Thursday 23 November 2017

ആള്‍ക്കൂട്ടവും  സര്‍ക്കാരുകളും ആവിഷ്കാര സ്വാതന്ത്ര്യത്തെ നിശ്ശബ്ദ മാക്കുകയാണ്

ആവിഷ്കാര സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്താനും പത്മാവതി എന്ന ഹിന്ദി സിനിമ പ്രദര്‍ശിപ്പിക്കുന്നത് തടയുവാനും വേണ്ടി രാജ്പുത്  കർണി സേന പോലുള്ള ആള്‍ക്കൂട്ടങ്ങളും ബീ ജെ പിയിലെ വിവിധ നേതാക്കളും ഉത്തര്‍പ്രദേശ് ,മധ്യപ്രദേശ് എന്നിവിടങ്ങളിലെ  ബീ ജെ പി സര്‍കാരുകളും ഒന്നുചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ്.

പത്മിനിയും മുസ്ലിം രാജാവ് അലാവുദ്ദീന്‍ ഖില്ജിയും തമ്മിലുള്ള ബന്ധം ചിത്രീകരിക്കുന്നു എന്നതിന്റെ പേരില്‍ റാണി പത്മിനിയുടെ 'അഭിമാന'ത്തിനു 'അവഹേളന'മാണ് ചിത്രം എന്നാണ് ആള്‍ക്കൂട്ടങ്ങള്‍ അവകാശപ്പെടുന്നത്. അലാവുദ്ദീന്‍ ഖില്ജിയാല്‍ പിടിക്കപ്പെടാതിരിക്കാന്‍ സ്വയം തീ കൊളുത്തി 'ജൌഹര്‍ '   അനുഷ്ഠിച്ചു എന്നാണ് പത്മിനിയെക്കുറിച്ചുള്ള പരമ്പരാഗതകഥ. ചിത്രത്തിനെതിരായ ഭീഷണികളെ അപലപിക്കുകയും ''രാജ്യം പിറ കോട്ടടിക്കുകയാണ് '' എന്നു പ്രസ്താവിക്കുകയും ചെയ്തതിനു  ദീപിക പാദുക്കോണ്‍ എന്ന   നടിയുടെ 'മൂക്ക് മുറിച്ചു കളയു'മെന്നും തിയറ്ററുകള്‍ കത്തിച്ചുകളയുമെന്നുമാണ് ഈ ആള്‍ക്കൂട്ടങ്ങള്‍ ഭീഷണി മുഴക്കുന്നത്. പാദുക്കോണ്‍, ചിത്രത്തിന്‍റെ നിര്‍മാതാവ് സഞ്ജയ്‌ ലീലാ ബന്‍സാലിഎന്നിവരുടെ തലയ്ക്ക്,  തലമുതിര്‍ന്ന ബീ ജെ പി നേതാവ് സൂരജ് പാല്‍ ആമു പത്തു കോടി രൂപ ഇനാം പ്രഖ്യാപിച്ചിട്ടുണ്ട്.

ചിത്രം റിലീസ് ചെയ്യണമെങ്കില്‍ ചില രംഗങ്ങള്‍ അതില്‍ നിന്ന് നീക്കണമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൌഹാന്‍ ആവശ്യപ്പെട്ടതും ചിത്രത്തിന്‍റെ റിലീസ് വൈകിക്കണമെന്നു രാജസ്ഥാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടതും ഇതിനെക്കാളേറെ പരിതാപകരമാണ്  . ഭീഷണി മുഴക്കുന്നവര്‍ക്കെതിരെ നടപടി എടുക്കുമെങ്കില്‍ ,   അതേ രീതിയില്‍ കുറ്റക്കാരനായ നിര്‍മാതാവ് ബന്സാലിക്കെതിരെയും നടപടിയെടുക്കണം എന്ന് യൂ പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഒന്നുകൂടി കടത്തിപ്പറഞ്ഞു! ഇതിനിടയ്ക്ക് പഞ്ചാബിലെ കോൺഗ്രസ്സുകാരനായ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് ചിത്രം "ചരിത്രം വളച്ചൊടിക്കുന്നു "എന്ന് ആരോപിക്കുന്നു.

