Wednesday 10 October 2012

കൂടംകുളത്തെ സമരം ജനാധിപത്യത്തിനും നേരിനും യുക്തിക്കും വേണ്ടിയുള്ള സമരം

http://www.dianuke.org/the-battle-of-koodankulam-is-a-battle-for-democracy-truth-and-reason/
[ക്ടോബര്‍ 1 നു കൂടം കുളം സമരവേദിയിലേക്ക്  സി പി ഐ (എം എല്‍ ) ജനറല്‍  സെക്രട്ടറി ദിപന്കര്‍ ഭട്ടാചാര്യ ,പോളിറ്റ് ബ്യൂറോ അംഗം എസ് കുമാരസ്വാമി ,തമിള്‍  നാട് സംസ്ഥാന സെക്രട്ടറി ബാലസുന്ദരം , തിരുനെല്‍ വേലിയില്‍ന്നുള്ള സംസ്ഥാന കമ്മിറ്റിയംഗവും കൂടംകുളം സമര സഹായ സമിതിയിലെ പ്രവര്‍ത്തകനും  ആയ അഡ്വക്കേറ്റ് ജി രമേഷ് , കോയമ്പത്തൂരില്‍ നിന്നുള്ള ചന്ദ്രന്‍ എന്നിവരടങ്ങുന്ന ഒരു ഐക്യ ദാര്ധ്യ പ്രതിനിധി  സംഘവുമൊത്ത് യാത്ര തിരിച്ചു . എന്നാല്‍ ,  സമരത്തിന്റെ മുഖ്യ വേദിയില്‍ എത്തി പ്രവര്‍ത്തകരെയും നേതാക്കളെയും നേരില്‍ കണ്ടു ആശയ വിനിമയം നടത്താന്‍ അവര്‍ക്ക് കഴിയുന്നതിനു മുന്‍പ്  രാധാപുരത്ത് വെച്ച്  ടീം അംഗങ്ങളെ പോലീസ് അറസ്റ്റു ചെയ്ത് ഉച്ചയ്ക്ക് ശേഷം വിട്ടയച്ചു .  സഖാവ് ദീപങ്കര്‍ ഭട്ടാചാര്യ Dialogue On Nukes- ഇല്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍ തന്‍റെ  കൂടംകുളം ഐക്യ ദാര്ധ്യ സന്ദര്‍ശനത്തിന്റെ അനുഭവങ്ങള്‍വിവരിക്കുന്നു] 

രാജ്യത്തിലെ ആഴമേറിവരുന്ന പ്രതിസന്ധികള്‍ക്ക് നടുവില്‍ ഫലവത്തായി ഇടപെടാന്‍ ആഗ്രഹിക്കുന്ന ഒരു ഇടതു പക്ഷ ജനാധിപത്യ പ്രസ്ഥാനത്തിന്റെ അജെന്ടകള്‍ എന്തെല്ലാം ആയിരിക്കണം എന്നത്  സംബന്ധിച്ച്  സെപ്റ്റംബര്‍ 30 നു ഡല്‍ഹിയിലെയും സമീപ പ്രദേശങ്ങളിലെയും ഇടതു പക്ഷ പ്രവര്‍ത്തകരുടെ  ആഭിമുഖ്യത്തില്‍ മാവ് ലങ്കാര്‍ ആഡിറ്റോറിയത്തില്‍ നടന്ന  ഒരു  ചര്‍ച്ചയില്‍,  ഏറെ അകലെ നിന്ന് ഒരു വ്യക്തി വീഡിയോ സന്ദേശം വഴി പങ്കെടുക്കുകയുണ്ടായി .  

