Sunday, 23 November 2025

 ബിഹാർ തെരഞ്ഞെടുപ്പു ഫലങ്ങളുടെ അസ്വാഭാവികത മനസ്സിലാക്കുമ്പോൾ

[ ദീപങ്കർ ഭട്ടാചാര്യ ]

പൊതുജനത്തിന്റെ പ്രതീക്ഷകൾക്കും, മിക്ക എക്സിറ്റ് പോളുകളുകളുടെയും പ്രവചനങ്ങൾക്കും കടക വിരുദ്ധമായി വന്ന ബിഹാർ തെരഞ്ഞെടുപ്പ് ഫലം, മഹാരാഷ്ട്രയിലെ വൻ ഭൂരിപക്ഷം പോലെതന്നെ അമ്പരപ്പിക്കുന്നതാണ്. ഒരു തലത്തിൽ ഇത് 2010 ലെ തെരഞ്ഞെടുപ്പ് ഫലത്തിന്റെ പുനർനിർമ്മാണമാണെന്ന് തോന്നുന്നു, അന്ന് നിതീഷ് കുമാറിന്റെ എൻ‌ഡി‌എ ബിഹാറിലെ 243 അംഗ നിയമസഭയിൽ അവിശ്വസനീയമായ 206 സീറ്റുകൾ നേടിയിരുന്നു. പ്രധാന പ്രതിപക്ഷ പാർട്ടിയായ ആർ‌ജെ‌ഡി അന്ന് വെറും 22 സീറ്റുകളിലേക്ക് ചുരുങ്ങി. എന്നാൽ നിതീഷ് കുമാർ മുഖ്യമന്ത്രിയായിരുന്നപ്പോഴും ഡെൽഹിയിൽ മോദി യുഗം ആരംഭിച്ചിട്ടില്ലാത്തപ്പോഴുമായിരുന്നു അത്. പതിനഞ്ച് വർഷങ്ങൾക്ക് ശേഷം, മുൻ തെരഞ്ഞെടുപ്പിൽ സർക്കാരിന് നേരിയ രക്ഷപ്പെടൽ ലഭിച്ച അഞ്ച് വർഷത്തിന് ശേഷവും, 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് സ്വതന്ത്ര ഭൂരിപക്ഷം നഷ്ടപ്പെട്ടപ്പോഴും, ഐക്യ പ്രതിപക്ഷം 35 സീറ്റുകളിലേക്ക് ഒതുങ്ങിപ്പോയ 2010 ലെ ഫലത്തിന്റെ ആവർത്തനം, ഏറ്റവും അസ്വാഭാവികമായി മാത്രമേ കണക്കാക്കാൻ കഴിയൂ.
മികച്ച ഭരണം കാഴ്ചവയ്ക്കാത്തതും ജനപ്രീതിയില്ലാത്തതുമായ ഒരു സർക്കാരിന്റെ തിരഞ്ഞെടുപ്പ് സാധ്യതകൾ കുറയുന്നത് തടയാൻ രൂപകൽപ്പന ചെയ്ത രണ്ട് അഭൂതപൂർവമായ സ്റ്റേറ്റ് ഇടപെടലുകളുടെ പശ്ചാത്തലത്തിലാണ് ഈ ഫലം കാണേണ്ടത്. 6.8 ദശലക്ഷത്തോളം വോട്ടർമാരെ നീക്കം ചെയ്യുകയും 2.5 ദശലക്ഷത്തിലധികം വോട്ടർമാരെ ഉൾപ്പെടുത്തുകയും, എസ്‌ഐ‌ആർ പൂർത്തിയാക്കി തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും ചെയ്തതിന് ശേഷം 3 ലക്ഷത്തിലധികം വോട്ടർമാരെ നിഗൂഢമായി ചേർക്കപ്പെട്ട സർജിക്കൽ സ്വഭാവത്തിലുള്ള വോട്ടർ പട്ടികയുടെ സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ, സംസ്ഥാനത്തുടനീളമുള്ള തെരഞ്ഞെടുപ്പ് സന്തുലിതാവസ്ഥയെ സാരമായി മാറ്റി. എസ്‌ഐ‌ആർ വഴി ഇല്ലാതാക്കലുകളിലൂടെയും ഉൾപ്പെടുത്തലുകളിലൂടെയും ഉണ്ടാക്കിയ മാറ്റങ്ങൾ മിക്ക മണ്ഡലങ്ങളിലെയും 2020 ൽ പ്രതിപക്ഷത്തിന് ലഭിച്ച മാർജ്ജിനുകളേ ക്കാളും കൂടുതലായിരുന്നു. എസ്‌ഐ‌ആറിന് ശേഷമുള്ള ഉൾപ്പെടുത്തലുകൾ ഒരു ഡസനോളം മണ്ഡലങ്ങളിൽ മാർജിനുകൾ കൂടുതൽ വലുതാക്കി.
വോട്ട് മാത്രമല്ല, പൗരത്വവും വിവിധ അനുബന്ധ അവകാശങ്ങളും ആനുകൂല്യങ്ങളും നഷ്ടപ്പെടുമെന്ന വ്യാപകമായ ഉത്കണ്ഠയും ഭയവുമാണ് എസ്‌ഐ‌ആർ സൃഷ്ടിച്ചത്. പ്രവാസി വോട്ടർമാരുടെ സംഘടിത കൈമാറ്റങ്ങൾ (ഉദാഹരണത്തിന് എൻ‌ഡി‌എ അനുകൂല വോട്ടർമാരെ ബിഹാറിലേക്ക് കൊണ്ടുപോകുന്നതിനുള്ള പ്രത്യേക ട്രെയിനുകൾ) വഴി ബിഹാർ അതിന്റെ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിംഗ് കണ്ടു. ഭരണകൂടവും തുറന്ന പക്ഷപാതത്തോടെ പ്രവർത്തിച്ചതും വ്യാപകമായ സംഘടിത സർക്കാർ അനുകൂല വ്യാജ വോട്ടിംഗിന് അവസരമൊരുക്കി. കൃത്രിമങ്ങൾ കാട്ടി ആയാലും നേരായ വഴിക്ക് ആയാലും അധിക വോട്ടുകൾ എൻ‌ഡി‌എ വോട്ട് വിഹിതം വർദ്ധിപ്പിക്കുകയായിരുന്നു, കൂടാതെ ഫസ്റ്റ് പാസ്റ്റ് ദി പോസ്റ്റ് സിസ്റ്റത്തിലെ അസാധാരണമായ പ്രകടനം അതിനെ അനുപാതമില്ലാതെ ഉയർന്ന സീറ്റ് നിലയിലേക്ക് നയിച്ചു. അവിശ്വസനീയമാംവിധം 202 സീറ്റുകൾ ആണ് ഭരണ സഖ്യത്തിന് ലഭിച്ചത്. ഇത് ഒട്ടുമിക്ക എക്സിറ്റ് പോൾ പ്രവചനങ്ങളെപ്പോലും നിഷ്പ്രഭമാക്കി.
രണ്ടാമത്തെ ഭരണകൂട ഇടപെടൽ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പും തിരഞ്ഞെടുപ്പിനിടയിലും പോലും നടത്തിയ അഭൂതപൂർവമായ നേരിട്ടുള്ള പണ കൈമാറ്റത്തിന്റെ രൂപത്തിലായിരുന്നു. സർക്കാരിനെതിരായ ജനങ്ങളുടെ വർദ്ധിച്ചുവരുന്ന രോഷം ശമിപ്പിക്കാൻ മൂന്ന് പ്രത്യേക നടപടികൾ പ്രത്യേകം രൂപകൽപ്പന ചെയ്‌തു: വാർദ്ധക്യ, വൈകല്യ പെൻഷനുകൾ പ്രതിമാസം 400 രൂപയിൽ നിന്ന് 1,100 രൂപയായി വർദ്ധിപ്പിക്കുക, പ്രതിമാസം 125 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമായി വിതരണം ചെയ്യുക, ഏറ്റവും പ്രധാനമായി ബിഹാറിലെ ജീവിക എന്നറിയപ്പെടുന്ന ഗ്രാമീണ ഉപജീവന ദൗത്യം നിയന്ത്രിക്കുന്ന സ്വയം സഹായ ഗ്രൂപ്പുകളുമായി ബന്ധപ്പെട്ടിരിക്കുന്ന ഏകദേശം 15 ദശലക്ഷം സ്ത്രീകൾക്ക് 10,000 രൂപയുടെ ഒറ്റത്തവണ കൈമാറ്റം.
