Thursday 31 August 2023

 ഇന്ത്യൻ ക്ലാസ് മുറികൾ ഭീകരതയുടെ അറകളായി മാറുമ്പോഴും ഇന്ത്യ ചന്ദ്രനിൽ ഇറങ്ങുകയാണ്.


ന്ദ്രയാൻ 3 യുടെ വിജയകരമായ സോഫ്റ്റ് ലാൻഡിംഗ് ഐഎസ്ആർഒയുടെ ചരിത്ര നേട്ടത്തെ അടയാളപ്പെടുത്തുന്നു. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇതാദ്യമായാണ് ഒരു ചാന്ദ്ര ദൗത്യം ഇറങ്ങുന്നത്, ഇത് ചാന്ദ്ര യാഥാർത്ഥ്യത്തെക്കുറിച്ചുള്ള പഠനത്തിനും പര്യവേക്ഷണത്തിനും കൂടുതൽ സാധ്യതകൾ തുറക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതുപോലുള്ള ഇന്ത്യയുടെ ശാസ്ത്ര വൈദഗ്ധ്യത്തിന്റെ ഒരു പ്രധാന നാഴികക്കല്ല്, ശാസ്ത്ര സാങ്കേതിക മേഖലകളിൽ പൊതുവെയും ബഹിരാകാശ പര്യവേക്ഷണത്തിൽ പ്രത്യേകിച്ചും ഇന്ത്യയുടെ മൊത്തത്തിലുള്ള മുന്നേറ്റത്തിന് പ്രചോദനം നൽകാനുള്ള കഴിവുണ്ട്. ഇന്ത്യയുടെ റോഡ് നിർമ്മാണത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ സിഎജി റിപ്പോർട്ട് അനുസരിച്ച്, ദ്വാരക എക്‌സ്‌പ്രസ് വേയുടെ ഓരോ മൂന്ന് കിലോമീറ്ററിനും വേണ്ടിവരുന്ന ചെലവിനേക്കാൾ കുറവാണ് 600 കോടി രൂപ ചെലവിൽ ഈ വിജയം നേടിയത് എന്നതും സന്തോഷകരമാണ്. ചന്ദ്രയാൻ 3 ദൗത്യത്തിലെ അംഗങ്ങളും ഈ ദൗത്യത്തിന്റെ വിജയത്തിന് സംഭാവന നൽകിയ ഐഎസ്ആർഒയുടെയും മറ്റ് സംഘടനകളുടെയും മുഴുവൻ ജീവനക്കാരും തീർച്ചയായും നമ്മുടെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ അർഹിക്കുന്നു.

ചന്ദ്രയാൻ 3 യുടെ വിജയത്തിന്റെ നേട്ടം അവകാശപ്പെടാനുള്ള തിരക്കിലാണ് മോദി സർക്കാർ, എന്നാൽ സർക്കാർ അവഗണിച്ചിട്ടും ദൗത്യം യഥാർത്ഥത്തിൽ വിജയിച്ചുവെന്ന് സൂക്ഷ്മമായി പരിശോധിച്ചാൽ നമുക്ക് മനസ്സിലാകും. ഒരു ഉദാഹരണം എടുക്കുകയാണെങ്കിൽ, റാഞ്ചിയിലെ ഹെവി എൻജിനീയറിങ് കോർപ്പറേഷനിലെ ജീവനക്കാർക്കും എഞ്ചിനീയർമാർക്കും ചന്ദ്രയാൻ 3 നായി മൊബൈൽ ലോഞ്ചിംഗ് പാഡ് തയ്യാറാക്കി നിശ്ചിത സമയപരിധിക്ക് മുമ്പ് എത്തിച്ചുനൽകിയവർക്ക് പതിനെട്ട് മാസമായി ശമ്പളം ലഭിക്കുന്നില്ല. ഇന്ത്യയിലെ പൊതുമേഖലാ സ്റ്റീൽ പ്ലാന്റുകളുടെ നിർമ്മാണത്തിന് വളരെയധികം സംഭാവന നൽകിയ മാതൃ സ്ഥാപനമാണ് HEC. മോദി സർക്കാർ ആവശ്യമായ പ്രവർത്തന മൂലധനവും ജീവനക്കാരുടെ ശമ്പളവുംപോലും നിഷേധിച്ചതോടെ ഇന്ന് അതിനെ ഒരു രോഗാവസ്ഥയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. എന്നിട്ടും ദൗത്യം വിജയിച്ചപ്പോൾ, ഇന്ത്യയുടെ ചന്ദ്രനിലിറങ്ങിയ ചരിത്രനിമിഷത്തിന് സാക്ഷ്യം വഹിക്കാൻ ദശലക്ഷക്കണക്കിന് ഇന്ത്യക്കാർ അവരുടെ മൊബൈൽ ഫോണുകളിലും കമ്പ്യൂട്ടറുകളിലും ടിവി സ്ക്രീനുകളിലും ഒട്ടിച്ചേർന്നപ്പോൾ നരേന്ദ്ര മോദി ടിവി സ്ക്രീനിൽ മുഴുവൻ ജനശ്രദ്ധ പിടിച്ചുപറ്റി പ്രസംഗിക്കുകയായിരുന്നു.
രാഷ്‌ട്രീയ പ്രചാരണത്തിനും തിരഞ്ഞെടുപ്പ് ലാഭവിഹിതത്തിനും വേണ്ടി ചാന്ദ്ര ദൗത്യത്തെ കറന്നെടുക്കാനുള്ള തീവ്രശ്രമത്തിൽ, മോദി സർക്കാർ അതിനെ പ്രധാനമന്ത്രിയുടെ പരസ്യ വേദിയാക്കുക മാത്രമല്ല, മതപരമായ അന്ധവിശ്വാസത്തിന്റെയും ആധുനിക ശാസ്ത്രത്തിന്റെയും വിചിത്രമായ മിശ്രിതം സൃഷ്ടിക്കുകയും ചെയ്തിരി ക്കുന്നു. ശാസ്ത്രീയ മനോഭാവം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രചോദനമായി ചാന്ദ്ര ദൌത്യവിജയത്തെ ഉപയോഗിക്കുന്നതിന് പകരം, അതിനെ മതപരമായ അന്ധവിശ്വാസങ്ങളുമായി ബന്ധിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും നടക്കുന്നു. ഇന്ത്യയുടെ ബഹിരാകാശ ഗവേഷണത്തിന്റെ സ്ഥാപകനും ആത്മാവുമായ വിക്രം സാരാഭായിയുടെ പേരിൽ ഉള്ള വിക്രം ലാൻഡറിന്റെ ലാൻഡിംഗ് പോയിന്റിന് ശിവശക്തി പോയിന്റ് എന്ന സ്പഷ്ടമായും ഹിന്ദു മതപരമായ പ്രാധാന്യമുള്ള പേര് നൽകുന്നതിന് പ്രധാനമന്ത്രി മോദി ഒട്ടും സമയം കളഞ്ഞില്ല. മോദി ശിവനെ ആവാഹിക്കുന്നിടത്ത് നിർത്തിയപ്പോൾ, ഒരു ഹിന്ദു മഹാസഭ നേതാവ് ചന്ദ്രനെ ശിവശക്തി കേന്ദ്രീകരിച്ച് ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുന്നത്രയും പോയി! ഇത് വളരെ കൂടിപ്പോയി എന്ന് തോന്നുകയാണെങ്കിൽ, ചാന്ദ്ര ദൗത്യവുമായി ബന്ധപ്പെട്ട വനിതാ ശാസ്ത്രജ്ഞരുടെ രക്ഷാധികാരിയെ ഉയർത്തിക്കാട്ടുന്ന രീതി നോക്കുക. അവരുടെ മതവിശ്വാസങ്ങളെ മുന്നിൽ നിർത്തി 'ആദർശ ഇന്ത്യൻ സ്ത്രീക" ളെ പ്രതിനിധീകരിക്കുന്നതായി അവതരിപ്പിക്കുകയാണ് ചെയ്യുന്നത്. അവർക്ക് ശാസ്ത്രം മതവുമായി ശക്തമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതിനാണ്, ഊന്നൽ ;
പതിറ്റാണ്ടുകളുടെ ഗവേഷണത്തിന്റെയും സ്ഥിരോത്സാഹത്തിന്റെയും ഫലമാണ് ഐഎസ്ആർഒയുടെ മുന്നേറ്റം എന്നതിനല്ല .

