Monday 11 December 2017

സി പി ഐ (എം എൽ ) കർണ്ണാടക

സംസ്ഥാന സമ്മേളനം

സി പി ഐ എം എൽ പ്രഥമ സംസ്ഥാന സമ്മേളനം ഡിസംബർ 2 ,3 തീയതികളിൽ ബെംഗളൂരുവിൽ നടന്നു. ബെംഗളൂരു, ദാവൺഗെരെ, കൊപ്പൽ , മംഗലൂരു ,ബെല്ലാരി , മൈസൂരു തുടങ്ങിയ ജില്ലകളിൽനിന്നെത്തിയ പ്രതിനിധികൾക്ക് പുറമേ ,കേരളം, തമിഴ്നാട് ,ആന്ധ്രാ പ്രദേശ് എന്നീ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ചു എത്തിയ അതിഥികളും സമ്മേളനത്തിൽ ഭാഗഭാക്കുകളായി. ആന്ധ്രാ പ്രദേശിൽനിന്നുള്ള സഖാവ് മൂർത്തിയെ  കേന്ദ്ര നിരീക്ഷകനായി പാർട്ടി നിയോഗിച്ചിരുന്നു. സഖാക്കൾ ലക്ഷ്മീനാരായണ ,നിർമല, ജവരൈയ്യ , രാമപ്പ ,ഭരത് എന്നിവരടങ്ങുന്ന ഒരു പ്രസീഡിയം യോഗനടപടികൾ നിയന്ത്രിച്ചു.

വിപ്ലവ മുദ്രാവാക്യങ്ങൾ അലയടിച്ച അന്തരീക്ഷത്തിൽ മുതിർന്ന സഖാവ് ഇന്ദ്രാണി പതാകയുയർത്തിയതോടെ ആരംഭിച്ച സംസ്ഥാന സമ്മേളനം ഔപചാരികമായി ഉൽഘാടനം ചെയ്തത് പാർട്ടി  ദേശീയ ജനറൽ സെക്രട്ടറി സഖാവ് ദീപങ്കർ ഭട്ടാചാര്യയായിരുന്നു. നിലവിലുള്ള സാഹചര്യത്തിൽ സംസ്ഥാനത്ത് പാർട്ടി ഏറ്റെടുക്കേണ്ട അടിയന്തര കടമകളെക്കുറിച്ചും നേരിടാനുള്ള വെല്ലുവിളികളെക്കുറിച്ചും ഉള്ള ഒരു രൂപരേഖയിലൂന്നിക്കൊണ്ടാണ് സഖാവ് പ്രതിനിധികളെ അഭിസംബോധന ചെയ്തത്. കഴിഞ്ഞ മൂന്നു ദശാബ്ദക്കാലത്തിനിടയിൽ പാർട്ടിക്ക് കർണ്ണാടകത്തിൽ ഉണ്ടായിട്ടുള്ള വളർച്ചയിൽ സഖാക്കൾ ശങ്കർ, ഗുരുമൂർത്തി, ശിവരാമൻ, നാരായൺ സിംഗ് എന്നിവർ നൽകിയ വിപ്ലവകരമായ നേതൃത്വത്തെയും പങ്കിനെയും സഖാവ് സഖാവ് ദീപങ്കർ എടുത്തുപറഞ്ഞു. പാർട്ടിക്ക് സമീപകാലത്ത് സംസ്ഥാനത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന വളർച്ച മേൽപ്പറഞ്ഞ സഖാക്കളുടെ ദീർഘകാലത്തെ പ്രവർത്തനങ്ങളുടെ പരിണിത ഫലമാണെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. ഏറ്റവും മർദ്ദിതരായ ജനങ്ങൾ സംഘടിക്കുകയും പോരാടുകയും ചെയ്യുമ്പോൾ അതിശക്തരായ ശത്രുക്കൾ  പോലും പരാജയപ്പെടുമെന്നാണ് നവംബർ വിപ്ലവത്തിന്റെയും നക്സൽ ബാരി ഉയിർത്തെണീപ്പിന്റെയും നൂറും  അൻപതും വർഷത്തെ മഹത്തയ പോരാട്ട പാരമ്പര്യങ്ങൾ നമ്മെ ഓർമ്മിപ്പിക്കുന്നതെന്നു സഖാവ് ചൂണ്ടിക്കാട്ടി. വിപ്ലവപ്രവർത്തനങ്ങളിലൂടെയുള്ള  പാർട്ടിയുടെ സ്വതന്ത്രമായ വികാസത്തെ  ഉപേക്ഷിക്കാതെതന്നെ ജനകീയസമരങ്ങളിലൂടെ ഐക്യത്തിന്റെയും ഏകോപനത്തിന്റെയും വഴികൾ കണ്ടെത്തനാണ് ഇന്നത്തെ സാഹചര്യം ആവശ്യപ്പെടുന്നത്. ജാതിനിർമ്മൂലനം എന്ന അംബേദ്കറിന്റ സ്വപ്നം  സാക്ഷാൽ ക്കരിക്കാനും സ്ത്രീകൾക്കെതിരായ എല്ലാവിധ മർദ്ദനങ്ങളും ചെറുക്കാനും ഉള്ള ജനകീയ സമരമുഖങ്ങളിൽ കർണ്ണാടകത്തിൽ പാർട്ടി  മുൻനിരയിൽ ആയിരിക്കേണ്ടതിന്റെ സവിശേഷ പ്രാധാന്യം സഖാവ് ചൂണ്ടിക്കാട്ടി. ഇന്ന് രാജ്യത്തിനു മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി കോർപ്പറേറ്റ് വർഗീയ ഫാസിസ്റ്റ് ശക്തികളുടേതാണ്. ബി ജെ പി - ആർ എസ് എസ്സ് ശക്തികൾ പ്രത്യേകിച്ചും കർണ്ണാടകത്തെ  ദക്ഷിണേന്ത്യയിലെ അവരുടെ പരീക്ഷണശാലയാക്കുന്നതിനെ പ്രതിരോധിക്കാനും ,  ഒരു വിപ്ലവശക്തിയെന്ന നിലയിൽ സംസ്ഥാനത്തുടനീളം മാർക്സിസ്റ്റ് -ലെനിനിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിന് വേണ്ടിയുള്ള അടിത്തറ സൃഷ്ടിക്കാനും  പ്രതിനിധികളോട് സഖാവ് ദീപങ്കർ ആഹ്വാനം ചെയ്തു.