ബിഹാറിലെ തെരഞ്ഞെടുപ്പ് ഷെഡ്യൂൾ പ്രഖ്യാപിക്കുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് മുഖ്യമന്ത്രി മഹിളാ റോസ്ഗർ യോജന (യഥാർത്ഥത്തിൽ മഹിളാ കർസ്ദാർ യോജന അല്ലെങ്കിൽ വനിതാ കടബാദ്ധ്യതാ പദ്ധതി എന്ന് വിളിക്കപ്പെടേണ്ടത്) എന്ന പേരിൽ പുതിയ പദ്ധതി ആരംഭിച്ചത്; തെരഞ്ഞെടുപ്പ് സമയത്തും പണം വിതരണം തുടർന്നു. വരും ദിവസങ്ങളിൽ കൂടുതൽ വായ്പ ലഭിക്കുന്നതിനുള്ള സീഡ് മണി എന്നാണ് അമിത് ഷാ ഒരു അഭിമുഖത്തിൽ 10,000 രൂപ കൈമാറ്റത്തെ ആദ്യം വിശേഷിപ്പിച്ചത്. നിർബന്ധിത മൈക്രോഫിനാൻസ് വായ്പ തിരിച്ചടവിന് വേണ്ടിയുള്ള പ്രചാരണത്തിൽ ബിഹാറിലെ സ്ത്രീകൾ രോഷാകുലരാണെന്ന് അറിയാമായിരുന്ന നിതീഷ് കുമാർ 10,000 രൂപ വായ്പയല്ലെന്നും അത് തിരികെ നൽകേണ്ടതില്ലെന്നും വ്യക്തമാക്കുകയായിരുന്നു. വിതരണം യഥാർത്ഥത്തിൽ വോട്ടുകളിൽ കലാശിച്ചുവെന്നും തിരഞ്ഞെടുപ്പ് വിളവെടുപ്പ് ശരിയായി കൊയ്തിട്ടുണ്ടെന്നും ഉറപ്പാക്കാൻ, ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയ വോട്ടെടുപ്പിന് ശേഷമുള്ള പത്രക്കുറിപ്പിൽ സൂചിപ്പിച്ചതുപോലെ 1,80,000 ജീവിക 'വളണ്ടിയർമാരെ' തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ വിന്യസിച്ചു.
എന്നിരുന്നാലും, മാദ്ധ്യമശ്രദ്ധ ലഭിക്കാത്ത മൂന്നാമത്തെ പ്രധാനപ്പെട്ട തെരഞ്ഞെടുപ്പ് കാല നടപടി , പിർപൈന്തി അദാനി വൈദ്യുതി കരാറിന്റെ പ്രഖ്യാപനമായിരുന്നു. അതിലൂടെ അദാനിക്ക് 1,050 ഏക്കർ ഭൂമി ഒരു രൂപയ്ക്ക് വാർഷിക പാട്ടത്തിന് ലഭിച്ചു, കൂടാതെ യൂണിറ്റിന് 6 രൂപയിൽ കൂടുതൽ നിരക്കിൽ വൈദ്യുതി വാങ്ങാനും ഉറപ്പ് നൽകി. മോദി മന്ത്രിസഭയിലെ മുൻ ഊർജ്ജ മന്ത്രിയും ആരയിൽ നിന്നുള്ള രണ്ട് തവണ ബിജെപി എംപിയുമായ ആർ കെ സിംഗ് 620 ബില്യൺ രൂപയുടെ അഴിമതി ആരോപിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ടു, അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കലിൽ മാത്രമേ അത് കലാശിച്ചുള്ളൂ നിർബന്ധിതനായുള്ളൂ. ഇലക്ടറൽ ബോണ്ടുകൾ ഭരണഘടനാ വിരുദ്ധമാണെന്ന അടിസ്ഥാനത്തിൽ റദ്ദാക്കിയപ്പോൾ, കോർപ്പറേറ്റ് ദാതാക്കളും രാഷ്ട്രീയ സ്വീകർത്താക്കളും തമ്മിലുള്ള ക്വിഡ് പ്രോക്കോയുടെ പ്രശ്നം സുപ്രീം കോടതി ഉന്നയിച്ചിരുന്നു.
പല തരത്തിലും, 2025 ലെ ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം 2024 നവംബറിലെ മഹാരാഷ്ട്ര തെരഞ്ഞെടുപ്പിന്റെ അതേ രീതിയും മാനങ്ങളും പിന്തുടർന്നു. മഹാരാഷ്ട്രയിൽ എംവിഎ 288 ൽ 50 സീറ്റുകളായി ചുരുങ്ങി, ഇവിടെ ഇന്ത്യാ സഖ്യത്തിന് 243 സീറ്റുകളുള്ള ഒരു സഭയിൽ 35 സീറ്റുകൾ മാത്രമേയുള്ളൂ. രാജ്യവ്യാപകമായ ഒരു വ്യവസ്ഥാപിത തെരഞ്ഞെടുപ്പ് ശുദ്ധീകരണമെന്ന നിലയിൽ വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയെ യാണ് ഇപ്പോൾ ആയുധമാക്കിയിരിക്കുന്നത്. കൂടാതെ, തെരഞ്ഞെടുപ്പ് എഞ്ചിനീയറിംഗിന്റെ പണ കൈമാറ്റ ഉപകരണം ഇപ്പോൾ അടുത്ത ഘട്ടത്തിലേക്ക് എത്തിയിട്ടുണ്ട്. ജൻ സ്വരാജ് പാർട്ടിയുടെ രൂപത്തിൽ ഭരണവിരുദ്ധ പൊതുജനരോഷത്തിന്റെ ഏകീകരണം തടയുന്നതിനായി കോർപ്പറേറ്റ് ഫണ്ട് ഉപയോഗിച്ച് തീവ്രമായി പ്രചാരണം നടത്തുന്ന ഒരു രീതിക്കും ബിഹാർ സാക്ഷ്യം വഹിച്ചു, അത് ഒടുവിൽ ഗംഭീരമായി പരാജയപ്പെട്ടുവെങ്കിലും പ്രീ-പോളിംഗ് റൺ-അപ്പിലുടനീളം മാദ്ധ്യമ രംഗത്ത് ആധിപത്യം പുലർത്തി.
