Thursday 22 December 2022




  ML അപ്ഡേറ്റ്

 CPIML പ്രതിവാര വാർത്താ മാഗസിൻ
 വാല്യം.  25 |  നമ്പർ 52 |  2022 ഡിസംബർ 20–26


 എഡിറ്റോറിയൽ:



 ഗോദി  മീഡിയയ്ക്ക് പിന്നാലെ ഒരു ഗോദി  ജുഡീഷ്യറിയും സർക്കാരിന്  വേണോ?


  സുപ്രിം കോടതിയുടെ ആധികാരികതയ്ക്കു മേൽ മോദി സർക്കാർ  ആസൂത്രിതമായി നടത്തുന്ന   ആക്രമണത്തിന്  അനേകം സൂചനകൾ സമീപകാലത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്നു.  ജഡ്ജിമാരുടെ നിയമനത്തിന് വേണ്ടി നിലവിലുള്ള  കൊളീജിയം സംവിധാനത്തിനെതിരെ  ഉപരാഷ്ട്രപതി  ജഗ്ദീപ് ധൻ കറും കേന്ദ്ര നിയമമന്ത്രി കിരൺ റിജ്ജുവും വെവ്വേറെ സന്ദർഭങ്ങളിൽ പരസ്യമായി രോഷപ്രകടനം നടത്തുകയുണ്ടായി. 2015 ലെ ദേശീയ ജുഡീഷ്യൽ അപ്പോയിന്റ്മെന്റ് കമ്മീഷൻ (എൻജെഎസി) നിയമം  റദ്ദാക്കിയതിന് ഉപരാഷ്ട്രപതി സുപ്രീം കോടതിയെ കുറ്റപ്പെടുത്തി. " ജനഹിതം "  ആയി സർക്കാർ ചിത്രീകരിച്ച ന്യായവാദങ്ങൾ തള്ളിക്കളഞ്ഞ  സുപ്രീം കോടതി മേൽപ്പറഞ്ഞ പരസ്യ വിമർശനത്തിൽ അതൃപ്തി പ്രകടിപ്പിക്കുകയും , കേന്ദ്രമന്ത്രിമാർ അത്തരം പരാമർശങ്ങൾ   നടത്തുന്നതിലെ അനൗചിത്യത്തെക്കുറിച്ച് ബന്ധപ്പെട്ടവരെ യഥാസമയം  ഓർമ്മപ്പെടുത്താത്തതിന്  അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണിയെ വിമർശിക്കുകയും ചെയ്തു.

 ഈ ആക്രമണത്തിന് തെരഞ്ഞെടുത്ത  സമയം മനസ്സിലാക്കാൻ പ്രയാസമില്ല.  2014-ൽ അധികാരം പിടിച്ചെടുത്തതിന്റെ പിന്നാലെ  സുപ്രീം കോടതിയിൽ നിന്നും ശല്യങ്ങൾ വരാനിടയില്ലാത്ത സുരക്ഷിതമായ ഒരു കാലം ആസ്വദിച്ചതിന് ശേഷം, ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഇന്ത്യയുടെ പുതിയ ചീഫ് ജസ്റ്റിസായി വരുമെന്ന് മോദി സർക്കാരിന് ബോധമുണ്ട്.   അദ്ദേഹം പ്രസ്തുത സ്ഥാനത്ത് തുടരുന്ന  രണ്ട് വർഷക്കാലത്തിനിടെ , 19 ജഡ്ജിമാരെങ്കിലും സുപ്രീം കോടതിയിൽ പുതുതായി നിയമിക്കപ്പെടും.  സുപ്രീം കോടതിയിലേക്ക്.  ജാമ്യാപേക്ഷകളോ പൊതുതാൽപര്യ ഹർജികളോ കേൾക്കരുതെന്ന് സുപ്രീം കോടതിയെ താക്കീത് ചെയ്യുമ്പോലെയുള്ള  റിജുജുവിന്റെ  ആക്രമണത്തിന് മറ്റൊരു കാരണം ഉണ്ട് ; മുഹമ്മദ് സുബൈർ, സിദ്ദിഖ് കാപ്പൻ, വരവര റാവു, ആനന്ദ് തെൽതുംബ്‌ഡെ തുടങ്ങിയ മാധ്യമപ്രവർത്തകർക്കും എഴുത്തുകാർക്കും വിയോജിപ്പുള്ള പൗരന്മാർക്കും സുപ്രീം കോടതി ജാമ്യം അനുവദിച്ചതിന് തൊട്ടുപിന്നാലെയാണ് അത് ഉണ്ടായത് . പൊതുതാൽപര്യ ഹർജികൾ  ഭരണഘടനയുടെ ആർട്ടിക്കിൾ 32 പ്രകാരമാണ് ഫയൽ ചെയ്യുന്നത്, "ഭരണഘടനയുടെ ആത്മാവും  ഹൃദയവും" ആണെന്ന് അംബേദ്‌കർ പ്രഖ്യാപിച്ച ആർട്ടിക്കിൾ ആണ് അത്.  .


