Thursday, 11 January 2024

 09-01-2024 " നാം ഇന്ത്യയിലെ ജനങ്ങൾ " ക്കു മുന്നിൽ വെക്കാനുള്ള വിനീതമായ ഒരു അഭ്യർത്ഥന


പ്രിയ സ്നേഹിതരേ,
ഈ വർഷം നമ്മുടെ റിപ്പബ്ലിക് അതിന്റെ അസ്തിത്വത്തിന്റെ 75-ാം വർഷത്തിലേക്ക് പ്രവേശിക്കുകയാണല്ലോ. പുതുവർഷം ആരംഭിക്കുമ്പോൾ, 2024ലെ നിർണായകമായ പൊതു തെരഞ്ഞെടുപ്പിന് ഇനി ഏതാനും ആഴ്ചകൾ മാത്രമേയുള്ളൂവെന്ന് നമുക്കറിയാം. പത്ത് വർഷം മുമ്പ് നരേന്ദ്ര മോദി അധികാരത്തിൽ വന്നത് 'അച്ഛേ ദിൻ' അഥവാ 'നല്ല നാളുകൾ' കൊണ്ടുവരുമെന്നും , എല്ലാ കള്ളപ്പണവും തിരികെ കൊണ്ടുവരുമെന്നും , പ്രതിവർഷം രണ്ട് കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും വാഗ്ദാനം ചെയ്തുകൊണ്ടായിരുന്നു. കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നും , 2022 ഓടെ എല്ലാ കുടുംബത്തിനും ഒരു വീട് ഉറപ്പാക്കുമെന്നും ഉള്ള വാഗ്ദാനം നൽകിയപ്പോൾ നിരവധി ഇന്ത്യക്കാർ 2019ൽ അദ്ദേഹത്തിന് രണ്ടാമതൊരു അവസരം നൽകി. ജനങ്ങൾക്ക് നൽകിയ ഓരോ വാഗ്ദാനവും ഓരോ നാണംകെട്ട പരിഹാസവും ജനങ്ങളോടുള്ള ക്രൂരമായ അവഹേളനവും ആയി കലാശിച്ചപ്പോൾ 2024ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പിയും ആർ എസ് എസും അയോധ്യയിലെ രാമക്ഷേത്രം തങ്ങളുടെ ഏറ്റവും വലിയ നേട്ടമായി എടുത്തുകാണിക്കുകയും രാമന്റെ പേരിൽ വീണ്ടും നിങ്ങളുടെ വോട്ട് തേടുകയും ചെയ്യുന്ന തിരക്കിലാണ്.
രാമായണം തലമുറകളായി ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ ഹൃദയത്തോട് ചേർന്നുനിൽക്കുന്നുവെന്നത് സത്യമാണ്. സത്യത്തിന്റെയും നീതിയുടെയും സാർവ്വത്രിക ക്ഷേമത്തിന്റെയും ഉള്ളടക്കത്തോടുകൂടിയ സൽഭരണത്തിനായുള്ള ഒരു ജനപ്രിയ ഇന്ത്യൻ രൂപകമായി രാമരാജ്യം പലപ്പോഴും വിഭാവന ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, ഭിന്നിപ്പും വിദ്വേഷവും അക്രമവും സാർവ്വത്രികമായ 21-ാം നൂറ്റാണ്ടിലെ ആധുനിക രാമരാജ്യത്തിലേക്കുള്ള കവാടമാണോ അയോധ്യയിലെ രാമക്ഷേത്രം ? രാമക്ഷേത്ര ഉദ്ഘാടനത്തിന്റെ പളപളാ മിന്നുന്ന കാഴ്ച്ചകൾ പത്തുവർഷത്തെ മോദി ഭരണം നമ്മെ തള്ളിവിട്ട സർവ്വതല പ്രതിസന്ധിയുടെ യാഥാർഥ്യം കാണാതിരിക്കും വിധം നമ്മെ അന്ധരാക്കാതിരിക്കട്ടെ. ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യത്തിന് ആധുനിക മതേതര ജനാധിപത്യം എന്ന ഭരണഘടനാപരമായ വാഗ്ദാനത്തെ അനുദിനം പരിഹസിക്കുന്നതിന്റെ വർദ്ധിച്ചുവരുന്ന അടയാളങ്ങൾ നമുക്ക് അവഗണിക്കാൻ സാധ്യമല്ല.
1992 ഡിസംബർ 6 ന് ബാബറി മസ്ജിദ് തകർത്തത് ഭരണഘടനയുടെ കടുത്ത ലംഘനമാണെന്ന് 2019 ലെ സുപ്രീം കോടതി വിധി വിശേഷിപ്പിച്ചിരുന്നു. എന്നിട്ടും, ആരാധനാലയങ്ങളെച്ചൊല്ലിയുള്ള എല്ലാ തർക്കങ്ങളും അവസാനിപ്പിച്ച് സമാധാനത്തിന്റെയും ഐക്യത്തിന്റെയും കാലഘട്ടത്തിലേക്ക് നയിക്കുമെന്ന് പ്രതീക്ഷിച്ച് സുപ്രീം കോടതി രാം മന്ദിർ ട്രസ്റ്റിന് പട്ടയം നൽകി. എന്നാൽ, സംഘപരിവാർ ഇപ്പോൾ രാജ്യത്തുടനീളം ഇത്തരം സംഘർഷങ്ങൾ വ്യാപിപ്പിക്കാനും, 1947 ആഗസ്ത് 15 വരെ നിലനിന്ന തൽസ്ഥിതിക്കു ആരാധനാലയങ്ങളുടെ കാര്യത്തിൽ ശാശ്വത സ്വഭാവം ഉറപ്പുനൽകുന്ന 1991 ലെ ആരാധനാലയ നിയമം റദ്ദാക്കാനും ആഗ്രഹിക്കുന്നു. അയോധ്യ ക്ഷേത്രം ഭരണകൂടത്തിന്റെ മുൻഗണനാ അജണ്ടയാക്കി മാറ്റാൻ സുപ്രീം കോടതി തീർച്ചയായും മോദി സർക്കാരിനോട് ആവശ്യപ്പെട്ടില്ല.
പൊതുഗതാഗതമോ, പൊതുമേഖലാ വ്യവസായമോ, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ അവശ്യ പൊതുസേവനങ്ങളോ ആകട്ടെ - അടിസ്ഥാനപരമായി പൊതുനിയന്ത്രണത്തിൽ ആയിരിക്കേണ്ട എന്തും മോദി സർക്കാർ മൊത്തമായോ, ഘട്ടം ഘട്ടമായോ സ്വകാര്യവത്കരിക്കുകയാണ്. മതം, മത വിശ്വാസം അല്ലെങ്കിൽ മതവികാരം പോലെയുള്ള ഒന്ന്, പൂർണ്ണമായും ഒരു പൗരന്റെ സ്വകാര്യ മണ്ഡലത്തിൽ ഒതുങ്ങി നിൽക്കേണ്ട വിഷയമാണ്. എന്നാൽ അതെല്ലാം പൂർണ്ണമായും സർക്കാർ ഏറ്റെടുത്തിരിക്കുകയാണ്. തെരഞ്ഞെടുക്കപ്പെട്ട ഒരു ഗവൺമെന്റിന്റെ പ്രധാനമന്ത്രി ഇപ്പോൾ ഒരു പുരോഹിതനെപ്പോലെ പെരുമാറുകയും, ജനങ്ങളോടും അവരുടെ പാർലമെന്റിനോടും ഉത്തരം നൽകാൻ ബാദ്ധ്യത ഇല്ലാത്ത, ദൈവഹിതം അനുസരിച്ച് തെരഞ്ഞെടുക്കപ്പെട്ട ഒരു പ്രതിനിധിയായി സ്വയം അവതരിപ്പിക്കുകയും ചെയ്യുകയാണ്. . 1950 ജനുവരി 26 ന് സ്വതന്ത്ര ഇന്ത്യ സ്വയം പ്രഖ്യാപിച്ച ഒരു ആധുനിക റിപ്പബ്ലിക് എന്ന ആശയത്തിന്റെ പൂർണ്ണമായ നിഷേധമാണിത്.
യൂണിവേഴ്‌സിറ്റികൾ മുതൽ റെയിൽവേ സ്‌റ്റേഷനുകൾ വരെ എല്ലായിടത്തും പൊതുചെലവിൽ മോദിയുടെ സെൽഫി പോയിന്റുകളാണ് ഇപ്പോൾ കാണുന്നത്. മറ്റെല്ലാം കരാർ അടിസ്ഥാനത്തിൽ പ്രവർത്തിക്കുമ്പോൾ സർക്കാരിന്റെ പ്രചാരണം മാത്രമാണ് സ്ഥിരം വിഷയം. സ്ഥിരം ജോലി എന്ന ആശയം ഇന്ത്യയിലെ യുവാക്കളിൽ നിന്ന് എടുത്തുകളഞ്ഞിരിക്കുന്നു - സൈന്യം അറിയാതെ എങ്ങനെയാണ് അഗ്നിവീർ പദ്ധതി അടിച്ചേൽപ്പിച്ചതെന്ന് ഇന്ത്യയുടെ മുൻ കരസേനാ മേധാവി ഇപ്പോൾ നമ്മോട് പറയുന്നു. 500, 1000 രൂപാ നോട്ടുകൾ റദ്ദാക്കിയ അതേ രീതിയിൽ, തുടർന്ന് പുറത്തിറക്കിയ 2,000 രൂപ നോട്ടുകൾ പോലും ഇന്ത്യയിലെ ബാങ്കർമാരുമായും സാമ്പത്തിക വിദഗ്ധരുമായും കൂടിയാലോചിക്കാതെ നിരോധിച്ചു.
അനധികൃതമായി ഇന്ത്യയിലേക്ക് കുടിയേറാൻ ശ്രമിക്കുന്ന വിദേശികളെ കുറിച്ച് ഈ വർഷങ്ങളിലെല്ലാം സർക്കാർ നമ്മളോട് പറഞ്ഞു. ഇന്ത്യക്കാരെ വിദേശ രാജ്യങ്ങളിൽ നിന്ന് എത്തിയ അനധികൃത കുടിയേറ്റക്കാരായി മുദ്രകുത്തി തിരിച്ചയക്കുന്നതിനെക്കുറിച്ച് ഇപ്പോൾ നമ്മൾ പതിവായി കേൾക്കുന്നു. കഴിഞ്ഞ ദിവസം ഏറെയും ഗുജറാത്തിൽനിന്നുള്ള ഇന്ത്യൻ യാത്രക്കാരുമായി ഒരു മുഴുവൻ വിമാനം, ഫ്രാൻസിൽ ഇറക്കി യാത്രക്കാരെ ഇന്ത്യയിലേക്ക് തിരിച്ചയച്ചു. യുഎസ്എ, യുകെ, ഓസ്‌ട്രേലിയ തുടങ്ങി നിരവധി പാശ്ചാത്യ രാജ്യങ്ങളിലെ പൗരന്മാരാകാൻ സമ്പന്നരായ ഇന്ത്യക്കാർ ഇന്ത്യൻ പൗരത്വം ഉപേക്ഷിക്കുകയാണ്. നിരവധി ഇന്ത്യൻ മുതലാളിമാർ ഇന്ത്യൻ ബാങ്കുകളിൽ നിന്ന് വൻതുക വായ്പയെടുത്ത് രാജ്യം വിട്ടിട്ടുണ്ട്. അതിനിടെ, ഇന്ത്യൻ തൊഴിലാളികളെ വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്നതിനൊപ്പം സമ്പന്നരുടെ വായ്പയും സർക്കാർ എഴുതിത്തള്ളുന്നു. തങ്ങളുടെ ജീവൻ പണയപ്പെടുത്തി ഇസ്രയേലിൽ പോയി ജോലി ചെയ്യാൻ പോലും ഇന്ത്യൻ തൊഴിലാളികളെ അയക്കാനുള്ള വ്യഗ്രതയിലാണ് ബിജെപി സർക്കാരുകൾ.
ഇന്ത്യയിലെ വലിയൊരു വിഭാഗം പൗരന്മാരുടെ ജീവിതം കൂടുതൽ അരക്ഷിതമായിക്കൊണ്ടിരിക്കുകയാണ്. മുസ്‌ലിംകൾ ആൾക്കൂട്ട ആക്രമണങ്ങളും ബുൾഡോസറുകളും നേരിടുന്ന സംഭവങ്ങൾ പതിവായി മാറിയിരിക്കുന്നു. പാവപ്പെട്ടവർ നഗരങ്ങളിൽ നിന്ന് വലിയ തോതിലുള്ള കുടിയൊഴിപ്പിക്കൽ നേരിടുന്നു. ദലിതർക്കും ആദിവാസികൾക്കുമെതിരായ അതിക്രമങ്ങളിലെ കുറ്റവാളികൾ ഒരിക്കലും ശിക്ഷിക്കപ്പെടുന്നില്ല, അത്തരം കേസുകളുടെ സംഭവങ്ങൾ ഗണ്യമായി വർദ്ധിച്ചു. ഐടി സെല്ലുകൾ മുതൽ സംസ്ഥാന അസംബ്ലികളും പാർലമെന്റും വരെയുള്ള എല്ലാ തലങ്ങളിലും സ്ത്രീവിരുദ്ധ ആക്രമണങ്ങൾ നടത്തുന്നവരെ ബിജെപി പ്രോത്സാഹിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നു.
