Saturday 10 August 2019

"ഐക്യപ്പെടുക , ചെറുത്തുനിൽക്കുക" 
2019 ജൂലൈ 30 ന് കൊൽക്കത്തയിൽ നടന്ന കൺവെൻഷൻ - ഒരു റിപ്പോർട്ട് 

(from ML Update weekly)  


“പശ്ചിമ ബംഗാളിനെയും ഇന്ത്യയെയും നശിപ്പിക്കാൻ ആർ എസ് എസ് വർഗീയ ഫാസിസ്റ്റു ശക്തികളെ ഞങ്ങൾ ഒരിക്കലും അനുവദിക്കില്ല " ജൂലൈ 30 , 2019 നു കൊൽക്കത്തയിലെ നേതാജി ഇൻഡോർ സ്റ്റേഡിയം നിറഞ്ഞു കവിഞ്ഞ് എത്തിയ ആയിരങ്ങൾ ഒറ്റ  സ്വരത്തിൽ പ്രഖ്യാപിച്ചു .
"ഐക്യപ്പെടുക , ചെറുത്തുനിൽക്കുക" എന്ന ആഹ്വാനത്തോടെ സി പി ഐ (എം എൽ) ന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബഹുജന കൺവെൻഷൻ സ : ചാരു  മജൂംദാറിൻറെ ജന്മശതാബ്ദിയും പാർട്ടി സ്ഥാപിച്ചതിന്റെ അൻപതാം വാർഷികവും ആചരിക്കുന്ന ജൂലൈ 28 മുതൽ ആഗസ്റ്റ് 1 വരെ 4 ദിവസം നീണ്ടു നിന്ന പരിപാടികളുടെ ഭാഗമായിരുന്നു. 
     അടുത്തയിടെ മിക്കവാറും ദിവസേനയെന്നോണം വർഗീയ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന  പശ്ചിമ ബംഗാളിൽ ബി ജെ പി യും ആർ എസ് എസ്സും അസ്വാസ്ഥ്യജനകമായ വളർച്ച പ്രാപിച്ചുകൊണ്ടിരിക്കുന്നതിന്റെ സൂചനകൾ സ്പഷ്ടമാണ്  .  ബംഗാളിലെ  സാമൂഹ്യ പരിഷ്കർത്താവും വിദ്യാഭ്യാസ വിചക്ഷണനും ആയിരുന്ന ഈശ്വർ ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ  തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് ബി ജെ പി അക്രമികൾ കേടു വരുത്തിയിരുന്നു. ബംഗാളിന്റെ പുരോഗമനപരമായ സാമൂഹ്യ രാഷ്ട്രീയ മൂല്യങ്ങളോടുള്ള ശത്രുതയുടെ  പ്രതീകാത്മകമായ ഒരു പ്രകടനമായി   ബോധപൂർവ്വം അഴിച്ചുവിടപ്പെട്ട ഒരാക്രമണവും,  തുറന്ന വെല്ലുവിളിയുടെ രൂപത്തിലുള്ള ഒരു ഓർമ്മപ്പെടുത്തലും ആയിരുന്നു അത്. മേൽപ്പറഞ്ഞ  പശ്ചാത്തലത്തിൽ സംഘടിപ്പിച്ച ജൂലൈ 30  ബഹുജന കൺവെൻഷൻ , ഇടത് ചെറുത്തു നിൽപ്പിന്റെ സ്പിരിറ്റ് സമയോചിതവും  അസന്ദിഗ്ദ്ധവുമായി ഉയർത്തിക്കാട്ടുന്ന ത്തിൽ വൻ വിജയമായിരുന്നു.  

