Thursday 3 November 2016

"ഗുജറാത്ത് മോഡലി"ൽനിന്നും ഇന്ത്യയെ രക്ഷിക്കുക
"ഏറ്റുമുട്ടൽക്കൊല  വാഴ്ച" പൊറുപ്പിക്കില്ലെന്ന്  നാം ഉറച്ച ശബ്ദത്തിൽ പ്രഖ്യാപിക്കുക

 നരേന്ദ്ര മോദി  ഗുജറാത്ത് ഭരണത്തിൽ പിടി മുറുക്കിയത് ആദ്യം ഒരു മുസ്‌ലിം വിരുദ്ധ വംശഹത്യയ്‌ക്ക്‌ വേണ്ടി സംഘ് പരിവാറിനെ അഴിച്ചു വിട്ട്കൊണ്ടും പിന്നീട് നിയമബാഹ്യമായ ഏറ്റുമുട്ടൽ കൊലപാതകങ്ങളുടെ ഒരു ശൃംഖല തന്നെ ആസൂത്രണം ചെയ്യാൻ ഭരണയന്ത്രത്തെയപ്പാടെ ഉപയോഗിച്ചുകൊണ്ടുമാ യിരുന്നു.  പ്രാദേശിക ഷോവിനിസവും ('ഗുജറാത്തിന്റെ അഭിമാനം') പാകിസ്ഥാൻ വിരുദ്ധ ജിംഗോയിസവും ഫലപ്രദമായി ഉപയോഗിച്ചു കൊണ്ടായിരുന്നു നിയമവാഴ്ചയുടെ അടിസ്ഥാന തത്വങ്ങളെ കാറ്റിൽ പറത്തുന്നതിന് പിന്തുണ ആർജ്ജിക്കാൻ മോദിയ്ക്ക് കഴിഞ്ഞിരുന്നത് .(മോദിയുടെ അക്കാലത്തെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗങ്ങളിൽ 'ഗുജറാത്ത് ഗൗരവ്' , 'മിയാ മുഷറഫ്' എന്നീ പദപ്രയോഗങ്ങൾ ആവർത്തിച്ചു ഉപയോഗിച്ചിരുന്നു ). മോദി ആദ്യമായി ഗുജറാത്ത് മുഖ്യമന്ത്രി പദത്തിൽ എത്തി  ഭരണകാലാവധി പാതി പിന്നിട്ടപ്പോൾത്തന്നെ  ഗുജറാത്തിലെ ഗ്രാമ ഗ്രാമാന്തരങ്ങളിൽ മേൽപ്പറഞ്ഞ തന്ത്രം ഫലം കണ്ടു തുടങ്ങിയിരുന്നു. ഈ  'ഗുജറാത്ത് മോഡൽ' ഇന്ന് രാജ്യത്താകമാനം ആവർത്തിക്കാനുള്ള കഠിനമായ  പരിശ്രമമാണ് മോദിയും കൂട്ടരും നടത്തിക്കൊണ്ടിരിക്കുന്നത്.
