Saturday 16 June 2012

ഗ്രീക്ക് തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തില്‍ ഒരു വിശകലനം 'ഇത് ജനങ്ങളും മുതലാളിത്തവും തമ്മിലുള്ള ഒരു യുദ്ധം'






ഗ്രീക്ക് തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തില്‍ ഒരു വിശകലനം
'ഇത് ജനങ്ങളും മുതലാളിത്തവും തമ്മിലുള്ള ഒരു യുദ്ധം'
മെയ്‌ 6 ന്റെ തെരഞ്ഞെടുപ്പ്
ഒരു സര്‍ക്കാരിനെ സൃഷ്ടിക്കുന്നതില്‍ പരാജയപ്പെട്ടതില്‍പ്പിന്നെ  യൂറോപ്പിന്റെ മുഴുവന്‍ ശ്രദ്ധാ കേന്ദ്രമായിരിക്കുകയാണ് ഗ്രീസ്. മുഖ്യ ധാരാ മാധ്യമങ്ങളും രാഷ്ട്രീയ സംവിധാനവും വായ്പകള്‍ തിരിച്ചടക്കുന്നതില്‍ ഗ്രീസ് വീഴ്ച വരുത്തുന്നതുമൂലം ഏക നാണയ വ്യവസ്ഥയുള്ള യൂറോസോണില്‍  അതുമൂലം ഉണ്ടാകാവുന്ന ഗുരുതരമായ അനിശ്ചിതത്വം ഉള്‍പ്പെടെയുള്ള പ്രത്യാഘാതങ്ങളെക്കുറിച്ച് ഏറെയും ആശങ്കപ്പെടുമ്പോള്‍, ഗ്രീസില്‍ നടന്ന തെരഞ്ഞെടുപ്പിലെ ജനവിധി നല്‍കുന്ന യഥാര്‍ത്ഥ സന്ദേശം അവഗണിക്കാന്‍ കൂടുതല്‍ പ്രയാസം നേരിടുന്ന ഒരു സ്ഥിതിയാണ്  ഇപ്പോള്‍ ഉള്ളത്. നിയോ ലിബറല്‍ പരിഹാര മാര്‍ഗ്ഗങ്ങളെയും കോര്‍പ്പറേറ്റ് മൂലധന താല്‍പ്പര്യങ്ങള്‍ അടിച്ചേല്‍പ്പിച്ച ചെലവു ചുരുക്കല്‍ നയത്തെയും യാതൊരു അര്‍ത്ഥ ശങ്കയ്ക്കും ഇട നല്‍കാത്തവിധം തിരസ് കരിച്ചിരിക്കുകയാണ് പ്രസ്തുത ജനവിധി. ഇതിന്റെ മറ്റൊരു സവിശേഷത, സാമ്പത്തിക പ്രതിസന്ധിക്ക് കൂടുതല്‍ യാഥാര്‍ത്യ ബോധത്തോടെ   പരിഹാര മാര്‍ഗ്ഗങ്ങള്‍ തേടുന്ന ഇടതു പക്ഷ ശക്തികളെ ജനങ്ങള്‍ കൂടുതലായി പിന്തുണച്ചു എന്നതാണ്.

