പഹൽഗാം ഭീകരാക്രമണം :
മോദി സർക്കാർ ഉത്തരം പറയേണ്ട ചോദ്യങ്ങൾ
- ദീപങ്കർ ഭട്ടാചാര്യ
എഡിറ്റോറിയൽ ,എം എൽ അപ്ഡേറ്റ് വീക്‌ലി , 29 ഏപ്രിൽ- മേയ് 05
ഭീകരവാദവുമായി ഒരിക്കൽക്കൂടി മുഖാമുഖം നിൽക്കേണ്ടിവരുന്ന അവസ്ഥയാണ് അതിക്രൂരമായ പഹൽഗാം ആക്രമണത്തിലൂടെ നമുക്ക് മുന്നിൽ സംജാതമായത്. നേപ്പാളിൽ നിന്നുള്ള വിനോദസഞ്ചാരിയും പഹൽഗാമിൽ നിന്നുള്ള പ്രദേശവാസിയായ ഒരു കുതിരസ്സവാരി ഓപ്പറേറ്ററും ഉൾപ്പെടെ ഇരുപത്തിയാറ് സഞ്ചാരികളെ ഭീകരവാദികൾ ക്രൂരമായി കൊലപ്പെടുത്തി ലോകത്തെ ഞെട്ടിച്ച ഈ ഭയാനകമായ കുറ്റകൃത്യങ്ങൾ ചെയ്തവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരേണ്ടതുണ്ട് . പല നിലകളിൽ ഉണ്ടായ നിരു ത്തരവാദിത്തവും സുരക്ഷാ പിഴവുകളും മൂലം മാത്രമാണ് കുറ്റവാളികൾക്ക് ഇത്തരത്തിൽ തോന്നിയപടി ആളുകളെ കൊലപ്പെടുത്തിയ ശേഷം ഓടിപ്പോകാൻ സാദ്ധ്യമായത്. അതിനാൽ, ഈ സംഭവത്തിൽ ഉണ്ടായ ഗുരുതരമായ സുരക്ഷാ വീഴ്ചയ്ക്ക് ഉത്തരവാദികൾ ആരുതന്നെയായാലും അവരെ കണ്ടെത്തി ഉചിതമായ നടപടികൾക്ക് വിധേയരാക്കണം.
നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ കേന്ദ്രം ഭരിച്ചത് യു പി എ സർക്കാർ ആയിരുന്നു. അന്ന് ജമ്മു കശ്മീരിലും മറ്റും നടന്ന എല്ലാ ഭീകരാക്രമണത്തിനും മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിൽ നിന്നാണ് മോദി ഉത്തരങ്ങൾ ആവശ്യപ്പെട്ടത്. നരേന്ദ്ര മോദിയുടെ അന്നത്തെ വീഡിയോകളിൽ നാം കണ്ടത് അതിർത്തി കടന്നുള്ള ഭീകരക്രമണങ്ങളും കൊലപാതകങ്ങളും എങ്ങനെ ഉണ്ടായി എന്ന തുടർച്ചയായ ചോദ്യത്തിന് ഉത്തരം പറയാൻ മൻമോഹൻ സിങ്ങിനോട് ആവശ്യപ്പെടുന്നതാണ്. എന്നാൽ, കഴിഞ്ഞ ഒരു ദശകത്തിൽ നമ്മൾ കാണുന്നത് ഭീകരക്രമണ സംഭവങ്ങൾ ഏറിവരുന്നതാണ്. താഴ്വരയിലെ അനുഭവങ്ങൾ നോക്കിയാൽ ഇത്രയും വലിയ കൂട്ടക്കൊല വിനോദസഞ്ചാരികളുടെ നേർക്ക് നടക്കുന്ന ആദ്യസംഭവമാണ് പഹൽഗാം ഭീകരാക്രമണം. അതുകൊണ്ട് തന്നെ, ഗുജറാത്ത് മുഖ്യമന്ത്രി