Monday 22 April 2019


 സി പി ഐ (എം എൽ) സ്ഥാപിതമായി
50 വർഷം പിന്നിടുന്നു 
 
 ഫാസിസത്തെ  പരാജയപ്പെടുത്തുക, ജനാധിപത്യത്തിന്നായുള്ള യുദ്ധത്തിൽ വിജയം കൈവരിക്കുക ! 

പ്രിൽ 22, 2019 കമ്മ്യൂണിസ്റ്റ്  പാർട്ടി ഓഫ് ഇന്ത്യാ (മാർക്സിസ്ററ് - ലെനിനിസ്റ്റ് ) സ്ഥാപിതമായി 50 വർഷങ്ങൾ തികയുന്ന ദിവസം ആണ്. ഈ ദിവസം നമ്മൾ ആചരിക്കുന്ന വേളയിൽ രാജ്യം വിധിനിർണ്ണായകമായ ഒരു പൊതുതെരഞ്ഞെടുപ്പിന്റെ മധ്യത്തിലാണ്. ഇന്ത്യ പാർലമെന്ററി ജനാധിപത്യസമ്പ്രദായത്തിന്റെ  അടിസ്ഥാനത്തിലുള്ള  ഒരു റിപ്പബ്ലിക്ക് ആയതിനു ശേഷം ഈ രാജ്യത്ത് നടക്കുന്ന 17 -) മത് പൊതുതെരഞ്ഞെടുപ്പ്  പല കാരണങ്ങളാലും സവിശേഷ ചരിത്രപ്രാധാന്യമുള്ള ഒന്നാണ്. ഇന്ത്യൻ ഫാസിസിസത്തിന്റെ മോദി മാതൃക ഭരണത്തുടർച്ചയ്ക്കുവേണ്ടിയും അധികാരത്തിലുള്ള അതിന്റെ പിടി ഒന്നുകൂടി  മുറുക്കാൻ വേണ്ടിയും ശ്രമിക്കുന്നതിനിടയിൽ ആണ് ഈ തെരഞ്ഞെടുപ്പ് നടക്കുന്നത് എന്നതിനാൽ , നമ്മുടെ ഭരഘടനാ റിപ്പബ്ലിക്കിന്റെയും പാർലമെന്ററി ജനാധിപത്യ വ്യവസ്ഥയുടെയും  ചട്ടക്കൂട് അതി ഗുരുതരമായ വെല്ലുവിളികളെയാണ് ഇന്ന് അഭിമുഖീകരിക്കുന്നത്.  2019 അവസാനത്തെ പൊതുതെരഞ്ഞെടുപ്പാക്കാമെന്നും 2024 ൽ വേറൊരു തെരഞ്ഞെടുപ്പ് പ്രതീക്ഷിക്കേണ്ടതില്ലെന്നും ഉത്തർ പ്രദേശിൽ നിന്നുള്ള ഒരു ബി ജെ പി പാർലമെന്റംഗം പരസ്യമായി പ്രസ്താവിച്ചത് നമുക്ക് ഓർമ്മയുണ്ട്; ഒരു പക്ഷെ അത് അങ്ങിനെത്തന്നെയാവാം എന്നതുകൊണ്ട് 2019 പൊതുതെരഞ്ഞെടുപ്പിൽ ജനങ്ങളുടെ മുന്നിൽ വരുന്ന ഏറ്റവും പ്രധാനപ്പെട്ടതും വളരെ അടിയന്തരവും ആയ ഒരു ലക്‌ഷ്യം മോദി സർക്കാരിനെ വോട്ടുചെയ്ത് പുറത്താക്കുക എന്നതാണ്.  രാജ്യം അഭിമുഖീകരിക്കുന്ന ഫാസിസ്റ്റു ഭീഷണിയെ തടയുക എന്ന ലക്ഷ്യത്തിലേക്കുള്ള കാൽവെപ്പിൽ ഒന്നാമത്തേതും അതുതന്നെയാണ്. മൂന്നു പതിറ്റാണ്ടുകൾക്ക് മുൻപ് മുൻപുമുതൽ വർഗീയ ഫാസിസ്റ്റു ശക്തികൾ ഉയർത്തിയ കഠിനമായ വെല്ലിവിളിക്കുമുന്നിൽ  പതറാതെ  ചെറുത്തുനിന്ന  സി പി ഐ (എം എൽ ) ന്   ഫാസിസ്റ്റു വാഴ്ചയ്ക്ക് അവസാനമുണ്ടാക്കുന്ന  വിധത്തിൽ 
ഇപ്പോഴത്തെ തെരഞ്ഞെടുപ്പ് പോരാട്ടത്തിലും സക്രിയമായ  പങ്കാളിത്തം വഹിക്കാനുണ്ട് .

