Friday 16 December 2016



മോദിയുടെ അടിയന്തരാവസ്ഥ തള്ളിക്കളയുക   നോട്ട് റദ്ദാക്കൽ ദുരിതങ്ങൾക്കെതിരെ  ചെറുത്തു നിൽക്കുക


കേന്ദ്രത്തിൽ മോഡി സർക്കാർ അതിന്റെ ഭരണകാലാവധിയുടെ പാതിവഴി പിന്നിട്ടിരിക്കുകയാണ്. ഇക്കഴിഞ്ഞ രണ്ടര വർഷങ്ങൾ 'സ്വച്ഛ് ഭാരത്' , 'ഡിജിറ്റൽ ഇന്ത്യാ കാമ്പെയിൻ' ,'ജൻ ധൻ യോജന' തുടങ്ങിയ വിവിധ പരിപാടികളിലൂടെ ജനപ്രിയത നേടാൻ വേണ്ടി ഒരു വശത്ത് കഠിനമായി ശ്രമിച്ചപ്പോൾ , മറുവശത്ത് പാർലമെന്റിതര ശക്തിയായ സംഘ പരിവാരം സർക്കാരിന്റെ പ്രവർത്തനങ്ങളിൽ ഇതിനു മുൻപ് ഒരിക്കലും ഉണ്ടായിട്ടില്ലാത്ത വിധം ഇടപെടുന്ന അനുഭവമാണ് ജനങ്ങൾക്ക് ഉണ്ടായത്. മേൽപ്പറഞ്ഞ ശക്തികൾ അവരുടെ വിദ്വേഷ അജണ്ട ഒന്നൊന്നായി പുറത്തെടുത്തു. ലവ് ജിഹാദ് പ്രചാരണവും, ഗോ രക്ഷാ സമിതിയുടെ പേരിൽ ആക്രമണങ്ങൾ കെട്ടഴിച്ചു വിടുന്നതും, ചിന്താ സ്വാതന്ത്ര്യത്തിനെതിരെ യുൾപ്പെടെയുള്ള സദാചാര പൊലീസിംഗും എല്ലാം അതിന്റെ ഭാഗമായിരുന്നു. ഇവയ്‌ക്കെല്ലാം പ്രധാനമന്ത്രിയുടെ പരോക്ഷമോ ചിലപ്പോൾ പ്രത്യക്ഷമോ ആയ അംഗീകാരവും ഉണ്ടായിരുന്നു. വരാനിരിക്കുന്ന യു പി നിയമസഭാ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ലഭിക്കുകയാണെങ്കിൽ അത് രാജ്യസഭയിലെ തങ്ങളുടെ സ്ഥിതി മെച്ചപ്പെടുത്താൻ ഏറെ  സഹായകമാവുമെന്നും,  അതുവഴി ഭരണ ഘടന പോലും തങ്ങളാഗ്രഹിക്കുന്ന വിധത്തിൽ ഭേദഗതി ചെയ്ത് പൂർണ്ണമായും ആർ എസ് എസ് അജണ്ട നടപ്പാക്കാൻ കഴിയുമെന്നും ബി ജെ പി നേതൃത്വം കണക്കുകൂട്ടുന്നു . ഇത്തരമൊരു ലക്ഷ്യം നേടിയെടുക്കാനുള്ള വെപ്രാളവും ധൃതിയും ആണ് സർക്കാരിന്റെ ഇയ്യിടത്തെ ഓരോ പ്രവർത്തനത്തിലും മുഴച്ചു നിൽക്കുന്നതായി കാണുന്നത്.
സമീപകാലത്ത് രാജ്യത്ത് നടന്നത്‌  രണ്ട് "സർജ്ജിക്കൽ സ്ട്രൈക്ക്"കൾ  ആയിരുന്നു.അവയിൽ ഒന്ന് നിയന്ത്രണരേഖയിലെ ഭീകരവാദികളെ തുടച്ചുനീക്കാൻ ആയിരുന്നുവെന്ന് അധികാരികൾ അവകാശപ്പെട്ടപ്പോൾ മറ്റേത് രാജ്യത്തിനകത്തെ കള്ളപ്പണക്കാർക്ക് എതിരായുള്ള നടപടിയാണെന്ന് അവർ അവകാശപ്പെട്ടു. എന്നാൽ ഈ രണ്ട് നടപടികളും പ്രഖ്യാപിത ലക്ഷ്യം നേടുന്നതിൽ ദയനീയപരാജയമായിരുന്നു. ഉറിയിലെ ഇന്ത്യൻ സൈനികത്താവളത്തിനു നേർക്കുണ്ടായ ഭീകരാക്രമണത്തിന് ശേഷം നഗ്രോട്ടയിലുണ്ടായ  വേറൊരു ആക്രമണത്തിൽ  ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടതുപോലുള്ള സംഭവങ്ങൾക്ക് കുറവൊന്നും ഉണ്ടായില്ല. സംഘ് പരിവാർ ആകട്ടെ, ഈ സംഭവങ്ങളെയെയെല്ലാം ജിംഗോ
യിസത്തെ വളർത്താൻ വേണ്ടിയാണ് ഉപയോഗിക്കുന്നത്.  സർക്കാരിനോടുള്ള വിയോജിപ്പിന്റെയോ ,ജനങ്ങളനുഭവിക്കുന്ന യഥാർത്ഥ ദുരിതങ്ങൾ നിമിത്തമായുണ്ടായ അസംതൃപ്തിയുടെയോ ഏത് പ്രകടനത്തേയും ദേശതാല്പര്യങ്ങൾക്കു വിരുദ്ധമെന്ന നിലയിൽ ചിത്രീകരിക്കാൻ വേണ്ടി അതിർത്തിയിലെ സൈനികരുടെ ജീവത്യാഗത്തിന്റെ കഥ ചൂണ്ടിക്കാട്ടി വിമർശകരുടെ വായ അടപ്പിക്കാൻ ആണ് തൽപ്പരകക്ഷികൾ ശ്രമിക്കുന്നത്. 

