Monday 2 July 2018

ആൾക്കൂട്ട വർഗ്ഗീയ ഹിംസകൾ

മോദി ഭരണത്തിന്റെ മുഖമുദ്ര

 യാവുമ്പോൾ


പശുക്കളെ കൊല്ലുന്നുവെന്ന അഭ്യൂഹങ്ങളുടെ പേരിൽ ഉത്തർപ്രദേശിലും ജാർഖണ്ഡിലും അടുത്തയിടെ മുസ്‌ലിംകൾക്കെതിരെ നടന്ന ആൾക്കൂട്ട വർഗ്ഗീയ ഹിംസകൾ മോദി ഭരണത്തിൽ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നതിന്റെ ദൃഷ്ടാന്തങ്ങളിൽ ഏറ്റവും പ്രത്യക്ഷമായ  ഒന്നാണ് .

ഉത്തർപ്രദേശിലെ ഹാപ്പൂരിൽ പശുസംരക്ഷണത്തിന്റെ പേരിൽ കാസിം എന്ന വ്യക്തിയെ ആൾക്കൂട്ടം അടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പുറത്തുവന്ന ഒരു വീഡിയോയിൽ അടിയേറ്റ് മൃതപ്രായനായി വെള്ളത്തിന് യാചിക്കുന്ന  ആൾക്ക് അത് നിഷേധിക്കുകയും  ,പശുക്കുട്ടിയെ  രക്ഷിച്ചതിൽ ഊറ്റം കൊള്ളുകയും ചെയ്യുന്ന ആൾക്കൂട്ടത്തെയാണ് കണ്ടത്. അതേ  സ്ഥലത്തു നിന്നുള്ള മറ്റൊരു വീഡിയോയിൽ ശമിയുദ്ദീൻ  എന്ന വയോവൃദ്ധനെ ആൾക്കൂട്ടം അടിക്കുന്നതും ,പശുവിനെ കൊന്നതായി കുറ്റസമ്മതം നടത്താൻ കഠിനമായി പീഡിപ്പിക്കുന്നതും കണ്ടു. ഇത്രയേറെ പരസ്യമായ തെളിവുകൾ ഉണ്ടായിട്ടും ഉത്തർ പ്രദേശ് പോലീസ് ഈ സംഭവത്തെ മുസ്ലിങ്ങൾക്കെതിരായ ഒരു വിദ്വേഷ കുറ്റകൃത്യം ആയി കാണാൻ കൂട്ടാക്കിയില്ല. നേരെ മറിച്ചു് , റോഡിൽ വെച്ചുണ്ടായ ഒരു സാധാരണ വഴക്കിന്റെ ഫലമായിട്ടാണ് സംഭവം ഉണ്ടായതെന്ന് യു പി പോലീസ് അവകാശപ്പെടുന്നു. 
എല്ലാറ്റിലും വെച്ച് ഹൃദയഭേദകമായ  കാഴ്ച  കാസിമിന്റെ മൃതശരീരം ഒരു ചത്ത മൃഗത്തെയെന്നപോലെ വലിച്ചിഴച്ചുകൊണ്ടുപോകുന്ന ആൾക്കൂട്ടത്തിനു  യൂണിഫോം ധരിച്ച പൊലീസുദ്യോഗസ്ഥർ സാധാരണ ഡ്യൂട്ടി ചെയ്യുന്ന മട്ടിൽ  അകമ്പടി സേവിക്കുന്നതാണ് . ഉദ്യോഗസ്ഥരുടെ ഈ പെരുമാറ്റത്തെ " അനുചിത"മെന്ന് വിശേഷിപ്പിച്ചു യു പി പോലീസ് മേധാവികൾ ഖേദപ്രകടനം നടത്തിയെങ്കിലും , ആംബുലൻസ് ലഭ്യമല്ലാതിരുന്നതിനാലും പരിക്കേറ്റ വ്യക്തിയെ അടിയന്തരമായി ആശുപത്രിയിൽ എത്തിക്കേണ്ടിയിരുന്നതിനാലും ആണ് ആൾക്കൂട്ടത്തെ അങ്ങനെ ചെയ്യാൻ  പോലീസ് അനുവദിച്ചത് എന്ന വിശദീകരത്തോടെയുള്ള പ്രസ്തുത ക്ഷമാപണം സാമാന്യ ബുദ്ധിക്ക് നിരക്കാത്തതാണ്. ഗുരുതരമായി പരിക്കേറ്റ ഒരാളെ നിലത്തുകൂടി വലിച്ചിഴച്ചു് ആശുപത്രിയിൽ എത്തിക്കാൻ പോലീസുകാർക്ക് അനുവാദം ലഭിക്കുന്നത് ഏത്  പരിശീലന പ്രോട്ടോകോൾ  അനുസരിച്ചാണ് ? 