 അണുശക്തി നിലയപദ്ധതിയെ  എതിര്‍ക്കാന്‍ ധൈര്യപ്പെട്ടത്തിന്റെ പേരില്‍ കൂടംകുളത്തെ ജനങ്ങളെ പീഡിപ്പിക്കുന്ന  ഇന്ത്യന്‍ ഭരണകൂടത്തിന്റെ നയങ്ങള്‍ക്കെതിരായ ജനകീയ ചെറുത്തു നില്‍പ്പിനു നേതൃത്വം വഹിക്കുന്ന പീപ്ല്‍സ് മൂവ്മെന്റ് അഗൈന്‍സ്റ്റ്‌   ന്യൂക്ലിയര്‍ എനര്‍ജി (PAME ) യുടെ പ്രതിനിധി എന്ന നിലയില്‍ എസ് പി ഉദയകുമാര്‍ , രാജ്യത്തെ ഇടതു പക്ഷ പ്രസ്ഥാനങ്ങളോട് പിന്തുണ ആവശ്യപ്പെടുന്നതായിരുന്നു പ്രസ്തുത വീഡിയോ സന്ദേശം . ഇടതുപക്ഷ പ്രവര്‍ത്തകരുടെ പ്രസ്തുത കണ്‍വെന്ഷന്‍ , നീതിയ്ക്കു വേണ്ടി കൂടംകുളത്തെ  ജനങ്ങള്‍ നടത്തുന്ന പോരാട്ടത്തെ പിന്തുണച്ചു  ഒക്ടോബര്‍ 1  മുതല്‍ 15 വരെ യുള്ള രണ്ടാഴ്ചക്കാലം രാജ്യത്താകമാനം  വിവിധ കേന്ദ്രങ്ങളില്‍ പ്രചാരണം  സംഘടിപ്പിക്കാന്‍  തീരുമാനം എടുത്തു . ഇതിന്റെ ഭാഗമായി സി പി ഐ (എം എല്‍) കേന്ദ്ര നേത്രുത്വത്തിന്റെ ഒരു  പ്രതിനിധി സംഘം,  ഇടിന്തകരൈയില്‍ ഭരണകൂട അടിച്ചമര്‍ത്തലിനെ നേരിട്ട് കൊണ്ട് 400 ഇല്‍പരം ദിവസങ്ങളായി സമരം തുടരുന്ന ജനങ്ങളെ  സന്ദര്‍ശിച്ച് സമരവുമായി ഐക്യദാര്‍ട്ധ്യം  പ്രകടിപ്പിക്കാന്‍ ഒരുങ്ങി .  

തലേ ദിവസം, ഏഷ്യാ നെറ്റ് പ്രതിനിധി എന്നോട് ചോദിച്ചത് ഇടിന്ത കരൈ യിലേക്ക് പോകാന്‍ ഭരണകൂടം അനുവദിക്കും എന്ന് തോന്നുന്നുണ്ടോ എന്നായിരുന്നു ;അപ്പോള്‍ തന്നെ കാര്യങ്ങളുടെ കിടപ്പ് എങ്ങിനെയാണെന്ന് ഒരു ഏകദേശ ധാരണ യുണ്ടായി. ഒടീസയില്‍ പോസ്കോ നടത്തുന്ന ഭൂമി കയ്യേറ്റത്തിനെതിരെ ജനങ്ങള്‍ നടത്തുന്ന പോരാട്ടത്തോട് ഐക്യ ദാര്ധ്യം പ്രകടിപ്പിക്കാന്‍ ഞങ്ങള്‍ ധിന്ക്യയിലും, ജഗത് സിംഗ് പൂരിലെ മറ്റു ഗ്രാമങ്ങളിലും നിരവധി തവണ പോയിരുന്നു .ആയിരക്കണക്കിന് ഗ്രാമീണരെ ഗ്രാമങ്ങള്‍ വിട്ടു പുറത്ത് പോകുന്നതിനെ ഭരണകൂടം വിലക്കിയപ്പോഴും, സമരത്തില്‍ ഏര്‍പ്പെട്ടിരുന്ന  ഗ്രാമീണരെ കാണുകയും അവരുമായി സംസാരിക്കുകയും ചെയ്യുന്നതിന് ഇന്ത്യയുടെ മറ്റു പ്രദേശങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നില്ല. ഒടീസയിലെ നവീന്‍ പട്നായിക്കിന്റെ മാതൃകയാണ് തമിള്‍ നാട്ടില്‍ ജയലളിത പിന്തുടരുന്നതെന്ന് ഞാന്‍ ആദ്യം വിചാരിച്ചിരുന്നു .എന്നാല്‍ ഒക്ടോബര്‍ ഒന്നിന് തൂത്തുക്കുടി എയര്‍ പോര്‍ട്ട്‌ ഇല്‍ എത്തിയപ്പോള്‍തന്നെ മനസ്സിലായ ഒരു കാര്യം, ജയലളിത അവരുടെ പുതിയ സഖ്യ കക്ഷിയെക്കാള്‍ ഏറെ മുന്നോട്ടു പോയിരിക്കുന്നു എന്നാണ്. ഇടിന്തകരൈ യിലെ ധീരരായ ജനതയെ തമിള്‍ നാടിന്റെയും ഇന്ത്യയുടെയും മറ്റു ഭാഗങ്ങളില്‍ നിന്ന് അവരെ പിന്തുണയ്ക്കുന്ന അനുഭാവികളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും സഖാക്കളില്‍നിന്നും എല്ലാവിധത്തിലും ഒറ്റപ്പെടുത്തി സമരത്തെ തകര്‍ക്കാം എന്നാണ് ജയലളിത കണക്കു കൂട്ടുന്നത്‌ .

