Saturday 25 November 2017

സി ബി ഐ ജഡ്ജി ലോയയുടെ

മരണത്തെക്കുറിച്ചുള്ള അസ്വാസ്ഥ്യ

ജനകമായ ചോദ്യങ്ങൾ


 

നരേന്ദ്രമോദിയുടെ വലംകൈയായ   അമിത് ഷായും ഗുജറാത്തിലെ ഉയർന്ന പോലീസ് ഓഫീസർമാരും കുറ്റാരോപിതരായ  വധക്കേസ് കേട്ടുകൊണ്ടിരുന്ന സി ബി ഐ സ്‌പെഷൽ ജഡ്ജി ബ്രിജ് ഗോപാൽ ഹർകിഷൻ ലോയ 2014 നവംബർ 30ന്ന് നാഗ്പൂരിലെ സർക്കാർ അതിഥിമന്ദിരത്തിൽ വച്ചു പെട്ടെന്ന് മരണപ്പെട്ടു-അടുത്ത ഹിയറിങ്ങിന് വെറും രണ്ടാഴ്ച മുമ്പായിരുന്നു ഇത് . 48- വയസ്സുകാരനായ ജസ്റ്റീസ് ലോയയുടെ മരണത്തെത്തുടർന്നു നിയമിതനായ പിൻഗാമി ഒരുമാസത്തിനകം   അമിത്ഷായെ കുറ്റ  വിമുക്തനാക്കി ! ഇതിനു മുമ്പ്, ലോയയുടെ മുൻഗാമിയായിരുന്ന ജഡ്ജി അമിത് ഷായോട് കർശനമായും കോടതിയിൽ ഹാജരാകാൻ നിശ്ചയിച്ച ദിവസത്തിനു  തൊട്ടു തലേ ദിവസം സ്ഥലം മാറ്റപ്പെട്ടിരുന്നു. ഷായോട് അയഞ്ഞ നിലപാടിന് പകരം നിയമപരമായ സൂക്ഷ്മതയും വിട്ടുവീഴ്ചയില്ലായ്മയും  ലോയയും പുലർത്തിയിരുന്നു .

