Tuesday 25 October 2022





 2022 ഒക്ടോബർ 14 മുതൽ 18 വരെ തീയതികളിൽ വിജയവാഡയിൽ നടന്ന കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ  [CPI ] യുടെ  24 -)മത് പാർട്ടി കോൺഗ്രസ്സിന്

സി പി ഐ (എം എൽ )ലിബറേഷൻ
കേന്ദ്ര കമ്മിറ്റിയുടെ പേരിൽ ആശംസകൾ  അർപ്പിച്ചുകൊണ്ട്  
ജനറൽ സെക്രട്ടറി സ :ദീപങ്കർ ഭട്ടാചാര്യ
നടത്തിയ അഭിസംബോധനയുടെ പൂർണ്ണ രൂപം.



പ്രസീഡിയം സഖാക്കളേ , വിശിഷ്‌ടാതിഥികളേ ,കമ്മ്യൂണിസ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ 24 -)0 പാർട്ടി കോൺഗ്രസ്സിൽ പ്രതിനിധികളും നിരീക്ഷകരുമായി ഇവിടെ ഒത്തുകൂടിയവരേ,
നിങ്ങൾക്കെല്ലാം എന്റെ വിപ്ലവാഭിവാദനങ്ങൾ . 

 ഉൽഘാടന സെഷനിൽ ആശംസകൾ അർപ്പിക്കുന്നതിനുവേണ്ടി എന്നെ ക്ഷണിച്ചതിന് സഖാവ് ഡി രാജയ്ക്ക് നന്ദി പറയുന്നു. നിങ്ങളുടെ പാർട്ടി കോൺഗ്രസ്സ് എല്ലാവിധത്തിലും ഒരു വിജയമാവട്ടെ എന്ന് സി പി ഐ എം എൽ കേന്ദ്ര കമ്മിറ്റിയുടെയും ഞങ്ങളുടെ പാർട്ടിയിലെ മുഴുവൻ അംഗങ്ങളുടേയും പേരിൽ ആശംസിക്കാൻ എനിക്ക് അതിയായ സന്തോഷമുണ്ട് .നിങ്ങളുടെ പാർട്ടിയിലെ സമുന്നതരായ പല നേതാക്കളുമായും മുൻപ്   ഇടപഴകാൻ ഉണ്ടായ അനേകം അവസരങ്ങൾ നല്ല ഓർമ്മകളായി  എന്നും സൂക്ഷിക്കാൻ  വ്യക്തിപരമായി ഞാൻ ആഗ്രഹിക്കുന്നു. സഖാക്കൾ ചന്ദ്ര രാജേശ്വര റാവു, ഇന്ദ്രജിത്‌  ഗുപ്ത ,എ ബി ബർദാൻ , ജഗന്നാഥ് സർക്കാർ
ചതുരാനൻ  മിശ്ര ,ഭോഗേന്ദ്ര ഝa എന്നിവർ അവരിൽപ്പെടുന്നു. സി പി ഐ യിലെ മൺമറഞ്ഞ  മഹാരഥർക്കും, അനശ്വരരായ രക്തസാക്ഷികൾക്കും എന്റെ  ആദരപൂർവ്വമായ അഭിവാദ്യങ്ങൾ .  അതുപോലെ, ചരിത്രപ്രധാനമായ തെലുങ്കാനാ സമരത്തിലും പിൽക്കാലത്ത് അതിന്റെ അലകൾ ആയി ശ്രീകാകുളത്തും അവിഭക്ത ആന്ധ്രാപ്രദേശിലെ മറ്റു ഭാഗങ്ങളിലും പ്രക്ഷോഭങ്ങൾ കൊടുമ്പിരിക്കൊണ്ട കാലത്തും പാർട്ടിക്ക് നേതൃത്വം നൽകിയ സഖാക്കൾക്കും  എന്റെ അഭിവാദ്യങ്ങൾ .