ആയിരിക്കുമ്പോൾ അന്നത്തെ പ്രധാന മന്ത്രിയോട് മോദി ചോദിച്ച ചോദ്യങ്ങൾ ഇന്ന് കൂടുതൽ പ്രസക്തമാണ്. അവ മോദിയെ കൂടുതൽ പരിഹാസ്യമായ ഒരു അവസ്ഥയിലാക്കുകയാണ്. വിശേഷിച്ചുംജമ്മു കശ്മീർ ഇന്ന് ഒരു കേന്ദ്രഭരണ പ്രദേശമാണ്, അതായത് ഈ പ്രദേശത്തെ ക്രമസമാധാന പാലനം കേന്ദ്ര സർക്കാരിന്റെ പ്രത്യേക ഉത്തരവാദിത്തമാണ്. തീവ്രവാദത്തിന്റെ വെല്ലുവിളി കൈകാര്യം ചെയ്യുന്ന ഏകീകൃത കേന്ദ്ര കമാൻഡിനാണ് തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയേ ക്കാൾ അതിൽ ഉത്തരവാദിത്തം ഉള്ളത്. അത് നിർവ്വഹിക്കുന്നത് കേന്ദ്രസർക്കാർ നിയമിച്ച ലെഫ്റ്റനന്റ് ഗവർണറാണ്. ഏപ്രിൽ 22 ന് നടന്ന പഹൽഗാം തീവ്രവാദ ആക്രമണത്തിന് രണ്ടാഴ്ച മുമ്പ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സുരക്ഷാ സാഹചര്യം അവലോകനം ചെയ്യുകയും മുഖ്യമന്ത്രി ഒമർ അബ്ദുല്ലയെ ആ യോഗത്തിൽ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. മോദി സർക്കാർ കശ്മീരിനെ തീവ്രവാദത്തിന്റെ ബാധയിൽ നിന്ന് മോചിപ്പിച്ചതായും, അവിടെ സംസ്ഥാനത്ത് സാധാരണ നില പുന സ്ഥാപിച്ചതായും പ്രസ്തുത യോഗത്തിനു ശേഷം അമിത് ഷാ മാധ്യമങ്ങളോട് പറഞ്ഞു. അപ്പോൾ, പഹൽഗാം ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ലഫ്റ്റനന്റ് ഗവർണർ അജിത് സിൻഹ, ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ എന്നിവർ ഉത്തരം പറയാൻ ബാധ്യസ്ഥരാണ്. അതിനനുസരിച്ച്, ഉരുളേണ്ട തലകൾ ഏതെല്ലാമെന്ന് തീരുമാനിക്കപ്പെടുകയും വേണം. എന്നാൽ ഉത്തരവാദിത്തത്തിന്റെ കാര്യം വരുമ്പോൾ, ഒഴിഞ്ഞു മാറുകയെന്നത് മോദി ഭരണകൂടത്തിന്റെ മുഖമുദ്രയായിത്തന്നെ തുടരുകയാണ്.