  ഭോപ്പാലിൽ നടന്ന ഏറ്റുമുട്ടൽക്കൊലപാതകത്തിന്റെ കാര്യം തന്നെയെടുക്കുക. ഒക്ടോബർ 31 ന് രാവിലെ രാജ്യം ഉണർന്നത് ഭോപ്പാലിലെ കഠിനമായ ബന്തോവസ്സുള്ള സെൻട്രൽ ജെയിലിൽ സെക്യൂരിറ്റി ജോലിയിൽ നിയുക്തനായിരുന്ന രാംശങ്കർ യാദവ് എന്ന പോലീസ് കോൺസ്റ്റബിളിനെ കഴുത്തറുത്ത് കൊന്ന  ശേഷം സിമി എന്ന നിരോധിത സംഘടനയിലെ അംഗങ്ങളായ  എട്ടു വിചാരണത്തടവുകാർ ജയിൽ ചാട്ടം നടത്തിയെന്ന വാർത്ത കേട്ടായിരുന്നു . എന്നാൽ, ഏതാനും മണിക്കൂറുകൾ മാത്രം പിന്നിട്ടപ്പോൾ ഈ എട്ടുപേരേയും ഒരു ഏറ്റുമുട്ടലിൽ മധ്യപ്രദേശ് പോലീസ് കൊലപ്പെടുത്തിയതായുള്ള ബ്രേക്കിംഗ് ന്യൂസുമായി ടെലിവിഷൻ ചാനലുകൾ എത്തി . പോലീസ് സേനയുടെ 'വേഗതയേയും കാര്യക്ഷമതയെയും' പ്രശംസിച്ചുകൊണ്ടും അതിനെ ആഘോഷമാക്കിയും ആയിരുന്നു ഈ ചാനലുകളും വാർത്താ മാധ്യമങ്ങളും ഏറിയകൂറും റിപ്പോർട്ട് ചെയ്തത്. അധികം വൈകാതെ ഈ വിവരണങ്ങളിലാകെ  മുഴച്ചു നിൽക്കുന്ന യുക്തിയില്ലായ്മ  പുറത്ത് വരികയും, ഉത്തരവാദിത്വമുള്ളവരെന്നു സ്വയം കരുതുന്ന മാധ്യമങ്ങൾ എന്തുകൊണ്ട് അത് ഏറ്റെടുക്കുകയും ആഘോഷിക്കുകയും ചെയ്തു എന്ന ചോദ്യം ഉയർന്നു വരികയും ചെയ്തു.
ജയിൽ സുരക്ഷാ സംവിധാനത്തിൽ  പാളിച്ചകൾ ഉണ്ടായതിന്റെ ഉത്തരവാദിത്തം  മദ്ധ്യപ്രദേശ് ജയിൽ വകുപ്പ് മന്ത്രിതന്നെ ഏറ്റെടുക്കുകയും, സംഭവത്തെക്കുറിച്ചുള്ള ഔദ്യോഗിക  ഭാഷ്യത്തെ സാധൂകരിക്കാൻ ഒരു പക്ഷെ ഉപകരിക്കുമായിരുന്ന സി സി ടി വി ക്യാമറകൾ പ്രവർത്തന രഹിതമായിരുന്നു വെന്നു സമ്മതിക്കുകയും ചെയ്ത നിലക്ക് ജെയിൽ ചാട്ടത്തിന്റേയും തുടർന്നുള്ള ഏറ്റുമുട്ടൽ കഥയുടേയും വിശ്വസനീയത വീണ്ടും ചോദ്യം ചെയ്യപ്പെടുന്നു. ജയിൽ ചാടിയ തടവുകാരുടെ കയ്യിൽ ആയുധങ്ങളൊന്നും ഇല്ലായിരുന്നുവെന്ന്  ആഭ്യന്തര മന്ത്രി പറഞ്ഞത് ഇതിനകം പുറത്തുവന്ന വീഡിയോ ഫുട്ടേജുകളിൽനിന്നും വ്യക്തമാവുന്നുണ്ട്. എന്നാൽ ഐ ജി യുടെ അവകാശവാദം വിചാരണത്തടവുകാർ തങ്ങളുടെ പക്കലുണ്ടായിരുന്ന മൂർച്ചയേറിയ ആയുധങ്ങൾ പോലീസുകാർക്കെതിരെ ഉപയോഗിച്ചുവെന്നാണ്. ഏറ്റുമുട്ടൽ നടന്ന സ്ഥലം ഉൾപ്പെടുന്ന ഗ്രാമ പഞ്ചായത്തിലെ സർപഞ്ച്‌ നൽകിയ വിവരണത്തിൽ ഈ തടവുകാർ പോലീസിനെതിരെ കല്ലെറിഞ്ഞു വെന്നുമാത്രമാണ് പറയുന്നത്. ഇതൊന്നുമല്ലെങ്കിൽത്തന്നെ, വെറും പ്ലാസ്റ്റിക് സ്പൂണുകളും
മരത്താക്കോലുകളും ഉപയോഗിച്ച് എട്ടു തടവുകാർ കൂട്ടമായി ജയിൽ ചാടിയ ശേഷം പുത്തൻ വസ്ത്രങ്ങൾ സമ്പാദിക്കുകയും അവ ധരിച്ചുകൊണ്ട് എല്ലാവർ ക്കും എളുപ്പത്തിൽ കാണാൻ കഴിയുന്ന വിധം തുറസ്സായ ഒരു പാറപ്പുറത്ത് ഒരുമിച്ചു വലിഞ്ഞു കയറുകയും ചെയ്യാനിടയായതെങ്ങിനെ എന്ന ചോദ്യം ഉയരുന്നു. സിനിമയിൽ ചിത്രീകരിക്കുന്നതെന്തും സത്യമെന്നു വിശ്വസിക്കുന്ന അലസരും ചിന്താശേഷിയേറ്റവരുമായ പ്രേക്ഷകർക്ക് വേണ്ടി ബോളിവുഡ് പടച്ചുവിടുന്ന ത്രില്ലറുകളിൽ അല്ലാതെ ഇത്തരം കാര്യങ്ങൾ സംഭവിക്കുകയില്ല.
നുണ പറയുമ്പോൾപ്പോലും അൽപ്പം വിശ്വസനീയമായി അത് അവതരിപ്പിക്കണമെന്ന സാമാന്യ യുക്തി  മോഡി കാലഘട്ടത്തിലെ ഭരണകർത്താക്കൾക്കു ബാധകമല്ലെന്നാണ് വ്യാപം അഴിമതിയുടെ കറ പുരണ്ട മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ്‌സിംഗ് ചൗഹാൻ നൽകുന്ന വിവരണം കാണിക്കുന്നത്. അവർ എന്ത് പറഞ്ഞാലും വിധേയത്വത്തോടെ ഏറ്റെടുത്ത് പ്രചരിപ്പിക്കാൻ സന്നദ്ധമായ ഒരു മീഡിയയും തങ്ങളുടെ സങ്കുചിത ദേശീയവാദത്തിന് ചേരും വിധമുള്ള ആക്രമണോൽസുകമായ വാചകമടിയും കൊണ്ട് എന്തും സാധിക്കാമെന്നാണ് അവർ കരുതുന്നത്. ഈ ഏറ്റുമുട്ടൽ കഥയും ആ വഴിയിലൂടെയാണ് പ്രചരിപ്പിക്കപ്പെടുന്നത്. രണ്ടു കേന്ദ്ര മന്ത്രിമാർ ഈ ഏറ്റുമുട്ടൽക്കഥയെ ന്യായീകരിക്കാൻ ഇതിനകം എടുത്തു ചാടി പുറപ്പെട്ടു. പ്രധാനമന്ത്രിയുടെ  ഓഫീസിലെ ഒരു സ്റ്റേറ്റ് മന്ത്രിയായ ജിതേന്ദ്ര സിംഗ് ഭോപാൽ ഏറ്റുമുട്ടലിനെ രാഷ്ട്രത്തിന്  ആത്മവിശ്വാസം പകർന്നുനൽകുന്ന ഒരു സംഭവമായി വിശേഷിപ്പിച്ചപ്പോൾ കേന്ദ്ര ആഭ്യന്തര വകുപ്പിലെ മറ്റൊരു സ്റ്റേറ്റ് മന്ത്രിയായ കിരൺ റിജിജു പോലീസിന്റെ പ്രവൃത്തികളെ  ചോദ്യം ചെയ്യുകയും സംശയിക്കുകയും ചെയ്യുന്ന ശീലം ഉപേക്ഷിക്കാൻ എല്ലാ ഇന്ത്യക്കാരോടും ആവശ്യപ്പെട്ടു.