കൺവെൻഷനിൽ സംബന്ധിക്കാൻ എത്തിയ അതിഥികളെയും എല്ലാ   സദസ്സ്യരേയും  സി പി ഐ (എം എൽ ) നു വേണ്ടി സഖാക്കൾ  അഭിജിത് മജൂംദാർ ,രാജാറാം സിംഗ്, കവിത കൃഷ്ണൻ എന്നിവർ  സ്വാഗതം  ചെയ്തു.  സ്വാതന്ത്ര്യ സമരത്തിലും കമ്മ്യൂണിസ്റ് പ്രസ്ഥാനത്തിലും സി പി ഐ (എം എൽ ) കെട്ടിപ്പടുക്കുന്നതിലും ,വിശേഷിച്ചും നക്സൽബാരി സമരത്തിലും ജീവൻ ബലിയർപ്പിച്ച  രക്തസാക്ഷികളെയും , കൂട്ടക്കൊലകളിലും  ഒറ്റപ്പെട്ട കൊലപാതകങ്ങളിലും  മറ്റു ദുരന്തങ്ങളിലും  ഇരകളാക്കപ്പെട്ടവരേയും ഓർമ്മിച്ചു കൊണ്ട് സഖാവ് സലീം അവതരിപ്പിച്ച അനുശോചന പ്രമേയത്തെ തുടർന്ന്  സഭ ഒരു നിമിഷം എഴുന്നേറ്റ് നിന്ന് മൗനം പാലിച്ച ശേഷം നടപടികൾക്ക്  തുടക്കം കുറിക്കപ്പെട്ടു.
പശ്ചിമ ബംഗാൾ, ബീഹാർ, ജാർഖണ്ഡ്, ആന്ധ്രാ പ്രദേശ്, ആസ്സാം  എന്നിവിടങ്ങളിലെ സഖാക്കൾ  "മുക്തി ഹോഗീ മാതൃഭൂമി" ( എന്റെ ജന്മനാട് സ്വാതന്ത്രയാകും" ) എന്ന ഗാനം വിവിധ ഭാഷകളിൽ ആലപിച്ചു.  നക്സൽബാരി പ്രസ്ഥാനത്തിന്റെ നാളുകളിൽ വിപ്ലവ കാരികൾ ഒരു ദേശീയഗാനം എന്ന പോലെ പാടിനടന്നിരുന്ന ഈ ഗാനം  1970 കളിൽ ജയിലറകളുടെ ഭിത്തികളിൽ കോറി യിടുമായിരുന്നു. "ഇന്ത്യയുടെ യഥാർഥ അവകാശികൾ മഹത്തായ ഇന്ത്യൻ ജനതയാണ് ,അത് അവർക്കു കിട്ടിയേ മതിയാവൂ "എന്നീ വരികൾ അനേകം ഭാഷകളിലും ശബ്ദങ്ങളിലും ഉച്ചത്തിൽ ആലപിക്കപ്പെട്ടപ്പോൾ  നിറഞ്ഞ സ്റ്റേഡിയത്തിൽ ആയിരക്കണക്കിന് ജനങ്ങൾ ചെങ്കൊടികൾ വീശി .

രാജ്യം ഇന്ന് അഭിമിഖീകരിക്കുന്ന പ്രധാനപ്പെട്ടതും അടിയന്തര പരിഹാരം ആവശ്യമുള്ളതുമായ ചില വിഷയങ്ങളിൽ 15 പ്രമേയങ്ങൾ കൺവെൻഷനിൽ അവതരിപ്പിക്കപ്പെട്ടു. സഭ ആവേശപൂർവ്വം ആ പ്രമേയങ്ങൾ അംഗീകരിച്ചു പാസ്സാക്കി. തുടർന്ന് , പ്രശസ്ത ബംഗാളി ഗായിക പുരഭി മുഖർജി ആഫ്രോ-അമേരിക്കൻ  പൗരാവകാശപ്രവർത്തകനും ഗായകനുമായിരുന്ന  പോൾ റോബ്‌സൺ , അസമീസ് ബംഗാളി,ഹിന്ദി എന്നീ ഭാഷകളിൽ മനുഷ്യ മോചനത്തിന്റെ തീവ്രമായ അഭിലാഷവും ഭാവങ്ങളും സംഗീതത്തിലൂടെ ആവിഷ്കരിച്ചു ലോകപ്രശസ്തനായ ഗായകൻ    ഭൂപെൻ ഹസാരിക എന്നിവരുടെ ഓർമ്മയ്ക്കായി   "ഓൾ' മാൻ റിവർ.." , "ബിസ്‌തീർണ ദുപാരെ..", "ഗംഗാ ബഹ്‌തീ ഹോ  ക്യും?.." എന്നീ ഗാനങ്ങൾ ആലപിച്ചു. ബംഗാളിലും ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലും ഏറെ  ജനപ്രീതി നേടിയ ഗാനങ്ങളിൽ ഒന്നായ "ഉഠാ ഹൈ തൂഫാൻ , ജമാന ബദൽ രഹാ.." ("..ഒരു കൊടുങ്കാറ്റ്‌ ഉയരുകയായി , കാലം മാറുകയായി.." )  എന്ന ഗാനവും പുരഭി മുഖർജി അവതരിപ്പിച്ചു.