രണ്ടാമത്തെ 'സർജിക്കൽ സ്ട്രൈക്ക്' വന്നത് 1000 ,500 രൂപാ നോട്ടുകൾ പൊടുന്നനെ റദ്ദാക്കിയതിലൂടെയാണ്. സാധാരണക്കാരിൽ ഒട്ടേറെ വേദനകളും പ്രയാസങ്ങളും അടിച്ചേൽപ്പിച്ച ഈ നീക്കത്തിന് ശേഷം പകരം നോട്ടുകൾ ആവശ്യത്തിന് എത്താതിരുന്നതുമൂലം നേരിട്ടുള്ള പണമിടപാടുകളെ മാത്രം ആശ്രയിച്ചു കഴിയുന്ന എല്ലാ മേഖലകളിലും ദുരിതങ്ങൾ തുടരുകയാണ്. ജനസംഖ്യയുടെ പത്തിൽ ഒൻപതു ഭാഗവും പണദൗർലഭ്യം മൂലം നെട്ടോട്ടം ഓടുന്ന ഇപ്പോഴത്തെ അവസ്ഥ കൂടുതൽ വലിയ സാമ്പത്തിക പ്രതിസന്ധികളിലേയ്ക്കാണ്  രാജ്യത്തെ വലിച്ചിഴച്ചിരി
ക്കുന്നത് എന്ന് ഉറപ്പാണ്. തൊഴിലില്ലായ്മയും, ഉൽപ്പാദന മാന്ദ്യവും, വരുമാനത്തിലെ  ഗണ്യമായ നഷ്ടങ്ങളും , നിത്യോപയോഗത്തിനും ജീവസന്ധാരണത്തിനും ഒഴിച്ചുകൂടാനാവാത്ത വസ്തുക്കൾ പോലും വാങ്ങാൻ കഴിയാത്ത സ്ഥിതിയും എല്ലാം ഉൾപ്പെടുന്ന ഒരു വാൻ പ്രതിസന്ധിയാണ് അത്. ആദ്യ ദിവസങ്ങളിൽ കുറച്ചു അസൗകര്യങ്ങളൊക്കെ രാജ്യതാൽപ്പര്യത്തിനു വേണ്ടി ജനങ്ങൾ സഹിക്കേണ്ടിവരും എന്ന് പറഞ്ഞ  സർക്കാർ , ഈ നടപടി മൂലം ഇപ്പോൾത്തന്നെ സംഭവിച്ചു കഴിഞ്ഞതും ഇനിയും ഏറെ നാൾ തുടരാൻ സാധ്യതയുള്ളതുമായ അപരിഹാര്യമായ ദുരിതങ്ങളെക്കുറിച്ചു ഒന്നും മിണ്ടുന്നില്ല.