തെരഞ്ഞെടുപ്പ് രംഗത്ത് മുസ്ലീങ്ങളുടെ പ്രാതിനിധ്യക്കുറവും ഡെപ്യൂട്ടി മുഖ്യമന്ത്രിയായി ഒരു മുസ്ലീം പേരും പ്രഖ്യാപിക്കാത്തതും മുസ്ലീം അഭിപ്രായത്തെ വലിയ തോതിൽ അസ്വസ്ഥമാക്കി. 2020 ൽ നേടിയ അഞ്ച് സീറ്റുകളും നേടി എഐഎംഐഎം വീണ്ടും ബിഹാറിലെ മുസ്ലീം രാഷ്ട്രീയത്തിന്റെ ഒരു പ്രധാന കേന്ദ്രമായി ഉയർന്നുവന്നു. എന്നാൽ എൻഡിഎയുടെ വൻ വിജയം വ്യക്തമായും നിയമസഭയിലെ ഏറ്റവും കുറഞ്ഞ മുസ്ലീം പ്രാതിനിധ്യത്തെ സൂചിപ്പിക്കുന്നു, കഴിഞ്ഞ നിയമസഭയിലെ 19 സീറ്റുകളിൽ നിന്ന് 11 ആയി കുറഞ്ഞു. 2010 ൽ എൻഡിഎയ്ക്ക് 206 സീറ്റുകൾ ഉണ്ടായിരുന്നപ്പോൾ ജെഡിയുവിൽ ഏഴ് മുസ്ലീം എംഎൽഎമാരും ബിജെപിക്ക് പോലും ഒരു മുസ്ലീം എംഎൽഎയും ഉണ്ടായിരുന്നു, എന്നാൽ ഇത്തവണ എൻഡിഎയ്ക്ക് ജെഡിയുവിൽ നിന്ന് ഒരു മുസ്ലീം എംഎൽഎ മാത്രമേയുള്ളൂ, ബാക്കിയുള്ള 10 മുസ്ലീം എംഎൽഎമാർ എഐഎംഐഎം, ആർജെഡി, കോൺഗ്രസ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. മറ്റൊരു പ്രധാനപ്പെട്ട പ്രവണത യുടെ സൂചന കൂടി എൻഡിഎ ക്യാമ്പിൽ കാണാൻ കഴിയും. മേൽ ജാതിക്കാരായ എംഎൽഎമാർ (69) ഇപ്പോഴത്തെ നിയമസഭയിൽ ഒബിസി എംഎൽഎമാരെ (66)ക്കാൾ കൂടുതലാണ്. 16 ശതമാനം വരുന്ന മുസ്ലീം ജനസംഖ്യയിൽ നിന്ന് ഒരാളുടെ പോലും പേര് 101 പേരടങ്ങുന്ന ബിജെപി സ്ഥാനാർത്ഥി പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല, 10.7 ശതമാനം വരുന്ന ഹിന്ദു സവർണ്ണ ജനസംഖ്യയിൽ 49 പ്രതിനിധികളുണ്ട് എന്നത് ശ്രദ്ധിക്കേണ്ടതാണ്.
ഈ തെരഞ്ഞെടുപ്പുകളിൽ സിപിഐ (എംഎൽ) ഇരുപത് സീറ്റുകളിൽ മത്സരിച്ചിരുന്നു, എന്നാൽ അഞ്ച് വർഷം മുമ്പ് അവർ നേടിയ പന്ത്രണ്ട് സീറ്റുകളിൽ നിന്ന് വ്യത്യസ്തമായി രണ്ട് സീറ്റുകൾ മാത്രമേ നേടാൻ കഴിഞ്ഞുള്ളൂ, പാർട്ടിയുടെ വോട്ട് വിഹിതം നേരിയ തോതിൽ കുറഞ്ഞെങ്കിലും. പാർട്ടിക്ക് മൂവായിരത്തിൽ താഴെ വോട്ടുകളുടെ വ്യത്യാസത്തിൽ നാല് സീറ്റുകൾ നഷ്ടപ്പെട്ടു, അതിൽ ഒന്ന് 95 വോട്ടുകൾക്ക് മാത്രം നഷ്ടപ്പെട്ടു. തീർച്ചയായും പാർട്ടി ഫലങ്ങൾ സൂക്ഷ്മമായി അവലോകനം ചെയ്യുകയും ആവശ്യമായ പാഠങ്ങൾ ഉൾക്കൊള്ളുകയും തിരുത്തൽ നടപടികൾ സ്വീകരിക്കുകയും വേണം. ഇന്ത്യാ സഖ്യം ഒരു ആഴത്തിലുള്ള അവലോകനത്തിന് വിധേയമാകേണ്ടതുണ്ട്, ഭരണപരമായ കൃത്രിമത്വങ്ങൾ, തെരഞ്ഞെടുപ്പ് ദുരുപയോഗം, വോട്ടിങ് യന്ത്രങ്ങളുടെ ദുരുപയോഗം എന്നിവയുടെ മുഴുവൻ ശ്രേണിയും തുറന്നുകാട്ടുകയും വെല്ലുവിളിക്കുകയും ചെയ്യേണ്ടിവരും, ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഏകപക്ഷീയവും പക്ഷപാതപരവുമായ പങ്ക് തുറന്നു കാട്ടപ്പെടണം. എന്നാൽ അതുപോലെ തന്നെ പ്രധാനമായി, ഇന്ത്യ മുന്നണി അതിന്റെ എല്ലാ വീഴ്ചകളിൽ നിന്നും പാഠങ്ങൾ ഉൾക്കൊള്ളുകയും ബലഹീനതകൾ മറികടക്കുകയും ചെയ്യേണ്ടിവരും.
മുമ്പെന്നത്തേക്കാളും വലിയതോതിൽ നിതീഷ് കുമാർ സർക്കാരിന്റെ അഞ്ചാം ടേം ബിജെപിയുടെ ആധിപത്യത്തിലാകാൻ പോകുന്നു, ബിഹാറിനെ ബുൾഡോസർ രാജിന്റെ പരീക്ഷണശാലയാക്കാനുള്ള പദ്ധതി സംഘ് ബ്രിഗേഡ് ഇപ്പോൾ മറച്ചുവെച്ചിട്ടില്ല. അസാധാരണമായി ഉയർന്ന ഭൂരിപക്ഷമുള്ള സർക്കാരുകൾ പലപ്പോഴും വളരെ വേഗത്തിൽ തകർന്നു, മാറ്റത്തിനായുള്ള ജനങ്ങളുടെ മനോഭാവത്തിനെതിരെ അസാധാരണമായ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിൽ വരുന്ന ഒരു എൻ‌ഡി‌എ സർക്കാർ ഒരു അപവാദമാകാൻ സാധ്യതയില്ല. എന്നാൽ ബിഹാർ നിലനിർത്തിയതോടെ, സംഘ്-ബിജെപി സ്ഥാപനം ഇപ്പോൾ അസം, പശ്ചിമ ബംഗാൾ, തമിഴ്‌നാട്, കേരളം എന്നിവിടങ്ങളിലേക്കും, 2026 മെയ് മാസത്തോടെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന നാല് സംസ്ഥാനങ്ങളിലേക്കും, 2027 ഫെബ്രുവരിയിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തർപ്രദേശിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കും.
ജനാധിപത്യത്തിന്റെ ഭരണഘടനാ അടിത്തറ നിലനിൽക്കണമെങ്കിൽ, ഒരു പാർട്ടിക്ക് ചുറ്റും അധികാര കേന്ദ്രീകരണവും കുറഞ്ഞ കൈകളിൽ സമ്പത്ത് കേന്ദ്രീകരിക്കലും ഇന്ത്യ അടിയന്തരമായി മാറ്റേണ്ടതുണ്ട്, ബിഹാർ തെരഞ്ഞെടുപ്പിന് ശേഷം ഇത് അപകടകരമായ തലങ്ങളിലെത്തിയിരിക്കുന്നു. ഫാസിസ്റ്റ് ഏകീകരണത്തിനും ജനാധിപത്യ പുനരുജ്ജീവനത്തിനും ഇടയിലുള്ള പോരാട്ടരേഖകൾ ഇപ്പോൾ കൂടുതൽ മൂർച്ചയുള്ളവയായിക്കൊണ്ടിരിക്കുന്നു. ഇന്ത്യയിലുടനീളമുള്ള പുരോഗമന ശക്തികളുടെ ഐക്യത്തെയും ദൃഢനിശ്ചയത്തെയും ശക്തിയെയും തളർത്താൻ ബിഹാർ ഫലങ്ങൾ നിമിത്തമാകാൻ അനുവദിച്ചുകൂടാ.