മെയ്‌ 6 നു നടന്ന തെരഞ്ഞെടുപ്പ് ഫലത്തിന്റെ പ്രധാനപ്പെട്ട ഒരു വശം റാഡിക്കല്‍ ഇടതു പക്ഷത്തിന്റെ വിശാല മുന്നണിയായ സൈറിസാ(Syriza ) യ്ക്ക് 17 % വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്ത് എത്താന്‍ കഴിഞ്ഞു എന്നതാണ് .ഗ്രീക്ക് ഗവണ്മെന്റും യൂറോപ്പ്യന്‍ കമ്മിഷന്‍ , അന്താരാഷ്‌ട്ര നാണയ നിധി (ഐ എം എഫ്), യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് എന്നിവ യുടെ
മുക്കൂട്ട്‌ ആയ 'ട്രോയ്കാ' എന്നറിയപ്പെടുന്ന മൂലധന കൂട്ടായ്മയും ചേര്‍ന്ന് ഒപ്പ് വെച്ച എം ഓ യു കള്‍ റദ്ദു ചെയ്യുക എന്നതായിരുന്നു  Syriza മുന്നോട്ടു വെച്ച മുദ്രാവാക്യം. 240 ബില്ലിയന്‍ യൂറോ വായ്പ്പ സ്വീകരിക്കാന്‍ കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ ഒപ്പ് വെക്കപ്പെട്ട രണ്ട് ധാരണാ പത്രങ്ങള്‍ വഴിയായിരുന്നു പൊതുധനവിനിയോഗത്തില്‍ വന്‍ തോതില്‍ വെട്ടിക്കുറവു നടത്താനും ,വ്യയത്ത്തില്‍ വ്യാപകമായ കുറവ്  വരുത്താനും,സ്വകാര്യവല്‍ക്കരണം, തൊഴിലാളികളുടെ വേതനം വെട്ടിക്കുറക്കല്‍ എന്നീ നടപടികളുമായി മുന്നോട്ടു പോകാനും സര്‍ക്കാരിന്  അനുമതി ലഭിച്ചത്. 70% ത്തില്‍  അധികം വോട്ടര്‍മാര്‍ മേല്‍പ്പറഞ്ഞ ധാരണാ പത്രങ്ങള്‍ക്ക് എതിരായ നിലപാട് സ്വീകരിച്ച പാര്‍ട്ടികളെയാണ് പിന്തുണച്ചത്‌. അതില്‍ തന്നെ, സൈറിസാ ഉള്‍പ്പെട്ട റാഡിക്കല്‍ ഇടതു സഖ്യത്തിനും മാറ്റ് വിപ്ലവ ഇടതു പക്ഷ പാര്‍ട്ടികള്‍ക്കും കൂടി 26.5% വോട്ടുകള്‍ ഉണ്ടായിരുന്നു. കഴിഞ്ഞ 40 വര്‍ഷത്തോളം ഫലത്തില്‍ ഇരു കക്ഷി സമ്പ്രദായം  നിലവിലുണ്ടായിരുന്ന ഗ്രീസിലെ യാഥാസ്ഥിതിക കക്ഷിയായ ന്യൂ ഡെമോക്രസിക്കും സെന്‍ട്രിസ്റ്റു പാര്‍ട്ടിയായ PASOK നും കൂടി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഉണ്ടായിരുന്ന 80 % വോട്ടുകള്‍ ഇത്തവണ വെറും 32 % ആയി കുറയുകായുനായി. ഈ കക്ഷികള്‍ രണ്ടുമാണ് കഴിഞ്ഞ കാലങ്ങളില്‍ മാറി മാറി അധികാരത്തില്‍ ഇരുന്ന് നിയോ ലിബറല്‍ സാമ്പത്തിക നയങ്ങളുടെ പാതയിലൂടെ  ഗ്രീസിനെ ഇന്നത്തെ അവസ്ഥയില്‍ എത്തിച്ചത് എന്നത് ശ്രദ്ധേയമാണ് .
