Monday 1 January 2018

ഡിസംബർ 18 ,2017 ൻറെ ആഹ്വാനം :

ഫാസിസ്റ്റു കടന്നാക്രമണങ്ങൾക്കെതിരെ ശക്തമായ ജനകീയ പ്രതിരോധനിര കെട്ടിപ്പടുക്കുക !
10 )൦ പാർട്ടി കോൺഗ്രസ് വൻ വിജയമാക്കുക !


മോദിയുടെ സ്വേച്ഛാധിപത്യ  ഭരണം നാലാം വർഷത്തിലേക്കു കടക്കുമ്പോൾ ഓരോ ദിവസവും അത് രാജ്യത്തെ കൂടുതൽ പ്രതിസന്ധികളിലേയ്ക്ക് തള്ളിവിടുന്നതാണ് നാം കാണുന്നത്. ജനങ്ങൾക്കെതിരെ സമ്പൂർണ്ണമായ ഒരുയുദ്ധം തന്നെ കെട്ടഴിച്ചുവിട്ട   ഇതുപോലുള്ള ഭരണം ഇതിനുമുൻപ് ഒരിയ്ക്കലും നമ്മൾ കണ്ടിട്ടില്ല. നോട്ടു റദ്ദാക്കലും ജി എസ്  ടി യും വഴി ഈ സർക്കാർ ഇന്ത്യയുടെ ചെറുകിട ഉൽപ്പാദന മേഖലകളെയും അവ പ്രതിനിധാനം ചെയ്യുന്ന സമ്പദ് വ്യവസ്ഥയെയും ആകെ  താറുമാറാക്കിയിരിക്കുന്നു.   വിവിധ ക്ഷേമ പദ്ധതികളുടെ ഗുണഭോക്താക്കൾക്ക് ആധാർ ഈയ്യിടെ നിർബന്ധമാക്കുക വഴി  സ്വതേ ദാരിദ്ര്യവും അവശതകളും  അനുഭവിക്കുന്ന  ജനവിഭാഗങ്ങൾക്ക്‌  അവരുടെ നിലനിൽപ്പിന്റെ അവസാന ആശ്രയം പോലും സർക്കാർ ഇല്ലാതായിരിക്കുന്ന സ്ഥിതിയാണ്  സംജാതമായിരിക്കുന്നത്.  ഇതിനകം തന്നെ 'ആധാർ ലിങ്ക്  ചെയ്ത 'പട്ടിണി മരണങ്ങളുടെ ഒരു പരമ്പര തന്നെ രാജ്യത്തുണ്ടായതായി നാം കണ്ടു. ബാങ്കിങ് മേഖലയാണെങ്കിൽ  കോർപ്പറേറ്റ്  കിട്ടാക്കടങ്ങൾകൊണ്ട് ശ്വാസം മുട്ടിനിൽക്കുകയാണ്. പൊതുമേഖലാ ബാങ്കുകളെ തകർച്ചയിൽ നിന്ന് രക്ഷിക്കാനെന്ന ഭാവത്തിൽ രാജ്യത്തിന്റെ പൊതുധ നവും ജനങ്ങളുടെ  ബാങ്ക് നിക്ഷേപങ്ങളുമാകെ ഉപയോഗിച്ച് കോർപറേറ്റു കളുടെ കിട്ടാക്കടങ്ങൾ    ബാങ്കുകൾക്ക്  തിരികെ നേടിക്കൊടുക്കാനുള്ള  നീക്കമാണ് ഇപ്പോൾ സർക്കാർ  നടത്തുന്നത്.  ബാങ്കുകളിൽ  ഉള്ള ജനങ്ങളുടെ  നിക്ഷേപത്തുകകൾ   ഭാഗികമായി  ഫലത്തിൽ പിടിച്ചെടുത്തു  ബാങ്ക് ഷെയറുകളായി മാറ്റാൻ  ഉള്ള  ആലോചനകൾ പോലും സജീവമായി നടന്നുവരുന്നു!

