽ യഹൂദന്മാർ പീഡനം അനുഭവിച്ചിട്ടുണ്ട്, ഒരു ജൂത രാഷ്ട്രം ലോകമെമ്പാടുമുള്ള ജൂതന്മാർക്ക് സുരക്ഷിതമായ അഭയം നൽകും. 1930 കളിലും 1940 കളിലും യഹൂദർക്കെതിരെ നാസി പീഡനം നടന്നതോടെ സ്ഥിതിഗതികൾ വഷളായി. സയണിസ്റ്റുകളെ സംബന്ധിച്ചിടത്തോളം, ഫലസ്തീൻ ഏറ്റവും അഭിലഷണീയമായ സ്ഥലമായിരുന്നു, കാരണം യഹൂദ ഗ്രന്ഥങ്ങൾ അനുസരിച്ച്, അത് ജൂതന്മാരുടെ നഷ്ടപ്പെട്ട പുരാതന മാതൃരാജ്യമായിരുന്നു. 

1917-ൽ വിദേശകാര്യ മന്ത്രി ആർതർ ബാൽഫോർ പാലസ്തീനിൽ ഒരു ജൂത ദേശീയ ഭവനം എന്ന ആശയത്തെ ബ്രിട്ടൻ പിന്തുണയ്ക്കുന്നതായി പ്രഖ്യാപിച്ചുകൊണ്ടാണ്  ബ്രിട്ടൻ ഇടപെട്ടിരുന്നത്. 1919-നു ശേഷം പലസ്തീൻ ബ്രിട്ടീഷുകാരുടെ കോളനിയായപ്പോൾ വൻതോതിൽ ജൂതന്മാർ പലസ്തീനിലെത്താൻ തുടങ്ങി. അറബികൾക്ക് സ്വതന്ത്രമായ ഫലസ്തീൻ വേണമെന്നും ജൂതന്മാരുടെ കുടിയേറ്റം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് അറബികൾ ബ്രിട്ടീഷുകാരോട് കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. അറബ് വീക്ഷണം അംഗീകരിക്കാൻ ബ്രിട്ടീഷുകാർക്ക് വിസമ്മതമായിരുന്നു, പ്രത്യേകിച്ച് മേഖലയിലെ ചില സാമ്പത്തിക സംഭവവികാസങ്ങളുടെ വെളിച്ചത്തിൽ. 

1908-ൽ ഈ മേഖലയിൽ എണ്ണയുടെ കണ്ടെത്തൽ പശ്ചിമേഷ്യയെ ആഗോള സമ്പദ്‌വ്യവസ്ഥയിൽ വളരെ പ്രാധാന്യമുള്ളതാക്കി. കണ്ടെത്തലിന് തൊട്ടുപിന്നാലെ, ബർമ ഓയിൽ എന്ന ബ്രിട്ടീഷ് എണ്ണക്കമ്പനി പേർഷ്യയിൽ എണ്ണ ഉൽപ്പാദനം വികസിപ്പിക്കുന്നതിനായി ഒരു സബ്സിഡിയറി കമ്പനി സൃഷ്ടിച്ചു, ആംഗ്ലോ-പേർഷ്യൻ ഓയിൽ കമ്പനി (APOC). 1913-ഓടെ ഇത് എണ്ണ ഉൽപ്പാദനം ആരംഭിച്ചു. പിന്നീട് രണ്ടാം ലോകമഹായുദ്ധസമയത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രിയായ വിൻസ്റ്റൺ ചർച്ചിലിന്റെ നേതൃത്വത്തിൽ ബ്രിട്ടന്റെ റോയൽ നേവി കമ്പനിയുടെ പ്രധാന ഉപഭോക്താവായി മാറി, അതിന്റെ വിജയത്തിന് പിന്നിൽ യഥാർത്ഥത്തിൽ മറഞ്ഞിരിക്കുന്ന ശക്തിയായി. 

രണ്ടാം ലോക മഹായുദ്ധം അവസാനിച്ചപ്പോഴേക്കും പശ്ചിമേഷ്യൻ സമ്പദ്‌വ്യവസ്ഥയിൽ പടിഞ്ഞാറൻ യൂറോപ്യൻ സൈനിക ശക്തികൾക്ക്  ആഴത്തിലുള്ള  നിക്ഷിപ്ത താൽപ്പര്യങ്ങൾ ഉണ്ടായിരുന്നു. അമേരിക്കയിലും എണ്ണയുടെ പ്രാധാന്യം നഷ്ടപ്പെട്ടില്ല. ആഗോള കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വികാസത്തിന്റെ  പശ്ചാത്തലത്തിൽ പ്രദേശത്തിന്റെ സാമ്പത്തിക മൂല്യത്തിന് പുറമേ, മേഖലയുടെ ഭൗമ-രാഷ്ട്രീയ പ്രാധാന്യവും കണക്കിലെടുത്ത് ഒരു പശ്ചിമേഷ്യൻ ശക്തിയെ അവരുടെ പക്ഷത്ത് ഉറപ്പിച്ചുനിർത്തേണ്ടതുണ്ടായിരുന്നു. തങ്ങളുടെ സ്വന്തം സൃഷ്ടിയായ ഇസ്രായേൽ, പുതുതായി അപകോളനിവൽക്കരിക്കപ്പെട്ടതും ശത്രുതാപരമായ ബന്ധങ്ങളുള്ളതും ആയ അറബ് രാഷ്ട്രങ്ങളെക്കാൾ കൂടുതൽ വിശ്വസനീയമായ സഖ്യകക്ഷിയായിരിക്കും എന്ന് അവർ കണക്കാക്കി. 

പ്രധാനമായും, പടിഞ്ഞാറൻ യൂറോപ്പിലെയും യുഎസ്എയിലെയും എല്ലാ ജൂതന്മാരും ഇസ്രായേലിനായുള്ള സയണിസ്റ്റ് ആവശ്യത്തെ പിന്തുണച്ചില്ല. പലരും അതിനെ എതിർത്തു, പ്രത്യേകിച്ച് യൂറോപ്പിലും വടക്കേ അമേരിക്കയിലുടനീളമുള്ള വംശീയ വിരുദ്ധ ഫാസിസ്റ്റ് വിരുദ്ധ പ്രസ്ഥാനങ്ങളിൽ പ്രമുഖരായവർ. അവരിൽ പലരും കമ്മ്യൂണിസ്റ്റുകാരായിരുന്നു, ഇസ്രായേലിന്റെ സൃഷ്ടിയെ ഒരു സാമ്രാജ്യത്വ പ്രവർത്തനമായും പാശ്ചാത്യ ശക്തികൾക്ക് അവരുടെ സ്വന്തം സമൂഹങ്ങളിലെ സെമിറ്റിക് വിരുദ്ധ വികാരങ്ങളുടെയും ആചാരങ്ങളുടെയും ഉത്തരവാദിത്തം ഒഴിവാക്കാനുള്ള സമർത്ഥമായ മാർഗവും ആയി അവർ കണ്ടു. 