സഖാക്കളെ,

ആഗോള മുതലാളിത്തം ആഴത്തിലുള്ളതും നീണ്ടുനില്ക്കുന്നതുമായ സാമ്പത്തിക ക്കുഴപ്പത്തിലകപ്പെട്ടിരിക്കുകയും കോവിഡ് - 19 എന്ന ലോകവ്യാധിമൂലുണ്ടായ ദുരന്തത്തിൽ നിന്നും തകർച്ചയിൽ നിന്നും ഇനിയും മോചനം നേടാതിരിക്കുകയും ചെയ്യുമ്പോളും ഒരുവൻ യുദ്ധത്തിൻ്റെ ചുഴിയിലേക്ക് ലോകം വീണ്ടും വലിച്ചിഴക്കപ്പെട്ട ഒരു സന്ദർഭത്തിലാണ് നാം സമ്മേളിക്കുന്നത്. ഉക്രെയ്നിൻ്റെ സ്വാതന്ത്രൃം  ലെനിൻ്റെ തെറ്റായ ഒരു സമ്മാനമായതിനാൽ അത് തിരുത്തപ്പെടണമെന്ന് പറഞ്ഞ് റഷ്യ ഏകപക്ഷീയമായി ഉക്രെയ്നെ ആക്രമിച്ചിട്ട് ഏതാണ്ട് എട്ട് മാസമാവുന്നു.നീതിരഹിതമായ ഈ യുദ്ധം ഇപ്പോൾത്തന്നെ കനത്ത നഷ്ടങ്ങൾ ഉണ്ടാക്കിക്കഴിഞ്ഞു. ഉക്രെയ്നിൻ്റെ പരമാധികാരത്തെ മാനിക്കുകയും ഉറപ്പുവരുത്തുകയും ചെയ്യുന്ന വിധത്തിൽ എത്രയും വേഗം ഈ യുദ്ധം അവസാനിപ്പിക്കണം. യൂറോപ്പിൽ പ്രകടമായും വലതുപക്ഷത്തേക്കുള്ള ചായ് വിൻ്റെ അലോസരപ്പെടുത്തുന്ന അടയാളങ്ങൾ കാണുമ്പോഴും ലാറ്റിനമേരിക്കയിലെ ഇടതുപക്ഷത്തിൻ്റെ പുത്തൻ തിരിച്ചു വരവിൽ നിന്നും മർദ്ദകമായ മത ഭരണത്തിനെതിരെയുള്ള ബഹുജന പ്രസ്ഥാനമായി വളരുന്ന ഇറാനിലെ സ്ത്രീകളുടെ ശക്തമായ പ്രക്ഷോഭത്തിൽ നിന്നും നമുക്ക് ആവേശവും പ്രചോദനവും ലഭിക്കുന്നുണ്ട്.

ലോകസഭാ തിരഞ്ഞെടുപ്പിൽ മോദിയുടെ തുടർച്ചയായ രണ്ടാം വിജയം തൊട്ടിങ്ങോട്ട് എല്ലാ മേഖലകളിലും അതിവേഗം വ്യാപിക്കുന്ന ഫാഷിസ്റ്റ് അക്രമമാണ് നാം നേരിട്ടു കൊണ്ടിരിക്കുന്നത്. കോൺഗ്രസ്സ് മുക്ത ഭാരതം എന്ന 2014ലെ തിരഞ്ഞെടുപ്പു മുദ്രാവാക്യത്തിൽ നിന്ന് മുന്നോട്ട് പോയി ഇന്ത്യയെ പ്രതിപക്ഷ മുക്ത ജനാധിപത്യമാക്കാൻ ഭരണക്കാർ കിണഞ്ഞു ശ്രമിക്കുകയാണ്. പ്രതിപക്ഷ എംഎൽഎമാരെ കൂട്ടത്തോടെ വിലയ്ക്കു വാങ്ങുന്നു: പ്രതിപക്ഷ നേതൃത്വത്തിലുള്ള സർക്കാരുകളെ ഒന്നൊന്നായി തകിടം മറിക്കുന്നു :പ്രതിപക്ഷ കക്ഷികളെയും നേതാക്കളെയും കേന്ദ്ര ഏജൻസികളെ വിട്ട് വേട്ടയാടുന്നു. ആക്റ്റിവിസ്റ്റുകളെയും വ്യാജ വാർത്തകൾ തുറന്നു കാട്ടുന്ന മാദ്ധ്യമപ്രവർത്തകരെയും നീതി തേടുന്ന അഭിഭാഷകരെയും ഓടിച്ച് പിടിച്ച് ജയിലിലടയ്ക്കുകയാണ്. മുസ്ലീങ്ങളെ രാവും പകലും രാക്ഷസരായി ചിത്രീകരിക്കുകയും പരസ്യമായി വംശഹത്യയ്ക്കുള്ള ആഹ്വാനങ്ങൾ കൂടുതൽ ഉച്ചത്തിലും ഇടക്കിടെയും മുഴക്കുകയും ചെയ്യുന്നു. ദളിത് കൾ വർദ്ധിച്ചതോതിലുള്ള അക്രമങ്ങളും ഒഴിവാക്കലുകളും നേരിട്ടു കൊണ്ടിരിക്കുകയാണ്. ഇതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് അശോകവിജയദശമി ദിവസം ബുദ്ധമതത്തിലേക്ക് കൂട്ട മതം മാറ്റം സംഘടിപ്പിച്ചതിന് ഡൽഹി എ എ പി നേതാവ് രാജേന്ദ്രപാൽ ഗൗതമിനെ പീഡിപ്പിച്ച സംഭവം.

