Thursday 21 September 2023

 സംവാദങ്ങളെ വഴിതെറ്റിക്കാനും ജനങ്ങളെ ഭിന്നിപ്പിക്കാനുമുള്ള സംഘ് ബ്രിഗേഡിന്റെ തീവ്രശ്രമങ്ങൾ പരാജയപ്പെടുത്തുക [ സി പി ഐ (എം എൽ) ജനറൽ സെക്രട്ടറി സ: ദീപങ്കർ ഭട്ടാചര്യയുടെ ഫേസ് ബുക് കുറിപ്പ്, 19-09-2023 ]


വിശാലാടിസ്ഥാനത്തിലുള്ള ഒരു സംയുക്ത പ്രതിപക്ഷത്തിന്റെ
ആവിർഭാവം മുതൽ, മോദി സർക്കാരും മുഴുവൻ സംഘ്-ബിജെപി ബ്രിഗേഡും പ്രകടമായ രീതിയിൽ അതിനെ ഉലയ്ക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. പുൽവാമ കൂട്ടക്കൊല സൃഷ്ടിച്ച അതിദേശീയതയുടെ തരംഗത്തിന്റെ പശ്ചാത്തലത്തിൽ, 2019 ൽ പ്പോലും, എൻഡിഎയുടെ മൊത്തം വോട്ട് വിഹിതം 45% കവിഞ്ഞില്ല, ബിജെപിയുടെ സ്വന്തം വോട്ട് വിഹിതം 40% ൽ താഴെ മാത്രമായിരുന്നുവെന്ന് സർക്കാരിന് പൂർണ്ണമായി അറിയാം. . അതിനുശേഷം , എൻഡിഎ സഖ്യത്തിലെ പ്രധാനപ്പെട്ട മൂന്ന് കക്ഷികളായ പഞ്ചാബിലെ അകാലിദൾ, മഹാരാഷ്ട്രയിലെ ശിവസേന, ബിഹാറിലെ ജെഡിയു എന്നിവ ബിജെപിയുമായി വേർപിരിഞ്ഞു, അതേസമയം ബിജെപിയുടെ സ്വന്തം തിരഞ്ഞെടുപ്പ് ശക്തി ക്ഷയിച്ചുകൊണ്ടിരിക്കുകയാണെന്ന് കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ വ്യക്തമായി. ഇന്ത്യയിലെ ബിജെപിയിതര പാർട്ടികളുടെ വിശാലമായ രാഷ്ട്രീയ വർണ്ണരാജി ഫലപ്രദമായി ഒത്തുചേരുന്നത് ബിജെപിയെ ആശങ്കപ്പെടുത്തുന്ന ഒന്നാണ്.
തിരഞ്ഞെടുപ്പ് കണക്കുകൾക്കപ്പുറം, ബിജെപിയെ ആഞ്ഞടിച്ചത്, നിഷ്‌ക്രിയമായ മോദി സർക്കാരിന്റെ വിനാശകരമായ ഭരണത്തിനെതിരെ വർദ്ധിച്ചുവരുന്ന ജനരോഷവും പ്രതിപക്ഷ ഐക്യത്തിന്റെ വികസ്വരമായ ചട്ടക്കൂടിന്റെ വർദ്ധിച്ചുവരുന്ന ചലനാത്മകതയും ശക്തമായിക്കൊണ്ടിരിക്കുന്ന കൂട്ടുകെട്ടുമാണ്. ഇന്ത്യ എന്ന ചുരുക്കപ്പേരിൽ ഐക്യ പ്രക്രിയയ്ക്ക് നവോന്മേഷദായകമായ ഒരു കൂട്ടായ സ്വത്വവും വൈരുദ്ധ്യാത്മക വിവരണവും നൽകിയതിലൂടെ, പ്രക്ഷീണമായ മോദി ഭരണത്തിന് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ഒരു യഥാർത്ഥ പോരാട്ടം നേരിടേണ്ടിവരുമെന്ന് വ്യക്തമാകുന്നു. അന്നുമുതൽ, സംയുക്ത പ്രതിപക്ഷത്തെ ലക്ഷ്യം വയ്ക്കാനുള്ള ഹതാശമായ ശ്രമങ്ങളിൽ ബിജെപി മുഴുകി. "ഇന്ത്യ"യെ ഈസ്റ്റ് ഇന്ത്യാ കമ്പനിയുമായും ഇന്ത്യൻ മുജാഹിദ്ദീനുമായും ബന്ധിപ്പിക്കുന്നത് മുതൽ, "ഭാരത"ത്തിനെതിരെ മത്സരിപ്പിക്കുന്നതുവരെ, സാധ്യമായ എല്ലാ അടവുകളും അത് പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. പെട്ടെന്ന് പ്രഖ്യാപിച്ച പ്രത്യേക പാർലമെന്റ് സമ്മേളനത്തിന്റെ യഥാർത്ഥ നടപടികളും ഫലവും രാജ്യം കാത്തിരിക്കുമ്പോൾ, "ഇന്ത്യ" സഖ്യത്തിനെതിരെ ദുരുദ്ദേശ്യപരമായ പ്രചാരണം നടത്താൻ സംഘ്-ബിജെപി ക്യാമ്പ് സമീപകാല രണ്ട് സംഭവവികാസങ്ങളിൽ കയറിപ്പിടിച്ചതായിക്കാണുന്നു. കർണാടകയിലെ നിരാശാജനകമായ 'ജയ് ബജ്‌റംഗ്ബലി' തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അതേ വീര്യത്തോടെയാണ് നരേന്ദ്ര മോദിയുടെ ആദ്യ പ്രചാരണം മുന്നിൽ നിന്ന് നയിക്കുന്നത്. ജാതി അടിച്ചമർത്തലിൽ നിന്നും വിവിധ തരത്തിലുള്ള സാമൂഹിക വിവേചനങ്ങളിൽ നിന്നും ജനങ്ങളെ മോചിപ്പിക്കാൻ സനാതനത്തെ ഉന്മൂലനം ചെയ്യണമെന്ന് തമിഴ്‌നാട്ടിൽ നടന്ന ഒരു സമ്മേളനത്തിൽ തമിഴ്‌നാട്ടിലെ യുവജനക്ഷേമ മന്ത്രി ഉദയനിധി സ്റ്റാലിൻ നടത്തിയ പ്രസ്താവനയ്‌ക്കെതിരെയാണ് ഇത്തവണ സംഘ് ബ്രിഗേഡ് ആഞ്ഞടിക്കാൻ നോക്കിയത്.
സനാതനം എന്ന വാക്ക് ഹിന്ദുമതത്തിന് തുല്യമായി ഉപയോഗിക്കുകയും, സന്ദർഭത്തിൽ നിന്ന് അടർത്തിമറ്റുകയും ചെയ്യുന്ന ബിജെപി , അതിനെ ഹിന്ദുക്കൾക്കെതിരായ വംശഹത്യ ആഹ്വാനമായും ഇന്ത്യൻ സംസ്കാരത്തിന് നേരെയുള്ള ആക്രമണമായും അവതരിപ്പിക്കുന്നു. ചില ടിവി ചാനലുകളുടെ തിരഞ്ഞെടുത്ത ഒരു കൂട്ടം അവതാരകർ നടത്തുന്ന വിദ്വേഷം പരത്തുന്ന വർഗീയ ധ്രുവീകരണ ചർച്ചകളിൽ പങ്കെടുക്കേണ്ടതില്ലെന്ന ഇന്ത്യൻ സഖ്യത്തിന്റെ തീരുമാനത്തെ സംബന്ധിച്ചുള്ളതാണ് രണ്ടാമത്തെ വിഷയം. അവതാരകരേക്കാൾ കൂടുതൽ, ബി ജെ പി യാണ് ഈ വിഷയത്തെ ആവിഷ്‌കാരസ്വാതന്ത്ര്യത്തിനും മാധ്യമ സ്വാതന്ത്ര്യത്തിനുമെതിരായ കടന്നാക്രമണം എന്ന് വിളിച്ച് ഇതിനെ അടിയന്തര പ്രാധാന്യമുള്ള ഒരു തർക്കമാക്കുന്നത്. INDIA സഖ്യത്തെ ഹിന്ദു വിരുദ്ധവും മാദ്ധ്യമസ്വാതന്ത്ര്യത്തിന് വിരുദ്ധവുമാണെന്ന് ചിത്രീകരിക്കാൻ മുഴുവൻ സംഘ്-ബിജെപി സ്ഥാപനങ്ങളുടെയും ഗോദി മീഡിയ യുടെയും ആസൂത്രിത പ്രചാരണമാണ് ഇപ്പോൾ നടക്കുന്നത്.