തെരഞ്ഞെടുപ്പിന് ശേഷം, ഒരു സര്‍ക്കാര്‍ ഉണ്ടാക്കുന്നതില്‍  ന്യൂ ഡെമോക്രസി പാര്‍ട്ടി നടത്തിയ ശ്രമം പരാജയപ്പെട്ടതിനെത്തുടര്‍ന്നു 
സൈറിസാ മുന്നണിയുടെ നേതാവും മുന്‍ വിദ്യാര്‍ഥി നേതാവുമായ 37 കാരനായ അലക്സ് സിപ്രാസിന്  ആണ് പുതിയ  സര്‍ക്കാര്‍ ഉണ്ടാക്കുന്നതിനു ശ്രമിക്കാനുള്ള രണ്ടാമത്തെ ഊഴം ലഭിച്ചത്.മുഖ്യധാരാ മാധ്യമങ്ങള്‍ അദ്ദേഹത്തെ ഒരു 'ഫയര്‍ ബ്രാന്‍ഡ്' രാഷ്ട്രീയ നേതാവും ആളുകളെ ഇളക്കിവിടാന്‍ കഴിവുള്ള തീപ്പൊരി പ്രാസംഗികനും ആയി വിശേഷിപ്പിക്കാറുണ്ട്. അടുത്തയിടെ, ഒരു അഭിമുഖത്തില്‍ സിപ്രാസ്  സര്‍ക്കാര്‍ ഉണ്ടാക്കുന്നതിനെക്കുറിച്ചു  ഇങ്ങിനെ പ്രതികരിച്ചു :

"ഇത് രാഷ്ട്രങ്ങള്‍ തമ്മിലും ജനങ്ങള്‍ തമ്മിലും ഉള്ള ഒരു വിഷയം അല്ലാ. ഒരു വശത്ത് തൊഴിലാളികളും  ബഹു ഭൂരിപക്ഷം ജനങ്ങളും, മറു വശത്ത് ആഗോളാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന കാപിടലിസ്ടുകളും ബാങ്കര്മാരും സ്റ്റോക്ക്‌ എക്സ്ചെന്ജുകളിലൂടെ ചുളുവില്‍  വന്‍ ലാഭങ്ങള്‍  തട്ടിയെടുക്കുന്നവരും ആണ്.ഇത് ജനതകളും മുതലാളിത്തവും തമ്മില്‍ ഉള്ള യുദ്ധം ആണ് ..ഓരോ യുദ്ധത്തിലും സംഭവിക്കുന്നത്‌  പോലെ മുന്നണിയില്‍ അരങ്ങേറുന്ന സംഭവവികാസങ്ങള്‍ ആണ് ഇവിടെയും യുദ്ധത്തിന്റെ ഗതിയെത്തന്നെ നിര്‍ണ്ണയിക്കുന്നത്"
'നിയോ ലിബറല്‍ ഷോക്ക്' എന്ന് പറയുന്ന സാമ്പത്തിക നടപടികളുടെ പ്രത്യാഘാതങ്ങള്‍ നിമിത്തം കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ ഗ്രീസില്‍ തൊഴിലാളികല്ടെ യഥാര്‍ത്ഥ വേതനത്തില്‍ 25 % ഇടിവ് സംഭവിച്ചു.  ഇത് അവരുടെ വാങ്ങല്‍ ശേഷിയില്‍ 35 % കുറവ് വരാന്‍ ഇടയാക്കി . ചെറുപ്പക്കാരില്‍ രണ്ടില്‍ ഒരാള്‍ തൊഴിലില്ലായ്മ കൊണ്ട് പൊരുതി മുട്ടുന്നു. തൊഴില്‍ എടുക്കാന്‍ ശേഷിയുള്ളവരില്‍ കാല്‍ ഭാഗത്തോളം ആളുകള്‍ തൊഴില്‍ രഹിതരായി ഇരിക്കുന്നു. ഇടതു പക്ഷം  സുപ്രധാനമായ പങ്കു നിര്‍വഹിച്ചത് മൂലം ഗ്രീസില്‍ വമ്പിച്ച ഒരു ബഹു ജന മുന്നേറ്റം തന്നെ ഉണ്ടായി.  ക്രിസ്ടോസ് കെഫാലിസ് ചൂണ്ടിക്കാട്ടിയത് പോലെ "മെയ്‌ 6 ന്റെ രാഷ്ട്രീയ ഉണര്‍വ് പെട്ടെന്ന് ഉണ്ടായതല്ല. കഴിഞ്ഞ അനേകം വര്‍ഷങ്ങളില്‍ ശക്തിപ്പെട്ട ഉണ്ടായ സമരോല്സുകമായ പ്രതിഷേധങ്ങളുടെ ഒരു വേലിയേറ്റം തന്നെ ഇതിനു പുറകില്‍ ഉണ്ട്.  ഡിസംബര്‍ 2008 ഇല്‍ ഉണ്ടായ യുവജന കലാപം മുതല്‍ ഫെബ്രുവരിയോടെ ഏതെന്സിലെ  തെരുവീഥികളില്‍ പ്രകമ്പനം കൊണ്ട വര്‍ഗ്ഗസമരത്തിന്റെ അലകളും വരെ ജനങ്ങളുടെ രാഷ്ട്രീയാനുഭാവങ്ങളില്‍ വേരുകള്‍ ആഴ്ന്നു രൂപം കൊണ്ടിട്ടുള്ള ഒരു ബൃഹത്തായ ജനകീയ അടിത്തറ യാണ് മെയ്‌ 6 ഇന്റെ പ്രക്ഷോഭത്തെ മുന്നോട്ടു നയിക്കുന്നത്."

