Sunday 26 June 2022


 2002 ഗുജറാത്ത് കൂട്ടക്കൊലയുടെ ഇരകൾ നടത്തുന്ന നിയമപ്പോരാട്ട ത്തെ സഹായിച്ചതിനുള്ള രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി ടീസ്റ്റ സെ തൽവാദ്, ആർ ബി ശ്രീകുമാർ ഉൾപ്പെടെയുള്ള വരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിക്കുക. 

-  സി പി ഐ (എം എൽ ) കേന്ദ്ര കമ്മിറ്റി  

പ്രസ്താവന

ന്യൂ ഡെൽഹി ,
 25 -06 -2022 



2002 ൽ മുസ്ലീങ്ങൾക്കെതിരെ ഗുജറാത്തിൽ ആസൂത്രിത  ഹിംസ നടന്ന ദിവസം കൊലയാളികളായ ഹിന്ദുത്വ ആൾക്കൂട്ടം വീട് വളഞ്ഞ അവസരത്തിൽ മുൻ കോണ്ഗ്രസ് എം പി ആയിരുന്ന   എഹ്സാൻ ജെഫ്രി പലവട്ടം ഫോണിൽ വിളിച്ച് സഹായം തേടിയിട്ടും അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദി യും മറ്റ് അധികാരികളും ചെവിക്കൊണ്ടിരുന്നില്ല. അതിനെത്തുടർന്നു ജെഫ്രിയെ ആൾക്കൂട്ടം ഭീകരമായി ശാരീരികോപദ്രവം ഏൽപ്പിച്ച ശേഷം  ജീവനോടെ തീയിലെറിഞ്ഞു കൊലപ്പെടുത്തുകയായിരുന്നു. ജെഫ്രിയുടെ പത്‌നിയായ സാക്കിയാ ജെഫ്രി അന്നു തൊട്ട് ഇന്നോളം ഉള്ള രണ്ടു ദശാബ്ദത്തിലേറെക്കാലം ഈ കൂട്ടക്കൊലയിൽ  മോദി മുഖ്യമന്ത്രിയായിരുന്ന ഗുജറാത്ത് ഭരണകൂടത്തിനുണ്ടായിരുന്ന നേരിട്ടുള്ള പങ്ക് നിയമപരമായി തെളിയിക്കാനും സ്ഥാപിച്ചു കിട്ടാനും വേണ്ടി   വിവിധ കോടതികളിൽ  ധീരമായ പോരാട്ടം നടത്തി വരികയാണ്. നീതിക്കായുള്ള ഈ പോരാട്ടത്തിൽ സാക്കിയാ ജെഫ്രിയെ തുണച്ചുപോന്നവരിൽ മുൻനിരയിലുണ്ടായിരുന്നത് തളരാത്ത മനുഷ്യാവകാശപ്പോരാളിയായ ടീസ്റ്റ സെതൽവാദും സിറ്റിസൺസ് ഫോർ പീസ് ആൻഡ് ജസ്റ്റീസ് എന്നുപേരായ അവരുടെ സംഘടനയും ആയിരുന്നു.  2002 ൽ ഗുജറാത്ത് സർക്കാർ സർവീസിൽ ഉണ്ടായിരുന്ന ഇന്റലിജൻസ് ഉദ്യോഗസ്ഥൻ ആർ ബി ശ്രീകുമാർ,ഉൾപ്പെടെയുള്ള അനേകം ഓഫീസർമാർ അന്ന് നരേന്ദ്ര മോദി നേതൃത്വത്തിലുള്ള ഗുജറാത്ത് സർക്കാറിനുവേണ്ടി കള്ളസാക്ഷ്യം നൽകാൻ വിസമ്മതിക്കുകയും, നീതിയുടെ പക്ഷത്ത്നിന്നുകൊണ്ട് അവരുടെ ഉത്തമബോധ്യത്തിലുള്ള സത്യങ്ങൾ പറയുകയും ചെയ്തു. 