കൺവെൻഷൻ ഉത്ഘാടനം ചെയ്തുകൊണ്ട് നടത്തിയ പ്രസംഗത്തിൽ സി പി ഐ (എം എൽ ) ജനറൽ സെക്രട്ടറി  ദീപങ്കർ ഭട്ടാചാര്യ  ഇങ്ങനെ പറഞ്ഞു:  " നമ്മൾ ഇവിടെ ഒത്തു കൂടിയിരിക്കുന്നത് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്നാണ് . നമ്മുടെ ഭാഷകളും വിശ്വാസങ്ങളും വേഷവിധാനങ്ങളും ഭക്ഷണ ശീലങ്ങളും പലതാണ്. നമ്മുടെ കൂട്ടായ സ്വത്വം എന്ന് പറയുന്നത് തന്നെ ഈ വൈവിധ്യമാണ്. നാം അതിൽ അഭിമാനിക്കുന്നു. നാം ഏതു ഭാഷ സംസാരിക്കണമെന്നോ, ഏത് വേഷം ധരിക്കണം എന്നോ, ഏത് ഭക്ഷണം കഴിക്കണമെന്നോ , ഏത് മുദ്രാവാക്യം വിളിക്കണമെന്നോ കൽപ്പന പുറപ്പെടുവിക്കാൻ ഒരു സംഘടനയെയും ഒരു സർക്കാരിനെയും നമ്മൾ അനുവദിക്കില്ലാ. നമ്മുടെ ഐക്യം ഈ വൈവിധ്യത്തിൽ വേരുകൾ ഉറപ്പിച്ചിരിക്കുന്നിടത്തോളം കാലം ,അതിനെ ബലം പ്രയോഗിച്ച്   ഐക്യത്തിന്റെ ഏതെങ്കിലും വാർപ്പ് മാതൃകയിലേക്ക് ഇടിച്ചു നിരപ്പാക്കാൻ ആരെയും നമ്മൾ അനുവദിക്കില്ല"      
“ വ്യത്യാസങ്ങളുടെ പേരിൽ നമ്മൾ  പരസ്പരം ബഹുമാനിക്കുകയും,  വൈവിധ്യത്തെ ആഘോഷിക്കുകയും ചെയ്യുന്നു. സംഘ് -ബി ജെ പി ശക്തികൾ അതിനു കടക വിരുദ്ധമായ  ദിശയിൽ വ്യത്യാസങ്ങളെ അവഹേളിക്കുകയും ദുർവ്യാഖ്യാനിക്കുകയുമാണ് ചെയ്യുന്നത്. വ്യത്യാസങ്ങൾ വിദ്വേഷത്തിന്റെയും മുൻവിധികളുടെയും മതിലുകൾ ആക്കിക്കൊണ്ട് ഭീതിയും ഹിംസയും മുഖമുദ്രകളായ പോർ മുഖങ്ങൾ തുറക്കാനാണ് അവർ ശ്രമിക്കുന്നത്.   എല്ലാ വ്യത്യാസങ്ങൾക്കും അതീതമായി ഇന്ത്യക്കാർ എന്ന നിലയിൽ  നമ്മൾ തുല്യർ ആണ്. വൈവിധ്യങ്ങളും വി ഭിന്നതകളും   വാസ്തവത്തിൽ നമ്മുടെ സാംസ്‌കാരിക അസ്തിത്വത്തിന്റെ  പൊതുഭൂമികയെ കൂടുതൽ വിശാലമാക്കുകയും  ഒരു ജനത എന്ന നിലയിൽ നമ്മുടെ ഐക്യത്തെ കൂടുതൽ ആഴത്തിൽ ഉറപ്പിക്കുകയും ആണ് ചെയ്യുന്നത്. "       