സയണിസ്റ്റ് ആക്രമണവും  പലസ്തീൻ പ്രതിരോധവും 


വിഭജനത്തിന് മുമ്പ് പലസ്തീൻ ഒരു ബഹുസ്വര-സാംസ്കാരിക സമൂഹമായിരുന്നു; പലസ്തീൻ മുസ്ലീം, ജൂത, ക്രിസ്ത്യൻ സമൂഹങ്ങളുടെ ആസ്ഥാനമായിരുന്നു. എന്നാൽ ഇസ്രായേൽ സൃഷ്ടിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് തോന്നുകയും യൂറോപ്യൻ ജൂതന്മാരുടെ വലിയ തോതിലുള്ള കുടിയേറ്റം വർദ്ധിക്കുകയും ചെയ്തതോടെ സംഘർഷം രൂക്ഷമായി. 1936 മുതൽ അറബികളുടെ അക്രമാസക്തമായ പ്രതിഷേധങ്ങൾ കലാപത്തിൽ കലാശിച്ചു. 3000-ലധികം അറബികളെ കൊന്നൊടുക്കി ബ്രിട്ടീഷുകാർ അതിനെ ക്രൂരമായി അടിച്ചമർത്തി. സയണിസ്റ്റുകൾ, അറബികൾക്കും ബ്രിട്ടീഷുകാർക്കും എതിരെ ഒരു ഭീകരപ്രവർത്തനം ആരംഭിച്ചു; 1946 ജൂലൈയിൽ ബ്രിട്ടീഷുകാർ അവരുടെ ആസ്ഥാനമായി ഉപയോഗിച്ചിരുന്ന ജറുസലേമിലെ കിംഗ് ഡേവിഡ് ഹോട്ടൽ തകർത്തതാണ് ഏറ്റവും ശ്രദ്ധേയമായ സംഭവങ്ങളിലൊന്ന്. ബ്രിട്ടീഷുകാരും അമേരിക്കക്കാരും ഇതിനകം ഇസ്രായേലി ലക്ഷ്യത്തിൽ പങ്കുചേർന്നു.  ഫലസ്തീൻ വിഭജിക്കാൻ യുഎന്നിൽ സമ്മർദ്ദം ചെലുത്തുന്നതിൽ അവർ ഒട്ടും സമയം പാഴാക്കിയില്ല. 

യുഎൻ പ്രമേയത്തിന് തൊട്ടുപിന്നാലെ, ജൂത മിലിഷ്യകൾ ഫലസ്തീൻ ഗ്രാമങ്ങൾക്ക് നേരെ ആക്രമണം നടത്തി, ആയിരക്കണക്കിന് ആളുകളെ പലായനം ചെയ്യാൻ നിർബന്ധിച്ചു. സ്ഥിതിഗതികൾ 1948-ൽ ഒരു സമ്പൂർണ അറബ്-ഇസ്രായേൽ യുദ്ധമായി പരിണമിച്ചു. ഫലസ്തീൻ ചരിത്രസ്മരണയിൽ നക്ബ അല്ലെങ്കിൽ ദുരന്തം എന്നറിയപ്പെടുന്ന സംഭവത്തിൽ  ഫലസ്തീൻ ജനസംഖ്യയുടെ പകുതിയിലധികം പേരും സ്ഥിരമായി കുടിയിറക്കപ്പെട്ടതാണ് യുദ്ധത്തിന്റെ ഫലം. 1948 ഡിസംബറിൽ തന്നെ, യുഎൻ ജനറൽ അസംബ്ലി അഭയാർത്ഥികളുടെ  തിരിച്ചുവരവ്, സ്വത്ത് വീണ്ടെടുക്കൽ, നഷ്ടപരിഹാരം എന്നിവയ്ക്കായി ആഹ്വാനം ചെയ്തു. എന്നിരുന്നാലും, 75 വർഷങ്ങൾക്ക് ശേഷം, എണ്ണമറ്റ യുഎൻ പ്രമേയങ്ങൾ ഉണ്ടായിരുന്നിട്ടും, കുടിയൊഴിപ്പിക്കപ്പെട്ട ഫലസ്തീനികളുടെ സ്വന്തം നാട്ടിലേക്ക് മടങ്ങാനുള്ള അവകാശം ഇപ്പോഴും നിഷേധിക്കപ്പെടുകയാണ്. 

പാലസ്തീനിലെ ബ്രിട്ടീഷ് ഭരണത്തിന് മുമ്പ്, ജൂതന്മാർ മൊത്തം ജനസംഖ്യയുടെ ഏകദേശം 6 ശതമാനമായിരുന്നു. 1947 മുതൽ 1950 വരെ, നക്ബയുടെ കാലത്ത്, സയണിസ്റ്റ് സൈനിക ശക്തികൾ കുറഞ്ഞത് 750,000 ഫലസ്തീനികളെ പുറത്താക്കുകയും ചരിത്രപ്രസിദ്ധമായ പലസ്തീനിന്റെ 78 ശതമാനവും പിടിച്ചെടുക്കുകയും ചെയ്തു. ബാക്കിയുള്ള 22 ശതമാനം വെസ്റ്റ് ബാങ്ക്, ഗാസ സ്ട്രിപ്പ് എന്നിങ്ങനെ വിഭജിച്ചു. 

1967 ലെ ആറ് ദിവസത്തെ യുദ്ധത്തിൽ, ഇസ്രായേൽ സൈന്യം ഗാസയും വെസ്റ്റ് ബാങ്കും (കിഴക്കൻ ജറുസലേം ഉൾപ്പെടുന്ന) ഉൾപ്പെടെ ചരിത്രത്തിലെ  എല്ലാ ഫലസ്തീൻ പ്രദേശങ്ങളും  കൈവശപ്പെടുത്തുകയും 300,000 ഫലസ്തീനികളെ അവരുടെ വീടുകളിൽ നിന്ന് പുറത്താക്കുകയും ചെയ്തു. പുറത്താക്കപ്പെട്ട ജനവിഭാഗം അന്നുമുതൽ അഭയാർത്ഥി ക്യാമ്പുകളിലാണ് കഴിയുന്നത്. 1967 മുതൽ, ഇന്നുവരെ, ഗാസയിലും വെസ്റ്റ് ബാങ്കിലും താമസിക്കുന്ന ഫലസ്തീനികൾക്കെതിരെ ഇസ്രായേൽ അക്രമപരവും വിവേചനപരവും വർണ്ണവിവേചനപരവുമായ ഭരണം നടപ്പിലാക്കിയിട്ടുണ്ട്, അത് ഈ ലേഖനത്തിൽ പിന്നീട് ചർച്ച ചെയ്യും. 1973-ലെ യോം കിപ്പൂർ യുദ്ധത്തിനുശേഷം അറബ് ആക്രമണം അവസാനിച്ചു. 1978-ൽ ഒപ്പുവെച്ച യുഎസ്എയുടെ മധ്യസ്ഥതയിലുള്ള ക്യാമ്പ് ഡേവിഡ് ഉടമ്പടിയിലൂടെ ഈജിപ്ത് ഇസ്രായേലിനെ അംഗീകരിക്കുന്ന ആദ്യത്തെ അറബ് രാഷ്ട്രമായി മാറി. യുഎൻ ആദ്യം നിർദ്ദേശിച്ച ദ്വിരാഷ്ട്ര പരിഹാരത്തെ മാനിക്കാൻ ഇസ്രായേൽ നാമമാത്രമായി സമ്മതിച്ചു, പക്ഷേ അധിനിവേശ ഫലസ്തീൻ പ്രദേശങ്ങൾ വിട്ടുകൊടുക്കാൻ അവർ വിസമ്മതിച്ചു. 

1948-ലെ നക്ബയ്ക്കും തുടർന്നുള്ള ഇസ്രായേൽ ആക്രമണത്തിനും മറുപടിയായി പലസ്തീനികൾ വിവിധ ബാനറുകളിൽ സംഘടിച്ചു. 1959-ൽ ജനിച്ച ഫത, ശക്തമായ പലസ്തീൻ ദേശീയവാദിയും സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയും ആയി ഉയർന്നു. 2000-കളുടെ ആരംഭം വരെ, പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷനിലെ (PLO) ഏറ്റവും വലിയ ഗ്രൂപ്പായി ഇത് തുടർന്നു. PLO 1964-ൽ ഒരു കുട സംഘടനയായി സ്ഥാപിതമായി. 1967-ൽ , ഒരു സെക്യുലർ പലസ്തീനിയൻ മാർക്സിസ്റ്റ്-ലെനിനിസ്റ്റ് വിപ്ലവ സോഷ്യലിസ്റ്റ് സംഘടന എന്ന നിലയിൽ  പോപ്പുലർ ഫ്രണ്ട് ഫോർ ദി ലിബറേഷൻ ഓഫ് പാലസ്തീൻ (PFLP) സ്ഥാപിതമായി. . ക്യാമ്പ് ഡേവിഡിനെ തുടർന്ന് അറബ് അധിനിവേശങ്ങൾ അവസാനിപ്പിച്ചിട്ടും 1946 ലെ യുഎൻ പ്രമേയത്തിൽ നിർദ്ദേശിച്ച അതിർത്തികളെ മാനിക്കാനുള്ള വിമുഖത കണക്കിലെടുത്ത്, ഇസ്രായേൽ ഭരണകൂടത്തിന്റെ അതിശക്തമായ ശക്തിക്ക് ഒരു സൈനിക പ്രതികരണത്തിന്റെ ആവശ്യകത അവർക്കെല്ലാം തോന്നി എന്നത് ശ്രദ്ധേയമാണ്. 

ഇസ്രായേലിന്റെ  വഞ്ചന

1990-കളോടെ സമാധാന പ്രക്രിയയെ കാര്യമായി മുന്നോട്ട്  നടത്താൻ ഫലസ്തീൻ സംഘടനകൾ ഇസ്രയേലിനും അതിന്റെ പാശ്ചാത്യ സഖ്യകക്ഷികൾക്കും മേൽ ശക്തമായ  സമ്മർദ്ദം ചെലുത്തി. 1992-ൽ ഇസ്രായേൽ പ്രധാനമന്ത്രി യിത്സാക് റാബിനും വിദേശകാര്യ മന്ത്രി ഷിമോൺ പെരസും പിഎൽഒ നേതാവായ യാസർ അറാഫത്തിനൊപ്പം സമാധാനത്തിനുള്ള മാർഗരേഖ തയ്യാറാക്കി. 1993 സെപ്റ്റംബറിലെ സമാധാന ഉടമ്പടി  ഓസ്ലോയിൽ ഒപ്പുവച്ചു, ഇസ്രായേൽ ഔദ്യോഗികമായി പിഎൽഒയെ അംഗീകരിച്ചു; ഇസ്രയേലിന്റെ നിലനിൽപ്പിനുള്ള അവകാശം PLO അംഗീകരിക്കുകയും സായുധ പോരാട്ടം ഉപേക്ഷിക്കുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു, ഗാസ മുനമ്പിലും വെസ്റ്റ് ബാങ്കിലും ഫലസ്തീനുകൾക്ക് പരിമിതമായ സ്വയംഭരണം നൽകാനും സമ്പൂർണ്ണമായ  നിർസൈനികവൽക്കരണത്തിലേക്കുള്ള നടപടികൾ സ്വീകരിക്കാനും ഇസ്രായേൽ സമ്മതിച്ചു. 

1996-ൽ ഫലസ്തീൻ കൗൺസിലിലേക്ക് തിരഞ്ഞെടുപ്പ് നടന്നു. പ്രോത്സാഹജനകമായ വിധത്തിൽ 80 ശതമാനത്തിലധികം പോളിങ് രേഖപ്പെടുത്തി. പ്രതീക്ഷിച്ചതുപോലെ, യാസർ അറാഫത്ത് പുതിയ ഫലസ്തീൻ പ്രസിഡന്റായി, പുതുതായി തിരഞ്ഞെടുക്കപ്പെട്ട പാർലമെന്റിൽ ഫതഹ് ഭൂരിപക്ഷ കക്ഷിയായി ഉയർന്നു. എന്നാൽ ഇസ്രയേലിലെ തീവ്ര സയണിസ്റ്റ് നിലപാടുകാർ സമാധാന പ്രക്രിയയുടെ നടത്തിപ്പ് തുടർച്ചയായി അട്ടിമറിച്ചു. ഇതിന് മറുപടിയായി, ഇസ്രയേലിൽ നിന്ന് മുഴുവൻ ഫലസ്തീനെയും തിരിച്ചുപിടിക്കാൻ ആഗ്രഹിക്കുകയും തങ്ങളുടെ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ ഭീകരവാദ രീതികൾ ഉപയോഗിക്കുകയും ചെയ്ത ഹമാസ്, പ്രത്യേകിച്ച് ഗാസ മുനമ്പിൽ സാധുത നേടി. 

1996ൽ ആദ്യമായി ഇസ്രായേൽ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ബെഞ്ചമിൻ നെതന്യാഹു ഓസ്ലോയിൽ ഉണ്ടാക്കിയ കരാറുകൾ ഒരിക്കലും അംഗീകരിച്ചിരുന്നില്ല. ഫലസ്തീനികളുടെ കൂടുതൽ ചെറുത്തുനിൽപ്പിന് കാരണമായ മുൻ ഇസ്രായേൽ ഗവൺമെന്റിന്റെ പ്രതിബദ്ധതകളിൽ നിന്ന് അദ്ദേഹം പിന്നോട്ട് പോയി. 2000 ആയപ്പോഴേക്കും ഓസ്ലോയിൽ ആരംഭിച്ച സമാധാന പ്രക്രിയ തകർന്നു. ജറുസലേമിന്റെ പദവി ഒരു വൈഷമ്യമേറിയ പ്രശ്‌നമാണെന്ന് തെളിഞ്ഞു. 

ജറുസലേം അന്താരാഷ്‌ട്ര നിയന്ത്രണത്തിലായിരിക്കണമെന്നതായിരുന്നു ഇസ്രായേൽ രൂപീകരിക്കപ്പെട്ടപ്പോൾ യുഎൻ ഉദ്ദേശം. എന്നിരുന്നാലും, 1948-9-ലെ യുദ്ധം അവസാനിച്ചത് ജോർദാൻ കിഴക്കൻ ജറുസലേമും ഇസ്രായേൽ പടിഞ്ഞാറൻ ജറുസലേമും കീഴടക്കിയുമാണ്. 1967-ലെ ആറ് ദിവസത്തെ യുദ്ധം വരെ ഈ സ്ഥാനം തുടർന്നു, ഇസ്രായേൽ കിഴക്കൻ ജറുസലേമും മുഴുവൻ വെസ്റ്റ് ബാങ്കും പിടിച്ചെടുത്തു. യഹൂദർക്കും അറബികൾക്കും ജറുസലേമിന് വലിയ പ്രതീകാത്മകവും വൈകാരികവുമായ പ്രാധാന്യമുണ്ട്, എന്നാൽ കിഴക്കൻ ജറുസലേമിന്മേൽ ഫലസ്തീനിന് പൂർണ്ണമായ പരമാധികാരം നൽകാൻ ഇസ്രായേൽ തയ്യാറായില്ല. 

2000 സെപ്തംബർ 28 ന്, പ്രതിപക്ഷ ലിക്കുഡ് പാർട്ടിയുടെ നേതാവ് ഏരിയൽ ഷാരോൺ, ഒരു വലിയ സംഘം സുരക്ഷാ ഉദ്യോഗസ്ഥരാൽ ചുറ്റപ്പെട്ടു, ജെറുസലേമിലെ ടെമ്പിൾ മൗണ്ടിൽ വളരെ പരസ്യമായ സന്ദർശനം നടത്തി. 'സമാധാനത്തിന്റെ സന്ദേശം' നൽകാൻ പോകുകയാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. എന്നാൽ ജറുസലേമിന്റെ മുഴുവൻ മേൽ ഇസ്രായേൽ പരമാധികാരം ഊന്നിപ്പറയാനുള്ള ഒരു അഭ്യാസമായിരുന്നു അത്.  കൂടാതെ, സമാധാന പ്രക്രിയയെ അവസാനിപ്പിക്കുന്ന അക്രമത്തെ പ്രകോപിപ്പിക്കാനുള്ള ബോധപൂർവ്വമായ ശ്രമം ആയി  ലോകത്തിന്റെ  ഭൂരിഭാഗത്തിനും അത് തോന്നി. അദ്ദേഹത്തിന്റെ സന്ദർശനം ടെമ്പിൾ മൗണ്ടിൽ നിന്ന് വെസ്റ്റ് ബാങ്കിലും ഗാസയിലുടനീളവും ഇസ്രായേലിലെ അറബികൾക്കിടയിലും കലാപത്തിന് കാരണമായി. അത് ഉടൻ തന്നെ ഒരു സമ്പൂർണ്ണ പ്രക്ഷോഭമായി മാറി, അത് അൽ-അഖ്‌സ (ജെറുസലേം) ഇൻതിഫാദ ('ഷേക്കിംഗ്-ഓഫ്') എന്നറിയപ്പെട്ടു, അത് ഏറ്റുമുട്ടലിന്റെ ഒരു പുതിയ ഘട്ടത്തെ വിളംബരം ചെയ്തു. 