നോട്ട് റദ്ദാക്കലിന്റെ ഉദ്ദേശ്യലക്ഷ്യമായി ആദ്യം സർക്കാർ പറഞ്ഞത് കള്ളപ്പണവേട്ടയും കള്ളനോട്ടുകൾ മരവിപ്പിക്കലും ആയിരുന്നു. പക്ഷെ, അവയെല്ലാം വെറും ഒഴിവുകഴിവുകളാണെന്നു ഇപ്പോൾ വ്യക്തമായി. കള്ളപ്പണത്തിന്റെ കാര്യത്തിൽ ആണെങ്കിൽ , നേരത്തെ ഉണ്ടായിരുന്ന സ്‌കീം പ്രകാരം വെളിപ്പെടുത്തുന്ന കള്ളപ്പണത്തിൽനിന്നും സർക്കാർ പിടിച്ചെടുക്കുന്ന തുകയുടെ തോത് വെറും അഞ്ചു ശതമാനം ഉയർത്തുകമാത്രമാണ് ഫലത്തിൽ സർക്കാർ ചെയ്തിരിക്കുന്നത്. തന്റെ പക്കൽ 13,800 കോടി രൂപയുടെ കള്ളപ്പണമുള്ളതായി  വെളിപ്പെടുത്തിയ മഹേഷ് ഷായെപ്പോലുള്ള അനേകം പേർ തുറന്നു സമ്മതിച്ചതു പോലെ, ഈ തുകകൾ ഏറെയും രാഷ്ട്രീയമായി വലിയ സ്വാധീനമുള്ള പാർട്ടിനേതാക്കന്മാരുടേയും വൻകിട ബിസിനസ്സുകാരുടേയും  അവിഹിതമായ ബിനാമി സമ്പാദ്യങ്ങൾ ആയിരുന്നു. നവംബർ 8 നു ഉണ്ടായ റദ്ദാക്കൽ പ്രഖ്യാപനത്തിനു തൊട്ട് മുൻപുള്ള ദിവസങ്ങളിൽ ബി ജെ പി യുമായി നേരിട്ട് ബന്ധപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന ഭൂമി വാങ്ങിക്കലുകളുടെയും 1000, 500 രൂപാ നോട്ടുകളുടെ കൂമ്പാരങ്ങൾ ബാങ്കുകളിൽ നിക്ഷേപിക്കപ്പെട്ടതിന്റെയും കഥ ഇപ്പോൾ നമുക്ക് അറിയാം. പണം പിൻവലിക്കുന്നതിന് കടുത്ത നിയന്ത്രണങ്ങൾ നിലവിൽ വന്ന ശേഷവും പുതിയ രണ്ടായിരം രൂപയുടെ നോട്ടുകൾ അനവധി ലക്ഷങ്ങളും കോടികളുമായി ബി ജെ പി നേതാക്കന്മാരുടെ കയ്യിൽ  എത്തിയത്‌ എങ്ങനെ എന്ന് ഇനിയും വിശദീകരിക്കപ്പെട്ടിട്ടില്ല. ചെലവിനുള്ള പണം പോലും സ്വന്തം ബാങ്ക് നിക്ഷേപങ്ങളിൽനിന്നു എടുക്കാനാകാത്തതിനാൽ  സാധാരണ ജനങ്ങൾ വിവാഹച്ചടങ്ങുകളും സൽക്കാരങ്ങളും നീട്ടിവെക്കാനും അത്യാവശ്യ ചികിത്സകൾ പോലും മാറ്റിവെക്കാനും നിർബന്ധിതരാവുമ്പോഴാണ് ജനാർദ്ദന റെഡ്‌ഡിയേയും നിതിൻ ഗഡ്‌കാരിയെയും പോലുള്ളവർ രാജകീയമായ ആർഭാടത്തോടെ വിവാഹവും വിരുന്നു സൽക്കാരങ്ങളും നടത്തുന്നത്!

മതിയായ തയ്യാറെടുപ്പുകൾ ഒന്നുമില്ലാതെ നോട്ട് റദ്ദാക്കൽ അടിച്ചേൽപ്പിച്ച മോദി സർക്കാരിന്റെ  നടപടിയെ രാജ്യമാകെ വിമർശിച്ചപ്പോഴും മോദിയുടെ ധനമന്ത്രി അവകാശപ്പെട്ടത് ഇതിനേക്കാൾ നല്ല തയ്യാറെടുപ്പുകൾ സാധ്യമല്ലായിരുന്നെന്നായിരുന്നു. മോദിയാകട്ടെ, ഇത്തരം പരാതികൾ പറയുന്നവർ കള്ളപ്പണം പൂഴ്ത്തിവെക്കാനാവാത്തതു മൂലമുള്ള ബുദ്ധിമുട്ടുകളെക്കുറിച്ചാണ് പറയുന്നതെന്ന് കളിയാക്കി.  കറൻസികൾ ആയി സൂക്ഷിക്കപ്പെട്ട കള്ളപ്പണത്തിന്റെ അളവിനെക്കുറിച്ചുണ്ടായ   പെരുപ്പിച്ച അവകാശവാദങ്ങൾ  അടിസ്ഥാനരഹിതമാണെന്നു തെളിയിച്ചുകൊണ്ട്,   ഇപ്പോൾ റദ്ദാക്കിയ കറൻസികൾ ഏതാണ്ട് മുഴുവനും ബാങ്കുകളിൽ തിരികെ എത്തിയപ്പോൾ മോദി പറയുന്നത് ജൻധൻ യോജന പ്രകാരം ലഭ്യമാക്കപ്പെട്ട പൂജ്യം ബാലൻസ് അക്കൗണ്ടുകൾ കള്ളപ്പണം വെളുപ്പിക്കാൻ വേണ്ടി ദുരുപയോഗം ചെയ്യപ്പെട്ടിരിക്കാമെന്നാണ്. വളർന്നുവരുന്ന സാമ്പത്തിക അസമത്വങ്ങൾക്കും അഴിമതിയ്ക്കും എതിരെയുള്ള പാവപ്പെട്ടവരുടെ രോഷത്തെ മുതലെടുത്തുകൊണ്ട് അവരുടെ രക്ഷയ്ക്കാണ് നോട്ടു റദ്ദാക്കൽ നടപടി എന്ന് മോദി അവകാശപ്പെടുന്നതും ദരിദ്രരുടെ മേൽ യഥേഷ്ടം മേൽപ്പറഞ്ഞ തരത്തിലുള്ള  അവഹേളനങ്ങൾ ചൊരിഞ്ഞുകൊണ്ടും അവരെ കൂടുതൽ ദുരിതത്തിൽ ആഴ്ത്തിയുമാണ് . 

