Wednesday 5 December 2018


ബുലന്ത് ശഹർ : 
യോഗി ഭരണവും മോദി ഭരണവും 
ഒന്നാണ്  
 കൊലപാതകങ്ങൾ തുടർക്കഥയാക്കുന്ന ബി ജെ പി യുടെ വിദ്വേഷ രാഷ്ട്രീയം
[സി പി ഐ (എം എൽ ) ലിബറേഷൻ കേന്ദ്ര കമ്മിറ്റി
 03 -12 -2018  നു  പുറപ്പെടുവിച്ച പ്രസ്താവന]   

ഏതാനും  പശുക്കളെ ആരോ കൊന്നിട്ട അവശിഷ്ടങ്ങൾ കണ്ടു എന്ന വാർത്തയുടെ അടിസ്ഥാനത്തിൽ  യു പി യിലെ ബുലന്ത് ശഹറിൽ സായുധരായ ഒരു സംഘി ആൾക്കൂട്ടം  ഹിംസയുടെ പേക്കൂത്ത് നടത്തി. കല്ലേറുകൊണ്ട് അബോധാവസ്ഥയിലായിരുന്ന  പോലീസ് ഇൻസ്‌പെക്ടർ സുബോധ് കുമാർ സിംഗിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയിൽ  അവർ  പിന്തുടർന്ന് തടയുകയും, അദ്ദേഹത്തെയും കൂടെയുണ്ടായിരുന്ന മറ്റൊരാളെയും വെടിവെച്ചു കൊല്ലുകയും ചെയ്തു. ബി ജെ പി നേതാക്കൾ  ക്ഷേത്രത്തിന്റെയും പശുക്കളുടെയും പേരിൽ മുസ്ലീം വിരുദ്ധത ആളിക്കത്തിച്ചതിന്റെ പ്രത്യക്ഷ ഫലമാണ് യു പി യിൽ ആവർത്തിച്ചുകൊണ്ടിരിക്കുന്ന ആൾക്കൂട്ട കൊലപാതകങ്ങൾ.

ബുലന്ത് ശഹറിൽ നടന്ന ഹീനമായ കൊലപാതകങ്ങൾക്ക് പിന്നാലെ നാണമില്ലാത്ത സംഘി ട്രോൾ ബ്രിഗേഡുകൾ എന്നിട്ടും പ്രചരിപ്പിക്കാൻ ശ്രമിക്കുന്നത് ഇൻസ്‌പെക്ടറെ കൊലപ്പെടുത്തിയത് തബ്‌ലീഗി ഇസ്‌തിമ എന്നപേരിലുള്ള  ഒത്തുചേരലിന് എത്തിയ മുസ്ലീങ്ങളാണ് എന്നാണ്. 
തബ്‌ലീഗി ഇസ്‌തിമയ്ക്ക് എത്തിയിരുന്ന മുസ്ലീങ്ങൾക്ക് വാഹനബാഹുല്യം നിമിത്തം മുന്നോട്ടു നീങ്ങാൻ കഴിയാത്ത അവസരത്തിൽ അവരുടെ നിസ്കാരകർമ്മങ്ങൾ മുടങ്ങാതിരിക്കാനായി നാട്ടിലെ ഒരു ശിവ ക്ഷേത്രം പോലും തുറന്നു കൊടുത്തവരാണ് ബുലന്ത് ശഹറിലെ സാധാരണക്കാരായ ഹിന്ദുക്കൾ .അത്രയേറെ സാമുദായിക സൗഹാർദ്ദം നിലനിന്ന ഒരു അന്തരീക്ഷത്തിൽ ആണ് സംഘികൾ  ബോധപൂർവ്വം പൊടുന്നനെ  സൃഷ്ട്ടിച്ച ആൾക്കൂട്ട ഹിംസയിൽ ഒരു പോലീസ്  ഓഫീസർ അടക്കം രണ്ടുപേർ കൊലചെയ്യപ്പെടുകയും അനേകം പേർക്ക് ഗുരുതരമായ പരിക്കുകൾ ഏൽക്കുകയും ചെയ്തത്. 
തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ ലംഘിച്ചതിനും,  ദ്രോഹകരമായ സാമ്പത്തിക നടപടികളിലൂടെ ജനജീവിതം ദുസ്സഹമാക്കിത്തീർത്തതിനും തൊഴിലെടുക്കുന്ന വിഭാഗങ്ങൾക്കും ജനാധിപത്യ ശക്തികൾക്കും എതിരെ ഫാസിസ്റ്റ് ഭീകരത അഴിച്ചുവിട്ടതിനും എതിരായി വൻ പിച്ച  ജനരോഷമാണ് രാജ്യമെങ്ങും ബി ജെ പി സർക്കാരുകൾക്കെതിരെ ഇന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്;  2019 പൊതു തെരഞ്ഞെടുപ്പ് അടുത്തുവരുമ്പോൾ ഈ ജനരോഷത്തെ  ഗതിതിരിച്ചുവിടാനും മറികടക്കാനുമായി ബി ജെ പി - സംഘി ആൾക്കൂട്ട ക്കൊലയാളിസംഘങ്ങൾ  ക്ഷേത്രത്തിന്റെയും പശുവിനെയും പേര് പറഞ്ഞ് ഹിംസാത്മകമായ മുസ്‍ലീം വിരുദ്ധവികാരം ഉണ്ടാക്കാൻ എത്രതന്നെ  ശ്രമിച്ചാലും ബി ജെ പിയുടെ വിഭാഗീയ അജൻഡയെ  പരാജയപ്പെടുത്താനും വരുന്ന തെരഞ്ഞെടുപ്പിൽ ഈ സർക്കാരി നെ അധികാരഭ്രഷ്ടമാക്കാനും  ജനങ്ങൾ ഇന്ന് സന്നദ്ധരാണ്.