യോഗി ആദിത്യനാഥ്‌ ഭരിക്കുന്ന ഉത്തർപ്രദേശിലെ പോലീസ് എത്രമാത്രം വർഗീയവൽക്കരിക്കപ്പെട്ട ഒരു സേനയാണെന്നതിനു മറ്റൊരു തെളിവാണ് ബറേലിയിൽ മാംസം വില്പനക്കാരനായ മുന്ന എന്ന് വിളിക്കുന്ന സലിം ഖുറേശിയെ ബീഫ് വിൽപ്പന നടത്തി എന്ന ഒരു പരാതിയിന്മേൽ ജൂൺ 14 നു പോലീസ് പിടിച്ചു കൊണ്ടുപോയി  ഒരു സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വിവാഹ ഹാളിൽ വെച്ച് ക്രൂരമായി മർദ്ദിച്ചതും , പരിക്കുകളെത്തുടർന്നു ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്ന മുന്ന ജൂൺ 21 നു മരണമടഞ്ഞതുമായ സംഭവം. യോഗിയുടെ പോലീസ് നേരിട്ട് നടത്തിയ കസ്റ്റോഡിയൽ വർഗ്ഗീയ ലിഞ്ചിങ്ങിൽ കുറയാത്ത ഒരു കുറ്റ കൃത്യത്തെയാണ് ഈ സംഭവം വ്യക്തമാക്കിയത്. ഉന്നാവോയിൽ ബി ജെ പി നേതാവിന്റെ  ബലാല്സംഗത്തിന്നിരയായ ഒരു പെൺകുട്ടിയുടെ പിതാവ് പരാതിപ്പെട്ടതിനും,  നടപടിയാവശ്യപ്പെട്ടു സമരം ചെയ്തതിനും  പ്രതികാരം തീർക്കാൻ അയാളെ കസ്റ്റഡിയിൽ എടുത്ത ശേഷം മർദ്ദിച്ചുകൊല്ലുകയായിരുന്നു   യു പി പോലീസ് .
അതിനിടെ ജാർഖണ്ഡിലെ ഗോദ്ദാ എന്ന സ്ഥലത്ത് സിറാജുദ്ദിൻ അൻസാരി,  ,മുർതസാ അൻസാരി എന്നീപേരുകാരായ രണ്ട് മുസ്ലീം സമുദായാംഗങ്ങളെ ആൾക്കൂട്ടം ആക്രമിച്ചു കൊലപ്പെടുത്തി. ഇവർ രണ്ടുപേരും പോത്തുകളെ മോഷ്ടിച്ച് കടത്തുന്ന സംഘത്തിൽപ്പെട്ടവരാണെന്നു ആരോപിക്കപ്പെട്ട ശേഷമാണ് ലിഞ്ചിങ്‌ന് ഇരകൾ ആയതു. ജാർഖണ്ഡിൽത്തന്നെ  രാംഗർ എന്ന സ്ഥലത്തുവെച്ചു തൗഹിദ്‌ അൻസാരി എന്ന് പേരുള്ള മുസ്ളീമിനെ ആൾക്കൂട്ടം കൊലപ്പെടുത്തിയത് അയാൾ മാട്ടിറച്ചി കൈവശം വെച്ച് യാത്ര ചെയ്തു എന്നാരോപിച്ചായിരുന്നു. ഈ സംഭവങ്ങളിലെല്ലാം ഇരകൾക്കെതിരെ പശു ക്കടത്ത് പോലുള്ള കേസുകൾ കെട്ടിച്ചമയ്ക്കാനും ജാർഖണ്ഡ് പോലീസിനു് ഒരു മടിയും, ഉണ്ടായിരുന്നില്ല.