കഴിഞ്ഞ അമ്പതു വർഷത്തെ പോരാട്ടങ്ങൾ വിപ്ലവത്തോടുള്ള സി പി എ (എം എൽ ) ന്റെ പ്രതിബദ്ധതയ്ക്ക് കരുത്തു പകർന്നു. പാർട്ടിയുടേയും അതിനു കീഴിൽ അണിനിരന്ന വർഗ്ഗ ബഹുജന സംഘടനകളുടെയും  ജനകീയ പ്രസ്ഥാനങ്ങളുടെയും മുൻകൈയിൽ നടന്ന സമരങ്ങളുടെ വിശാലമായ ഭൂമിക , സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടി എല്ലാം ത്യജിച്ച അസംഖ്യം രക്തസാക്ഷികൾ സ്വപ്നം കണ്ട ജനങ്ങളുടേതായ ഒരു ഇന്ത്യയെ സംബന്ധിച്ച വീക്ഷണം വളർത്തിക്കൊണ്ടുവരാൻ പര്യാപ്തമായി.    
നക്സൽ ബാരിയിലെ ചരിത്ര പ്രധാനമായ കർഷക ഉയിർത്തെഴുന്നേൽപ്പിന്റെ സമരജ്വാലകളിൽ നിന്നും പിറവികൊണ്ട സിപി ഐ (എം എൽ ) അതിന്റെ ആദ്യ നാളുകളിൽത്തന്നെ ഗ്രാമീണ ഇന്ത്യയുടെ വിസ്തൃതമായ പ്രദേശങ്ങളിൽ മഹത്തായ വിപ്ലവമുന്നേറ്റങ്ങളുടെ ശക്തമായ അലകൾ സൃഷ്ടിച്ചു. ഭരണകൂടത്തിൽനിന്നും തുടർന്നുണ്ടായ  നിഷ്ഠുരമായ സൈനിക അടിച്ചമർത്തലിനെ അതിജീവിച്ചുകൊണ്ട്  സിപി ഐ (എം എൽ ) എല്ലാവിധ സാമൂഹ്യ മർദ്ദനത്തിന്റെ എല്ലാത്തരം വിലങ്ങുകളിൽ നിന്നും മോചനം നേടാനുള്ള ജനങ്ങളുടെ അഭിലാഷങ്ങൾക്കൊപ്പം നിന്ന് പോരാട്ടങ്ങൾക്ക് നേതൃത്വം നൽകി . ഇന്ത്യൻ ഗ്രാമങ്ങളിലെ ദരിദ്ര ജനതയും വിപ്ലവകാരികളായ യുവജനങ്ങളും തൊഴിലാളികളും അഭൂതപൂർവ്വമായ വീര്യത്തോടെ അതിൽ അണിനിരന്നു. പാർട്ടി സ്ഥാപിക്കുന്നതിൽ മുഖ്യ പങ്കു വഹിച്ചവരായ രണ്ടു ജനറൽ സെക്രെട്ടറിമാരെയും  ഡസൻ കണക്കിന് കേന്ദ്ര നേതാക്കളെയും ആയിരക്കണക്കിന് പ്രവർത്തകരെയും ഭരണകൂട അടിച്ചമർത്തലിൽ നഷ്ടപ്പെട്ടതിനു ശേഷം ചാരത്തിൽനിന്ന് എന്നപോലെ ഉയിർത്തെഴുന്നേറ്റ സി പി ഐ ( എം എൽ ) ന്റേതിന് സമാനമായ ഒരു ചരിത്രം സാർവ്വദേശീയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലോ ,കൊളോണിയൽ വിരുദ്ധവും സാമ്രാജ്യത്വ വിരുദ്ധവും ആയ പോരാട്ടങ്ങൾ നടത്തിയ ഇതര പാർട്ടികളുടെ ചരിത്രത്തിലോ വളരെ അപൂർവ്വമായേ കാണാൻ കഴിയുകയുള്ളൂ.