  ജഡ്ജിമാരുടെ നിയമനത്തിൽ എക്‌സിക്യൂട്ടീവും ജുഡീഷ്യറിയും തമ്മിലുള്ള തർക്കം അടുത്തകാലത്തുണ്ടായതല്ല.  സ്വാതന്ത്ര്യാനന്തരം കുറേക്കാലം ജഡ്ജിമാരെ നിയമിക്കുന്നതിനുള്ള അധികാരം എക്സിക്യൂട്ടീവി ന്റെ കൈയ്യിൽ നിലനിർത്തപ്പെട്ടിരുന്നു . വ്യവസ്ഥാപിതമായ കീഴ്വഴക്കം  ലംഘിച്ച്, തന്റെ മൂന്ന് മുതിർന്ന സഹപ്രവർത്തകരെ മറികടന്ന് നാലാമത്തെ മുതിർന്ന ജഡ്ജിയെ ചീഫ് ജസ്റ്റിസായി 1973 ൽ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി നിയമിച്ചത് വലിയ വിവാദമായിരുന്നു. എഡിഎം ജബൽപൂർ കേസിനോടനുബന്ധിച്ചു ജസ്റ്റിസ് എച്ച്ആർ ഖന്നയ്ക്ക്  ഇന്ദിരാഗാന്ധിയുമായി ഉണ്ടായ വിയോജിപ്പിനുള്ള  ശിക്ഷയായിട്ടാണ് അദ്ദേഹത്തിന്റെ സീനിയോറിട്ടിയെ മറികടന്ന് മറ്റൊരു ജഡ്ജിനെ സൂപ്രീം  കോടതി ചീഫ് ജസ്റ്റീസ് ആയി കണ്ടെത്തിയത് . ഇതുപോലെയുള്ള ഒരു എക്സിക്യൂട്ടീവ് നടപടി ജഡ്ജിമാരുടെ നിയമനവും ജുഡീഷ്യറിയുടെ സ്വതന്ത്ര പദവിയിലുള്ള എക്സിക്യൂട്ടീവ് കൈകടത്തലും  തമ്മിലുള്ള  ബന്ധം സ്ഥാപനവൽക്കരിക്കാൻ ഇടയായി.

 
 കൊളീജിയം സമ്പ്രദായത്തിന് കീഴിൽ ജഡ്ജിമാരെ നിയമിക്കാനുള്ള അധികാരം സംബന്ധിച്ച ഉത്തരവ് സുപ്രീം കോടതി  പുറപ്പെടുവിക്കുന്ന 1993 വരെ മാത്രമേ എക്‌സിക്യൂട്ടീവിന് ലഭിച്ചിരുന്ന പ്രാമുഖ്യം നിലനിൽക്കുകയുള്ളൂ.  അധികാരത്തിൽ വന്നയുടൻ എൻജെഎസി  അവതരിപ്പിച്ചുകൊണ്ട് മോദി സർക്കാർ ഈ അധികാരം തിരിച്ചു പിടിക്കാൻ  ശ്രമിച്ചുവെങ്കിലും, ഇത് ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതി പ്രഖ്യാപിച്ചതോടെ അത് സർക്കാരിന് തിരിച്ചടിയായി.  വിധേയത്വം കാട്ടുന്ന ഒരു  ജുഡീഷ്യറിയുടെ പിന്തുണ അതുവരെ  ആസ്വദിച്ച മോദി സർക്കാർ, കൊളീജിയം തിരഞ്ഞെടുക്കുന്ന ജഡ്ജിമാരുടെ നിയമനങ്ങൾ വിജ്ഞാപനം ചെയ്യാൻ വിസമ്മതിച്ചുകൊണ്ട് സുപ്രീം കോടതിക്കെതിരെ നിലകൊള്ളുകയാണ്.  
                                    