മോദി ഭരിക്കുന്ന ഇന്ത്യയിൽ വർഗ്ഗീയ ഹിംസയുമായി അഴിഞ്ഞാടുന്ന ആൾക്കൂട്ടങ്ങൾക്ക് രാഷ്ട്രീയ പിന്തുണയും പ്രോത്സാഹനവും ലഭിച്ചുവരുന്നതിനു തെളിവാണ് ഇത്തരം സംഭവങ്ങളിൽ  അടിക്കടിയുണ്ടാകുന്ന ബി ജെ പി നേതാക്കളുടെ പ്രതികരണങ്ങൾ. ഗോദ്ദാ ആൾക്കൂട്ട കൊലപാതകത്തിൽ പ്രതികളായ നാലു പേരുടെ കേസ് നടത്തിപ്പിന്റെ  എല്ലാ ചെലവുകളും  വഹിക്കും എന്ന് ബി ജെ പി എം പി നിശികാന്ത് ദുബേ പ്രഖ്യാപിച്ചത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. മുസഫർനഗർ ഹിംസയിലും ബലാൽസംഗ ക്കേസുകളിലും പ്രതികളായവരെ  ബി ജെ പി യിലെ കേന്ദ്ര മന്ത്രിമാർ മുതൽ എം പി മാരും  എം എൽ എ  മാരും വരെയുള്ളവർ  പരസ്യമായി പിന്തുണച്ചിരുന്നു. ദാദ്രിയിൽ ആക്കൂട്ടക്കൊലയിൽ  പ്രതിയായിരുന്ന ഒരു വ്യക്തി മരണപ്പെട്ടപ്പോൾ മോദി മന്ത്രിസഭയിൽ അംഗമായ ഒരു ബി ജെ പി നേതാവ് മൃത ശരീരത്തിൽ ത്രിവർണ്ണ പതാക പുതപ്പിച്ച് അയാളെ ആദരിച്ചത് മറക്കാറായിട്ടില്ല.   മുസ്‍ലീം സമുദായത്തിൽപ്പെട്ട   ഒരു വ്യക്തിയെ തീവെച്ചു കൊല്ലുകയും സംഭവത്തിന്റെ തത്സമയ വീഡിയോ  ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കുകയും ചെയ്ത  കൊലയാളിയെ പിന്തുണച്ചു സംഘപരിവാർ സംഘടനകൾ ഉദയ്‌പൂരിൽ ബന്ദ് നടത്തി .അതുപോലെ കട്വാ ബലാൽസംഗക്കൊലയിലെ പ്രതികൾക്കനുകൂലമായി മാർച്ച്  നടത്തിയതും  ബി ജെ പി  എം എൽ എ മാർ  അടക്കമുള്ളവരായിരുന്നു.

ആൾക്കൂട്ടക്കൊലകൾക്ക്  ഇരകളായവർ അധികവും മുസ്ലിങ്ങളും ദലിത് സമുദായാംഗങ്ങളുമാണ്. സോഷ്യൽ മീഡിയയിൽ മാത്രമല്ലാ ,ഏറെ പ്രചാരമുള്ള വർത്തമാനപത്രങ്ങളിലും ടി വി ചാനലുകളിലും വ്യാജ വാർത്തകളും  വിദ്വേഷപ്രചാരണങ്ങളും ആസൂത്രിതമായി കൊണ്ടുനടത്താനുള്ള വൻ സന്നാഹങ്ങൾ  ഈ  കൊലപാതകങ്ങൾക്ക് പിന്നിൽ വർത്തിക്കുന്നുണ്ട്. ആവർത്തിക്കപ്പെടുന്ന വിദ്വേഷ കുറ്റകൃത്യങ്ങളുടെ തോത് കൂടിവരുന്ന ഒരു പശ്ചാത്തലം ആണ് അവ സൃഷ്ടിക്കുന്നത്. 
  രാജ്യത്തിന്റെ പല ഭാഗങ്ങളിലും"കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നു" എന്ന വ്യാജ സന്ദേശങ്ങൾ   പ്രചരിപ്പിക്കപ്പെടുന്നതിനു പിന്നാലെ നടക്കുന്ന ആൾക്കൂട്ടക്കൊലപാതകങ്ങൾ  വിദ്വേഷക്കുറ്റകൃത്യങ്ങളുടെ വ്യത്യസ്തമായ  മറ്റൊരു മണ്ഡലം സൃഷ്ടിച്ചിരിക്കുന്നു. 

