Thursday 2 January 2014

മോഡി പ്രതിഭാസത്തെക്കുറിച്ചും കരുത്തുറ്റ ഇടതു പക്ഷത്തെക്കുറിച്ചും ചിലതുകൂടി (2)- ദീപങ്കർ ഭട്ടാചാര്യ

മോഡി പ്രതിഭാസത്തെക്കുറിച്ചും കരുത്തുറ്റ ഇടതു പക്ഷത്തെക്കുറിച്ചും  ചിലതുകൂടി (2)
- ദീപങ്കർ ഭട്ടാചാര്യ

 
[മുൻ പോസ്റ്റിന്റെ തുടർച്ച]
ന്ത്യാ ചരിത്രത്തിൽ ഇല്ലാത്ത വേരുകൾ  കണ്ടെത്താനുള്ള ബി ജെ പി യുടെ ഗതികെട്ട ഉദ്യമങ്ങൾ  ദരിദ്രരുടെ കൂട്ടത്തിൽ നിന്നും ഉയർന്നു വന്ന ഒരു നേതാവായി മോഡിയെ ചിത്രീകരിച്ചു നേട്ടമുണ്ടാക്കാനുള്ള ശ്രമങ്ങളുമായി പൊരുത്തപ്പെടുന്നതാണ്.

ഇയ്യിടെ നടക്കുന്ന ഓരോ ബി ജെ പി റാലിയിലും മോഡി സ്വയം ഉയർത്തിക്കാട്ടുന്നത്  തന്റെ കഠിനാദ്ധ്വാനശീലം കൊണ്ട് മാത്രം വലിയ രാഷ്ട്രീയ നേതാവായിത്തീർന്ന പാവപ്പെട്ട ഒരു ചായ വിൽപ്പനക്കാരന്റെ ചിത്രമാണ് . ആർ എസ് എസ്സിന്റെയും അനുബന്ധ സംഘടനകളുടെയും  പ്രചാരണങ്ങളിൽ ആവർത്തിച്ചു  കേൾക്കുന്നത് അങ്ങേയറ്റം പിന്നോക്കമായ സമുദായങ്ങളിൽ നിന്നും പ്രധാന മന്ത്രി പദത്തിൽ എത്താൻ പോകുന്ന ആദ്യത്തെ നേതാവ് ആണ് മോഡി എന്നാണ് . ഗുജറാത്തിന്റെ സാമ്പത്തിക വളർച്ച ചൂണ്ടിക്കാട്ടി പിന്നോക്കവും  ദരിദ്ര വൽക്കരിക്കപ്പെട്ടവയുമായ മേഖലകളെ  നാളിതുവരെ പരിഹസിച്ചുപോന്ന മോഡി  വിനീതനായ ഒരു ചായ വിൽപ്പനക്കാരൻ ആകുന്നതു പെട്ടെന്നാണ് . അതെ സമയം, മറ്റു പാർട്ടികളിലെ ചില നേതാക്കൾ ഈ അവകാശവാദത്തോട് പ്രതികരിച്ചത് തികഞ്ഞ  ഔദ്ധത്യത്തോടെ ആയിരുന്നു . ചായ വിൽപ്പനക്കാരന് ഇന്ത്യൻ പ്രധാനമന്ത്രിയാവാൻ യോഗ്യത കുറവായിരിക്കും എന്ന അർത്ഥത്തിൽ ആയിരുന്നു അത്തരം പ്രതികരണങ്ങളിൽ ഒന്ന് .  ഇന്ത്യയിലെ ഫ്യൂഡൽ ശക്തികൾക്കും കോർപ്പറേറ്റ് കൾക്കും ഒരുപോലെ സ്വീകാര്യമായ ഒന്നാമത്തെ പാർട്ടിയാണ് ബി ജെ പി എന്നതാണ് സത്യം. എന്നാൽ, അതിന് ജനപിന്തുണ ലഭിക്കണമെങ്കിൽ ദരിദ്രർക്ക് അനുകൂലമായ പാർട്ടി എന്ന് തോന്നിപ്പിക്കുന്ന ഒരു മുഖംമൂടി വേണം .വാസ്തവത്തിൽ, ഇതിനുവേണ്ടിയാണ് ചായ വിറ്റിരുന്ന കുടുംബം എന്ന നിലയ്ക്ക് മോഡിയുടെ വിദൂര പശ്ചാത്തലം പ്രചാരണത്തിൽ ഉപയോഗിക്കുന്നത്.