ഭരണഘടന നമുക്ക് സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവും ആയ നീതി വാഗ്ദാനം ചെയ്തിട്ടുണ്ട് . എന്നിട്ടും നീതി ആവശ്യപ്പെടുന്ന ആളുകൾ ഇന്ന് കള്ളക്കേസുകളിൽ പ്രതികളാക്കപ്പെടുകയും ജെയിലിൽ അടയ്ക്കപ്പെടുകയും ചെയ്യുന്നു. കർഷകരുടെയും തൊഴിലാളികളുടെയും അവകാശങ്ങൾ കവർന്നെടുക്കാൻ കാർഷിക നിയമങ്ങളും തൊഴിൽ നിയമങ്ങളും ഉപയോഗിച്ചതിന് പിന്നാലെ, ഇന്ത്യയെ ഒരു യഥാർത്ഥ പോലീസ് സ്റ്റേറ്റ് ആക്കി മാറ്റാൻ മോദി സർക്കാർ ഇപ്പോൾ ക്രിമിനൽ നിയമങ്ങളുടെ അലകും പിടിയും മാറ്റുകയാണ്. ഗവൺമെന്റിനെതിരായ എല്ലാ വിയോജിപ്പുകളും പ്രക്ഷോഭങ്ങളും ഇപ്പോൾ ഭീകരപ്രവർത്തനങ്ങളായി കണക്കാക്കാനും , ഭീകരവിരുദ്ധ നിയമങ്ങൾ പ്രകാരം ക്രൂരമായ അടിച്ചമർത്തലിന് പൗരരെ വിധേയരാക്കാനും ബാധ്യസ്ഥമാണ്.
ഇന്ത്യ ഒരു വികസിത രാജ്യമായി മാറുന്നതിന്റെയും കരുത്തുറ്റ ജനാധിപത്യ രാജ്യമാകുന്നതിന്റെയും സൂചനകളല്ല ഇത്. ഇത് ഫാസിസത്തിന്റെ അടയാളങ്ങളാണ്, ഭീകരതയുടെയും അടിച്ചമർത്തലിന്റെയും സ്ഥിരവും സ്ഥാപനവൽക്കരിച്ചതുമായ ഭരണം. നമ്മുടെ ഭരണഘടനയുടെ ആമുഖം വായിക്കുകയും വ്യക്തിഗത പൗരർ എന്ന നിലയിലും കൂട്ടായി ഒരു റിപ്പബ്ലിക് എന്ന നിലയിലും നമ്മുടെ സ്വന്തം ജീവിത സാഹചര്യങ്ങൾ നോക്കുകയും ചെയ്യുമ്പോൾ, ഭരണഘടനാ ലക്ഷ്യങ്ങൾക്കും പ്രതിബദ്ധതകൾക്കും എതിരായ ഒരു ദിശയിലേക്ക് രാജ്യം ദിവസവും തള്ളപ്പെടുന്നത് എങ്ങനെയെന്ന് നമുക്ക് കാണാൻ കഴിയും.
പത്തുവർഷത്തെ മോദി സർക്കാർ, പാർലമെന്റ് അംഗങ്ങളെ സർക്കാരിന്റെ ഇഷ്ടപ്രകാരം പുറത്താക്കുകയും സസ്‌പെൻഡ് ചെയ്യുകയും ചെയ്യുന്ന പ്രതിപക്ഷരഹിത പാർലമെന്റിന്റെ അവസ്ഥയിലേക്ക് നമ്മെ തള്ളിവിട്ടിരിക്കുന്നു. ഭരണഘടനയിൽ വിവരിച്ചിരിക്കുന്ന സംസ്ഥാനങ്ങളുടെ യൂണിയൻ എന്നതിനുപകരം, തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകളുടെ മേൽ ഗവർണർമാർ ഭരിക്കുന്ന വിപുലമായ ഡെൽഹി ദർബാർ പോലെയാണ് ഇന്ത്യ കൂടുതലായി കാണപ്പെടുന്നത് ; ജമ്മു കശ്മീരിന്റെ ഭരണഘടനാപരമായ അവകാശങ്ങൾ ഇല്ലാതാക്കി രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കപ്പെട്ടു. മണിപ്പൂർ മാസങ്ങളോളം കത്തിക്കൊണ്ടിരിക്കുന്നു. ഒരു ദിവസമെങ്കിലും സംസ്ഥാനം സന്ദർശിച്ചില്ല എന്നത് പോകട്ടെ, പാർലമെന്റിൽ ആ സംസ്ഥാനത്തെക്കുറിച്ച് ഒരക്ഷരം പരാമർശിക്കാൻ പ്രധാനമന്ത്രി ഇതുവരെയും കൂട്ടാക്കിയിട്ടില്ല.
ഗാസയിൽ പലസ്തീനിയൻ കുട്ടികളെ ദിനംപ്രതി ഇസ്‌റയേൽ കൂട്ടക്കൊല ചെയ്യുന്നതിനെക്കുറിച്ച് ലോകം മുഴുവൻ ഇന്ന് ആശങ്കയിലാണ്. മനുഷ്യരാശിക്കെതിരായ ഈ യുദ്ധത്തിൽ, ലോകത്തിലെ ഏറ്റവും വലിയ സാമ്രാജ്യത്വ ശക്തിയായ അമേരിക്കയുടെയും ഇന്ത്യയുടെ മുൻ കൊളോണിയൽ ഭരണാധികാരിയായ യു കെ യുടെയും പൂർണ്ണ പിന്തുണ ഇസ്രായേലിനുണ്ട്. കൊളോണിയൽ ഭരണകാലത്ത് ജാലിയൻവാലാബാഗ് പോലുള്ള കൂട്ടക്കൊലകളുടെ പരമ്പര അനുഭവിച്ച രാജ്യമെന്ന നിലയിൽ, ഗാസയിൽ ഉടനടി വെടിനിർത്തൽ മാത്രമല്ല, ഇസ്രായേലിന്റെ യുദ്ധക്കുറ്റങ്ങൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ പലസ്തീനികൾക്കൊപ്പം നിൽക്കേണ്ടതായിരുന്നു. വംശീയതയ്ക്കും കൊളോണിയലിസത്തിനുമെതിരെ ഗാന്ധി തന്റെ ചരിത്രപരമായ പോരാട്ടം ആരംഭിച്ചതും 20-ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ വർണ്ണവിവേചനത്തിന്റെ ക്രൂരമായ ഭരണത്തെ പരാജയപ്പെടുത്തിയതുമായ ദക്ഷിണാഫ്രിക്ക, ഇന്ന് അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ഇസ്രായേലിനെതിരെ നടപടി ആവശ്യപ്പെടുന്നത് നമുക്ക് കാണാൻ കഴിയും. എന്നാൽ മോദി സർക്കാരിന് കീഴിൽ, നീതിയുടെയും സ്വാതന്ത്ര്യത്തിന്റെയും സമാധാനത്തിന്റെയും ആഗോള ശബ്ദത്തിൽ നിന്ന് ഇന്ത്യ ഒറ്റപ്പെട്ടു, യുഎസ്-ഇസ്രായേൽ യുദ്ധ യന്ത്രവുമായി അടുത്ത ബന്ധം പുലർത്തുകയാണ്.
വിനാശകരമായ മോദി ഭരണത്തിന്റെ അഞ്ച് വർഷം കൂടി ഇന്ത്യയ്ക്ക് താങ്ങാനാവില്ല. സ്വതന്ത്ര ഇന്ത്യയിൽ അധികാരം കവർന്നെടുക്കുന്ന തവിട്ടുനിറക്കാരായ സാഹിബ്‌ മാർക്കെതിരെ ഭഗത് സിംഗ് മുന്നറിയിപ്പ് നൽകിയിരുന്നു. മതവും ഭരണവും സമന്വയിപ്പിച്ചാൽ അനിവാര്യമായും സംഭവിക്കുന്ന രാഷ്ട്രീയത്തിലെ ഭക്തി ഏകാധിപത്യത്തിന് വഴിയൊരുക്കുമെന്ന് അംബേദ്കർ നമ്മോട് പറഞ്ഞിരുന്നു. നമ്മുടെ റിപ്പബ്ലിക്കിന്റെ 74-ാം വാർഷികം ആഘോഷിക്കുമ്പോൾ, ഈ മുന്നറിയിപ്പുകൾ എന്നത്തേക്കാളും സത്യമാണ്.
അതിനാൽ റിപ്പബ്ലിക് വീണ്ടെടുക്കാൻ നാം തീരുമാനിച്ച സമയമാണിത്. ഇന്ത്യയിലെ യഥാർത്ഥ ഉത്പാദകരായ തൊഴിലാളികൾക്കും കർഷകർക്കും അവരുടെ അവകാശങ്ങൾ ലഭിക്കണം. യുവ ഇന്ത്യക്ക് സുരക്ഷിതമായ ഭാവി ഉണ്ടായിരിക്കണം. ഇന്ത്യയിലെ സ്ത്രീകൾക്കും അടിച്ചമർത്തപ്പെട്ടവർക്കും സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട ബഹുജനങ്ങൾക്കും പൂർണ്ണ സ്വാതന്ത്ര്യവും നീതിയും അന്തസ്സും ലഭിക്കണം. മതപരമോ ഭാഷാപരമോ ആയ ന്യൂനപക്ഷങ്ങൾക്ക് തുല്യ അവകാശങ്ങളും അഭിവൃദ്ധി പ്രാപിക്കാനുള്ള അവസരങ്ങളും ലഭിക്കണം, ഇന്ത്യയുടെ സമ്പന്നമായ വൈവിധ്യം ഏകത്വത്തിന്റെ പേരിൽ ബുൾഡോസർ ചെയ്യപ്പെടരുത്.
നമ്മുടെ സ്വാതന്ത്ര്യ സമരത്തിൽ നിന്ന് ഉരുത്തിരിഞ്ഞതും ഇന്ത്യയെ സാർവ്വത്രികമായ പ്രായപൂർത്തി വോട്ടവകാശമുള്ള ഒരു പരമാധികാര ജനാധിപത്യ റിപ്പബ്ലിക്കായി പ്രഖ്യാപിച്ചതുമായ ഭരണഘടന ഇപ്പോഴും നമ്മുടെ പക്കലുണ്ട്. അംബേദ്കറുടെ നേതൃത്വത്തിൽ രൂപീകരിച്ച ഭരണഘടനയെ കൊളോണിയൽ ഭരണഘടനയെന്ന് ഇന്ന് മോദി ഭരണത്തിലെ പലരും പരസ്യമായി വിശേഷിപ്പിക്കാൻ തുടങ്ങിയിരിക്കുന്നു. നിയമങ്ങൾ തിരുത്തിയെഴുതപ്പെടുന്നതുപോലെ, ഇന്ത്യയുടെ പാർലമെന്ററി ജനാധിപത്യത്തെ പ്രസിഡൻഷ്യൽ സ്വേച്ഛാധിപത്യമാക്കി മാറ്റാൻ പുതിയ ഭരണഘടനയ്ക്കായി സംഘ് ബ്രിഗേഡിലും മോദി ക്യാമ്പിലും മുറവിളി ഉയരുന്നു. ഇന്ത്യയിലെ അടിച്ചമർത്തപ്പെട്ട ജനങ്ങൾക്കും സ്ത്രീകൾക്കും അടിമത്തത്തിന്റെ നിയമാവലിയായ മനുസ്മൃതി ആധുനിക ഇന്ത്യയുടെ ഭരണഘടനയായി ഉണ്ടെന്നുള്ള ആർഎസ്എസിന്റെ പഴയ രൂപകൽപ്പന നാം മറക്കരുത്.
അതുകൊണ്ട് നമ്മുടെ ഓരോ വോട്ടും 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വിനാശകരമായ മോദി ഭരണത്തിന്റെ പരാജയം ഉറപ്പാക്കട്ടെ. ഫാസിസ്റ്റ് മോദി സർക്കാരിനെതിരെ വിശാല പ്രതിപക്ഷ ഐക്യത്തിന് വേണ്ടി സിപിഐ(എംഎൽ) എല്ലാ കാലത്തും മുന്നിട്ടിറങ്ങിയിട്ടുണ്ട്. ഇന്ത്യാ സഖ്യത്തിന്റെ ഒരു ഘടകമെന്ന നിലയിൽ, വരുന്ന തിരഞ്ഞെടുപ്പിൽ നമ്മൾ വളരെ കുറച്ച് സീറ്റുകളിൽ മാത്രമേ മത്സരിക്കാൻ സാദ്ധ്യതയുള്ളൂ. പക്ഷേ ഇന്ത്യാ മുന്നണിയിലെ സഖ്യകക്ഷികളുടെ വിജയത്തിനായി എല്ലായിടത്തും പ്രവർത്തിക്കും. കോർപ്പറേറ്റ് കൊള്ളയുടെയും വർഗീയ വിദ്വേഷത്തിന്റെയും സാമൂഹിക അടിമത്തത്തിന്റെയും ശക്തികൾക്ക് മേൽ സ്വാതന്ത്ര്യവും നീതിയും വിജയിക്കട്ടെ.
ബ്രിട്ടീഷ് കൊളോണിയൽ ഭരണം മുതൽ ജമീന്ദാരി വ്യവസ്ഥയും ബ്രാഹ്മണ-ഫ്യൂഡൽ ആധിപത്യവും വരെയുള്ള എല്ലാ അനീതിയുടെയും അടിച്ചമർത്തലിന്റെയും ശക്തികളെ ചരിത്രപരമായി പരാജയപ്പെടുത്തിയ ഇന്ത്യൻ ജനത ഫാസിസത്തിനെതിരായ ജനാധിപത്യത്തിനായുള്ള പോരാട്ടത്തിൽ വിജയിക്കണം. ഏറ്റവുമൊടുവിൽ വിജയിച്ച കർഷകപ്രസ്ഥാനം ജനങ്ങളുടെ ഐക്യവും നിശ്ചയദാർഢ്യവുമുള്ള പോരാട്ടത്തിന്റെ ശക്തി നമുക്ക് കാണിച്ചുതന്നു. ഒറ്റക്കെട്ടായി നമുക്ക് സംഘി ഫാസിസ്റ്റുകളെ പരാജയപ്പെടുത്താൻ കഴിയും.
നമ്മൾ പോരാടും, നമ്മൾ വിജയിക്കും!
- കേന്ദ്രകമ്മിറ്റി, സിപിഐ (എംഎൽ) ലിബറേഷൻ

Tuesday, 2 January 2024

 ജനുവരി 22 നെതിരേ ജനുവരി 26 : റിപ്പബ്ലിക്കിന്റെ ഭാവിക്കായുള്ള പോരാട്ടം

- ദീപങ്കർ ഭട്ടാചാര്യ, ജനറൽ സെക്രട്ടറി, സി പി ഐ (എം എൽ) ലിബറേഷൻ.