ഭോപാൽ ഒരു ഒറ്റപ്പെട്ട വ്യതിയാനം അല്ല.  'മിനിമം ഗവൺമെന്റ്', 'മാക്സിമം ഭരിക്കുന്ന ' എന്ന മോദി മാതൃക പ്രായോഗികമാക്കുന്നതിന്റെ ഭാഗമായി ' ക്രമസമാധാനപാലന ' രംഗത്തെ  'സാധാരണ നടപടി ' പുതുതായി  നിർ വചിക്കപ്പെടുകയാണ് ഇതിലൂടെ ചെയ്യുന്നത്. ഭോപ്പാൽ ഏറ്റുമുട്ടൽ കൊലപാതകങ്ങൾക്ക് ഒരാഴ്ച  മുൻപ് ആന്ധ്രാ പ്രദേശ് പൊലീസിലെ ഗ്രേ ഹൌണ്ട് വിഭാഗം ഒഡീസയിലെ വനമേഖലയായ മാൽക്കൻഗിരിയിൽ ഇതുപോലെ ഒരു കൂട്ടക്കൊല സംഘടിപ്പിച്ചു. മാവോയിസ്ററ് നേതാക്കളും പ്രവർത്തകരും പ്രദേശവാസികളായ ഗ്രാമീണരും ഉൾപ്പെടെ മൂന്നു ഡസനിലേറെപ്പേരാണ് തോക്കിനിരയായത് . അതിൽ പകുതിയോളം പേർ ആദിവാസികളായിരുന്നു. പോലീസ് അവകാശപ്പെട്ടത് പോലെ മാവോയിസ്റ്റുകൾ എല്ലാവരും ആയുധ സജ്ജരായിരുന്നെങ്കിൽ ഒരു യഥാർത്ഥ സായുധ ഏറ്റുമുട്ടൽ തന്നെ അവിടെ നടക്കുമായിരുന്നെന്നും, പോലീസ് പക്ഷത്തും ആൾനാശം ഉണ്ടായേനെ ; പക്ഷെ, മാൽക്കൻഗിരി ഏറ്റുമുട്ടലിനെക്കുറിച്ചുള്ള വിവരണങ്ങളിൽ പോലീസ് പക്ഷത്തുള്ള ആർക്കും ജീവാപായം സംഭവിച്ചതായി പറയുന്നില്ല. ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് ഏറ്റുമുട്ടൽ സംബന്ധമായ അവകാശവാദങ്ങൾ ഉണ്ടായാൽ അവ എങ്ങിനെയാണ് കൈകാര്യം ചെയ്യേണ്ടതെന്നത് സംബന്ധിച്ച്  ദേശീയ മനുഷ്യാവകാശ കമ്മീഷനും സുപ്രീം കോടതിയും വ്യക്തമായ മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട് . ഏറ്റുമുട്ടലിന്റെ കാര്യം അവിടെ നിൽക്കട്ടെ; ജനങ്ങൾ  നിരായുധരായി  പ്രതിഷേധിച്ചപ്പോൾ യാതൊരു പ്രകോപനവുമില്ലാതെ പോലീസ് വെടിയുണ്ടകൾ  ഉതിർത്തതിന്റെ ഫലമായിട്ടാണ് കർഷകരും തൊഴിലാളികളും വിദ്യാർഥികളും ഉൾപ്പെടെ ഏഴുപേർ കഴിഞ്ഞ രണ്ടു മാസത്തിനിടെ നടന്ന മൂന്നു വ്യത്യസ്ത സംഭവങ്ങളിൽ  ജാർഖണ്ഡിൽ  കൊല്ലപ്പെട്ടത്. 'അസ്വസ്ഥ'പ്രദേശങ്ങളായ കശ്മീരിലും വടക്കുകിഴക്കൻ അതിർത്തി സംസ്ഥാനങ്ങളിലും മാത്രമല്ല ഈ മാതിരി കൊലപാകങ്ങൾ പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത് എന്നാണ് അവയെല്ലാം കാണിക്കുന്നത്.