പത്മാവതിയുടെ കഥയ്ക്ക്‌ ചരിത്രപരമായ തെളിവൊന്നുമില്ല എന്നതാണ് വസ്തുത. സൂഫി കവി മാലിക് മുഹമ്മദ്‌ ജയാസിയുടെ മഹാകാവ്യത്തിലാണ് കഥയുടെ ഉറവിടം കിടക്കുന്നത്. ആ കഥയ്ക്ക്‌ പിന്നീട് പല പുനരാഖ്യാനങ്ങളും ഉണ്ടായിട്ടുണ്ട്താനും. പത്മവതിയുടെ കഥ ചരിത്രമോ കെട്ടുകഥയോ എന്തുമാവട്ടെ; സെൻസറിന്റെയും അക്രമത്തിന്റെയും ഭീഷണിയില്ലാതെ ഏതു കഥാകൃത്തിനും കവിക്കും ചലച്ചിത്രകാരനും അതിനു സ്വന്തം ഭാഷ്യം ചമയ്ക്കാന്‍ അവകാശമുണ്ട്‌. ഏതു ആഖ്യാനത്തെയും വിമര്‍ശന വിധേയമാക്കാം ; എന്നാല്‍ സിനിമക്കാരെയും അഭിനേതാക്കളെയും അക്രമം കൊണ്ട് ഭീഷണിപ്പെടുത്തുന്നത് കടുത്ത അനീതിയാണ്.

ആവിഷ്കാര സ്വാതന്ത്ര്യത്തിനെതിരെ നഗ്നമായ ഭീഷണി എന്നതിനപ്പുറം പത്മാവതി പ്രശ്നത്തില്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യം, "രജപുത്ര അഭിമാന"ത്തിന്റെ രക്ഷകരെന്നു സ്വയം അവകാശപ്പെടുന്ന കർണി സേന തൊട്ട് ആര്‍ എസ് എസ്സ് വരെയുള്ളവര്‍ ചിത്രത്തോടുള്ള എതിര്‍പ്പിന്റെ പേരില്‍ , രജപുത്ര സ്ത്രീത്വത്തെ അവഹേളിച്ച ക്രൂരന്മാരും കാമഭ്രാന്തരുമായ മര്‍ദകരായി മുസ്ലിം ഭരണാധികാരികളെ ചിത്രീകരിക്കുക എന്ന വര്‍ഗീയവും സ്ത്രീവിരുദ്ധവുമായ അജണ്ടയാണ് നടപ്പിലാക്കുന്നത് എന്നുള്ളതാണ്.  മുസ്ലിം പുരുഷന്മാരും ഹിന്ദു സ്ത്രീകളും തമ്മിലുള്ള ബന്ധത്തെ എതിര്‍ക്കുന്ന ആറെസ്സെസ്സ് ബീജേപ്പി ക്കാരുടെ 'ലവ്‌ ജിഹ്ഹാദ്'എന്ന വ്യവഹാരവുമായി കണ്ണി ചേരുന്നതാണ് ഈ അജണ്ട.

ഹിന്ദു വലതു പക്ഷ ഗ്രൂപ്പുകള്‍ സംഘടിപ്പിക്കുന്ന, ഇത്തരം വര്‍ഗീയ പ്രചരണം പരസ്യമായി നടക്കുന്ന, മേളകളിലേക്ക്സ്കൂള്‍ കുട്ടികളെ കൊണ്ടുപോകുന്നത് രാജസ്ഥാന്‍ ഗവൺമെൻറ്  അടുത്ത കാലത്തായി നിര്‍ബന്ധമാക്കിയിട്ടുണ്ട്.  പത്മാവതിയെന്ന ചിത്രവും ഇത്തരം വര്‍ഗീയ -സ്ത്രീവിരുദ്ധ മാതൃകകളെ പ്രീണിപ്പിക്കുന്നതാണോ  എന്ന് കാണാ നിരിക്കുന്നതേയുള്ളൂ; അങ്ങനെയാണെങ്കിൽപ്പോലും, നിരോധിക്കുവാനുള്ള ആവശ്യമല്ല അതിന്റെ ഉത്തരം.

പത്മാവതിയെ സെൻസർഷിപ്പിനു വിധേയമാക്കാനുള്ള എല്ലാ ആഹ്വാനങ്ങളെയും  സി പി ഐ (എം എല്‍) എതിര്‍ക്കുന്നു; ചിത്രത്തിനെതിരെ അക്രമഭീഷണിഉയര്‍ത്തുന്നവര്‍ക്കെതിരെ നടപടി ആവശ്യപ്പെടുന്നു .
അതോടൊപ്പം ,  അന്താരാഷ്‌ട്ര ചലച്ചിത്ര മേളയിലെ ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ വിദഗ്ധരുടെ സ്വതന്ത്ര ജൂറി തിരഞ്ഞെടുത്തിട്ടും എസ് ദുർഗ ,ന്യൂഡ്‌ എന്നീ രണ്ടു ചിത്രങ്ങളെ ഒഴിവാക്കിയ വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ തീരുമാനത്തെ  സി പി ഐ (എം എല്‍)  അപലപിക്കുന്നു.

No comments:

Post a Comment