ഇന്ത്യയിൽ അതിജീവിക്കുന്ന ഒറ്റ പാർട്ടി ബി.ജെ.പി മാത്രമാണെന്ന് ജെ.പി.നദ്ദ വീമ്പ് പറയുമ്പോൾ, ഇനി ബി.ജെ.പി അമ്പതു കൊല്ലം ഇവിടെ ഭരിക്കുമെന്ന് അമിത് ഷാ പറയുമ്പോൾ, ഇന്ത്യ ഹിന്ദു രാഷ്ട്രമാണെന്ന് മോഹൻ ഭഗവത് ശഠിക്കുമ്പോൾ, സിവിൽ സമൂഹം പുതിയ യുദ്ധരംഗമാണെന്ന് അജിത് ഡോവൽ മുദ്ര കുത്തുമ്പോൾ അവർ അവരുടെ സ്വപ്നങ്ങളിലെ ഇന്ത്യയുടെ ചിത്രമാണ് നമുക്കായി നൽകുന്നത്. വർഗ്ഗീയ ഫാഷിസ്റ്റ് ഇന്ത്യയെക്കുറിച്ചുള്ള ഈ സ്വപ്നം Mമ്മുടെ സ്വാതന്ത്ര്യ പ്രസ്ഥാനം തിരസ്കരിച്ചതാണ്. അത് ഒരു ഭരണഘടന നിർമ്മിക്കുകയും ഇന്ത്യ ഒരു മതേതര ജനാധിപത്യ റിപ്പബ്ലിക്കായിരിക്കണമെന്ന ഇഷ്ടം പ്രകടിപ്പിക്കുകയും ചെയ്തതാണ്. ഭരണകൂട അധികാരത്തിൻ്റെ സമുന്നത സ്ഥാനത്തിരുന്നു കൊണ്ട് ഇന്ന് സംഘ - ബി ജെ പി കൂട്ടുകെട്ട് രാപ്പകൽ പണിയെടുക്കുന്നത് ഒരു പരമാധികാര സോഷ്യലിസ്റ്റ് മതേതര ജനാധിപത്യ റിപ്പബ്ലിക്ക് എന്ന ഭരണഘടനയിലെ ദർശനത്തെ കടപുഴക്കവാറും ഒരു വർഗ്ഗീയ ഫാഷിസ്റ്റ് ചട്ടക്കൂടിനകത്ത് ഇന്ത്യയെ തടവിലിടാനും ആണ്.