2007 മുതൽ, ഗാസ മുനമ്പിൽ ഇസ്രായേൽ വ്യോമ, കര, കടൽ ഉപരോധം ഏർപ്പെടുത്തി, ജനജീവിതം ദുസ്സഹമാക്കി. 2005 മുതൽ ഹമാസിനുള്ള ഗസാൻ പിന്തുണയാണ് ഉപരോധത്തിന് പിന്നിലെ പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. എന്നാൽ ഓസ്ലോ കരാറുകൾ പാലിക്കുന്നതിൽ ഇസ്രായേൽ പരാജയപ്പെട്ടതിന്റെ ഫലമാണ് ഹമാസിന്റെ ശക്തി. ഹമാസാണ് സമാധാന പ്രക്രിയയിലെ മുള്ളെങ്കിൽ, എന്തിനാണ് ഇസ്രായേൽ തുടർച്ചയായി ഇസ്രയേലി കുടിയേറ്റങ്ങൾ പണിയുകയും ഫതഹ് പ്രബല ശക്തിയായി തുടരുകയും ഹമാസിന്റെ സാന്നിദ്ധ്യം കുറവുള്ള വെസ്റ്റ് ബാങ്കിൽ അടിച്ചമർത്തൽ ശക്തമാക്കുകയും ചെയ്യുന്നത്? 

ഇസ്രായേലി  അധിനിവേശത്തിൻ കീഴിലുള്ള ജീവിതം

1967-ൽ ഈ പ്രദേശങ്ങൾ കീഴടക്കിയതിന് ശേഷം വെസ്റ്റ്ബാങ്കിലെ ഫലസ്തീൻ ഭൂമിയിൽ അനധികൃതമായി നിർമ്മിച്ച ഇസ്രായേലി കുടിയേറ്റങ്ങൾ വൻതോതിൽ ആരംഭിച്ചു. ഇന്ന് 600,000 മുതൽ 750,000 വരെ ഇസ്രായേലി കുടിയേറ്റക്കാർ കുറഞ്ഞത് 250 അനധികൃത സെറ്റിൽമെന്റുകളിലായി (130 ഔദ്യോഗിക, 120 അനൗദ്യോഗിക) താമസിക്കുന്നുണ്ട്. അധിനിവിഷ്ട  വെസ്റ്റ് ബാങ്കും കിഴക്കൻ ജറുസലേമും ഉൾപ്പെട്ട  ഈ ഇസ്രായേലി കുടിയേറ്റങ്ങൾ അന്താരാഷ്ട്ര നിയമപ്രകാരം നിയമവിരുദ്ധമാണ്, കാരണം,  അവ നാലാമത്തെ ജനീവ കൺവെൻഷന്റെ  ലംഘനമാണ്.  അധിനിവേശ ശക്തിയെ അത് കൈവശപ്പെടുത്തിയ മറ്റൊരു  പ്രദേശത്തേക്ക് ജനങ്ങളെ മാറ്റുന്നതിൽ നിന്ന്  പ്രസ്തുത നിയമം വിലക്കുന്നു. 

വെസ്റ്റ് ബാങ്കിലും കിഴക്കൻ ജറുസലേമിലുമുള്ള ഇസ്രായേലി കുടിയേറ്റക്കാരുടെ ജനസംഖ്യ ഇസ്രായേലിലെ ജനസംഖ്യയേക്കാൾ വേഗത്തിൽ വളരുകയാണ്. ഇസ്രായേലിലെ 6.8 ദശലക്ഷം ജൂത ജനസംഖ്യയുടെ ഏകദേശം 10 ശതമാനം ഈ അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളിലാണ് താമസിക്കുന്നത്. ശരിയായ ഇസ്രായേലിന് പുറത്താണെങ്കിലും, ഈ കുടിയേറ്റക്കാർക്ക് ഇസ്രായേലി പൗരത്വം നൽകുകയും അവരുടെ ജീവിതച്ചെലവ് ഗണ്യമായി കുറയ്ക്കുന്ന സർക്കാർ സബ്‌സിഡികൾ ലഭിക്കുകയും ചെയ്യുന്നു. ഇതിനു വിപരീതമായി, വെസ്റ്റ് ബാങ്കിൽ താമസിക്കുന്ന ഫലസ്തീനികൾ ഇസ്രായേലി സൈനിക നിയമത്തിന് വിധേയരാണ്. 

1993-ലെ ഓസ്‌ലോ ഉടമ്പടിയുടെ നിബന്ധനകൾ പാലസ്തീൻ പ്രദേശങ്ങളെ ഇസ്രായേൽ പരിഗണിക്കണമെന്ന് പ്രസ്താവിച്ചിട്ടുണ്ടെങ്കിലും, 2007 മുതൽ ഗാസയ്‌ക്കെതിരായ ഇസ്രായേൽ ഉപരോധം ഫലസ്തീനികളെ അവരുടെ പ്രധാന നഗര കേന്ദ്രമായ ജറുസലേമിൽ നിന്ന് പ്രത്യേക ആശുപത്രികളും വിദേശ കോൺസുലേറ്റുകളും ബാങ്കുകളും മറ്റ് സുപ്രധാന സേവനങ്ങളും വിച്ഛേദിച്ചു.  ഒരു രാഷ്ട്രീയ അസ്തിത്വം, വിഭജിക്കരുത്. 

2021-22 കാലയളവിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടുകളുടെ ഒരു പരമ്പരയിലൂടെ, ആംനസ്റ്റി ഇന്റർനാഷണൽ, ഫലസ്തീൻ ജനതയുടെ അവകാശങ്ങൾക്ക്മേൽ നിയന്ത്രണം പ്രയോഗിച്ചിടത്തെല്ലാം ഇസ്രായേൽ എങ്ങനെയാണ് അടിച്ചമർത്തലിന്റെയും ആധിപത്യത്തിന്റെയും സ്ഥാപനവൽക്കരിക്കപ്പെട്ട ഭരണകൂടം അടിച്ചേൽപ്പിക്കുന്നത് എന്നതിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ വെളിപ്പെടുത്തി; ഇസ്രായേലിലെ പലസ്തീൻ പൗരന്മാരെയും അധിനിവേശ ഫലസ്തീൻ പ്രദേശത്തെ (OPT) താമസക്കാരെയും വിഘടിപ്പിക്കുകയും വേർതിരിക്കുകയും ചെയ്യുക; പലസ്തീൻ അഭയാർത്ഥികളുടെ തിരിച്ചുവരാനുള്ള അവകാശം നിഷേധിക്കുകയും ചെയ്യുക. ഭൂമിയും സ്വത്തും വൻതോതിൽ പിടിച്ചെടുക്കൽ, നിയമബാഹ്യമായ കൊലപാതകങ്ങൾ, ഗുരുതരമായ വിധത്തിൽ പരിക്കേൽപ്പിക്കൽ, നിർബന്ധിത കൈമാറ്റങ്ങൾ, സഞ്ചാരസ്വാതന്ത്ര്യത്തിന് ഏകപക്ഷീയമായ നിയന്ത്രണങ്ങൾ, ദേശീയതയുടെ  നിഷേധം,  എന്നിവയിലൂടെ ഇസ്രായേൽ ഗാസയിലെയും വെസ്റ്റ് ബാങ്കിലെയും ജനങ്ങളെ തുടർച്ചയായി ഒരു മൂലയിലേക്ക് തള്ളിവിട്ടു. 

കിഴക്കൻ ജറുസലേം ഉൾപ്പെടെ അധിനിവിഷ്ട 7 വെസ്റ്റ്ബാങ്കിൽ ഇസ്രായേൽ സൈന്യം 151 ഫലസ്തീനികളെ കൊല്ലുകയും 9,875 പേർക്ക് പരിക്കേൽക്കുകയും ചെയ്തു - ആംനസ്റ്റി റിപ്പോർട്ടുകൾ പ്രകാരം - 2021-ൽ നിയമബാഹ്യമായ കൊലപാതകങ്ങളും, നിയമവിരുദ്ധമായ വധശിക്ഷകളും ഉൾപ്പെടെയുള്ള സൈനിക കടന്നുകയറ്റങ്ങളുടെ കുതിപ്പ് തന്നെ ഉണ്ടായിട്ടുണ്ട്. ചിൽഡ്രൻ ഇന്റർനാഷണൽ-പാലസ്തീൻ റിപ്പോർട്ട് ചെയ്തത്  പ്രകാരം , ഒരേ വർഷം വെസ്റ്റ് ബാങ്കിലും കിഴക്കൻ ജറുസലേമിലും ഉടനീളം 36 കുട്ടികളെ ഇസ്രായേൽ സേനയോ കുടിയേറ്റക്കാരോ കൊലപ്പെടുത്തിയിട്ടുണ്ട്. 

2021 മാർച്ചിൽ, യഹൂദരുടെ  ജനസംഖ്യാപരമായ ഭൂരിപക്ഷം നിലനിർത്തുന്നതിന്, ഇസ്രായേലി പൗരന്മാർക്കും താമസക്കാർക്കും അവരുടെ ഇണകൾക്കും ഇടയിൽ പലസ്തീനിയൻ കുടുംബ ഏകീകരണത്തിന് ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന പൗരത്വനിയമവും ഇസ്രായേലിലേക്കുള്ള പ്രവേശന പാസ്സും  ഇസ്രായേൽ അധികാരികൾ വീണ്ടും പ്രാബല്യത്തിൽ വരുത്തി. 2021 ജൂലൈയിൽ, ഇസ്രയേലി സുപ്രീം കോടതി 'രാജ്യത്തോടുള്ള കൂറ് ലംഘനത്തിന്' തുല്യമായ പ്രവൃത്തികളിൽ ശിക്ഷിക്കപ്പെട്ടാൽ പൗരന്മാരുടെ പൗരത്വം എടുത്തുകളയാൻ ആഭ്യന്തര മന്ത്രിക്ക് അധികാരം നൽകുന്ന നിയമം ശരിവച്ചു. 2008-ൽ ഇത് പ്രാബല്യത്തിൽ വന്നതിനുശേഷം, ഫലസ്തീൻ പൗരന്മാർക്കെതിരെ മാത്രമാണ് നിയമത്തിന്റെ പ്രയോഗം പരിഗണിക്കുന്നത്. ഗാസയിലെയും വെസ്റ്റ് ബാങ്കിലെയും ജനങ്ങൾക്കെതിരായ ഇസ്രായേൽ നടപടികളുടെ ചുരുക്കം മാത്രമാണിത്. 

 ഇന്ത്യാ ഗവൺമെന്റ് ഇസ്രായേലിനു നൽകുന്ന പിന്തുണ അസ്വീകാര്യമാകുന്നതതെന്തുകൊണ്ട് ?

1992 മുതലുള്ള ഇന്ത്യയുടെ ആഭ്യന്തര, വിദേശ നയങ്ങളിലെ മാറ്റത്തിന്റെ പരിസമാപ്തിയാണ് ഇസ്രയേലിനുള്ള ഇന്ത്യയുടെ പിന്തുണ. യു.എസ്.എ.യുടെ കീഴാള സഖ്യകക്ഷിയാകാനുള്ള ഇന്ത്യയുടെ വ്യഗ്രതയുമായി ഈ മാറ്റത്തിന് ബന്ധമുണ്ടായിരുന്നു. 1990-കളുടെ തുടക്കത്തിൽ. അടുത്ത കാലത്തായി, ചൈനീസ് സാമ്പത്തിക ആധിപത്യത്തെ ചെറുക്കാനുള്ള ഇന്ത്യ-യുഎസ് താൽപ്പര്യങ്ങളും ഇന്ത്യയെ ഇസ്രായേലുമായി അടുപ്പിച്ചു. 

അടുത്തിടെ സ്ഥാപിതമായ വെസ്റ്റ് ഏഷ്യ ക്വാഡിന്റെ (ഇന്ത്യ, ഇസ്രായേൽ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവ ഉൾപ്പെടുന്ന) ആഭിമുഖ്യത്തിൽ, ഫലസ്തീനിലെ അധിനിവേശം തുടരുന്നതിനിടയിലും, പശ്ചിമേഷ്യയ്ക്കുള്ളിൽ ഇസ്രായേലിനെ സംയോജിപ്പിക്കാൻ സഹായിക്കുന്നതിൽ ഇന്ത്യ അടിസ്ഥാനപരമായി മാറിയിരിക്കുന്നു. മേഖലയിൽ ചൈനയെ വെല്ലുവിളിക്കുന്ന വാഷിംഗ്ടണിനെ ഇന്ത്യ  സഹായിക്കുന്നുമുണ്ട് . ഔദ്യോഗികമായി I2U2 എന്ന് വിളിക്കപ്പെടുന്ന ക്വാഡ് ഗ്രൂപ്പിംഗ്, 2021 ഒക്ടോബറിൽ വിദേശകാര്യ മന്ത്രിമാരുടെ വെർച്വൽ മീറ്റിംഗോടെയാണ് ആദ്യമായി വിളിച്ചുകൂട്ടിയത്. ജലം, ഊർജം, ഗതാഗതം, ബഹിരാകാശം, ആരോഗ്യം, ഭക്ഷ്യസുരക്ഷ എന്നിവയിൽ സംയുക്ത നിക്ഷേപങ്ങളിലും പുതിയ സംരംഭങ്ങളിലും സഹകരിക്കാനാണ് നാല് രാജ്യങ്ങളും ലക്ഷ്യമിടുന്നത്. 2022 ജൂലായ് 14-ന് പുറത്തിറക്കിയ ഗ്രൂപ്പിന്റെ ആദ്യ സംയുക്ത പ്രസ്താവനയിൽ, നയരൂപകർത്താക്കൾ, സ്ഥാപനങ്ങൾ, സംരംഭകർ എന്നിവർക്കായി വിപുലമായ ആപ്ലിക്കേഷനുകളുള്ള സവിശേഷമായ ഒരു ബഹിരാകാശ അധിഷ്ഠിത ഉപകരണം സൃഷ്ടിക്കാൻ രാജ്യങ്ങൾ ലക്ഷ്യമിടുന്നതായി പറയുന്നു. 2022 ജൂലൈ 14-ന് നടന്ന ആദ്യ I2U2 ലീഡേഴ്‌സ് വെർച്വൽ ഉച്ചകോടിയിൽ  നരേന്ദ്ര മോദി പങ്കെടുത്തു. 