Wednesday, 20 August 2025

 തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ താനേ നീക്കം ചെയ്യപ്പെടുന്നതിനുള്ള ഡ്രക്കോണിയൻ വ്യവസ്ഥകൾ ഉൾപ്പെട്ട ബില്ലിനെക്കുറിച്ച് സിപിഐ(എംഎൽ) ലിബറേഷൻ ജനറൽ സെക്രട്ടറി ദീപങ്കർ ഭട്ടാചാര്യ പ്രസിദ്ധീകരിച്ച പ്രസ്താവന: 20-08-2025

ഏതെങ്കിലും ആരോപണത്തിന്റെ പേരിൽ അറസ്റ്റ് ചെയ്ത് മുപ്പത് ദിവസത്തിലധികം ജയിലിലടയ്ക്കപ്പെട്ട മന്ത്രിമാരെ സ്വയമേവ നീക്കം ചെയ്യുന്നതിനായി ഓഗസ്റ്റ് 19 ന് രാത്രി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിതരണം ചെയ്ത 130-ാം ഭരണഘടനാ ഭേദഗതി ബിൽ ഫെഡറൽ ചട്ടക്കൂടിനും പാർലമെന്ററി ജനാധിപത്യ സംവിധാനത്തിനുമെതിരായ തുറന്ന ആക്രമണമാണ്.
ഇഡി, സിബിഐ, ഐടി, എൻഐഎ തുടങ്ങിയ കേന്ദ്ര ഏജൻസികളെ ആയുധമാക്കുന്നതും ഗവർണർമാരുടെ ഭരണഘടനാപരമായ പദവി സങ്കുചിത താൽപ്പര്യങ്ങൾക്കായി ദുരുപയോഗം ചെയ്യുന്നതും പോലെ സുപ്രീം കോടതി പോലും പലതവണ ഗൗരവമായി അപലപിച്ചിട്ടുള്ള പ്രവണതകൾക്ക് നിയമപരമായ സാധുത നൽകുന്നതുമാണ് ഈ ബില്ലിലെ ഉള്ളടക്കം.
ബിജെപിയുടെ രാഷ്ട്രീയത്തെയും നയങ്ങളെയും എതിർക്കുന്ന എല്ലാ സംസ്ഥാന സർക്കാരുകളും ഇനിമുതൽ സ്ഥിരമായി അസ്ഥിരീകരണഭീഷണി നേരിടുകയോ , പ്രവർത്തനരഹിതമാവുകയോ ചെയ്യും. എല്ലാ എൻഡിഎ സഖ്യകക്ഷികളും ബിജെപിയുമായി യോജിക്കാൻ ശ്രമിക്കും.
തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനം മുതൽ ' ഒരു രാഷ്ട്രം, ഒരു തെരഞ്ഞെടുപ്പ്' സമ്പ്രദായത്തിനായുള്ള നിരന്തരശ്രമങ്ങൾ വരെ, തെരഞ്ഞെടുപ്പ് സമ്പ്രദായത്തിന്റെ തുടർച്ചയായ അട്ടിമറിയും കൂടി ഒന്നിച്ച് കാണുമ്പോൾ, ഈ ഭേദഗതി ഇന്ത്യയിലെ ഫെഡറലിസത്തിന്റേയും പാർലമെന്ററി ജനാധിപത്യത്തിന്റേയും മരണമണി മുഴക്കുന്ന ഒന്നാണ്.
ജനാധിപത്യത്തെയും നമ്മുടെ റിപ്പബ്ലിക്കിന്റെ ഭരണഘടനാ അടിത്തറയെയും പ്രവർത്തനത്തെയും പരിപാലിക്കാൻ പ്രവർത്തിക്കുന്ന ഏവരും ദുഷ്ട ലക്കോടെയുള്ള ഈ ഭരണഘടനാ ഭേദഗതിബില്ലിനെ സമ്പൂർണ്ണമായും നിരസിക്കണം

Tuesday, 19 August 2025

 ജനസംഖ്യാനുപാതസംബന്ധമായ വീൺവാക്കുകൾ :

പൗരന്മാരെ നുഴഞ്ഞുകയറ്റക്കാരായി ചിത്രീകരിക്കൽ

[ദീപങ്കർ ഭട്ടാചാര്യ,
ജനറൽ സെക്രട്ടറി ,സിപിഐ (എംഎൽ )]

ന്ത്യയുടെ പ്രധാനമന്ത്രി എന്ന നിലയിൽ തുടർച്ചയായി പന്ത്രണ്ടാം സ്വാതന്ത്ര്യദിന പ്രസംഗമാണ് നരേന്ദ്ര മോദി നടത്തിയത്. തുടർച്ചയായി നടത്തിയ സ്വാതന്ത്ര്യദിന അഭിസംബോധനകളുടെ സമയദൈർഘ്യത്തിന്റെ കാര്യത്തിൽ അദ്ദേഹം ഇപ്പോൾ ഇന്ദിരാഗാന്ധിയെക്കാൾ മുന്നിലും ജവഹർലാൽ നെഹ്‌റുവിന് തൊട്ടുപിന്നിലും ആണ്. മുൻഗാമികളെയെല്ലാം മറികടന്ന് അദ്ദേഹം ഇതിനകം തന്നെ വളരെ മുന്നിലായിരുന്നു, ഈ വർഷം 103 മിനിറ്റ് മുഴുവൻ എടുത്ത ഒരു പ്രസംഗത്തിലൂടെ സമയത്തിൽ സെഞ്ച്വ റിയും മറികടന്ന് അദ്ദേഹം സ്വന്തം റെക്കോർഡ് തകർത്തു. എന്നാൽ ഈ കണക്കുകൾ ഒഴികെയുള്ള വേറെ കാരണങ്ങളാൽ ഈ വർഷത്തെ സ്വാതന്ത്ര്യദിന പ്രസംഗം നാം ശ്രദ്ധിക്കേണ്ടതാണ്. അദ്ദേഹത്തിന്റെ നിശ്ശബ്ദതകളും പ്രസ്താവനകളും ഉച്ചത്തിൽ മുഴങ്ങുമ്പോൾ, തന്റെ സർക്കാരിന്റെയും ഇപ്പോൾ നൂറാം വാർഷികത്തിൽ എത്തിയിരിക്കുന്ന അദ്ദേഹത്തിന്റെ മാതൃ സംഘടനയായ ആർ‌എസ്‌എസിന്റെയും വികസിച്ചുകൊണ്ടിരിക്കുന്ന ഫാസിസ്റ്റ് അജണ്ടയുടെ വരാനിരിക്കുന്ന മുൻഗണനകളെക്കുറിച്ച് വ്യക്തമായ സന്ദേശങ്ങൾ ആണ് ആ പ്രസംഗം നൽകിയത് .
ആർ‌എസ്‌എസിനെ ലോകത്തിലെ ഏറ്റവും വലിയ എൻ‌ജി‌ഒ എന്ന് വിശേഷിപ്പിച്ച് മോദി പ്രത്യേക പരാമർശം തന്നെ നടത്തി! അതിനെക്കുറിച്ച് പിന്നീട് കൂടുതൽ. ആദ്യം നിശ്ശബ്ദതകളെക്കുറിച്ച്.