തിരുനെല്‍വേലിയില്‍ ഒരു ഐക്യ ദാര്ധ്യ യോഗത്തില്‍ സംബന്ധിച്ച ശേഷം അവിടുത്തെ സഖാക്കളുമായി ഒന്നിച്ച്   ഇടിന്ത കരൈയില്‍   പോകാന്‍ ആയിരുന്നു ഞങ്ങള്‍ ആദ്യം ആലോചിച്ചിരുന്നത് . എന്നാല്‍ തിരുനെല്‍വേലി സഖാക്കള്‍ക്ക് ഇടിന്ത കരൈ യില്‍ എത്താന്‍ കഴിയാത്തവിധം ശക്തമായ പോലീസ് സന്നിവേശം അവിടെ ഉള്ളതായി സന്ദേശം ലഭിച്ചതിനാല്‍ , നേരിട്ട് ഇടിന്ത കരൈയില്‍ എത്താന്‍ പിന്നീട് ശ്രമിക്കുകയായിരുന്നു . ഞങ്ങളുടെ വാഹനത്തില്‍ പാര്‍ട്ടി പതാക ഒഴിവാക്കിയിരുന്നതിനാല്‍ യാത്രക്കാര്‍  സി പി ഐ (എം എല്‍ ) നേതൃ സംഘം ആണെന്ന് തിരിച്ചറിയാന്‍ എളുപ്പമായിരുന്നില്ല . എന്നാല്‍ ഏകദേശം ലക് ഷ്യ  സ്ഥാനത്ത്തിനടുത്ത് രാധാപുരത്ത് എത്തിയപ്പോള്‍ ഒരു പോലീസ് ബാരിക്കെഡില്‍ വച്ച് ഉദ്യോഗസ്ഥര്‍ ഞങ്ങളെ തടഞ്ഞു . അറസ്റ്റ് ഇല്ലാതെ തിരിച്ചു പോകാന്‍ 'അനുവദിക്കാം' എന്ന് പറഞ്ഞപ്പോള്‍ ഇന്ത്യയില്‍ ഏതൊരു പൌരനും എവിടെയും സഞ്ചരിക്കാന്‍ മൌലികാവകാശവും സ്വാതന്ത്ര്യവും ഉണ്ട്  എന്ന് ഞങ്ങള്‍ പ്രതികരിച്ചു. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് ഇത് പോലെ സഖാവ് വീ  എസ് അച്യുതാനന്ദനെയും കേരളാ - തമിള്‍ നാട് അതിര്‍ത്തിയില്‍ വെച്ച് പോലീസ് തടഞ്ഞിരുന്ന കാര്യം ഓര്‍മ്മിപ്പിച്ച് ഞങ്ങളോട് പിന്തിരിയാന്‍ പോലീസ് ആവശ്യപ്പെട്ടപ്പോള്‍ , സ്വന്തം രാജ്യത്ത്  സഞ്ചരിക്കാനുള്ള അവകാശം സ്വതന്ത്ര പൌരന്മാര്‍ക്ക് നിഷേധിക്കാന്‍ ആവില്ലെന്ന് വാദിച്ചുവെങ്കിലും പോലീസ് ഞങ്ങളെ അറസ്റ്റു ചെയ്തു . കന്യാകുമാരിയില്‍ നിന്നും തിരുനെല്‍വേലിയില്‍ നിന്നും എത്തിയ  സഖാക്കളെയും ഇത് പോലെ  അറസ്റ്റു ചെയ്തതായി പിന്നീട് അറിഞ്ഞു .