ഇന്ത്യയും ഇസ്രായേലും തമ്മിൽ  സൈനിക-സാമ്പത്തിക പങ്കാളിത്തത്തിൽ  കൈകോർത്തിരിക്കുന്നു. സൈനിക പ്രയോഗത്തിനുള്ള റഡാറും നിരീക്ഷണ ഉപകരണങ്ങളും ഇസ്രായേൽ ഇന്ത്യക്ക് വിൽക്കുകയും  ഇന്ത്യയുടെ തീവ്രവാദ വിരുദ്ധസേനയ്ക്ക്  പരിശീലനം  നൽകുകയും ചെയ്തുവരുന്നു.  2017 മെയ് 10 ന്  മോദിയുടെ വേനൽക്കാല സന്ദർശനത്തിന് മുന്നോടിയായി ഇന്ത്യൻ നാവികസേനയുടെ മൂന്ന് യുദ്ധക്കപ്പലുകൾ ഹൈഫ തുറമുഖത്ത് ഡോക്ക് ചെയ്തു. ഐഎൻഎസ് മുംബൈ, ഐഎൻഎസ് ത്രിശൂല, ഐഎൻഎസ് ആദിത്യ എന്നീ കപ്പലുകൾ തുറമുഖത്ത് പ്രവേശിച്ചപ്പോൾ ഇസ്രായേൽ നാവികസേനയുമായി സംയുക്ത നാവിക പരിശീലനത്തിൽ പങ്കെടുത്തു. കൂടുതൽ  പ്രാധാന്യമുള്ള മറ്റൊരു സംഭവ വികാസത്തിന്റെ മുന്നോടിയായിരുന്നു ഇത്. 2023 ജനുവരിയിൽ 1.2 ബില്യൺ ഡോളറിന് ഇസ്രായേലിലെ ഹൈഫ തുറമുഖം അദാനി ഗ്രൂപ്പ് ഏറ്റെടുത്തു, അദാനി ഗ്രൂപ്പിന്റെയും ഇസ്രായേലിന്റെ ഗാഡോട്ട് ഗ്രൂപ്പിന്റെയും നേതൃത്വത്തിലുള്ള കൺസോർഷ്യത്തിൽ 70% ഓഹരി പങ്കാളിത്തത്തോടെയായിരുന്നു അത്. 

ഇസ്രയേലുമായുള്ള ഇന്ത്യയുടെ ഐക്യദാർഢ്യം ആരുടെ ലക്ഷ്യമാണ് നിറവേറ്റുന്നതെന്ന് ഇന്ത്യൻ പൗരന്മാർ എന്ന നിലയിൽ നാം ചോദിക്കണം.  നിയോലിബറലിസം, ഇസ്‌ലാമോഫോബിയ, ഭൂരിപക്ഷ സ്വേച്ഛാധിപത്യ ഭരണം എന്നിവയാണ് ഈ സഖ്യത്തെ നയിക്കുന്ന തത്ത്വങ്ങൾ. രാജ്യത്തിന്റെ  നിർമ്മാതാക്കളായ തൊഴിലാളികളുടെയും കർഷകരുടെയും സ്ത്രീകളുടെയും താൽപ്പര്യങ്ങളുമായി ഇവ പൊരുത്തപ്പെടുന്നുണ്ടോ? ഈ തത്ത്വങ്ങൾ തന്നെ ഭീഷണിപ്പെടുത്തുന്ന സാമൂഹിക-സാമ്പത്തിക, സാംസ്കാരിക, രാഷ്ട്രീയ ഭാവി നേരിടുന്ന ദളിത് ബഹുജനങ്ങളുടെയും ആദിവാസികളുടെയും മുസ്ലീങ്ങളുടെയും താൽപ്പര്യങ്ങളുമായി  പൊരുത്തപ്പെടുന്നുണ്ടോ? ഇന്ത്യ-അമേരിക്ക-ഇസ്രായേൽ അച്ചുതണ്ടാണ് ചൈനയുടെ ആക്രമണത്തെ ചെറുക്കാനുള്ള ഏക പോംവഴിയെന്ന ഇന്ത്യയുടെ വാദവും സമഗ്രമായ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണ്.  

ഇന്ത്യ പലസ്തീനിനൊപ്പം നിൽക്കുകയും , പ്രധാന ആക്രമണകാരിയായ ഇസ്രായേലിനോട്  ഉത്തരവാദിത്തം ആവശ്യപ്പെടുകയും വേണം. പലസ്തീൻ അനുകൂല നിലപാട് ഇന്ത്യയുടെ കൊളോണിയൽ വിരുദ്ധ പൈതൃകത്തോടും പാരമ്പര്യത്തോടും പൊരുത്തപ്പെടുന്നതാണ്.  നിലവിലുള്ള  സർക്കാർ അനേകം  തലങ്ങളിൽ ഇതിനെ അട്ടിമറിക്കുകയാണ് . പരമാധികാര ഫലസ്തീനെ അംഗീകരിച്ച് ശാശ്വതമായ രാഷ്ട്രീയ പരിഹാരം നടപ്പാക്കുന്നതിലൂടെ പശ്ചിമേഷ്യയിൽ സമാധാനം ഉറപ്പാക്കുക എന്ന ആവശ്യമുയർത്തുന്നതാണ്ത് സാധുതയുള്ള ഏക നിലപാട് . നമ്മുടെ രാജ്യത്ത് അരങ്ങേറിക്കൊണ്ടിരിക്കുന്ന,  ഭിന്നിപ്പുണ്ടാക്കുന്ന ഇസ്‌ലാമോഫോബിക് രാഷ്ട്രീയത്തിനെതിരായ തുലാസ് ചരിക്കാൻ സഹായകമായ വിധത്തിൽ  ഇസ്രായേലിൽ നിന്ന് ഉത്തരവാദിത്തം ആവശ്യപ്പെടുന്ന ശക്തമായ ഒരു ജനകീയ മുന്നേറ്റം ആവശ്യമാണ്. 

ഫലസ്തീനിനൊപ്പം നിൽക്കുക എന്നത് ദേശീയവും സാർവ്വദേശീയവുമായ രാഷ്ട്രീയത്തിന്റെ ജനാധിപത്യ സ്വഭാവത്തെയാണ്  സൂചിപ്പിക്കുന്നത്. ഇവ രണ്ടും കൊളോണിയലിസത്തിന്റെയും സാമ്രാജ്യത്വ വിരുദ്ധതയുടെയും അടിസ്ഥാന തത്ത്വങ്ങൾ ആണ്, ദേശത്തിന്റെ ഭൂപരമായ  ഉൽഗ്രഥിതത്വത്തെ ബഹുമാനിക്കുക എന്നത്  വൈവിധ്യം, സമത്വം, പൗരത്വ അവകാശങ്ങളോടുള്ള പ്രതിബദ്ധത , എന്നിവയെ അടിസ്ഥാനമാക്കിയായിരിക്കണം.