ഗുജറാത്തിൽ 2002 ൽ നടന്ന മുസ്‌ലീം വിരുദ്ധ ഹിംസയേക്കുറിച്ച്  വിശദമായ അന്വേഷണം   നടത്തി റിപ്പോർട്ട് നൽകാൻ നിയുക്തമായിരുന്ന പ്രത്യേക അന്വേഷണ സംഘം നരേന്ദ്രമോദിക്ക്  സംഭവത്തിൽ പങ്കില്ലെന്ന്  ക്ലീൻ ചിറ്റ് നൽകിയതിനെ ( SIT റിപ്പോർട്ട് ) ശരിവെച്ച കീഴ്‌ക്കോടതിയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് സാക്കിയാ ജെഫ്രി സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയാണ് ഇന്നലെ തള്ളപ്പെട്ടത് .അതിനു ശേഷം 24 മണിക്കൂർ കഴിയും മുൻപാണ്  ഗുജറാത്തിലെ ഭീകരവാദ വിരുദ്ധ സ്‌ക്വാഡ് (ATS ) ടീസ്റ്റ സെതൽവാദിനെയും ആർ ബി ശ്രീകുമാറിനേയും  അറസ്റ്റുചെയ്യുന്നതും അവർക്കെതിരെ എഫ് ഐ ആറുകൾ ഫയൽ ചെയ്യുന്നതും. അറസ്റ്റിനെത്തുടർന്ന് അവരെ അഹമ്മദാബാദിലേക്ക് കൊണ്ടുപോയിരിക്കുകയാണ്‌. സുപ്രീം കോടതിയുടെ വിധിന്യായത്തിൽത്തന്നെയുള്ള  ചില നിരീക്ഷണങ്ങൾ ആണ് ഇത്തരം പകപോക്കലിന്റെ സ്വഭാവമുള്ള കുറ്റാരോപണത്തിനും അറസ്‌റ്റിനും വഴിതെളിയിച്ചിട്ടുള്ളത് എന്നത് ലജ്ജാകരം ആണ്.  സാക്കിയാ ജെഫ്രിയുടെ ഹർജി തള്ളാതിരിക്കാൻ വേണ്ടത്ര കാരണങ്ങൾ ഇല്ലാ എന്നു പറയുന്നതിൽനിന്നും ഒരു പടി കൂടി മുന്നോട്ടു പോയി ടീസ്റ്റ സെതൽവാദിനെ പേരെടുത്ത് പറഞ്ഞ്  കുറ്റപ്പെടുത്തുന്ന ഒരു വിധിയാണ് സുപ്രീം കോടതി പുറപ്പെടുവിച്ചത്. സാക്കിയാ ജെഫ്രിയുടെ വേദനയെ ചൂഷണം ചെയ്യുകയായി രുന്നു ടീസ്റ്റ സെതൽവാദ് എന്നും, അവരുടേയും   ഗുജറാത്ത് പോലീസിന്റെ വിവരണങ്ങളെ ചോദ്യം ചെയ്‌ത ഉദ്യോഗസ്ഥരുടേയും പ്രവൃത്തികൾ വിചാരണ അർഹിക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചു.    

ഇന്ത്യയിലെ പരമോന്നത കോടതിയുടെ വിധിന്യായത്തിലെ ഒരു ഭാഗം ഇവിടെ ഇങ്ങനെ  ഉദ്ധരിക്കാം : 
  
“നീതിതേടുന്ന യാത്രയിലെ കഥാനായകർക്ക്  അവരുടെ എയർ കണ്ടീഷൻ ചെയ്ത ഓഫീസ്  മുറികളിലെ സുഖകരമായ അന്തരീക്ഷത്തിൽ ഇരുന്നുകൊണ്ട് സംസ്ഥാന ഭരണകൂടത്തിന് പല തലങ്ങളിലും സംഭവിച്ച പാളിച്ചകൾ തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് പറയാൻ എളുപ്പമാണ്, എന്നാൽ സ്ഥിതിഗതികൾ എത്രമാത്രം ഭയാനകം ആയിരുന്നുവെന്നത് സംബന്ധിച്ച ബോധ്യമില്ലാതെയും  , മണ്ണിലെ യാഥാർഥ്യങ്ങൾ എന്തായിരുന്നുവെന്നതിന്റെ ഒരു പരാമർശമെങ്കിലും നടത്താതെയും , സംസ്ഥാനത്തെമ്പാടും  തനിയേ പൊട്ടിപ്പുറപ്പെട്ട ഹിംസയുടെ    സ്ഥിതിഗതികൾ നിയന്ത്രണാധീനമാക്കുന്നതിനു ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥർ  പാട് പെട്ട് ശ്രമിച്ചുകൊണ്ടിരുന്നത് കാണാതേയും  ആണ് അവർ  ഇതെല്ലാം പറയുന്നത്." 
      
ഇതിന്റെ കാലഗണനാക്രമം വ്യക്തമാണ് : "നീതിതേടുന്ന യാത്രയിലെ കഥാനായകർ" എന്ന്  ഇന്ത്യൻ സുപ്രീം കോടതി പരിഹാസപൂർവ്വം വിശേഷിപ്പിച്ചതിനു പിന്നാലെയാണ്   മനുഷ്യാവകാശസംരക്ഷണത്തിന് വേണ്ടി നിലകൊണ്ടവർ അറസ്റ്റ് ചെയ്യപ്പെടുന്നത്. അവരുടെ മേൽ ആരോപിതമായ കുറ്റമാകട്ടെ , മുസ്‌ലിം സമുദായത്തെ ലക്‌ഷ്യം വെച്ചുള്ള ഹിംസകൾക്ക്  ഗുജറാത്ത് സംസ്ഥാനഭരണകൂടത്തെ പ്രതിക്കൂട്ടിലാക്കാനുള്ള ഗൂഢാലോചനയിൽ ഏർപ്പെട്ടു എന്നതാണ്.  സാക്കിയാ ജെഫ്രി കേസിലെ സുപ്രീം കോടതി വിധിയിലെ വാചകങ്ങൾ  ടീസ്റ്റ സെതൽവാദ്  ഉൾപ്പെടെയുള്ളവർക്കെതിരെ  ഗുജറാത്ത് ATS ഫയൽ ചെയ്ത എഫ് ഐ ആറിൽ ഉദ്ധരിച്ചിട്ടുണ്ട് എന്നറിയുമ്പോൾ  ക്രോണോളജി ഒന്നുകൂടി വ്യക്തമാവുന്നു.  ടീസ്റ്റയെക്കുറിച്ച് പേരെടുത്ത് പരാമർശിക്കുന്ന ഒരു പ്രസ്താവം അമിത് ഷായിൽ നിന്നും ഉണ്ടായത്  അവരുടെ അറസ്റ്റിന് തൊട്ട് തലേന്ന് ആയിരുന്നുവെന്നതും  ഇതിനോട് ചേർത്ത് വായിക്കാം.