ഇന്ത്യന്‍ ഭരണകൂടത്തിന്റെ നുണകള്‍ക്കും  സംഘടിതമായ അടിച്ചമര്‍ത്തലിനും എതിരെ സത്യത്തിന്റെയും യുക്തിയുടെയും കൊടിക്കൂറ ഉയര്‍ത്തി പൊരുതുന്ന  ധീരരായ സഹോദരീ സഹോദരന്മാര്‍ക്ക്  അഭിവാദ്യങ്ങള്‍ അര്‍പ്പിക്കാന്‍ ആയിരുന്നു ഞങ്ങള്‍ ഇടിന്ത കരൈയില്‍ പോകാന്‍ ശ്രമിച്ചത് .  നിലയത്തിന്റെ സുരക്ഷിതത്വം ഒരു യഥാര്‍ത്ഥ പ്രശ്നമായി അംഗീകരിക്കുമ്പോള്‍ത്തന്നെ,  സുരക്ഷയുടെ പ്രശ്നം നേരിട്ട് ബാധിക്കുന്ന  ജനങ്ങള്‍ക്ക്‌ ആ വിഷയത്തില്‍ സംസാരിക്കാനുള്ള പ്രാഥമികമായ  അവകാശത്തെ  സുപ്രീം കോടതി അവഗണിക്കുകയാണ്. ആപല്‍ സാധ്യതകള്‍ ഏറെ പതിയിരിക്കുന്ന ഒരു ആണവ നിലയം  തികച്ചും യുക്തിശൂന്യമായും വിവേചന രഹിതമായും ജനങ്ങളുടെ മേലെ അടിച്ചേല്‍പ്പിച്ചതിനെതിരെ ലോക ശ്രദ്ധ ആകര്‍ഷിച്ച ഒരു  പോരാട്ടം തന്നെ നടത്തിവരുന്ന കൂടംകുളത്തെ ധീരരായ ജനങ്ങള്‍ രാജ്യത്തിന്റെ ഇതര ഭാഗങ്ങളിലുള്ള നമ്മുടെയെല്ലാം പിന്തുണയും ഐക്യ ദാര്‍ധ്യവും  അര്‍ഹിക്കുന്നു .ചെര്‍നോബിലിനെക്കുരിച്ചും  ഫുകുഷിമയെ ക്കുറിച്ചും ലോകം കേള്‍ക്കുന്നത് ദുരന്തങ്ങള്‍ സംഭവിച്ച ശേഷമായിരുന്നെങ്കില്‍ , കൂടംകുളവും  ജയ്താപുര്‍- ഉം  ഇന്ന് ലോകമെങ്ങും അറിയപ്പെടുന്നത് ഭരണാധികാരികളുടെ ആണവ വെറിക്കെതിരെ ആ പ്രദേശങ്ങളിലെ ജനങ്ങള്‍ നടത്തുന്ന പോരാട്ടങ്ങളിലൂടെയാണ് . അവര്‍ നടത്തുന്ന സമരങ്ങള്‍ സ്വന്തം ഭൂമിയും ജീവനോപാധികളും വിനാശത്തില്‍ നിന്ന് രക്ഷിക്കാന്‍ വേണ്ടി മാത്രമല്ല, വരാനുള്ള അനേകം തലമുറകളുടെ  സുരക്ഷിതമായ നിലനില്‍പ്പിന്റെ പ്രശ്നം കൂടി  ഉന്നയിച്ചാണ് . ഒരു സുനാമി ദുരന്തത്തിന്റെ നടുക്കുന്ന അനുഭവങ്ങളുമായി ജീവിക്കുന്ന തമിള്‍ നാട്ടിലെ ജനതയെ മറ്റൊരു ന്യൂക്ലിയാര്‍ സുനാമിയെ ക്കുറിച്ചുള്ള നിതാന്ത ഭീതിയിലേക്ക് തള്ളി വിടണമോ എന്നതാണ് പ്രശ്നം.  