മൂന്നു കരട് രേഖകൾ സമ്മേളനത്തിൽ  ചർച്ചയ്ക്കായി അവതരിപ്പിക്കപ്പെട്ടു :
(1 ) കർണ്ണാടകത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളും നമ്മുടെ പ്രതികരണങ്ങളും
(2 ) കർണ്ണാടകത്തിൽ പാർട്ടിയുടെ പ്രവർത്തനത്തിന്റെ ചരിത്രം.
( 3 ) ഇതുവരെ നടന്ന പ്രവർത്തനങ്ങളുടെ അവലോകനവും ഭാവിപരിപാടിയുടെ രൂപരേഖ തയ്യാറാക്കലും
വിധാൻ  സഭയിലേക്കും ലോക് സഭയിലേക്കും ഉള്ള തെരഞ്ഞെടുപ്പുകൾ അടുത്തുവരുന്ന പശ്ചാത്തലത്തിൽ ഉള്ള അവലോകനം ആയിരുന്നു ആദ്യത്തെ കരട് രേഖയിലെ മുഖ്യ പ്രതിപാദ്യം. സിദ്ധാരാമയ്യയുടെ "ഭാഗ്യാ" പദ്ധതികൾ ജനങ്ങളെ പറ്റിക്കാനുള്ള വെറും അടവുകൾ ആണെന്ന് ജനം തിരിച്ചറിയുന്ന സാഹചര്യത്തിൽ അവയുടെ പ്രതികൂല ഫലങ്ങൾ മറികടക്കാൻ കോൺഗ്രസ് നേതൃത്വം ജാതിരാഷ്ട്രീയമുപയോഗിച്ചു കളിക്കുകയാണ് എന്ന് രേഖ വിലയിരുത്തി . ഈയൊരു സാഹചര്യത്തിന്റെ മറുവശത്ത്  ദളിതുകൾക്കും ന്യൂനപക്ഷങ്ങൾക്കും എതിരെ തുറന്ന വിദ്വേഷ രാഷ്ട്രീയം കെട്ടഴിച്ചു വിടുന്ന സംഘപരിവാർ അജൻഡയാണ് കാണുന്നത്. മോദിയുടെ വികസന വാഗ്ദാനങ്ങളുടെ പൊള്ളത്തരം പ്രകടമാവുന്നതോടൊപ്പം എതിർപ്പുകളുടെ ശബ്ദങ്ങൾ ഇല്ലാതാക്കാൻ നടപ്പാക്കുന്ന കൊലപാതക അജൻഡ എം എം കൽബുർഗിയുടെയും ഗൗരി ലങ്കേഷിന്റെയും വധത്തിലൂടെ വെളിവാക്കപ്പെട്ടിരിക്കുകയാണ്.

