Friday 23 August 2019

മോദിയുടെ സ്വാതന്ത്ര്യദിന അഭിസംബോധന : കോർപ്പറേറ്റ്-വർഗീയതയുടെയും ദരിദ്രർക്കെതിരായതുമായ നയങ്ങൾ "ദേശഭക്തി"യുടെ വേഷത്തിൽ    


 എഡിറ്റോറിയൽ
 , ML Update 20-26 Aug 2019
 ബി ജെ പി സർക്കാരിന്റെ രണ്ടാം വരവോടെ വർഗ്ഗീയ  ഫാസിസിസ്റ് അജൻഡ രാജ്യത്ത് എങ്ങനെയെല്ലാമാണ് നടപ്പാക്കാൻ പോകുന്നതെന്ന് തന്റെ സ്വാതന്ത്ര്യദിന അഭിസംബോധനയിൽ  പ്രധാനമന്ത്രി നരേന്ദ്ര മോദി സൂചിപ്പിക്കുകയുണ്ടായി. അവയിൽ ഏറ്റവും പ്രാധാന്യത്തോടെ പറഞ്ഞത്  "ജനസംഖ്യാ നിയന്ത്രണ"ത്തിന് വേണ്ടി ആരംഭിക്കാൻ പോകുന്ന പ്രചാരണ പരിപാടിയിൽ ചെറിയ കുടുംബങ്ങൾ "രാജ്യസ്നേഹ"ത്തിന്റെ സാക്ഷ്യ മായി എടുത്തു കാണിക്കപ്പെടും എന്നാണ് .  പൊതുമേഖലയിലെ ആസ്തികൾ സ്വകാര്യവൽക്കരിക്കുന്നതിനെ മോദി ചിത്രീകരിച്ചത് സർക്കാരിന്റെ ഇടപെടലുകളിൽനിന്നും "ജനങ്ങളെ സ്വാതന്ത്രരാക്കൽ" ആയും, തൊഴിൽ-പരിസ്ഥിതി സംരക്ഷണ "നിയമങ്ങളുടെ ബാഹുല്യ"ത്തിൽ നിന്ന് മോചനം നേടൽ ആയും ആയിരുന്നു. സർക്കാരിന്റെ കോർപ്പറേറ്റ് സേവയെ ന്യായീകരിക്കാൻ വൻകിട കോർപ്പറേറ്റ് കൾക്ക് ഒരു പുതിയ പേര് തന്നെ മോദി തന്റെ പ്രസംഗത്തിലൂടെ ആവിഷ്കരിച്ചു. "സമ്പത്ത്  ഉണ്ടാക്കുന്നവർ" ("wealth creators").
കശ്മീരിനെ കൂട്ടിലടച്ചിരിക്കുമ്പോൾ ആണ് ഇന്ത്യ ഒട്ടാകെ "സ്വാതന്ത്ര്യത്തിന്റെ ഉത്സവം" കൊണ്ടാടുന്നതിനെപ്പറ്റി മോദി  വാചാലനാവുന്നത് എന്നത് ഒരു വിരോധാഭാസമാണ് .

മോദിയുടെ ഭാഷയിൽ "അനിയന്ത്രിതമായ ജനപ്പെരുപ്പം" നേരിടുന്നതിന് രാജ്യവ്യാപകമായ പ്രചാരണം ആവശ്യമാണെന്ന് എടുത്തുപറഞ്ഞുകൊണ്ട് , ചെറിയ കുടുംബം സ്വീകരിച്ചിട്ടുള്ള ദമ്പതികളെ ഉത്തരവാദിത്വമുള്ള രാജ്യസ്നേഹികൾ ആയി ചിത്രീകരിക്കുന്നതിന്  ആയിരിക്കും ഊന്നൽ എന്ന് പ്രധാനമന്ത്രി പ്രസ്താവിച്ചു. " നമ്മുടെ കുടുംബത്തിൽ ഒരു കുഞ്ഞു പിറക്കുന്നതിന് മുൻപ് നമ്മൾ ഓരോരുത്തരും ഇങ്ങനെ ചോദിക്കണം. കുഞ്ഞിന്റെ ആവശ്യങ്ങൾ നിറവേറ്റാൻ വേണ്ട ഒരുക്കങ്ങൾ ഞാൻ ചെയ്തിരുന്നുവോ ? അതോ എന്റെ കുഞ്ഞിനെ പോറ്റാൻ ഉള്ള എല്ലാ ബാധ്യതയും  സമൂഹത്തിന് വിട്ടുകൊടുക്കണോ? " പ്രധാനമന്ത്രിയുടെ ഈ പ്രസ്താവന ആശങ്കാജനകമായ നിരവധി ചോദ്യങ്ങൾ ഉയർത്തുന്നു. ദരിദ്ര കുടുംബങ്ങളും രാജ്യങ്ങളും പ്രത്യുൽപ്പാദനം നിയന്ത്രിക്കണം എന്ന് പറയുന്നത് ഒന്നാമതായി , ചൂഷിതരെയും ദരിദ്രരെയും അവഹേളിക്കുകയും, ദരിദ്രർക്കെതിരായ പക്ഷപാതം ഊട്ടിവളർത്തുകയും ചെയ്യുന്നു.