നുവരി 22 ന് അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിനോ പ്രതിഷ്‌ഠയ്ക്കോ മുന്നോടിയായി ഇന്ത്യയിലുടനീളമുള്ള ബി.ജെ.പി സർക്കാരുകളും വൻകിട മാദ്ധ്യമങ്ങളും, പ്രത്യേകിച്ച് ഹിന്ദി പത്രങ്ങളും ടിവി ചാനലുകളും ചേർന്ന് പ്രചാരണപരമായ ഒരു മിന്നൽ യുദ്ധംതന്നെ അഴിച്ചുവിട്ടിരിക്കുകയാണ്.
സംഘപരിവാറും രാജ്യവ്യാപകമായി ഉന്മാദമുണ്ടാക്കാൻ ഒരു വലിയ ജനസമ്പർക്ക പരിപാടി പ്രഖ്യാപിച്ചു. ഭൂരിപക്ഷ സമുദായത്തിന്റെ മതവികാരങ്ങളെ ഇത്രയധികം കണക്കുകൂട്ടിയതും ആസൂത്രിതവുമായ രീതിയിൽ ഉപയോഗിക്കുന്നത് മതാധിപത്യപരമല്ലാത്ത ഒരു രാഷ്ട്രത്തിൽ അപൂർവമായി മാത്രമേ ലോകം കണ്ടിട്ടുള്ളൂ ; അതും, ഒരു പൊതുതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്. മുപ്പത്തിയൊന്ന് വർഷം മുമ്പ് സംഘ് പരിവാർ ശക്തികൾ പട്ടാപ്പകൽ ബാബറി മസ്ജിദ് തകർത്തത് ഭരണകൂടത്തെ വെല്ലുവിളിച്ചിച്ചുകൊണ്ടായിരുന്നു, ഇന്ന് അതേ ഭരണകൂടത്തെ ഉപയോഗിച്ച് രാമക്ഷേത്രം തുറക്കുകയാണ്.
അടുത്ത സന്ദർഭം വീക്ഷിക്കുകയാണെങ്കിൽ, വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സംഘ് ബ്രിഗേഡിന്റെ പ്രചാരണത്തിലെ ഏറ്റവും വലിയ ചർച്ചാവിഷയമായിരിക്കും രാമമന്ദിർ ഉദ്ഘാടനം. എന്നാൽ, രാമക്ഷേത്രത്തിന്റെ പ്രതീകാത്മകത സംഘ്-ബിജെപി സ്ഥാപനങ്ങൾക്ക് അതിന്നും അപ്പുറമാണ്. അവരെ സംബന്ധിച്ചിടത്തോളം , ഇത് ഹിന്ദു രാഷ്ട്രത്തിന്റെയും ഇന്ത്യയുടെ 'ഹിന്ദു സ്വത്വത്തിന്റെയും' ഏറ്റവും വലിയ ചിഹ്നമാണ്. സ്വാതന്ത്ര്യം നേടുന്നതിനേക്കാൾ വലിയ പ്രാധാന്യമുള്ള നിമിഷമായാണ് സംഘപരിവാർ സൈദ്ധാന്തികർ ഇതിനെ വിശേഷിപ്പിക്കുന്നത്. അവരെ സംബന്ധിച്ചിടത്തോളം 1947 കേവലം രാഷ്ട്രീയ സ്വാതന്ത്ര്യത്തെയാണ് സൂചിപ്പിക്കുന്നത്; അയോധ്യയിലെ രാമക്ഷേത്രമാകട്ടെ, 'സാംസ്കാരിക സ്വാതന്ത്ര്യത്തെ' അടയാളപ്പെടുത്തുന്നു. അതുകൊണ്ട്, അഞ്ഞൂറ് വർഷത്തെ കാത്തിരിപ്പിനെ സൂചിപ്പിക്കാൻ അഞ്ച് വിളക്കുകൾ തെളിയിക്കാനുള്ള ആഹ്വാനവും 'സബ് കേ രാം' അല്ലെങ്കിൽ 'എല്ലാവരുടെയും രാമൻ ' എന്ന പ്രചാരണ പ്രമേയവും അവർ പുറത്തിറക്കി.
ചരിത്രത്തിൽ വേരുകൾ ഒന്നുമില്ലാത്ത മേൽപ്പറഞ്ഞ ആഖ്യാനം ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ സേവിക്കുന്നതിനായി നിർമ്മിച്ചതാണ്. രാമായണം തീർച്ചയായും നൂറ്റാണ്ടുകളായി ഇന്ത്യയിലെ ഏറ്റവും പ്രചാരമുള്ള ഇതിഹാസമാണ്, എന്നാൽ ഇതിന് വൈവിധ്യമാർന്ന സംസ്കാരങ്ങളിലും പ്രദേശങ്ങളിലും വ്യത്യസ്ത വ്യാഖ്യാനങ്ങളുണ്ട്. ഇന്ത്യയുടെ സ്വാതന്ത്ര്യസമരം എന്നറിയപ്പെടുന്ന ആധുനിക ഇന്ത്യക്കായുള്ള അന്വേഷണത്തിന്റെ ദീർഘവും ബഹുതലവും ബഹുമുഖവുമായ ചരിത്രത്തിലോ, ഇന്ത്യയുടെ കൊളോണിയൽ വിരുദ്ധ സാമൂഹിക-രാഷ്ട്രീയ പ്രക്ഷോഭത്തിനിടയിലോ ഒരിടത്തും ഒരിക്കലും അയോദ്ധ്യയിൽ രാമക്ഷേത്രം എന്ന വിഷയം പൊന്തിവന്നിരുന്നില്ല. വാസ്തവത്തിൽ, ഹിന്ദു-മുസ്ലിം ഒരുമയുടെയും ഐക്യത്തിന്റെയും ഏറ്റവും ഉയർന്ന പ്രകടനങ്ങളാൽ അടയാളപ്പെടുത്തിയ 1857 ലെ കലാപത്തിന്റെ പ്രഭവകേന്ദ്രങ്ങളിലൊന്നായിരുന്നു അയോദ്ധ്യ. ബാബറി മസ്ജിദിൽ രഹസ്യമായി രാമവിഗ്രഹം സ്ഥാപിച്ചത് ഭരണകൂടത്തിലെ ചില വിഭാഗങ്ങളുടെ ഒത്താശയോടെയായിരുന്നു. ഒരു ക്ഷേത്രം തകർത്താണ് ബാബറി മസ്ജിദ് നിർമ്മിച്ചതെന്ന ആഖ്യാനം സ്വാതന്ത്ര്യസമരത്തിന്റെ പശ്ചാത്തലത്തിൽ നിർമ്മിക്കപ്പെട്ടതും നിലനിർത്തപ്പെട്ടതും ആയ ഒരവകാശവാദമാണ് . ഒരു പുരാവസ്തു ഖനനവും ഗവേഷണവും ഇതിന് ഉപോൽബലകമായ ഒരു തെളിവും നൽകുന്നില്ല.
2019 ലെ സുപ്രീം കോടതി വിധിയിൽ നിന്നാണ് അയോധ്യയിലെ ക്ഷേത്ര നിർമ്മാണത്തിന് ഇപ്പോൾ 'സാധുത' ലഭിക്കുന്നത്. മസ്ജിദ് പൊളിച്ച നടപടി ഇന്ത്യൻ ഭരണഘടനയുടെ കടുത്ത ലംഘനമാണെന്ന് സുപ്രീം കോടതി വിലയിരുത്തി, എന്നിട്ടും ആരാധനാലയങ്ങളെക്കുറിച്ചുള്ള എല്ലാ തർക്കങ്ങളും എന്നെന്നേക്കുമായി അവസാനിപ്പിക്കുമെന്ന പ്രതീക്ഷയോടെ ഭൂമിയുടെ ഉടമസ്ഥാവകാശം ക്ഷേത്ര ട്രസ്റ്റിന് നൽകി. വിധിയിലെ ഈ 'അസാധാരണത്വം' 1947 ഓഗസ്റ്റ് 15-ന് നിയമപരമായി തർക്കവസ്തുവായി കണക്കാക്കപ്പെട്ടിരുന്ന ബാബറി മസ്ജിദ് ഒഴികെയുള്ള എല്ലാ ആരാധനാലയങ്ങൾക്കും തൽസ്ഥിതി ഉറപ്പുനൽകുന്ന 1991-ലെ നിയമത്തെ കോടതി ശരിവെക്കുന്നിടത്തും പ്രകടമായിരുന്നു. എന്നാൽ ഈ അസാധാരണമായ ഇളവ് നിമിത്തം സംഘപരിവാർ ശക്തികൾ പവിത്രമെന്ന് കരുതുന്ന ഓരോ സ്ഥലത്തിനും വേണ്ടി അവകാശവാദം ഉന്നയിക്കുന്നതിനായി 1991 ലെ നിയമം റദ്ദാക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ അവർക്ക് ധൈര്യം നൽകി.
സെക്യുലർ എന്ന വാക്കിനോട് സംഘ് ബ്രിഗേഡിന് എക്കാലവും അലർജിയുണ്ട്. ഭരണഘടനയുടെ ആമുഖത്തിൽ ഈ വാക്ക് വ്യക്തമായി ഉൾപ്പെടുത്തിയത് അടിയന്തരാവസ്ഥക്കാലത്തെ ഒരു ഭേദഗതിയിലൂടെ സംഭവിച്ചതിനാൽ, ഇന്ത്യൻ രാഷ്ട്രീയത്തിന്റെയും ഭരണഘടനയുടെയും മതേതര സ്വഭാവം നിയമപരമായി ഇല്ലാതാക്കാൻ തങ്ങൾക്ക് കഴിയുമെന്ന് സംഘ് ബ്രിഗേഡ് കരുതുന്നു. മതത്തെയും രാഷ്ട്രീയത്തെയും വേർതിരിക്കുക എന്ന അർത്ഥത്തിലുള്ള സെക്യുലറിസം, മതപരമായ കാര്യങ്ങളിൽ ഭരണകൂട അധികാരം ഇടപെടാതിരിക്കുക, മത അധികാരികൾ ഭരണകൂട കാര്യങ്ങളിൽ ഇടപെടാതിരിക്കുക എന്നിവ ആധുനിക റിപ്പബ്ലിക് എന്ന ആശയത്തിന്റെ തന്നെ കേന്ദ്രമാണ്. ഇന്ത്യയെപ്പോലെ ബഹുമതങ്ങളും സാംസ്കാരിക വൈവിധ്യങ്ങളും ഉള്ള ഒരു രാജ്യത്ത് ജനാധിപത്യത്തിന് നിലനിൽക്കാൻ കഴിയണമെങ്കിൽ ഈ ആശയം ഏറെ അടിസ്ഥാനപരവുമാണ്. ഇന്ത്യൻ രാഷ്ട്രീയത്തിന്റെ മതേതര സ്വഭാവത്തെ സാദ്ധ്യമായ എല്ലാ വിധത്തിലും തകർക്കാൻ മോദി സർക്കാർ രാമക്ഷേത്രത്തെ ഉപയോഗിക്കുന്ന അവസ്ഥയാണ്. മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും വേർതിരിവിനു വിരുദ്ധമായി, മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും യഥാർത്ഥമായ സംയോജനത്തിനാണ് നാം ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത്.