പാർട്ടിയുടെ കർണ്ണാടകയിലെ പ്രവർത്തനാനുഭവങ്ങൾ
  എന്ന രണ്ടാമത്തെ കരട് രേഖ , നക്സല്ബാരിയിൽ തുടങ്ങി  ഭോജ്പൂരിലും  രാജ്യത്തിന്റെ ഇതര ഭാഗങ്ങളും വരെ എത്തിയ പാർട്ടിയുടെ പ്രവർത്തന മേഖലയുടെ ഭാഗമായി  കർണ്ണാടകത്തെ നോക്കിക്കാണാനുള്ള ശ്രമം ആയിരുന്നു.

'പ്രവർത്തനങ്ങളുടെ ആകലനവും ഭാവിപരിപാടിയും' എന്ന വിഷയം ആസ്പദമാക്കിയ മൂന്നാമത്തെ കരട് രേഖ ബഹുജന സംഘടനകൾ കെട്ടിപ്പടുക്കുന്ന രംഗത്ത് പാർട്ടിയുടെ  പ്രവർത്തനങ്ങളെ വിശദമായി പ്രതിപാദിക്കുകയും, അവയിൽനിന്നുള്ള അനുഭവ പാഠങ്ങൾ  കർണ്ണാടകത്തിൽ പാർട്ടി കെട്ടിപ്പടുക്കുക എന്ന ദൗത്യം വിജയകരമായി നിറവേറ്റുന്നതിൽ  പ്രയോജനപ്പെടുത്തുന്നതിൻറെ പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്യുന്ന ഒന്നായിരുന്നു. 
മേൽപ്പറഞ്ഞ മൂന്നു കരടുരേഖകളെക്കുറിച്ചും പ്രതിനിധികൾ വിശദമായ ചർച്ചകൾ നടത്തി.    വിവിധ ജില്ലകളിൽ നിന്നെത്തിയ പാർട്ടി പ്രതിനിധികളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ക്രോഡീകരിച്ച ശേഷം അന്തിമ റിപ്പോർട്ടുകൾ തയ്യാറാക്കാൻ സമ്മേളനം തീരുമാനമെടുത്തു. പ്രസീഡിയം നിർദ്ദേശിച്ച പ്രകാരം തൽക്കാലത്തേക്ക് പ്രതിനിധികൾ കരടുകൾ അംഗീകരിച്ച്‌ പാസ്സാക്കി. 

സഖാക്കൾ ബാലസുന്ദരവും ജോൺ കെ എരുമേലിയും യഥാക്രമം തമിഴ്നാടിനെയും കേരളത്തെയും പ്രതിനിധീകരിച്ച്‌അഭിസംബോധന ചെയ്തു. കർണ്ണാടകത്തിൽ നടക്കുന്ന പ്രഥമ സംസ്ഥാന സമ്മേളനത്തിനു അഭിവാദ്യങ്ങൾ അർപ്പിച്ചു കൊണ്ട് നടത്തിയ പ്രസംഗങ്ങളിൽ ഇന്നത്തെ സന്ദർഭത്തിൽ പാർട്ടി അടിയന്തരമായി ഏറ്റെടുത്തു നടപ്പാക്കേണ്ട കടമകളെക്കുറിച്ചു  ഇരുവരും പ്രതിനിധികളെ ഓർമ്മിപ്പിച്ചു.

സമ്മേളനം സമാപിച്ചത് സഖാവ് ക്ലിഫ്റ്റൺ ഡി റോസാരിയോ സംസ്ഥാന സെക്രട്ടറിയായി 27 അംഗങ്ങൾ ഉൾക്കൊള്ളുന്ന പുതിയ സംസ്ഥാനക്കമ്മിറ്റിയെ തെരഞ്ഞെടുത്തു ചുമതലയേൽപ്പിച്ചുകൊണ്ടായിരുന്നു. 

No comments:

Post a Comment