ഉറി ഭീകരാക്രമണ സംഭവത്തിനു ശേഷം നടന്ന 'സർജ്‌ജിക്കൽ സ്ട്രൈക്ക്'  ഏറെ ചർച്ചചെയ്യപ്പെട്ടുകഴിഞ്ഞു. അവയിൽനിന്നും പരമാവധി രാഷ്ട്രീയ മൈലേജ് ഉണ്ടാക്കാൻ ഉത്തർ പ്രദേശ് തെരഞ്ഞെടുപ്പിൽ ബി ജെ പി നീക്കങ്ങൾ ആരംഭിച്ചു. ഉത്തർ പ്രദേശിന്റെ ഓരോ മുക്കിലും മൂലയിലും സ്ഥാപിച്ചിരിക്കുന്ന  പ്രധാനമന്ത്രിയുടെയും പ്രതിരോധ മന്ത്രിയുടെയും ഫോട്ടോകൾ മുദ്രണം ചെയ്ത ബാനറുകളിൽകാണുന്ന ഒരു സന്ദേശം ഇപ്രകാരമാണ്: " ഞങ്ങളുടെ തോക്കുകളും വെടിയുണ്ടകളും  ഉപയോഗിച്ച് തന്നെ ഇങ്ങളെ ഇല്ലാതാക്കും. ഞങ്ങൾക്ക്  സൗകര്യപ്രദമായ ഒരു സമയം അതിനുവേണ്ടി ഞങ്ങൾ തിരഞ്ഞെടുക്കുമെങ്കിലും നിങ്ങളുടെ സ്ഥലത്തുവെച്ചായിരിക്കും അത് നടപ്പാക്കുക." ഇവിടെ , "നിങ്ങളും നിങ്ങളുടെ സ്ഥലവും" എന്നതുകൊണ്ടുദ്ദേശിക്കുന്നത് ഈ രാജ്യത്തിന്റെ അതിർത്തികൾക്കപ്പുറത്ത് ഏതെങ്കിലും അറിയപ്പെടാത്ത പ്രദേശത്ത് വസിക്കുന്ന അജ്ഞാതരായ മനുഷ്യരെയാകണമെന്നൊന്നുമില്ല;  ഭരിക്കുന്നവരുടെ ഇഷ്ടപ്രകാരം ശത്രുക്കളായി മുദ്രകുത്തപ്പെടുന്ന  ഇന്ത്യക്കാർ തന്നെയാകാം അവർ.  എന്തെങ്കിലും ചോദ്യങ്ങൾ ഇതിന്നെതിരെ നാം ഉയർത്തുകയാണെങ്കിൽ സൈന്യത്തിനെതിരെ അപകീർത്തിപരമായ പരാമർശങ്ങൾ  നടത്തുന്നത് മുതൽ പോലീസിന്റെ മനോവീര്യം തകർക്കുന്നത് വരെയുള്ള വകുപ്പുകൾ നമുക്കെതിരെ ചാർത്തപ്പെടുന്നു. സൈന്യത്തെ രാഷ്ട്രീയവൽക്കരിക്കാനും,രാഷ്ട്രീയത്തെ സൈനികവൽക്കരിക്കാനും സർക്കാർ ഭാഗത്തുനിന്നും ഇത്രയും പ്രകടമായ ശ്രമങ്ങൾ അടിയന്തരാവസ്ഥയിലോ അതിനു തൊട്ടു മുൻപത്തെ കാലത്തോ പോലും മുമ്പൊരിയ്ക്കലും ഉണ്ടായിട്ടില്ല. ഇന്ത്യ അഭൂതപൂർവ്വമായ വിധത്തിൽ ഒരു പോലീസ് സ്റ്റേറ്റ് ആയിക്കൊണ്ടിരിക്കുന്നു എന്ന ഞെട്ടിപ്പിക്കുന്ന യാഥാർഥ്യത്തെയാണ് ഇന്ന് നമ്മൾ അഭിമുഖീകരിക്കുന്നത്.