 ജസ്റ്റീസ് ലോയയുടെ മരണശേഷം മൂന്നു വർഷം കഴിഞ്ഞു അദ്ദേഹത്തിൻറെ  കുടുംബം മരണസാഹചര്യങ്ങളെക്കുറിച്ചു അസ്വാസ്ഥ്യജനകമായ നിരവധി ചോദ്യങ്ങളുയർത്തിയിരിക്കുന്നു. ലോയ്ക്കു വധഭീഷണികൾ ഉണ്ടായിരുന്നു എന്നും സൊഹ്റാബുദ്ദീൻ വധക്കേസിൽ അനുകൂല വിധി പറയാൻ സമ്മർദം ചെലുത്താനായി ബോംബെ ഹൈക്കോടതിയിലെ ചീഫ് ജസ്റ്റീസ് അദ്ദേഹത്തിന് കോഴ വാഗ്ദാനം ചെയ്തിരുന്നെന്നും  അദ്ദേഹത്തിൻറെ സഹോദരി ആരോപിച്ചിട്ടുണ്ട് .
അദ്ദേഹത്തിന്റെ മരണത്തെ ചൂഴ്ന്നുള്ള അനേകം സംശയകരമായ സാഹചര്യങ്ങൾ കുടുംബാംഗങ്ങൾ എടുത്തു പറയുന്നുണ്ട്. നല്ല ആരോഗ്യവാനായിരുന്ന തന്റെ സഹോദരന് ഹൃദയസംബന്ധമായ പ്രശ്നങ്ങളുണ്ടായിരുന്നില്ല  എന്നും , അതുകൊണ്ടുതന്നെ, പെട്ടെന്നുള്ള ഹൃദയാഘാതം മൂലമാണ് അദ്ദേഹം മരിച്ചതെന്നതിൽ സംശയമുണ്ടെന്നും  ഒരു ഡോക്ടർ കൂടിയായ സഹോദരിയും മറ്റു കുടുംബാംഗങ്ങളും പറയുന്നു.  ലോയയുടെ ശരീരം പോസ്റ്റ്  മോർട്ടം കഴിഞ്ഞു ബന്ധുക്കൾക്ക് കൈമാറിയത് വസ്ത്രത്തിൽ രക്തപ്പാടുകളോ ടെയായിരുന്നുവെങ്കിലും പോസ്റ്റ് മോർട്ടം റിപ്പോർട്ട് അത് രേഖപ്പെടുത്തിയിരുന്നില്ല. പോസ്റ്റ് മോർട്ടം റിപ്പോർട്ടിന്റെ ഓരോ പേജിലും പരേതന്റെ "പിതൃ ബന്ധത്തിൽപ്പെട്ട   മുറ സഹോദരൻ(paternal cousin )" എന്ന നിലക്ക് ഒപ്പിട്ട നാഗ്പൂർ സ്വദേശിയെ ക്കുറിച്ചു ബന്ധുക്കൾ പറയുന്നത് യാഥാർത്ഥത്തിൽ അങ്ങിനെ ഒരു ബന്ധു ലോയയ്ക്കു ഇല്ല എന്നാണ് .മരണം നടന്നതായിപ്പറയുന്ന യഥാർഥ സമയത്തെക്കുറിച്ചും ബന്ധുക്കൾ സംശയം ഉന്നയിക്കുന്നു. ഈശ്വർ ബഹേതി എന്ന ഒരു ആർ എസ് എസ് പ്രവർത്തകനാണ് ലോയയുടെ മൃതദേഹം ഏറ്റെടുത്ത്  കൊണ്ടുവരുന്നതുൾപ്പെടെയുള്ള പല കാര്യങ്ങളും നിയന്ത്രിച്ചിരുന്നതായി
അവകാശപ്പെട്ടിരുന്നതും ബന്ധുക്കളുടെ  സംശയങ്ങൾക്കിട നൽകി.  മരണപ്പെട്ട ജഡ്ജിയുടെ  സെൽ ഫോൺ കുടുംബാംഗങ്ങൾക്ക് തിരികെ നൽകിയത് ഈശ്വർ ബഹേതിയായിരുന്നുവെന്നതും തിരിച്ചു നൽകും മുൻപ് ആ ഫോണിൽ എല്ലാ ഡേറ്റകളും  മായ്ച്ചു കളഞ്ഞിരുന്നു വന്നതും സംശയങ്ങൾ വർധിപ്പിച്ചു. മായ്ച്ചു കളഞ്ഞ സന്ദേശങ്ങളുടെ കൂട്ടത്തിൽ "ഈയാൾക്കാരിൽ നിന്നും അകലം പാലിച്ചു മാറി നിൽക്കുക "എന്ന ഒരു എസ്  എം എസ് സന്ദേശവും ഉണ്ടായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.
 ജസ്റ്റിസ് ലോയ മരണപ്പെട്ട അവസരത്തിൽത്തന്നെ സൊറാബുദ്ദിൻ വധക്കേസിലെ പരാതിക്കാരനായ സൊറാബുദ്ദിന്റെ സഹോദരനും ചില ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. ജസ്റ്റിസ് ലോയയുടെ മരണം അമിത് ഷായ്ക്ക് സൊറാബുദ്ദിൻ വധക്കേ സിൽനിന്നും രക്ഷപ്പെടാൻ വഴിയൊരുക്കലുമായി ബന്ധപ്പെട്ടതാണ് എന്ന തോന്നലിന്റെ അടിസ്ഥാനത്തിലായിരുന്നു അവ. സൊറാബുദ്ദിൻ വ്യാജ ഏറ്റുമുട്ടലിൽ കൊല്ലപ്പെടും മുൻപ് ഗുജറാത്തിലെ പോലീസ് ഓഫീസർമാർ സൊറാബുദ്ദിനെയും ഭാര്യ കൗസർ ബി യേയും തട്ടിക്കൊണ്ടുപോയിരുന്നു. സൊറാബുദ്ദിനെ 'ഏറ്റുമുട്ടലിൽ' നാടകം ഉണ്ടാക്കി പോലീസ് കൊലചെയ്തപ്പോൾ , തട്ടിക്കൊണ്ടുപോയ സംഭവത്തിനു സാക്ഷിയായ കൗസർ ബി യെ ബാലാൽ സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി കുഴിച്ചിടുകയാണുണ്ടായത്. ഈ തട്ടിക്കൊണ്ടുപോകൽ സംഭവത്തിനു മറ്റൊരു സാക്ഷിയായിരുന്ന  തുൽസീറാം പ്രജാപതി തന്റെ ജീവനും ഭീഷണിയുണ്ടെന്ന് ആവർത്തിച്ചു  കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ഗുജറാത്ത് പോലീസ് ഓഫീസർമാർ അയാളെയും കൊന്നുകളയുകയായിരുന്നു പിന്നീട് ചെയ്തത്. ഈ കൊലപാതകങ്ങളിൽ ഗുജറാത്ത് പോലീസുദ്യോഗസ്ഥന്മാർ തന്നെ സാക്ഷികളായി മൊഴി നൽകിയിട്ടുണ്ട്. കൂടാതെ, അന്ന് ഗുജറാത്ത് ആഭ്യന്തര മന്ത്രിയായിരുന്ന അമിത് ഷാ ഈ കൊലപാതകങ്ങൾ എല്ലാം നടന്ന സമയങ്ങളിൽ അവയിൽ പ്രതികളായ പോലീസ് ഓഫീസർമാരുമായി അടുത്ത ബന്ധം പുലർത്തിയിരുന്നെന്നു കാണിക്കുന്ന ഫോൺ കാളുകളുടെ രേഖകൾ ഉണ്ട്. 