ഈയൊരു പശ്ചാത്തലത്തില്‍ ആണ് വ്യതസ്ത നിലപാടുകള്‍ ഉള്ള മാര്‍ക്സിസ്റ്റുകളും ഗ്രീന്‍ അനുഭാവികളും മുതലാളിത വിരുദ്ധ നിലപാടുകള്‍ ഉള്ള
മറ്റ് ശക്തികളും സൈരിസാ  മുന്നണിയായി രൂപമെടുത്തത്. അത് വളരെ വേഗത്തില്‍ ജങ്ങള്‍ക്കിടയില്‍ സ്വീകാര്യത നേടി. കഴിഞ്ഞ  മാര്‍ച്ചില്‍  ട്രോയിക്ക (മുക്കൂട്ട്‌) ഗ്രീക്ക് ഭരണകൂടത്തില്‍ അടിച്ചേല്‍പ്പിച്ച ചെലവു ചുരുക്കല്‍ പദ്ധതിയും മറ്റ് സാമ്പത്തിക പുനക്രമീകരണ ഉപാധികളും തള്ളിക്കളയാനും തള്ളിക്കളയാനും, വിദേശ വായ്പ്പാ തിരിച്ചടവുകള്‍ക്ക് മേല്‍ മൊററ്റോരിയം പ്രഖ്യാപിക്കാനും  ആഹ്വാനം ചെയ്തതിനു പുറമേ, വിദേശ കടങ്ങള്‍ എഴുതിത്തള്ളണമെന്നും, ഒരു അന്തര്‍ദ്ദേശീയ കമ്മിഷനെ നിയോഗിച്ച് ഗ്രീക്ക് കടങ്ങള്‍ ഓഡിറ്റ്‌ ചെയ്യിപ്പിക്കണമെന്നും അവര്‍ ആവശ്യങ്ങള്‍ ഉന്നയിച്ചു.രാജ്യത്തിലെ സമ്പത്തും വിഭവങ്ങളും അടിസ്ഥാനപരമായി തുല്യതയോടെ പുനര്‍ വിതരണം ചെയ്യുക ,സമ്പന്നര്‍ക്കുമേല്‍  കൂടുതല്‍ നികുതികള്‍ ചുമത്തുക, ആഭ്യന്തര ഉല്‍പ്പാദന മേഖലയെ പുനരുജ്ജീവിപ്പിക്കും വിധത്തില്‍  പുതിയ വ്യവസായ നയം രൂപീകരിക്കുക , ബാങ്കുകള്‍ ദേശസാല്‍ക്കരിക്കുക എന്നിവയായിരുന്നു സൈരിസാ  മുന്നണി ഉന്നയിച്ച മറ്റ് പ്രധാനപ്പെട്ട ആവശ്യങ്ങള്‍. 