ബിജെപി യുടെ പൊള്ളയായ അവകാശവാദങ്ങളെയും , മോഡിയെ പ്രധാനമന്ത്രിയായി ഉയർത്തിക്കാട്ടുന്ന ആക്രമണോല്സുകമായ പ്രചാരണങ്ങളേയും ഫലവത്തായി  പ്രതിരോധിക്കണമെങ്കിൽ ബിജെപി അവലംബിക്കുന്ന തന്ത്രങ്ങളിലെ അടിസ്ഥാന ശക്തിയും ദൌർബല്യങ്ങളും കൃത്യമായി മനസ്സിലാക്കേണ്ടതാവശ്യമാണ്. ദുർബലവും  വിശ്വാസ്യത നഷ്ടപ്പെട്ടതുമായ കോണ്‍ഗ്രസിന് മോഡി യുടെ പ്രതിയോഗി എന്ന നിലയിൽ ഒരു തരത്തിലും ബദൽ ആകാൻ കഴിയില്ല . വാസ്തവത്തിൽ മോഡി ആര്ജ്ജിച്ച ശക്തിയുടെ ഏറ്റവും വലിയ സ്രോതസ്സ് കോണ്‍ഗ്രസ് തന്നെയാണ് . എല്ലാത്തരം അവസരവാദ ശക്തികളും ഉൾപ്പെട്ട ഒരു ബി ജെ പി വിരുദ്ധ മഹാസഖ്യം എന്ന  ആശയം, ബി ജെ പി ഒരുക്കുന്ന കെണിയിലേക്ക്  നടന്നു പോകുന്നതിനു തുല്യമാണ് . നേരെ മറിച്ച് , ജനങ്ങളുടെ ആവശ്യങ്ങൾ നേരായി സ്വാംശീകരിക്കുന്നതും, അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാട്ടം നടത്തുന്നതും, കോർപ്പറേറ്റ് കൊള്ളയെ എതിർക്കുന്നതോടൊപ്പം ആഴമേറിയ സാമ്പത്തിക പ്രതിസന്ധിയിൽനിന്നും രാജ്യത്തെ കരകയറ്റാൻ പ്രതിജ്ഞാബദ്ധവും, വിദേശനയത്ത്തിലും സാമ്പത്തിക നയങ്ങളിലും ഒരേസമയം യു എസ്  മേധാവിത്വത്തിൽ നിന്നും വിടുത്തൽ തേടുന്നതും, അടിച്ചമർത്തൽ നയങ്ങൾക്കും ശക്തികൾക്കും  എതിരെ ജനാധിപത്യത്തിന്റെയും നീതിയുടെയും  പാതയിൽ ഉറച്ചു നിന്ന് പോരാടുന്നതും ആയ ഒരു രാഷ്ട്രീയ സഖ്യത്തിന് മാത്രമേ  ബി ജെ പി ഇന്ന് ഉയർത്തിയിരിക്കുന്ന വെല്ലുവിളിയെ ഫലപ്രദമായി നേരിടാൻ കഴിയൂ. മോഡി വെരുമൊരു  പഴയ ആർ എസ് എസ്സുകാരാൻ അല്ല എന്ന് നാം മനസ്സിലാക്കണം .നേരെ മറിച്ച്, കഴിഞ്ഞ രണ്ടു ദശാബ്ദങ്ങളായി തുടർന്നുപോരുന്ന സാമ്രാജ്യത്വ വിധേയവും കോർപ്പറേറ്റ് അനുകൂലവും ആയ നയങ്ങളുടെ അനിവാര്യമായ ഒരു ഉൽപ്പന്നമാണ് മോഡി .