"ജനപ്പെരുപ്പം നിയന്ത്രിക്കുന്ന"തിൽ ദരിദ്ര രാജ്യങ്ങൾ പരാജയപ്പെടുന്നതുകൊണ്ടാണ് ദാരിദ്ര്യം ഉണ്ടാവുന്നത് എന്ന സാമ്രാജ്യത്വ ആസൂത്രണ വിദഗ്ദ്ധരുടെ വാദം പൂർണ്ണമായും തെറ്റാണ്. ദാരിദ്ര്യത്തിന്റെ അടിസ്ഥാന കാരണങ്ങൾ  കൊളോണിയൽ ചൂഷണവും സാമ്രാജ്യത്വക്കൊള്ളയും ആണ് . ഇന്ന് സമ്പന്നരായ രാജ്യങ്ങൾ അങ്ങനെ ആയത് കോളനിവാഴ്ചക്കാലത്തു അവരുടെ കോളനികളെ ചൂഷണം ചെയ്‌ത്‌ തദ്ദേശീയരായ  ജനതയുടെ മേൽ ദാരിദ്ര്യം അടിച്ചേൽപ്പിച്ചതുകൊണ്ടാണ് .അതിനാൽ  , വിഭവങ്ങളുടെ അസമമായ വിതരണം മൂലം ആണ് ദാരിദ്ര്യം ഉണ്ടാകുന്നത് , "അമിതമായ ജനപ്പെരുപ്പം" മൂലം അല്ല. ഇന്ത്യയുടെ കാര്യം തന്നെ എടുക്കുക. ഇവിടുത്തെ ദേശീയ സമ്പത്തിന്റെ 77 .4 ശതമാനവും ഉള്ളത് മേലെക്കിടയിലുള്ള 10 ശതമാനത്തിന്റെ കയ്യിൽ ആണ്. ഏറ്റവും മുകൾത്തട്ടിലുള്ള 1 % ത്തിന്റെ കയ്യിലാകട്ടെ മൊത്തം സമ്പത്തിന്റെ
 51.53 ശതമാനം കിടക്കുകയാണ്.  അതിനാൽ , ഇന്ത്യയിൽ ജനിക്കുന്ന ഓരോ കുഞ്ഞിനും ഭക്ഷണവും പാർപ്പിടവും വിദ്യാഭ്യാസവും ലഭിക്കുന്നുവെന്ന് ഉറപ്പാക്കാൻ  സർക്കാരിനും സമൂഹത്തിനും തീർച്ചയായും  ഉത്തരവാദിത്തമുണ്ട് . ദരിദ്രരുടെ കുട്ടികൾ വിശന്നിരിക്കുന്നുവെങ്കിൽ , അവർക്ക് സ്കൂളിൽ പോകാൻ കഴിയാതെ നന്നേ ചെറുപ്പത്തിൽ കൂലിപ്പണിക്ക് പോകേണ്ടിവരുന്നുവെങ്കിൽ, മതിയായ ചികിത്സ ലഭിക്കാതെ പകർച്ചവ്യാധികൾ മൂലം മരിച്ചുകൊണ്ടിരിക്കുന്നുവെങ്കിൽ അത് അവരുടെ മാതാപിതാക്കളുടെ കുറ്റമായി ഒരിയ്ക്കലും കാണാൻ കഴിയില്ല; തീർച്ചയായും അതെല്ലാം സർക്കാരിന്റെ കുറ്റമാണ്. മിസ്റ്റർ മോദി തന്നെ ഒരു കുടുംബത്തിലെ ആറ് സന്താനങ്ങളിൽ ഒരാൾ ആണ്. അദ്ദേഹത്തിന്റെ മാതാപിതാക്കൾ " ഉത്തരവാദിത്വം " ഇല്ലാത്തവരായതുകൊണ്ടാണോ അവർക്കു ആറ് മക്കൾ ജനിച്ചത് ? അങ്ങനെയല്ലെന്ന്  നമുക്ക് അറിയാമെങ്കിൽ പിന്നെ എന്തിന് വലിയ കുടുംബങ്ങളോടെ   ഇന്ത്യയിൽ  ഇന്ന് ജീവിക്കുന്ന ദരിദ്രരെ ജനനനിയന്ത്രന മാർഗ്ഗങ്ങൾ സ്വീകരിക്കാത്തതിന്റെ പേരിൽ കുറ്റപ്പെടുത്തണം? അവരെ എന്തിന്  "രാജ്യദ്രോഹിക"ളായോ "ഉത്തരവാദിത്വം ഇല്ലാത്ത"വരായോ  ചിത്രീകരിക്കണം ?  ഇന്ത്യയിൽ കുറേക്കാലമായി സർക്കാരുകൾ അനുവർത്തിച്ചുപോരുന്ന "ജനസംഖ്യാ നിയന്ത്രണ" നയം സാമ്രാജ്യത്വ ഫണ്ടിംഗ് ഏജൻസി കളുടെ സഹായത്തോടെ നടപ്പിക്കാക്കപ്പെട്ടതാണ്. ഇന്ത്യയിലെ ദരിദ്രരായ സ്ത്രീകൾക്ക് നേരെ കടുത്ത ഹിംസാത്മകത പുലർത്തുന്ന നയത്തിന്റെ ഫലമായി വന്ധ്യംകരണ ശസ്ത്രക്രിയാ ക്യാമ്പുകളിൽ സ്ത്രീകൾ മരണപ്പെടുന്ന എത്രയോ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.  2014 -ൽ ഛത്തീസ്‌ ഗഡിലെ ഒരു സ്റ്റെറിലൈസേഷൻ ക്യാമ്പിൽ ദരിദ്രരായ 15 സ്ത്രീകൾക്ക് ജീവൻ നഷ്ടപ്പെട്ടതും, 2009 നും 2012 നും ഇടയിൽ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ  വന്ധ്യംകരണ ശസ്ത്രക്രിയയ്ക്കു വിധേയരായ സ്ത്രീകൾ  ഓരോ മാസവും ശരാശരി 15 പേർ എന്നതോതിൽ മരണപ്പെട്ടതും അതിനു തെളിവാണ്.

മോദി യുടെ "സ്വഛ്‌ ഭാരത് " ക്യാമ്പെയിനിൽ  ദരിദ്രരായ സ്ത്രീകൾ ക്കെതിരെ നടപ്പാക്കിയ "പരസ്യമായ നാണം കെടുത്തൽ" എന്ന ഒരു പരിപാടി ഉണ്ടായിരുന്നു. തുറസ്സായ വെളിമ്പറമ്പുകളിൽ മലവിസർജ്ജനം ചെയ്യാൻ എത്തുന്ന  സ്ത്രീകളെ പിടികൂടി പരസ്യമായി അവഹേളിക്കുന്ന രീതിയാണ് അത്.  ഇപ്പോൾ നടപ്പാക്കുന്ന  "ജനസംഖ്യാനിയന്ത്രണ" പ്രചാരണ പരിപാടിയിലും  "കണക്കില്ലാതെ പെറ്റുകൂട്ടുന്ന" ദരിദ്ര സ്ത്രീകളെ  നാണം കെടുപ്പിക്കുകയും,  അവരോടും, പെൺ  ശരീരങ്ങളോട് പൊതുവെയും ഉള്ള ഹിംസാത്മകത വളർത്തുന്ന ഒരു സമീപനം കാണാം.