കഴിഞ്ഞ കാലങ്ങളിലെ ഏറ്റവും കഠിനമായ വെല്ലുവിളികൾക്കു മുന്നിൽ പതറാതെ നിൽക്കാനും  ,  ഇന്നത്തെ സന്ദിഗ്ദ്ധ പരിതസ്ഥിതിയിൽ ഫാസിസ്റ്റ് ആക്രമണങ്ങളെ ചെറുത്തുകൊണ്ട് പിടിച്ചുനിൽക്കുന്നതിനും സി പി ഐ (എം എൽ ) നെ  പ്രാപ്തമാക്കിയത്   കഴിഞ്ഞ അര നൂറ്റാണ്ടുകാലത്തെ വിപ്ലവയാത്രയിൽ പാർട്ടി സ്വാംശീകരിച്ച വിലപ്പെട്ട പാഠങ്ങൾ ആയിരുന്നു.

  
 . സോഷ്യലിസത്തിലേക്കുള്ള സഫലമായ യാത്രയ്ക്കു മുന്നോടിയായി ഇന്ത്യയിൽ ജനാധിപത്യവിപ്ലവം പൂർത്തീകരിക്കേണ്ടതുണ്ട് എന്ന് നമ്മൾ പറയുമ്പോൾ  മാർക്സിസ്റ്റ് സിദ്ധാന്തത്തിൽ നിന്ന് പഠിച്ച കേവലമായ ഒരു തത്വത്തെയോ ,  ലോക രാജ്യങ്ങളുടെ ചരിത്രം പഠിച്ചതിനെയോ മാത്രം ആസ്പദമാക്കിയുള്ളതല്ല അത്.  ജനാധിപത്യത്തെ ഒരു സാധാരണ അവസ്ഥയായി മുഖവിലക്കെടുക്കാൻ പറ്റുന്ന ആർഭാടം നമുക്ക്  ഒരിക്കലും അനുവദിക്കപ്പെട്ടിരുന്നില്ല. . ഇന്ത്യൻ  ഭരണഘടനയും തെരഞ്ഞെടുപ്പ് ജനാധിപത്യവും ഇന്ന് രാജ്യവ്യാപകമായി അഭിമുഖീകരിക്കുന്ന അളവിൽ ഫാസിസിസ്റ്റ് ആക്രമണങ്ങൾ അനുഭവപ്പെട്ടിട്ടില്ലാത്ത  കാലത്തും നമ്മെസ്സംബന്ധിച്ചേടത്തോളം ഓരോ ചുവടുവെപ്പിലും ജനാധിപത്യത്തിനുവേണ്ടിയുള്ള കടുത്ത പോരാട്ടങ്ങൾ  അനിവാര്യമായിരുന്നു.  