Wednesday 11 January 2017

സാർവ്വ ദേശീയ മനുഷ്യാവകാശ

ദിനമായ ഡിസംബർ 10 ന്

സിപി ഐ (എം എൽ ) ലിബറേഷൻ

കേന്ദ്രകമ്മിറ്റി പുറപ്പെടുവിച്ച

പ്രസ്താവന

സിപിഐ (എംഎൽ) ലിബറേഷൻ കേന്ദ്ര കമ്മിറ്റി യോഗം ഹൈദരാബാദിൽ നടക്കവേ സാർവ്വദേശീയ മനുഷ്യാവകാശ ദിനമായ ഡിസംബർ 10 ഇന്ന് ആചരിക്കുകയാണ്. മനുഷ്യാവകാശങ്ങൾക്കു നേരെ ഇന്ത്യയിൽ നടന്നുവരുന്ന  ആക്രമണങ്ങൾക്കെതിരെ ചെറുത്തു നിൽക്കാൻ കേന്ദ്ര കമ്മിറ്റി തീരുമാനിച്ചു.
ഭോപാലിലും, മാൽക്കംഗിരിയിലും മലപ്പുറത്തും അടുത്തകാലത്ത് നടന്ന വ്യാജഏറ്റുമുട്ടൽ സംഭവങ്ങളെ 
കേന്ദ്ര കമ്മിറ്റി അപലപിച്ചു. കഴിഞ്ഞ വർഷം ആന്ധ്രാ പ്രദേശിലെ ശേഷാചലത്ത് ആദിവാസികൾ പോലീസ് കസ്റ്റഡിയിൽ കൂട്ടക്കൊലയ്ക്ക് ഇരയാക്കപ്പെട്ടിരുന്നു.അതുപോലെ  ഒരു വ്യാജ ഏറ്റുമുട്ടലിൽ തെലുങ്കാനാ പോലീസ് കൊലപ്പെടുത്തിയത് 5 മുസ്‌ലിം യുവാക്കളെയായിരുന്നു, ഇത്തരത്തിൽ വ്യാജ ഏറ്റുമുട്ടലുകൾ ഉണ്ടാക്കി ആളുകളെ കൊല ചെയ്യാൻ പൊലീസിന് മടിയില്ലാതായത് അവർക്കെതിരെ ഒരു നടപടിയും ഉണ്ടാവില്ല എന്ന എന്ന അവസ്ഥയിൽനിന്നും ലഭിക്കുന്ന ആത്മവിശ്വാസം കൊണ്ട് മാത്രമാണ്.
ഗുജറാത്തിലേയും  മധ്യപ്രദേശിലേയും മുഖ്യമന്ത്രിമാർ അടുത്തകാലത്ത്  ഇത്തരം വ്യാജ ഏറ്റുമുട്ടലുകളെ  പരസ്യമായി ന്യായീകരിക്കുക മാത്രമല്ല , അവയെ മഹത്വൽക്കരിക്കുക കൂടി ചെയ്തു.ഇടതു ജനാധിപധ്യ മുന്നണി ഭരിക്കുന്ന കേരളത്തിൽപ്പോലും മലപ്പുറത്ത് നടന്ന വ്യാജ ഏറ്റുമുട്ടൽ സംഭവവുമായി ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥർക്കെതിരേ നടപടികൾ ആരംഭിക്കാൻ ഇനിയും സർക്കാർ തയ്യാറായിട്ടില്ല. ഇതുപോലുള്ള ഏറ്റുമുട്ടൽ സംഭവങ്ങൾ ഉണ്ടായാൽ ബന്ധപ്പെട്ട സർക്കാർ പാലിക്കേണ്ട മാനദണ്ഡങ്ങളെക്കുറിച്ചു   ദേശീയ മനുഷ്യാവകാശ കമ്മീഷൻ മുന്നോട്ടു വെച്ച മാർഗ്ഗ നിർദ്ദേശങ്ങൾ കേരളം സർക്കാർ പാലിക്കുന്നില്ലെന്നാണ് ഇത് കാണിക്കുന്നത്.

