Saturday 25 May 2019





23 മേയ്  2019

ബി ജെ പി നയിക്കുന്ന എൻ ഡി എ സഖ്യത്തിന്റെ മൃഗീയ ഭൂരിപക്ഷത്തോടെയുള്ള തെരഞ്ഞെടുപ്പ് വിജയവും മോദി സർക്കാർ രണ്ടാമത് അധികാരത്തിലേക്കെത്തിയ വഴികളും ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവിയെ സംബന്ധിച്ചേടത്തോളം അസ്വാസ്ഥ്യജനകമായ ചില സൂചനകളാണ് നൽകുന്നത്. 2014 ലേതിൽനിന്നും തികച്ചും വ്യത്യസ്തമായിരുന്നു മോദിയുടെ 2019 ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ശൈലി. അന്ന് പ്രചാരണം ഏറെയും വികസനമെന്ന ആശയത്തെ കേന്ദ്രീകരിച്ചായിരുന്നുവെങ്കിൽ  ഇക്കുറി അത്തരം നാട്യങ്ങൾ പോലും പാടേ  ഉപേക്ഷിച്ചും , യാതൊരു മറയുമില്ലാത്ത  വർഗീയ വിദ്വേഷവും ധ്രുവീകരണവും യുദ്ധവെറിയും ഊട്ടിവളർത്താൻ ശ്രമിച്ചും ആയിരുന്നു മോദി തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഭീകര പ്രവർത്തനത്തിന് കുറ്റാരോപിതയായി വിചാരണ നേരിടുന്ന  പ്രഗ്യാ സിങ്  ഠാക്കുറിനെ ബി ജെ പി സ്ഥാനാർത്ഥിയാക്കി പാർലമെന്റിലേക്ക് മത്സരിപ്പിച്ചതുപോലും അതിന്റെ ഭാഗമായിരുന്നു. ഇങ്ങനെയൊരു പശ്ചാത്തലത്തിൽ ബി ജെ പി നേടുന്ന വമ്പിച്ച തെരഞ്ഞെടുപ്പുവിജയം  നിയമവാഴ്ച, സാമൂഹ്യ നീതി, സാമുദായിക മൈത്രി എന്നീ സങ്കല്പങ്ങളോട് കടുത്ത യുദ്ധത്തിൽ ഏർപ്പെട്ടിരുന്ന ശക്തികൾക്ക് തീർച്ചയായും ധൈര്യം പകരും. അനേകം സംസ്ഥാന സർക്കാരുകളെ അസ്ഥിരപ്പെടുത്താനുള്ള നീക്കങ്ങളും ഉടനെ പ്രതീക്ഷിക്കാവുന്നതാണ്. 