 "സ്വതന്ത്രനായ ജഡ്ജി എന്റേയോ  സർക്കാരിന്റേതോ അല്ല" എന്ന് മാർക്സ് ഒരിക്കൽ എഴുതി.  ജഡ്ജിമാരുടെ വർഗ്ഗ പരമായ പശ്ചാത്തലത്തിൽ  ശ്രദ്ധേയമായ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല എന്നതിൽ സംശയമില്ലെങ്കിലും , വിവിധ അവകാശങ്ങളെക്കുറിച്ചുള്ള ജുഡീഷ്യൽ  വ്യാഖ്യാനങ്ങൾ  മാറ്റങ്ങൾക്ക് വിധേയമായിട്ടുണ്ട്. അവ ചിലപ്പോൾ ഭരണകൂടത്തിന് അനുകൂലമായും മറ്റ് ചിലപ്പോൾ പ്രതികൂലമായും വരാറുണ്ട്.    ഒരു സ്വതന്ത്ര ജുഡീഷ്യറി എന്നത് ഏത് നിലയിലും സ്വേച്ഛാധിപത്യ ഭരണകൂടങ്ങൾക്ക് വിലങ്ങുതടി ആകും എന്ന യുക്തി നിലനിൽക്കാൻ യോഗ്യമാണ്.  അടിയന്തരാവസ്ഥക്കാലത്തും, മിക്ക സുപ്രീം കോടതി ജഡ്ജിമാരും എക്സിക്യൂട്ടീവിന് കീഴടങ്ങിയപ്പോഴും, ജസ്റ്റ്.  എച്ച്ആർ ഖന്നയും നിരവധി ഹൈക്കോടതി ജഡ്ജിമാരും ഭരണഘടനയെ നിർഭയം ഉയർത്തിക്കാട്ടുന്ന  വിധി പുറപ്പെടുവിച്ചു.   
 നിലവിലെ സാഹചര്യം  മുമ്പെങ്ങുമില്ലാത്തവിധം ജുഡീഷ്യറിയുടെ സ്വതന്ത്ര അസ്തിത്വത്തിനു  വെല്ലുവിളി ഉയർത്തുന്നതാണ്. മോദി സർക്കാർ 2014-ൽ അധികാരത്തിൽ വന്നതിനുശേഷം, ഹിന്ദുത്വത്തെ നിയമത്തിലേക്ക്  നഗ്നമായ രീതിയിൽ എഴുതിച്ചേർത്തിട്ടും  സർക്കാരിനോട് ജുഡീഷ്യറി ഗൗരവമായ ചോദ്യങ്ങൾ ഒന്നും ചോദിച്ചിട്ടില്ല.  നോട്ട് അസാധുവാക്കൽ, ആർട്ടിക്കിൾ 370 റദ്ദാക്കൽ, ജമ്മു കശ്മീർ സംസ്ഥാനത്തിന്റെ പുനഃസംഘടന, പൗരത്വ നിയമ ഭേദഗതി,  ഇലക്ടറൽ ബോണ്ടുകൾ എന്നിവയ്‌ക്കെതിരെ സുപ്രീം കോടതികളിൽ  സമർപ്പിക്കപ്പെട്ട  ഹരജികളിൽ ഒന്നുപോലും   ഈ തീയതിവരെ തീർപ്പാക്കിയിട്ടില്ല.  നിയമപണ്ഡിതനായ ഗൗതം ഭാട്ടിയ ചൂണ്ടിക്കാട്ടുന്നത് പോലെ, അലോസരപ്പെടുത്തുന്നതും സമയബന്ധിതവുമായ ഒരു ചോദ്യത്തിൽ  തീരുമാനമെടുക്കുന്നത് കോടതികൾ ഒഴിവാക്കുകയാണ്. ഇതിനെ 'ജുഡീഷ്യൽ ഒഴിഞ്ഞുമാറൽ ' ആയിട്ടാണ് അദ്ദേഹം വിശേഷിപ്പിക്കുന്നത്. ഇത് ഫലത്തിൽ സർക്കാരിന് അനുകൂലമാകുന്നതിനാൽ ഈ പ്രവണത നിലനിർത്തേണ്ടത് സർക്കാരിന്റെ ആവശ്യമാണ്. എന്നാൽ, സ്വതന്ത്ര ജുഡീഷ്യറിയെക്കുറിച്ചുള്ള പൊതുബോധത്തെ ഇത്  സാരമായി ബാധിക്കുന്നു.                                                   
 ചീഫ് ജസ്റ്റിസിന്റെ പദവി ഒഴിഞ്ഞ രഞ്ജൻ ഗൊഗോയിയെ മോദി സർക്കാർ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തു, അരുൺ മിശ്രയെ എൻഎച്ച്ആർസിയുടെ ചെയർപേഴ്‌സണായി നിയമിക്കുന്നതിനു വേണ്ടിയുള്ള നിയമഭേദഗതിയും സർക്കാർ ചെയ്തു.  ബാബറി മസ്ജിദ്,  പിഎംഎൽഎ ( കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം), അടുത്തിടെ ഇഡബ്ല്യുഎസ് (സാമ്പത്തികമായി ദുർബ്ബലരായ മുന്നോക്ക ജാതിക്കാർക്ക് ഏർപ്പെടുത്തിയ സംവരണം ) എന്നിവയുൾപ്പെടെയുള്ള ഭരണകൂടത്തിന്റെ രാഷ്ട്രീയ പദ്ധതിക്ക് അനുയോജ്യമായ നിർണായക കാര്യങ്ങളിൽ അനുകൂലവിധികളും സുപ്രീം കോടതിപുറപ്പെടുവിച്ചു.