Friday 10 November 2023


ഇബി - ഇഡി രാജും, തെരഞ്ഞെടുപ്പ് ജനാധിപത്യത്തിന്റെ വർദ്ധിച്ചുവരുന്ന അപഹാസ്യതയും [എം എൽ അപ്ഡേറ്റ് വീക്‌ലി എഡിറ്റോറിയൽ 
നവംബർ  07 -13 , 2023 ]


ലക്‌ടറൽ ബോണ്ടുകൾ (EB), എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ( ED) എന്നിവ മോദി സർക്കാരിന്റെ ഏറ്റവും വലിയ രണ്ട് ശക്തി സ്രോതസ്സുകളായി ഉയർന്നുവന്നിരിക്കുകയാണ്. രാജസ്ഥാനിലേക്കും ഛത്തീസ്ഗഢിലേക്കും നടന്നുകൊണ്ടിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ , ED യഥാർത്ഥത്തിൽ ബിജെപിയുടെ സ്റ്റാർ പ്രചാരകനായി മാറിയിരിക്കുന്നു. ഇഡി വളരെക്കാലമായി നിലവിലുള്ള ഒരു സ്ഥാപനം ആണെങ്കിലും, ഇന്ന് അത് മോദി സർക്കാരിന്റെ കയ്യിൽ എതിരാളികളെ ലക്ഷ്യമിട്ട് ഉപദ്രവിക്കാനുള്ള സവിശേഷമായ ഒരു ആയുധമായിരിക്കുന്നു. അനിയന്ത്രിതവും അജ്ഞാതവുമായ കോർപ്പറേറ്റ് ഫണ്ടിംഗ് ബി ജെ പി ക്ക് വേണ്ടി സുഗമമാക്കുന്നതിനാണ് മോദി സർക്കാർ ഇലക്ടറൽ ബോണ്ട് സമ്പ്രദായം കണ്ടുപിടിക്കുകയും അവതരിപ്പിക്കുകയും ചെയ്തത്. ഇത് തിരഞ്ഞെടുപ്പിൽ പണത്തിന്റെ അഭൂതപൂർവമായ ഉപയോഗത്തിന് കാരണമാവുകയും ബി.ജെ.പിക്ക് അതിന്റെ എല്ലാ എതിരാളികളെയുംക്കാൾ വലിയ നേട്ടം നൽകുകയും ചെയ്തു. എന്നിരുന്നാലും, ED, EB എന്നീ രണ്ട് ആയുധങ്ങളും വ്യത്യസ്തമായ രീതിയിലാണ് ഉപയോഗിക്കുന്നത് : EB കൾ മറയിട്ട് രഹസ്യമാക്കി വെച്ചിരിക്കുമ്പോൾ ഓരോ ED റെയ്ഡും ഒരു കെട്ടുകാഴ്ചപോലെയാണ് നടപ്പാക്കുന്നത്.
മോദി കാലഘട്ടത്തിൽ ED യുടെ അമിതമായ ഉപയോഗം ED യെ ഒരു സുപരിചിതമായ ഒരു പദമാക്കി മാറ്റി. ആയുധവൽകൃതമായ കേന്ദ്ര ഏജൻസികളുടെ കുപ്രസിദ്ധമായ സ്ഥാനപ്പട്ടികയിൽ ഒരുപക്ഷെ ഇ ഡി ഇപ്പോൾ സി.ബി.ഐയെ പോലും മറികടന്നിരിക്കുന്നു. പി‌എം‌എൽ‌എ അല്ലെങ്കിൽ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം, 2002 പോലുള്ള സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങളുടെ നടത്തിപ്പ് നിരീക്ഷിക്കാൻ നിയമപരമായി ചുമതലപ്പെട്ട ഏജൻസിയും, ഫെമ അല്ലെങ്കിൽ ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട്, 1999; കൂടാതെ FEOA അല്ലെങ്കിൽ Fugitive Economic Offenders Act, 2018, എന്നിവയൊക്കെ നടപ്പിലാക്കാൻ ബാധ്യതപ്പെട്ട ED ഇപ്പോൾ കൂടുതലും വാർത്തകളിൽ നിറയുന്നത് ബിജെപി ഇതര നേതാക്കളുടെ വസതികളിലും ഓഫീസുകളിലും റെയ്ഡ് നടത്തിയാണ് . ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം അറസ്റ്റ് ചെയ്യാനും പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും ഇഡിക്ക് ഇപ്പോൾ അസാധാരണമായ അധികാരമുണ്ട്, കൂടാതെ, പ്രതികളിൽ നിന്ന് അത് നേടിയെടുത്ത മൊഴികൾ സ്വീകാര്യമായ തെളിവായി കണക്കാക്കുന്നു!
അത്തരം അസാധാരണമായ അധികാരങ്ങളും അമിതമായ ഉപയോഗവും ഉണ്ടായിരുന്നിട്ടും, ED കേസുകളിൽ പുരോഗതിയുടെ യഥാർത്ഥ നിരക്ക് വളരെ കുറവാണ്. 2005 മുതൽ ED ഏകദേശം 6,000 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്, എന്നാൽ 20 ശതമാനത്തിൽ താഴെ കേസുകളിൽ മാത്രമേ കുറ്റപത്രം സമർപ്പിച്ചുള്ളൂ ; 25 കേസുകൾ മാത്രമേ തീർപ്പാക്കിയിട്ടുള്ളൂ. തികച്ചും വിവേചനപരവും ഏകപക്ഷീയവുമായ രീതിയിലാണ് ED യെ ഉപയോഗിച്ചിരിക്കുന്നത്. മുൻ പ്രതിപക്ഷ നേതാക്കൾ ബി.ജെ.പിയിൽ ചേരുകയോ എൻഡിഎ പാളയത്തിലേക്ക് കടക്കുകയോ ചെയ്‌തതിന് ശേഷം അവർക്കെതിരായ കേസുകൾ ഒഴിവാക്കിയിട്ടുണ്ട്. അസമിലെ ഹിമന്ത ബിശ്വ ശർമ്മ, പശ്ചിമ ബംഗാളിലെ സുവേന്ദു അധികാരി, കർണാടകയിലെ ബിഎസ് യെദിയൂരപ്പ, നാരായണ് റാണെ, ഭാവന ഗവാലി, യശ്വന്ത്, യാമിനി ജാദവ്, മഹാരാഷ്ട്രയിലെ ഏറ്റവും ഒടുവിൽ അജിത് പവാർ, ഛഗൻ ഭുജ്ബൽ എന്നിവരെല്ലാം ബിജെപിയുടെ ഇഡി നിയന്ത്രിത രാഷ്ട്രീയ ഏറ്റെടുക്കലുകളുടെ പട്ടികയെ പ്രതിനിധാനം ചെയ്യുന്നു. വളരെ ദൈർഘ്യമേറിയതും വൈവിധ്യപൂർണ്ണവുമായ പ്രക്രിയ വഴിയാണ് ഇഡി നോട്ടമിടുന്നതും ഉപദ്രവിക്കുന്നതുമായ പ്രതിപക്ഷ നേതാക്കളുടെ പട്ടിക തീർപ്പാവുന്നത്. 