ദളിതരും മർദ്ദിത സാമൂഹ്യവിഭാഗങ്ങളിൽപ്പെട്ടവരുമായ  നമ്മുടെ സഖാക്കൾക്ക് രാജ്യത്തിൻറെ പല ഭാഗങ്ങളിലും സാധാരണ ജനാധിപത്യാവകാശങ്ങൾക്കു വേണ്ടി പ്രബല സാമൂഹ്യ ശക്തികളുമായും ഭരണകൂടവുമായും കടുത്ത പോരാട്ടങ്ങൾ നടത്തേണ്ടിവന്നിട്ടുണ്ട്. വോട്ടു ചെയ്യാനുള്ള അവകാശം പോലും ഫലത്തിൽ അവർ നേടിയത് ഇത്തരം പോരാട്ടങ്ങളിലൂടെയായിരുന്നു. കെട്ടിച്ചമയ്ക്കപ്പെട്ട പോലീസ് കേസുകൾക്കും , നീതിരഹിതമായ കോടതിവിധികൾക്കും ,നിയമബാഹ്യമായ ഭരണകൂട  കൊലപാതകങ്ങൾക്കും , ഭരണവർഗ്ഗ പാർട്ടികളുടെ തണലിൽ വളർന്ന ഫ്യൂഡൽ - ക്രിമിനൽ സംഘങ്ങൾ നടത്തിയ  കൂട്ടക്കൊലകൾക്കും  നമ്മുടെ സഖാക്കൾ ഇരകളായിട്ടുണ്ട്. അതിനാൽ, ഫാസിസ്റ്റ് ബി ജെ പി അധികാരത്തിൽ വരുന്നതിനു മുൻപും നമ്മുടെ പ്രസ്ഥാനത്തിന് ജനാധിപത്യ ത്തിനുവേണ്ടി തീവ്രമായ സമരങ്ങൾ നടത്തേണ്ടി വന്നിട്ടുണ്ട്.  അതുകൊണ്ടുതന്നെ , ഭരണഘടന വാഗ്ദാനം ചെയ്ത ഒരു സമ്മാനം എന്നതിലുപരിയായി  ജനങ്ങളുടെ സംഘടിതമായ ഇച്ഛാശക്തിയിലൂടെയും നിരന്തരമായ പോരാട്ടങ്ങളിലൂടേയും സമൂഹത്തിൽ ആഴത്തിൽ വേരോടേ ണ്ടതും സംരക്ഷിക്കപ്പെടേണ്ടതും ആണ് ജനാധിപത്യാവകാശങ്ങൾ എന്നാണ് നമ്മുടെ ദൈനംദിന അനുഭവങ്ങൾ പഠിപ്പിക്കുന്നത്  .അതിനാൽ  ജനാധിപത്യത്തിനുവേണ്ടിയുള്ള പോരാട്ടം സി പി ഐ (എം എൽ )നെ സംബന്ധിച്ചേടത്തോളം അതിന്റെ ജീവരക്തം തന്നെയാണ്. ഫാസിസത്തിനെതിരായി  ഇന്ന് നാം നടത്തിവരുന്ന നിർണ്ണായകമായ പോരാട്ടത്തെ മുന്നോട്ട് നയിക്കുന്ന ചാലകശക്തിയും ജനാധിപത്യാവകാശങ്ങൾക്കുവേണ്ടിയുള്ള  പോരാട്ടമാണ്.