" ഇന്ത്യയുടെ 72- )0 സ്വാതന്ത്ര്യദിനം വരാനിരിക്കുന്ന അവസരം ഓർമ്മിപ്പിക്കവേ സഖാവ് ദീപങ്കർ ഇങ്ങിനെ പറഞ്ഞു "  മഹത്തായ സ്വാതന്ത്ര്യസമരത്തിന്റെ  പാരമ്പര്യത്തെ ആവേശപൂർവ്വം നമ്മൾ ഉയർത്തിപ്പിടിക്കുന്നു. അതോടൊപ്പം ഈ സ്വാതന്ത്ര്യത്തിന്റെ അതിരുകൾ കൂടുതൽ വിപുലപ്പെടുത്താൻ പരിശ്രമിക്കാനുള്ള  ദൃഢമായ തീരുമാനം  നമ്മൾക്കുണ്ട് . സാമ്രാജ്യത്വ അടിമത്തത്തിൽ നിന്നുള്ള സ്വാതന്ത്ര്യം എല്ലാത്തരം സാമൂഹ്യ അടിമത്തത്തിൽനിന്നും മർദ്ദനത്തിൽ നിന്നും, വിവേചനങ്ങളിൽനിന്നും ഉള്ള സ്വാതന്ത്ര്യം ആകേണ്ടതുണ്ട്. ഇന്ത്യൻ ഭരണഘടനയിൽ എല്ലാ പൗരർക്കും വാഗ്ദാനം ചെയ്യപ്പെട്ട  നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ മൂല്യങ്ങൾ ഭരണകൂടം ഇന്ന് രക്ഷാകർതൃത്വം വഹിക്കുന്ന ഖാപ് പഞ്ചായത്തുകൾക്കും ആൾക്കൂട്ട കൊലയാളിസംഘങ്ങൾക്കും മുന്നിൽ നിരുപാധികം അടിയറവെക്കാൻ നമുക്ക് കഴിയില്ല. " 
പുരോഗമന ജനാധിപത്യ മൂല്യങ്ങളുടെ വേരോട്ടം ശക്തമായ ഒരു പാരമ്പര്യം ബംഗാളിൻറെ എടുത്തുപറയേണ്ട  ഒരു  സവിശേഷതയാണെന്ന്  സഖാവ് ദീപങ്കർ ചൂണ്ടിക്കാട്ടി. ഈ പാരമ്പര്യത്തെ നശിപ്പിക്കാൻ സംസ്ഥാനത്തിലെ ജനത ബി ജെ പി യെ ഒരിക്കലും അനുവദിക്കാൻ പോകുന്നില്ല. " പശ്ചിമ ബംഗാളിനെ വർഗീയ വിദ്വേഷത്തിന്റെയും ഫാസിസ്റ്റ് ഭീകരതയുടെയും തെമ്മാടിത്തത്തിന്റേയും പരീക്ഷണശാലയാക്കി മാറ്റാൻ ഇപ്പോൾ നടക്കുന്ന ശ്രമങ്ങളെ ചെറുത്തു തോൽപ്പിക്കാൻ ജനാധിപത്യ സ്നേഹികളും പുരോഗമനേഛുക്കളുമായ ബംഗാളിലെ ജനത സർവ്വശക്തിയും സമാഹരിച്ച് രംഗത്തുവരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം  . ത്രിപുരയിൽ ഉണ്ടായ സംഭവ വികാസങ്ങളും , ബംഗാളിനെ കലാപകലുഷിതമാക്കാൻ സമീപകാലത്തു കണ്ട ശ്രമങ്ങളും , 2014 നു ശേഷം രാജ്യത്തുടനീളം ജനാധിപത്യത്തിന് നേരെ നടന്നിട്ടുള്ള കടന്നാക്രമണങ്ങളും ബംഗാളിലെ ഇടതുപക്ഷ ശക്തികളുടെ കണ്ണ് തുറപ്പിക്കാൻ പോന്നതാണ്.  പുരോഗമന ആശയങ്ങളുടെയും, സാമുദായിക സൗഹാർദ്ദത്തിന്റെയും ജനാധിപത്യാവകാശങ്ങൾക്കു വേണ്ടിയും സാമൂഹ്യ പരിവർത്തനത്തിനുവേണ്ടിയും  പോരാടുന്ന അനേകം ജനകീയ പ്രസ്ഥാനങ്ങളുടെയും ശക്തി കേന്ദ്രമായ ബംഗാൾ അവസരത്തിനൊത്തു് ഉയരുമെന്ന് ഉറപ്പായും പ്രതീക്ഷിക്കാം "