INDIA സഖ്യത്തിന്റെ നേതാക്കളും വക്താക്കളും പങ്കെടുക്കേണ്ടതില്ലെന്നു തീരുമാനിച്ച പരിപാടികളുടെ അവതാരകരുടെ പേര് പ്രസിദ്ധപ്പെടുത്തിയ കാര്യം നമുക്ക് നോക്കാം. അവരുടെ സ്വാതന്ത്ര്യം ഒരു തരത്തിലും തടയപ്പെടുന്നില്ല. അവരുടെ ഷോകളിൽ പങ്കെടുക്കേണ്ടതില്ലെന്നത് "ഇന്ത്യ"യുടെ തീരുമാനമാണ്. നിരന്തരം വിദ്വേഷം പ്രചരിപ്പിക്കുകയും കള്ളങ്ങൾ മൊത്ത വ്യാപരാടിസ്ഥാനത്തിൽ വിതരണം ചെയ്യുകയും ചെയ്തുകൊണ്ട് സൗഹാർദ്ദാന്തരീക്ഷം അനുദിനം നശിപ്പിക്കുന്ന ഒരു കൂട്ടം ആങ്കർമാരുടെ പ്രവൃത്തി വിശ്വസ്തമായ പ്രചാരണ യന്ത്രമായി സർക്കാരിനെ സേവിക്കുന്നതിന് തുല്യമാണ്. ഡൽഹി അതിർത്തിയിൽ പോരാടുന്ന കർഷകരെ ഖാലിസ്ഥാനി ഭീകരരായി ചിത്രീകരിക്കുന്ന ദൗത്യം ഗോദി മാധ്യമങ്ങൾ സ്വയം ഏറ്റെടുത്തപ്പോൾ, കർഷക പ്രസ്ഥാനം ഉജ്ജ്വലമായി പോരാടി, ഗോദി മാധ്യമങ്ങളെ മോദി ഭരണത്തിനും അദാനിക്കും ഒപ്പം വ്യക്തമായ ആക്രമണലക്ഷ്യങ്ങളിലൊന്നാക്കി മാറ്റി. -അംബാനി കോർപ്പറേറ്റ് ശക്തിയുടെ വിഷലിപ്തമായ പ്രചാരണങ്ങളെ പത്രപ്രവർത്തനമായി പരിഗണിക്കാൻ വിസമ്മതിച്ചുകൊണ്ട് "ഇന്ത്യാ" സഖ്യം അതിനെ ഒരു പടികൂടി മുന്നോട്ട് കൊണ്ടുപോയി. സനാതന വിവാദത്തെ സംബന്ധിച്ചിടത്തോളം, ഇന്ത്യയിൽ ജാതി വ്യവസ്ഥ ഇത്രയധികം ദൃഢമായി സ്ഥാപനവൽക്കരിക്കപ്പെട്ടിട്ടുണ്ടെങ്കിൽ, അതിനെ മഹത്വവൽക്കരിക്കുന്നതിലും സാധൂകരണം നൽകുന്നതിലും മതത്തിന് വലിയ പങ്കുണ്ട് എന്നത് രഹസ്യമല്ല. അനീതിയുടെയും അസമത്വത്തിന്റെയും ഈ വ്യവസ്ഥാപിത ഘടനയ്‌ക്കെതിരെ ജാതിവിരുദ്ധ പ്രസ്ഥാനത്തിന് ശക്തമായി പോരാടേണ്ടി വന്നിട്ടുണ്ട്. ബാബാസാഹേബ് അംബേദ്കർ സ്വാതന്ത്ര്യത്തിനും സമത്വത്തിനും സാഹോദര്യത്തിനും വേണ്ടിയുള്ള തന്റെ ആജീവനാന്ത കുരിശുയുദ്ധം ആരംഭിച്ചത് പരസ്യമായി മനുസ്മൃതി കത്തിച്ചുകൊണ്ടായിരുന്നു. തന്റെ അവസാനത്തെ പ്രധാന പ്രതിഷേധ പ്രകടനത്തിൽ, തന്റെ മരണത്തിന് രണ്ട് മാസം മുമ്പ്, അദ്ദേഹം ഹിന്ദുമതം ഉപേക്ഷിച്ച് ബുദ്ധമതം സ്വീകരിച്ചു. ജാതിയുടെ ഈ കാതലായ പ്രശ്‌നത്തെ അഭിസംബോധന ചെയ്യുന്നതിനുപകരം, 'ഹിന്ദുക്കൾ അപകടത്തിൽ' എന്ന കാർഡ് കളിച്ച് അതിനെ അടിച്ചമർത്താനാണ് മോദി സർക്കാർ ശ്രമിക്കുന്നത്.