ഇന്ത്യൻ സമൂഹത്തിലെ ഏറ്റവും മർദ്ദിതരും ഒതുക്കപ്പെട്ടവരുമായ ജനങ്ങൾക്കിടയിലാണ് തുടക്കത്തിൽത്തന്നെ നമ്മുടെ പ്രസ്ഥാനം വേരൂന്നിയത് .  ഇന്ത്യയിലെ ജനാധിപത്യവിപ്ലവത്തിന്റെ അച്ചുതണ്ട് ദരിദ്രരും ഭൂരഹിതരുമായ കർഷകർ മുഖ്യ ശക്തിയായ കാർഷിക വിപ്ലവം ആണ് എന്ന വ്യക്തമായ കാഴ്ചപ്പാടോടെയാണ് പാർട്ടി രൂപം കൊണ്ടത്. സാമൂഹ്യ മർദ്ദനങ്ങളിൽനിന്നു സ്വാതന്ത്ര്യം പ്രാപിക്കാൻ തീവ്രമായി ആഗ്രഹിച്ച ദലിത് -ആദിവാസി ജനവിഭാഗങ്ങളുമായി സ്വാഭാവികമായി നിലനിന്ന ആത്മബന്ധത്തിൽനിന്നാണ്  ഓരോ പ്രതികൂലതയോടും എതിർത്ത് നിൽക്കാനുള്ള കരുത്തു് പാർട്ടിക്ക് ലഭിച്ചത് . ജാതി, വർഗ്ഗം ലിംഗം, എന്നിവയുടെ അടിസ്ഥാനത്തിലുള്ള സാമൂഹ്യ വൈരുദ്ധ്യങ്ങളെ യും അവതമ്മിലുള്ള പരസ്പര പ്രതിപ്രവർത്തനങ്ങളെയും കൂടുതൽ സൂക്ഷ്മമായി മനസ്സിലാക്കാനുള്ള എല്ലാ ശ്രമങ്ങളെയും അർത്ഥവത്തായി  ഉൾക്കൊള്ളുന്ന വർഗ്ഗ സമരത്തിന്റെ ഒരു കാഴ്ചപ്പാട് വികസിപ്പിക്കാൻ പാർട്ടിക്ക് കഴിഞ്ഞു. അങ്ങിനൊരു  കാഴ്ചപ്പാടിന്  യന്ത്രികമോ , വിഭാഗീയമോ ആയിരിക്കാൻ ഒരിക്കലും സാധിക്കില്ല ; നേരെ മറിച്ച് , സമഗ്രമായ സാമൂഹ്യ പരിവർത്തനത്തിനും മനുഷ്യ വിമോചനത്തിനും ഉള്ള അഭിലാഷങ്ങൾക്ക്  എല്ലായ്‌പ്പോഴും അനുഗുണമായിരിക്കും അത്.   വിപ്ലവകരമായ സാമൂഹ്യ ഉയിർത്തെഴുന്നേൽപ്പിനെ എന്നും ഉയർത്തിക്കാട്ടുന്ന  സി പി ഐ (എം എൽ ) ന്റെ  ചുവപ്പ് ബാനറിൽ യാതൊരർത്ഥശങ്കയ്ക്കും ഇടനൽകാത്ത വിധത്തിൽ ആലേഖനം ചെയ്തിരിക്കുന്ന  ഇരട്ട ലക്ഷ്യങ്ങൾ ജാതി നിർമ്മൂലനത്തിന്റെയും ആണ്കോയ്മയെ തകർക്കലിന്റെയും ആണ്. 
1969 ൽ സി പി ഐ (എം എൽ) രൂപം കൊള്ളുന്നതിനു മുൻപ് തന്നെ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം രണ്ടായി വേർപിരിഞ്ഞിരുന്നു. സി പി ഐ, സി പി ഐ (എം ) എന്നിങ്ങനെ രണ്ടു പാർട്ടികൾക്ക് രൂപം നൽകിയ ആദ്യത്തെ പിളർപ്പിന് മുന്നോടിയായി അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ  പരിപാടിയും അടവുകളും  സംബന്ധിച്ച തർക്കങ്ങൾ നിലനിന്നിരുന്നു.   
