Sunday 1 September 2019


ദേശീയ പൗരത്വ രജിസ്റ്റർ (NRC )

അസമിൽ നടപ്പാക്കുന്നത് സംബന്ധിച്ച് 


 സിപിഐ (എംഎൽ ) പ്രസ്താവന 

ന്യൂ ഡെൽഹി , 31- 08 - 2019 


 
ദേശീയ പൗരത്വ രജിസ്റ്റർ (NRC ) പ്രകാരമുള്ള അസമിലെ പൗരന്മാരുടെ അന്തിമ പട്ടിക സർക്കാർ  പ്രസിദ്ധീകരിച്ചിരിക്കുന്നു.   പത്തൊൻപത് ലക്ഷത്തിലധികം (19,06,657 ) ആളുകളെ പൗരന്മാരുടെ പട്ടികയിൽ ഇടം നൽകാതെ പുറം തള്ളിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.  ഇത്രയും അധികം ആളുകളെ ഒറ്റയടിക്ക് പൗരത്വപദവിയിൽ നിന്നും ബഹിഷ്കൃതരാക്കുന്നതിന്റെ മാനുഷിക പ്രത്യാഘാതങ്ങൾ അതിയായ ഉൽക്കണ്ഠ ഉളവാക്കുന്നു . പട്ടികയിൽ നിന്നും പുറത്താക്കപ്പെട്ട എല്ലാവരും വിദേശ പൗരന്മാർക്കുള്ള ട്രൈബ്യൂണലുകൾക്കു മുന്നിൽ  120 ദിവസത്തിനുള്ളിൽ അപേക്ഷകൾ സമർപ്പിക്കാൻ  ഇപ്പോൾ ബാധ്യതപ്പെട്ടിരിക്കുന്നു.

ആസാം സർക്കാരും ,  സിവിൽ സമൂഹ സന്നദ്ധ പ്രവർത്തകരുടെ 
ചില  ഗ്രൂപ്പുകളും  നിയമസഹായവും മറ്റു വിധ സഹായങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും ഇത്രയും വലിയ സംഖ്യ വരുന്ന ജനത്തിന്  ഇങ്ങനെയൊരു പ്രക്രിയയിലൂടെ കടന്നുപോകേണ്ടിവരുമ്പോൾ ഏതെല്ലാം തരത്തിലുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ സഹിക്കേണ്ടിവരും എന്നത് ഊഹിക്കാൻ കഴിയും. അതിനാൽ പൗരത്വ ലിസ്റ്റിൽ നിന്നും ബഹിഷ്കൃതരായി വിദേശികൾക്കുള്ള ട്രൈബ്യൂണലിലും കോടതികളിലും അപേക്ഷകൾ നൽകി  നീതിക്കുവേണ്ടി കാത്തിരിക്കുന്ന പ്രക്രിയയ്ക്ക് വിധേയരായ ജനതയെ സാധ്യമായ എല്ലാവിധത്തിലും പിന്തുണയ്ക്കാനും സഹായിക്കാനും  സാമാന്യനീതിയിൽ വിശ്വാസമുള്ള മുഴുവൻ ജനങ്ങളോടും   ഇടതുപക്ഷ പ്രവർത്തകരോടും ഞങ്ങൾ ആവശ്യപ്പെടുന്നു. 