സനാതനത്തിന്റെ വാക്കാലുള്ള അർത്ഥം കാലാതീതമോ ശാശ്വതമോ എന്നാണ് . നമ്മുടെ സമീപകാല ചരിത്രത്തിൽ മതപരവും സാമൂഹികവുമായ നവീകരണത്തിനുള്ള ശ്രമങ്ങളെ തടയാൻ ഈ പദം പലപ്പോഴും ഉപയോഗിച്ചിട്ടുണ്ട്. സാന്ദർഭികമായി മറ്റൊന്നുകൂടി പറയട്ടെ. മോദി ഭരണകൂടം സനാതന അലാറം ബട്ടൺ അമർത്തുമ്പോഴും , മോഹൻ ഭാഗവത് പറയുന്നത് രണ്ടായിരം വർഷമായി ബഹുജൻ സമാജിനോട് കാണിക്കുന്ന അനീതിക്ക് പരിഹാരമായി അടുത്ത ഇരുനൂറ് വർഷത്തേക്ക് സംവരണം സ്വീകരിക്കാൻ ആർഎസ്എസ് ക്യാമ്പ് തയ്യാറാണ് എന്നാണ്. സംഘ് ബ്രിഗേഡ് സൈദ്ധാന്തികർ പലപ്പോഴും ജാതിയെ അവതരിപ്പിക്കുന്നത് മുഗൾ കാലഘട്ടത്തിൽ കുത്തിവച്ചതും ബ്രിട്ടീഷ് കൊളോണിയലിസ്റ്റുകൾ ശക്തിപ്പെടുത്തിയതുമായ ഒരു 'വൈകൃത'മായാണ്, എന്നാൽ തീർച്ചയായും രണ്ടായിരം വർഷത്തെ ജാതി അടിച്ചമർത്തലിനെക്കുറിച്ച് ഭഗവത് പറയുമ്പോൾ, ഹിന്ദുമതവും ജാതിയും തമ്മിലുള്ള ജൈവബന്ധത്തെ നിഷേധിക്കാനാവില്ല.
ഒന്നിലധികം നാവുകൊണ്ട് ഒരേസമയം സംസാരിച്ച ചരിത്രമാണ് സംഘപരിവാറിനുള്ളത്. രണ്ടായിരം വർഷത്തെ സാമൂഹിക അനീതിയെക്കുറിച്ച് ഭഗവത് പറയുമ്പോൾ, സംഘ് ബ്രിഗേഡ് യഥാർത്ഥത്തിൽ ശൗര്യജാഗരൺ യാത്രകൾ നടത്തി പതിനായിരക്കണക്കിന് ധർമ്മയോദ്ധാക്കളെയോ മത യോദ്ധാക്കളെയോ റിക്രൂട്ട് ചെയ്തുകൊണ്ട് രാജ്യവ്യാപകമായി ഉന്മാദമുണ്ടാക്കുന്ന തിരക്കിലാണ്. ഉദയനിധി സ്റ്റാലിനെതിരെ വധഭീഷണി ഉയരുന്നുണ്ട്. വിലകൾ, ജോലികൾ, ഉപജീവനമാർഗം, വിദ്യാഭ്യാസം, ആരോഗ്യപരിപാലനം തുടങ്ങിയ നിത്യജീവിതത്തിലെ ഞെരുക്കമുള്ള പ്രശ്‌നങ്ങൾ ഉയർത്തിക്കാട്ടാനും ഇന്ത്യയുടെ ഭരണഘടനാ അടിത്തറയും ബഹുസ്വരതയുടെ സംസ്‌കാരവും സംരക്ഷിക്കാനും ഇന്ത്യൻ ജനത ദൃഢനിശ്ചയം ചെയ്യുന്പോൾ, ഇന്ത്യയെ വീണ്ടും വഴിതെറ്റിക്കാനും വംശഹത്യയും ആക്രമണങ്ങളും അഴിച്ചുവിടാനും സംഘ് ബ്രിഗേഡ് തീവ്രശ്രമത്തിലാണ്. ഈ ഗൂഢപദ്ധതിയെ പരാജയപ്പെടുത്തേണ്ടത് അതിനാൽ അനിവാര്യമാണ്.

No comments:

Post a Comment