രാജ്യത്താകമാനം മോശമായിക്കൊണ്ടിരുന്ന സാമ്പത്തിക പരിതഃസ്ഥിതികളുടേയും  , സാമൂഹ്യവും രാഷ്ട്രീയവും സാംസ്കാരികവുമായി സംഭവിച്ച ഇളകിമറിയലിന്റേയും പശ്ചാത്തലത്തിൽ മേൽപ്പറഞ്ഞ സംവാദങ്ങളെ  മൂർച്ഛിപ്പിക്കുന്നതിൽ  പ്രധാന പങ്കുവഹിച്ചത് സി പി ഐ (എം എൽ ) ആയിരുന്നു.  ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മഹത്തായ വിപ്ലവ പൈതൃകത്തിന്റെ യഥാർത്ഥ അവകാശികൾ എന്ന നിലക്ക്  സ്വയം പ്രതിഷ്ഠിതമാകും വിധത്തിൽ വിപ്ലവത്തിന്റെ വീര്യവും ദർശനവും  കാക്കുന്ന ദീപശിഖ ധൈര്യസമേതം കയ്യിലെടുക്കാൻ പാർട്ടി തയ്യാറായി.  മാറിവരുന്ന പരിതഃസ്ഥിതികളെ ഫല പ്രദമായി നേരിടുന്നതിന്  യോജിച്ച വിധത്തിൽ അടിയന്തരമായി ഉയർത്തേണ്ട മുദ്രാവാക്യങ്ങളെക്കുറിച്ചും സമര രൂപങ്ങളെക്കുറിച്ചും കൂടുതൽ അറിവ്  ആർജ്ജിക്കാൻ പാർട്ടിക്ക് കഴിഞ്ഞു. തന്മൂലം , ബിഹാറിലും ജാർഖണ്ഡിലും സംസ്ഥാന നിയമസഭകളിൽ നേടിയ പ്രാതിനിധ്യം ഉൾപ്പെടെ വിപുലമായ മണ്ഡലങ്ങളിൽ  ഇന്ന് പാർട്ടിക്ക്  അതിന്റെ റോൾ വഹിക്കാൻ കഴിയുന്നു. 
ഭരണവർഗ്ഗങ്ങളുടെ നയങ്ങളെ  എതിർക്കുന്ന വർഗ്ഗ നിലപാടിൽ നിന്നുകൊണ്ട്  കമ്മ്യൂണിസ്ററ് നിലപാടുകൾക്ക് വേണ്ടി  തുടർച്ചയായും ധൈര്യസമേതവും  ശബ്ദിക്കാനും പോരാടാനും പാർട്ടിക്ക് കഴിവുണ്ട്. സി പി ഐ (എം എൽ) നെ മറ്റ് ഇടതുപക്ഷ പാർട്ടികളിൽനിന്നും വ്യത്യസ്തമാക്കുന്നത് കമ്മ്യൂണിസ്റ്റ് തത്വങ്ങളിലുള്ള വിട്ടുവീഴ്ചയില്ലായ്മയും ,  കമ്മ്യൂണിസ്റ്റ് നിലപാട് അടിസ്ഥാനമാക്കി സ്വതന്ത്രമായും സ്വാശ്രയപൂർവ്വവും പ്രവർത്തിക്കാനുള്ള കഴിവും ആണ്.   സായുധ സമരം വിപ്ലവത്തിനുള്ള ഏകമാത്ര അവലംബം  എന്ന വീക്ഷണം ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ ഒരു വിഭാഗത്തെ   അരാജകത്വപരമായ  സിദ്ധാന്തങ്ങളുടെയും  പ്രയോഗത്തിന്റെയും  മേഖലകളുടെ പരിസരത്ത്  എത്തിച്ചു . തന്മൂലം ഉണ്ടായ വിഭാഗീയ പ്രവണതകളും   സാമൂഹ്യ ഒറ്റപ്പെടലും ആയി  സി പി ഐ (എം എൽ) അകലം പാലിക്കുന്നു.    