എല്ലാ ദൗത്യങ്ങളും വിജയത്തിൽ കലാശിച്ചിട്ടില്ല, പക്ഷേ, ശാസ്ത്രജ്ഞർ പരാജയങ്ങളിൽ നിന്ന് പാഠങ്ങൾ ഉൾക്കൊള്ളുന്നു. പരാജയപ്പെട്ട ചന്ദ്രയാൻ 2 ദൗത്യം ചന്ദ്രയാൻ 3 യുടെ വിജയത്തിന് വഴിയൊരുക്കി. ഐഎസ്ആർഒയുടെ ശാസ്ത്ര സമൂഹത്തിലെ ഭൂരിഭാഗം അംഗങ്ങളും, സ്വാതന്ത്ര്യത്തിനു ശേഷമുള്ള ആദ്യ ദശകങ്ങളിൽ ആധുനിക ഇന്ത്യ കെട്ടിപ്പടുക്കാൻ തുടങ്ങിയ പൊതു-ഫണ്ട് വിദ്യാഭ്യാസ-ഗവേഷണ സംവിധാനത്തിന്റെ ഉൽപ്പന്നങ്ങളാണ്. വിദ്യാഭ്യാസത്തിന്റെയും ഗവേഷണത്തിന്റെയും സ്വകാര്യവൽക്കരണത്തിനായുള്ള വർദ്ധിച്ചുവരുന്ന പ്രേരണയോടെ പൊതുമേഖലയെപ്പോലെ, പൊതു-ഫണ്ട് വിദ്യാഭ്യാസ സമ്പ്രദായവും വ്യവസ്ഥാപിതമായി അവഗണിക്കപ്പെടുകയും ദുർബലമാവുകയും ചെയ്യുന്നു. ഉന്നതവിദ്യാഭ്യാസ-ഗവേഷണ സ്ഥാപനങ്ങളിൽ അന്ധവിശ്വാസത്തിന്റെയും , ഭാവനാ ദാരിദ്ര്യത്തിന്റെയും , ഭയത്തിന്റെയും നിശ്ശബ്ദതയുടെയും സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി അന്വേഷണവ്യഗ്രത, അക്കാദമിക് സ്വാതന്ത്ര്യം, കാമ്പസ് ജനാധിപത്യം എന്നിവ ഏതാണ്ട് ഈ മേഖല കളിലുടനീളം അടിച്ചമർത്തപ്പെടുന്നു. മതാന്ധതയുടെയും വിദ്വേഷത്തിന്റെയും ബലിപീഠത്തിൽ ശാസ്ത്രീയ സമീപനം ബലികഴിക്കപ്പെടുന്നതിൽ അതിശയിക്കാനില്ല. ഇതിന്റെ ഭയാനകമായ പ്രത്യാഘാതങ്ങളാണ് നമ്മെ തുറിച്ചുനോക്കുന്നത്.


പ്രൈമറി സ്‌കൂളിലെ പ്രിൻസിപ്പൽ ഗണിതശാസ്ത്ര ഗൃഹപാഠം ചെയ്യാത്തതിന്റെ പേരിൽ ഏഴ് വയസ്സുള്ള മുസ്‌ലിം സഹപാഠിയെ മർദ്ദിക്കാൻ വിദ്യാർത്ഥികളോട് നിർദ്ദേശിക്കുന്ന മുസാഫർനഗർ വീഡിയോവിലെ പ്രിൻസിപ്പൽ മുസ്‌ലിംകളെ അടച്ച് അസഭ്യം പറയുമ്പോൾ നമ്മെ ഓർമ്മിപ്പിക്കുന്നതും മറ്റൊന്നല്ല. ഹിറ്റ്‌ലറുടെ നാസി ജർമ്മനിയിലെ ക്ലാസ് മുറികളിൽ യഹൂദ കുട്ടികൾ എങ്ങനെയാണ് അപമാനിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്തിരുന്നതെന്നതിനു സമാനമാണ് അത്. തീവണ്ടികൾ മുതൽ തെരുവുകൾ, ടെലിവിഷൻ സ്റ്റുഡിയോകൾ, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ, ക്ലാസ് മുറികൾ, കാമ്പസുകൾ തുടങ്ങി എഴുപത്തിയഞ്ച് വർഷത്തെ സ്വാതന്ത്ര്യത്തിനു ശേഷം, വിദ്വേഷം ഇന്ത്യയെ മുഴുവൻ അതിന്റെ വരുതിയിൽ ആക്കുമെന്ന ഭീഷണിയാണ് സംജാതമായിരിക്കുന്നത്.. ലൗ ജിഹാദിനെതിരെ പോരാടുന്നതിന്റെ പേരിൽ സംഘപരിവാർ സംഘടിപ്പിച്ച 2013 ലെ കലാപത്തിന്റെ പ്രഭവകേന്ദ്രമായിരുന്നു മുസാഫർനഗർ. ആ വിദ്വേഷവും വിഭജനവും മറികടന്ന് ഒരുമയുടെയും ഐക്യദാർഢ്യത്തിന്റെയും പുതുക്കിയ ബന്ധങ്ങൾ കെട്ടിപ്പടുക്കുന്നതിൽ കർഷക പ്രസ്ഥാനം വിജയിച്ചു. പടിഞ്ഞാറൻ യുപിയിലെയും ഹരിയാനയിലെയും വിദ്വേഷത്തിന്റെയും അക്രമത്തിന്റെയും ശക്തികളാൽ ആ ഐക്യം വീണ്ടും വെല്ലുവിളിക്കപ്പെടുകയാണ്, കർഷക പ്രസ്ഥാനവും സമാധാനവും നീതിയും ഇഷ്ടപ്പെടുന്ന എല്ലാ ശക്തികളും ഈ ഗൂഢാലോചന പരാജയപ്പെടുത്താൻ ദൃഢമായ ചെറുത്തുനിൽപ്പ് നടത്തേണ്ടതുണ്ട്.