സ്വാതന്ത്ര്യദിനം പ്രധാനമായും ഇന്ത്യയുടെ കൊളോണിയൽ വിരുദ്ധ സ്വാതന്ത്ര്യ പ്രസ്ഥാനത്തെക്കുറിച്ചും, പത്തൊൻപതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിലും ലോകത്തിലെ ഏറ്റവും വലിയ കോളനിയായിരുന്ന ഇന്ത്യയിൽ പതിറ്റാണ്ടുകളായി നടന്ന ശ്രദ്ധേയമായ സാമൂഹികവും രാഷ്ട്രീയവുമായ ചലനങ്ങളിലൂടെ ആ പ്രസ്ഥാനത്തെ മുന്നോട്ട് നയിച്ച സ്വതന്ത്രവും ആധുനികവുമായ ഒരു ഇന്ത്യയുടെ ദർശനത്തെക്കുറിച്ചുമാണ്. ഇന്ത്യയുടെ മുൻ കൊളോണിയൽ ഭരണാധികാരികൾക്ക് ഇപ്പോൾ ഇന്ത്യയെ ഒരു സാമന്ത രാഷ്ട്രമായി കണക്കാക്കാൻ കഴിയില്ലെങ്കിലും, യുഎസ് സാമ്രാജ്യത്വം പ്രത്യേകിച്ച് ഇപ്പോൾ ട്രംപ് പ്രസിഡൻസിക്ക് കീഴിൽ, ഇന്ത്യയെ ഒരു നവ-കൊളോണിയൽ ആശ്രിത വ്യവസ്ഥയ്ക്ക് വിധേയമാക്കാൻ ശ്രമിക്കുകയാണ്. ഇന്ത്യൻ കയറ്റുമതിയിൽ ശിക്ഷാ തീരുവ ചുമത്തുന്നതും യുഎസിൽ രേഖപ്പെടുത്താത്ത ഇന്ത്യൻ പൗരന്മാരെ വിലങ്ങിടുന്നതും മുതൽ ഇന്ത്യയുടെ അന്താരാഷ്ട്ര വ്യാപാര, വിദേശ നയങ്ങളുടെ നിബന്ധനകൾ നിർദ്ദേശിക്കുന്നതും വരെ, ട്രംപ് ഭരണകൂടം ഇന്ത്യയെ അപമാനിക്കുകയും ഒരു പരമാധികാര റിപ്പബ്ലിക് എന്ന നിലയിൽ നമ്മുടെ ആത്മാഭിമാനത്തെ ഓരോ ഘട്ടത്തിലും തകർക്കുകയും ചെയ്യുന്നു. ചരിത്രപ്രസിദ്ധമായ ലാൽ കിലയുടെ കൊത്തളങ്ങളിൽ നിന്നുള്ള മോദിയുടെ പന്ത്രണ്ടാമത്തെ പ്രസംഗം ഇന്ത്യയുടെ രാഷ്ട്രീയ, സാമ്പത്തിക പരമാധികാരത്തിന് നേരെ വളർന്നുവരുന്ന ഈ സാമ്രാജ്യത്വ ഭീഷണിയെക്കുറിച്ച് വ്യക്തമായും മൗനം പാലിക്കുകയായിരുന്നു
ദശലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക്, ഇന്ന് അതിജീവനം ഒരു വലിയ വെല്ലുവിളിയാണ്. 2016 നവംബറിലെ വിനാശകരമായ നോട്ട് നിരോധനത്തിനുശേഷം, തൊഴിലില്ലായ്മ, വരുമാനം കുറയൽ, അവശ്യവസ്തുക്കളുടെയും സേവനങ്ങളുടെയും വില കുതിച്ചുയരൽ എന്നിവ ഇന്ത്യയിലെ തൊഴിലാളികളുടെ വലിയൊരു വിഭാഗത്തിന്റെ ഉപജീവനമാർഗ്ഗത്തെ ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നു, അവരുടെ ജീവിത സാഹചര്യങ്ങൾ കൂടുതൽ വഷളാക്കുന്നു. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ഒന്നിനുപുറകെ ഒന്നായി തിരിച്ചടി നേരിട്ടതോടെ. എല്ലാ മേഖലകളെയും ഇപ്പോൾ വിഴുങ്ങിയിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയുടെ തീവ്രത അംഗീകരിക്കുന്നതിനുപകരം, 250 ദശലക്ഷം ഇന്ത്യക്കാരെ ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിച്ച് 'പുതിയ മദ്ധ്യവർഗ്ഗ'മാക്കി മാറ്റിയതായ അത്ഭുതകരമായ അവകാശവാദമാണ് മോദി ഉന്നയിച്ചത്.

അല്ലെങ്കിൽ ഭരണത്തിന്റെ കാര്യം എടുക്കുക. മാസങ്ങളായി മണിപ്പൂർ കത്തിക്കൊണ്ടിരിക്കുകയാണ്, ഈ കാലയളവിൽ ഒരിക്കൽ പോലും സംസ്ഥാനം സന്ദർശിക്കാൻ മോദി മെനക്കെട്ടില്ല. സ്വാതന്ത്ര്യദിന പ്രസംഗത്തിൽ മണിപ്പൂരിനെക്കുറിച്ച് വീണ്ടും മൗനം പാലിച്ചു. ഇന്ത്യയിലുടനീളമുള്ള ആദിവാസികൾ വനങ്ങളിലും ധാതു സമ്പന്നമായ പ്രദേശങ്ങളിലും ക്രൂരമായ കുടിയൊഴിപ്പിക്കലും പൊളിച്ചുമാറ്റലും നേരിടുമ്പോൾ, ഛത്തീസ്ഗഢിലെ നിയമബാഹ്യമായ ഉന്മൂലന പരിപാടിയായ ഓപ്പറേഷൻ കാഗറിനെ ആദിവാസി നേതാവ് ആയിരുന്ന ബിർസ മുണ്ടയ്ക്ക് അദ്ദേഹത്തിന്റെ 125-ാം ചരമ വാർഷികത്തിൽ നൽകുന്ന ആദരമായി അവതരിപ്പിക്കാൻ നരേന്ദ്ര മോദി ധൈര്യപ്പെടുന്നു! ഇന്ത്യയെ കൊളോണിയൽ അടിമത്തത്തിന്റെ ചങ്ങലകളിൽ നിന്ന് മോചിപ്പിക്കുക മാത്രമല്ല, ഭൂപ്രഭുത്വത്തിന്റെയും 'ലോൺപ്രഭുത്വത്തിന്റെയും' (പലിശ) അടിത്തറ ഇളക്കുകയും ചെയ്ത നമ്മുടെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ മഹത്തായ ഒരു അദ്ധ്യായമാണ് ആദിവാസി കലാപങ്ങൾ. ഇന്ന് നരേന്ദ്ര മോദി ഇന്ത്യയിലെ തദ്ദേശീയ ജനതയുടെ ഏറ്റവും വലിയ വീരന്മാരിൽ ഒരാളായ, നമ്മുടെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ എക്കാലത്തെയും പ്രചോദനാത്മകമായ ഒരു ഐക്കണിന്റെ ഓർമ്മകളെ കളങ്കപ്പെടുത്താൻ ശ്രമിക്കുകയാണ്. ഏറ്റവും രക്തരൂഷിതമായ രീതിയിൽ ഇന്ത്യയിലെ തദ്ദേശീയ ജനതയെ ഉന്മൂലനം ചെയ്ത കോളോ ണിയൽ ഭരണകൂടത്തിന്റെ സഹയാത്രികരുടെ പിൻഗാമികളുടെ നേതൃത്വത്തിൽ ആണ് ഈ 'ആദരാഞ്ജലി' ബിർസ മുണ്ടയ്ക്ക് നൽകുന്നത്. ബിഹാറിൽ പെട്ടെന്ന് ആരംഭിച്ച പ്രത്യേക തീവ്ര വോട്ടർ പട്ടികാ പരിഷ്കരണം, ലക്ഷ്യമിട്ടുള്ള ഒഴിവാക്കലിന്റെ ഒരു വലിയ വ്യായാമമായി മാറിക്കൊണ്ടിരിക്കുകയാണ്. ബെംഗളൂരു സെൻട്രൽ ലോക്‌സഭാ മണ്ഡലത്തിലെ ഒരു നിയമസഭാ മണ്ഡലത്തിൽ മാത്രം ഒരു ലക്ഷത്തിലധികം വ്യാജ വോട്ടർമാരെ ചേർത്തുകൊണ്ടുള്ള തെരഞ്ഞെടുപ്പ്മോഷണത്തെക്കുറിച്ച് രാഹുൽ ഗാന്ധി ഓഗസ്റ്റ് 7 ന് നടത്തിയ പത്രസമ്മേളനം ഏവരുടെയും ശ്രദ്ധാകേന്ദ്രമായ ശേഷം, രാജ്യം മുഴുവൻ "വോട്ട് ചോരി"യെക്കുറിച്ച് ചർച്ച ചെയ്യുകയാണ്. 6.5 ദശലക്ഷം വോട്ടർമാരുടെ ശുദ്ധീകരണത്തെ 'വോട്ടർ പട്ടികയുടെ ശുദ്ധീകരണ'മായി അംഗീകരിക്കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നമ്മളോട് ആവശ്യപ്പെടുന്നത്. ഇത് 'വംശീയ ഉന്മൂലന'ത്തിന്റെ ഒരു തെരഞ്ഞെടുപ്പ് വേർഷന് സമാനമാണ്.