ഭീകരാക്രമണത്തിനുള്ള സാധ്യതയെക്കുറിച്ച് നേരത്തെ തന്നെ മുന്നറിയിപ്പ് ഉണ്ടായിരുന്നതായി ഇപ്പോൾ റിപ്പോർട്ടുകൾ ഉണ്ട്. ഏപ്രിൽ 19 ന് നരേന്ദ്ര മോദിയുടെ ജമ്മു കശ്മീർ സന്ദർശനം അവസാന നിമിഷത്തിൽ മാറ്റിവെച്ചതായ റിപ്പോർട്ടുകൾ അതിന് വിശ്വാസ്യത നൽകുന്നു. തീവ്രവാദ ആക്രമണം ആസൂത്രണം ചെയ്ത കുറ്റവാളികൾ കുറച്ചുനാളുകൾ രംഗനിരീക്ഷണം നടത്തിയ ശേഷമായിരിക്കണം അവരുടെ പദ്ധതികൾ യഥാസമയം പരിപൂർണ്ണമാക്കിയതെന്ന സൂചനകൾ സംഭവത്തെ മൊത്തത്തിൽ കൂടുതൽ ഞെട്ടിക്കുന്നതാക്കുന്നതിനു പുറമേ, തൊടുന്യായങ്ങൾ കൊണ്ട് മറച്ചുവെക്കാൻ പറ്റാത്ത ഗുരുതരമായ സുരക്ഷാ വീഴ്ചയെയും സൂചിപ്പിക്കുന്നു. രണ്ടായിരത്തോളം വിനോദ സഞ്ചാരികൾ തത്സമയത്ത് ഉണ്ടായിരിക്കേ, പോലീസിന്റെയോ, സൈന്യത്തിന്റെയോ യാതൊരുവിധ സാന്നിധ്യവും എന്തുകൊണ്ട് അവിടെ ഇല്ലാതായി എന്ന ചോദ്യമാണ് അതിജീവിച്ചവരും, ഇരകളായ നിരവധിപ്പേരുടെ കുടുംബങ്ങളും, കശ്മീർ നിരീക്ഷകരും ചോദിക്കുന്നത്. കശ്മീർ പോലെ അങ്ങേയറ്റം സൈനികവൽക്കരിക്കപ്പെട്ട ഒരു പ്രദേശത്ത് ഉണ്ടായ നിർണായകമായ രഹസ്യാന്വേഷണ-സുരക്ഷാ വീഴ്ചകൾ എങ്ങനെയുണ്ടായി എന്ന് പലരും ചോദിക്കുമ്പോഴും, സർക്കാരും ആധിപത്യ മാദ്ധ്യമങ്ങളും അതിനെക്കുറിച്ച് നിശ്ശബ്ദതയിലാണ്.
പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കശ്മീരിലെ ജനങ്ങൾക്കും മുഴുവൻ മുസ്ലീം സമുദായത്തിനും എതിരെ വെറുപ്പ് പ്രചരിപ്പിക്കാനുള്ള ദൗത്യമാണ് ബി ജെ പി ഐ ടി സെല്ലും വൻകിട മാധ്യമങ്ങളും ഏറ്റെടുത്തിരിക്കുന്നത്. ഭീകരവാദികൾ വിനോദസഞ്ചാരികളെ ,പ്രത്യേകിച്ചും അവരുടെ മതം ചോദിച്ചറിഞ്ഞ ശേഷം ആക്രമണലക്ഷ്യമാക്കിയെങ്കിൽ, പ്രദേശവാസികളായ കാശ്മീരി മുസ്ലീങ്ങൾ അവരുടെ ജീവന്റെ വിലകൊടുത്തും പണയപ്പെടുത്തിയുമാണ് വിനോദസഞ്ചാരികളിൽ പലരേയും സുരക്ഷിതസ്ഥാനങ്ങളിലും ആശുപത്രികളിലുമെത്തിച്ചത്. ഭീകരാക്രമണം നടന്ന് ഒന്നര മണിക്കൂറോളം സുരക്ഷാ സൈനികരേയോ ഉദ്യോഗസ്ഥരേയോ സ്ഥലത്ത് ലഭ്യമല്ലാതിരുന്ന ഒരു സാഹചര്യത്തിൽ പ്രദേശവാസികളുടെ സമയോചിതമായ സഹായംമൂലമാണ് അനേകം ജീവനുകൾ രക്ഷിക്കാൻ കഴിഞ്ഞത് ; അല്ലായിരുന്നെങ്കിൽ ഇതിലുമെത്രയോ പേർ ഭീകരരുടെ തോക്കിന്നിരകൾ ആവുമായിരുന്നു. കശ്മീരിലെ ജനങ്ങളുടെ ഉപജീവനമാർഗ്ഗങ്ങളിൽ മുഖ്യസ്ഥാനം വഹിക്കുന്ന ടൂറിസത്തെ സാരമായി ബാധിക്കാനിടയുള്ള ഭയാനകമായ ഈ ആക്രമണത്തിൽ പ്രതിഷേധിക്കാൻ ജനങ്ങൾ കൂട്ടമായി തെരുവിലിറങ്ങുകയും, സംസ്ഥാനത്തൊട്ടാകെ പ്രതിഷേധങ്ങൾ വ്യാപിപ്പിക്കാൻ വ്യാപാരസ്ഥാപനങ്ങൾ സ്വമേധയാ അടച്ചിടുകയും ചെയ്തു. പഹൽഗാം കൂട്ടക്കൊലയെത്തുടർന്ന് പല സ്ഥലത്തും ഒറ്റപ്പെട്ടുപോയ സഞ്ചാരികൾ എത്രയും പെട്ടെന്ന് അവരവരുടെ നാട്ടിലേക്ക് തിരിച്ചെത്താൻ വെപ്രാളപ്പെടുന്നതിനിടെ, വിമാനക്കമ്പനികൾ യാത്രാനിരക്ക് കുത്തനെ കൂട്ടി അവരെ പിഴിയുകയായിരുന്നു. എന്നാൽ, അവർക്കായി ഹൃദയങ്ങളും സ്വന്തം വീടുകളും തുറന്നിട്ടുകൊണ്ട് എല്ലാ വിധത്തിലും അവരെ സഹായിക്കാൻ മുന്നോട്ടുവന്നത് കശ്മീരിലെ സാധാരണ ജനങ്ങൾ ആയിരുന്നു. സത്യം ഇതെല്ലാമായിട്ടും , ഗോദി മീഡിയയും സംഘപരിവാറും കശ്മീരി മുസ്ലീങ്ങൾക്കെതിരെ വിദ്വേഷ പ്രചാരണം അഴിച്ചുവിടുകയാണ്. അതിന്റെ ഫലമായി കശ്മീരി വിദ്യാർത്ഥികൾക്കും തൊഴിലാളികൾക്കും കച്ചവടക്കാർക്കും എതിരായി രാജ്യത്താകമാനം ഭീഷണികളും ആക്രമണങ്ങളും ഉണ്ടാവുകയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ആറു വര്ഷം മുൻപ് ഉണ്ടായ ഫുൽവാമാ ഭീകരാക്രമണതിലേതിന് സമാനമായി ഇക്കുറിയും ജനരോഷത്തെ വോട്ടുകൾ ആക്കി മുതലെടുക്കാനുള്ള ശ്രമമാണ് കേന്ദ്ര സർക്കാർ നടത്തുന്നത്. തന്റെ സഊദി അറേബ്യ സന്ദർശനപരിപാടി വെട്ടിച്ചുരുക്കുകയും, ഏപ്രിൽ 24 ന് കാൺപൂരിൽ നടത്താൻ നിശ്ചയിച്ചിരുന്ന മറ്റൊരു പരിപാടി റദ്ദാക്കുകയും ചെയ്ത പ്രധാനമന്ത്രി പറന്നെത്തിയത് കശ്മീരിലേക്കായിരുന്നില്ല, ഈ വർഷമൊടുവിൽ അസംബ്ലി തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിൽ സംഘടിപ്പിച്ച ഒരു റാലിയിൽ പ്രസംഗിക്കാനായിരുന്നു. പഹൽഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഡെൽഹിയിൽ വിളിച്ചുചേർത്ത അഖിലകക്ഷി യോഗത്തിലും നേരിട്ട് പങ്കെടുക്കേണ്ടെന്ന് പ്രധാനമന്ത്രി തീരുമാനിച്ചു.