  കുടിയേറ്റ തൊഴിലാളികൾക്കുവേണ്ടി സമർപ്പിക്കപ്പെട്ട പൊതുതാൽപര്യ ഹരജികളിൽ ആശ്വാസ പരിപാടികൾ നടപ്പാക്കിയത് സംബന്ധിച്ച്  ഗവണ്മെന്റിന്റെ  കാമ്പില്ലാത്ത അവകാശവാദങ്ങൾ സുപ്രീം കോടതി അംഗീകരിച്ചത് ഒരുപക്ഷേ മേൽപ്പറഞ്ഞതിന് ഏറ്റവും മികച്ച ഉദാഹരണമാണ്.  എഡിഎം ജബൽപൂർ കേസ്  ഇനിമേൽ സുപ്രീം കോടതിയുടെ ചരിത്രത്തിലെ  ഏറ്റവും കറുത്ത നിമിഷമായി  ഓർക്കപ്പെടില്ലെന്ന് വിരമിച്ച സുപ്രീം കോടതി ജഡ്ജി ഗോപാൽ ഗൗഡ പ്രഖ്യാപിച്ചു. " COVID-19 പാൻഡെമിക് സമയത്ത്  തടയാമായിരുന്ന കുടിയേറ്റ പ്രതിസന്ധിയോടുള്ള സുപ്രീം കോടതിയുടെ തണുത്ത പ്രതികരണം  പ്രതികരണമാണ്  ഇപ്പോൾ അതിന്റെ സ്ഥാനത്ത് വന്നിരിക്കുന്നത് ” എന്ന് അദ്ദേഹം പറയുന്നു. ജസ്റ്റീസ് ഖുറേഷിക്ക് സുപ്രീം കോടതി ജഡ്‌ജിയായി സ്ഥാന ക്കയറ്റം നൽകുന്നത് തടയുന്ന സർക്കാർ ഇടപെടലിന് മുന്നിൽ കീഴടങ്ങുക വഴി   നിയമനകാര്യങ്ങളിൽ പോലും എക്സിക്യൂട്ടീവിന്  മുമ്പിൽ സുപ്രീം കോടതി സ്വയം അടിയറവ് പറയുകയായിരുന്നു.






 ഇതൊന്നും കൊളീജിയം ജഡ്ജിമാരുടെ നിയമനത്തെക്കുറിച്ചുള്ള ന്യായമായ വിമർശനത്തിൽ നിന്ന്, പ്രത്യേകിച്ച് സ്വജനപക്ഷപാതം, ദളിതർ, ആദിവാസികൾ, മതന്യൂനപക്ഷങ്ങൾ, സ്ത്രീകൾ, മറ്റ് ചരിത്രപരമായി അടിച്ചമർത്തപ്പെട്ട സമുദായങ്ങൾ എന്നിവരുടെ പ്രാതിനിധ്യമില്ലായ്മ എന്നിവയിൽ നിന്ന് വേർതിരിച്ചു മാറ്റാവുന്നതല്ല.  മോദി സർക്കാരിന്റെ ഈ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ നിയമനങ്ങളിൽ പ്രാതിനിധ്യവും സുതാര്യതയും ഉറപ്പാക്കേണ്ട ബാധ്യത സുപ്രീം കോടതിക്ക് ആണ്.

ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം എന്നത്  ഭരണഘടനയുടെ  അടിസ്ഥാനപരമായ ഒരു സ്വഭാവവിശേഷവും,   പ്രവർത്തനപരമായ ജനാധിപത്യത്തിന് അത് പരമപ്രധാനവുമാണ്.  അംബേദ്കർ ഭരണഘടനാ അസംബ്ലിയിൽ പ്രഖ്യാപിച്ചത്  "ഭയമോ പക്ഷപാതമോ  ഇല്ലാതെ നീതി നടപ്പാക്കുന്നതിന് ആവശ്യമായ സ്വാതന്ത്ര്യം"  ജുഡീഷ്യറിക്ക് ഉണ്ടായിരിക്കണം എന്നാണ്.  പൊളിറ്റിക്കൽ എക്‌സിക്യൂട്ടീവും നിതാന്ത ജാഗ്രത പുലർത്തുന്ന ഒരു കാവൽക്കാരൻ എന്ന നിലക്കുള്ള സ്വതന്ത്ര  ജുഡീഷ്യറിയും തമ്മിലുള്ള വേർതിരിവ്  മായ്ച്ചുകളയുന്ന അവസ്ഥ ഉണ്ടാവില്ലെന്ന് പ്രതീക്ഷിക്കാനേ  ഈയവസരത്തിൽ നമുക്ക് കഴിയൂ .

Friday 2 December 2022

2022 ലെ ഭരണഘടനാ ദിനം :
ഭരണഘടനയെ അട്ടിമറിക്കാനുള്ള സംഘ്-ബിജെപി നീക്കങ്ങളെ പരാജയപ്പെടുത്തുക 


എഡിറ്റോറിയൽ

[ ML അപ്ഡേറ്റ്  (29 നവംബർ - 5 ഡിസംബർ 2022)] 




2022 ലെ ഭരണഘടനാ ദിനം ആചരിക്കപ്പെടുന്ന വേളയിൽ , ഭരണഘടനയുടെ അന്തസ്സത്തയും  മൂല്യങ്ങളും സംരക്ഷിക്കാനുള്ള  വെല്ലുവിളിയുടെ ഗൗരവവും  അടിയന്തര സ്വഭാവവും  ഒരിക്കൽ കൂടി അത്  മുന്നിൽ കൊണ്ടുവരുന്നു. എന്നാൽ , ആശ്വാസകരമായ സൂചനകൾ ഉൾക്കൊള്ളുന്ന രണ്ട് വാർത്തകൾ അടുത്തദിവസങ്ങളിൽ ഉണ്ടായിട്ടുണ്ട്.  ആയിരം ദിവസത്തിനടുത്ത് ജെയിലിൽ കഴിഞ്ഞ ശേഷം സുപ്രീം കോടതി അനുവദിച്ച   ജാമ്യം സംബന്ധിച്ച ഉത്തരവ് സ്റ്റേ ചെയ്യിക്കാൻ  ഉള്ള  എൻഐഎ നടത്തിയ  ശ്രമത്തെ പരാജയപ്പെടുത്തി ജയിൽമോചിതനായ  പ്രൊഫസർ ആനന്ദ് തെൽതുംബ്ഡെയുമായി ബന്ധപ്പെട്ടതാണ് അവയിൽ ഒന്നാമത്തേത് .  . അതുപോലെ, കൃഷിയെ സംരക്ഷിക്കാനും എല്ലാ വിളകൾക്കും ന്യായമായ വില ഉറപ്പാക്കാനുമുള്ള കർഷകരുടെ അവകാശങ്ങൾ ഉയർത്തിപ്പിടിക്കുന്ന  കർഷകർ അവരുടെ പ്രക്ഷോഭത്തിൽ ഉറച്ചുനിൽക്കുന്നതും നമ്മൾ കണ്ടു.