സത്യത്തോടും ജനങ്ങളോടുമുള്ള പ്രതിബദ്ധതയുടെ പേരിൽ ജനങ്ങൾ ആദരിക്കുന്ന രാമന്റെ അയോധ്യയുടെ പ്രിയപ്പെട്ട 'രാമരാജ്യ'ത്തിലേക്കല്ല ഈ സംയോജനം ഇന്ത്യയെ കൊണ്ടുപോകുന്നത് ; അത് നേരെ മറിച്ച്, അവകാശങ്ങളുള്ള പൗരന്മാരെ അധികാരമില്ലാത്ത പ്രജകളിലേക്ക് ചുരുക്കുന്ന മനുസ്മൃതി ഭരണരീതിയിലേക്ക് ഇന്ത്യയെ തള്ളിവിടുകയാണ്. ഭരണകൂടം ചെയ്യുന്ന ക്രൂരതയും സാമൂഹ്യമായ അനീതികളും മതത്താൽ ന്യായീകരിക്കപ്പെടുന്നു. പാർലമെന്റിനോടും ജനങ്ങളോടും ഉത്തരവാദിത്തമുള്ള, തിരഞ്ഞെടുക്കപ്പെട്ട ഒരു പ്രധാനമന്ത്രി രാമക്ഷേത്ര പ്രതിഷ്ഠ നടത്തുന്ന ഒരു മഹാപുരോഹിതനായി പരിവർത്തിക്കപ്പെടുമ്പോൾ , എല്ലാറ്റിനെയും ദൈവകല്പിതമെന്ന നിലയിൽ അംഗീകരിക്കാനും മതാന്ധതയുടെയും അനീതിയുടെയും ജീർണ്ണത ബാധിച്ച് പഴകിയ ബ്രാഹ്മണിക്കൽ സാമൂഹ്യക്രമത്തിന് കീഴടങ്ങാൻ ജനങ്ങൾ യഥാർത്ഥത്തിൽ പ്രോത്സാഹിപ്പിക്കപ്പെടുകയാണ്. ഇത് മതേതരത്വത്തിന് മാത്രമല്ല, ആധുനിക റിപ്പബ്ലിക് എന്ന ആശയത്തിനും കടകവിരുദ്ധമാണ്.
ഭരണം ഇപ്പോൾ ദൈവാനുഗ്രഹമായി ജനങ്ങളുടെമേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുമ്പോൾ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ ബി.ജെ.പിയുടെ സമീപകാല നിയമസഭാ തിരഞ്ഞെടുപ്പ് വിജയങ്ങൾക്ക് ശേഷം മോദി അടുത്തിടെ ഫിനാൻഷ്യൽ ടൈംസിനോട് പറഞ്ഞതുപോലെ, ഇന്ത്യയെ 'ഒരു ടേക്ക്-ഓഫിലൂടെ കൊടുമുടിയിലേക്ക്' കൊണ്ടുവന്നതായി പുറം ലോകത്തിന് മുന്നിൽ അവകാശപ്പെടുകയാണ്. അതേ അഭിമുഖത്തിൽ, ഇന്ത്യൻ ജനാധിപത്യത്തിന്റെ അവസ്ഥയെക്കുറിച്ചു പ്രകടിപ്പിക്കപ്പെടുന്ന ഏതൊരു ആശങ്കയും ഇന്ത്യൻ ജനതയുടെ ബുദ്ധിശക്തിയെ അപമാനിക്കുന്നതായി മോദി തള്ളിക്കളയുന്നു ; ടാറ്റ ഗ്രൂപ്പ് ഉൾപ്പെടുന്ന സമുദായമായ പാഴ്‌സികളെ ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ ഭേദപ്പെട്ട പദവി എടുത്തുകാട്ടുന്നതിനുള്ള പരസ്യമായി ഉപയോഗിക്കുന്നു; ഇന്ത്യയിൽ നിന്നുള്ള 'മസ്തിഷ്ക ചോർച്ച' തുടരുന്നതിനെക്കുറിച്ച് ആശങ്കപ്പെടുന്ന ചോദ്യങ്ങൾ ചോദിക്കുന്നവർക്കുള്ള ഉത്തരമായി എടുത്തുകാട്ടുന്നത് ഗൂഗിൾ, മൈക്രോസോഫ്റ്റ് തുടങ്ങിയ ആഗോള സോഫ്റ്റ്‌വെയർ ഭീമൻമാരുടെ ഇന്ത്യൻ വംശജരായ സിഇഒമാരെയാണ്. ഇന്ത്യയിൽ പൗരസ്വാതന്ത്ര്യത്തിനുമേലുള്ള വർദ്ധിച്ചുവരുന്ന ആക്രമണത്തിന്റെ പ്രശ്‌നത്തിന് പരിഹാസം നിറഞ്ഞ ദീർഘമായ ചിരിയോടെ മറുപടി നൽകുകയും 'ഇന്ത്യയിൽ ലഭ്യമായ സ്വാതന്ത്ര്യം ഉപയോഗിച്ച്' എതിരാളികൾ ഭരണകൂടത്തിന് നേരെ എറിയുന്ന 'ആരോപണങ്ങൾ' മാത്രമാണ് അവ എന്ന് പറഞ്ഞുകൊണ്ട് അത്തരം ചോദ്യങ്ങൾ തള്ളിക്കളയുകയും ചെയ്യുന്നു.
'ഇന്ത്യ: മോദി പ്രശ്നം ' എന്ന പേരിലുള്ള ബിബിസി ഡോക്യുമെന്ററിയിൽ, ഗുജറാത്ത് മുഖ്യമന്ത്രി എന്ന നിലയിൽ 2002 ലെ ഗുജറാത്ത് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട ഒരു ചോദ്യത്തിന് ഉത്തരമായി മോദി പറയുന്നത് മാദ്ധ്യമങ്ങളെ അന്ന് നന്നായി കൈകാര്യം ചെയ്യാൻ കഴിയാഞ്ഞതിൽ മാത്രമേ തനിക്ക് ഖേദമുള്ളൂ എന്നാണ്. 2002-ൽ അദ്ദേഹത്തിന്റെ ഭരണകാലത്ത് ഇപ്പോൾ ഉള്ളത് പോലെയുള്ള മാദ്ധ്യമ നിയന്ത്രണം കൈപ്പിടിയിൽ ഉണ്ടായിരുന്നെങ്കിൽ, ഗുജറാത്തിനെക്കുറിച്ചുള്ള സത്യത്തിന്റെ ഭൂരിഭാഗവും വെളിച്ചം കാണില്ലായിരുന്നു. അതുപോലെതന്നെയാണ് ഇന്ന് തന്റെ വിമർശകരോടും എതിരാളികളോടും 'ഇന്ത്യയിൽ ലഭ്യമായ സ്വാതന്ത്ര്യത്തെക്കുറിച്ച്' അദ്ദേഹം നൽകിയ മറുപടിയും . 2023 ഡിസംബറിൽ പുറത്തിറക്കിയ പുതിയ നിയമങ്ങളുടെ വാസ്തുഘടനയിലും അന്തർലീനമായത് സമാനമായ കാഴ്ചപ്പാട് ആണ്. ദേശി പീനൽ കോഡ്, തെളിവ് നിയമം, വെബ്‌സൈറ്റുകളിലേക്കും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലേക്കും നീളുന്ന പുതിയ മാദ്ധ്യമ നിയന്ത്രണങ്ങൾ എന്നിവ സഹിതം പൂർണ്ണമായ സ്വാതന്ത്ര്യനിഷേധത്തിന്റെ നാളുകൾ വളരെ വ്യക്തമാണ്. കൊളോണിയൽ കാലത്തെ രാജ്യദ്രോഹ നിയമം ഇല്ലാതാക്കുന്നതിന്റെ പേരിൽ സുപ്രീം കോടതി അതിന്റെ ഉപയോഗം സ്തംഭിപ്പിക്കുന്നതിന് മുമ്പ് 2022 വരെ മോദി സർക്കാർ വിവേചനരഹിതമായി അത് നടപ്പാക്കിയിരുന്നു. വിയോജിപ്പിന്റെ സാദ്ധ്യമായ എല്ലാ രൂപങ്ങളെയും പ്രകടനങ്ങളെയും
ക്രിമിനൽവൽക്കരിക്കുന്നതിന് വേണ്ടി തീവ്രവാദത്തിന്റെ നിർവ്വചനം കൂടുതൽ വലിച്ചുനീട്ടുകയാണ് സർക്കാർ ചെയ്തത്. .
സംഘ് ബ്രിഗേഡിനെ സംബന്ധിച്ചിടത്തോളം, ജനുവരി 22, 1950 ജനുവരി 26-ന് നിലവിൽ വന്ന ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്ത മൂല്യങ്ങളുടെയും ലക്ഷ്യങ്ങളുടെയും നഗ്നമായ ലംഘനത്തെ ഭരണകൂടം തന്നെ ആഘോഷിക്കുന്ന ഒരു പുതിയ റിപ്പബ്ലിക് ദിനമായി ഫലത്തിൽ അടയാളപ്പെടുത്തപ്പെടും.
അതിന് മുൻപേതന്നെ , റിപ്പബ്ലിക് ദിനമെന്നത് ഇന്ത്യയുടെ പാർലമെന്ററി ജനാധിപത്യത്തിന്റെ ഭരണഘടനാപരമായ അടിത്തറയുടെ പ്രതിരോധം എന്നതിലുപരി ഇന്ത്യയുടെ സൈനിക ശക്തിയുടെ ആഘോഷമായി ദീർഘകാലമായി ചുരുങ്ങിപ്പോയിരുന്നു. എന്നാൽ ,ആധുനിക ഇന്ത്യയുടെ ഭരണഘടനാപരമായ കെട്ടുറപ്പ് വീണ്ടെടുക്കാനുള്ള വെല്ലുവിളിയുടെ കാര്യത്തിൽ 2024-ലെ റിപ്പബ്ലിക് ദിനം ഉയർത്തുന്നതിലും വലുതായ മറ്റൊരു വെല്ലുവിളിയില്ല. റിപ്പബ്ലിക്കൻ ഇന്ത്യയ്ക്ക് ഒരു മതേതര ജനാധിപത്യമായി മാത്രമേ നിലനിൽക്കാൻ കഴിയൂ, കൂടാതെ നമ്മുടെ മുൻഗാമികൾ നമ്മുടെ സ്വതന്ത്ര റിപ്പബ്ലിക്കിന്റെ പിറവി വിളിച്ചറിയിച്ച ഇന്ത്യയിലെ ജനങ്ങൾ 1950 ജനുവരി 26 ന് ആ സ്വപ്നത്തെ പരിപോഷിപ്പിക്കാൻ നമ്മുടെ എല്ലാ ശക്തിയും ധൈര്യവും നിശ്ചയദാർഢ്യവും സമാഹരിക്കേണ്ടതുണ്ട്.
( 01-01-2024)