മോഡിയുടെ കോർപ്പറേറ്റ് -വർഗീയ അജണ്ടയെ തുറന്നുകാട്ടാനും ഫലപ്രദമായി എതിർക്കാനും ഇന്ന് അനിവാര്യമായിരിക്കുന്നത്   രാഷ്ട്രീയത്തിലും നയങ്ങളിലും  പുതിയ ഒരു ദിശാപരിവർത്തനത്തിനായുള്ള ഊർജ്ജസ്വലമായ പോരാട്ടമാണ് .ഡെൽഹി തെരഞ്ഞെടുപ്പിൽ  ആം ആദ്മി പാർട്ടി നേടിയ നിർണായക വിജയം ഇത്തരമൊരു പുതു ദിശാബോധത്തിന്റെ ആവശ്യകതയെ സാധൂകരിക്കുന്നുണ്ട്‌ . കോർപ്പറേറ്റ് വിരുദ്ധ സമരങ്ങളെ ചിട്ടയായി പ്രതിനിധാനം ചെയ്ത ഒരു പാർട്ടിയായി  AAP  യെ ഒരിയ്ക്കലും കാണാൻ ആവില്ല . ഇപ്പോഴത്തെ നിലയ്ക്ക് അത് ആവിഷ്കരിച്ച അജണ്ട ഭരണസമ്പ്രദായത്തെ ആധുനികവൽക്കരിക്കാനും അതിന്റെ നിയമഘടനയിൽ അനിവാര്യമായ ചില അഴിച്ചു പണികൾ നടത്താനും ഉള്ള തന്ത്രങ്ങളുമായി ബന്ധപ്പെട്ടതാണ് .  
അടിസ്ഥാനപരമായ രാഷ്ട്രീയ-സാമ്പത്തിക മാറ്റം AAP യുടെ അജെണ്ടയിൽ ഇല്ല . എന്നാൽ, ജൻ ലോക്  പാൽ ബില്ലിനായുള്ള ഏക മുദ്രാവാക്യമുയർത്തി സമരരംഗത്ത്  വന്ന അതിന്റെ നേതാക്കൾ പിന്നീട് പൊതുജനക്ഷേമവുമായി ബന്ധപ്പെട്ട ചില അടിസ്ഥാന സൌകര്യങ്ങൾക്കുവേണ്ടിയും , ഗ്രാമീണ ദരിദ്രരുടെയും നഗരങ്ങളിലെ താഴ്ന്ന ഇടത്തരക്കാരുടേയും അടിയന്തര പ്രശ്നങ്ങളുടെ പരിഹാരത്തിന് വേണ്ടിയും, കരാർ തൊഴിലാളികളുടെ തൊഴിൽ സ്ഥിരതയ്ക്കുള്ള  അവകാശം പോലെ തൊഴിലാളിവർഗ്ഗത്തിന്റെ ചില അവകാശങ്ങളെ പിന്തുണച്ചും അതിന്റെ നേതാക്കൾ നടത്തിയ സമരങ്ങളുടെ അജെണ്ടയെ വിപുലപ്പെടുത്തുകയായിരുന്നു .ഇത്തരം ഒരു പ്രക്രിയയിലൂടെ കടന്നു പോയതിനു ശേഷമാണ്  ഒരു രാഷ്ട്രീയ കക്ഷി എന്ന നിലയിൽ  പിന്നീട് AAP രൂപം കൊണ്ടത്‌ . കോണ്‍ഗ്രസിനെതിരെ സമരങ്ങള കേന്ദ്രീകരിക്കുന്നതിലപ്പുറം , ബി ജെ പി യുടെ വര്ഗീയ അജെണ്ടയെ കാര്യമായി എതിർക്കാനോ, കോർപ്പറേറ്റ് -വർഗീയ കൂട്ടുകെട്ട് പ്രതിനിധാനം ചെയ്ത പിന്തിരിപ്പൻ മൂല്യങ്ങളെയും മർദ്ദക വാഴ്ചയെയും ചോദ്യം ചെയ്യാനോ AAP തയ്യാറല്ല
എന്നാൽ,  വസ്തുനിഷ്ഠം ആയി നോക്കുമ്പോൾ  AAP ഇന്ന് ബി ജെ പി യെ എതിർക്കുന്ന ഒരു രാഷ്ട്രീയപ്പാർടിയാണ് .