വലിയ നോട്ടുകൾ റദ്ദാക്കിയതിനു പിന്നിലെ മുഖ്യ താൽപ്പര്യങ്ങളിൽ ഒന്ന്   കോർപ്പറേറ്റ് സ്ഥാപനങ്ങളും ബിജെപി രാജ്യ സഭാംഗമാക്കിയ വിജയ് മല്ല്യയെ പ്പോലുള്ള വൻകിട സാമ്പത്തികക്കുറ്റവാളികളും ചേർന്ന് കൊള്ള നടത്തി പ്രതിസന്ധിയിലാക്കിയ പൊതുമേഖലാ ബാങ്കുകളെ  പണം നൽകി സഹായിക്കൽ ആണെന്ന് കാണാൻ കഴിയും. കഴിഞ്ഞ ഏതാനും വർഷങ്ങളിൽ മേൽപ്പറഞ്ഞ വിഭാഗങ്ങൾ ബാങ്കുകൾക്ക് വരുത്തിവെച്ച കിട്ടാക്കടങ്ങൾ മൊത്തം 11  ലക്ഷം കോടി രൂപയാണ്. ഇവ ഘട്ടം ഘട്ടമായും, ആസൂത്രിതമായും എഴുതിത്തള്ളാൻ ഉള്ള നീക്കം സർക്കാർ തുടങ്ങിക്കഴിഞ്ഞു. സാധാരണക്കാരുടെ പണം പിടിച്ചെടുത്തു നൽകി ബാങ്കുകളെ പ്രതിസന്ധിയിൽ നിന്നും തൽക്കാലം കരകേറ്റുക, തിരിച്ചടവിന് യാതൊരു ഉറപ്പുമില്ലാത്ത വായ്‌പകൾ ആയി അഴിമതിക്കാർക്കും അതി സമ്പന്നർക്കും ആ പണം പിന്നേയും വിതരണം ചെയ്യുക എന്നതാണ് നയം. ബാങ്കുകളിലേക്ക് പണം എത്തിക്കുക എന്നതിന് പുറമെ, ഡിജിറ്റൽ ഇന്ത്യാ കാംപേയിനെ മുന്നോട്ടു തള്ളിക്കൊണ്ട് സാമ്പത്തികവ്യവസ്ഥയുടെ  കോർപ്പറേറ്റ് അനുകൂലമായ അഴിച്ചുപണിക്ക് ആക്കം വർദ്ധിപ്പിക്കുക എന്ന ലക്‌ഷ്യം കൂടി നോട്ട് റദ്ദാക്കൽ നടപടിക്ക് ഉണ്ട്. ചെറുകിട കാർഷിക പ്രവർത്തനങ്ങളും വ്യാപാരവും വ്യവസായങ്ങളും അനൗപചാരിക മേഖലകളിലെ തൊഴിലുകളും അടക്കം നിലനിൽക്കാൻ പ്രയാസമായ വിധത്തിൽ സാമ്പത്തികജീവിതത്തിന്റെ സമസ്ത മേഖലകളും കോർപ്പറേറ്റ് ആക്രമണത്തിന് വിട്ടുകൊടുക്കുന്നതിന്റെ ഭാഗമാണ് അത്.