ജസ്റ്റിസ് ലോയയുടെ മരണം സംഭവിച്ച സമയവും സാഹചര്യങ്ങളും മുൻനിർത്തി അദ്ദേഹത്തിന്റെ ബന്ധുക്കൾ ഇപ്പോൾ ഉന്നയിച്ചിരിക്കുന്ന സംശയങ്ങൾ 
മോഡി-ഷാ കൂട്ടുകെട്ട് ഗുജറാത്തിൽ അധികാരത്തിലിരുന്ന കാലത്ത് നടന്ന അനേകം ഹീനമായ കൊലപാതകങ്ങളുടെ ഓർമ്മകൾ വീണ്ടും ഉണർത്തുന്നവയാണ്. സൊറാബുദ്ദിൻ, കൗസർ ബി, തുൾസീ രാം പ്രജാപതി എന്നിവരുടെ കൊലപാതകത്തിൽ കുറ്റം ചാർത്തപ്പെട്ട പോലീസ് ഓഫീസർമാരിൽ  ഒരാളായ ഡി ജി വൻസാര 2013 ൽ പറഞ്ഞത് വ്യാജ ഏറ്റുമുട്ടൽക്കൊലകൾ മോദിയുടെ നേതൃത്വത്തിലുള്ള ഗുജറാത്ത് സർക്കാർ ആവിഷ്കരിച്ച "ബോധപൂർവ്വമായ ഒരു നയ"ത്തിന്റെ ഭാഗം ആണ് എന്നായിരുന്നു . "ധീരനായ ഒരു മുഖ്യമന്ത്രി" എന്ന പരിവേഷം തനിക്കു ലഭിക്കാൻ അത്തരം കൊലപാതകങ്ങൾ വേണമെന്ന് മോഡി കരുതിയിരുന്നു; "അവ സംഘടിപ്പിക്കാനായി ഞങ്ങളെപ്പോലുള്ളവർക്ക് വളരെ അടുത്തുനിന്നു മാർഗ്ഗനിർദ്ദേശങ്ങളും പ്രോത്സാഹനവും പ്രചോദനവും നൽകിയത് ഗുജറാത്ത് സർക്കാർ ആയിരുന്നു"വെന്നും  വൻസാര അവകാശപ്പെട്ടിരുന്നു.

അമിത് ഷായെപ്പോലെ രാജസ്ഥാൻ ആഭ്യന്തര മന്ത്രി യായിരുന്ന ഗുലാബ്‌ചന്ദ് കടാരിയയും ഗുജറാത്ത് പോലീസിലെ ഉന്നതപദവിയിലുള്ള ഓഫീസർമാരും മേൽപ്പറഞ്ഞ കൊലപാതകങ്ങളിൽ കുറ്റാരോപിതരായിരുന്നുവെങ്കിലും  കോടതികൾ ഓരോരുത്തരെയായി കുറ്റവിമുക്തരാക്കി ; എന്നാൽ പ്രസ്തുത കോടതി വിധികൾക്കെതിരെ അപ്പീൽ സമർപ്പിക്കുന്നതിൽ സി ബി ഐ ബോധപൂർവ്വം വരുത്തിയ വീഴ്ച്ച  "കൂട്ടിലിട്ട തത്ത" എന്ന പേരിന് തികച്ചും യോജിക്കും വിധമാ യിരുന്നു.

ജസ്റ്റീസ് ലോയയുടെ കുടുംബാംഗങ്ങൾ അദ്ദേഹത്തിന്റെ മരണം സംബന്ധിച്ച് ഉയർത്തിയ സംശയങ്ങൾക്ക് എന്നെങ്കിലും മറുപടിയുണ്ടാവുമോ? ഗുജറാത്ത് വ്യാജ ഏറ്റുമുട്ടലുകളുടെ ഇരകൾക്ക് എന്നെങ്കിലും നീതി ലഭിക്കുമോ? അതോ , നേരെ മറിച്ച് കുറ്റവാളികൾ അവരുടെ രാഷ്ട്രീയാധികാരവും പണത്തിന്റെ ഊക്കും , ഭീഷണികളും , സത്യവും നീതിയും കുഴിച്ചുമൂടുന്ന ഹിംസയും  ഉപയോഗിച്ചു ഈ കൊലപാതകങ്ങൾക്ക് സമാധാനം പറയേണ്ടതിൽ നിന്നും രക്ഷപ്പെടുമോ ?

  ജനാധിപത്യവും നീതിയും പുലർന്നുകാണാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ  ജനത   മേൽപ്പറഞ്ഞ ചോദ്യങ്ങൾ സജീവമായി നിലനിർത്തുക തന്നെ ചെയ്യും; കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരും വരെ.


No comments:

Post a Comment