 പശു രക്ഷയുടെ പേരിൽ കൊലയാളിസംഘങ്ങൾ അഴിഞ്ഞാടുന്ന  സമയത്ത് 2016 ൽ ഏറെ വൈകി ഒരു പ്രസ്താവനയുമായി രംഗത്തുവന്നപ്പോഴും മോദി "യഥാർത്ഥ പശുരക്ഷകരെ"യും "വ്യാജ പശുരക്ഷകരെ"യും തമ്മിൽ വേർതിരിച്ചുകാണാൻ ആവശ്യപ്പെട്ടു. ബി ജെ പി യുടെ നേതാക്കളും തെരഞ്ഞെടുത്ത ജന പ്രതിനിധികളും  "വ്യാജ പശുരക്ഷകരെ"ന്ന് മോദി വിവക്ഷിച്ച വരുടെ രക്ഷയ്ക്ക് മിക്കപ്പോഴും എത്തുന്നത് കാണുമ്പോൾ  മേൽപ്പറഞ്ഞ വേർതിരിവ്  എത്രമാത്രം അർഥശൂന്യമാണെന്ന് ബോധ്യപ്പെടും.
2019 ൽ ഇന്ത്യ വീണ്ടും ഒരു പൊതുതെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോൾ മോദി സർക്കാരും വിവിധ സംസ്ഥാനങ്ങളിലെ ബി ജെ പി സർക്കാരുകളും സമ്പൂർണ്ണ പരാജയം ആണെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞിരിക്കുന്നു. ഓരോ രംഗത്തും തികഞ്ഞ  ജനദ്രോഹവും വഞ്ചനയും  അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന  ഈ സന്ദർഭത്തിൽ ബി ജെ പി യും ആർ എസ് എസ്സും കഠിനമായി യത്‌ നിക്കുന്നത് വർധിച്ചുവരുന്ന ജനകീയ അസംതൃപ്തിയെ ഗതി തിരിച്ചു വിടുംവിധം ഭീമമായ അളവിൽ വർഗീയ ധ്രുവീകരണവും ഹിംസയും  ഉൽപ്പാദിപ്പിക്കാനും അതുവഴി അധികാരത്തിൽ എങ്ങനെയും കടിച്ചുതൂങ്ങാനും ആണ്.  മേൽപ്പറഞ്ഞ ദുഷ്ടലാക്ക് ജനങ്ങൾക്ക് മുന്നിൽ പൂർണ്ണമായും തുറന്നുകാട്ടാനും ,  കർഷകർ, തൊഴിലാളികൾ, സ്ത്രീകൾ, വിദ്യാർഥികൾ , യുവാക്കൾ, ദലിതർ ഇനീ വിഭാഗങ്ങൾ ഓരോന്നും നടത്തിവരുന്ന ശക്തമായ പ്രക്ഷോഭങ്ങളിലൂടെ സർക്കാരിനെക്കൊണ്ട് ഉത്തരം പറയിപ്പിക്കാനും  സാധിക്കുമ്പോൾ  മാത്രമേ  മേൽ സൂചിപ്പിച്ച സാമൂഹ്യ ദുഃസ്ഥിതിക്ക്‌  ഇനി പരിഹാരാമുള്ളൂ. ഓരോ ഗ്രാമത്തിലും നഗരത്തിലും ഉള്ള ഇന്ത്യക്കാർ ലിഞ്ച് മോബുകൾക്കെതിരെ സംഘടിതരായി രംഗത്ത് വരണം; വിദ്വേഷം പരത്തുന്ന അഭ്യൂഹങ്ങൾക്കെതിരെയും   വർഗീയ ശക്തികൾ സൃഷ്ടിക്കുന്ന ധ്രുവീകരണം തടയുന്നതിനുവേണ്ടിയും   അവർ പരസ്പരം ജാഗരൂകത വളർത്തിയെടുക്കണം; വിദ്വേഷപ്രചാരണത്തെയും വർഗ്ഗീയ ഹിംസയെയും തടുത്തു നിർത്താൻ അവരെ പ്രാപ്തരാക്കും വിധത്തിൽ യുവജനങ്ങൾക്ക്‌ പരിശീലനം നൽകണം. 

No comments:

Post a Comment