 പ്രധാനപ്പെട്ട മറ്റൊരു കാര്യം, മോദിയുടെ പാർട്ടി ആയ ബി ജെ പി യ്ക്കും ആർ എസ് എസ്സിനും, "ജനപ്പെരുപ്പം" എന്നവാക്കിന്  വേറെ  അർത്ഥം ഉണ്ടെന്നതാണ്.  "മുസ്ലീം  ജനസംഖ്യ പെരുകുന്നു"  എന്നതിന്റെ കോഡ് കൂടിയാണ് അത് .ഗുജറാത്തിൽ 2002 ൽ നടന്ന മുസ്‌ലിം വിരുദ്ധ ഹിംസയെത്തുടർന്ന് മുസ്ലിങ്ങളെ പാർപ്പിച്ചിരുന്ന ദുരിതാശ്വാസ ക്യാമ്പുകളെ  " കുഞ്ഞുങ്ങളെ  ഉൽപ്പാദിപ്പിക്കുന്ന ഫാക്ടറികൾ " എന്ന് മോദി തന്നെ ആക്ഷേപിച്ചിരുന്നു. 2019 ജൂലൈ 11 ന് ലോക ജനസംഖ്യാ ദിനം സംബന്ധിച്ച് നടത്തിയ ഒരു റാലി യിൽ മോദിയുടെ മന്ത്രിസഭയിൽ ക്യാബിനറ്റ് പദവിയുള്ള ഒരു  മന്ത്രിയായ ഗിരിരാജ് കിഷോർ അഭിസംബോധന ചെയ്യവേ, ജനസംഖ്യ നിയന്ത്രണത്തിന് ഒരു പുതിയ നിയമം കൊണ്ടുവരനാമെന്നു ആവശ്യപ്പെട്ടിരുന്നു. അവിടെ വേദിയിൽ നിന്ന് മുഴങ്ങിയ ഒരു ഗാനത്തിൽ " ജനസംഖ്യ വിസ്ഫോടനം നമ്മുടെ സ്വാതന്ത്ര്യത്തിന് ഭീഷണിയായിരിക്കുന്നു"  എന്നും " രാജ്യദ്രോഹികളുടെ ജനസംഖ്യ പെരുകുന്നത് നമുക്ക് ആപത്ത് ഉണ്ടാക്കുന്നുവെന്നും " ഉള്ള വരികൾ ഉണ്ടായിരുന്നു.  മോദിയുടെ മന്ത്രി അവിടെ പരസ്യമായി പ്രസംഗിച്ചത് ഹിന്ദുക്കളുടെ ജനസംഖ്യ ഇനിയും താഴോട്ട് പോകുന്നതും മുസ്‌ലിം ജനസംഖ്യ വർധിക്കുന്നതും  തടയുന്ന ഒരു നിയമം വേണം എന്നായിരുന്നു. പ്രസ്തുത റാലിയിൽ പ്രസംഗിച്ച മിക്കവരും മുസ്ലിങ്ങളെ രാജ്യസ്നേഹമില്ലാത്തവർ ആയി ചിത്രീകരിച്ചു.  ചെരുപ്പ് നന്നാക്കിയും സൈക്കിൾ പഞ്ചർ ഒട്ടിച്ചും ജീവിക്കുന്ന  മുഴുത്ത ദാരിദ്ര്യത്തിനിടയിലും ഉത്തരവാദിത്തമില്ലാതെ അവർ മക്കളെ ഉണ്ടാക്കിക്കൂട്ടുന്നു എന്ന് ചിലർ പറഞ്ഞു,  മുസ്ലീങ്ങളുടെ "മനുഷ്യാവകാശങ്ങൾ" എടുത്തുകളയണം എന്നും അവർക്കെതിരെ കൂട്ടക്കൊലകൾ  സംഘടിപ്പിച്ചാൽപ്പോലും തെറ്റില്ലെന്നും പ്രസംഗിച്ചവരും റാലിയെ അഭിസംബോധന ചെയ്തവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു. "ജനസംഖ്യാ നിയന്ത്രണ"ത്തിനു വേണ്ടിയുള്ള   മോദിയുടെ പ്രചാരണ പരിപാടിയും  മുസ്ലീങ്ങളെ രാജ്യസ്നേഹമില്ലാത്തവരായി ചിത്രീകരിച്ച്‌   സംഘി ആൾക്കൂട്ടങ്ങളെ അവർക്കെതിരെ ഇളക്കിവിടാനും ഉള്ള മറ്റൊരു  വഴി  ആകാം.