ജനങ്ങൾക്കുനേരെയുള്ള സാമ്പത്തിക യുദ്ധത്തിന് അകമ്പടിയായി വർഗ്ഗീയ ഹിംസയും വിദ്വേഷ പ്രചാരണങ്ങളും നിർബാധം നടക്കുകയാണ്. ആൾക്കൂട്ട ങ്ങലെ ഇളക്കിവിട്ടും കരാർ കൊലയാളികളെ ഏർപ്പെടുത്തിയും ഉള്ള കൊലപാതകങ്ങൾ രാജ്യത്തിന്റെ പല ഭാഗത്തതും നിത്യേനയെന്നോണം നടക്കുകയാണ്. പെഹ്‌ലു ഖാൻ, ജുനൈദ്,  അലിമുദ്ദീൻ അൻസാരി, മുഹമ്മദ് അഫ്‌റാസുൽ എന്നിവർ ബി ജെ പി ഭരണത്തിലുള്ള ഒരു സംസ്ഥാനത്തിലല്ലെങ്കിൽ മറ്റൊരു സംസ്ഥാനത്ത് അടുത്തയിടെ കൊല്ലപ്പെട്ട മുസ്ലീങ്ങളിൽപ്പെടുന്നു.
ഉന മുതൽ സഹാരൺപൂർ വരെ ദലിത് ജനവിഭാഗങ്ങൾക്കുമേൽ അതി ഹീനമായ വിധത്തിൽ ജാതീയ അതിക്രമങ്ങളും ഹിംസയും നടന്നു. വിശേഷിച്ചും ബി ജെ പി വൻഭൂരിപക്ഷത്തോടെ തെരഞ്ഞെടുപ്പിൽ വിജയിച്ച ഉത്തർപ്രദേശിൽ  യോഗി ആദിത്യനാഥ് മുഖ്യമന്ത്രിപദമേറ്റതുമുതൽ ഇത്തരം അക്രമങ്ങൾ  വർധിച്ചുവരികയാണ്. സാധാരണ പൗരമാരെയും രാഷ്ട്രീയ പ്രവർത്തകരേയും എഴുത്തുകാരേയും ഹിംസയിലൂടെ നിശ്ശബ്ദരാക്കാൻ കൊലയാളികൾക്കും ഫാസ്റ് മാഫിയകൾക്കും മൗനാനുവാദം നൽകിയിരിക്കുന്ന ബി ജെ പി സർക്കാരുകൾ ഇതിനെതിരെ പ്രതികരിക്കുന്നവരെ ഡ്രക്കോണിയൻ നിയമങ്ങളുപയോഗിച്ച് അടിച്ചമർത്താൻ ഒരു സങ്കോചവും കാട്ടുന്നില്ല. അസമിലെ കർഷക നേതാവ് തരുൺ ഗൊഗോയ് , യു പി യിലെ ദളിത് നേതാവ് ചന്ദ്രശേഖർ ആസാദ് 'രാവൺ', എന്നിവരെ എൻ എസ് എ നിയമം ഉപയോഗിച്ച് അഴികൾക്കുള്ളി ലാക്കിയിരിക്കുകയാണ് ആസാമിലേയും  യു പിയിലെയും ബി ജെ പി സർക്കാരുകൾ. വിദ്യാർത്ഥി നേതാക്കന്മാരെ രാജ്യദ്രോഹനിയമം ഉപയോഗിച്ചും , മാധ്യമപ്രവർത്തകരെ മാനനഷ്ട -നഷ്ടപരിഹാരക്കേസുകൾ ചുമത്തിയും ദ്രോഹിക്കുക എന്നത് ബി ജെപി സർക്കാരുകളുടെ നയം ആയിരിക്കുന്നു.