വിദ്വേഷത്തിന്റെയും പീഡനത്തിന്റെയും അരങ്ങായി മാറിയ സ്‌കൂളിലെ കുറ്റവാളി പ്രിൻസിപ്പൽ തൃപ്ത ത്യാഗിക്കൊപ്പം ബിജെപി നേതാക്കൾ പരസ്യമായി നിലയുറപ്പിച്ചു. സ്‌കൂൾ അടച്ചുപൂട്ടി സമീപത്തെ മറ്റ് സ്‌കൂളുകളിൽ വിദ്യാർഥികളെ ചേർക്കുന്നതായി റിപ്പോർട്ടുണ്ട്. വ്യവഹാരം ഒഴിവാക്കാനും ഒത്തുതീർപ്പിലെത്താനും പ്രബലമായ സാമൂഹിക-രാഷ്ട്രീയ ശക്തികളുടെയും നിർഭാഗ്യവശാൽ സംശയാസ്പദമായ ചില കർഷക നേതാക്കളുടെയും സമ്മർദ്ദത്തിൻകീഴിലാണ് ആഘാതവും പീഡനവും അനുഭവിച്ച വിദ്യാർത്ഥിയുടെ കുടുംബം. അത്തരം കാര്യങ്ങളിൽ അനുരഞ്ജനം സാധ്യമാകേണ്ടത് സത്യത്തിന്റെയും നീതിയുടെയും അടിസ്ഥാനത്തിലായിരിക്കണം. വിദ്വേഷം വിതരണം ചെയ്യുന്നവരും അക്രമം നടത്തുന്നവരും സംരക്ഷിക്കപ്പെടുമ്പോൾ തീർച്ചയായും മറിച്ചാണ് സംഭവിക്കുന്നത്. ,ഈ ഭയാനകമായ സംഭവത്തിലേക്ക് പൊതുജനശ്രദ്ധ ആകർഷിക്കുന്നതിനായിട്ടാണ് വസ്തുതാപരിശോധനയിലൂടെ മുഹമ്മദ് സുബൈർ ശ്രമിച്ചത്. ഈ അക്രമത്തിൽ പങ്കെടുക്കാനോ അത് കാണാനോ പ്രേരിപ്പിക്കപ്പെട്ട കുട്ടികളും ഫാസിസ്റ്റ് ഭീകരതയുടെ ഇരകളാണെന്ന് നാം മനസ്സിലാക്കണം, ഒപ്പം തന്നെ അതിന് വിധേയരാകേണ്ടിവന്ന ആഘാതവും പീഡനവും അനുഭവിച്ച കുട്ടിയും. രാഷ്ട്രീയമോ മതപരമോ ആയ ബാനറുകൾക്ക് കീഴിലോ ടെലിവിഷൻ അവതാരകരായോ അഭിപ്രായ നിർമ്മാതാക്കളായോ, വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ സ്വാധീനം ചെലുത്തുന്നവരോ ആയാലും ഫാസിസ്റ്റ് പ്രചാരകർ ദിനംപ്രതി നടത്തുന്ന വിദ്വേഷ പ്രചാരണം, ഇപ്പോൾ ഇന്ത്യയിലെ കുട്ടികളുടെ സംവേദനക്ഷമമായ മനസ്സുകളെ വികൃതമാക്കാൻ പ്രൈമറി സ്കൂളുകളിലെ ക്ലാസ് മുറികളിൽ എത്തിയിരിക്കുന്നു. ഇതിലെ ഭയപ്പെടുത്തുന്ന സൂചനകൾ അവഗണിച്ചാൽ, വരും നാളുകളിൽ ഇതിലും വലിയ ആപത്തുകൾ ക്ഷണിച്ചു വരുത്താൻ അത് ഇടയാക്കും .

Friday 18 August 2023

നിയമപ്രാബല്യം നൽകപ്പെട്ട സ്വേച്ഛാധിപത്യത്തെ ജനാധിപത്യ ഇന്ത്യ അംഗീകരിക്കില്ല [ എം എൽ അപ്ഡേറ്റ് 15 - 21ആഗസ്റ്റ് 2023 എഡിറ്റോറിയൽ ]


ന്ത്യ സ്വാതന്ത്ര്യത്തിന്റെ 76-ാം വാർഷികം ആഘോഷിക്കുമ്പോൾ, പ്രധാനമന്ത്രിപദത്തിലിരുന്നു ചെങ്കോട്ടയിൽനിന്നു മോദി നടത്തിയ തന്റെ പത്താമത്തെ സ്വാതന്ത്ര്യദിന പ്രസംഗം മറ്റൊരു ഗതികെട്ട തിരഞ്ഞെടുപ്പ് പ്രസംഗമായി പരിണമിക്കുകയായിരുന്നു. അഴിമതിക്കും കുടുംബവാഴ്ചാ രാഷ്ട്രീയത്തിനുമെതിരെയുള്ള അദ്ദേഹത്തിന്റെ പരിക്ഷീണിതമായ വാചകമടി ജനങ്ങളുടെ വർദ്ധിച്ചുവരുന്ന രോഷത്തെക്കുറിച്ചും , ഫാസിസ്റ്റ് ഭരണത്തിനെതിരായ രാഷ്ട്രീയ ഐക്യത്തിന്റെ ഉയർന്നുവരുന്ന അടയാളങ്ങളെക്കുറിച്ചുമുള്ള ഉൾപ്പേടി വെളിപ്പെടുത്തുക മാത്രമാണ് ചെയ്തത്. ഇതിനകം താൻ തറക്കല്ലിട്ട പദ്ധതികളുടെ ഉദ്ഘാടനത്തിന് അടുത്ത തിരഞ്ഞെടുപ്പിന് ശേഷം മടങ്ങിവരുമെന്ന വീമ്പിളക്കലിൽ പോലും തന്റെ കാൽക്കീഴിലെ മണ്ണ് അനുദിനം വഴുതിപ്പോവുമോ എന്ന ഭയമാണ് നിഴലിക്കുന്നത്. പാർലമെന്ററി ജനാധിപത്യത്തിന്റെ ഭരണഘടനാ അടിത്തറയ്‌ക്കും ഇന്ത്യയുടെ വൈവിധ്യമാർന്ന സാമൂഹിക ഘടനയുടെ സംയോജിത സംസ്‌കാരത്തിനും മേലുള്ള കൂടുതൽ നഗ്‌നമായ ആക്രമണങ്ങൾക്ക് വരും നാളുകൾ സാക്ഷ്യം വഹിക്കുമെന്ന് മാത്രമാണ് ഇത് അർത്ഥമാക്കുന്നത്.

തീവ്രമായ ഒരു യുദ്ധത്തിന്റെ അടയാളങ്ങൾ ഇതിൽ കൂടുതൽ വ്യക്തമാകാനില്ല. പാർലമെന്ററി ജനാധിപത്യത്തോടുള്ള മോദി ഭരണകൂടത്തിന്റെ തികഞ്ഞ അവജ്ഞയ്ക്കും, ഇന്ത്യയെ നിയമവിധേയമായ ഒരു സ്വേച്ഛാധിപത്യത്തിന്റെ തടവിലാക്കാനുമുള്ള വർദ്ധിച്ചുവരുന്ന നീക്കത്തിനും പാർലമെന്റിന്റെ മഴക്കാല സമ്മേളനം ഉടനീളം സാക്ഷ്യം വഹിച്ചു. ബി.ജെ.പി എം.പിമാർ ഉച്ചത്തിലുള്ള 'മോദി-മോദി' മുദ്രാവാക്യങ്ങളുമായി തന്നെ വാഴ്ത്തുന്ന ഒരു സ്ഥിതിവിശേഷത്തിൽ മിക്കവാറും സമയങ്ങളിൽ പ്രധാനമന്ത്രി പെരുമാറുന്നത് പാർലമെന്റിനെ തന്റെ രാജസഭയോ , ദർബാറോ ആയി കണക്കാക്കുന്ന ഒരു ചക്രവർത്തിയെപ്പോലെയാണ് . പാർലമെന്റ് മന്ദിരത്തിലും പരിസരത്തും സന്നിഹിതരായിരിക്കേ തന്നെ പ്രധാനമന്ത്രി പാർലമെന്റിൽ ഹാജരാവുന്നത് ഒഴിവാക്കിയ രീതി തന്നെ മേൽപ്പറഞ്ഞതിന്റെ വ്യക്തമായ സൂചനയാണ്. പ്രധാനമന്ത്രിയെ സഭയിലെത്തിക്കാൻ മാത്രം പ്രതിപക്ഷത്തിന് അവിശ്വാസ പ്രമേയം അവതരിപ്പിക്കേണ്ടിവന്നത് പാർലമെന്ററി ജനാധിപത്യത്തിന്റെ അഭൂതപൂർവമായ പ്രതിസന്ധിയായി കാണണം.