നിരക്ഷരത, ദാരിദ്ര്യം, ഇല്ലായ്മകൾ എന്നിവയുമായി ബന്ധപ്പെട്ട ഘടകങ്ങൾ ആണ് ജനസംഖ്യാ വർദ്ധനവിന്റെ തോത് ഉയർത്തുന്നത് എന്നത് ഒരു യാഥാർഥ്യമാണ്. സാക്ഷരതാ നിരക്ക് (പ്രത്യേകിച്ചും സ്ത്രീകൾക്കിടയിൽ)  ഉയർന്നു നിൽക്കുന്ന കേരളം പോലെയുള്ള ഒരു സംസ്ഥാനത്തിൽ  മുസ്‌ലിം ജനസംഖ്യാ വർധന നിരക്ക് , സ്ത്രീ സാക്ഷരത നന്നേ കുറഞ്ഞ ഉത്തർ പ്രദേശിലെ ഹിന്ദുക്കളുടേതിനേക്കാൾ താഴെയാണ്.  മുസ്‌ലിം സ്ത്രീകൾ വിദ്യാഭ്യാസം നേടുന്നതിന് അനുസൃതമായി മുസ്‌ലിം ജന സംഖ്യാ വർധന നിരക്കു താഴ്ന്നുകൊണ്ടിരിക്കുന്നത്  ഹിന്ദുക്കളുടെ ഇടയിൽ ജനസംഖ്യാ വർധന നിരക്ക് കുറയുന്നതിനേക്കാൾ വേഗത്തിൽ ആണ് എന്നതാണ് യാഥാർഥ്യം.  മുസ്ലീങ്ങൾക്കിടയിൽ സന്താന പുനരുൽപ്പാദന നിരക്ക് 2 .6, പട്ടിക വർഗ്ഗങ്ങളുടേത് 2 .5 , പട്ടികജാതിക്കാരുടേത് 2 .3 , ഓ ബി സി വിഭാഗത്തിന്റേത് 2 .2 എന്നിങ്ങനെ ആയിരിക്കുമ്പോൾ , യു പി, ബിഹാർ, മദ്ധ്യപ്രദേശ്‌ എന്നീ സംസ്ഥാനങ്ങളിലെ പൊതു ചിത്രങ്ങളിൽ  അത് 3 വീതം ആണ്.  ഈ സമൂഹങ്ങൾ ഒന്നും തന്നെ ഉത്തരവാദിത്തം ഇല്ലാത്തവരോ , രാജ്യസ്നേഹമില്ലാത്തവരോ, ധർമ്മകമായി അധപ്പതിച്ചവരോ ആയി സർക്കാരിനാൽ മുദ്രകുത്തപ്പെടാൻ  പാടില്ല. നേരെ മറിച്ചു, സർക്കാർ ചെയ്യേണ്ടത്  അവരുടെ വിദ്യാഭ്യാസത്തിനും ആരോഗ്യപരിപാലനത്തിനും ഉള്ള ഉത്തരവാദിത്തം നിർവഹിക്കൽ ആണ്.