സിന്ധു നദീജലക്കരാർ റദ്ദാക്കൽ, പാക്കിസ്ഥാനി പൗരർക്ക് ഇന്ത്യ അനുവദിച്ച വിസകൾ പിൻവലിക്കൽ, ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥരുടെ അംഗബലം വെട്ടിച്ചുരുക്കൽ ,അട്ടാരിയിലെ അതിർത്തി ചെക്ക് പോസ്റ്റ് അടച്ചിടൽ എന്നീ പ്രതികാര നടപടികൾ ഇന്ത്യ സ്വീകരിച്ചതിന് മറുപടിയായി പാക്കിസ്ഥാനും ഇന്ത്യക്കെതിരെ ചില നടപടികൾ പ്രഖ്യാപിച്ചതോടെ ഇരു അയൽരാജ്യങ്ങളും തമ്മിലുള്ള സാധാരണ നയതന്ത്ര ബന്ധങ്ങൾക്ക് വിരാമമായിരിക്കുകയാണ്. തൽഫലമായി അതിർത്തിയിൽ സംഘർഷത്തിന്റെ അന്തരീക്ഷം ഉടലെടുത്തതിനാൽ രണ്ടു രാജ്യങ്ങളിലേയും പൗരന്മാർക്ക് നിയമവിധേയമായ ദൈനംദിന ജീവിതം ദുസ്സാദ്ധ്യമായി എന്നതൊഴിച്ചാൽ ഭീകരപ്രവർത്തനങ്ങൾക്കെതിരെ യഥാർത്ഥത്തിൽ ഫലവത്താകുന്ന നടപടികൾക്ക് ഒരുതരത്തിലും അത് പകരമാവില്ല. മോദി സർക്കാരിൻറെ പലവിധമായ പരാജയങ്ങളിൽനിന്നും വീഴ്ചകളിൽനിന്നും ജനശ്രദ്ധ തിരിച്ചുവിട്ട് സങ്കുചിത ദേശീയവാദത്തിന്റെയും ഇസ്ലാമോഫോബിയയുടെയും വികാരങ്ങൾ ആളിക്കത്തിക്കുന്നതിലാണ് സർക്കാർ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. താഴ്വരകളുടെ സ്വർഗ്ഗം എന്ന് വിശേഷിക്കപ്പെട്ടിരുന്ന കശ്മീർ പ്രദേശത്തെ ജനങ്ങളുടെ വേദനകൾ അഭിസംബോധന ചെയ്യാൻ ഒരു ശ്രമവും സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ദീർഘകാലമായി കൂട്ടക്കൊലകളും തടവറകളും ആളുകൾ അപ്രത്യക്ഷരാകലും ഒക്കെ സഹിക്കേണ്ടിവന്ന കശ്മീർ ജനതയ്ക്ക് 2019 ന് ശേഷം അനുഭവിക്കേണ്ടിവന്നത് വർദ്ധിതമായ സൈനികവൽക്കരണത്തിന്റെയും ഭരണകൂട അടിച്ചമർത്തലിന്റേയും ആയ മറ്റൊരു ഘട്ടമായിരുന്നു. കശ്മീരിന്റെ ഭരണഘടനാപരമായ അവകാശങ്ങളും ജനാധിപത്യത്തിന്നായുള്ള ജനകീയാഭിലാഷങ്ങളും കവർന്നെടുക്കപ്പെട്ട കാലഘട്ടംകൂടിയാണ് ഇത് .
തിരിച്ചടികൾക്കായുള്ള മുറവിളികളും കശ്‍മീരികൾക്കെതിരെ സാമൂഹ്യശിക്ഷ നടപ്പാക്കാനുള്ള ആവശ്യങ്ങളും ആസൂത്രിതമായ രീതിയിൽ ഉയർന്നുവന്നതോടെ , രാജ്യത്തിൻറെ പലഭാഗങ്ങളിലുമുള്ള കശ്മീരികളായ വിദ്യാർത്ഥികളും കച്ചവടക്കാരും ഭീഷണി നേരിടുകയാണ് .