എം ഓ യു കല്‍ റദ്ദുചെയ്യാന്‍
ഗ്രീക്ക് ജനതയുടെ ഭാഗത്ത് നിന്നും വ്യക്തമായ പിന്തുണയോടെ ഉയര്‍ന്നു വന്ന ആവശ്യങ്ങളോട് ട്രോഇകയുടെ മുഖ്യ സാമ്പത്തിക ശ്രോതസ്സായ ജര്‍മ്മനിയുടെ  ചാന്‍സിലര്‍ എയിന്ജലോ മെര്‍കേല്‍  നിഷേധാത്മകം ആയി പ്രതികരിച്ചതോടെ, യൂറോപ്യന്‍ സാമ്പത്തിക പ്രതി സന്ധിയുമായി ബന്ധപ്പെട്ട് ഗ്രീസിലെ ജനങ്ങള്‍ നടത്തുന്ന സമരം  ജനാധിപത്യത്തിനു വേണ്ടിയുള്ള പോരാട്ടം ആയിത്തീരുകയാണ്. എന്നാല്‍ ഗ്രീക്ക് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് വായ്പ്പാ തിരിച്ചടവില്‍ വീഴ്ച വരുത്തി ഗ്രീസ് യുറോ സോണ്‍ വിട്ട് പോകുന്ന പക്ഷം  യൂറോപ്പില്‍ ആകമാനം നടപ്പാക്കി വരുന്ന  ചെലവു ചുരുക്കല്‍ പദ്ധതികളെ അത് പ്രതികൂലമായി ബാധിക്കുമെന്നും, ഒരു പക്ഷെ യൂറോ സാമ്പത്തിക മേഖലയെ ആകെത്തന്നെ തകര്‍ത്തു കളയും എന്നും EU നേതാക്കളും ബാങ്കര്മാരും ഭയപ്പെടുന്നു എന്നാണ് അടുത്തയിടെ നടന്ന ജി 8 ഉച്ചകോടി യുടെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഗ്രീസിലെ ഇടതു പക്ഷത്ത് തന്നെ
ഗ്രീസ്  യൂറോ സോണ്‍ വിടുന്നതിനെ സംബന്ധിച്ച് ഇടതു പക്ഷതിന്നുള്ളില്‍ ത്തന്നെ നിലനില്‍ക്കുന്ന അഭിപ്രായഭിന്നത ജനങ്ങളുടെ ദുരിതങ്ങള്‍ സമീപ ഭാവിയില്‍ വര്‍ധിപ്പിക്കുന്നതിന് ഇടയാക്കും. വായ്പ്പാ തിരിച്ചടവിനെ പൂര്‍ണ്ണമായും സൈരിസാ മുന്നണി നിരാകരിക്കുന്ന പക്ഷം അത് യൂറോ സോണ്‍ വിടുന്നതിനു തുല്യമാനെന്നതിനാല്‍  ഇനിയും അത്തരം കടുത്ത നിലപാടില്‍ എത്തിയിട്ടില്ല. എന്നാല്‍ മുന്നണിയിലെ ചില ഘടകങ്ങള്‍ അതല്ലാതെ മറ്റു പോം വഴികള്‍ ഇല്ലെന്നു ചൂണ്ടിക്കാട്ടി സമ്മര്‍ദം തുടരുകയാണ് . തെരഞ്ഞെടുപ്പിന് ശേഷം ഒരു സംയുക്ത ഇടതു മുന്നണിയിലേക്ക് സൈരിസാ നടത്തിയ ക്ഷണം സ്വീകരിക്കാന്‍ ഗ്രീക്ക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി (K K E ) മടികാട്ടിയത്തിനു കാരണം തന്നെ ഏക നാണയ വ്യവസ്ഥയില്‍ നിന്ന് പുറത്ത് പോവുക എന്ന അജണ്ട മുന്നണിക്ക്‌ ഇല്ലാത്തതാണ്.

എന്നാല്‍, KKE യുടെ ഇപ്പോഴത്തെ നയത്തെ എതിര്‍ക്കുന്നവര്‍ ഇടതു പക്ഷത്തു ഏറെയാണ്‌.