എന്നാൽ, സംഘ് പരിവാറിന്റെയും ബി ജെ പി സർക്കാരുകളുടെയും  ഫാസിസ്റ്റ് അതിക്രമങ്ങൾക്ക് മുന്നിൽ വെറുതെ നിന്നുകൊടുക്കാൻ തയ്യാറല്ലെന്ന് ഇന്ത്യൻ ജനത അസന്ദിഗ്ദ്ധമായി തെളിയിച്ച ഒരു വർഷം കൂടിയാണ് 2017 .രാജ്യത്താകമാനമുള്ള തൊഴിലാളികളും കർഷകരും അവരുടെ നീറുന്ന പ്രശ്നങ്ങൾക്ക് പരിഹാരം ആവശ്യപ്പെട്ടുപ്രക്ഷോഭങ്ങളുടെ വഴിയിൽ ഇന്ന് സംഘടിച്ചുകൊണ്ടിരിക്കുകയാണ്. മോഡി സർക്കാർ പാർലമെന്റിന്റെ ശീതകാല സമ്മേളനം വിളിച്ചുകൂട്ടുന്നതു പതിവിൽനിന്നും വൈകിപ്പിച്ചപ്പോഴും രാജ്യത്തിന്റെ പലഭാഗങ്ങളിൽനിന്നും സംഘടിച്ചു എത്തിയ കർഷകരും തൊഴിലാളികളും തലസ്ഥാനത്ത് വൻ പ്രതിഷേധം ഉയർത്തി. തെരഞ്ഞെടുപ്പ് നടന്ന സർവ്വകലാശാലകളിൽ ഒന്നൊന്നായി വിദ്യാർഥികൾ എ ബി വി പിയെ കയ്യൊഴിയുകയും , വിദ്യാഭ്യാസ അവസരങ്ങളും അക്കാദമിക് സ്വാതന്ത്ര്യങ്ങളും കാമ്പസ്സുകളിൽ ജനാധിപത്യവും ഇല്ലാതാക്കുകയും വിദ്യാർത്ഥിനികളുടെ അടിസ്ഥാന പരമായ വ്യക്തിസ്വാതന്ത്ര്യവും സുരക്ഷിതത്വവും നിഷേധിക്കുകയും ചെയ്യുന്ന ബി ജെ പി സർക്കാർ നയങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധത്തിന്റെ ശബ്ദം ഉയർത്തുകയും ചെയ്തു.
യു പി തെരഞ്ഞെടുപ്പിൽ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ ഉപയോഗത്തിലൂടെ തിരിമറികൾ നടന്നതായുള്ള നിരവധി ആരോപണങ്ങൾക്കിടെയും,  മുഖ്യധാരാ വാർത്താ മാധ്യമങ്ങളിൽ ഗണ്യമായ ഒരു വിഭാഗത്തത്തിന്റെ തുറന്ന പക്ഷപാതിത്വത്തിന്റെ ആനുകൂല്യം നേടിയും വമ്പിച്ച നേട്ടമുണ്ടാക്കിയെങ്കിലും ഇപ്പോൾ ബി ജെ പി സർക്കാർ വമ്പിച്ച ജനരോഷത്തെ അഭിമുഖീകരിക്കുകയാണെന്നതിന്റെ അനേകം ലക്ഷണങ്ങൾ നമുക്ക് കാണാൻ കഴിയും. അഴിമതിയും ചങ്ങാത്ത മുതലാളിത്തവും മുഖമുദ്രകൾ ആയ ഒരു സർക്കാരിൻറെ യഥാർഥ സ്വഭാവം പുറത്തുകൊണ്ടുവരാൻ നിരവധി അന്വേഷണാത്മക റിപ്പോർട്ടുകൾക്കും സമാന്തര മാധ്യമങ്ങളുടെ ധീരമായ പ്രവർത്തനങ്ങൾക്കും കഴിഞ്ഞിട്ടുണ്ട്. സർക്കാരിനെയും അതിന്റെ ഏജൻസികളെയും പ്രതിക്കൂട്ടിൽ നിർത്താനും തുറന്നുകാട്ടാനും അവയ്ക്കു സാധിച്ചിട്ടുണ്ട് . ഗുജറാത്ത് തെരഞ്ഞെടുപ്പിലെ  യഥാർത്ഥ  ജനവിധി എന്തായിരുന്നാലും , ഏറെ കൊട്ടി ഘോഷിക്കപ്പെട്ട "ഗുജറാത്ത് വികസന മാതൃക" എന്തുമാത്രം കാപട്യവും പൊള്ളത്തരവും നിറഞ്ഞതാണെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞിരിക്കുന്നു. കോർപ്പറേറ്റ് താൽപ്പര്യങ്ങൾ സേവിക്കുന്നതും അങ്ങേയറ്റം ജനവിരുദ്ധവും ആയ ഭരണ നയങ്ങൾ കൊണ്ട് വഞ്ചിതരായ ജനത ഇന്ന് ബി ജെ പി സർക്കാരിന്റെ അവകാശവാദങ്ങൾക്കും തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾക്കും ഒരു വിലയും കൽപ്പിക്കുന്നില്ല. മോഡി സർക്കാരും ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഒന്നടങ്കം ഇപ്പോൾ ഗുജറാത്തിൽ തമ്പടിച്ചു പ്രചാരണം നടത്തുകയാണ്. പക്ഷെ, 'ഗുജറാത്ത് മോഡലിനെ' അതിന്റെ ജന്മസ്ഥലത്ത് തന്നെ എതിരിട്ടു പരാജയപ്പെടുത്താൻ പാകത്തിൽ അതിന്നെതിരായ ജനരോഷം വള ർന്നുകഴിഞ്ഞു. ഈ ഒരൊറ്റ സംഗതി തന്നെ ജനാധിപത്യ ശക്തികളെസംബന്ധിച്ചിടത്തോളം വലിയ നേട്ടമാണ്.