 എല്ലാ സൂചനകളും വിരൽ ചൂണ്ടുന്നത് ഒരു അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യത്തിലേക്ക് മോദി ഇന്ത്യയെ  ഇപ്പോൾ വലിച്ചിഴച്ചിരിക്കുന്നു എന്നാണ്. പോലീസ് അടിച്ചമർത്തൽ സാർവത്രികമായിരിക്കുന്നു. ഭോപ്പാൽ സെൻട്രൽ ജെയിൽ ചാടിയ ശേഷം രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പോലീസുമായി ഏറ്റുമുട്ടിയതിനെത്തുടർന്നാണ് എട്ടു വിചാരണത്തടവുകാർ വെടിയേറ്റ് മരിച്ചതെന്ന് പറഞ്ഞു ഭോപ്പാലിൽ പട്ടാപ്പകൽ നടന്ന വ്യാജ ഏറ്റുമുട്ടൽക്കൊലപാതകങ്ങളെ സർക്കാർ ന്യായീകരിച്ചു. അതുപോലെ ബർഖാഗാവിൽ കുടിയൊഴിപ്പിക്കലിനെതിരെ പ്രതിഷേധിക്കുകയായിരുന്നവർക്കെതിരെ പോലീസ് പാതിരാത്രിയിൽ  ആക്രമണം നടത്തിയതും ന്യായീകരിക്കാനുള്ള ശ്രമം സർക്കാർ നടത്തി. കാശ്മീരി ജനതയുടെ ദേശീയ സ്വയം നിർണ്ണയാധികാരത്തിനുള്ള സമരത്തെ ഒരു യുദ്ധത്തിന്റെ തലത്തിലേക്ക് വളർത്തിയ സമീപകാല ഭരണകൂട നയങ്ങളും ഒരു പോലീസ് സ്റ്റേറ്റിന്റെ ആവിർഭാവത്തെയാണ് വിളിച്ചറിയിക്കുന്നത്.

മാദ്ധ്യമ സ്വാതന്ത്ര്യത്തിന്നും പൗരന്മാരുടെ ആവിഷ്കാര സ്വാതന്ത്ര്യത്തിനും നേരെ ഭരണകൂട ആക്രമണങ്ങൾ വർധിച്ചുവരികയാണ്. പാർലമെന്റിനോട് അവഗണനയും നിരുത്തരവാദിത്വവും കാട്ടുന്ന സമീപനങ്ങൾ പ്രധാനമന്ത്രിയിൽ നിന്നും അദ്ദേഹത്തിന്റെ കൂട്ടാളികളായ മന്ത്രിമാരിൽനിന്നും അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്നു. സർക്കാരിൽ നിന്നും അതിന്റെ ഉപദേഷ്ടാക്കളിൽനിന്നും   പൊതുജനങ്ങൾക്ക്
ദിവസേനയെന്നോണം ലഭിക്കുന്ന ഉപദേശങ്ങളും ഉദ്ബോധനങ്ങളും ഇന്ദിരാ ഗാന്ധിയുടെ അടിയന്തരാവസ്ഥാ വാഴ്ചയുടെ ദിനങ്ങളെ ഓർമ്മിപ്പിക്കുന്നവയാണ്.


തീർച്ചയായും ഇപ്പോഴത്തേത്  പ്രഖ്യാപിതമോ,ഔപചാരികമോ ആയ അടിയന്തരാവസ്ഥയല്ല. 