    "നാം, ഇന്ത്യയിലെ ജനങ്ങൾ" എന്നുതുടങ്ങുന്ന ഭരണഘടനയുടെ ആമുഖത്തിലെ ആദ്യവാചകം തന്നെ  പ്രതിനിധാനം ചെയ്യുന്ന ആധുനിക ഇന്ത്യയുടെ ഭരണഘടനാ സങ്കപ്പത്തിന്റെ സത്തയാണ്  മേൽസൂചിപ്പിച്ച വാർത്തകളിലൂടെ സാക്ഷാൽകൃതമാവുന്നത് . പക്ഷേ, ജനാധിപത്യത്തെ സംരക്ഷിക്കണമെന്ന് ഒരുവശത്ത് ജനങ്ങൾ ആവശ്യപ്പെടുമ്പോൾ, മറുവശത്ത്  ഭരണഘടന ഇന്ന് ഭരണം കയ്യാളുന്ന സർക്കാരിന്റെയും സംഘ് പരിവാറിന്റെയും നിരന്തരമായ ആക്രമണത്തിന് വിധേയമാകുകയാണ്. ഭരണഘടനാ വാഴ്ചയുടെ കേന്ദ്ര സ്ഥാപനങ്ങൾ ആയ എക്സിക്യൂട്ടീവ്, ലെജിസ്ലേച്ചർ, ജുഡീഷ്യറി എന്നിവയുടെ അധികാരവും പ്രവർത്തനങ്ങളും പരസ്പരം കണ്ണിചേർന്നിരിക്കുമ്പോൾത്തന്നെ  അവയോരോന്നും തനതായ അസ്തിത്വം നിലനിർത്തുക എന്ന തത്വവും , പാർലമെന്ററി ജനാധിപത്യത്തിന്റെ സ്ഥാപന ചട്ടക്കൂടിന്റെ സമഗ്രതയും പാലിക്കുന്നതിനു പകരം, ഭരണഘടനയെ അട്ടിമറിക്കാനും വിയോജിപ്പുണ്ടാക്കാനും അധികാര പ്രമത്തമായ ഒരു എക്സിക്യൂട്ടീവിനെ ഉപയോഗിച്ച് ബുൾഡോസർ ചെയ്യാനും ഉള്ള ശ്രമങ്ങൾ ആണ് ഇപ്പോൾ നടക്കുന്നത് .അതിന്നുവേണ്ടി  ഏകകക്ഷി ഭരണം എന്ന ആശയം കൂസലെന്യേ വിതരണം ചെയ്യപ്പെടുകയാണ്.

സുപ്രീം കോടതിയുടെ സമീപകാല നിരീക്ഷണങ്ങളിൽ പലതും    എക്സിക്യൂട്ടീവിന്റെ അനിയന്ത്രിതമായതും  സ്വേച്ഛാപരവുമായ പ്രവൃത്തികളെ ചോദ്യം ചെയ്യുന്നു . സ്ഥാപനപരമായ കൂടിയാലോചനയോ പാർലമെന്റിന്റെ അനുമതിയോ ഇല്ലാതെ ഏകപക്ഷീയമായ തീരുമാനമെടുത്ത് നടപ്പാക്കി ആറ് വർഷത്തിന് ശേഷമാണ്  നോട്ട് റദ്ദാക്കൽ കേസ് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിൽ എത്തുന്നത് .അപ്പോഴും  സർക്കാർ നടത്തിയ പ്രതികരണം ഒളിച്ചോട്ടത്തിന്റെ സ്വഭാവത്തിലുള്ളതായിരുന്നു . ഏത് തരത്തിലുള്ള ജുഡീഷ്യൽ സൂക്ഷ്മപരിശോധനയെയും എങ്ങനെയാണ് സർക്കാർ  ഭയപ്പെടുന്നതെന്ന്  ഇത് വ്യക്തമാക്കുന്നു.