ബൂർഷ്വാ പ്രതിപക്ഷത്തിന്റെ പാപ്പരത്തം തുറന്നുകാട്ടപ്പെട്ടതും 2017 നെ പ്രത്യേകം  ശ്രദ്ധേയമാക്കുന്നുണ്ട്. ബിഹാർ അസംബ്ലി തെരഞ്ഞെടുപ്പിൽ  ബി ജെ പിയ്‌ക്കെതിരെ ഉണ്ടായ അസന്ദിഗ്ധമായ ജനവിധിയെ അട്ടിമറിച്ചുകൊണ്ടു നിതീഷ്‌കുമാർ നടത്തിയ കരണം മറിച്ചിൽ  മൂലം അധികാരം തിരിച്ചു ബി ജെ പിയുടെ കൈകളിൽത്തന്നെ നിക്ഷേപിക്കപ്പെട്ടു. ഗുജറാത്തിൽ, അടിസ്ഥാനപരമായ സാമ്പത്തിക പ്രശ്നങ്ങൾ മൂലം  കർഷകരുടെയും, ചെറുകിട ഉൽപ്പാദകരുടെയും കച്ചവടക്കാരുടെയും ഇടയിൽ അസംതൃപ്തി വ്യാപകമായപ്പോൾ കോൺഗ്രസ് അതിനെ പ്രതിനിധാനം ചെയ്യാൻ ഒരു താൽപ്പര്യവും കാട്ടിയില്ല. ജി എസ് ടി , തൊഴിലില്ലായ്മ, കാർഷിക രംഗത്തെ പ്രതിസന്ധി ഇവയെയെല്ലാം തെരഞ്ഞെടുപ്പ് വിഷയമാക്കുന്നതിനു പകരം രാഹുൽ ഗാന്ധിയും കോൺഗ്രസ്സും ചെയ്യുന്നത് ബി ജെ പി യുടെ ഹിന്ദുത്വവുമായി മത്സരിച്ചു മൃദു ഹിന്ദുത്വത്തിന്റെ മാർഗം അവലംബിച്ചു വോട്ടുകൾ നേടാനാണ്. പൂണൂൽ ധരിക്കുന്ന ശിവഭക്തനായ ഒരു ബ്രാഹ്മണൻറെ ഇമേജ് സൂക്ഷിച്ചുകൊണ്ട് പതിവായി ഹിന്ദുക്ഷേത്രങ്ങൾ കയറിയിറങ്ങി രാഹുൽ ഗാന്ധി ഗുജറാത്തിൽ ഹിന്ദു വോട്ടുകൾ തനിക്കനുകൂലമാക്കാനാണ് ശ്രമിക്കുന്നത്. കോൺഗ്രസ്സിന്റെ ഇത്തരം മൃദുഹിന്ദുത്വ നയം മൂലം, ബി ജെപി ഉയർത്തുന്ന രാമക്ഷേത്ര പ്രശ്നത്തിന്‌  കൂടുതൽ ജനസമ്മതി ആർജ്ജിക്കാനും  അതുവഴി നേട്ടം ഉറപ്പിക്കാനും  കഴിയുന്നത് ബി ജെ പി ക്കുതന്നെയാണ്. മൂന്നു ദശാബ്ദങ്ങൾ മുൻപ്  അഴിമതി ആരോപണങ്ങൾ  നേരിട്ട് കോൺഗ്രസ് സർക്കാർ പ്രതിസന്ധിയിലായപ്പോൾ രാജീവ് ഗാന്ധി സ്വീകരിച്ച അടവും ഏകദേശം ഇതുപോലെയായിരുന്നു. മുസ്ലിം യാഥാസ്ഥിതിക ശക്തികളെ പ്രീണിപ്പിക്കാൻ ഷാ ബാനു കേസിലെ സുപ്രീം കോടതി വിധിയെ മറികടക്കുന്ന  