ഗുജറാത്തിൽനിന്നും മഹാരാഷ്ട്രയിൽനിന്നും വരുന്ന വാർത്തകൾ , ബംഗാളി ഭാഷ സംസാരിക്കുന്ന തൊഴിലാളികളായ മുസ്ലീങ്ങൾക്കെതിരെ ഹിംസാത്മകമായ വിദ്വേഷ കാമ്പെയ്‌നുകളെക്കുറിച്ചാണ്. കശ്മീരിനുള്ളിൽ ആണെങ്കിൽ , ഭീകരപ്രവർത്തനവുമായി ബന്ധം ആരോപിക്കപ്പെടുന്ന വ്യക്തികളുടേയും പ്രതികളാക്കപ്പെടുന്നവരുടേയും കുടുംബവീടുകൾ ഇടിച്ചുതകർക്കപ്പെടുകയാണ് . ബുൾഡോസർ ഉപയോഗിച്ച് പാർപ്പിടങ്ങൾ തകർക്കുന്നതിനെതിരെ അടുത്തയിടെ സുപ്രീം കോടതി ഏർപ്പെടുത്തിയ വിലക്കിനെപ്പോലും കാറ്റിൽ പറത്തിയാണ് സർക്കാർ അത്തരം നടപടികളുമായി മുന്നോട്ടുപോകുന്നത്. ആളുകളെ കൂട്ടത്തോടെ അറസ്റ്റുചെയ്യുന്ന പരിപാടി പുനരാരംഭിച്ച സർക്കാർ , ജനങ്ങൾക്ക് സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിൽ വന്ന വീഴ്ചകൾക്കുള്ള സ്വന്തം ഉത്തരവാദിത്വം പാടേ നിരാകരിച്ചിരിക്കുകയാണ്. അതിന്റെ സ്ഥാനത്ത് തികച്ചും പ്രകടനപരമായ തിരിച്ചടികൾക്കും ഇസ്ലാമോഫോബിയയുടെ ഉന്മാദം പരത്തുന്നതിനും ആണ് ഇപ്പോൾ സർക്കാർ പ്രാധാന്യം കൊടുക്കുന്നത്.
അതേസമയം, മോദി സർക്കാരിനോട് ചോദ്യങ്ങൾക്കുള്ള മറുപടിയും ഉത്തരവാദിത്തവും ആവശ്യപ്പെടുന്ന പഹൽഗാം ആക്രമണത്തിന്റെ ഇരകളുടേയും കുടുംബാംഗങ്ങളുടേയും ശബ്ദം മനഃപൂർവ്വം അമർച്ച ചെയ്യപ്പെടുകയാണ്. ബാങ്കുദ്യോഗസ്ഥൻ ആയിരുന്ന സ്വന്തം ഭർത്താവിനെ നഷ്ടപ്പെട്ട സൂറത്തിലെ ശീതൾ കലാതിയാ പറയുന്നത് നികുതിദായകരായ സാധാരണ സഞ്ചാരികളുടെ ജീവന് ഒരു വിലയും കൽപ്പിക്കാത്തതും വിഐപി സുരക്ഷയെക്കുറിച്ച് മാത്രം ശ്രദ്ധിക്കുന്നതുമായ ഒരു സുരക്ഷാ സംസ്കാരത്തെക്കുറിച്ചാണ്. കോവിഡ് 19 മഹാമാരിയുടെ സന്ദര്ഭത്തിലായാലും, കുംഭമേളാ ദുരന്തത്തിൽ ആയാലും ഇപ്പോൾ നടന്ന പഹൽഗാം ഭീകരാക്രമണത്തിലായാലും സർക്കാരിന്റെ ഉപേക്ഷയുടേയും അവഗണനയുടേയും ഫലമായി ജീവൻ നഷ്ടപ്പെട്ട എല്ലാ മനുഷ്യരുടേയും ഉറ്റ ബന്ധുക്കളുടെ വേദനയാണ് ശീതളിന്റെ വാക്കുകളിൽ പ്രതിഫലിക്കുന്നത്. സുരക്ഷാ ഏർപ്പാടുകളുടെ പൂർണ്ണമായ അഭാവത്തിന്റെ വിലയായി പഹൽഗാമിൽ വിനോദ സഞ്ചാരികൾക്ക് അവരുടെ ജീവൻ നൽകേണ്ടിവന്നു. എന്നാൽ, ഈ സംഭവം നടക്കുന്നതിന് ദിവസങ്ങൾക്ക് മുൻപ് അതേ കശ്മീരിലെ ഗുൽമാർഗ്ഗിൽ ബി ജെ പി നേതാവും ജാർഖണ്ഡ് എം പി യുമായ നിശികാന്ത് ദുബെയുടെ 25 )0 വിവാഹവാർഷികം കനത്ത സുരക്ഷാ സംവിധാനങ്ങളുടെ കാവലിൽ ആർഭാടപൂർവ്വം കൊണ്ടാടിയതിന്റെ റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. പാർലമെന്റിലെ പ്രതിപക്ഷ നേതാവിനെതിരെയും, സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് എതിരേയും ആക്ഷേപകരമായ വിധം വിദ്വേഷ പരാമർശങ്ങൾ നടത്തിയതിന് അടുത്തകാലത്ത് കുപ്രശസ്തിയാർജ്ജിച്ച ഒരു വ്യക്തിയാണ് ദുബെ എന്ന സത്യവും മുന്നിലുണ്ട്. പഹൽഗാം ആക്രമണത്തിന്റെ ഉത്തരവാദിത്തം ലഷ്‌കർ- ഏ - തോയ്‌ബാ എന്ന അന്താരാഷ്ട്ര ഭീകരവാദി സംഘടനയുടെ ഇന്ത്യയിലെ സഹോദര സംഘടനയായ റെസിസ്റ്റൻസ് ഫ്രണ്ട് ഏറ്റെടുത്തതായുള്ള ആദ്യ റിപ്പോർട്ടുകൾ പിന്നീട് നിരാകരിക്കപ്പെട്ടതും മൊത്തത്തിൽ സംഭവത്തിന്റെ ദുരൂഹത പിന്നേയും വർദ്ധിപ്പിക്കുകയാണ് .
കശ്മീർ പ്രശ്നം 'പരിഹരിച്ച'തായ ബിജെപി യുടെ അവകാശവാദത്തിന് കടകവിരുദ്ധമായി മോദി സർക്കാരിന്റെ കശ്മീർ നയം യഥാർത്ഥത്തിൽ പ്രതിസന്ധിയുടെ ആഴം വർദ്ധിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്. 2016 നവംബറിൽ കശ്മീരിൽ ഭീകരപ്രവർത്തനങ്ങൾക്ക് തടയിടാനുള്ള സുനിശ്ചിത മാർഗ്ഗമെന്ന നിലയിൽ പ്രഖ്യാപിച്ച നോട്ട് റദ്ദാക്കൽ നടപടിക്കു പിന്നാലെ ഉണ്ടായ ഫുൽവാമ ആ അവകാശവാദത്തിന്റെ പൊള്ളത്തരം തുറന്നുകാട്ടുന്ന ഒന്നായിരുന്നു. പിന്നീട് 2019 ആഗസ്ത് 5 ന് ജമ്മു കശ്മീരിന്റെ ഭരണഘടനാപരമായ പ്രത്യേക പദവിയും സംസ്ഥാന പദവിതന്നെയും എടുത്തുമാറ്റിയത് മറ്റൊരു ഗംഭീര നടപടിയായി ചിത്രീകരിക്കപ്പെട്ടു . ഇപ്പോൾ പഹൽഗാവിൽ നടന്ന ഭീകരാക്രമണം ഗവണ്മെന്റിന്റെ എല്ലാ പ്രചാരണവേലയുടെയും പൊള്ളത്തരം തുറന്ന് കിട്ടിയിരിക്കുകയാണ്. കശ്മീരിലേക്ക് വിനോദ സഞ്ചാരികളെ വീണ്ടും എത്തിക്കുന്നതിൽ അവിടെ സാധാരണ നില പുനഃസ്ഥാപിച്ചതായ സർക്കാർ പ്രചാരണങ്ങൾക്ക് പങ്കുണ്ട് ; എന്നാൽ, പഹൽഗാം ആക്രമണത്തിനുശേഷം സർക്കാർ നമ്മോട് പറഞ്ഞത് ടൂറിസ്റ്റുകൾ ബൈസരൺ താഴ്വര സന്ദർശിക്കുന്നതിന് മുൻപ് ആവശ്യമായ പോലീസ് അനുമതി എടുത്തില്ലായിരുന്നു എന്നാണ്.