1970 കളിലെ തിരിച്ചടിയെ അതിജീവിച്ചു് സി പി ഐ (എം എൽ ) നെ ശക്തമായ രീതിയിൽ പുനസ്സംഘടിപ്പിക്കാനും തിരിച്ചുവരാനും സഹായകമായത് സഖാവ് ചാരു മജൂംദാർ എഴുതിയ അവസാന ലേഖനത്തിലെ രണ്ടു വരികൾ ആണ്. അത്തരമൊരു പുനസ്സംഘടനയ്ക്കും തിരിച്ചുവരവിനും ഊർജ്ജസ്വലമായ നേതൃത്വം നൽകിയത് സഖാവ് മജൂംദാറിന്റെ  പിൻ ഗാമികളായിരുന്ന രണ്ടു ജനറൽ സെക്രട്ടറിമാരായ സഖാക്കൾ ജൗഹറും വിനോദ് മിശ്രയും ആയിരുന്നു.   " ജനങ്ങളുടെ താല്പര്യങ്ങളാണ് പാർട്ടിയുടെ താൽപ്പര്യങ്ങൾ " എന്ന ആറ്റിക്കുറുക്കിയ വാചകത്തിൽ അവസാനിക്കുന്നതായിരുന്നു സഖാവ് മജൂംദാർ നടത്തിയ രാഷ്ട്രീയ വിശകലനത്തിൻറെ കാതൽ . സി പി ഐ (എം എൽ )ൻറെ മുന്നോട്ടുള്ള യാത്രയിൽ ഗതിനിർണ്ണായകമായ പങ്കു വഹിച്ച ഈ തത്വം , പാർലമെന്ററിസതിന്റെ  മുരടിപ്പിൽ നിന്നും മോചിതമാകാനും ,എല്ലാ വെല്ലുവിളികൾക്കും മുന്നിൽ ജനങ്ങളുടെ താൽപ്പര്യങ്ങൾ ഉയർത്തിപ്പിടി
ച്ചു, ജനങ്ങൾക്കൊപ്പം പോരാട്ടങ്ങളിൽ ഉറച്ചു നിന്ന് നേതൃത്വം നൽകാനും പാർട്ടിയെ പ്രാപ്തിയുള്ളതാക്കി. അതെ സമയം, ഭരണകൂട മർദ്ദനങ്ങൾക്കു മുന്നിൽ പതറാതെ പിടിച്ചു നിൽക്കണമെങ്കിൽ ഇടതുപക്ഷ ശക്തികളുടെയും  വിശാല ബഹുജനങ്ങൾ ഉൾപ്പെട്ട 
മറ്റു പോരാട്ട ശക്തികളുടെയും വിപുലമായ ഐക്യം കെട്ടിപ്പടുക്കേണ്ടത് അനിവാര്യമാണെന്നും , തുടർന്നുള്ള വിപ്ലവ  മുന്നേറ്റങ്ങളുടെ വിജയം അത്തരമൊരു ഐക്യാം സാക്ഷാൽക്കരിക്കുന്നതിനെ ആശ്രയിച്ചിരിക്കുമെന്നും  സഖാവ് മജൂംദാർ ചൂണ്ടിക്കാട്ടി. ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുണ്ടായ വൻ തിരിച്ചടികൾക്ക് പിന്നാലെ നിലവിൽവന്ന അടിയന്തരാവസ്ഥയുടെ പശ്ചാത്തലത്തിൽപ്പോലും വിപ്ലവ ശക്‌തികളുടെ വളർച്ചയ്ക്ക് അനുകൂലമായ ലക്ഷണങ്ങൾ തിരിച്ചറിയുകയും, സാമാന്യ ജനങ്ങൾ കാണിക്കുന്ന ഉദാത്തമായ ധീരതയും ഐക്യത്തിന്റെ ശക്തിയും കൂട്ടിനുണ്ടെങ്കിൽ മുന്നോട്ടുള്ള  യാത്ര ഏത് ശക്തിക്കും തടുക്കാനാവില്ലെന്ന ധാരണയുടെ അടിസ്ഥാനത്തിൽ സംഘടന യെ കെട്ടിപ്പടുക്കുകയുമാണ് സി പി ഐ (എം എൽ) ചെയ്തത്. പിൽക്കാലത്തു് ഭൂവുടമകളുടെ സ്വകാര്യ സേനകളും ക്രിമിനൽ ഗാങ്ങുകളും  രംഗപ്രവേശം ചെയ്തപ്പോൾ അവരുടെ ആക്രമണലക്ഷ്യം   പാർട്ടിയുടെ പ്രവർത്തനം സജീവമായ  മേഖലകൾ ആയിരുന്നു. 