മുസ്ലിം വനിതാ അവകാശ സംരക്ഷണ ബിൽ പാസ്സാക്കിയെടുത്തതും, 21-)൦ നൂറ്റാണ്ടിലേക്കു കുതിക്കുന്ന ഇന്ത്യയെക്കുറിച്ചുള്ള തന്റെ  വാചകമടികൾ പെട്ടെന്ന്  അവസാനിപ്പിച്ച് രാമജന്മ ഭൂമി പ്രശ്നം ആളിക്കത്തിക്കാൻ  ബി ജെ പിക്ക് സൗകര്യം നൽകും വിധം ബാബരി മസ്ജിദിന്റെ വാതിലുകൾ ഹിന്ദുക്കൾക്ക് ആരാധനയ്ക്കായി തുറന്നുകൊടുത്തതും രാജീവ് ഗാന്ധി ആയിരുന്നു.
കമ്മ്യൂണിസ്ററ് പ്രസ്‌ഥാനത്തെയും ഒപ്പം എല്ലാ പുരോഗമന ജനാധിപത്യധാരകളെയും സുദൃഢീകരിക്കുകയാണ് ഫാസിസ്റ്റ് ശക്തികളെ ഫപ്രദമായി എതിരിട്ടു പരാജയപ്പെടുത്തുന്നതിന് ആവശ്യമായ രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ അടിത്തറ പാകുന്നതിനുള്ള ഒരേയൊരു മാർഗ്ഗം.   സഖാവ് വിനോദ് മിശ്ര ഉയർത്തിക്കാട്ടിയ ഈ പാരമ്പര്യം ധൈര്യസമേതം മുന്നോട്ടു കൊണ്ടുപോകുക എന്നതാണ് ഇന്ത്യൻ രാഷ്ട്രീയം  ഇന്നെത്തിനിൽക്കുന്ന നിർണ്ണായകമായ ദശാസന്ധിയിൽ നമ്മുടെ കടമ. ഫാസിസ്റ്റ് ശക്തികളെ ചെറുത്തു തോൽപ്പിക്കുക, യഥാർത്ഥ ജനാധിപത്യ ഇന്ത്യയ്ക്കായി പോരാടുക എന്നീ മുദ്രാവാക്യങ്ങളാണ് ആസന്നമായ പത്താം പാർട്ടി കോൺഗ്രസ് അതിന്റെ മുഖ്യ അജൻഡയായി സ്വീകരിച്ചിരിക്കുന്നത്. ഇന്ത്യയുടെ ചരിത്രത്തിലെ ഈ നിർണ്ണായക മുഹൂർത്തത്തിൽ സി പി ഐ (എം എൽ)നെ അതിന്റെ രാഷ്ട്രീയ ഭാഗധേയം കൂടുതൽ കാര്യക്ഷമമായി നിർവഹിക്കാൻ കരുത്തുള്ള ഒരു ശക്തിയായി പരിവർത്തിപ്പിക്കുന്നതിനുവേണ്ടി സാദ്ധ്യമായതിന്റെ അങ്ങേയറ്റം പരിശ്രമം   നമ്മളോരോരുത്തരുടേയും ഭാഗത്ത് ഉണ്ടാവുമെന്ന് സഖാവ് വിനോദ് മിശ്രയുടെ പത്തൊൻപതാം ചരമവാർഷികത്തിൽ നാം പ്രതിജ്ഞ പുതുക്കുന്നു.

-        കേന്ദ്ര കമ്മിറ്റി ,സി പി ഐ (എം എൽ )

No comments:

Post a Comment