Tuesday, 26 December 2023

 ലിബറേഷൻ ( 23 ,ഡിസംബർ 2023 ) എഡിറ്റോറിയൽ, 2024 ജനുവരി ലക്കം

ഇന്ത്യയുടെ പാർലമെന്ററി ജനാധിപത്യം ഒരു പ്രസിഡൻഷ്യൽ സ്വേച്ഛാധിപത്യമായി മാറുന്നതിൽ നിന്ന് രക്ഷിക്കപ്പെടണം.
- ദീപങ്കർ ഭട്ടാചാര്യ

മുപ്പത്തിയൊന്ന് വർഷം മുമ്പ് ഡിസംബർ മാസമായിരുന്നു അത്. ഡെൽഹിയിൽ ബിജെപിക്ക് അന്ന് അധികാരം ലഭിച്ചിട്ടില്ലെങ്കിലും ലഖ്‌നൗവിലെ സംസ്ഥാന ഭരണം കേന്ദ്രത്തിൽ അധികാരത്തിലേക്കുള്ള വഴി കണ്ടെത്താൻ അവർ ഉപയോഗിച്ചു. ഡിസംബർ 6 ന് പകൽ വെളിച്ചത്തിൽ, ഭരണകൂട അധികാരത്തിന്റെ ഒരു കഷ്ണം കൊണ്ട് എന്ത് ചെയ്യാൻ കഴിയുമെന്ന് അത് ലോകത്തിന് മുഴുവൻ കാണിച്ചുകൊടുത്തു. ബാബറി മസ്ജിദ് തർക്കം സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെ തന്നെ ഉത്തർപ്രദേശിലെ ബിജെപി സർക്കാർ സംഘപരിവാറിന്റെ മുതിർന്ന നേതാക്കളുടെ നേതൃത്വത്തിലുള്ള ജനക്കൂട്ടത്തിന് ബാബറി മസ്ജിദ് തകർക്കാൻ അധികാരം നൽകി. ഈ വിധ്വംസക പ്രവർത്തനത്തിന് 'യുക്തിപരമായ' ന്യായീകരണം പോലും ബിജെപി നൽകി. ബിജെപിയുടെ അഭിപ്രായത്തിൽ ഭൂരിപക്ഷ സമുദായത്തെ സംബന്ധിച്ച വിശ്വാസപരമായ കാര്യങ്ങളിൽ കോടതിക്ക് വിധിക്കാൻ കഴിയില്ല.
സന്ദേശം ഉച്ചത്തിലും വ്യക്തവുമായിരുന്നു. ഒരു സംസ്ഥാനത്ത് അധികാരത്തിലിരിക്കുമ്പോൾ, ഭരണഘടനയ്‌ക്കെതിരെ ഇത്തരമൊരു തുറന്ന വെല്ലുവിളി ഉയർത്താൻ ബിജെപിക്ക് കഴിയുമെങ്കിൽ, സംസ്ഥാനങ്ങളുടെ അധികാരത്തിന്മേലുള്ള കേന്ദ്ര നിയന്ത്രണത്തിന്റെ അടിസ്ഥാനത്തിൽ അവർക്ക് എന്തുചെയ്യാനാകുമെന്ന് കാണാൻ പ്രയാസമില്ല. പിന്നേയും പത്ത് വർഷത്തിന് ശേഷം ഗുജറാത്ത് 2002 നമുക്ക് കൂടുതൽ ഉച്ചത്തിലുള്ളതും വ്യക്തവുമായ മുന്നറിയിപ്പ് നൽകി. ബാബറി മസ്ജിദ് തകർക്കുന്നതിൽ കൂട്ടുനിന്നതിന് യുപിയിലെ ബിജെപി സർക്കാരിനെ പിരിച്ചുവിട്ടിരുന്നു, എന്നാൽ മുസ്ലീം വംശഹത്യയായി അന്താരാഷ്ട്രതലത്തിൽ അപലപിക്കപ്പെട്ട ഒരു കൂട്ടക്കൊലയ്ക്ക് മേൽനോട്ടം വഹിച്ചിട്ടും ഗുജറാത്തിൽ ബിജെപി സർക്കാർ അധികാരത്തിൽ തുടർന്നു. 'ഡബിൾ എഞ്ചിൻ ഗവൺമെന്റ്' എന്ന പദം അന്ന് ഫാഷനായി മാറിയിരുന്നില്ല, എന്നാൽ, വരാനിരിക്കുന്ന കാര്യങ്ങളുടെ രൂപത്തെക്കുറിച്ച് വ്യക്തമായ മുന്നറിയിപ്പ് അതിൽ ഉണ്ടായിരുന്നു.
ഇരുപത്തിയൊന്ന് വർഷം പിന്നിടുമ്പോൾ, 2023 ഡിസംബർ ഇന്ത്യയുടെ രാഷ്ട്രീയ ഭാവിയെക്കുറിച്ചുള്ള മോദി സർക്കാരിന്റെ കാഴ്ചപ്പാടിന്റെ ഏറ്റവും വ്യക്തമായ കാഴ്ചയായി മാറുകയാണ്‌. മദ്ധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ തെരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിൽ ആവേശഭരിതരായ സർക്കാർ പാർലമെന്റിൽ പ്രതിപക്ഷത്തെ ബുൾഡോസർ ചെയ്യാൻ തീരുമാനിച്ചു. സംശയാസ്പദമായ എത്തിക്‌സ് കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ടിഎംസി എംപി മഹുവ മൊയ്‌ത്രയെ പുറത്താക്കിയതിലൂടെ ആരംഭിച്ച ആക്രമണം ഡിസംബർ 13-ന് പാർലമെന്റ് സുരക്ഷാ ലംഘനത്തെത്തുടർന്ന് പാർലമെന്റിന്റെ ഇരുസഭകളിൽനിന്നും എംപിമാരെ കൂട്ടത്തോടെ സസ്പെൻഡ് ചെയ്തതോടെ അസംബന്ധമായ ദൈർഘ്യം കൈവരിച്ചു. പ്രതിപക്ഷ എംപിമാരുടെ അഭാവത്തിൽ ഭരണം കുതിച്ചുയരുകയാണോ? ഒന്നിനുപുറകെ ഒന്നായി, ദൂരവ്യാപകമായ ഫലങ്ങൾ ഉണ്ടാക്കുന്ന ബില്ലുകൾ ആണ് പാസ്സാക്കിയത്. ഇന്ത്യയെ ഒരു യഥാർത്ഥ പോലീസ് സ്റ്റേറ്റ്ക്കി ആക്കിമാറ്റുമെന്ന് ഭീഷണിപ്പെടുത്തുന്ന, നിരീക്ഷണത്തിന്റെയും ബലപ്രയോഗത്തിന്റെയും വ്യാപകമായ അധികാരങ്ങളാൽ സായുധരായ എക്സിക്യൂട്ടീവുകളും ഭരണഘടനാപരമായ സംരക്ഷണങ്ങളൊന്നും അവശേഷിച്ചിട്ടില്ലാത്ത പൗരന്മാരും.
ഇന്ത്യയുടെ പാർലമെന്ററി ജനാധിപത്യം ഇപ്പോൾ ഒരു സ്വേച്ഛാധിപതിയുടെ ഇഷ്ടാനിഷ്ടങ്ങൾക്കും കാരുണ്യത്തിനും വിധേയമായി പ്രവർത്തിക്കുന്ന ഒരു രാജകൊട്ടാരത്തിലെ ദർബാറിനോട് സാമ്യമുള്ളതാണ്. മഹുവ മൊയ്‌ത്രയുടെ കാര്യത്തിൽ എത്തിക്‌സ് കമ്മറ്റി റിപ്പോർട്ടിനെക്കുറിച്ച് ഒരു ചർച്ചയും നടന്നിട്ടില്ല, മാത്രമല്ല ആരോപണങ്ങളോടും റിപ്പോർട്ടിനോടും പ്രതികരിക്കാനും സംസാരിക്കാനും മൊയ്‌ത്രയെത്തന്നെ അനുവദിച്ചില്ല. മഹുവ മൊയ്‌ത്ര തന്റെ പാർലമെന്ററി ലോഗിൻ യോഗ്യത മറ്റുള്ളവരുമായി പങ്കുവെച്ച് ഇന്ത്യയുടെ ദേശീയ സുരക്ഷ അപകടത്തിലാക്കിയതിന് കുറ്റം ചുമത്തിയപ്പോൾ, മൈസൂരിൽ നിന്നുള്ള ബി.ജെ.പി എം.പി പ്രതാപ് സിംഹയുടെ ശുപാർശ പ്രകാരം പ്രതിഷേധക്കാർ സന്ദർശക ഗ്യാലറിയിലേക്ക് പാസുകൾ നേടിയെടുക്കുകയും പുകക്കുപ്പികളുമായി പ്രവേശിക്കുകയും ചെയ്തത് ഒരുതരം പാർലമെന്ററി പരിശോധനയ്ക്കും വിധേയമായില്ല. നേരത്തെ, ലോക്‌സഭയുടെ മുൻ സെഷനിൽ ബിഎസ്‌പി എംപി ഡാനിഷ് അലിക്കെതിരായി ഇസ്ലാമോഫോബിക് അധിക്ഷേപങ്ങളും ഭീഷണികളും മുഴക്കിയ ബിജെപി എംപി രമേഷ് ബിധുരിയെ ഒരു നടപടിയുമില്ലാതെ രക്ഷപ്പെടാൻ അനുവദിച്ചിരുന്നു.
ഒരു പാർലമെന്ററി ജനാധിപത്യത്തിൽ, അന്നന്നത്തെ സർക്കാർ ആത്യന്തികമായി ജനങ്ങളോട് ഉത്തരവാദിത്തമുള്ളവരാണ്, പാർലമെന്റ് സമ്മേളനം നടക്കുമ്പോൾ, എക്സിക്യൂട്ടീവ് ആദ്യം പാർലമെന്റിനോട് ഉത്തരവാദിത്തമുള്ളവരാണ്. എന്നാൽ, എല്ലാ വിധത്തിലും പാർലമെന്റ് ഒഴിവാക്കുന്നത് മോദി സർക്കാർ ശീലമാക്കിയിരിക്കുകയാണ്. ചരിത്രപരമായ അടിത്തറയില്ലാതെ രാഷ്ട്രീയ എതിരാളികൾക്കും വിയോജിപ്പുള്ള പൗരന്മാർക്കും എതിരെ മറയില്ലാത്ത ഭീഷണികളും മുൻകാല സംഭവങ്ങളെയും നേതാക്കളെയും കുറിച്ചുള്ള തെറ്റായ അവകാശവാദങ്ങളും വളച്ചൊടിച്ച പരാമർശങ്ങളും നിറഞ്ഞ വാചാടോപപരമായ പ്രസംഗങ്ങൾ നടത്താനല്ലാതെ പ്രധാനമന്ത്രി പാർലമെന്റിൽ പങ്കെടുക്കുന്നില്ല. മണിപ്പൂരിലെ അക്രമത്തെക്കുറിച്ച് വാ തുറക്കാൻ പ്രതിപക്ഷത്തിന് അവിശ്വാസ പ്രമേയം കൊണ്ടുവരേണ്ടി വന്നു. ഇപ്പോൾ ഡിസംബർ 13 ന് പാർലമെന്റ് സുരക്ഷാ ലംഘനത്തെക്കുറിച്ച് ആഭ്യന്തര മന്ത്രിയുടെ പ്രസ്താവന ആവശ്യപ്പെടുന്നത് പാർലമെന്റിന്റെ ഇരുസഭകളിലെയും അംഗങ്ങളെ മൊത്തത്തിൽ സസ്‌പെൻഡ് ചെയ്യുന്നതിൽ കലാശിച്ചു.
സംവിധാനത്തിനുള്ളിൽ യാതൊരു പരിശോധനയും സന്തുലിതാവസ്ഥയുമില്ലാതെ ഭരണകൂടത്തിൽ സമ്പൂർണ്ണവും കർശനവുമായ പിടി ഉറപ്പാക്കാനുള്ള ക്രമീകരണങ്ങൾ മോദി സർക്കാർ അതിവേഗം പൂർത്തിയാക്കുകയാണ്. തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനം സംബന്ധിച്ച സുപ്രീം കോടതി വിധി ഇപ്പോൾ അസാധുവാക്കിയിരിക്കുന്നു, നിയമനത്തിന്റെ മുഴുവൻ അധികാരവും ഫലത്തിൽ സർക്കാരിൽ നിക്ഷിപ്തമാക്കിയിരിക്കുന്നു. ECI യുടെ നിസ്പക്ഷതയെ മാത്രമല്ല, സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് പ്രക്രിയ എന്ന ആശയത്തെ ആകമാനം ഇലക്ടറൽ ബോണ്ടുകളും ഇവിഎമ്മുകളും കൂടുതൽ അവ്യക്തമാക്കുന്ന തരത്തിലുള്ള ഒരു പേക്കിനാവായി മാറുകയാണ്. ഇന്ത്യയുടെ നിയമ ഘടനയുടെ വാസ്തുവിദ്യയെ അപകോളനിവൽക്കരിക്കുന്നു എന്ന സംശയാസ്പദമായ അവകാശവാദത്തോടെ പാസ്സാക്കിയ മൂന്ന് പുതിയ ക്രിമിനൽ ബില്ലുകൾ യഥാർത്ഥത്തിൽ ഒരു സ്വതന്ത്ര റിപ്പബ്ലിക്കിലെ സ്വതന്ത്ര പൗരന്മാരെ അധികാരമില്ലാത്ത പ്രജകളുടെ പദവിയിലേക്ക് ചുരുക്കുകയാണ് ചെയ്യുന്നത്. അടിയന്തരാവസ്ഥക്കാലത്തെ ജനാധിപത്യ അവകാശങ്ങൾ സസ്പെൻഡ് ചെയ്യപ്പെടുന്നതിന് അപ്പുറത്തേക്ക്, നമ്മൾ ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത് ഇന്ത്യൻ രാഷ്ട്രീയത്തിന്റെ അടിസ്ഥാനപരമായ പുനർനിർമ്മാണത്തിനാണ് - പാർലമെന്ററി ജനാധിപത്യത്തെ ഭയത്തിന്റെ ഒരു റിപ്പബ്ലിക്കിൽ ഒരു യഥാർത്ഥ സ്വേച്ഛാധിപത്യ പ്രസിഡൻഷ്യൽ സംവിധാനമാക്കി മാറ്റുന്നതാണ്. ഇന്ത്യയുടെ നിലവിലുള്ള ഭരണഘടനയുടെ ആമുഖത്തിലെ എല്ലാ തത്ത്വങ്ങളെയും നിരാകരിക്കുന്ന മോഡിക്രസിയിലേക്കുള്ള ഇന്ത്യയുടെ ദ്രുതഗതിയിലുള്ള അധഃപതനം എന്ന് നമുക്ക് ഇതിനെ വിളിക്കാം. ഈ അധഃപതനം തടയാനും , നമ്മുടെ ഭരണഘടനാപരമായ ജനാധിപത്യത്തെ സംരക്ഷിക്കാനുമുള്ള ഇന്ത്യയുടെ അവസാന അവസരമായിരിക്കും 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ്. അതുകൊണ്ട്, ഈ നിർണായക പോരാട്ടത്തിൽ ഇന്ത്യ വിജയിക്കണം.

Thursday, 21 December 2023

 പാർലമെന്റ് ആക്രമണത്തിന്റെ 22 )-0 വാർഷികത്തിൽ കണ്ട പുകക്കുറ്റികൾ  

[എം എൽ അപ്ഡേറ്റ് വോളിയം 26 , 19 -25 ഡിസംബർ 2023] 


 