ക്രിസ്ടോസ് കെഫാലിസ് ചൂണ്ടിക്കാട്ടുന്നത്  പോലെ, നിര്‍ണായകമായ ഈ സമയത്ത് ഒരു സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഇടതു പക്ഷത്തിന്റെ ശ്രമങ്ങള്‍ക്ക്  വിഘാതം സൃഷ്ടിക്കുന്ന ഇടതു വിഭാഗീയതയെ  മറി കടക്കേണ്ടത്  കാലഘട്ടത്തിന്റെ ആവശ്യം ആണ്. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമങ്ങളുമായി സഹകരിച്ചാല്‍  അത് ജനങ്ങള്‍ക്കിടയില്‍ 'വ്യാമോഹം സൃഷ്ടിക്കും'എന്ന് പറഞ്ഞുകൊണ്ടാണ്  KKE നേതൃത്വം അലെക്സ് സിപ്രാസിനെ കാണാന്‍ പോലും കൂട്ടാക്കാതിരുന്നത്.  KKEക്ക് വ്യാവസായിക തൊഴിലാളികള്‍ക്കിടയില്‍ നല്ല അടിത്തറയും സമരോല്സുകരായ കേഡര്‍മാരും  ഉണ്ട്, എന്നാല്‍ ഒരു ബഹുജന മുന്നണി ഇല്ല എന്നും ,"പാര്‍ലമെന്റിനെ മാറ്റത്തിനുള്ള ഒരു വേദിയായി ഫലവത്തായി  ഉപയോഗപ്പെടുത്താന്‍ കഴിയും വിധം ബഹുജന പ്രക്ഷോഭങ്ങള്‍ വളര്‍ത്തുകയാണ് വേണ്ടത് .ഗ്രീസില്‍ താത്ത്വികമായി ഇതിനു എല്ലാ സാധ്യതയും ഉള്ളപ്പോള്‍ KKE ഒഴിഞ്ഞു മാറുന്നത്  നീതീകരിക്കാനാവില്ല" എന്നും            ക്രിസ്ടോസ് കെഫാലിസ് പറയുന്നു. യഥാര്‍ധത്തില്‍ പ്രായോഗികമായ വിഷമതകള്‍ ആരംഭിക്കുന്നത് ഒരു സര്‍ക്കാര്‍ രൂപീകരിക്കുമ്പോള്‍ മാത്രം ആണ്.പാര്‍ലമെന്ററി  ഭൂരിപക്ഷത്തിന്റെ ബലത്തില്‍ അധികാരത്തില്‍ തുടരുന്ന ഒരു സര്‍ക്കാരിന് ബഹുജന പ്രക്ഷോഭങ്ങളുടെ ഊര്‍ജ്ജസ്വലതയെ ആശയ്രയിച്ചു മൌലികമായ പരിവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ കഴിയും.ഇപ്പോഴത്തെ സാച്ചര്യത്ത്തില്‍ ഗ്രീസില്‍ അത് അനുപേക്ഷനീയവും ആണ് .എങ്കില്‍ മാത്രമേ വിദേശ ധനകാര്യ സ്ഥാപനങ്ങളുടെയും സാമ്രാജ്യത്വ സ്ഥാപനങ്ങളുടെയും യൂറോപ്യന്‍ ആര്‍ക്കാരുകളുടെയും ഭാഗത്ത് നിന്നുള്ള ശക്തമായ സമ്മര്‍ദങ്ങളെ  ചെറുക്കാന്‍ കഴിയൂ "

പ്രതിസന്ധിയില്‍ ആയ മുതലാളിത്തത്തിന്റെ ലക്ഷണം എടുത്തു കാട്ടുന്ന മറ്റൊരു പ്രതിഭാസവും മെയ്‌ 6 ന്റെ തെരഞ്ഞെടുപ്പിലൂടെ ഗ്രീസില്‍ അനാവൃതമായി.തീവ്ര വലതു പക്ഷത്തിന്റെ രംഗ പ്രവേശവും അതിനു ലഭിച്ച 20 .5 % വോട്ടുകള്‍ എന്ന അഭൂതപൂര്‍വ്വമായ ജന പിന്തുണയും കുറച്ചു കാണാന്‍ കഴിയില്ല.   ,കുടിയേറ്റ ക്കാര്‍ക്കെതിരെ കടുത്ത നില പാടുകളും വംശീയതയും 