സാധാരണ ജനങ്ങളുടെ ജീവന് ഒട്ടും വില കല്പിക്കാത്തതും അവരുടെ അവകാശങ്ങളോട് സഹജമായ ശൈലിയിൽ അനാദരവ് പുലർത്തുന്നതുമായ ഈ സമീപനമാണ് ഇന്ത്യയിലെ വ്യത്യസ്ത പ്രദേശങ്ങളിലും സമുദായങ്ങളിലും പെട്ട ഏവരുടെയും ദൃഷ്ടിയിൽ മോദി സർക്കാരിനെ ഒരു തികഞ്ഞ പരാജയമായി കണക്കാക്കാൻ പ്രേരിപ്പിക്കുന്നത്. മണിപ്പുർ മുതൽ കശ്മീർ വരെയും, മഹാരാഷ്ട്ര മുതൽ ഛത്തീസ്ഗഢ് വരേയും സംഘപരിവാർ നടത്തുന്ന അധികാരക്കളികൾ മൂലം ഇന്ത്യ കത്തുകയും ചോരയൊലിപ്പിക്കുകയും ചെയ്യുമ്പോൾ അദാനിമാരും അംബാനിമാരും നോട്ടമിട്ടിരിക്കുന്നത് അവരുടെ കൈകളിലെത്തുന്ന ശതകോടിക്കണക്കിന് രൂപയുടെ സമ്പാദ്യത്തിലാണ് . ബി ജെ പി യും സഖ്യകക്ഷികളും ആഘോഷിക്കുന്നത് അതിനെയാണ്. റിപ്പബ്ലിക്കിന്റെ 75 -)൦ വാർഷികവേളയിൽ ഏറ്റവും ഒടുവിലായി ഇന്ത്യയ്ക്ക് ലഭിച്ച ജാഗ്രതാ സന്ദേശമാണ് പഹൽഗാം.
പഹൽഗാം ദുരന്തത്തിൽനിന്ന് മുതലെടുത്തുകൊണ്ട് ഫാസിസ്റ്റ് ശക്തികൾ രാജ്യത്ത് കൂടുതൽ വിദ്വേഷത്തിന്റെ വിത്തുകൾ പാകാനും ധ്രുവീകരണം ഉണ്ടാക്കാനും ശ്രമിക്കുന്നതിനെതിരെ ജനങ്ങൾ ഒരുമിച്ചുനിൽക്കേണ്ട സന്ദർഭമാണ് ഇത്. ഇത്രയും ഹീനമായ ഭീകരാക്രമണം എങ്ങനെ സംഭവിച്ചുവെന്നതുസംബന്ധിച്ച് കൂടുതൽ ചോദ്യങ്ങൾ ഉയർന്നുവരുമ്പോൾ, അധികാരത്തിലിരിക്കുന്നവരെ അവയ്ക്കു ഉത്തരം നൽകാൻ ബാധ്യസ്ഥരാക്കണം. തല്സംബന്ധമായ സത്യം മറ്റൊരു കശാപ്പിന് ഇരയാകാൻ വിട്ടുകൂടാ. ആണവായുധശേഷിയുള്ള രണ്ട് അയൽരാജ്യങ്ങൾ തമ്മിൽ നില നിൽക്കുന്ന സംഘർഷം ഏതു സമയത്തും ഒരു യുദ്ധമായി മാറാനുള്ള സാദ്ധ്യത ഉരുണ്ടുകൂടുമ്പോൾ , സംഘർഷത്തിന് അയവു വരുത്തി ഉഭയകക്ഷി ബന്ധങ്ങൾ സാധാരണ നിലയിലാക്കാൻ എല്ലാവിധത്തിലുമുള്ള പരിശ്രമങ്ങൾ നടത്തേണ്ടത് അതിർത്തിക്കിരുവശത്തുമുള്ള സമാധാനത്തിന്റെ ശക്തികളുടെ ഉത്തരവാദിത്തമാണ്. ദക്ഷിണേഷ്യൻ മേഖലയിലെ രാജ്യങ്ങൾക്കിടയിൽ പ്രാദേശികമായ ഐക്യവും പരസ്പര സഹകരണവും വികസിപ്പിക്കാനുള്ള ശ്രമങ്ങളാണ് ഇന്ന് ആവശ്യം.
No comments:
Post a Comment