അടിയന്തരാവസ്ഥക്കാലത്ത് റദ്ദ് ചെയ്യപ്പെട്ട വിലപ്പെട്ട സിവിൽ അവകാശങ്ങളും പത്ര സ്വാതന്ത്ര്യവും തിരിച്ചു പിടിച്ചു പാർലമെന്ററി ജനാധിപത്യ വ്യവസ്ഥയെ അതിന്റെ സാധാരണ രൂപത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ ഇന്ത്യൻ ജനതയ്ക്കു ഐതിഹാസികമായ പോരാട്ടങ്ങളും ചെറുത്തു  നിൽപ്പുകളും നടത്തേണ്ടി വന്നു. എന്നാൽ, ഇന്ന് മോദിയും മോഹൻ ഭഗവത്തും അവരുടെ കൂട്ടത്തിലുള്ളവരും നമ്മോടാവശ്യപ്പെടുന്നത് 'ജനാധിപത്യമെന്ന ദുശ്ശീലം' ഉപേക്ഷിക്കാനും,തൽസ്ഥാനത്ത് അവർ സ്ഥാപിക്കുന്ന ഫാസിസ്റ്റു സ്വഭാവം തികഞ്ഞ ഒരു പോലീസ് സ്റ്റേറ്റിനെ സ്വാഭാവികമായ അവസ്ഥയായി അംഗീകരിക്കാനും ആണ്. 'അച്ഛേ ദിൻ' കാലഘട്ടത്തിലെ 'ദേശീയ മഹിമ' യുടെ മകുടോദാഹരണമായി വാഴ്ത്തപ്പെടുന്ന അത്തരമൊരു സ്വേച്ഛാധികാര പോലീസ് സ്റ്റേറ്റ് നെ ജനാധിപത്യ ഇന്ത്യയ്ക്ക് ഒരിയ്ക്കലും അംഗീകരിക്കാനാവില്ല. ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള വെല്ലുവിളി ഏറ്റെടുത്തുകൊണ്ട്  പോരാട്ടത്തിൽ ഉറച്ചു നിൽക്കാൻ നമ്മൾ ഇപ്പോൾ തയ്യാറാ വേണ്ടതുണ്ട് .സൈന്യത്തിലും  പാരാ  മിലിട്ടറി വിഭാഗങ്ങളിലും പോലീസ് സേനയിലും സേവനമനുഷ്ഠിക്കവേ ജീവൻ നഷ്ടപ്പെടുന്നവരോട് നാം ആദരവുള്ളവരായിരിക്കുമ്പോൾ തന്നെ ,നീതിയിലും സത്യസന്ധതയിലും ഉള്ള  നിഷ്ഠ കൈമോശം വന്നുകൂടാ .
ഭോപാലിലും മാൽക്കൻഗിരിയിലും നടന്ന ഏറ്റുമുട്ടലിന്റെ സത്യാവസ്ഥ അന്വേഷിച്ചു കണ്ടുപിടിക്കുന്നതിനു സുപ്രീം കോടതി യുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ ഒരു ജുഡീഷ്യൽ അന്വേഷണം വേണം. ' നീതിയെ തട്ടിക്കൊണ്ടുപോകാൻ  പോലീസിനെ അനുവദിക്കരുത് എന്നതുപോലെത്തന്നെ പ്രധാനമാണ് , മാദ്ധ്യമങ്ങൾ സർക്കാരിന്റെ പബ്ലിക് റിലേഷൻസ് ഏജൻസി യായോ ആർ എസ് എസ്സിന്റെ പ്രോപ്പഗാണ്ടാ സംവിധാനത്തിന്റെ ഭാഗമായോ അധഃപതിക്കുന്ന അവസ്ഥ.

No comments:

Post a Comment