രാജ്യമില്ലാതാവുക എന്ന ആസന്നമായ വിപത്ത് അഭിമുഖീകരിക്കുന്ന  ഇരുപതു ലക്ഷത്തോളം ജനതയുടെ പ്രശ്നം എങ്ങനെ കൈകാര്യം ചെയ്യണമെന്നത് സംബന്ധിച്ച് കേന്ദ്ര സർക്കാരിനോ, സംസ്ഥാന ഗവണ്മെന്റിനോ വ്യക്തമായ ഒരു പദ്ധതിയും മുന്നോട്ടുവെക്കാനില്ലെന്നത് ഏറെ ആശങ്കയുണർത്തുന്ന ഒരു സംഗതിയാണ്. NRC യിൽ പുറംതള്ളപ്പെട്ട ഈ ജനതയ്ക്ക്   ട്രൈബ്യുണൽ ഹിയറിങ്  പ്രക്രിയ പൂർത്തീകരിക്കും വരെയുള്ള അന്തരാളകാലത്ത്  പൂർണ്ണ പൗരത്വ അവകാശങ്ങൾ ലഭ്യമാക്കേണ്ടതാണ്. അസമിൽ ബൃഹത്തായ ഡീറ്റെൻഷൻ ക്യാമ്പുകൾ പുതുതായി നിർമ്മിച്ചുവരുന്നതായ റിപ്പോർട്ടുകൾ ഉണ്ട്. അതെ സമയം, ഇപ്പോഴുള്ള ഡീറ്റെൻഷൻ സെന്ററുകളിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്ന വാർത്തകൾ വരുന്നതിന്റെ വെളിച്ചത്തിൽ പ്രസ്തുത ക്യാമ്പുകൾ അടച്ചുപൂട്ടാനും പുതുതായി ക്യാമ്പുകൾ നിർമ്മിക്കാതിരിക്കാനും ഞങ്ങൾ ആവശ്യപ്പെടുന്നു. വ്യക്തികളെ "സംശയാസ്പദമായ വോട്ടർമാർ" ആയി മുദ്രയടിച്ചു് അനിശ്ചിത കാലത്തേക്ക്  ഡീറ്റെൻഷൻ ക്യാമ്പുകളിൽ തള്ളിവിടുന്ന രീതി ഭരണഘടനാ വിരുദ്ധവും മനുഷ്യത്വത്തിന് നിരക്കാത്തതുമാണ്. 

NRC യുടെ പേരിൽ ആളുകളെ തെരഞ്ഞുപിടിച്ചു പീഡിപ്പിക്കാനുള്ള ശ്രമങ്ങളെ തിരിച്ചറിഞ്ഞു പരാജയപ്പെടുത്താൻ ജനാധിപത്യബോധമുള്ള എല്ലാവരോടും ഞങ്ങൾ അഭ്യർത്ഥിക്കുന്നു. അസമിലെ ജനത NRC പ്രക്രിയയുമായി സഹകരിക്കുമ്പോൾ അതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തു്  ദീർഘകാലമായി പരിഹരിക്കപ്പെടാതെ കിടക്കുന്ന  പ്രശ്നങ്ങൾ അവസാനിക്കും എന്നാണു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, വർഗീയതയും സാമുദായിക വിഭാഗീയതയും പ്രോത്സാഹിപ്പിക്കുന്ന സ്വന്തം അജൻഡ നടപ്പാക്കാൻ    NRC യെ ദുരുപയോഗം ചെയ്യുകയാണ് ബി ജെ പി ചെയ്യുന്നത്. വർഗ്ഗീയതയെ പ്രോത്സാഹിപ്പിക്കാനുള്ള  ലക്ഷ്യത്തോടെ  ആവിഷ്കരിച്ച  പൗരത്വ നിയമ ഭേദഗതി നിയമവുമായി ബന്ധിപ്പിക്കും വിധത്തിൽ  NRC  പ്രക്രിയ രാജ്യത്താകമാനം  വ്യാപിപ്പിക്കാൻ ആണ്  ഇപ്പോൾ ബി ജെ പി ശ്രമിക്കുന്നത്.  രാജ്യത്തെല്ലായിടത്തും ഉപയോഗിക്കാൻ കഴിയുന്ന പുറത്താക്കലിന്റെയും വിവേചനത്തിന്റേയും ഒരു ഉപകരണം ആണ് അത്. ജനാധിപത്യ ബോധമുള്ള മുഴുവൻ ഇന്ത്യക്കാരും ഒരുമിച്ചു നിന്ന് ഈ ശ്രമത്തെ പരാജയപ്പെടുത്തേണ്ടതുണ്ട്

- ദീപങ്കർ ഭട്ടാചാര്യ
( ജനറൽ സെക്രട്ടറി ,
സി പി ഐ (എം എൽ ) 


No comments:

Post a Comment