 ജനങ്ങളുടെ ജീവിതത്തിൽ " ഇടപെടുന്നത് കുറയ്ക്കൽ " ആണ് സർക്കാരിന്റെ ലക്ഷ്യമെന്നും മോദി സൂചിപ്പിച്ചു.  തൊട്ടു മുൻപുള്ള തന്റെ ഭരണകാലത്ത്  സാധാരണ ജനങ്ങൾ അറിയാതെ തന്നെ ഓരോ ദിവസവും
 " വേണ്ടാത്ത നിയമങ്ങൾ " ഒന്നൊന്നായി എടുത്തുകളഞ്ഞത്  മോദി അഭിമാനത്തോടെ പറഞ്ഞു. അതെല്ലാം ചെയ്തത് "ബിസിനസ്സ് ചെയ്യുക എളുപ്പമാക്കാൻ" ആയിരുന്നുവെന്ന് അവകാശപ്പെട്ട് , തന്റെ രണ്ടാമത്തെ അധികാരകാലത്തിന്റെ ആദ്യത്തെ 10 ആഴ്ചയിൽ അറുപതോളം നിയമങ്ങൾ എടുത്തുകളഞ്ഞുവെന്നും , ഇക്കുറി ലക്‌ഷ്യം "ജീവിതം എളുപ്പമാക്കൽ " ആണെന്നും പ്രഖ്യാപിച്ചു.   ഏതെല്ലാം നിയമങ്ങൾ ആണ് ഓരോ ദിവസവും മോദി റദ്ദാക്കിക്കൊണ്ടിരിക്കുന്നത് ? തൊഴിൽ സുരക്ഷാനിയമങ്ങളും, പരിസ്ഥിതി സംരക്ഷണത്തിനുള്ള നിയമങ്ങളും ആണ് അവ! ജനങ്ങളുടെ ജീവിതത്തിൽ "സർക്കാർ ഇടപെടലുകൾ കുറയ്ക്കും"  എന്ന് പറയുമ്പോൾ മോദി അർത്ഥമാക്കുന്നത് അടിസ്ഥാന സേവനങ്ങൾ ലഭ്യമാക്കുന്നതിന്റെ  ഉത്തരവാദിത്തം സർക്കാർ  കയ്യൊഴിഞ്ഞു ബന്ധപ്പെട്ട മേഖലകളിൽ സ്വകാര്യവൽക്കരണം നടപ്പാക്കും എന്നാണ് . വാസ്തവത്തിൽ മോദിയുടെ സർക്കാരും പാർട്ടിയും ജനങ്ങളുടെ ജീവിതത്തിന്റെ ഓരോ  മേഖലയിലും ഇടപെട്ടുകൊണ്ടിരിക്കുകയാണ്. അവരുടെ ഭക്ഷണ സ്വാതന്ത്ര്യത്തിലും, ആരെ സ്നേഹിക്കണം, ആരുമായി ജീവിതം പങ്കിടണം എന്ന കാര്യത്തിലും, ഇടപെടലുകൾ നടത്തുന്നതിന് പുറമേ,  ജനങ്ങളുടെ ജീവിതവ്യാപാരത്തിന്റെ  ഓരോ അംശവും  നിരീക്ഷണത്തിൽ ആക്കാനുള്ള ആധാർ സംവിധാനവും ഉണ്ട് ! സ്വകാര്യതയ്ക്കുള്ള പൗരന്മാരുടെ അവകാശങ്ങളും  സിവിൽ സ്വാതന്ത്ര്യങ്ങളും നിഷേധിക്കുന്ന ഇടപെടലുകൾ നിർത്താൻ  അദ്ദേഹത്തിന് യാതൊരു ഉദ്ദേശവുമില്ല.  മോദിയുടെ പ്രസംഗത്തിൻറെ ശ്രദ്ധേയമായ മറ്റൊരു സവിശേഷത "തെറ്റായ വിശ്വാസങ്ങ"ളുടെ ഫലം എന്ന് അദ്ദേഹം വിശേഷിപ്പിച്ച പൊതുവായ ഒരു ധാരണ തിരുത്താനുള്ള പരിശ്രമം ആണ്: കോർപ്പറേഷനുകൾ അതിധനികർ ആയതുകൊണ്ട് മാത്രം അവർക്ക് രാജ്യസ്നേഹം കുറവാണെന്ന ധാരണ തിരുത്താൻ  മോദി ജനങ്ങളെ  ആ ഹ്വാനം  ചെയ്തു.   " നമ്മുടെ സമ്പത്തു്  എല്ലാം ഉണ്ടാക്കിത്തരുന്നവരെ  നമ്മൾ സംശയിക്കാൻ പാടില്ല; നേരെ മറിച്ചു് നാം അവരെ ബഹുമാനിക്കുകയും പ്രോത്സാഹിപ്പിക്കുകയുമാണ് വേണ്ടത്.  "