എന്നാൽ, അതിലുമപ്പുറം, 1975 ൽ ഇന്ദിരയും സഞ്ജയ് ഗാന്ധിയും ചേർന്ന് നടപ്പാക്കിയ അടിയന്തരാവസ്ഥയുമായി ശ്രദ്ധേയമായ ചില വ്യത്യാസങ്ങൾ കാണാവുന്നതാണ്. സാമ്പത്തിക ഉള്ളടക്കമുള്ള അന്നത്തെ രാഷ്ട്രീയ വ്യവഹാരങ്ങളാകെ പൊതുമേഖലയെ ശക്തിപ്പെടുത്തൽ ,  ,ഭൂപരിഷ്കരണം, സോഷ്യലിസ്റ്റ് ഉള്ളടക്കത്തോടെയുള്ള ക്ഷേമ പരിപാടികൾ നടപ്പാക്കൽ തുടങ്ങിയ വിഷയങ്ങൾ അടങ്ങുന്നവയായിരുന്നുവെങ്കിൽ ഇന്ന് അവയുടെ സ്ഥാനത്തുള്ളത് ഭൂമി ഏറ്റെടുക്കൽ, സ്വതന്ത്ര കമ്പോളം , കോർപ്പറേറ്റ് കൾ നിശ്ചയിക്കുന്ന 'വികസനം' തുടങ്ങിയ സംഗതികളാണ്. അന്നത്തെ വിദേശ നയം ഇന്ത്യയും സോവിയറ്റ് യൂണിയനും തമ്മിലുള്ള സഹകരണത്തിൽ ഊന്നുന്ന ഒന്നായിരുന്നുവെങ്കിൽ ഇന്ന് അത് അമേരിക്കയും ഇസ്രയേ ലുമായുള്ള തന്ത്രപരമായ കൂട്ടായ്മയിൽ അധിഷ്ഠിതമാണ്. അമേരിക്കൻ പ്രസിഡന്റ് ആയി ഡോണാൾഡ്‌ ട്രംപ് തെരഞ്ഞെടുക്കപ്പെട്ടതോടെ, വർണ്ണവെറിയും ഇസ്ലാമോഫോബിയയും   അഭൂതപൂർവമായ വിധം മറയില്ലാതെ ഒത്തുചേരുന്ന ഒരു വാഴ്ചയാണ് അവിടെ കാണാൻ പോകുന്നത് . അതുപോലെ ,   ട്രംപിന്റെ നേതൃത്വത്തിൽ വരാനിരിക്കുന്ന അമേരിക്കൻ ഭരണകൂടം  'ഭീകരതയ്‌ക്കെതിരായ യുദ്ധ'ത്തിന്റെ  ലക്ഷ്യം ഉന്നയിച്ചുകൊണ്ട് മോദി ഗവൺമെന്റുമായി സഹകരിക്കുന്നതിന് അടിസ്ഥാനമായ പൊതുഘടകം ആകുന്നതും ഇസ്ലാമോഫോബിയ ആയിരിക്കും . ഇന്ദിരാ ഗാന്ധിയുടെ കാലത്തെ അടിയന്തരാവസ്ഥയിൽ നിന്നുമുള്ള മറ്റൊരു പ്രധാനപ്പെട്ട വ്യത്യാസം, അന്ന് ഭരണഘടനാ ബാഹ്യമായ ക്ലിക് ആയി പ്രവർത്തിച്ചത് സഞ്ജയ് ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഒരു സംഘം യൂത്ത് കോൺഗ്രസ് കാരായിരുന്നുവെങ്കിൽ മോദിയുടെ അടിയന്തരാവസ്ഥ നടപ്പാക്കാൻ ഇന്ന്  സംഘപരിവാർ മൊത്തമായി രംഗത്തിറങ്ങുന്നുവെന്നതാണ്. ആർ എസ് എസും അതിന്റെ അനുബന്ധ സംഘടനകളും സർക്കാർ നയങ്ങൾ നേരിട്ട് പ്രഖ്യാപിക്കുകയും നടപ്പാക്കുകയും ചെയ്യുകയും , അതിനെ ക്രമസമാധാന പാലനത്തിലെ  "സാധാരണ നില" ആയി കണക്കാക്കാൻ മോഡിയും കൂട്ടാളികളും രാജ്യത്തിലെ പൗരന്മാരോട് ആവശ്യപ്പെടുകയും ചെയ്യുന്ന ഒരവസ്ഥയാണ് ഉള്ളത്. ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാനത്തിലെന്നതിലേറെ കോർപ്പറേറ്റ് താൽപ്പര്യങ്ങളും ആർ എസ് എസ് അജണ്ടയും പരസ്പരപൂരകമാവും വിധത്തിൽ കോർത്തിണക്കിയ ഒരു ചട്ടക്കൂടിനാൽ ഉൽഗ്രഥിക്കപ്പെട്ട നിലയിലാണ് മോഡി സർക്കാർ പ്രവർത്തിക്കുന്നത്.
 സായുധ സേനാവിഭാഗങ്ങൾ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന് വിധേയപ്പെട്ടിരിക്കണം എന്നത് ഏതൊരു ജനാധിപത്യ സംവിധാനത്തിലും അംഗീകൃതമായ ഒരു തത്വമാണ്. എന്നാൽ സായുധ സേനാ വിഭാഗങ്ങളുടെ പ്രവർത്തനങ്ങളിൽ  രാഷ്ട്രീയമായ ഇടപെടൽ നടത്തുന്ന മോഡി സർക്കാരിന്റെ നയം അതുപോലെയുള്ളതല്ല. ജനറൽ ബിപിൻ റാവത്തിനെ പുതിയ കരസേനാമേധാവിയായി നിയോഗിച്ചത് മൂന്നു ഉദ്യോഗസ്ഥരുടെ സീനിയോറിട്ടിയെ മറികടന്നായിരുന്നു എന്ന വസ്തുത ഗൗരവമായി കാണേണ്ടതാണ്. സായുധ സേനയ്ക്ക് നിയമാനുസൃതമായി ലഭ്യമാകുന്ന സ്വാഭാവിക   സ്വയം ഭരണാധികാരത്തിലുള്ള രാഷ്ട്രീയ കൈകടത്തലിനെയാണ് ഇത് സൂചിപ്പിക്കുന്നത്.

 തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ അവരുടെ ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിന്റെ ഭാഗമായി അധികാരങ്ങൾ വിനിയോഗിക്കുന്നത് പോലെയല്ല മോഡി ഭരണത്തിൽ ഉണ്ടായിരിക്കുന്ന ഇപ്പോഴത്തെ  അമിതാധികാരകേന്ദ്രീകരണം. രാജ്യതാല്പര്യങ്ങളും ആഭ്യന്തര സുരക്ഷിതത്വവുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനങ്ങൾ എടുക്കുന്നത് ഭരണഘടനാബാഹ്യമായ ക്ലിക്കുകൾ ആണ് എന്ന അവസ്ഥ പഴയ അടിയന്തരാവസ്ഥയ്ക്ക് സമാനമാണ്. 