1925ൽ അതിൻ്റെ ആരംഭം തൊട്ട് ഇത് വരെയും ആർ എസ് എസ്സ് ഈ ഉദ്ദേശത്തെ താലോലിച്ചു വരുന്നുണ്ട്.         ഈ ഗൂഢോദ്ദേശം രാജ്യത്തിന് മേൽ അടിച്ചേല്പിക്കാൻ ഇന്നതിന് കഴിയുന്നത് മോദി സർക്കാരിലൂടെ അതിന് ലഭിച്ച അധികാരവും ഭരണകൂട അധികാരത്തെ ജാഗ്രതാ സംഘങ്ങളിലൂടെ തെരുവിൽ പ്രയോഗിക്കുന്ന അധികാരവുമായി സംയോജിപ്പിക്കാൻ അതിനുള്ള കഴിവും മൂലമാണ്. മോദി സർക്കാരിൻ്റെ കൈകളിൽ വർദ്ധിച്ചതോതിൽ നടക്കുന്ന അധികാര കേന്ദ്രീകരണം ഇന്ത്യയുടെ ഫെഡറൽ ചട്ടക്കൂടിനെയും ജനാധിപത്യ സ്ഥാപനങ്ങളെയും ദുർബലപ്പെടുത്തിക്കൊണ്ടിരിക്കുന്നു; സംഘപരിവാറിൻ്റെ ജാഗ്രതാസ്ക്വാഡുകൾക്ക് കൂടുതൽ നിർഭയമായി ഭരണത്തിൻ്റെ രക്ഷാധികാരിത്വത്തിൻ കീഴിൽ പ്രവർത്തിക്കാൻ കഴിയുന്നു.ഇന്ത്യയുടെ അതിസമ്പന്നരായ കോടീശ്വരന്മാരുടെ കയ്യിൽ അഭൂതപൂർവമായ തോതിൽ നടക്കുന്ന സമ്പത്തിൻ്റെ കേന്ദ്രീകരണമാണ് അധികാരത്തിൻ്റെ മറ്റൊരുറവിടം. അതി സമ്പന്നർക്ക് വേണ്ടി അതിസമ്പന്നരാൽ നടപ്പിലാക്കപ്പെടുന്ന അതിസമ്പന്നരുടെ ഒരു ഏർപ്പാടായി വലിയ തോതിൽ സർക്കാർ ചുരുക്കപ്പെടുകയാണ്.

ഈ സാമൂഹിക, രാഷ്ട്രീയ സാമ്പത്തിക ദുരന്തത്തിൻ്റെ കെടുതികളിൽ നിന്ന് ഇന്ത്യയെ നമുക്ക് രക്ഷപ്പെടുത്തണം. ഭഗത് സിങ്ങ്, അംബദ്കർ, ഫൂലെ, പെരിയാർ തുടങ്ങിയവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ശക്തവും ആഴത്തിലുള്ളതുമായ ജനാധിപത്യ അടിത്തറകൾക്ക് മേൽ ഇന്ത്യയെ നമുക്ക് പുതുക്കിപ്പണിയണം. ഹിന്ദുത്വ ശക്തികളുടെയും ഇന്ത്യയിലെ കമ്യൂണിസ്റ്റ്കാരുടെയും യാത്ര ആരംഭിച്ചത് 1920 കളിൽ ഏതാണ്ട് ഒരേ സമയത്താണെന്ന കാര്യം ഓർക്കാതിരിക്കാൻ വയ്യ. ഇന്ന് ആറെസ്സെസ്സിന് അതിൻ്റെ ഗൂഢലക്ഷ്യം രാജ്യത്തിനു മേൽ അടിച്ചേല്പിക്കാനുള്ള ശക്തി കൈവന്നിട്ടുണ്ടെങ്കിൽ, ഇന്ത്യയിലെ കമ്യൂണിസ്റ്റുകാരായ നമുക്ക് ഇതിനെ പരാജയപ്പെടുത്താനും സ്വാതന്ത്ര്യം, സമത്വം സാഹോദര്യം, സാമാന്യ നീതി എന്നീ ഭരണഘടനാ വാഗ്ദാനങ്ങളെ നിറവേറ്റാനുമുള്ള ഉത്തരവാദിത്വം ഉറപ്പായും ഉണ്ട്. സ്വാതന്ത്ര്യ സമരത്തിൻ്റെ രണ്ടാംഘട്ടവുമായി ബന്ധപ്പെട്ട നീണ്ടു നില്ക്കുന്ന ഒരു യുദ്ധമായിരിക്കും അത് എന്ന് നമ്മൾ മനസ്സിലാക്കുന്നു. നമ്മൾ കമ്യൂണിസ്റ്റുകാർ ഇതിനായി നമ്മുടെ എല്ലാ സംഘടിതശക്തിയും സംയോജിപ്പിക്കുകയും നമ്മുടെ ഊർജം മുഴുവൻ സജ്ജീകരിക്കുകയും അവസരത്തിനൊത്തുയരാൻ നമ്മുടെ ധൈര്യമെല്ലാം ആവാഹിക്കുകയും വേണ്ടതുണ്ട്‌.