കഴിഞ്ഞ അഞ്ചു വർഷങ്ങളിൽ രാജ്യത്തെ ജനാധിപത്യ സ്ഥാപനങ്ങൾ ഒന്നൊഴിയാതെ ആക്രമിക്കപ്പെടുകയും അവയുടെ വിശ്വാസ്യത തകർക്കപ്പെടുകയും ചെയ്യുന്ന ഒരു പശ്ചാത്തലത്തിൽ ആണ് പൊതുതെരഞ്ഞെടുപ്പ് നടന്നത്. മുസ്ലീങ്ങൾ, ദലിതുകൾ, ആദിവാസികൾ എന്നീ വിഭാഗങ്ങൾക്കെതിരെ പരക്കെ ആക്രമണങ്ങൾ ഉണ്ടാവുകയും ആൾക്കൂട്ടക്കൊലപാതകങ്ങൾ പെരുകിവരികയും ചെയ്തു. വിയോജിപ്പിന്റെ ശബ്ദങ്ങളെ ഇല്ലാതാക്കുന്നതിന്റെ ഭാഗമായി എത്രയോ കൊലപാതകങ്ങൾ അരങ്ങേറി. പത്രസ്വാതന്ത്ര്യം  എന്നത് അങ്ങേയറ്റം പരിമിതപ്പെടുത്തുകയും,  ബി ജെ പിയും ആർ എസ് എസ്സും പരത്തുന്ന നുണകളും വിദ്വേഷ പ്രചാരണങ്ങളും അടങ്ങുന്ന പ്രോപ്പഗാണ്ടാ ദൗത്യം നിറവേറ്റുന്നവയായി മുഖ്യധാരാ മാധ്യമങ്ങൾ അധപ്പതിക്കുകയും ചെയ്തു. ഇവയെല്ലാം ഉണ്ടായിട്ടുകൂടി 2018 ഒടുവിൽ നടന്ന അസംബ്ലി തെരഞ്ഞെടുപ്പുകളിലെ ജനവിധിയിൽ സ്പഷ്ടമായും പ്രതിഫലിച്ചത് നിലവിലുള്ള ഭരണത്തോടുള്ള തികഞ്ഞ അസംതൃപ്തിയും ഭരണമാറ്റത്തിനുവേണ്ടിയുള്ള അഭിലാഷവുമായിരുന്നു. ലോക് സഭാ തെരഞ്ഞെടുപ്പിൽ മേൽപ്പറഞ്ഞ ഭരണവിരുദ്ധ ജനവികാരം അതിന്റെ പാരമ്യത്തിൽ എത്തും എന്ന് പ്രതീക്ഷിക്കപ്പെട്ടപ്പോൾ ആണ് പുൽവാമ, ബാലാക്കോട്ട് സംഭവങ്ങൾ മുതലെടുത്ത് കൊണ്ട് ജനങ്ങളുടെ മറ്റെല്ലാ പ്രശ്നങ്ങളിൽനിന്നും ശ്രദ്ധ തിരിച്ചുവിടാൻ മോദിസർക്കാർ   ശ്രമിച്ചത്. രൂക്ഷമാകുന്ന തൊഴിലില്ലായ്മ, ആഴമേറിയ കാർഷിക പ്രതിസന്ധി,  വർധിച്ചുവരുന്ന സാമ്പത്തിക പ്രതിസന്ധി ഇവയെയെല്ലാം ജനശ്രദ്ധയിൽനിന്നു മറച്ചുവെക്കാൻ  തുടർച്ചയായി യുദ്ധവെറി പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നതിനാൽ തെരഞ്ഞെടുപ്പുഫലങ്ങൾ ഭരണകക്ഷിക്ക് അനുകൂലമാക്കാൻ അത് സഹായിച്ചു.  
. കഴിഞ്ഞ അഞ്ചു വർഷക്കാലം പ്രാഥമികമായും മോദി സർക്കാരിന്റെ പ്രതിപക്ഷമായി പ്രവർത്തിച്ചത് വിവിധ മേഖലകളിൽ രൂപം കൊണ്ട  ജനകീയ സമരങ്ങൾ ആയിരുന്നു. കർഷകർ, വിദ്യാർത്ഥികൾ ,യുവജനങ്ങൾ, ദലിത് -ആദിവാസി ജനവിഭാഗങ്ങൾ എന്നിവർ നടത്തിയ പ്രക്ഷോഭങ്ങൾക്കൊപ്പം  നിശ്ചയ ദാർഢ്യത്തോടെ ചെറുത്തുനിന്ന് പ്രതിഷേധങ്ങളിൽ പങ്കെടുത്ത  ജനാധിപത്യവാദികളും അതിന്റെ ഭാഗമായിരുന്നു. മേൽപ്പറഞ്ഞ ജനകീയ പ്രക്ഷോഭങ്ങളുടെ വെളിച്ചത്തിൽ  ബഹുജനങ്ങൾക്ക് പൊതുവിൽ സ്വീകാര്യമായ ഒരു അജൻഡയുടെ അടിസ്ഥാനത്തിൽ  ഏകോപിതമായ പ്രവർത്തനങ്ങൾക്ക് മുൻകൈയ്യെടുക്കുന്നതിൽ പ്രതിപക്ഷ പാർട്ടികൾ അമ്പേ പരാജയപ്പെട്ടു എന്ന് പറയേണ്ടിയിരിക്കുന്നു.   തെരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട് അങ്ങോളമിങ്ങോളം ഉയർന്നുവന്ന നിരവധി ചോദ്യങ്ങൾ ഉത്തരവാദപ്പെട്ട  ഏജൻസികളുടെ  സുതാര്യതയുടെയും നിസ്പക്ഷതയുടെയും അഭാവം എടുത്തുകാട്ടുന്നവയാണ്. തുടക്കത്തിൽ തന്നെ ഇലക്ടറൽ ബോണ്ടുകൾ സംബന്ധിച്ചും ഇ വി എം ഉപയോഗത്തിലെ തിരിമറി സാധ്യതകളെക്കുറിച്ചും ഉയർന്ന  ആശങ്കകൾക്ക് മറുപടി ലഭിക്കാത്തതും  ,   വിവിപ്പാറ്റ് എണ്ണൽ സംബന്ധിച്ച  ആവശ്യം കൂസലെന്യേ  നിരാകരിക്കപ്പെട്ടതും എല്ലാം കണക്കിലെടുത്താൽ, തെരഞ്ഞെടുപ്പ് നീതിപൂർവ്വവും സ്വതന്ത്രവും നിസ്പക്ഷവുമായി നടക്കുന്നുവെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിൽ   ഇന്ത്യൻ  തെരഞ്ഞെടുപ്പ് കമ്മീഷൻ  പരാജയപ്പെട്ടുവെന്നാണ് വ്യക്തമാകു ന്നത്.   
മോദി ഭരണം അപ്രഖ്യാപിതമായ ഒരു അടിയന്തരാവസ്ഥയായിരുന്നുവെന്ന് പരക്കേ അനുഭവപ്പെട്ടിരുന്നു. അതിന്റെ മർദ്ദന വാഴ്ചയുടെ  നിഴലിൽ നടന്ന 2019 പൊതുതെരഞ്ഞെടുപ്പ് അത്തരത്തിലുള്ള  ആദ്യത്തെ ഒന്നായി  ഇന്ത്യയുടെ ചരിത്രത്തിൽ സ്ഥാനം പിടിക്കും . രാജ്യത്തിലെ ഇടതു ശക്തികളെ സംബന്ധിച്ചേടത്തോളം വോട്ടുകളുടെയും സീറ്റുകളുടെയും കാര്യത്തിൽ അഭൂതപൂർവ്വമായ ഇടിവ് സംഭവിച്ച  ഒരു തെരഞ്ഞെടുപ്പാണ് 2019 ലേത് . ജനാധിപത്യത്തെ ഓരോ ഫാസിസ്റ്റ് ആക്രമണത്തിൽ നിന്നും  പ്രതിരോധിച്ചു നിർത്താനുള്ള  പരിശ്രമം തുടരുന്നതോടൊപ്പം സി പി ഐ (എം എൽ ) രാജ്യത്തെ എല്ലാ ഇടതു ശക്തികളോടും ആവശ്യപ്പെടുന്നത് ഇടത് പ്രസ്ഥാനത്തെയാകമാനം  പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമകരമായ ദൗത്യം ഏറ്റെടുത്തു നിശ്ചയദാർഢ്യത്തോടെ മുന്നോട്ടു പോവാനാണ്. വിപുലമായ ഒരു ഫാസിസ്റ്റ് വിരുദ്ധ ഐക്യം കെട്ടിപ്പടുക്കാനും , ഇന്ത്യയിൽ വിവേചനങ്ങളും പീഡനങ്ങളും നേരിട്ടുകൊണ്ടിരിക്കുന്ന ന്യൂനപക്ഷങ്ങളിലേയും പാർശ്വവല്കൃത സമുദായങ്ങളിലെയും പൗരന്മാർക്കൊപ്പം നിൽക്കാനും ഞങ്ങൾ സ്വയം സമർപ്പിക്കുന്നു. 
-    ദീപങ്കർ  ഭട്ടാചാര്യ,
ജനറൽ സെക്രട്ടറി , സിപി ഐ (എം എൽ ) 

No comments:

Post a Comment