ജുഡീഷ്യറിയിലെ നിയമനങ്ങളുടെ കാര്യത്തിലും മേൽപ്പറഞ്ഞവിധത്തിൽ ഭരണഘടനാബാഹ്യമായി ഇടപെടാൻ മോദി ഗവണ്മെന്റ് എല്ലാ കരുനീക്കങ്ങളും നടത്തുകയാണ്. ഇപ്പോഴുള്ള  കൊളീജിയം സിസ്റ്റത്തിന് പകരം ഒരു നാഷണൽ ജുഡീഷ്യൽ അപ്പോയിന്റ്മെന്റ് കമ്മീഷൻ സർക്കാർ കൊണ്ടുവന്നപ്പോൾ അതിന്റെ ഭരണഘടനാസാധുത  സുപ്രീം കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടതിനെത്തുടർന്നു പ്രസ്തുത കമ്മീഷനെ സുപ്രീം കോടതി  റദ്ദാക്കിയെങ്കിലും,  കൊളീജിയത്തിന്റെ പരിഗണനയ്ക്കു  സമർപ്പിക്കപ്പെട്ട ജുഡീഷ്യൽ നിയമനനിർദ്ദേശങ്ങൾ   സർക്കാരിന് തൃപ്തികരമല്ലെന്ന് തോന്നുന്ന പക്ഷം പുനഃപരിശോധനയ്ക്കുവേണ്ടി തിരിച്ചയക്കാമെന്ന വ്യവസ്ഥയുണ്ട്. ഈ വ്യവസ്ഥയുടെ ദുരുപയോഗം മൂലം, കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ സർക്കാർ കൊളീജിയത്തിന്റെ പുനഃപരിഗണനയ്‌ക്കു വിട്ടതുമൂലം 43  ഹൈക്കോടതി ജഡ്ജിമാരുടെ നിയമനങ്ങൾ സുപ്രീംകോടതിയുടെ അംഗീകാരം ഉണ്ടായിട്ടും നിയമനമുണ്ടാകാതെ കാത്തുകെട്ടിക്കിടക്കുകയാണ് എന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ഇയ്യിടെ വെളിപ്പെടുത്തി.
നിയമ- നീതിന്യായ  വകുപ്പിലെ സ്റ്റേറ്റ് പദവിയിലുള്ള ഒരു മന്ത്രിയായ പി പി ചൗധരി അടുത്തയിടെ ഒരു ദിന പത്രവുമായി നടത്തിയ അഭിമുഖത്തിൽ നടത്തിയ അഭിപ്രായപ്രകടനം ആശങ്കാജനകമാണ്: "നിർദ്ദിഷ്ട ജുഡീഷ്യൽ നിയമനങ്ങൾ ദേശ സുരക്ഷാ താല്പര്യത്തിനു വിരുദ്ധമെന്ന് തോന്നുന്ന പക്ഷം സർക്കാർ തിരിച്ചയക്കുകയാണെങ്കിൽ സുപ്രീം കോടതി അത് അംഗീകരിക്കാൻ ബാധ്യസ്ഥമാണ്" എന്നായിരുന്നു അത് . 43 ജഡ്ജിമാർ ദേശസുരക്ഷാ  താല്പര്യങ്ങളാൽ ഹൈക്കോടതിയിൽ നിയമിക്കാൻ അയോഗ്യരാനിന്നു സർക്കാർ കണ്ടെത്തിയിരിക്കുന്നു! വിദ്യാർത്ഥി സമരങ്ങൾ നയിക്കുന്നവർക്കും  പരിസ്ഥിതി പ്രസ്ഥാനങ്ങൾക്ക് നേതൃത്വം നല്കുന്നവർക്കും ശേഷം ഇപ്പോൾ സുപ്രീംകോടതിയുടെ കൊളീജിയം യോഗ്യരായി കണ്ടെത്തിയ 43 ജഡ്ജിമാരും ദേശവിരുദ്ധരുടെ പട്ടികയിൽ സ്ഥാനം പിടിച്ചിരിക്കുന്നു!  സിനിമാ ഹാളുകളിൽ ദേശീയഗാനം നിർബന്ധമാക്കുകയും, എഴുന്നേറ്റു നിൽക്കാത്തവരെ  കണ്ടെത്തി കയ്യോടെ പിടികൂടി ജെയിലിൽ അയക്കണമെന്നു ഉത്തരവിടുകയും ചെയ്യുന്നവരെപ്പോലുള്ള  ജഡ്ജിമാർ "ദേശസുരക്ഷ കാക്കുന്നവർ" എങ്കിൽ പൗരന്മാരുടെ ഭരണഘടനാപരമായ സ്വാതന്ത്ര്യങ്ങൾക്ക് നിയമാനുസൃത സംരക്ഷണം നൽകാൻ ആഗ്രഹിക്കുന്ന ജഡ്ജിമാരെല്ലാം "ദേശ വിരുദ്ധർ" ആകുമോ?  രാഷ്ട്രീയമായി  വിയോജിക്കുന്നവരെയെല്ലാം  ദേശസുരക്ഷയുടെ പേര് പറഞ്ഞു ഒതുക്കാൻ ആവർത്തിച്ചു ശ്രമിച്ച ശേഷം മോദി സർക്കാർ  "ദേശീയ സുരക്ഷ"യുടെ ന്യായം പറഞ്ഞു ഇപ്പോൾ ശ്രമിക്കുന്നത് വിശ്വസ്ത   വിധേയരായ ജഡ്ജിമാരെക്കൊണ്ട് നിറയ്ക്കപ്പെടും വിധം ജുഡീഷ്യറിയുടെ ഉന്നത തലങ്ങളിൽ ഒരു അഴിച്ചു പണി നടത്താനാണ്. ജുഡീഷ്യറിയുടെ ഭരണഘടനാപരമായ സ്വതന്ത്ര പദവിയെ അപകടപ്പെടുത്തുന്ന ഈ നീക്കങ്ങൾ ഫാസിസത്തിലേക്കുള്ള കാൽ വെപ്പുകൾ എന്ന നിലക്ക് അത്യന്തം ഗൗരവമുള്ളതാണ്.