പ്രതീകാത്മകമായ സംഗതികൾക്കുപരി, പാർലമെന്റിൽ അവതരിപ്പിക്കുകയും പാസാക്കുകയും ചെയ്യുന്ന ബില്ലുകളുടെ ഉള്ളടക്കത്തിലാണ് നാം തീർച്ചയായും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. ഒഡീഷയിലെ ബിജെഡിയും ആന്ധ്രാപ്രദേശിലെ വൈഎസ്ആർസിപിയും പോലുള്ള രണ്ട് പ്രധാന പ്രാദേശിക ഭരണകക്ഷികൾ സർക്കാരിനൊപ്പം നിന്നതിനാൽ മാത്രം രാജ്യസഭയിൽ പാസാക്കാൻ കഴിഞ്ഞ ഡെൽഹി ബിൽ ഫെഡറൽ ചട്ടക്കൂടിനെതിരേയുള്ള നിർദ്ദയമായ പ്രഹരമാണ്. ഈ ബില്ലിനെ ഡെൽഹിക്ക് മാത്രം ബാധകമായ ഒരു നിയമനിർമ്മാണം ആയി കണക്കാക്കുന്നതിനെ പിന്തുണച്ച പ്രാദേശിക പാർട്ടികൾ ജമ്മു കശ്മീരിന്റെ ഭരണഘടനാപരമായ അവകാശങ്ങൾ നിഷേധിക്കുന്നത് 'പ്രത്യേക കേസായി' അംഗീകരിച്ചപ്പോൾ എഎപി 2019 ഓഗസ്റ്റിൽ ചെയ്ത അതേ തെറ്റ് ആവർത്തിക്കുകയായിരുന്നു. തങ്ങൾ മുൻപ് കശ്മീർ വിഷയത്തിൽ സ്വീകരിച്ച നിലപാടിന്റെ പ്രത്യാഘാതം നാല് വർഷത്തിന് ശേഷം സ്വയം അനുഭവിക്കുമ്പോൾ ആണ് ആം ആദ്മി പാർട്ടിക്ക് അതിലെ തെറ്റ് മനസ്സിലാവുന്നത്.


ഡെൽഹി ബിൽ മാത്രമല്ല , മറ്റ് അനേകം വിഷയങ്ങളിലും ഈ സെഷനിൽ സർക്കാർ സ്വീകരിച്ച നടപടികൾ വിചിത്രമായിരുന്നു. സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ വിധിയെ മറികടക്കാൻ കൊണ്ടുവന്ന ഒരു ബിൽ അത്തരത്തിലുള്ളതായിരുന്നു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെയും തിരഞ്ഞെടുപ്പ് കമ്മീഷനിലെ മറ്റ് അംഗങ്ങളെയും നിയമിക്കുന്നത് സംബന്ധിച്ച് സുപ്രീം കോടതി ഈ വർഷം മാർച്ചിൽ പുറപ്പെടുവിച്ച ഉത്തരവ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ സ്വയംഭരണവും നിഷ്പക്ഷതയും ഉറപ്പാക്കാനും, മുഴുവൻ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെയും വിശ്വാസ്യതയെ അനിവാര്യമായി നിലനിർത്താനും ആയിരുന്നു. അത് പ്രകാരം, സുപ്രീം കോടതി ചീഫ് ജസ്റ്റീസ്, പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ് അല്ലെങ്കിൽ ഏറ്റവും വലിയ നേതാവ് എന്നിവരടങ്ങുന്ന മൂന്നംഗ സെലക്ഷൻ കമ്മിറ്റി യായിരിക്കണം മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറേയും അംഗങ്ങളേയും തെരഞ്ഞെടുക്കേണ്ടിയിരുന്നത്. തൽസ്ഥാനത്ത്, ഇന്ത്യയുടെ ചീഫ് ജസ്റ്റിസിന് പകരം പ്രധാനമന്ത്രി നാമനിർദ്ദേശം ചെയ്യുന്ന ഒരു കാബിനറ്റ് മന്ത്രിയെ നിയമിക്കാനുള്ള ബിൽ മോദി സർക്കാർ ഇപ്പോൾ അവതരിപ്പിച്ചു! മറ്റൊരു തരത്തിൽ പറഞ്ഞാൽ, തിരഞ്ഞെടുപ്പ് കമ്മീഷൻ പോലെ ഒരു നിർണായക ഭരണഘടനാ സ്ഥാപനത്തിന്റെ നിയമനത്തിൽ എക്സിക്യൂട്ടീവിന് പൂർണ നിയന്ത്രണം ഉണ്ടായിരിക്കും.