ഇപ്പറഞ്ഞ " സമ്പത്തു് ഉണ്ടാക്കുന്നവർ "ഇന്ന് ഇന്ത്യയുടെ വനങ്ങളും ഭൂമിയും വിഭവങ്ങളുമെല്ലാം കൊള്ളയടിച്ചുകൊണ്ടിരിക്കുകയാണ്. മോദി സർക്കാരിന്റെ സജീവമായ പ്രോത്സാഹനങ്ങൾ നിമിത്തം പൊതുമേഖലയിലെ ബാങ്കുകളിൽ നിന്നും പണം തട്ടിയെടുത്ത്  നാട് വിടാൻ അവർക്കു നിഷ്പ്രയാസം കഴിയുന്നു. ലക്ഷക്കണക്കിന് കോടി രൂപയുടെ ബാധ്യതകൾ സർക്കാരിനും പൊതു മേഖലാ ബാങ്കുകൾക്കും  നികുതി കുടിശ്ശികയുടേയും വായ്പ്പകളുടെയും രൂപത്തിൽ  അവർ വരുത്തിവച്ചത്  കൂസലെന്യേ എഴുതിത്തള്ളാൻ സർക്കാരിന് ഒരു മടിയുമില്ല. തന്റെ കൂട്ടുകാരും  ചങ്ങാത്ത മൂലധനത്തിന്റെ പ്രതിനിധികളും ആയവർക്ക്   പൊതുമേഖലാ കമ്പനികളുടെ ചെലവിൽ ഡിഫെൻസ് കരാറുകൾ നൽകാൻ മോദിക്ക്  ഒരു മടിയും ഇല്ല.

കോർപ്പറേറ്റ് സേവയും അഴിമതിയും മുഖമുദ്രകളായ നയങ്ങളെ   ന്യായീകരിക്കാനും ദരിദ്രർക്കെതിരായി നടപ്പാക്കാനും ഒരു മടിയുമില്ലാത്ത സർക്കാർ ആണ് തന്റേതെന്ന് തെളിയിക്കുന്ന പ്രസംഗമാണ് മോദി സ്വാതന്ത്ര്യദിനത്തിൽ നടത്തിയത്. കോർപ്പറേറ്റുകളെ "സമ്പത്തിന്റെ സ്രഷ്ടാക്കൾ" ആയി മോദി ചിത്രീകരിക്കുന്നതിൽ വേറൊരർത്ഥത്തിൽ ഒരു തെറ്റും ഇല്ല. ഇലക്ട്‌റൽ ബോണ്ടുകൾ വഴിയായി  രഹസ്യ സ്വഭാവമുള്ള കോർപ്പറേറ്റ് പണത്തിന്റെ ഒഴുക്ക്  ചെന്നെത്തുന്നത് ഏറിയകൂറും ബി ജെ പി യിലേക്കാണ്. 

ഇന്ത്യൻ ജനത ഇന്ന് അഭിമുഖീകരിക്കുന്ന വെല്ലുവിളികളിൽ പ്രധാനം  ജനാധിപത്യം സംരക്ഷിക്കുന്നതും, കാശ്മീരി ജനതയുടെ ഭരണഘടനാ പരമായ അവകാശങ്ങളെ  തുണയ്ക്കുന്നതും, വർഗ്ഗീയതയെ പ്രതിരോധിക്കുന്നതും, "ജനസംഖ്യാ നിയന്ത്രണ"നയത്തിന്റെ മറവിൽ  ദരിദ്രർക്കെതിരെ അഴിച്ചുവിടപ്പെടുന്ന ആക്രമണങ്ങളെ ചെറു ക്കുന്നതും ആയി ബന്ധപ്പെട്ടതാണ്; സ്വകാര്യവൽക്കരണത്തെ ചെറുക്കുന്നതുമായും , തൊഴിൽ രക്ഷാ നിയമങ്ങളെയും  പരിസ്ഥിതി സംരക്ഷണ നിയമങ്ങളെയും  ഇന്ത്യൻ ഭരണഘടനയെത്തന്നെയും ദുർബ്ബലപ്പെടുത്തുന്നതിനെയും ശക്തമായി പ്രതിരോധിക്കുന്നതുമായും ബന്ധപ്പെട്ടതാണ്  അവ.   

No comments:

Post a Comment