സഖാവ് ദീപങ്കർ തന്റെ പ്രസംഗം അവസാനിപ്പിച്ചത് ഇങ്ങനെ പ്രഖ്യാപിച്ചുകൊണ്ടായിരുന്നു. " സി പി ഐ ( എം എൽ ) അതിന്റെ ദീർഘമായ യാത്രയാരംഭിച്ചത് കൊൽക്കത്ത എന്ന ഈ നഗരത്തിൽനിന്നായിരുന്നു. ഈ നഗരത്തിലാണ് പോലീസ് കസ്റ്റഡിയിൽ സഖാവ് ചാരൂ മജൂംദാർ കൊല്ലപ്പെട്ടത്. നമ്മുടെ പാർട്ടി രൂപീകൃതമായിട്ടു അമ്പതു വർഷങ്ങൾ തികയുന്ന ഈയവസരത്തിൽ സഖാവ് 
ചാരൂ മജൂംദാറിന്റെ ജന്മശതാബ്ദി ആചരിക്കുകയാണ്. കൊൽക്കത്തയിൽ ചേരുന്ന ഐതിഹാസികമായ ഈ ബഹുജന കൺവെൻഷന്റെ വേദിയിൽ വെച്ച് , ശരിയായ അർത്ഥത്തിൽ ജനാധിപത്യപരവും, സമത്വത്തിൽ അധിഷ്ഠിതവും ഫെഡറൽ സ്വഭാവം ഉള്ളതുമായ ഒരു ഇന്ത്യ കെട്ടിപ്പടുക്കാനുള്ള നമ്മുടെ പ്രതിജ്ഞ പുതുക്കുന്നതോടൊപ്പം ജനാധിപത്യത്തിനും  സാമൂഹ്യനീതിക്കും  ജനങ്ങളുടെ അവകാശങ്ങൾക്കും വേണ്ടി രാജ്യത്തെമ്പാടും പോരാട്ടം നടത്തുന്ന ശക്തികളുമായി  സഹകരിച്ചു  മുന്നോട്ടു പോകുമെന്നും  നമ്മൾ പ്രഖ്യാപിക്കുന്നു "