EWS ക്വോട്ട സംബന്ധിച്ച കേസിൽ ഭരണഘടനാ ബെഞ്ചിന്റെ  വിഭജിത കോടതി വിധിയിലെ ന്യൂനപക്ഷ അഭിപ്രായം, ക്വാട്ടയെ "ഭരണഘടനയുടെ അന്തസ്സത്ത യുടെ ലംഘന"മെന്ന് വിശേഷിപ്പിച്ചു. അതുപോലെ, തെരഞ്ഞെടുപ്പ് കമ്മീഷനെ അട്ടിമറിക്കാനും അതിന്റെ സ്ഥാപനപരമായ സ്വാതന്ത്ര്യം ഇല്ലാതാക്കാനുമുള്ള സർക്കാരിന്റെ പദ്ധതി ചോദ്യം ചെയ്ത മറ്റൊരു ഹരജിയിൽ തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമന പ്രക്രിയയെക്കുറിച്ചുള്ള പരാതി സംബന്ധിച്ച്   ഭരണഘടനാബെഞ്ച് വാദം കേൾക്കുകയാണ് . സുപ്രീം കോടതി ഈ ഹർജി പരിഗണിക്കുമ്പോൾ തന്നെ സർക്കാർ തിരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിച്ചത് വിവാദമായി. വോട്ട് ചെയ്യാനുള്ള അവകാശത്തിന്റെ ഭരണഘടനാ പദവിയെക്കുറിച്ച്പോലും തർക്കം ഉന്നയിച്ചു  സർക്കാർ സുപ്രീം കോടതിയിൽ വാദിച്ചപ്പോൾ, വോട്ട് ചെയ്യുന്നതിൽ നിന്ന് ആളുകളെ തടയാൻ വേണ്ടി അയോഗ്യതാ മാനദണ്ഡങ്ങൾ വിപുലീകരിക്കാൻ സർക്കാരിന് അധികാരമില്ലെന്ന് ഓർമ്മിപ്പിച്ചുകൊണ്ട് ഭരണഘടനാ ബെഞ്ചിന് മറുപടി നൽകേണ്ടിവന്നു.


വോട്ടവകാശത്തെ കേവലം നിയമം നൽകുന്ന ഒരു സൗജന്യം ആയി  മാത്രം കണക്കാക്കാനുള്ള സർക്കാരിന്റെ ഈ  ശ്രമം ഭരണഘടനയ്ക്ക് ചേരുന്നതല്ല ;  ഏതെങ്കിലും വിഭാഗം പൗരന്മാരുടെ അവകാശം നിഷേധിക്കാനുള്ള ഒരു ഒഴിവുകഴിവാണ് അത് .


 മനുഷ്യാവകാശങ്ങളോടുള്ള മോദി സർക്കാരിന്റെ തികഞ്ഞ അവഹേളനത്തിന്റെ മറ്റൊരു ഉദാഹരണമാണ് അക്കാഡമിക് പണ്ഡിതനും  എഴുത്തുകാരനുമായ ആനന്ദ് തെൽതുംബ്ഡേയ്ക്ക്    ബോംബെ ഹൈക്കോടതി അനുവദിച്ച ജാമ്യത്തിനെതിരെ എൻഐഎ  അപ്പീൽ കൊടുത്തത് .  വിയോജിപ്പുള്ള ഏത് ശബ്ദത്തേയും എപ്പോൾ വേണമെങ്കിലും കുരുക്കിട്ട് പിടിച്ച് ജെയിലിലടക്കാനുള്ള സൗകര്യപ്രദമായ ഇരട്ട ആയുധങ്ങൾ ആയി എൻഐഎയും യുഎപിഎയും മോദി സർക്കാരിന്റെ കൈകളിൽ മാറിയിരിക്കുകയാണ് .  അടുത്തിടെ ചേർന്ന  ആഭ്യന്തര മന്ത്രിമാരുമായുള്ള വീഡിയോ കോൺഫറൻസിൽ മോദി നടത്തിയ "പേന പിടിക്കുന്ന നക്സലുകൾ"  എന്ന  പരാമർശം, വിയോജിപ്പുള്ള പൗരന്മാരെ വരും ദിവസങ്ങളിൽ അറസ്റ്റ് ചെയ്യുന്നതിനുള്ള വ്യക്തമായ ദിശാസൂചനയാണ്. മനസ്സാക്ഷിത്തടവുകാരെ കോടതി കുറ്റവിമുക്തരാക്കുകയോ ജാമ്യം അനുവദിക്കുകയോ ചെയ്യുമ്പോഴും, അഭിപ്രായസ്വാതന്ത്ര്യം വിനിയോഗിച്ചതിന് ജെയിലിൽ  ഇട്ടവരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നീതി തേടുന്നവരെപ്പോലും പ്രതിക്കൂട്ടിൽ എത്തിക്കാനുള്ള  തീവ്രശ്രമത്തിലാണ് ഇന്ന്   സംഘപരിവാറും മോദി സർക്കാരും . 