 മനുഷ്യാവകാശങ്ങൾ മാനിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും ചെയ്യുന്നതിന്റെ കൂടുതൽ വിശാലമായ സന്ദർഭങ്ങൾ നോക്കിയാലും  ഇന്ത്യയുടെ ഇപ്പോഴത്തെ നില വളരെ ആശങ്കാജനകമാണ്. ദലിതുകൾക്കെതിരെ
ആസൂത്രിതമായി കൂട്ടക്കൊലകൾ  നടത്തിയവരും സാമുദായിക ഹിംസകൾക്ക് നേതൃത്വം വഹിച്ചവരും  നിയമത്തിൻറെ പിടിയിൽ നിന്നും   രക്ഷപ്പെടുന്നു എന്ന് മാത്രമല്ല , നീതിന്യായ കോടതികൾ അവരെ വെറുതെ വിടുകയും ചെയ്യുന്നു. ബസ്തറിലും ഒഡീസയിലും ഝാർഖൺഡിലും മറ്റ് സംസ്ഥാനങ്ങളിലും ആദിവാസികൾ അതിക്രൂരമായി കൊലചെയ്യപ്പെടുന്നു. പോലീസ് കസ്റ്റഡിയിൽ  മൂന്നാം മുറ പ്രയോഗങ്ങളും പീഡനങ്ങളും സാവത്രികമാകുകയാണ് . AFPSA യും UAPA യും പോലെയുള്ള ഡ്രക്കോണിയൻ നിയമങ്ങൾ പ്രാബല്യത്തിൽ തുടരുകയാണ്.

കാശ്‌മീരിലെ സിവിലിയൻ ജനത സ്വയംഭരണാവകാശത്തിനുവേണ്ടി നടത്തുന്ന പ്രക്ഷോഭങ്ങളെ അടിച്ചമർത്താൻ  ഇന്ത്യൻ ഭരണകൂടം  കെട്ടഴിച്ചു വിടുന്ന ഹിംസാത്മകത നിമിത്തം അവിടുത്തെ സ്ഥിതി അങ്ങേയറ്റം ആശങ്കാജനകമാണ്. പ്രക്ഷോഭങ്ങളെത്തുടർന്ന് 13000ത്തിലധികം പേരെ നിയമവിരുദ്ധമായി ജെയിലുകളിലടയ്ക്കുകയും ,   ഡസൻ
കണക്കിനാളുകൾക്ക് പോലീസിന്റെ പെല്ലറ്റ് ഗൺ പ്രയോഗം മൂലം കാഴ്ച നഷ്ടപ്പെടുകയും ,  സിവിലിയൻ പ്രതിഷേധങ്ങളിൽ പങ്കെടുത്ത ഒട്ടേറെപ്പേരുടെ ജീവൻ തന്നെ നഷ്ടപ്പെടുകയും ചെയ്തു.

ഇന്ത്യയിൽ സ്ത്രീകളുടെ മൗലികമായ പൗരസ്വാതന്ത്ര്യങ്ങൾ നിഷേധിക്കപ്പെടുന്നു; ലൈംഗികവും പ്രത്യുൽപ്പാദനപരവുമായ കാര്യങ്ങളിൽ  സ്വയംനിർണ്ണയാധികാരത്തിനുള്ള സ്ത്രീയുടെ
സ്വാതന്ത്ര്യം ഇത്തരത്തിൽ ലംഘിക്കപ്പെടുന്നു. സ്വവർഗ്ഗ ലൈംഗികത ക്രിമിനൽ കുറ്റമാക്കുന്ന ഒരു കാലഹരണപ്പെട്ട നിയമമായ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 377 -)0 വകുപ്പ് ഇപ്പോഴും തുടരുകയാണ്.


വ്യാജ ഏറ്റുമുട്ടലുകൾക്ക്  ഉത്തരവാദികളായവരെ ശിക്ഷിക്കണമെന്ന്  മനുഷ്യാവകാശ ദിനത്തിൽ
സിപിഐ (എംഎൽ) ആവശ്യപ്പെടുന്നു.  പോലീസ് കസ്റ്റഡിയിലുള്ളവരെ കഠിനമായി ശാരീരിക പീഡയേൽപ്പിക്കുന്നതടക്കമുള്ള ഭരണഘടനാവിരുദ്ധമായ കൃത്യങ്ങൾ അവസാനിപ്പിക്കുന്നതിന് പോലീസ് സമ്പ്രദായത്തിൽ പരിഷ്‌കാരങ്ങൾ ഏർപ്പെടുത്തണമെന്നും, ആദിവാസി- ദലിത് കൂട്ടക്കൊലകളും സാമുദായിക ഹിംസയും ഉൾപ്പെട്ട വിഷയങ്ങളിൽ നിലവിലുള്ള എല്ലാ കേസുകളിലും നീതി ഉറപ്പാക്കണമെന്നും,  AFPSA പോലുള്ള ഡ്രക്കോണിയൻ നിയമങ്ങൾ പിൻവലിക്കണമെന്നും , 'അഭിമാന' കുറ്റങ്ങൾ തടയുന്നതിന് ഒരു പ്രത്യേക നിയമം കൊണ്ടുവരണമെന്നും , ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 377 -)0 വകുപ്പ് എടുത്തുകളയണമെന്നും ഈ ദിവസത്തിൽ സി പി ഐ (എം എൽ) ആവശ്യപ്പെടുന്നു .

 


--  സി പി ഐ (എം എൽ) കേന്ദ്ര കമ്മിറ്റി


No comments:

Post a Comment