നിലവിലുള്ള ഇന്ത്യൻ പീനൽ കോഡ് (1860), ക്രിമിനൽ പ്രൊസീജ്യർ കോഡ് (1974), ഇന്ത്യൻ എവിഡൻസ് ആക്റ്റ് (1872) എന്നിവയ്ക്ക് പകരമായി ആഭ്യന്തരമന്ത്രി മൂന്ന് ബില്ലുകൾ അവതരിപ്പിച്ചത് മൺസൂൺ സമ്മേളനത്തിന്റെ അവസാന ദിവസം രാജ്യത്തിന്റെ നിയമപരമായ ചട്ടക്കൂടിനു ഏറ്റവും മോശമായ പ്രഹരമായി. ഭാരതീയ ന്യായ് സൻഹിത, ഭാരതീയ നാഗരിക് സുരക്ഷാ സൻഹിത, ഭാരതീയ സാക്ഷ്യ ബിൽ എന്നിങ്ങനെ വിളിക്കാൻ സർക്കാർ ആഗ്രഹിക്കുന്നു. നിയമപരിഷ്കാരങ്ങൾക്കുള്ള വിദഗ്ധ സമിതി എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർ, ഗവർണർമാർ, ലഫ്റ്റനന്റ് ഗവർണർമാർ, ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ എന്നിവരുൾപ്പെടെ എല്ലാ പങ്കാളികളുമായും വിപുലമായ കൂടിയാലോചനകൾ നടത്തുമെന്നാണ് നാല് മാസം മുമ്പ് ആഭ്യന്തര സഹമന്ത്രി പാർലമെന്റിനെ അറിയിച്ചിരുന്നത്. ഹൈക്കോടതികൾ, ബാർ കൗൺസിലുകൾ, സർവ്വകലാശാലകൾ, നിയമവിദ്യാലയങ്ങൾ എന്നിവയുടെ തലപ്പത്തുള്ളവരും ചീഫ് ജസ്റ്റിസുമാരും പാർലമെന്റിലെ എല്ലാ അംഗങ്ങളും ഉൾപ്പെട്ട് ശുപാർശകൾ അന്തിമമാക്കുന്നതിന് മുമ്പ്, പ്രസ്തുത പ്രക്രിയയ്ക്ക് സമയമെടുക്കും എന്നും അറിയിച്ചിരുന്നു. എന്നിട്ടും, വാഗ്ദാനം ചെയ്യപ്പെട്ട വിപുലമായ കൂടിയാലോചനകളുടെ ഒരു പൊതുരേഖയും ഇല്ലാതെ, വ്യാപകവും ദുഷിച്ചതുമായ പരിഷ്കാരങ്ങൾ നിർദ്ദേശിക്കുന്ന മൂന്ന് ബില്ലുകൾ പൂർണ്ണമായും തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങളോടെ ഇപ്പോൾ സർക്കാർ അവതരിപ്പിച്ചിരിക്കുന്നു!
[പുതിയ നിയമസംഹിതകൾ, കൊളോണിയൽ പൈതൃകവും മാനസികാവസ്ഥയും അവസാനിപ്പിക്കുമെന്നും ശിക്ഷയെക്കാൾ നീതിക്ക് മുൻഗണന നൽകുമെന്നും നമ്മൾ വിശ്വസിക്കണമെന്നു സർക്കാർ ആവശ്യപ്പെടുന്നു. എന്നാൽ ബില്ലുകളിലെ വ്യവസ്ഥകൾ സൂക്ഷ്മമായി പരിശോധിച്ചാൽ ഈ അവകാശവാദം പൂർണ്ണമായും തെറ്റാണെന്ന് മനസ്സിലാകും. പൗരന്മാരുടെ വ്യക്തിപരവും കൂട്ടായതുമായ അവകാശങ്ങളെ തുരങ്കം വയ്ക്കാനും ജനാധിപത്യത്തിന്റെ ജീവരക്തമായ ജനകീയാവകാശങ്ങൾ ചോർത്താനും വ്യാപകമായ അധികാരങ്ങൾ നൽകി ഭരണകൂടത്തെ ആയുധമാക്കുക എന്നതാണ് ആശയമെന്ന് വ്യക്തമാവുന്നു. സർക്കാർ നയങ്ങളെ ചോദ്യം ചെയ്യാനും എതിർക്കാനും , മാറ്റത്തിനും നീതിക്കും വേണ്ടി പോരാടാനും ഉള്ള ജനങ്ങളുടെ അവകാശങ്ങൾ ആണ് ഇല്ലാതാക്കുന്നത്. രണ്ട് ഉദാഹരണങ്ങൾ മാത്രം എടുത്താൽ ഇത് വ്യക്തമാകും. ക്രിമിനൽ ചാർജ്‌ജുകളുമായി ബന്ധപ്പെട്ടു പൊലീസിന് കസ്റ്റഡിയിൽ വെക്കാൻ ഉള്ള അധികാരം നിലവിൽ 15 ദിവസമാണെങ്കിൽ പുതിയ നിയമത്തിൽ 60 മുതൽ 90 ദിവസം വരെയായി അത് നീട്ടിയിരിക്കും; വിയോജിപ്പിന്റെ എല്ലാ രീതികളെയും 'ഭീകര പ്രവർത്തന'മായി ക്രിമിനൽ ആക്കാനുള്ള സാധ്യത വിപുലീകരിക്കാൻ വേണ്ടി മാത്രമാണ് 'രാജ്യദ്രോഹം' എന്ന വാക്ക് നിയമത്തിൽ ഉപേക്ഷിക്കുന്നത് എന്നത് രണ്ടാമത്തെ ഉദാഹരണം.


എല്ലാ അധികാരങ്ങളും എക്‌സിക്യൂട്ടീവിന്റെ കൈകളിൽ കൂടുതൽ കേന്ദ്രീകരിക്കുന്നതിലൂടെ ഗവൺമെന്റ് ഫെഡറൽ ചട്ടക്കൂടിനെയും ഭരണഘടനാ സ്ഥാപനങ്ങളുടെ സ്വയംഭരണത്തെയും എക്സിക്യൂട്ടീവ്, ലെജിസ്ലേച്ചർ, ജുഡീഷ്യറി എന്നിവയ്ക്കിടയിലുള്ള അധികാര സന്തുലിതാവസ്ഥയെയും അനുദിനം തുരങ്കം വയ്ക്കുന്നു. ഇപ്പോൾ നിർദിഷ്ട ബില്ലുകൾ കൊണ്ട് പൗര സ്വാതന്ത്ര്യത്തിന്റെയും അവകാശങ്ങളുടെയും അന്തസ്സത്ത തന്നെ ഇല്ലാതാകും. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, സംഘ് ബ്രിഗേഡ് നെഞ്ചേറ്റുന്ന ഹിന്ദുരാഷ്ട്രം മുസ്ലീങ്ങളെയും മറ്റ് ന്യൂനപക്ഷങ്ങളെയും രണ്ടാം തരം പൗരന്മാരായി ചുരുക്കുക മാത്രമല്ല, സ്വതന്ത്ര പൗരത്വം എന്ന ആശയത്തിന്റെ മരണമണി മുഴക്കുകയും ഭരണഘടനാപരമായി ശാക്തീകരിക്കപ്പെട്ട പൗരത്വത്തെ കൊളോണിയൽ കാലഘട്ടത്തിലെ വിധേയത്വമാക്കി മാറ്റുകയും ചെയ്യും. , "കൊളോണിയൽ പൈതൃകം അവസാനിപ്പിക്കുന്ന"തിന്റെ പേരിൽ ആണ് ഇതെല്ലാം ! ബാബാസാഹെബ് അംബേദ്കർ ' രാഷ്ട്രീയത്തിലെ ഭക്തി ' യെ സ്വേച്ഛാധിപത്യത്തിലേക്കുള്ള ഏറ്റവും ഉറപ്പായ മർഗ്ഗമെന്നു വിശേഷിപ്പിച്ചതും അതുകൊണ്ടാണ്. ഹിന്ദു രാഷ്ട്രം യാഥാർത്ഥ്യമാകുക യാണെങ്കിൽ അത് ഈ രാജ്യത്തിന് സംഭവിക്കുന്ന ഏറ്റവും വലിയ വിപത്തായിരിക്കുമെന്ന് ഓർമ്മിപ്പിച്ചുകൊണ്ട് അംബേദ്കർ മുന്നറിയിപ്പ് നൽകി.