സംഘപരിവാർ ആൾക്കൂട്ടം ഒരു ലോക്കൽ തീവണ്ടിയിലെ യാത്രയ്ക്കിടെ  "ജയ് ശ്രീറാം" വിളിക്കാൻ നിർബന്ധിക്കുകയും ശാരീരികമായി ആക്രമിക്കുകയും ചെയ്ത ചെറുപ്പക്കാരനായ മദ്രസ്സാ അധ്യാപകൻ ഷാറൂഫ് ഹൽദാർ ആയിരുന്നു തുടർന്ന് കൺവെൻഷൻ നെ അഭിസംബോധന ചെയ്തത്. തൊപ്പിയും താടിയും ഉള്ളതിന്റെ പേരിൽ മാത്രം രാജ്യത്തെമ്പാടും ആൾക്കൂട്ട ആക്രമണങ്ങൾക്കിരയാവുന്നവരുടെ എണ്ണം അനുദിനം വർ ദ്ധിച്ചുവരികയാണെന്നും , അവരിൽ ഒരാൾ മാത്രമാണ് താൻ എന്നും   ഷാറൂഫ് പറഞ്ഞു. വർഗ്ഗീയ ഭീകരത വർധിച്ചു വരികയാണെങ്കിലും  സാധാരണക്കാരായ ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കും ഒത്തൊരുമയോടെ  അതിനെ ചെറുത്തു തോൽപ്പിക്കാൻ  കഴിയുമെന്ന വിശ്വാസം അദ്ദേഹം പങ്കുവെച്ചു.
തുടർന്ന് സംസാരിച്ചത് പ്രശസ്ത മനുഷ്യാവകാശ പ്രവർത്തകയായ ടീസ്റ്റ സെതൽവാദ് ആയിരുന്നു. ഇന്ത്യൻ ഭരണഘടനയും ജനാധിപത്യവും നേരിട്ടുകൊണ്ടിരിക്കുന്ന വെല്ലുവിളിക്കുമുൻപിൽ പാർലമെന്ററി പ്രതിപക്ഷം എത്രമാത്രം ദുർബ്ബലമാണെന്നും , അഴിമതിയും കൂറുമാറ്റങ്ങളും അതിനെ വീണ്ടും ദുർബ്ബലമാക്കുന്നത് എങ്ങിനെയെല്ലാം ആണെന്നും അവർ വിശദീകരിച്ചു. എന്നാൽ ഇന്ത്യയിൽ ഒരു ജനകീയ പ്രതിപക്ഷം സജീവമാണെന്ന് ടീസ്റ്റ ചൂണ്ടിക്കാട്ടി. "ജയ് ശ്രീറാം" വിളിക്കാൻ വിസമ്മതിച്ചതിനെത്തുടർന്നു അസൻസോളിൽ കൊല്ലപ്പെട്ട ഒരു മുസ്‌ലിം യുവാവിന്റെ പിതാവായ ഇമാം
വിദ്വേഷ മനോഭാവത്തിന്  പകരം  സാമുദായിക സൗഹാർദ്ദത്തിന്റെയും ഐക്യത്തിന്റെയും  മാതൃക സൃഷ്ടിക്കാൻ  മുന്നിൽ വന്നത് അവർ ഓർമ്മിപ്പിച്ചു. അതെ സമയം, സ്വാതന്ത്ര്യസമരത്തെ വഞ്ചിക്കുകയും ബ്രിട്ടീഷ് വാഴ്ചയ്ക്കു കൂട്ട് നിൽക്കുകയും ചെയ്ത പ്രസ്ഥാനമാണ് ആർ എസ് എസ് എന്ന കാര്യം  ഓർത്തിരിക്കാൻ ടീസ്റ്റ ആവശ്യപ്പെട്ടു.  
 അസമിൽ നടക്കുന്ന പൗരത്വ രെജിസ്ട്രീ പ്രക്രിയയിൽ ( എൻ ആർ സി ) ബി ജെ പി നടത്തുന്ന ഇടപെടലുകളെയും, എൻ ആർ സി ഇന്ത്യയിൽ ആകമാനം നടപ്പാക്കാനും പൗരത്വം നിർണ്ണയിക്കുന്നതിൽ മതം മാനദണ്ഡമാക്കുക വഴി  ജനങ്ങൾക്കിടയിൽ വർഗ്ഗീയതയും വിഭാഗീയതയും ഊട്ടിവളർത്താനുള്ള ലക്ഷ്യത്തോടെ  പൗരത്വ നിയമ ഭേദഗതി  കൊണ്ടുവരാനും വേണ്ടി നടക്കുന്ന നീക്കങ്ങളെയും അവർ തുറന്നുകാട്ടി.