13/ 2001 ന്റെ ഇരുപത്തിരണ്ടാം വാർഷികം കുറിച്ച 2023 ലെ ഡിസംബർ 13 ന് ഇന്ത്യൻ പാർലമെന്റിന് നേരെ ഒരു 'ഭീകരാക്രമണം' ഉണ്ടായപ്പോൾ പുതിയ
പാർലമെന്റ് മന്ദിരത്തിന്നുള്ളിലാകെ അതിശക്തമായ പുകപടലങ്ങൾ നിറഞ്ഞ് ഏവരും ഭയചകിതരാവുന്ന രംഗങ്ങൾക്ക് അത് സാക്ഷ്യം വഹിച്ചു. പാർലമെന്റിലെ ചോദ്യോത്തര വേളയിൽ, ലഖ്‌നൗ സ്വദേശിയായ സാഗർ ശർമ എന്ന യുവാവ്
സന്ദർശക ഗാലറിയിൽ നിന്ന് പെട്ടെന്ന് താഴേക്ക് ചാടി അംഗങ്ങൾ ഇരുന്ന കസേരകൾക്കും മേശകൾക്കും കുറുകെ
കുതിച്ച് മുന്നോട്ട് പായുന്നതിനിടയിൽ കയ്യിൽ പിടിച്ചിരുന്ന ഒരു മഞ്ഞ പുകക്കുഴൽ പൊട്ടിച്ച് പുകപടലങ്ങൾ ഇളക്കി വിടുകയായിരുന്നു.
സാഗറിന് കൂട്ടാളിയായി ഉണ്ടായിരുന്ന മൈസൂർ സ്വദേശിയായ ഡി മനോരഞ്ജൻ എന്ന മറ്റൊരു ചെറുപ്പക്കാരനും പുകക്കുഴൽ തുറന്നു
സന്ദർശകരുടെ മേൽ മഞ്ഞ പുക സ്പ്രേ ചെയ്യുകയായിരുന്നു. അതിന്
കുറച്ച് മിനിറ്റ് മുമ്പ്, മറ്റ് രണ്ട് ചെറുപ്പക്കാർ,
ഹരിയാനയിലെ ഹിസാറിൽ നിന്നുള്ള നീലം ആസാദും മഹാരാഷ്ട്രയിലെ ലാത്തൂരിൽ നിന്നുള്ള അമോൽ ഷിൻഡെയും
കെട്ടിടത്തിന് പുറത്ത് കാനിസ്റ്ററുകളിൽനിന്നും ചുവപ്പും മഞ്ഞയും കലർന്ന പുകപടലങ്ങൾ ഉയർത്തിവിടുകയും മുദ്രാവാക്യം വിളിച്ചു
തൊഴിലില്ലായ്മയിലും സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിലും സ്വേച്ഛാധിപത്യ വാഴ്ചയിലും പ്രതിഷേധം ഉയർത്തിയും മാതൃരാജ്യത്തെ അഭിവാദ്യം ചെയ്‌തും മുദ്രാവാക്യങ്ങൾ മുഴക്കുകയും ചെയ്തു. സ്മോക്ക് ക്യാനിസ്റ്റർ എപ്പിസോഡ് എന്ന് വിളിക്കുന്ന ഈ സംഭവത്തിൽ, വേറെയും രണ്ട് പേർ ബന്ധപ്പെട്ടതായി കണ്ടെത്തി. ഗുർഗാവ് സ്വദേശിയായ ലളിത് ഝാ എന്നയാളുടെ വീട്ടിൽ താമസിച്ചു കൊണ്ടായിരുന്നു സംഘം പ്രസ്തുത ഓപ്പറേഷൻ ആസൂത്രണം ചെയ്തത്; വിക്കി ശർമ്മ എന്ന് പേരായ ഗുർഗാവ് സ്വദേശിയും അതിൽ ഉണ്ടായിരുന്നു. 2014 മുതൽ മൈസൂരു മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ബി ജെ പി എം പി യായ പ്രതാപ് സിംഹയിൽനിന്നും വിസിറ്റേഴ്‌സ് പാസ്സ് കരസ്ഥമാക്കിയത് മനോരഞ്ജനും സാഗർ ശർമ്മയും ആയിരുന്നു. എൻജിനീയറിങ് ബിരുദം ഉള്ള മനോരഞ്ജൻ കുടുംബത്തിലെ കാർഷിക ജോലികളിൽ അയാളുടെ പിതാവിനെ സഹായിച്ചുപോന്നിരുന്നു. നീലമിന് ഒന്നിലധികം ബിരുദങ്ങളും , അദ്ധ്യാപന ജോലിക്കുള്ള യോഗ്യതയായ എൻ ഇ ടി പാസ്സ് സർട്ടിഫിക്കറ്റും ഉണ്ടായിരുന്നുവെങ്കിലും ജോലിയൊന്നും നേടാൻ ഇതുവരെ സാധിച്ചിട്ടില്ല. സൈന്യത്തിൽ ജോലിക്ക് ശ്രമിച്ചുവരികയായിരുന്ന സാഗർ , ലഖ്‌നൗ വിളിൻ അമോലിലുമായി വടകയ്ക്കെടുത്ത ഒരു ഇ- റിക്ഷ ഓടിച്ചുകഴിയുകയാണ്. പുതിയ അഗ്നിവീർ സ്കീം വഴി സൈന്യത്തിൽ താൽക്കാലിക പ്രവേശനം നേടാനുള്ള പ്രായപരിധി കഴിഞ്ഞ വ്യക്തികൂടിയാണ് സാഗർ. ലളിത് ഝാ 2022 ആദ്യം വരെ കൊൽക്കൊത്തയിൽ ട്യൂഷൻ ക്ലാസ്സുകൾ നടത്തിയിരുന്നു.
.
ഭഗത് സിംഗിനായി സമർപ്പിതമെന്ന് വിവരിക്കുന്ന ഒരു ഫേസ്ബുക്ക് പേജിലെ അംഗങ്ങൾ ആയിരുന്നു ഈ യുവാക്കളെല്ലാം എന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നു. ചരിത്രപരമായ സെൻട്രൽ അസംബ്ലി ബോംബാക്രമണത്തിന്റെ ഓർമ്മകൾ ഉണർത്തുംവിധത്തിൽ ആണ് സ്മോക്ക് കാനിസ്റ്റർ എപ്പിസോഡ് ആസൂത്രണം ചെയ്യപ്പെട്ടത് എന്നത് തീർച്ചയാണ്. 1929 ഏപ്രിൽ 8ന് ഭഗത് സിങ്ങും, ബടുകേശ്വർ ദത്തും ആഗ്രഹിച്ചതുപോലെ
ബ്രിട്ടീഷുകാരുടെ അനീതികളിലേക്ക് ജനങ്ങളുടെ ശ്രദ്ധ ആകർഷിക്കുക എന്നതിന് സമാനമായ ഒരു ലക്ഷ്യമാണ് നീലം, മനോരഞ്ജൻ എന്നിവർക്കും അവരുടെ കൂട്ടാളികൾക്കും ഉണ്ടായിരുന്നത് . ഇന്നത്തെ ഇന്ത്യയിൽ രൂക്ഷമായ തൊഴിലില്ലായ്മയ്‌ക്കെതിരായ പ്രതിഷേധം ഉയർത്തുമ്പോൾ
ഭഗത് സിംഗ്, ബട്ടുകേശ്വർ ദത്ത് എന്നിവർ ചെയ്തതിനെ അനുകരിക്കാനാണ് അവർ ശ്രമിച്ചത്. ആരെയും വേദനിപ്പിക്കാനോ കൊല്ലാനോ അവർ ആഗ്രഹിച്ചില്ല,
ജനങ്ങളുടെ വർദ്ധിച്ചുവരുന്ന ദുരവസ്ഥയിലേയ്ക്കും
രാജ്യത്തെ ജനാധിപത്യ ഇടം ചുരുങ്ങുന്നതിലേയ്ക്കും ശ്രദ്ധയാകർഷിക്കൽ ആയിരുന്നു അവരുടെ ലക്ഷ്യം .
സംഭവത്തിന്റെ പശ്ചാത്തലത്തിൽ , പാർലമെന്റിൽ ഉണ്ടായ വൻ സുരക്ഷാവീഴ്ചയെക്കുറിച്ച് ഏറെ ചർച്ചകൾ നടന്നിട്ടുണ്ട്.
പുതിയ പാർലമെന്റ് കെട്ടിടത്തിലെ സുരക്ഷാസംവിധാനം മറികടന്നു കൊണ്ട് എങ്ങനെ പുക പൈപ്പുകൾക്ക്
അവിടെ എത്താൻ സാധിച്ചു എന്നതുപോലുള്ള
ഗുരുതരമായ ചോദ്യങ്ങൾ ഉയരുന്നുണ്ട്. ഗോദി മാധ്യമങ്ങൾക്ക് ആഘോഷിക്കാനുള്ള മറ്റൊരു അവസരമായിരുന്നു പുക
കാനിസ്റ്റർ എപ്പിസോഡ്.
മത്സരാധിഷ്ഠിത മാദ്ധ്യമ സെൻസേഷണലിസത്തിന്റെ പ്രകടനമാണ് അക്ഷരാർത്ഥത്തിൽ അവിടെ കണ്ടത്. ഒരു ട്രോഫി എന്ന പോലെ ക്യാനിസ്റ്റർ കയ്യിൽ പിടിച്ച് പ്രേക്ഷകർക്ക് മുന്നിൽ പ്രദർശിപ്പിക്കാൻ റിപ്പോർട്ടർമാർ തമ്മിൽ മത്സരിക്കുന്നത് കാണാമായിരുന്നു.

പ്രതിപക്ഷ എംപി മാരിൽ ആരുടെയെങ്കിലും ശുപാർശ ഉപയോഗിച്ച് നേടിയ സന്ദർശക പാസ്സോ,
ആറംഗ സംഘത്തിൽ ഏതെങ്കിലും മുസ്ലീം പേരുകാരനോ ഉൾപ്പെട്ടിരുന്നുവെങ്കിൽ മാധ്യമങ്ങളുടെ പ്രതികരണം എന്താകുമായിരുന്നെന്ന് ഊഹിക്കാൻ പ്രയാസമില്ല . തീർച്ചയായും, തീവ്രവാദ ഗൂഢാലോചന പോലെയുള്ള
ഗുരുതരമായ കാര്യങ്ങൾ കണ്ടെത്തുന്നതിന് മാധ്യമങ്ങൾ ഒട്ടും സമയം പാഴാക്കുമായിരുന്നില്ല . ഹമാസിലേക്ക് പോലും നീളുന്ന 'ജിഹാദി' പ്രവർത്തനങ്ങൾ ഇതിന് പിന്നിൽ ഉള്ളതായി അവർ ഒരുപക്ഷേ
ആരോപിക്കുമായിരുന്നു. പാർലമെന്റിൽ യഥാർത്ഥത്തിൽ ഉണ്ടായ മുഴുവൻ സംഭവത്തെക്കുറിച്ചും
മോദി സർക്കാർ തീർച്ചയായും ജനങ്ങളോട് അടിയന്തരമായി വിശദീകരണം നൽകേണ്ടതുണ്ട്. ദേശതാൽപ്പര്യം അപകടത്തിലാക്കിയതിന്റെ പേരിൽ ഒരു പ്രതിപക്ഷ എം പി പുറത്താക്കപ്പെട്ടത് അവരുടെ പാർലമെന്ററി ലോഗിൻ വിവരങ്ങൾ പങ്കിട്ടതിനാൽ ആയിരുന്നു. എത്തിക്സ് കമ്മിറ്റി തീരുമാനത്തിനെതിരെ പരസ്യമായി അഭിപ്രായം പറഞ്ഞതിനാണ് മറ്റൊരു എം പി യെ പുറത്താക്കിയത്. ഇപ്പോൾ എന്താണ് സംഭവിക്കുന്നത്? പുകഭീതി സൃഷ്ടിക്കാൻ എത്തിയിരുന്ന
സന്ദർശകരുടെ പ്രവേശനം ശുപാർശ ചെയ്തതിന് ബിജെപി എംപിയോട് എന്തുകൊണ്ട് ഒരു ചോദ്യവുമില്ല? പക്ഷേ ഭരണകൂടം ,
ജനങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിൽ നിന്ന് വളരെ അകലെയാണ് . അങ്ങേയറ്റം ധാർഷ്ട്യത്തോടെയാണ് അതിന്റെ പെരുമാറ്റം. പ്രധാനമന്ത്രി മോദിയുടെയും ആഭ്യന്തരമന്ത്രി ഷായുടെയും മറുപടി
ആവശ്യപ്പെട്ടതിന് പന്ത്രണ്ട് എംപിമാരെ സസ്പെൻഡ് ചെയ്തു.
പ്രതിഷേധിച്ച യുവാക്കൾക്കെതിരെ ഇപ്പോൾ യുഎപിഎ ചുമത്തുകയും ചെയ്തു . ഭഗത് സിങ്ങിനെയും അദ്ദേഹത്തിന്റെ സഖാക്കളെയും ദേശാഭിമാനികൾ ആയി പരിഗണിക്കുന്നന് പകരം, അവരെ തീവ്രവാദികൾ ആയി വിശേഷിപ്പിക്കുന്ന
കൊളോണിയൽ നാമകരണസമ്പ്രദായത്തെ ബിജെപി കുറ്റപ്പെടുത്താറുണ്ട് .
ഇന്ന്, ഏതാണ്ട് ഒരു നൂറ്റാണ്ടിന് ശേഷം യുവ പ്രതിഷേധക്കാർ നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികൾ പ്രയോഗിച്ച പ്രതിഷേധ രീതിയെ അനുകരിക്കാൻ ശ്രമിക്കുമ്പോൾ, അതേ കൊളോണിയൽ സമീപനമാണ് സർക്കാരും പിന്തുടരുന്നത്
പ്രതിഷേധിക്കുന്ന യുവാക്കളെ തീവ്രവാദികളാക്കി പീഡിപ്പിക്കുകയാണ്
ഭരണകൂടം ചെയ്യുന്നത്. ഇപ്പോൾ വിയോജിപ്പിന്റെ എല്ലാ പ്രകടനങ്ങളും പദപ്രയോഗങ്ങളും ഇല്ലാതാക്കി ഭരിക്കാൻ ശ്രമിക്കുകയാണ് അവർ .
എല്ലാ പ്രതിഷേധ രീതികളെയും വിയോജിപ്പുകളെയും ക്രിമിനൽവൽക്കരിക്കുകയാണ്.
ഇത് തന്നെയാണ് 'ഭൂരെ ആംഗ്രെസ്' എന്ന പദപ്രയോഗത്തിലൂടെ ഭഗത് സിംഗ് നമുക്ക് കാലേക്കൂട്ടി നൽകിയ മുന്നറിയിപ്പിന്റെ കാതലായ അംശം.
സ്വാതന്ത്ര്യസമരം തവിട്ടുനിറക്കാരുടെ ഭരണത്തിനുള്ള ആവശ്യത്തിലേക്ക് ചുരുക്കരുത് എന്നതാണ് അത്. തവിട്ടുനിറക്കാരായ
ഇംഗ്ലീഷുകാർ വെളുത്ത ഇംഗ്ലീഷുകാരെ അനുകരിക്കുകയും കൊളോണിയൽ കാലഘട്ടത്തിലെ അടിച്ചമർത്തലിന്റെ മാതൃക ഏറ്റെടുത്ത് ഭരണഘടനാപരമായ ജനാധിപത്യത്തെ അട്ടിമറിക്കുകയും ചെയ്യുന്നതിനുള്ള സാദ്ധ്യതയെ ഓർമ്മിപ്പിക്കുന്ന മുന്നറിയിപ്പായിരുന്നു അത്.

 സഖാവ് വി എം : ജനകീയ ജനാധിപത്യത്തിന്റെ പാതയിലെ തളരാത്ത പോരാളി.