അഴിമതിക്കെതിരെ മോദി വാചാലനാകുകയും അഴിമതിരഹിത ഭരണം എന്ന് തന്റെ സർക്കാരിനെ വിശേഷിപ്പിക്കുകയും ചെയ്തപ്പോഴും, സർക്കാരിന്റെ എല്ലാ വകുപ്പുകളിലെയും അഴിമതികൾ തുറന്നുകാട്ടുന്ന സിഎജി റിപ്പോർട്ടുകൾ ഇപ്പോൾ നമ്മുടെ മുന്നിലുണ്ട്. പതിനാലിരട്ടി ചെലവ് രേഖപ്പെടുത്തി, കിലോമീറ്ററിന് 18 കോടി രൂപ അനുവദിച്ച ദ്വാരക എക്‌സ്‌പ്രസ്‌വേ പൂർത്തിയായത് കിലോമീറ്ററിന് 250 കോടി രൂപ , അതായത് 14 ഇരട്ടി ചെലവഴിച്ചുകൊണ്ടാണ് . ആയുഷ്മാൻ ഭാരത് എന്ന സ്‌കീമിൽ 9999999999 എന്ന ഒറ്റ മൊബൈൽ നമ്പറിൽ രജിസ്റ്റർ ചെയ്യപ്പെട്ടത് 7,50,000 ഗുണഭോക്താക്കൾ ആയിരുന്നു വെന്നത് മറ്റൊരു കണ്ടെത്തൽ ആണ്. മരിച്ച രോഗികളുടെയും കണ്ടെത്താനാവാത്ത ആശുപത്രികളുടെയും പേരിൽ വൻതുകകൾ പിൻവലിക്കുന്ന ഒരു കുംഭകോണ പദ്ധതിയാണ് ആയുഷ്മാൻ ഭാരത് എന്ന് ഇത് സൂചിപ്പിക്കുന്നു. വാർദ്ധക്യ പെൻഷനുവേണ്ടിയുള്ള ഫണ്ട് മോദി സർക്കാരിന്റെ പരസ്യ പ്രചാരണങ്ങൾക്കായി വകമാറ്റി ചെലവഴിച്ചതായി കണ്ടെത്തി. സ്വദേശ് ദർശൻ തീർത്ഥാടന പദ്ധതിയുടെ പേരിൽ കരാറുകാർക്ക് നേട്ടമുണ്ടാക്കിയ അയോധ്യ വികസന പദ്ധതിയിൽ വീണ്ടും ക്രമക്കേടുകൾ പുറത്തുവന്നു.


നമ്മൾ ഇപ്പോൾ മോദി സർക്കാരിന്റെ പത്താം വർഷത്തിലാണ്. നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികളുടെ സ്വപ്നങ്ങളേയും ഭരണഘടനയുടെ തത്വങ്ങളേയും കോടിക്കണക്കിന് വരുന്ന ഇന്ത്യക്കാരുടെ അഭിലാഷങ്ങളേയും അവകാശങ്ങളേയും അവഹേളിക്കുന്ന തോതിൽ ഇന്ത്യയെ നശിപ്പിക്കുകയും പിന്നോട്ടടിക്കുകയും ചെയ്ത പത്ത് വർഷങ്ങളിൽ ഇതിനകം തന്നെ ഭരണത്തിന്റെ എല്ലാ മേഖലകളിലും തീരാദുരിതങ്ങൾ ഉണ്ടായിരിക്കുന്നു. ഭരണകൂടം ആസൂത്രിതമായി നടത്തുന്ന വംശീയ ഉന്മൂലനത്തിനും പ്രത്യേക വിഭാഗത്തെ ലക്ഷ്യം വെക്കുന്ന ബുൾഡോസിംഗ് കാമ്പെയ്‌നുകൾക്കുമായി നിയമവാഴ്ച വഴിമാറിക്കൊടുക്കുന്ന കാഴ്ചയാണ് മണിപ്പൂർ മുതൽ ഹരിയാന വരെ നാം കാണുന്നത്. മോദി ഭരണകൂടം ജീവിതത്തിന്റെ എല്ലാ മേഖലകളിലും അഴിച്ചുവിട്ട ദുരിതങ്ങളുടെ ശൃംഖലയെ തടയാനും , ഫാസിസ്റ്റ് വിപത്തിൽ നിന്ന് ഇന്ത്യയെ മോചിപ്പിക്കാനും ഉള്ള ശക്തിയും പ്രചോദനവും സ്വാതന്ത്ര്യത്തിനായുള്ള മഹത്തായ കൊളോണിയൽ വിരുദ്ധ പോരാട്ടത്തിൽ നിന്നും ഇന്ത്യ സമാഹരിക്കേണ്ട ഒരു സന്ദർഭമാണ് ഇത്.

Thursday 3 August 2023


 മണിപ്പൂർ മുതൽ ഹരിയാന വരെയും, ഓടുന്ന ട്രെയിനുകളിൽ വരെയും ഇന്ത്യയെ നശിപ്പിക്കുന്ന വിദ്വേഷത്തിന് അറുതി വരുത്തുക!