അതേസമയം, ജീവിച്ചിരിക്കുന്ന ആളുകളെ മരിച്ചതായി പ്രഖ്യാപിച്ചതും, ഉപജീവനമാർഗ്ഗം തേടി മറ്റ് സംസ്ഥാനങ്ങളിലേക്ക് കുടിയേറാൻ നിർബന്ധിതരായ ബിഹാറിലെ സ്വന്തം നിവാസികളെ പുറത്തുനിന്നുള്ളവരായി മുദ്രകുത്തി ബിഹാറിലെ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യുന്നതും ലോകം മുഴുവൻ ഇപ്പോൾ കാണുമ്പോൾ, നരേന്ദ്ര മോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ, കൂട്ട വോട്ടവകാശം നിഷേധിക്കുന്നതിനുള്ള എസ്‌ഐആർ നീക്കത്തെക്കുറിച്ച് ഒന്നും പറഞ്ഞില്ല. എന്നാൽ, 103 മിനിറ്റ് നീണ്ട പ്രസംഗത്തിന്റെ അവസാനം അദ്ദേഹം എസ്‌ഐആറിനെയും സർക്കാരിന്റെ മറ്റ് നടപടികളെയും തന്ത്രപരമായ വീക്ഷണകോണിൽ പ്രതിഷ്ഠിക്കുകയായിരുന്നു വിദേശികളുടെ നുഴഞ്ഞുകയറ്റം രാജ്യം നേരിടുന്ന ഗുരുതരമായ വെല്ലുവിളിയാണെന്നും, അത് ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും, സമുദായങ്ങൾക്കിടയിൽ ഇന്ത്യയുടെ ജനസംഖ്യാനുപാതനില മാറ്റാനുള്ള ബോധപൂർവമായ ഗൂഢാലോചനയാണെന്നും മോദി കുറ്റപ്പെടുത്തി. നുഴഞ്ഞുകയറ്റക്കാരെ ക്കുറിച്ചുള്ള വ്യാജ വ്യവഹാരങ്ങൾ കുത്തിനിറച്ച ഒരു വിഷലിപ്തമായ പ്രസംഗമായി ആ അഭിസംബോധന മാറി - 'നമ്മുടെ യുവാക്കളുടെ ഉപജീവനമാർഗം തട്ടിയെടുക്കുക', 'നമ്മുടെ സഹോദരിമാരെയും പെൺമക്കളെയും ലക്ഷ്യം വയ്ക്കുക', 'നിരപരാധികളായ ആദിവാസികളെ തെറ്റിദ്ധരിപ്പിച്ച് അവരുടെ ഭൂമി പിടിച്ചെടുക്കുക', 'ദേശീയ സുരക്ഷയ്ക്ക് പ്രതിസന്ധി സൃഷ്ടിക്കുക' എന്നിവയ്ക്ക് 'അവരെ' മോദി കുറ്റപ്പെടുത്തി. നുഴഞ്ഞുകയറ്റ പ്രതിസന്ധി പരിശോധിക്കുന്നതിനും ഇന്ത്യയെ 'നുഴഞ്ഞുകയറ്റക്കാരില്ലാത്തതാക്കുന്നതിനുള്ള' നടപടികൾ ശുപാർശ ചെയ്യുന്നതിനുമായി പ്രധാനമന്ത്രി മോദി 'ഉയർന്ന അധികാരങ്ങൾ ഉള്ള ജനസംഖ്യാ മിഷൻ ' പ്രഖ്യാപിച്ചു.

ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആകെത്തുകയും സത്തയും ഇതായിരുന്നു, ബംഗ്ലാദേശിൽ നിന്നും മ്യാൻമറിൽ നിന്നുമുള്ള നുഴഞ്ഞുകയറ്റത്തിന്റെ വ്യാജക്കഥകൾ ഉപയോഗിച്ച് ബിഹാർ എസ്‌ഐആർ നീക്കത്തെ ന്യായീകരിക്കാനും മോദി ശ്രമിക്കുന്നു. അസമിൽ NRC യുടെ മുഴുവൻ അജണ്ടയും 'ജനസംഖ്യാനുപാതം രക്ഷിക്കുക' എന്ന പ്രചാരണത്തിന്റെ ഒരു ഭാഗമായിട്ടാണ് നിശ്ചയിക്കപ്പെട്ടത്. ജാർഖണ്ഡിൽ ബിജെപിയുടെ നുഴഞ്ഞുകയറ്റ വിരുദ്ധ ഹിസ്റ്റീരിയ വൻ പരാജയമായിരുന്നു എന്നത് മറ്റൊരു കാര്യം. 6.5 ദശലക്ഷം പേരുകൾ വിവിധ കാരണങ്ങളാൽ ഇല്ലാതാക്കിയിട്ടും ബിഹാറിൽ ഇതുവരെ ഒരു 'വിദേശ പൗരൻ' പോലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. അസമിൽ ആറ് വർഷവും രണ്ട് റൗണ്ട് NRC യും കഴിഞ്ഞിട്ടും, ബിജെപി സർക്കാർ ഇപ്പോഴും അവരുടെ നുഴഞ്ഞുകയറ്റ വിരുദ്ധ ഹിസ്റ്റീരിയയ്ക്ക് അനുയോജ്യമായ ഒരു ' ലക്ഷണമൊത്ത NRC ' തിരയുകയാണ്.

ഹിന്ദുത്വ ഹിസ്റ്റീരിയയെ ഇളക്കിവിടുന്നതിനിടയിൽ, ഇതെല്ലാം ആരംഭിച്ചതും നൂറു വർഷമായി ഈ അജണ്ട നിരന്തരം പിന്തുടരുന്നതുമായ സംഘടനയായ രാഷ്ട്രീയ സ്വയംസേവക് സംഘിന് മോദി അംഗീകാരം നൽകി. എന്നാൽ അങ്ങനെ ചെയ്യുമ്പോൾ, ലോകത്തിലെ ഏറ്റവും വലിയ NGO എന്നാണ് അദ്ദേഹം അതിനെ വിശേഷിപ്പിച്ചത്! ഏറ്റവും വലിയ 'NGO' ലോകത്തിലെ ഏറ്റവും നിഴൽവീണ NGO ആണെന്ന സത്യം അദ്ദേഹം മറന്നു. അതിന് ഒരിക്കലും രജിസ്ട്രേഷനോ ഓഡിറ്റോ ഇല്ലെന്നതും. അല്ലെങ്കിൽ, ഇപ്പോൾ ഭരണകൂടവുമായി ചേർന്ന് പ്രവർത്തിക്കുന്ന ഒരു നോൺ-സ്റ്റേറ്റ് പാർട്ടിയെന്ന് അദ്ദേഹത്തിന് വിശേഷിപ്പി ക്കാമായിരുന്നു. വിഭജനത്തെ ഓർമ്മിക്കാനും മുസ്ലീങ്ങളെ മുൻകാല വിഭജനത്തിന്റെ കുറ്റവാളികളായും വർത്തമാനകാലത്ത് തീവ്രവാദികളോ നുഴഞ്ഞുകയറ്റക്കാരോ ആയി ചിത്രീകരിക്കാനുമുള്ള അവസരമാണ് ബിജെപിക്ക് സ്വാതന്ത്ര്യദിനം.

പെട്രോളിയം മന്ത്രാലയത്തിന്റെ സ്വാതന്ത്ര്യദിന പരസ്യത്തിൽ സവർക്കറിനെ ഗാന്ധിയുടെ മുകളിൽ ചിത്രീകരിച്ചപ്പോൾ, വിഭജനത്തെക്കുറിച്ചുള്ള ഒരു നിർദ്ദിഷ്ട NCERT മൊഡ്യൂൾ 1940-കളിൽ രാജ്യത്തിന്റെ രക്തരൂഷിതമായ വിഭജനത്തിന് മൗണ്ട് ബാറ്റനേയും മുസ്ലീം ലീഗിനെയും കോൺഗ്രസ്സിനെയും കുറ്റപ്പെടുത്തുന്നുണ്ട്. ഒരു ഹിന്ദു രാഷ്ട്രത്തെക്കുറിച്ച് ആദ്യമായി സംസാരിച്ചത് സവർക്കറാണെന്ന വസ്തുതയെ ഇത് മറയ്ക്കുന്നു. ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 79-ാം വർഷത്തിലേക്ക് കടക്കുമ്പോൾ, 'ഒരു വ്യക്തി, ഒരു വോട്ട്' എന്ന അടിസ്ഥാന തത്ത്വത്തിനെതിരായ ഫാസിസ്റ്റ് ഭീഷണിക്കെതിരെ സാദ്ധ്യമായ എല്ലാ വഴികളിലൂടെയും നാം പോരാടുകയും ഭരണഘടന, ജനാധിപത്യം, സ്വാതന്ത്ര്യം എന്നിവയ്ക്കെതിരായ ആക്രമണത്തെ പ്രതിരോധിക്കുകയും ചെയ്യണം. 'ഉയർന്ന അധികാരമുള്ള ജനസംഖ്യാ ദൗത്യം' എന്ന് വിളിക്കപ്പെടുന്ന ഹിന്ദു രാഷ്ട്രസ്ഥാപന അജണ്ട യെ വർദ്ധിത ജനകീയശക്തിയാൽ പരാജയപ്പെടുത്തേണ്ടതുണ്ട്.