ഭരണഘടനയുടെ  അന്തസ്സത്തയേയും വീക്ഷണത്തെയും വ്യവസ്ഥാപിതമായ രീതിയിൽ ചോർത്തിക്കളയുന്ന ഇത്തരം ആക്രമണങ്ങൾ കൂടുതൽ ശക്തി പ്രാപിക്കുകയാണ് .  ഇന്ത്യയുടെ ഭരണഘടനയാകാൻ യോഗ്യത മനുസ്മൃതിക്ക്‌ ആണെന്നും  ദേശീയ പതാക കാവി ആകണമെന്നും പരസ്യമായി വാദിച്ച ആർ എസ് എസ് , ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ നിന്ന് ഉയർന്നുവന്ന ഭരണഘടനയെയും ത്രിവർണ പതാകയെയും ഒരിക്കലും അംഗീകരിച്ചിട്ടില്ലെന്നത് മറക്കാനാവില്ല. ഇപ്പോൾ ബിജെപി അധികാരത്തിലിരിക്കുന്നതിനാൽ,  സ്വാതന്ത്ര്യസമരത്തിന്റെയും ഭരണഘടനയുടെയും ദേശീയപതാകയുടെയും വക്താക്കൾ ആയി സ്വയം അവതരിപ്പിക്കാൻ അവർ ആഗ്രഹിക്കുന്നത് കൊണ്ട് മാത്രം ദേശീയ പതാകയെ അംഗീകരിക്കുന്നു എന്നേയുള്ളൂ. എന്നാൽ, അത് ചെയ്യുന്നത് സ്വാതന്ത്ര്യസമര ചരിത്രത്തെയും ഭരണഘടനയുടെ മൗലികമായ  കാഴ്ചപ്പാടിനേയും നിരന്തരം വളച്ചൊടിച്ച്കൊണ്ടുമാത്രമാണ് .


അവകാശങ്ങളേക്കാൾ കടമകൾക്ക് മുൻതൂക്കം നൽകിക്കൊണ്ടുള്ള ഒരു അട്ടിമറിശ്രമത്തിന്‌ ആണ് മോദി നേതൃത്വം നൽകുന്നത്.  ജനാധിപത്യത്തിന്റെ മാതാവ് എന്ന് ഇന്ത്യയെ  വിളിക്കുന്ന മോദിയുടെ പുതിയ വാചകമടിയിൽ നിന്ന് സൂചന സ്വീകരിച്ചുകൊണ്ട് ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ പുറപ്പെടുവിച്ച ഒരു സമീപനരേഖയെ അവലംബിച്ചുള്ള  ആസൂത്രിത പ്രചാരണം സർക്കാർ ആരംഭിച്ചിട്ടുണ്ട്. 'അന്യസംസ്കാരങ്ങളുടെയും'  വംശീയതകളുടെയും 2000 വർഷത്തെ അധിനിവേശത്തിന്റെ  പശ്ചാത്തലത്തിൽ ഹിന്ദു സംസ്കാരവും നാഗരികതയും'കണ്ടെത്തൽ ' ആണ്  അതിന്റെ പ്രഖ്യാപിത ഉള്ളടക്കം. 


 സ്ഥാപനവൽക്കരിച്ച ജാതീയ ശ്രേണീബദ്ധതയിൽ നിന്നും ലിംഗ അനീതിയിൽ നിന്നും മോചനം നേടി സാമൂഹിക നീതിക്കും സമത്വത്തിനും വേണ്ടിയുള്ള അന്വേഷണത്തിന്റെയും , ഇന്ത്യയുടെ കൊളോണിയൽ വിരുദ്ധ സ്വാതന്ത്ര്യ പ്രസ്ഥാനം മുന്നോട്ടു വെച്ച  പുതിയൊരു സമൂഹഭാവനയുടേയും    അടിസ്ഥാനത്തിൽ ആണ് ഇന്ത്യൻ ഭരണഘടന നിലവിൽ വന്നത് .
 എന്നാൽ, അതിന്റെ ആവിര്ഭാവത്തിന്റെ യഥാർത്ഥ പ്രക്രിയയെയും കാഴ്ചപ്പാടിനെയും  നിരാകരിക്കുകയാണ് മേൽസൂചിപ്പിച്ച ഐ സി എം ആർ  സമീപനരേഖ ചെയ്യുന്നത്. അംബേദ്കറുടെ ഭരണഘടനയെ തലകീഴായി മാറ്റി മറിക്കുന്നതിൽ കുറഞ്ഞ ഒന്നുമല്ല ഇത്. മോദി ഭരണത്തിന്റെ കയ്യിലെ കളിപ്പാട്ടമായി മാറുന്നതിൽ നിന്ന് ഇന്ത്യൻ ഭരണഘടനയെ രക്ഷിക്കേണ്ടത് അതിനാൽ അനിവാര്യമാണ്.