(ML അപ്‌ഡേറ്റ് എഡിറ്റോറിയൽ, 1-7 ഓഗസ്റ്റ് 2023)
മൂന്ന് മാസമായി മണിപ്പൂർ കത്തുകയാണ്. മൂന്ന് മാസത്തെ തുടർച്ചയായ അക്രമങ്ങൾ സ്വന്തം സംസ്ഥാനത്ത് അറുപതിനായിരത്തിലധികം ആളുകളെ ഭവനരഹിതരാക്കി. ഈ അക്രമത്തിന്റെ കഥകളും ഇടയ്ക്കിടെയുള്ള വീഡിയോ ക്ലിപ്പുകളും അന്താരാഷ്ട്ര ശ്രദ്ധയാകർഷിച്ചപ്പോൾ, ഭൂഗോളം ചുറ്റുന്ന ഇന്ത്യൻ പ്രധാനമന്ത്രിക്ക് മണിപ്പൂർ സന്ദർശിക്കാൻ ഇതുവരെ സമയം ലഭിച്ചിട്ടില്ല. പാർലമെന്റിലോ സോഷ്യൽ മീഡിയയിലോ മണിപ്പൂരിനെക്കുറിച്ച് സംസാരിക്കാൻ പോലും അദ്ദേഹം വിസമ്മതിച്ചു, മണിപ്പൂരിലെ ഭയാനകമായ ആൾക്കൂട്ട ആക്രമണങ്ങളുടെയും ലൈംഗികാതിക്രമങ്ങളുടെയും ഒരു വൈറൽ വീഡിയോ പരാമർശിച്ച ഒരേയൊരു സന്ദർഭത്തിൽ, വ്യത്യസ്തമായ കേസുകളുമായി അതിനെ ചേർത്ത് വെച്ച് സാമാന്യവൽക്കരിക്കുന്ന സൂത്രം ആണ് അദ്ദേഹം പ്രയോഗിക്കാൻ നോക്കിയത്. ബി.ജെ.പി അധികാരത്തിലില്ലാത്ത സംസ്ഥാനങ്ങളിലെ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ, ഈ പ്രക്രിയയിൽ ന്യൂനപക്ഷ സമുദായത്തെ ലക്ഷ്യം വയ്ക്കുന്ന ഭരണകൂടത്തിന്റെ പങ്കിനെ മറച്ചുപിടിക്കാനുള്ള ഒഴിവുകഴിവാക്കി. പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിന്റെ ഒന്നാം ദിവസം മുതൽ, പാർലമെന്റിൽ മണിപ്പൂരിനെക്കുറിച്ചുള്ള ചർച്ചകളിൽ നിന്ന് സർക്കാർ ഒളിച്ചോടുകയാണ്. ചർച്ച നിർബന്ധമാക്കാൻ പ്രതിപക്ഷത്തിന് അവിശ്വാസ പ്രമേയം അവതരിപ്പിക്കേണ്ടി വന്നെങ്കിലും സമ്മേളനത്തിന്റെ അവസാനത്തിലേക്ക് സർക്കാർ അത് മാറ്റിവയ്ക്കുകയായിരുന്നു.
പാർലമെന്റിൽ മണിപ്പൂരിനെക്കുറിച്ചുള്ള ഒരു ചർച്ചയിൽ നിന്നും പ്രധാനമന്ത്രി മോദിയും അദ്ദേഹത്തിന്റെ സർക്കാരും ഒഴിഞ്ഞുമാറുമ്പോൾ, ജുഡീഷ്യറിയെ നേരിടാൻ സുപ്രീം കോടതി സർക്കാരിനെ നിർബന്ധിച്ചു. 'ഇരട്ട എഞ്ചിൻ' സർക്കാരുകളുടെ പ്രകടമായ പരാജയത്തെക്കുറിച്ച് സുപ്രിം കോടതിയിൽ നിന്ന് ചൂണ്ടിക്കാണിക്കപ്പെടുന്ന ചോദ്യങ്ങൾ ഉയർന്നുവരുന്നു, മോദി സർക്കാരിന്റെ ഒളിച്ചോട്ടവും അലക്ഷ്യവും നിഷ്‌കളങ്കവുമായ മറുപടികളും മണിപ്പൂർ സർക്കാരിന്റെയും മോദി സർക്കാരിന്റെയും കൂട്ടുകെട്ട് തുറന്നുകാട്ടി. ആർട്ടിക്കിൾ 355 പ്രകാരം സംസ്ഥാനത്തെ ഭരണത്തിന്റെ ഭൂരിഭാഗവും കേന്ദ്രം ഏറ്റെടുത്തു. മണിപ്പൂരിലെ ക്രമസമാധാന സംവിധാനത്തിന്റെ സമ്പൂർണ തകർച്ചയായാണ് മണിപ്പൂർ കേസ് പരിഗണിക്കുന്ന ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ അധ്യക്ഷനായ ബെഞ്ച് ഇതിനെ വിശേഷിപ്പിച്ചത്. സംഘപരിവാറിന്റെ പതിവ് ആരോപണമായ 'അനധികൃത കുടിയേറ്റം' ഉപയോഗിച്ച് വംശീയ ഉന്മൂലനത്തിന്റെ ഭരണകൂടം സ്‌പോൺസർ ചെയ്യുന്ന ക്യാമ്പെയി നിന്റെ അവസാനഘട്ടത്തിൽ ആണ് തങ്ങൾ എന്ന് ന്യൂനപക്ഷമായ കുക്കി സമൂഹം സ്വയം കണ്ടെത്തുന്ന ഒരു സന്ദർഭത്തിൽ , സുപ്രീം കോടതി ഇപ്പോൾ എങ്ങനെ നീതി നടപ്പാക്കാൻ ശ്രമിക്കുന്നുവെന്നത് കണ്ടറിയേണ്ടിയിരിക്കുന്നു. കൂട്ടക്കൊല, കുടിയിറക്ക്, ലൈംഗികാതിക്രമം എന്നിവയെ സാധൂകരിക്കാൻ 'ഭീകരവാദവും' 'കുറ്റകൃത്യവും' ഒഴിവുകഴിവാക്കുകയാണ്.
വരാനിരിക്കുന്ന
നിർണായകമായ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, ഭരണകൂടം രക്ഷകര്തൃത്വം വഹിക്കുന്ന അക്രമത്തിന്റെ ഈ പാത രാജ്യത്തിന്റെ മറ്റ് പല ഭാഗങ്ങളിലും വീണ്ടും പടരുന്നത് കാണാം. യുപി, ഹരിയാണ എന്നിവിടങ്ങളിൽ നിന്നുള്ള മൂന്ന് വ്യത്യസ്‌ത റിപ്പോർട്ടുകൾ, ഓടുന്ന ജയ്‌പൂർ-മുംബൈ സൂപ്പർഫാസ്റ്റ് ട്രെയിനിൽ നടന്ന ഷൂട്ടൗട്ട് കൊലകൾ എന്നിവ ഈ മാതൃകയുടെ ഭയാനകമായ ദൃഷ്ടാന്തങ്ങൾ നൽകുന്നു. ഹരിയാനയിലെ മേവാഡ് മേഖലയെ വർഗീയ ധ്രുവീകരണത്തിന്റെയും അക്രമത്തിന്റെയും മറ്റൊരു പരീക്ഷണശാലയാക്കി മാറ്റാനുള്ള ശ്രമത്തിലാണ് ബിജെപി ഏറെ നാളുകളായി. ഈ വർഷം ഫെബ്രുവരിയിൽ നസീറിനെയും ജുനൈദിനെയും കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയും ഒളിവിൽപ്പോയ ബജ്‌റംഗ്ദൾ ഗുണ്ടയുമായ മോനു മനേസർ പോസ്‌റ്റ് ചെയ്‌ത വീഡിയോയിലൂടെ മുസ്‌ലിം ആധിപത്യമുള്ള നുഹിലെ പ്രദേശങ്ങളിലൂടെ പ്രകോപനപരമായ വിഎച്ച്‌പി ഘോഷയാത്ര നടത്തിയത് വർഗ്ഗീയത ആളിക്കത്തിക്കാൻ കാരണമായി. ഹോം ഗാർഡിലെ രണ്ട് അംഗങ്ങൾ ഉൾപ്പെടെ മൂന്ന് ജീവൻ അത് അപഹരിച്ചു. അന്നു രാത്രി വൈകി ഗുരുഗ്രാമിലെ സെക്ടർ 57 ലെ അഞ്ജുമൻ ജമാ മസ്ജിദ്, നഗരത്തിൽ മുസ്ലീങ്ങൾക്ക് പ്രാർത്ഥന നടത്താൻ സർക്കാർ അനുവദിച്ച ഭൂമിയിലെ ഏക മുസ്ലീം പള്ളി അഗ്നിക്കിരയാക്കുകയും മസ്ജിദിലെ 19 കാരനായ ഡെപ്യൂട്ടി ഇമാമിനെ ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്തു. നേരത്തെയും ഈ പള്ളി ആവർത്തിച്ചുള്ള ആക്രമണങ്ങൾ നേരിട്ടിരുന്നു.