ബുലന്ത് ശഹർ സംഭവങ്ങളെക്കുറിച്ചു ഒരു ഉന്നതതല ജുഡീഷ്യൽ അന്വേഷണത്തിലൂടെ  ആൾക്കൂട്ട ഹിംസയുടെ ആസൂത്രകരെയും നടത്തിപ്പുകാരെയും  കണ്ടെത്തി ശക്തമായ നടപടികൾ സ്വീകരിക്കാൻ സി 
പി ഐ (എം എൽ )    ആവശ്യപ്പെടുന്നു. അതോടൊപ്പം, വർഗ്ഗീയ ഹിംസകളും
വിദ്വേഷ കുറ്റകൃത്യങ്ങളും , വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങളും , ദലിതുകൾക്കും സ്ത്രീകൾക്കും എതിരായ ആക്രമണങ്ങളും വർധിച്ചുകൊണ്ടിരിക്കുന്ന  ഉത്തർപ്രദേശിലെ യോഗി ഭരണത്തിന്റെ മുഖ മുദ്രയായ വർഗീയ ഫാസിസ്റ്റ് പദ്ധതിക്കെതിരായി ശക്തമായ ചെറുത്തുനിൽപ്പ് നടത്താൻ മുന്നോട്ടു വരണമെന്ന് 
 മുഴുവൻ ജനാധിപത്യ പ്രസ്ഥാനങ്ങളോടും പൗരന്മാരോടും  സി പി ഐ (എം എൽ ) ആഹ്വാനം ചെയ്യുന്നു.   തെരഞ്ഞെടുപ്പ് പ്രചാരകരിൽ ബി ജെ പിയുടെ താരമെന്ന നിലയിൽ ഓരോ സംസ്ഥാനത്തും എത്തുന്ന യു പി മുഖ്യമന്ത്രി    പ്രസംഗിക്കുന്നത് വിദ്വേഷ പ്രചാരണമെന്ന ഏക ലക്ഷ്യത്തോടെയാണ്. അതിനാൽ, ബി ജെ പി ക്കു ഒരു വോട്ട് നൽകുക എന്നുവെച്ചാൽ കാടത്ത ഭരണത്തിനുള്ള വോട്ടായിരിക്കും അത് എന്ന് ഈ സംസ്ഥാനങ്ങളിലെ  വോട്ടർമാർ   തിരിച്ചറിയണം; ബി ജെ പി യ്ക്കനുകൂലമായി വീഴുന്ന ഓരോ വോട്ടും ലിഞ്ച്  മോബ്  ഭരണനീതിയെയും  , ആൾക്കൂട്ടക്കൊലപാതകങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതായിരിക്കും; ആളെക്കൊല്ലാൻ  ഒന്നല്ലെങ്കിൽ മറ്റൊരു ഒഴിവുകഴിവു കണ്ടെത്തുന്ന ആൾക്കൂട്ടങ്ങൾക്ക് പോലീസുകാരടക്കം  ആരെവേണമെങ്കിലും കൊല്ലാമെന്ന നില വരുത്താനായിരിക്കും  ആ വോട്ട് എന്ന് ഓർമ്മിക്കുക. 

No comments:

Post a Comment