തീർച്ചയായും ഇന്ത്യൻ ജനത ഈ അപകടം തിരിച്ചറിഞ്ഞത്തിന്റെ വ്യക്തമായ സൂചനകൾ അടുത്ത കാലത്ത് ഉണ്ടായിട്ടുണ്ട്. മോദി സർക്കാർ കൊണ്ടുവന്ന ഭൂമി ഏറ്റെടുക്കൽ ഓർഡിനൻസ് കർഷക ജനസാമാന്യത്തിന്റെ കടുത്ത പ്രതിരോധം മൂലം നിയമമാക്കി മാറ്റാൻ കഴിയാതെ ഉപേക്ഷിക്കേണ്ടിവന്നത് അതിന്നു ഉദാഹരണമാണ്. പ്രതിഷേധിക്കുന്ന വിദ്യാർത്ഥി സമൂഹത്തിനും ബുദ്ധിജീവി വിഭാഗങ്ങൾക്കുമെതിരെ രാജ്യദ്രോഹ നിയമം ഉപയോഗിച്ചു അടിച്ചമർത്താനുള്ള ഭരണകൂടത്തിന്റെ അടവിനേയും ഒരു പരിധിവരെ ചെറുത്തു തോൽപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഉനയിൽ നാല് ദലിത് യുവാക്കൾക്കെതിരെയുണ്ടായ മൃഗീയമായ സംഘ് പരിവാർ ആക്രമണത്തെത്തുടർന്നു ഗുജറാത്തിലും രാജ്യവ്യാപകവും ആയി
ജനാധിപത്യ  ശക്തികളുടെ മുൻകൈയിൽ ഉണ്ടായ അഭൂതപൂർവ്വമായ ദലിത് ജനമുന്നേറ്റവും സംഘ് പരിവാർ ആധിപത്യത്തിന്നെതിരെയുള്ള  ശ്രദ്ധേയമായ ജനകീയ പ്രതിരോധമാണ് .

വിപ്ലവകാരികളായ കമ്മ്യൂണിസ്റ്റുകാരുടെ മുന്നിൽ ഇന്നുള്ള കടമ വിവിധ മേഖലകളിൽ ഇന്ന് സംഭവിച്ചു കൊണ്ടിരിക്കുന്ന ജനകീയ ചെറുത്തു  നിൽപ്പുകളെ മോദി ഭരണത്തിനെതിരെയുള്ള  ഏകോപിതമായ ഒരു വമ്പിച്ച   ബഹുജനമുന്നേറ്റമാക്കിത്തതീർക്കാനുള്ള പരിശ്രമം ഏറ്റെടുക്കൽ ആണ്. ചരിത്രപ്രധാനമായ നക്സൽബാരി  കർഷക ബഹുജന ഉയിർത്തെഴുന്നേൽപ്പിന്റെ അൻപതാം വാർഷികം ആചരിക്കുന്ന ഈ അവസരത്തിൽ കോർപ്പറേറ്റ്- വർഗ്ഗീയ ഭീഷണിയിൽ നിന്നും രാജ്യത്തെ രക്ഷിക്കുക എന്ന മുദ്രാവാക്യം നമ്മൾ ഏറ്റെടുക്കുന്നു.


No comments:

Post a Comment