യുപിയിലെ ബറേലിയിലും സമാനമായ വർഗീയ കലാപം കാണാമായിരുന്നു, എന്നാൽ പോലീസിന്റെ ജാഗ്രതയും സമയോചിതമായ ഇടപെടലും അത് തടഞ്ഞു. കൻവാരിയാകളുടെ അനധികൃത വഴികളിലൂടെയുള്ള ഘോഷയാത്ര പോലീസ് തടഞ്ഞു, എന്നാൽ ഇപ്പോൾ അതിലുൾപ്പെട്ട പോലീസ് ഉദ്യോഗസ്ഥർക്കെതിരെ പ്രതികാര നടപടി സ്വീകരിച്ചിരിക്കുകയാണ്. രണ്ട് പോലീസുകാരെ സസ്‌പെൻഡ് ചെയ്യുകയും, സീനിയർ പോലീസ് സൂപ്രണ്ട് പ്രഭാകർ ചൗധരിയെ ഉദ്യോഗകാലത്തിലെ 21-ാം തവണ സ്ഥലം മാറ്റുകയോ ശിക്ഷാ പോസ്റ്റിംഗിന് വിധേയനാക്കുകയോ ചെയ്തു. മോദിയുടെ ‘പുതിയ ഇന്ത്യ’യിൽ യോഗി ആദിത്യനാഥിന്റെ ‘ബുൾഡോസർ രാജ’ത്തിൽ നിയമവാഴ്ച ഉയർത്തിപ്പിടിച്ചതിന് ഒരു പൊലീസ് ഉദ്യോഗസ്ഥൻ നൽകുന്ന വിലയാണിത്. തീർച്ചയായും, മോദി-ഷാ ഗുജറാത്ത് മോഡൽ മുതൽ ആദിത്യനാഥിന്റെ യുപിയിലും ബീരേൻ സിങ്ങിന്റെ മണിപ്പൂരിലും വരെ, ആൾക്കൂട്ട അക്രമ സംഭവങ്ങളും വിവിധ തലങ്ങളിൽ സംസ്ഥാനത്തിന്റെ പങ്കാളിത്തവും ഇപ്പോൾ ബിജെപി നേതൃത്വത്തിലുള്ള ഭരണത്തിന്റെ മുഖമുദ്രകളായി മാറിയിരിക്കുന്നു.
ജയ്പൂർ-മുംബൈ ട്രെയിനിലെ വെടിവയ്പ്പ് ഇന്ത്യയെ ഭീകരാക്രമണത്തിന്റെ തികച്ചും പുതിയ തലത്തിലേക്ക് തുറന്നുകാട്ടി. ഒരു റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് ജവാൻ തന്റെ ബോസിനെയും മൂന്ന് മുസ്ലീം യാത്രക്കാരെയും ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ വെച്ച് വ്യത്യസ്ത കോച്ചുകളിൽ വെച്ച് വെടിവെച്ച് കൊലപ്പെടുത്തിയതിന് തൊട്ടു പിന്നാലെ അയാൾ തന്റെ ഇരകളെ പാകിസ്ഥാൻ ഏജന്റുമാരെന്ന് കുറ്റപ്പെടുത്തുകയും, ഇന്ത്യയിൽ ജീവിക്കാനും വോട്ടുചെയ്യാനും താൽപ്പര്യമുണ്ടെങ്കിൽ മോദിയേയും യോഗിയേയും പിന്തുണയ്ക്കാൻ ജനങ്ങളോട് ആവശ്യപ്പെടുന്നതുമായ വീഡിയോ വൈറൽ ആയി. മുഖ്യധാരാ മാധ്യമങ്ങളിലെ തുടർച്ചയായ വിദ്വേഷ പ്രചാരണത്തിന്റെ, പ്രത്യേകിച്ച് ഗോദി മീഡിയ ചാനലുകളിലെ പ്രൈംടൈം ഷോകളുടെയും സംഘ് ബ്രിഗേഡ് ഐടി സെല്ലിന്റെ വിദ്വേഷം നിറഞ്ഞ നുണകളുടെ ആസൂത്രിത പ്രചാരണത്തിന്റെയും ഇതുവരെ തിരിച്ചറിയപ്പെടാത്ത ഒരു തലം നമ്മെ പരിചയപ്പെടുത്തുന്ന സംഭവം കൂടിയാണ് ഇത് . ടെലിവിഷൻ ചാനലുകളുടെ വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ സുപ്രീം കോടതിയുടെ വ്യക്തമായ നിർദ്ദേശങ്ങൾ ഉണ്ടായിരുന്നിട്ടും, ഗോദി മാധ്യമങ്ങൾ വ്യാവസായിക അടിസ്ഥാനത്തിൽ വിഷം ചീറ്റുന്നത് തുടരുകയാണ്. ജയ്പൂർ-മുംബൈ ട്രെയിൻ വെടിവയ്പ്പ് സംഭവത്തെ മാനസിക സ്ഥിരത തെറ്റിയ ഒരു വ്യക്തിയുടെ ഒറ്റപ്പെട്ട പ്രവൃത്തിയായി തള്ളിക്കളയാൻ സർക്കാരും ഗോദി മാധ്യമങ്ങളും തിടുക്കപ്പെടുകയാണ്. ഹരിയാനയിൽ 'കല്ലെറിയുന്നവരും' കലാപകാരികളുമായി മുസ്ലീങ്ങളെ ചിത്രീകരിക്കുന്ന അക്രമങ്ങളായിരുന്നു അവരുടെ വാർത്തകളുടെ ഫോക്കസ്. അറുപത് ലക്ഷം പേരെ കൊലപ്പെടുത്തിയ നാസി ജർമ്മനിയുടെ 'അവസാന പരിഹാരം' ഓർമ്മിപ്പിക്കാൻ കഴിയുന്ന 'ശാശ്വത ചികിത്സ'ക്കായി ഒരു ചാനൽ മുറവിളി കൂട്ടി. ദശലക്ഷക്കണക്കിന് ജൂതന്മാരും ലക്ഷക്കണക്കിന് റോമാക്കാരും കമ്മ്യൂണിസ്റ്റുകളും മറ്റുള്ളവരും ആണ് ഈ "ഫൈനൽ സൊല്യൂഷനിൽ" കൊല്ലപ്പെട്ടത് .
അഞ്ച് വർഷം മുമ്പ് 2019 ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി, മോദി ഭരണത്തിനും സംഘ്-ബിജെപി ബ്രിഗേഡിന്റെ ഫാസിസ്റ്റ് ആക്രമണത്തിനും എതിരായ ജനരോഷത്തിന്റെ ദൃശ്യമായ അടയാളങ്ങൾ ഉണ്ടായിരുന്നു. ബിജെപിയുടെ ശക്തികേന്ദ്രങ്ങളായ രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നിവിടങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി പരാജയപ്പെട്ടു. അപ്പോഴാണ് പുൽവാമ ഉണ്ടായത്, നാൽപ്പത് സിആർപിഎഫ് ജവാന്മാർ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടു, തിരഞ്ഞെടുപ്പ് രംഗം നാടകീയമായി മാറി. വ്യക്തമായ വീഴ്ചകളിലൂടെ പുൽവാമ എങ്ങനെയാണ് സംഭവിക്കാൻ അനുവദിച്ചതെന്നും സർക്കാരിന്റെ പരാജയത്തെക്കുറിച്ച് മിണ്ടാതിരിക്കാൻ അന്നത്തെ ജമ്മു കശ്മീർ ഗവർണർ സത്യപാൽ മാലിക്കിനോട് പ്രധാനമന്ത്രി തന്നെ ആവശ്യപ്പെട്ടതെങ്ങനെയെന്നും ഇന്ന് രാജ്യത്തിന് അറിയാം. അടുത്ത തെരഞ്ഞെടുപ്പിന് മുന്നോടിയായി, ജനങ്ങളുടെ നിരാശ കൂടുതൽ ആഴത്തിൽ വളർന്നു, വിദ്വേഷത്തിന്റെയും നുണകളുടെയും, ഭയത്തിന്റെയും നാശത്തിന്റെയും നിലവിലുള്ള ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യത്തിനായുള്ള അന്വേഷണം അടിസ്ഥാനതലത്തിൽ കൂടുതലായി ദൃശ്യമാകുന്നുണ്ട്. വിദ്വേഷത്തിന്റെയും അക്രമത്തിന്റെയും തീവ്രമായ പ്രചാരണം രൂപകൽപ്പന ചെയ്തിരിക്കുന്നത് സാമൂഹിക ധ്രുവീകരണത്തിന് മൂർച്ച കൂട്ടുന്നതിനും മാറ്റത്തിനായുള്ള ജനകീയ അന്വേഷണത്തെ അട്ടിമറിക്കുന്നതിന് അസ്ഥിരതയുടെ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുമാണ്. മണിപ്പൂർ മുതൽ ഹരിയാന വരെ നൽകുന്ന മുന്നറിയിപ്പുകൾ ഉച്ചത്തിലും വ്യക്തവുമാണ്. ഇന്ത്യയിലെ ജനങ്ങൾ ഈ കെണിയിൽ വീഴുന്നത് ഒഴിവാക്കുകയും മാറ്റത്തിനായുള്ള പോരാട്ടം വിജയത്തിലേക്ക് നയിക്കുകയും വേണം.