Monday, 18 August 2025

 എം എൽ അപ്ഡേറ്റ്

സിപിഐ (എംഎൽ ) പ്രതിവാര പ്രസിദ്ധീകരണം
വോളിയം 28, No. 33 (12-18 ആഗസ്ത് 2025)

എഡിറ്റോറിയൽ

വോട്ടുമോഷ്ടാക്കൾ രാജിവെച്ചൊഴിയുക


ബിഹാറിലെ നീചമായ എസ് ഐ ആർ പരിപാടി ഇപ്പോൾ രണ്ടാം മാസത്തിലേക്ക് കടന്നിരിക്കുന്നു. വീടുവീടാന്തരം കയറിയിറങ്ങിയുള്ള കണക്കെടുപ്പ് എന്ന് അവർ അവകാശപ്പെടുന്ന ഘട്ടം കഴിഞ്ഞതോടെ, 36 ലക്ഷം വോട്ടർമാർ ബിഹാറിൽ നിന്നും സ്ഥിരമായി താമസം മാറിപ്പോവുകയോ, അവരെ 'കണ്ടെത്താൻ ' കഴിയാതാവുകയോ ഉണ്ടായി എന്നും, മറ്റ് 22 ലക്ഷം വോട്ടർമാർ മരിച്ചതായി വിവരം ലഭിച്ചുവെന്നും, വേറെ 7 ലക്ഷം പേർ മറ്റ് സ്ഥലങ്ങളിൽ വോട്ടർമാരായി രജിസ്റ്റർ ചെയ്തുവെന്നും ആണ് ഇ സി ഐ അവകാശപ്പെടുന്നത്. ഈ കണക്കുകൾ അത്രയും അക്കങ്ങളിലല്ല, ശതമാനത്തിന്റെ രൂപത്തിലാണ് അവതരിപ്പിച്ചത് എന്നതും, വോട്ടർമാരുടെ പേരുകളോ, അവരെ ഡ്രാഫ്റ്റ്‌ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനുള്ള കാരണങ്ങളോ കാണിച്ചിട്ടില്ല എന്നതും ദുരൂഹമായി തുടരുകയാണ്.

ഇത്തരത്തിൽ വൻതോതിൽ പേരുകൾ നീക്കിയതിലെ സംശയങ്ങൾക്ക് ആസ്പദമായ മൂന്ന് കാരണങ്ങൾ മുന്നിൽ വന്നിട്ടുണ്ട്. ഒന്നാമതായി, ആകപ്പാടെ കുറച്ചു ദിവസങ്ങൾ മാത്രം എടുത്ത എന്യൂമറേഷന്റെ അവസാന ദിവസങ്ങളിലാണ് സംഖ്യകളിൽ വലിയ കുതിച്ചു ചാട്ടം ഉണ്ടായതെ ന്നത് ശ്രദ്ധേയമാണ്. ജൂലൈ 19 ന്റെ തൽസ്ഥിതി പ്രകാരം, താമസസ്ഥലങ്ങളിൽ 'കണ്ടെത്താൻ ' കഴിയാതെ വന്നവരുടെ എണ്ണം 41,64, 814 ആണ്. അതായത്, നാൽപ്പത് ലക്ഷത്തിന് അൽപ്പം മുകളിൽ. ഒരാഴ്ച്ച കഴിഞ്ഞപ്പോൾ ഇത് 66 ലക്ഷമായി പെട്ടെന്ന് കുതിച്ചുയർന്നു. അതായത്, 7 ദിവസം കൊണ്ട് 25 ലക്ഷം! ഇത്രയും ഭീമമായ തോതിൽ പേരുകൾ നീക്കം ചെയ്തതിനിടെ, വിദേശ പൗരത്വം ഉള്ളവർ എന്ന കാരണത്താൽ പേര് നീക്കം ചെയ്യപ്പെട്ട ഒറ്റക്കേസ് പോലും ഉണ്ടായില്ല. എന്യൂമറേഷൻ നടക്കുന്നതിനിടയിൽ , 'തെരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങ'ളെ ഉദ്ധരിച്ച് മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിച്ച റിപ്പോട്ടുകൾ നൽകിയ ചിത്രം മറ്റൊന്നായിരുന്നു. ബിഹാറിലെ വോട്ടർപ്പട്ടികയിൽ സ്ഥാനം പിടിക്കാൻ ബംഗ്ലാദേശ്, മ്യാന്മർ, നേപ്പാൾ എന്നീ രാജ്യങ്ങളിൽനിന്നെത്തിയ നുഴഞ്ഞു കേറ്റക്കാർ ശ്രമിക്കുന്നു എന്നായിരുന്നു പ്രചാരണം.

അത്രതന്നെ വിചിത്രമായ മറ്റൊരു കാര്യം, ഡ്യൂപ്ലിക്കേറ്റ് രജിസ്ട്രേഷൻ അഥവാ രണ്ടോ അതിലധികമോ ഇടങ്ങളിൽ വോട്ടർപട്ടികയിൽ പേരുള്ളവർ ആയി തിരിച്ചറിഞ്ഞ കാരണത്താൽ പേര് നീക്കിയവരുടെ എണ്ണം ആദ്യം കാണിച്ച 7.5 ലക്ഷത്തിന്റെ സ്ഥാനത്ത് പെട്ടന്ന് 7 ലക്ഷം ആയി കുറഞ്ഞു എന്നതാണ്. ബിഹാർ എസ് ഐ ആർ വഴി ' സ്ഫുടം ചെയ്തെടുത്ത' കരട് വോട്ടർ പട്ടികയിൽ പശ്ചിമ ചമ്പാരൻ ജില്ലയിലെ ഒറ്റ മണ്ഡലത്തിൽ ഉത്തർപ്രദേശുകാരായ അയ്യായിരം സംശയാസ്പദ വോട്ടർമാർ ഇടംപിടിച്ച വസ്തുത ചില അന്വേഷണാത്മക റിപ്പോർട്ടുകളിൽ പുറത്തു വന്നതിൽ ഒട്ടും അത്ഭുതമില്ല. ബിഹാർ ഡെപ്യൂട്ടി മുഖ്യമന്ത്രിയും ബിജെപി നേതാവുമായ വിജയ് സിഹ്നയുടെ കാര്യമെടുത്താൽ, അദ്ദേഹത്തിന്റെ പേര് രണ്ടിടത്ത് തുടരുകയാണ്, ഒരു മണ്ഡലത്തിൽ പേര് നീക്കം ചെയ്യാൻ സ്വയം അപ്പീൽ നൽകിയിട്ടുണ്ടെന്നാണ് അവകാശവാദമെങ്കിലും. അങ്ങനെയെങ്കിൽ, ബിഹാറിലെ ഉപമുഖ്യമന്ത്രിപോലും ബിഹാർ എസ് ഐ ആർ തട്ടിപ്പിന്റെ 'ഇര'യായ സാഹചര്യത്തിൽ എസ് ഐ ആർ എന്ന അഭ്യാസം മൊത്തത്തിൽ എത്രമാത്രം ചതിയും തട്ടിപ്പും നിറഞ്ഞതാണെന്ന് ആർക്കും എളുപ്പത്തിൽ മനസ്സിലാക്കാവുന്നതേയുള്ളൂ.
ഇപ്പോഴും നമ്മൾ മറന്നുകൂടാത്ത ഒരു കാര്യം തിരിമറികൾ തുടങ്ങിയിട്ടേയുള്ളൂ എന്നതാണ്. മരിച്ചവരുടേ യും ഒന്നിലധികം ഇടത്ത് പേരുള്ളവരുടേയും സംഖ്യകൾ ഏറെക്കുറെ ശരിയാണെന്നു വന്നാൽപ്പോലും, 2025 ജനുവരിയിലെ പുതുക്കിയ വോട്ടർപട്ടികയിൽ പേരുകൾ നീക്കം ചെയ്ത 66 ലക്ഷത്തിൽ 40 ലക്ഷത്തോളം വോട്ടർമാരെങ്കിലും എസ് ഐ ആർ തിരിമറിയുടെ ഇരകൾ ആണ് എന്നാണ് മനസ്സിലാക്കേണ്ടത്. അവരുടെ അനുഭവത്തിൽ എസ്ഐആർ ( SIR ) എന്നത് 'സ്പെഷ്യൽ ഇന്റെൻസീവ് റിമൂവൽ' അഥവാ "പ്രത്യേക കടുംവെട്ടൽ" ആയിരിക്കുന്നു.