സ്വാതന്ത്ര്യ പ്രസ്ഥാന കാലത്തും ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തര മുന്നേറ്റത്തിലും ആറെസ്സെസ്സ് ഒട്ടും പ്രാധാന്യമില്ലാതെ ഓരങ്ങളിൽ കഴിഞ്ഞതാണ്. നമ്മൾ  കമ്യൂണിസ്റ്റുകാർ വീണ്ടും അവരെ ഓരങ്ങളിലേക്ക് തള്ളിമാറ്റണം.ഇന്ത്യയിലെ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിൻ്റെ വിപ്ലവാത്മകമായ പൈതൃകത്തിൻ്റെ വർണ്ണരാജി ആകമാനം നമ്മുടെ പ്രചോദനത്തിൻ്റെ പ്രഭവസ്ഥാനമാവണം- സാമ്രാജ്യത്വ വിരുദ്ധ ഫ്യൂഡൽ വിരുദ്ധ സമരങ്ങൾ തൊട്ട് ജാതി വിരുദ്ധമുന്നേറ്റത്തിൻ്റെയും യുക്തിവാദവും ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യവും വിപ്ലവാത്മകമായ സാമൂഹ്യ മാറ്റങ്ങൾക്കായുള്ള


ശക്തമായ പോരാട്ടങ്ങളും സ്വാതന്ത്ര്യാനന്തര കാലത്ത് ജനാധിപത്യത്തെ സംരക്ഷിച്ചതും വരെയുള്ള പലതും ഇക്കൂട്ടത്തിൽ വരും. ജനതയെ അവരുടെ ദൈനംദിന പോരാട്ടങ്ങളിൽ എത്ര മാത്രം വിപുലമായി സംഘടിപ്പിക്കാമോ അത്രയുംനമ്മുടെ കഴിവിൻ്റെ പരമാവധി ഉപയോഗിച്ച് ഐക്യപ്പെടുത്തണം. വർദ്ധിച്ചു വരുന്ന  കോർപ്പറേറ്റ് കൊള്ളയ്ക്കും പൊതുമുതലുകളും സേവനങ്ങളും സ്വകാര്യവത്കരിക്കുന്നതിനുമെതിരെ ശക്തമായ ജനകീയ പ്രതിരോധം പടുത്തുയർത്തണം. ഇത്തരം സംഘടിത സമരങ്ങളുടെ ശക്തി സമാഹരിച്ച് കൊണ്ട് വൈവിധ്യമാർന്ന പ്രതിപക്ഷ ശക്തികളുടെ കാര്യനിർവഹണ ക്ഷമവും ഫലപ്രദവുമായ ഒരു വിശാല ഐക്യം ഉണ്ടാക്കിയെടുക്കണം. അതുവഴി സുനിശ്ചിതമായ പ്രതിരോധത്തിലൂടെ ഫാഷിസ്റ്റുകളെ ഒറ്റപ്പെടുത്താനും . പരാജയപ്പെടുത്താനും കഴിയണം. ഈ ലക്ഷ്യത്തിന്നായി സി പി ഐ സമ്മേളനത്തിന് എല്ലാ വിജയവും ഒരിക്കൽക്കൂടി ആശംസിക്കുന്നു. ഇന്ന് നാം നേരിടുന്ന അഭൂതപൂർവമായ വെല്ലുവിളികളെ മറികടക്കാൻ പൂർണ്ണ സഹകരണം CPI(ML)ന് വേണ്ടി വാഗ്ദാനം ചെയ്യുന്നു.

സമരശക്തികളുടെ ഐക്യം നീണാൾ വാഴട്ടെ. ജനാധിപത്യത്തെ സംരക്ഷിക്കാനും ഫാഷിസത്തെ പരാജയപ്പെടുത്താനും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ വീണ്ടെടുക്കാം. 

No comments:

Post a Comment