നിയോ നാസി കാഴ്ചപ്പാടും കൊണ്ട് ശ്രദ്ധേയരായ   ഗോള്‍ഡന്‍ ഡാന്‍ ന്റെ നേതൃത്വത്തില്‍ ഉള്ള വലതു പക്ഷ പാര്‍ട്ടിക്ക്  7 % വോട്ടുകളോടെ പാര്‍ലമെന്റില്‍ അഭൂതപൂര്‍വ്വമായി പ്രാതിനിധ്യം ലഭിച്ചിരിക്കുന്നു.രണ്ടാം ലോക യുദ്ധകാലത്ത് നാസികള്‍ക്കെതിരെ പ്രതിരോധ മുന്നേറ്റങ്ങള്‍ക്ക്  പേര് കേട്ട ഒരു രാജ്യത്താണ് ഇത് ഉണ്ടായത്. ഫ്രാന്‍സിലും  ഇതിനു സദൃശമായ സംഭവ  വികാസങ്ങള്‍ സമീപ കാലത്ത് ഉണ്ടായി .മരീന്‍ ലീ പെന്‍ ന്റെ നേഷനല്‍ ഫ്രന്റ്‌ അടുത്തയിടെ നടന്ന പ്രസിഡെന്‍ഷിയല്‍  തെരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്ത് വന്നു. ഫാസ്സിസ്റ് സംഘടനകള്‍ യൂറോപ്പില്‍ അടുത്തകാലത്തായി അവയുടെ സ്വാധീനം വര്‍ധിപ്പിക്കാന്‍ ശ്രമങ്ങള്‍ നടത്തുമ്പോള്‍ ഇടതു പക്ഷ ശക്തികള്‍ക്കു അവയെ നേര്‍ക്കുനേര്‍  എതിരിടെണ്ട ഉത്തരവാദിത്വം ഉണ്ട്.ഫാസ്സിസ്റ്റു രാഷ്ട്രീയത്തെയും പ്രത്യയ ശാസ്ത്രത്തെയും  എതിര്‍ത്തു തോല്‍പ്പിക്കേണ്ട സമൂര്‍ത്തമായ സമര മുഖം , വര്‍ണ്ണ വിവേചനത്തിന്റെയും പ്രവാസികള്‍ക്ക് എതിരായ വിദ്വേഷ പ്രചാരണത്തിന്റെയും ഇസ്ലാമോ ഫോബിയയുടെയും രൂപത്തിലുള്ള സംഘടിതമായ ആക്രമണങ്ങളെയും വിവേചനങ്ങളെയും എതിര്‍ക്കുന്ന പുരോഗമന രാഷ്ട്രീയം ഉയര്ത്തിപ്പിടിക്കള്‍ ആണ് .

സൈറിസാ യുടെ ജനപിന്തുണ വര്‍ധിച്ചു വരികയാണെന്നത് നേരാണെങ്കിലും  ജൂണ്‍ 17 നു നടക്കുന്ന രണ്ടാം തെരഞ്ഞെടുപ്പിന്റെ ഫലം ഇപ്പോഴും പ്രവചനാതീതം ആണ്.
പ്രതിസന്ധി ഇനിയും ഏറെ മൂര്ചിക്കാന്‍ സാധ്യത ഉള്ളപ്പോള്‍, നിയോ ലിബറല്‍ പരിഹാരത്തിന്റെ  ഭാഗമായ പൊതു ചെലവ് വെട്ടിക്കുറക്കല്‍ നയങ്ങള്‍ക്കെതിരെയുള്ള ജനകീയ സമരങ്ങളുടെ വേലി യേറ്റങ്ങളുടെ പശ്ചാത്തലത്ടില്‍   ഗ്രീസിലും യൂറോപ്പിലും
നിര്‍ണ്ണായകമായ ഒരു രാഷ്ട്രീയ ശക്തി എന്ന നിലയില്‍ തീര്‍ച്ചയായും ഇടതു പക്ഷം അതിന്റെ തിരിച്ചു വരവ്
വിളംബരം ചെയ്തിരിക്കുന്നു.


No comments:

Post a Comment