[ - ദീപങ്കർ ഭട്ടാചാര്യ , സി പി ഐ (എം എൽ) ജനറൽ സെക്രട്ടറി ]


ഖാവ് വിനോദ് മിശ്രയുടെ വേർപാടിന്റെ ഇരുപത്തഞ്ചാം വാർഷിക മാണ് ഈ വർഷം നമ്മൾ ആചരിക്കുന്നത്. നക്സൽബാരിക്ക് ശേഷമുള്ള കാലഘട്ടത്തിൽ സി പി ഐ (എം എൽ) പുനഃസംഘടിപ്പിക്കുന്നതിലും വിപുലപ്പെടുത്തുന്നതിലും സുദൃഢീകരിക്കുന്നതിലും അദ്ദേഹത്തിന്റെ ചരിത്രപ്രധാനമായ സംഭാവനകൾ ഓർമ്മിക്കുകയും എന്നും നമുക്ക് പ്രചോദനമേകുന്ന വിപ്ലവ പാരമ്പര്യത്തിന് അഭിവാദ്യം അർപ്പിക്കുകയും ചെയ്യുന്ന ഈ അവസരത്തിൽ ഇന്ത്യയുടെ ഭരണഘടനാപരമായ ജനാധിപത്യം ഫാസിസ്റ്റ് അതിക്രമം നേരിടുന്ന ഇന്നത്തെ സവിശേഷ സന്ദർഭത്തിൽ സഖാവ് വി എമിന്റെ കാതലായ ആശയങ്ങളിലേക്കും സംഭാവനകളിലേക്കുമുള്ള ഒരു തിരിഞ്ഞുനോട്ടം തികച്ചും ഉചിതമായിരിക്കും.
സഖാവ് ചാരു മജൂംദാറിന്റെ രക്തസാക്ഷിത്വത്തിനുശേഷം രണ്ട് വർഷം ആയപ്പോൾ , 1974 ജൂലൈ 28 ന് ആണ് സി പി ഐ (എം എൽ) കേന്ദ്ര കമ്മിറ്റി പുനഃസംഘടിപ്പിക്കപ്പെട്ടത്. സി പി ഐ (എം എൽ) അതിന് നേരിട്ട വലിയ തിരിച്ചടിയെ അതിജീവിക്കാൻ വേണ്ടി രാജ്യത്താകമാനം തീവ്രമായ പോരാട്ടത്തിലായിരുന്ന ഒരു അവസരം കൂടിയായിരുന്നു അത്. പുതുതായി രൂപീകൃതമായിരുന്ന പാർട്ടിയുടെ കേന്ദ്ര നേതൃത്വം ഏകദേശം മുഴുവനായും കൊല്ലപ്പെടുകയോ ജെയിലുകളിൽ അടയ്ക്കപ്പെടുകയോ ചെയ്തിരുന്നു. ആയിരക്കണക്കിന് പാർട്ടി കേഡർമാരും കഠിനമായ ഭരണകൂട അടിച്ചമർത്തലിന് വിധേയരാവുകയോ രക്തസാക്ഷിത്വം വരിക്കുകയോ ചെയ്തിരുന്നു. പറക്കമുറ്റാത്ത അവസ്ഥയിൽ ഉള്ള സംഘടന അതുപോലെയൊരു സാഹചര്യം നേരിടാൻ വേണ്ടത്ര സജ്ജമായിരുന്നില്ല; ആശയക്കുഴപ്പവും, ഇച്ഛാഭംഗവും, വിഭാഗീയതയും പിളർപ്പൻ ചിന്താഗതിയും സർവ്വത്ര പ്രകടമായിരുന്നു. 1975 നവംബർ 29 ന് സഖാവ് ജൗഹറിന്റെ രക്തസാക്ഷിത്വ ത്തേത്തുടർന്ന് കഠിനമായ പരീക്ഷണങ്ങൾ പാർട്ടി അഭിമുഖീകരിച്ച ഒരു സാഹചര്യത്തിലാണ് പാർട്ടിയെ നയിക്കാനുള്ള ചുമതല സഖാവ് വി എം ൽ അർപ്പിതമായത് .
1970 കളുടെ അവസാനത്തിലും 1980 കളിലും ഉണ്ടായ ഫ്യൂഡൽ വിരുദ്ധ സമരങ്ങളുടെയും ബഹുമുഖങ്ങളായ ജനകീയ പ്രതിഷേധങ്ങളുടേയും ഭൂമികയിൽ , പാർട്ടിയുടെ സ്വാധീനം വികസിപ്പിക്കാനും ശക്തമാക്കാനും സഹായിച്ച കാതലായ ആശയങ്ങളും ഘടകങ്ങളും ഏതൊക്കെയാണ്? മാർക്സിസം- ലെനിനിസവും മാവോ സെ ദുങ് ചിന്തകളും ഗൗരവമായ പഠനത്തിന് വിധേയമാക്കിക്കൊണ്ട് ഭൂതകാലത്തെക്കുറിച്ചുള്ള വൈരുദ്ധ്യാത്മകമായ വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ വികസിപ്പിച്ചെടുത്ത വിപ്ലവത്തിന്റെ അടവ് ലൈൻ, ആഴത്തിലുള്ള സാമൂഹ്യവിശകലനം എന്നിവയും , വിപ്ലവകരമായ സാമൂഹ്യ മാറ്റത്തിന് വേണ്ടിയുള്ള കാഴ്ചപ്പാടോടെ ഇന്ത്യൻ സമൂഹത്തിൽ വിമർശനാത്മകമായി ഇടപെടൽ - പ്രധാനപ്പെട്ട ഈ രണ്ട് പ്രക്രിയകളാണ് വളർച്ചയുടെ പാതയിൽ പാർട്ടിയെ സഹായിച്ചിട്ടുള്ളത്. ചലനാത്മകമായ സാമൂഹ്യവസ്ഥ അതത് കാലത്ത് ആവശ്യപ്പെടുന്നതിന് അനുസൃതമായി മേൽപ്പറഞ്ഞ പാതയുടെ ഓരോ അംശവും സസൂക്ഷ്മമായി കൈകാര്യം ചെയ്തുകൊണ്ട് ധീരമായ രാഷ്ട്രീയ ചുവടുവെപ്പുകളുടെ ഒരു പരമ്പരയിലൂടെ പാർട്ടിയെ നയിക്കാൻ സഖാവ് വി എം ന് സാധിച്ചു.
നക്സൽബാരി ഉയിർത്തെഴുന്നേൽപ്പ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ പ്രധാനപ്പെട്ട ഒരു നാഴികക്കല്ല് മാത്രമായിരുന്നില്ല ; ആധുനികകാലഘട്ടത്തിലെ ഇന്ത്യയിലെ ഒരു വഴിത്തിരിവ് കൂടിയായിരുന്നു അത്. അതിന്റെ സ്വാധീനം നിമിത്തമാണ് മിന്നൽ വേഗത്തിൽ സി പി ഐ (എം എൽ ) രൂപം കൊണ്ടതും , ചിറകുകൾ വിടർത്തിയതും. ഇന്ത്യയിലെ ദലിത്- ആദിവാസി സമൂഹങ്ങൾ മുഖ്യമായും ഉൾപ്പെട്ട ഗ്രാമീണ ദരിദ്ര ജനതയെ മാത്രമല്ല, നഗരങ്ങളിലെ അഭ്യസ്തവിദ്യരായ യുവജനങ്ങളേയും ബുദ്ധിജീവി വിഭാഗങ്ങളേയും അത് ആകർഷിച്ചു. മൗലികമായ സമൂഹ്യപരിവർത്തനത്തിന് വേണ്ടി സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ഉണ്ടായ ആദ്യത്തെ ബഹുജന മുന്നേറ്റമായി അത് മാറി. വ്യാപകമായ അടിച്ചമർത്തലും പ്രസ്ഥാനം നേരിട്ട തിരിച്ചടികളും ഉണ്ടാക്കിയ തെറ്റായ പ്രതികരണങ്ങൾ രണ്ടുവിധമുള്ളതായിരുന്നു ; അവ രണ്ടും തമ്മിൽ പരസ്പര വൈരുദ്ധ്യവുമുണ്ടായിരുന്നു- ഒരു പ്രവണത പ്രസ്ഥാനത്തെ തള്ളിപ്പറയുന്നതിന്റേതും തെറ്റുകൾ തിരുത്തുന്നുവെന്നവകാശപ്പെട്ട് അപകീർത്തിപ്പെടുത്തുന്നതിന്റേതും ആണെങ്കിൽ, മറ്റേത് നക്സൽബാരിയുടെ കാലഘട്ടത്തിൽ ഉയർന്ന സമരരൂപങ്ങളേയും മുദ്രാവാക്യങ്ങളേയും തന്ത്രത്തിന്റെ സ്ഥാനത്ത് പ്രതിഷ്ഠിച്ചുകൊണ്ട് അവയ്‌ക്ക്‌ സ്ഥായീഭാവവും അന്തിമത്വവും കല്പിക്കലും , അതുവഴി നക്‌സൽബാരിയെ പ്രതിരോധിക്കുന്നുവെന്ന വകാശപ്പെടലും ആണ്.
സഖാവ് വി.എമ്മിന്റെ നേതൃത്വത്തിൽ പുനഃസംഘടിപ്പിച്ച സി.പി.ഐ.(എം.എൽ) മാറിയ സാഹചര്യങ്ങളിൽ തെറ്റുകളിൽ നിന്ന് പാഠമുൾക്കൊണ്ട് നക്‌സൽബാരിയുടെ ചൈതന്യവും പാഠങ്ങളും മുന്നോട്ട് കൊണ്ടുപോകാനുള്ള വൈരുദ്ധ്യാത്മക സമീപനം വികസിപ്പിച്ചെടുത്തു. ഒരു പ്രത്യേക ഘട്ടത്തിന്റെ പശ്ചാത്തലത്തിൽ നക്‌സൽബാരിയെ കാണുന്നതിൽ വിജയിച്ചുകഴിഞ്ഞാൽ, തന്ത്രപരമായ പൊതു ദിശയിൽ നിന്നോ വീക്ഷണകോണിൽ നിന്നോ അടവുപരമായ ചോദ്യങ്ങളെ വേർതിരിച്ചു കാണാൻ സാധിക്കുക എന്ന വെല്ലുവിളിയെ നമുക്ക് ഏറ്റെടുത്തുതുടങ്ങാം. നക്‌സൽബാരിയുടെ വിപ്ലവവീര്യം ഉൾക്കൊണ്ട്, ബഹുജന മുന്നേറ്റങ്ങളുടെ വിശാലമായ രംഗത്തേക്ക് അതിനെ വ്യാപിപ്പിച്ചുകൊണ്ട്, ജാഗ്രതയോടെയും, എന്നാൽ ധീരതയോടെയും ആത്മവിശ്വാസത്തോടെയും പാർട്ടി മുന്നോട്ട് നീങ്ങിയത് ഇങ്ങനെയായിരുന്നു. പാർട്ടിയെ സജീവമായി നിലനിർത്താനും ജനങ്ങളുമായി അടുത്ത ബന്ധം സ്ഥാപിക്കാനും അവരുടെ താൽപ്പര്യങ്ങൾ പാർട്ടിയുടെ പരമമായ കടമയായി ഉയർത്തിപ്പിടിക്കാനും ആഹ്വാനം ചെയ്ത ചാരു മജുംദാറിന്റെ അവസാന വാക്കുകൾ പാർട്ടിയുടെ വീണ്ടെടുപ്പിന്നും പുനഃസംഘടനയ്ക്കും ഈ പ്രക്രിയയെ വളരെയധികം സഹായിച്ചു.
നക്‌സൽബാരി കർഷക മുന്നേറ്റത്തിന്റെ പശ്ചാത്തലത്തിൽ സി.പി.ഐ.(എം.എൽ) രൂപീകരിച്ചത് സാമ്പത്തികവാദത്തെ നിരാകരിക്കുന്നതിന്റെയും രാഷ്ട്രീയത്തെ ആധിപത്യത്തിൽ നിലനിർത്തുന്നതിന്റെയും സ്ഫടികരൂപത്തിലുള്ള പ്രകടനമായിരുന്നു. ഉടൻ പരിഹാരം വേണ്ട, പലപ്പോഴും സാമ്പത്തികമായ ആവശ്യങ്ങൾ, ബഹുജനസമരങ്ങളുടെ വികാസത്തിൽ സ്ഥിരമായി കേന്ദ്രീകരിക്കുന്നു, മനുഷ്യൻ മനുഷ്യനെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കാൻ ശ്രമിക്കുന്ന കമ്മ്യൂണിസ്റ്റ് രാഷ്ട്രീയം, ഈ ബഹുജന പ്രവർത്തനത്തെ വലിയ ലക്ഷ്യം നേടുന്നതിന് പോരാടുന്ന ശക്തികളെ പ്രചോദിപ്പിക്കുകയും അണിനിരത്തുകയും ചെയ്യുന്ന പ്രത്യയശാസ്ത്രപരവും രാഷ്ട്രീയവുമായ വെല്ലുവിളിയുമായി മുതലാളിത്ത ക്രമം മാറ്റുന്നതിനെ ബന്ധിപ്പിക്കേണ്ടതുണ്ട്. തൽക്കാലത്തെ ദൗത്യവും ഭാവി ലക്ഷ്യവും സംയോജിപ്പിക്കുക എന്ന വലിയ വെല്ലുവിളി ഇവിടെയുണ്ട്. പുനഃസംഘടിപ്പിച്ച സി.പി.ഐ.(എം.എൽ) ജനങ്ങളെ അവരുടെ അടിയന്തര ആവശ്യങ്ങൾക്ക് ചുറ്റും അണിനിരത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങിയപ്പോൾ, അടിയന്തര ആവശ്യങ്ങളും പ്രാദേശിക സമരങ്ങളും ജനാധിപത്യ ബദലിന്റെ ദേശീയ വീക്ഷണവുമായി ബന്ധിപ്പിക്കുന്നതിൽ പ്രത്യേക ശ്രദ്ധ ചെലുത്തി. ഇത് ഒരു അഖിലേന്ത്യാ റാഡിക്കൽ ഡെമോക്രാറ്റിക് പ്ലാറ്റ്‌ഫോമായി ഇന്ത്യൻ പീപ്പിൾസ് ഫ്രണ്ടിന്റെ ഉദയത്തിലേക്ക് നയിച്ചു.