2024ലെ നിർണായക തെരഞ്ഞെടുപ്പിന് മുന്നോടിയായി പകപോക്കലിന്റെ പ്രചാരണം ശക്തമാകുമ്പോൾ നിരവധി നേതാക്കൾ ജയിലിൽ കഴിയുകയാണ്, മറ്റുചിലരെ ഇപ്പോൾ ലക്ഷ്യമിടുന്നുണ്ട്. തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കുകയും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുകയും ചെയ്യുമ്പോഴും രാജസ്ഥാനിലും ഛത്തീസ്ഗഡിലും പ്രതികാര റെയ്ഡുകൾ നടക്കുന്നു. പ്രതിപക്ഷത്തെ അപകീർത്തിപ്പെടുത്താനും മോദി ഭരണത്തിന്റെ അഴിമതി വിരുദ്ധ അവകാശവാദങ്ങൾ ഉയർത്താനും സംഘ്-ബിജെപി പ്രചാരണ യന്ത്രങ്ങൾ ഇഡി റെയ്ഡുകൾ ഉപയോഗിക്കുമ്പോൾ, രാജസ്ഥാൻ സർക്കാരിന്റെ അഴിമതി വിരുദ്ധ ബ്യൂറോ രണ്ട് ഇഡി ഉദ്യോഗസ്ഥരെ കൈക്കൂലി വാങ്ങുന്നത് കൈയോടെ പിടികൂടി. ഛത്തീസ്ഗഡിൽ, ഏതെങ്കിലും അന്വേഷണം നടത്തുന്നതിന് മുമ്പ് തന്നെ അംഗീകാരമുള്ളവരിൽ നിന്ന് ലഭിച്ച സ്ഥിരീകരിക്കാത്ത വിവരങ്ങൾ പരസ്യപ്പെടുത്തി, നിലവിലെ കോൺഗ്രസ് മുഖ്യമന്ത്രിക്കെതിരെ ദുരുദ്ദേശ്യപരമായ പ്രചാരണം നടത്തുന്ന തിരക്കിലാണ് ED. ഇഡി, സിആർപിഎഫ് തുടങ്ങിയ കേന്ദ്ര ഏജൻസികൾ ഉപയോഗിക്കുന്ന വാഹനങ്ങൾ ദുരുപയോഗം ചെയ്യാനുള്ള സാധ്യതകൾ തള്ളിക്കളയാൻ സമഗ്രമായി പരിശോധിക്കണമെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ ആവശ്യപ്പെട്ടത് ശരിയായിരുന്നു.
മോദി ഭരണം ഒരു മാരകമായ മുൻനിര തിരഞ്ഞെടുപ്പ് ആയുധമായി ഇഡി ഉപയോഗിക്കുന്നുവെങ്കിൽ, പണശക്തി ശേഖരിക്കുന്നതിനുള്ള അദൃശ്യമായ മാർഗമാണ് ഇലക്ടറൽ ബോണ്ടുകൾ. കോർപ്പറേറ്റ് ദാതാക്കൾക്ക് സമ്പൂർണ അജ്ഞാതത്വം ഉറപ്പുനൽകുന്നതിനായി കമ്പനി നിയമം മുതൽ ജനപ്രാതിനിധ്യ നിയമം വരെയുള്ള മുഴുവൻ നിയമങ്ങളും ഭേദഗതി ചെയ്തുകൊണ്ടാണ് ബോണ്ടുകൾ അവതരിപ്പിച്ചിരിക്കുന്നത്. ആർക്കൊക്കെ സംഭാവന നൽകാമെന്നതിൽ യാതൊരു നിയന്ത്രണവുമില്ല (വിദേശ ശക്തികൾക്കും ഷെൽ കമ്പനികൾക്കും ഇപ്പോൾ ഇന്ത്യൻ തിരഞ്ഞെടുപ്പുകളെ സ്വാധീനിക്കാൻ സ്വാതന്ത്ര്യമുണ്ട്), എത്ര വലിയ തുകയ്ക്കും (ഒരു കമ്പനിക്ക് സംഭാവന ചെയ്യാൻ കഴിയുന്ന തുകയ്ക്ക് പരിധിയില്ല) - ഇലക്ടറൽ ബോണ്ടുകൾ നൽകാനുള്ള ഏറ്റവും എളുപ്പവും ഉറപ്പുള്ളതുമായ മാർഗമായി അത് മാറിയിരിക്കുന്നു. കള്ളപ്പണം വെളുപ്പിക്കൽ രഹസ്യമായും ശിക്ഷാഭയം കൂടാതെയും ഉറപ്പായി സാദ്ധ്യമാക്കുന്ന ഒരു വഴിയാണ് അത്. ഇബി പദ്ധതിയുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹർജിയിൽ സുപ്രീം കോടതി വാദം കേൾക്കുമ്പോൾ, ഒരു പാർട്ടിയുടെ തിരഞ്ഞെടുപ്പ് ഫണ്ടിംഗിന്റെ ഉറവിടവും സ്വഭാവവും അറിയാൻ വോട്ടർമാർക്ക് അവകാശമില്ലെന്ന് പോലും സർക്കാർ പറഞ്ഞു.
ഇലക്ടറൽ ബോണ്ട് സമ്പ്രദായം ഇന്ത്യയിലെ ബിസിനസ്-രാഷ്ട്രീയ അവിശുദ്ധ കൂട്ടുകെട്ടിന്റെയും കോർപ്പറേറ്റ് അധികാരം പിടിച്ചെടുക്കുന്നതിന്റെയും ഏറ്റവും നികൃഷ്ടമായ ഉദാഹരണമാണ്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും തെരഞ്ഞെടുപ്പ് കമ്മീഷനും പദ്ധതിക്കെതിരെ വലിയ എതിർപ്പുകൾ ഉന്നയിച്ചിരുന്നു, അതിന്റെ സ്വാധീനത്തെയും പ്രത്യാഘാതങ്ങളെയും കുറിച്ച് ഗുരുതരമായ ആശങ്ക പ്രകടിപ്പിച്ചു. എന്നിട്ടും, മോദി സർക്കാർ എല്ലാ എതിർപ്പുകളെയും മറികടക്കുകയും ഇന്ത്യയുടെ തെരഞ്ഞെടുപ്പ് സമ്പ്രദായത്തിൽ സംശയത്തിന്റെ നിഴൽ വീഴ്ത്തുന്ന ഈ പദ്ധതികൾ അടിച്ചേൽപ്പിക്കുകയും ചെയ്തു. മോദി ഗവൺമെന്റിന്റെ കൈകളിൽ അധികാര കേന്ദ്രീകരണം, സമ്പത്തിന്റെ റെക്കോർഡ് കേന്ദ്രീകരണം, തിരഞ്ഞെടുത്ത ഏതാനും കോർപ്പറേറ്റ് കൈകളിൽ ലാഭമുണ്ടാക്കാനുള്ള അവസരങ്ങൾ, പ്രത്യുപകാരത്തിന്റെ രൂപത്തിൽ തികച്ചും അതാര്യമായ പ്രക്രിയയിലൂടെ ബി.ജെ.പി.ക്കുള്ള രാഷ്ട്രീയ ഫണ്ടുകളുടെ സമ്പൂർണ്ണ കേന്ദ്രീകരണം- ഇവയെല്ലാം നിമിത്തം ഇന്ത്യയുടെ തിരഞ്ഞെടുപ്പ് ജനാധിപത്യം ആടിയുലയുകയാണ് ഈ ത്രിതല ആക്രമണത്തിന് കീഴിൽ.
പാർലമെന്ററി ജനാധിപത്യത്തെയും തിരഞ്ഞെടുപ്പ് സംവിധാനത്തേയും കൃത്രിമത്വം നിറഞ്ഞതും പരിഹാസ്യവും ആക്കുന്ന ധിക്കാരപരമായ ഇത്തരം കൗശലങ്ങളിലൂടെയാണ് സംഘ് ബ്രിഗേഡിന്റെ ഫാസിസ്റ്റ് പദ്ധതി നടപ്പിലാക്കുന്നത്. ചില രാഷ്ട്രീയ നിരീക്ഷകർ ഇതിനെ തിരഞ്ഞെടുപ്പ് സ്വേച്ഛാധിപത്യം എന്ന് വിളിക്കുന്നു. ED-EB സംയോജനം ആണ് അങ്ങനെയൊരു സംവിധാനത്തിന്റെ അടിസ്ഥാനമായി പ്രവർത്തിക്കുന്നത്. സുപ്രീംകോടതിയുടെ ഒരു ഹിയറിംഗ് ഇലക്ടറൽ ബോണ്ടുകളുടെ യഥാർത്ഥ ലക്ഷ്യവും സ്വഭാവവും തുറന്നുകാട്ടി, ഭരണനിർവ്വഹണ വിഭാഗത്തിന്റെ ഒരു പരിശുദ്ധമായ നയമായി ബോണ്ടുകളെ നിലനിൽക്കാൻ സുപ്രീം കോടതി അനുവദിക്കുമോ എന്ന് ഇപ്പോൾ കാണേണ്ടതുണ്ട്! വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ മോദി ഭരണത്തിന്റെ ശക്തമായ പരാജയം മാത്രമേ ഇബി-ഇഡി രാജിനെ അട്ടിമറിക്കുകയുള്ളൂ. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഈ ദിശയിലേക്ക് വഴിയൊരുക്കട്ടെ.