 പ്രശസ്ത എഴുത്തുകാരനും ഗവേഷകനുമായ  പരൻജയ് ഗുഹ താക്കുർത്ത തുടർന്ന് നടത്തിയ അഭിസംബോധനയിൽ  
ഇന്ത്യൻ മാദ്ധ്യമരംഗം മോദി - ഷാ ഭരണത്തിൽ പ്രത്യേകിച്ചും നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചു വിശദീകരിച്ചു. സർക്കാരിന്റെ "ഇണക്കമുള്ള വളർത്തുമൃഗം" ആയിരിക്കുന്നത്രത്തോളമേ മാദ്ധ്യമങ്ങളെ സർക്കാർ പ്രോത്സാഹിപ്പിക്കുന്നുള്ളൂ. സർക്കാരിനോട് ചോദ്യങ്ങൾ ഉന്നയിക്കുകയോ , വിയോജിപ്പിന്റെ സ്വരം പ്രകടിപ്പിക്കുകയോ ചെയ്യുന്ന മാദ്ധ്യമ സ്ഥാപനങ്ങളെയും പ്രവർത്തകരെയും നിശ്ശബ്ദരാക്കാൻ ശ്രമിക്കുന്നു. 

അരിൻഡം സെൻ രചിച്ച "Resistible Rise of Adolf Hitler : A View from Modi's India" എന്ന ഗ്രന്ഥത്തിന്റെ മലയാളം പരിഭാഷയായ
" പ്രതിരോധ്യമായിരുന്ന അഡോൾഫ് ഹിറ്റ്ലറുടെ ഉയർച്ച മോദിയുടെ ഇന്ത്യയിൽനിന്നൊരു പിൻനോട്ടം" എന്ന പുസ്തകത്തിന്റെ പ്രകാശനം 
ടീസ്റ്റ സെതൽവാദിൽ നിന്ന്  പരൻജയ് ഗുഹ താക്കുർത്ത കോപ്പി സ്വീകരിച്ചുകൊണ്ട്  നിർവഹിക്കപ്പെട്ടു. 

കൺവെൻഷനിൽ  പ്രൊഫെസ്സർ മറൂണാ മുർമു നടത്തിയ പ്രസംഗത്തിൽ  മനുഷ്യനെക്കൊണ്ട് മലം ചുമപ്പിക്കുന്ന സമ്പ്രദായത്തെ ദലിത് ജനതയ്‌ക്കെതിരെ തുടരുന്ന ഒരു അതിക്രമങ്ങളിലൊന്നായി വിശേഷിപ്പിച്ചു. ആദിവാസി കളുടെ കയ്യിലുള്ള ഭൂമികൾ തട്ടിപ്പറിക്കുകയും , വനാവകാശ നിയമങ്ങളുടെ അന്തഃസത്ത ചോർത്തിക്കളയുകയും ചെയ്യുന്നത് അവർ ചൂണ്ടിക്കാട്ടി.  ദളിതുകളുടെയും ആദിവാസികളുടെയും അവകാശങ്ങൾക്കു നേരെ വ്യവസ്ഥാപിതമായ രീതിയിൽ കൂടുതൽ രൂക്ഷമായ  ആക്രമണങ്ങൾ ആണ്  മോദി ഭരണത്തിൻ കീഴിൽ സംഭവിക്കുന്നതെന്ന് പ്രൊഫെസ്സർ മുർമു പ്രസ്താവിച്ചു. 

കൺവെൻഷനിൽ സംബന്ധിച്ച  മറ്റ് സാമൂഹ്യപ്രവർത്തകരിൽ പ്രശസ്ത ആരോഗ്യ- മനുഷ്യാവകാശ പ്രവർത്തകനായ ഡോക്ടർ ബിനായക് സെൻ, നാടകകൃത്ത് ചന്ദൻ സെൻ, വനാവകാശങ്ങൾക്കുള്ള പോരാട്ടങ്ങളുടെ മുൻനിരയിൽ ഉള്ള സുമൻ ഗോസ്വാമി, ജാദവ് പുർ സർവ്വകലാശാല മുൻ  വൈസ് ചാൻസലർ അശോക്‌നാഥ് ബസു , കവിയായ  സബ്യസാചി ദേബ് , എഴുത്തുകാരനായ കിന്നർ റോയ് , ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവല പ്മെൻറ് സ്റ്റഡീസിൽ സാമ്പത്തികശാസ്ത്ര വിഭാഗം പ്രൊഫെസ്സർ ആയ ശുഭാനിൽ ചൗധരി , നാടകപ്രവർത്തകനായ തീർഥങ്കർ എന്നിവർ ഉൾപ്പെടുന്നു.

 പശ്ചിമ ബംഗാൾ ആദിവാസി വികാസ് ഔർ സംഘർഷ് മഞ്ച് പ്രവർത്തകർ അവതരിപ്പിച്ച ആവേശം പകരുന്ന ഒരു പ്രകടനത്തോ ടെയായിരുന്നു കൺവെൻഷന് സമാപനം കുറിച്ചത്.   

No comments:

Post a Comment