ഇന്ത്യയെ സംബന്ധിച്ച്  ദുഃഖകരമായ ഒരു ദിവസമാണിത് . നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഹിന്ദു-മേധാവിത്വ പ്രചോദിതമായ  ആൾക്കൂട്ടങ്ങളുടെ ഹിംസ യ്ക്ക് ഇരകളായ മനുഷ്യരെ സഹായിച്ചവർക്കെതിരെ കേസുകൾ ചുമത്തി അവരെയെല്ലാം വിചാരണ ചെയ്യാൻ  രാജ്യത്തിലെ പരമോന്നത നീതിപീഠം സംസ്ഥാന സർക്കാരിനെ പ്രേരിപ്പിക്കുകയാണ്. നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കേ  ഗുജറാത്തിൽ നടന്ന ലക്‌ഷ്യം വെച്ചുള്ള ഹിംസയ്ക്ക് ഹിന്ദു മേധാവിത്വവാദ രാഷ്ട്രീയവുമായും ഭരണ നേതൃത്വത്തിന്റെ ചെയ്തികളും വീഴ്ചകളുമായും എങ്ങനെയെല്ലാം ബന്ധം ഉണ്ടായിരുന്നുവെന്ന് ഇരകളുടെ പക്ഷത്ത് നിന്ന്  നിയമപരമായി സ്ഥാപിക്കാൻ ശ്രമിച്ചതിന്നാണ് അവർക്കെതിരേ ക്രിമിനൽ കേസുകൾ എടുത്തിരിക്കുന്നത്.  

സാക്കിയാ ജെഫ്രി, ടീസ്റ്റ സെതൽവാദ് , ആർ ബി ശ്രീകുമാർ  എന്നിവർ ഉൾപ്പെടെയുള്ളവർ നീതിയ്ക്കു വേണ്ടിയുള്ള പോരാട്ടത്തിൽ കാട്ടിയ ധീരതയ്ക്ക് അഭിവാദ്യങ്ങൾ . നരേന്ദ്ര മോദി പിന്നീട്  ഇന്ത്യയുടെ പ്രധാനമന്ത്രിയായി എന്നത് പോലും അവരെ തളർത്തിയില്ല.  
നേരെ മറിച്ച് , ഒരു ജനാധിപത്യത്തിന് ഒട്ടും ഭൂഷണമല്ലാത്ത വിധമാണ് നീതിതേടിയെത്തുന്ന വരുടെ പ്രവൃത്തിയെത്തന്നെ   രാജ്യത്തിലെ പരമോന്നത നീതിപീഠം ക്രിമിനൽ വരിക്കുന്നത്. ഇതിലേർപ്പെട്ട ഓരോ വ്യക്തിയേയും കൂട്ടിൽക്കയറ്റി നിയമപ്രകാരമുള്ള  വിചാരണക്ക് വിധേയരാക്കണം എന്ന വിധിന്യായത്തിലെ ഭാഗം പ്രത്യേകം  ശ്രദ്ധേയമാണ്. ഇതെല്ലാം സൂചിപ്പിക്കുന്നത് പ്രധാനമന്ത്രി മോദിയുടേയും ആഭ്യന്തര മന്ത്രി അമിത് ഷാ യുടേയും പ്രതികാര ബുദ്ധിയുടെ ഉൽപ്പന്നമായ ആശയങ്ങൾ പ്രാവർത്തികമാക്കാൻ പരമോന്നത കോടതി സഹായിച്ചതിന്റെ ഫലമാണ് ടീസ്റ്റ സെതൽവാദ് , ആർ ബി ശ്രീകുമാർ എന്നിവരുൾപ്പെടെയുള്ളവരുടെ  അറസ്റ്റ് എന്നാണ് .   

- കേന്ദ്ര കമ്മിറ്റി , 
സിപിഐ എംഎൽ  ലിബറേഷൻ 

No comments:

Post a Comment