രേഖകൾ പരിശോധിച്ച് പട്ടികയ്ക്ക് അന്തിമരൂപം നൽകുന്ന രണ്ടാം ഘട്ടത്തിൽ അതാത് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ (ഇആർഓ)മാർ ആയിരിക്കും ദശലക്ഷക്കണക്കിന് വോട്ടർമാരുടെ ഭാവി തീരുമാനിക്കുക. അവർക്ക് കൊടുത്തിരിക്കുന്ന പ്രത്യേകമായ വിവേചനാധികാരത്തിൽ രാഷ്ട്രീയവും സാമൂഹ്യവുമായ പക്ഷപാതങ്ങൾ ഏതെല്ലാം വഴികളിലൂടെ ഇഴഞ്ഞു കേറുമെന്ന് ഊഹിക്കാൻ പ്രയാസമില്ല. മേൽപ്പറഞ്ഞ രീതിയിൽ വോട്ടർമാരെ തെരഞ്ഞുപിടിച്ച് കൂട്ടമായി ഒഴിവാക്കുന്നതോടൊപ്പം, 'പുതിയ' വോട്ടർമാരെ മഹാദേവപുരയിൽ നമ്മൾ കണ്ട മാതൃകയിൽ മഹാരാഷ്ട്രയിൽ നടപ്പാക്കിയതുപോലെ വലിയ സംഖ്യയിൽ കൂട്ടിച്ചേർക്കാനും സാദ്ധ്യത നിലനിൽക്കുന്നു. എസ് ഐ ആർ നിർത്തിവെക്കാത്ത പക്ഷം, ബിഹാർ വോട്ടർ പട്ടിക കൂടുതൽ ചതിയും കൃത്രിമങ്ങളും നിറഞ്ഞതായി കലാശിക്കാൻ പോവുകയാണ്.

എസ് ഐ ആർ വിഷയത്തിൽ തുടക്കം മുതൽക്കേ നമ്മൾ ഇടപെടൽ നടത്തിയത് അതിന്റെ നടത്തിപ്പിലെ ദുരുദ്ദേശവും ചതിയും തുറന്നുകാട്ടി ജനങ്ങൾക്കിടയിൽ അതിനെതിരായ അവബോധവും ജാഗ്രത യും വളർത്താനും, അതുവഴി സമ്മതിദാനാവകാശം കൂട്ടത്തോടെ നിഷേധിക്കപ്പെടുന്ന ആപത്തിനെ ചെറുക്കാനും ആയിരുന്നു. എന്യൂമറേഷൻ ഫോമുകൾ സമർപ്പിക്കുന്ന പ്രക്രിയയെ പ്രമാണ രേഖകൾ ഹാജരാക്കുന്നതിൽനിന്നും വേറിട്ട ഒന്നായി എടുത്തു കാട്ടുന്ന ഉത്തരവ് ഇറങ്ങിയപ്പോൾ വോട്ടർമാർക്ക് തല്ക്കാലം ഉണ്ടായ ആശ്വാസവും സുരക്ഷിതത്വ ബോധവും മിഥ്യയായിരുന്നുവെന്ന് പിന്നീടാണ് വ്യക്തമായത് . വിദേശി 'നുഴഞ്ഞുകേറ്റക്കാരെ'ക്കുറിച്ചുള്ള സംഘപരിവാർ- ബിജെപി പ്രചാരണം അരങ്ങേറിയത് മുസ്ലീങ്ങളെ ലക്ഷ്യം വെച്ചുള്ള വിദ്വേഷകാംപെയിനിലൂടെ ശരാശരി വോട്ടർമാരുടെ മനസ്സിൽ മുൻവിധി ജനിപ്പിക്കാൻ ആയിരുന്നു. എന്നാൽ, ജനങ്ങളിൽ വർഗ്ഗീയ വികാരം കുത്തിയിളക്കാനുള്ള ബിജെപിയുടെ ശ്രമങ്ങൾക്ക് കുടിയേറ്റത്തൊഴിലാളികൾക്കും ബഹുജൻ സമുദായങ്ങൾക്കും ഇടയിൽനിന്നും കാര്യമായ പിന്തുണ ഇപ്പോൾ ലഭിച്ചില്ല. വലിയ വിഭാഗം കുടിയേറ്റ ത്തൊഴിലാളികളേയും മറ്റ് വിഭാഗങ്ങളേയും ഇപ്പോൾത്തന്നെ ബാധിച്ചിരിക്കുന്ന പ്രധാന പ്രശ്നം വോട്ടവകാശ നിഷേധമാണ്. രാഹുൽ ഗാന്ധി തുറന്നുകാട്ടിയ മഹാദേവ്പുര വോട്ടുമോഷണത്തിന്റെ വിവരങ്ങൾ കൂടിയായപ്പോൾ ഫോക്കസ് മൊത്തത്തിൽ മാറുകയായിരുന്നു.

പെട്ടെന്ന് എസ് ഐ ആർ കൊണ്ടുവന്നതും വോട്ടർ പട്ടിക തയ്യാറാക്കുന്നതും വിവാദപരമായ ദേശീയ പൗരത്വ രജിസ്റ്റർ (NRC) നടപ്പാക്കലുമായി അതിനെ കൂട്ടിയിണക്കലും, തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയുടെ ഉപദേശങ്ങൾ പോലുമവഗണിച്ച് ധിക്കാരപൂർവം ഇതെല്ലാം അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നതും ചെറുത്തു നിൽപ്പിനുള്ള ജനങ്ങളുടെ ദൃഢനിശ്ചയത്തിന് കൂടുതൽ ശക്തി പകർന്നിരിക്കുന്നു. ഫാസിസ്റ്റ് ആക്രമത്തിൽ നിന്നും ഇന്ത്യൻ ഭരണഘടനയെ പ്രതിരോധിക്കാനുള്ള ഐക്യപ്പെടൽകൂടിയാണ് അത്. റിപ്പബ്ലിക്കിന്റെ ചരിത്രത്തിൽ മുൻപൊരിക്കലും സംഭവിച്ചിട്ടില്ലാത്ത വിധം തരംതാണ നിലവാരത്തിൽ ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ എത്തിയിരിക്കുന്നു.

എസ് ഐ ആറിന്റെ ഭാവി എന്തുതന്നെയായാലും, കുടിയേറ്റത്തൊഴിലാളികളുടേയും പാർശ്വവൽകൃതരുടേയും ന്യൂനപക്ഷങ്ങളുടേയും വോട്ടവകാശം കവർന്നെടുത്ത് ബിഹാർ തെരഞ്ഞെടുപ്പ് മൊത്തത്തിൽ മോഷ്ടിക്കാൻ നടത്തുന്ന ഗൂഢാലോചനയെ ബിഹാറിലെ സമ്മതിദായകരും ഇന്ത്യയൊട്ടാകെയുള്ള ജനങ്ങളും സർവ്വ ശക്തിയും ഉപയോഗിച്ച് ചെറുത്ത് തോൽപ്പിക്കുകതന്നെ ചെയ്യും. ഒരുമിച്ചു പോരാടുന്ന ജനതയെ ഒരിക്കലും തോൽപ്പിക്കാനാവില്ല.