ചരിത്രപരമായി പരിശോധിച്ചാൽ ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിലും സ്വാതന്ത്ര്യാനന്തര രാഷ്ട്രീയ മണ്‍ഡലത്തിലും കോണ്‍ഗ്രസിതര മുഖ്യധാരാ രാഷ്ട്രീയത്തിൽ കമ്മ്യൂണിസ്റ്റുകൾക്കായിരുന്നു മുന്കൈ ഉണ്ടായിരുന്നത്  എന്ന് കാണാം . ഇതിനു വിപരീതമായി ഇന്ന് കോണ്‍ഗ്രസിന്റെ പതനത്തിൽ നിന്ന്  ഏറ്റവും അധികം നേട്ടം ഉണ്ടാക്കി ബി ജെ പി രംഗത്ത് എത്തിയിരിക്കുന്നു . ഇടതുപക്ഷത്തിന്റെ വലിയ പരാജയത്തെയാണ് ഇത്  കാണിക്കുന്നത് എന്നതിൽ ഒട്ടും സംശയമില്ല .ഈ പരാജയത്തിന്റെ മൂലകാരണം എന്തെന്ന്  ഇന്ന് ഇടതു പക്ഷത്തു ഉള്ള ശക്തികൾ ഒന്നൊന്നായിതിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്നു- പശ്ചിമ ബംഗാളിൽ ഇടതു ഗവണ്‍മെന്റ്  രാഷ്ട്രീയമായി അപചയത്തിലേക്ക് നീങ്ങിയതും ,ഭരണ വർഗ്ഗ പാർട്ടികളുമായി ഇടതു പക്ഷം അവസരവാദ സഖ്യങ്ങൾ ഉണ്ടാക്കിയതും ആണ് അത് .കേവലമായ ഈ തിരിച്ചറിയലിനപ്പുറം, സിദ്ധാന്തത്തിലും പ്രയോഗത്തിലും ഒരുപോലെ സാധുവായ ബദൽ പാതകൾ  വെട്ടിത്തുറന്നും വികസിപ്പിച്ചും മുന്നോട്ടു കൊണ്ടുപോകുമ്പോഴേ ഇടതു ശക്തികളുടെ ശക്തമായ ഒരു തിരിച്ചു വരവിനെ സാക്ഷാല്ക്കരിക്കാൻ കഴിയൂ . തൊഴിലെടുക്കുന്ന വിഭാഗങ്ങളെയും ജനാധിപത്യ വാദികളായ ബുദ്ധിജീവി വിഭാഗങ്ങളെയും അണിനിരത്തിയുള്ള ഫലവത്തായ ജനകീയ മുന്നേറ്റങ്ങളിലൂടെയാണ് അത് സാധിക്കുക .ഇന്നത്തെ സാഹചര്യം വിപ്ലവ ഇടതു പക്ഷത്തിന്റെ ശക്തമായ ഒരു മുന്നേറ്റത്തിന്റെ എല്ലാ സാധ്യതകളും ഉൾക്കൊള്ളുന്നതാണ് . കോണ്‍ഗ്രസിന്റെ പതനത്തിൽനിന്നും രാജ്യം അഭിമുഖീകരിക്കുന്ന പൊതു പ്രതിസന്ധികളിൽനിന്നും ഒരേ പോലെ മുതലെടുത്ത്‌ നേട്ടങ്ങൾ  സ്വന്തമാക്കാൻ ആണ് ബി ജെ പി ശ്രമിക്കുന്നത് എങ്കിൽ , കോണ്‍ഗ്രെസിന്റെയും ബി ജെ പി യുടെയും  ജീർണ്ണിച്ച രാഷ്ട്രീയത്തിനു ബദൽ ആയി ഗുണപരമായ മാറ്റങ്ങൾ കാണാനുള്ള ജനകീയാഭിലാഷമാണ് ആം ആദ്മി പാർട്ടിയുടെ പുതു രംഗപ്രവേശം സാധ്യമാക്കിയത് . വിപ്ലവ ഇടതു പക്ഷം എല്ലാ പ്രതികൂലതകളെയും മറികടക്കുന്ന  സാമൂഹ്യ മാറ്റത്തിന് വേണ്ടി പ്രവർത്തിക്കുന്ന ശക്തികളുടെ എക്കാലത്തെയും പ്രഭവസ്ഥാനം ആയിരിക്കുമ്പോൾത്തന്നെ,  ജനകീയ ഇച്ഹ യുടെ കൂടുതൽ ചലനാത്മകവും ശക്തവുമായ ആവിഷ്കാരങ്ങളിലൂടെ  പ്രതിലോമ -ഫാസിസ്റ്റ് ശക്തികൾക്കെതിരെ  കൂടുതൽ ഫലവത്തായ രാഷ്ട്രീയ-പ്രത്യയ ശാസ്ത്ര ഇടപെടലുകൾക്ക്  പ്രാപ്തി കൈവരിക്കേണ്ടതുണ്ട്.
(അവസാനിച്ചു)

No comments:

Post a Comment