വികസിത രാജ്യങ്ങള്‍ ലോകമെങ്ങും ആണവ നിലയങ്ങങ്ങളോട് വിട പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ ഇന്ത്യയിലെ വരേണ്യരായ ഭരണ വര്‍ഗ്ഗം കഴിഞ്ഞ നൂറ്റാണ്ടിലെ കാലഹരണപ്പെട്ടതും ചെലവേറിയതും ആയ ഒരു സാങ്കേതിക വിദ്യയ്ക്ക് പിന്നാലെ പോയി ജനങ്ങളില്‍ അത് അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുക ആണെന്നത്  ഒരു വിരോധാഭാസമാണ് . ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ലോകം കൂടുതല്‍ സുരക്ഷിതവും ചെലവു കുറഞ്ഞതും വൃത്തിയുള്ളതും ആയ ബദല്‍ ഊര്‍ജ്ജ സ്രോതസ്സുകള്‍ തേടുമ്പോള്‍ ആണ് ഇത് . കസ്റ്റഡി യില്‍ ആയിരുന്നപ്പോള്‍ ഞങ്ങള്‍ രാധാപുരത്ത് എമ്പാടും കണ്ട കാറ്റാടി യന്ത്രങ്ങള്‍ തന്നെ സൂചിപ്പിക്കുന്നത് അവ  വൈദ്യുതി ഉല്‍പ്പാദനത്തിന് ഈ പ്രദേശത്തിന് അനുയോജ്യമായ ഒരു ബദല്‍ മാര്‍ഗ്ഗം ആണെന്നാണ്‌.

കൂടം കുളത്ത് ഉയര്‍ന്നു വന്നിരിക്കുന്ന നീതിക്കും നേരിനും വേണ്ടിയുള്ള ജനകീയ സമരത്തെ വൈദേശിക ശക്തികള്‍ നിയന്ത്രിക്കുന്നതെന്ന് സര്‍ക്കാര്‍ ആക്ഷേപിക്കുന്നു. എന്നാല്‍ രാജ്യത്തിന്റെ സുപ്രധാനമായ താല്‍പ്പര്യങ്ങള്‍ സാമ്രാജ്യത്വ ശക്തികള്‍ക്കു അടിയറവെച്ചു കൊണ്ട് ഈ രാജ്യത്തിലേക്ക് എഫ് ഡി ഐ (നേരിട്ടുള്ള വിദേശ മൂലധന നിക്ഷേപം )ക്ഷണിച്ചു വരുത്തുന്ന സര്‍ക്കാര്‍ തന്നെയാണ് ഇങ്ങനെ ഒരു ആരോപണം ജനകീയ സമരത്തെ താറടിച്ചു കാണിക്കാന്‍ വേണ്ടി കെട്ടി ചമച്ചത്. ഈ പ്രക്രിയയ്ക്കിടയില്‍ കൂടംകുളത്തെ സര്‍ക്കാര്‍ ഒരു അന്യ രാജ്യം പോലെ കണക്കാക്കുകയും, വിദേശ ആണവ താല്‍പ്പര്യങ്ങള്‍ക്ക് മുന്നില്‍ കൂടംകുളത്തെ  ഇന്ത്യാക്കാരുടെ അടിസ്ഥാനപരമായ പൌരാവകാശങ്ങള്‍ക്ക്  യാതൊരു വിലയും ഇല്ലെന്ന മട്ടില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു .

കൂടംകുളത്തെ സമര സഖാക്കളെ നേരിട്ട് ചെന്നു കാണാന്‍ സര്‍ക്കാര്‍ ഞങ്ങളെ അനുവദിച്ചില്ല. എന്നാല്‍, ഈ ജനകീയ സമരത്തിന്റെ ശബ്ദം സെപ്റ്റംബര്‍ 30 നു രാജ്യ തലസ്ഥാനത്ത് നടന്ന ഇടതു പക്ഷ പ്രവര്‍ത്തകരുടെ കണ്‍വെന്ഷനില്‍ എത്തുന്നത് ആര്‍ക്കും തടയാന്‍ ആവുമായിരുന്നില്ല  എന്നത് പോലെ,  സഖാവ് എസ് പി ഉദയ കുമാര്‍ ഉമായി ടെലിഫോണ്‍ വഴി ഞങ്ങള്‍ സംഭാഷണം നടത്തിയതും പോലീസിനു തടയാന്‍ പറ്റുമായിരുന്നില്ല.  കൂടുതല്‍ പ്രധാനപ്പെട്ട നമ്മുടെ അവകാശങ്ങള്‍ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്ന ഒരു കാലഘട്ടത്തില്‍ താരതമ്യേന ചെറുതായ ഇത്തരം സ്വാതന്ത്ര്യങ്ങള്‍  തീര്‍ച്ചയായും കൂടുതല്‍ വിലമതിക്കപ്പെടുന്നു .കൂടംകുളം സമരത്തിന്റെ പോരാട്ട വീര്യം ഉയരത്തില്‍ തന്നെ നില്‍ക്കുന്നു എന്ന് സഖാവ് എസ് പി ഉദയകുമാര്‍ ഞങ്ങളെ അറിയിച്ചു . വരുന്ന ഒക്ടോബര്‍ 29 നു തമിഴ്നാട്‌ അസ്സംബ്ലിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷത്തോട് അനുബന്ധിച്ച് തമിള്‍നാട് സര്‍ക്കാര്‍ നിയമ സഭയുടെ ഒരു പ്രത്യേക യോഗം സംഘടിപ്പിക്കുന്നുന്ടെന്നും , ആ അവസരത്തില്‍ കൂടം കുളം പ്രശ്നം ഉയര്‍ത്തി തമിള്‍നാട് അസ്സംബ്ലി ഉപരോധിക്കുന്ന കാര്യം ജനങ്ങളുടെ ആലോചനയില്‍ ഉണ്ടെന്നും  അദ്ദേഹം അറിയിച്ചു . സി പി ഐ (എം എല്‍) ന്റെ പേരിലും , ഇന്ത്യയിലെ പൊരുതുന്ന ഇടതു പക്ഷ ജനാധിപത്യ പ്രസ്ഥാനങ്ങളുടെ പേരിലും, കൂടംകുളം സമരത്തോട് ഐക്യ ദാര്ധ്യവും ഉറച്ച പിന്തുണയും ഞങ്ങള്‍ അദ്ദേഹത്തെ അറിയിച്ചു.

കൂടം കുളം സമരം ജനാധിപത്യത്തിനു വേണ്ടിയുള്ള സമരം ആണ് .അത് ജനങ്ങളുടെ സുരക്ഷിതത്വത്തിന് വേണ്ടിയുള്ള സമരം എന്നത് പോലെ,  നീതിയ്ക്കും നേരിനും വേണ്ടിയുള്ള സമരം കൂടിയാണ് . അതിനാല്‍ , നമ്മള്‍ ഈ പോരാട്ടത്തില്‍ അണി നിരക്കുകയും  അന്തിമ വിജയം നേടുന്നതുവരെയും  അത് തുടരുകയും ചെയ്യുക.

No comments:

Post a Comment