1998  ഡിസംബറിൽ തന്റെ ആകസ്മികമായ മരണം സംഭവിക്കുന്നതുവരെ സഖാവ് വിനോദ് മിശ്രയായിരുന്നു പാർട്ടി കെട്ടിപ്പടുക്കുന്നതിനും വികസിപ്പിക്കുന്നതിനും നേതൃത്വം നൽകിയത്. സോവിയറ്റ് യൂണിയന്റെ തകർച്ച ലോകവ്യാപകമായി ഉണ്ടാക്കിയ പ്രത്യാഘാതങ്ങളുടെയും , ഇന്ത്യയിൽ സംഘ് പരിവാർ ശക്തികൾ ഉയർത്തിയ  ആക്രാമകമായ വർഗീയ ഫാസിസ്റ്റ് വെല്ലുവിളിയുടേയും പ്രതികൂലതകളെ നേരിട്ട് കൊണ്ടുതന്നെയാണ് മുന്നോട്ടുള്ള യാത്രയിൽ ഉറച്ച കാൽവെപ്പുകൾ നടത്താൻ പാർട്ടിക്ക് സാധിച്ചത്.   
 സി പി ഐ ( എം എൽ ) രൂപീകൃതമായിട്ട്  അൻപതു വർഷം   പൂർത്തിയാവുന്ന വർഷമാണ് 2019.  സഖാവ് ചാരൂ മജൂംദാറിന്റെ ജന്മവാർഷികം കൂടിയാണ് 2019 .നമ്മുടെ പാർട്ടി രൂപീകരണത്തിന് നേതൃത്വം നൽകിയ സഖാവ് ചാരു മജൂംദാറിന്റെയും , പ്രസ്ഥാനം പടുത്തുയർത്തുന്നതിനു വേണ്ടി 
പ്രാരംഭ ഘട്ടത്തിലും തുടർന്നുള്ള വർഷങ്ങളിലും  ജീവൻ ബലിയർപ്പിച്ച മറ്റനേകം രക്തസാക്ഷികളുടേയും സ്വപ്നങ്ങൾ സാക്ഷാൽക്കരിക്കുന്നതിനുവേണ്ടി  നമ്മുടെ മുന്നിൽ ഇന്നുള്ള കടമ , അവർ തുടങ്ങിവെച്ച വിപ്ലവ ദൗത്യം പൂർത്തീകരിക്കുന്നതിന് നമ്മെ പൂർണ്ണമായും സമർപ്പിക്കുക എന്നതാണ്. അതിന്റെ ഭാഗമായി സർവ്വശക്തിയും സമാഹരിച്ച്‌  
ഇന്ന് നാം നടത്തുന്ന പോരാട്ടം ഫാസിസത്തിന്റെ മേൽ ജനാധിപത്യത്തിന്റെ വിജയത്തിന് വേണ്ടിയാണ്. 

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ് -ലെനിനിസ്റ്റ്) നീണാൾ വാഴട്ടെ !
വിപ്ലവം നീണാൾ വാഴട്ടെ!
അന്തിമവിജയം ജനങ്ങളുടേത്!   

- കേന്ദ്ര കമ്മറ്റി , കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ് -ലെനിനിസ്റ്റ്)

No comments:

Post a Comment