സമൂലമായ ജനാധിപത്യ കാഴ്ചപ്പാടോടെയുള്ള ധീരമായ സംരംഭങ്ങളുടെ ഒരു പരമ്പര അഴിച്ചുവിട്ടുകൊണ്ട് അഖിലേന്ത്യാ രാഷ്ട്രീയ പ്ലാറ്റ്‌ഫോമിന്റെ വികസനം പ്രാദേശിക ബഹുജന ആക്ടിവിസത്തിന്റെ വളർച്ചയ്ക്ക് ഒരു പുതിയ പ്രചോദനവും മാനവും നൽകി. പ്രാദേശികവാദത്തിന്റെ പൊതു പ്രവണതയ്‌ക്കെതിരായ അന്തർനിർമ്മിത പ്രതിവിധിയായി അഖിലേന്ത്യാ രാഷ്ട്രീയത്തിന്റെ ഊന്നൽ പ്രവർത്തിച്ചു, സാമ്പത്തികവാദത്തെ നിയന്ത്രിച്ച് രാഷ്ട്രീയത്തെ നേതൃസ്ഥാനത്ത് നിലനിർത്തി. 1980-കളുടെ അവസാന പകുതിയിൽ IPF തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചപ്പോൾ, ഫ്യൂഡൽ ശക്തികളുടെ ബൂത്ത് പിടിച്ചടക്കലിനെ ചെറുത്തുതോൽപ്പിച്ച് അടിച്ചമർത്തപ്പെട്ട പാവപ്പെട്ടവർക്ക് വോട്ടവകാശം ഉറപ്പാക്കാനുള്ള കടുത്ത പോരാട്ടമായി അത് മാറി. തിരഞ്ഞെടുപ്പ് ബഹിഷ്‌കരണത്തിൽ നിന്ന് തിരഞ്ഞെടുപ്പ് പങ്കാളിത്തത്തിലേക്കുള്ള മാറ്റം അർത്ഥമാക്കുന്നത് ഒഴിവാക്കപ്പെട്ടവരുടെയും അടിച്ചമർത്തപ്പെട്ടവരുടെയും അവകാശത്തിനായുള്ള നിശ്ചയദാർഢ്യത്തോടെയുള്ള പോരാട്ടമാണ്, ബിഹാർ പോലുള്ള ഒരു സംസ്ഥാനത്ത് അത് വലിയ ഫ്യൂഡൽ തിരിച്ചടി ക്ഷണിച്ചുവരുത്തി. സ്വകാര്യ സൈന്യം നടത്തുന്ന കൂട്ടക്കൊലകൾ, നേതാക്കളെയും പ്രവർത്തകരെയും കൊലപ്പെടുത്തൽ, സംഘാടകരെ കള്ളക്കേസിൽ കുടുക്കി ദീർഘകാല തടവിന് വിധേയരാക്കി പീഡിപ്പിക്കൽ എന്നിവയെല്ലാം അതിന്റെ ഭാഗമായിരുന്നു. തെരഞ്ഞെടുപ്പിൽ പങ്കെടുക്കാനുള്ള വിപ്ലവ പ്രസ്ഥാനത്തിന്റെ അവകാശത്തെ സംരക്ഷിക്കാനുള്ള മുന്നേറ്റം തടയാൻ അവർ എല്ലാ ശ്രമങ്ങളും നടത്തി.
സഖാവ് വി.എമ്മിന്റെ നേതൃത്വത്തിൽ സിപിഐ(എംഎൽ) ഈ വെല്ലുവിളികളെ അതീവ ധീരതയോടെയും നിശ്ചയദാർഢ്യത്തോടെയും നേരിടുകയും വിപ്ലവ ജനാധിപത്യത്തിന്റെ കൊടിമരം ഉയർത്തിപ്പിടിക്കുകയും ചെയ്തു. ഫ്യൂഡൽ-ക്രിമിനൽ ശക്തികളുടെ ആധിപത്യത്തിന്റെ പ്രതികൂല സാഹചര്യങ്ങളിലും യോജിച്ച ആക്രമണങ്ങളിലും പാർട്ടിയെ നിലനിറുത്തുകയും ശക്തിപ്പെടുത്തുകയും ചെയ്തു. എന്നാൽ 1980 കളുടെ അവസാനത്തിലും 1990 കളുടെ തുടക്കത്തിലും അന്നത്തെ മദ്ധ്യ ബിഹാറിൽ (സംസ്ഥാന വിഭജനത്തിനുശേഷം ദക്ഷിണ ബിഹാർ) തിരഞ്ഞെടുപ്പ് രംഗത്തെ പാർട്ടിയുടെ ആവിർഭാവവും ഫ്യൂഡൽ പ്രത്യാക്രമണത്തെ ശക്തിപ്പെടുത്തി. രാമക്ഷേത്ര കാമ്പെയ്‌നിന്റെ മേൽ പിടിച്ചു കയറുന്ന ഹിന്ദുത്വ ബ്രിഗേഡിന്റെ ഉയർച്ച ബിഹാറിൽ പ്രകടമായ മാറ്റം കൊണ്ടുവന്നു, പോരാടുന്ന ഗ്രാമീണ ദരിദ്രർക്കും അവരുടെ പാർട്ടിയായ സി.പി.ഐ (എം.എൽ) നും എതിരായ ഫ്യൂഡൽ അക്രമം നികൃഷ്ടമായ ഫാസിസ്റ്റ് മുഖമുദ്രകൾ ആർജ്ജിക്കാൻ തുടങ്ങി. കുപ്രസിദ്ധമായ രൺവീർ സേന നടത്തിയ ആദ്യത്തെ വലിയ കൂട്ടക്കൊലയായ ഭോജ്പൂരിലെ ബഥാനി തോല കൂട്ടക്കൊലയ്ക്ക് ശേഷം, സഖാവ് വിഎം രൺവീർ സേനയുടെ സമീപനത്തിൽ കറകളഞ്ഞ വർഗ്ഗീയതയുടെ അടിയൊഴുക്കുകൾ കണ്ടെത്തി. 2002-ൽ ഗുജറാത്തിൽ നാം കണ്ട വംശഹത്യയുടെ മുന്നോടിയാണ് ബതാനി തോളയിലെ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അക്രമം.
അദ്വാനിയുടെ രഥയാത്രയും 1992 ഡിസംബർ 6-ന് അയോദ്ധ്യയിലെ ബാബറി മസ്ജിദ് തകർത്തതിന്റെ അവസാനഘട്ടവും മുതൽക്ക് സഖാവ് വി.എം, മതമൗലികവാദമോ മതഭ്രാന്തോ ലിബറലിസമോ തമ്മിലുള്ള ഏറ്റുമുട്ടലായി ആ സംഭവങ്ങളെ ഒരിക്കലും കണ്ടിട്ടില്ല. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം , ഇത് വർഗ്ഗീയ ഫാസിസവും ഭരണഘടനാ ജനാധിപത്യവും തമ്മിലുള്ള വ്യക്തമായ പോരാട്ടമായിരുന്നു. ഹിന്ദുത്വയുടെയും കോർപ്പറേറ്റ് ശക്തിയുടെയും ഒരേസമയത്തുണ്ടായ ഉയർച്ചയോടെ ജനാധിപത്യത്തിനെതിരായ ഭീഷണി രൂക്ഷമാകാൻ തുടങ്ങി; വളർന്നുവരുന്ന ഈ അപകടത്തെ സഖാവ് വിഎം സൂക്ഷ്മമായി നിരീക്ഷിക്കുകയും , ഈ പുതിയ വെല്ലുവിളി നിറഞ്ഞ ഘട്ടത്തിനായി പാർട്ടിയെ ബോധവത്കരിക്കാനും സജ്ജമാക്കാനും പരമാവധി ശ്രമിക്കുകയും ചെയ്തു. 1990 കളുടെ അവസാനത്തിൽ അടൽ ബിഹാരി വാജ്‌പേയിയുടെ ആദ്യ എൻഡിഎ സർക്കാരിന്റെ ഹ്രസ്വകാലത്തേക്ക് തിരിഞ്ഞുനോക്കുമ്പോൾ, കേന്ദ്രത്തിലെ മോദി സർക്കാരിന്റെ പത്താം വർഷത്തിൽ, അത് വളരെ സൗമ്യമായി തോന്നിയേക്കാം, മാത്രമല്ല പല രാഷ്ട്രീയ നിരീക്ഷകരും നിർമ്മിച്ച 'മിതവാദി'കളായി അവർ തെറ്റിദ്ധരിക്കപ്പെട്ടു. എന്നാൽ, വാജ്‌പേയിയുടെയും അദ്ദേഹത്തിന്റെ സർക്കാരിന്റെയും ചിത്രം കൃത്യമായി കണ്ട സഖാവ് വി എം വരാനിരിക്കുന്ന കാര്യങ്ങളുടെ രൂപത്തെക്കുറിച്ച് നമുക്ക് മുന്നറിയിപ്പ് നൽകി. ഇന്ത്യയിൽ ഫാസിസ്റ്റ് വിരുദ്ധ രാഷ്ട്രീയ പ്രചാരണം കെട്ടിപ്പടുക്കുന്നതിലായിരുന്നു അദ്ദേഹം തന്റെ അവസാന നാളുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചത്.
സഖാവ് വി.എമ്മിനെ സംബന്ധിച്ചിടത്തോളം, ജനാധിപത്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഒരിക്കലും തൽസ്ഥിതിയുമായി ഒത്തുതീർപ്പിന്റെ വിഷയമായിരുന്നില്ല, മറിച്ച് സാമൂഹികവും രാഷ്ട്രീയവുമായ പരിവർത്തനത്തിന്റെ ഒരു പ്രധാന വശമായിരുന്നു. 1980-കളുടെ അവസാനം മുതൽ, സോഷ്യലിസത്തിന്റെ സോവിയറ്റ് മാതൃകയുടെ തകർച്ചയിൽ നിന്നുള്ള പ്രധാന പാഠങ്ങൾ സഖാവ് വി.എം ഉയർത്തിക്കാട്ടുകയും കൂടുതൽ പങ്കാളിത്ത ജനാധിപത്യത്തിലൂടെയും സോഷ്യലിസ്റ്റ് സാമ്പത്തിക ചലനാത്മകതയിലൂടെയും സോഷ്യലിസ്റ്റ് പുനരുജ്ജീവനത്തിന്റെ വെല്ലുവിളിയിലേക്ക് നമ്മുടെ ശ്രദ്ധ ആകർഷിക്കുകയും ചെയ്തു. സോവിയറ്റ് യൂണിയന്റെ തകർച്ചയും ശിഥിലീകരണവും ഒരു ഏകധ്രുവ ലോകസൃഷ്ടിയുടെ നിമിഷമായി അനുഭവപ്പെട്ടപ്പോൾ യുഎസ് സാമ്രാജ്യത്വം ഈ അവസരത്തെ പൂർണ്ണമായി മുതലെടുത്തു. 1990-91 ഗൾഫ് യുദ്ധം മുതൽ, അത് ആഗോള ഭീകരതയ്‌ക്കെതിരായ യുദ്ധമായി പരിണമിച്ച 'Clash of Civilisations' എന്ന മുസ്‌ലിം വിരുദ്ധ വാചാടോപത്താൽ അടയാളപ്പെടുത്തിയ ഒരു പുതിയ യുഎസ് നേതൃത്വത്തിലുള്ള പാശ്ചാത്യ സഖ്യത്തിന് രൂപം നൽകി. ഗാസയിൽ നടന്നുകൊണ്ടിരിക്കുന്ന വംശഹത്യായുദ്ധത്തിന് ഇന്ന് ഇസ്രായേലിനുള്ള പിന്തുണയുടെ അടിത്തറയായ തീവ്ര വലതുപക്ഷ ആഗോള ഏകീകരണത്തിന്റെ സമീപകാല തരംഗവുമായി കൂടിച്ചേർന്ന സഖ്യമാണിത്.
സോവിയറ്റ് യൂണിയന്റെ തിരോധാനം ആഗോള മുതലാളിത്തത്തിന്റെ ആക്രമണോത്സുകമായ വികാസത്തേയും, ഉദാരവൽക്കരണത്തിന്റെയും സ്വകാര്യവൽക്കരണത്തിന്റെയും ആഗോളവൽക്കരണത്തിന്റെയും സംയുക്തമായ കാമ്പെയിനും അർത്ഥമാക്കുന്നു, സഖാവ് വിഎം ഈ വികാസത്തിനുള്ളിൽ പുതിയ വൈരുദ്ധ്യങ്ങളുടെയും ആഴത്തിലുള്ള പ്രതിസന്ധിയുടെയും വിത്തുകൾ കണ്ടു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ആഗോള മുതലാളിത്തത്തിന്റെ ഒന്നിലധികം പ്രതിസന്ധികളും കാലാവസ്ഥാ വ്യതിയാനം സൃഷ്ടിച്ച നാശവും അദ്ദേഹത്തെ ഉണർത്തി. ഇത് ലിബറൽ ജനാധിപത്യത്തിന്റെയും ക്ഷേമരാഷ്ട്രത്തിന്റെയും പുതിയ പ്രതിസന്ധിയിലേക്കും ആഗോളതലത്തിൽ ഫാസിസത്തിന്റെ നവീകരണത്തിലേക്കും നയിച്ചു. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ പ്രസിദ്ധീകരിച്ചതിന്റെ 150-ാം വർഷത്തിൽ സഖാവ് വി.എം ബൂർഷ്വാ ജനാധിപത്യത്തിന്റെ ഏറ്റവും മികച്ച രൂപങ്ങളുടെ അതിരുകൾ പോലും മറികടന്ന് തൊഴിലാളിവർഗ ജനാധിപത്യത്തിന്റെ രൂപങ്ങൾ പര്യവേക്ഷണം ചെയ്യാനുള്ള വെല്ലുവിളി ഉയർത്തിക്കാട്ടി, അങ്ങനെ ഭാവിയിൽ മുതലാളിത്തത്തിന്റെ പരാജയം സോഷ്യലിസത്തിന്റെ വിജയം മാത്രമല്ല, ജനാധിപത്യത്തിന്റെ കൂടി വിജയമായി കാണണം എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.


ഇന്ത്യൻ ഭരണഘടന അംഗീകരിക്കുകയും പാർലമെന്ററി ജനാധിപത്യം നിലവിൽ വരികയും ചെയ്ത സമയത്ത്, ബാബാസാഹെബ് അംബേദ്കർ പുതിയ വ്യവസ്ഥയുടെ വൈരുദ്ധ്യങ്ങളെയും പരിമിതികളെയും കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു - കേവലം വോട്ടിന്റെ സമത്വവും ആഴത്തിൽ വേരൂന്നിയ സാമൂഹികവും സാമ്പത്തികവുമായ അസമത്വവും സംഘർഷവും തമ്മിലുള്ള വൈരുദ്ധ്യം അംബേദ്കർ ചൂണ്ടിക്കാട്ടി . ഇന്ത്യയുടെ മണ്ണ് പരമ്പരാഗതമായി ജനാധിപത്യവിരുദ്ധമാണെന്നും, ആ മണ്ണിന് മുകളിൽ ജനാധിപത്യത്തിന്റെ ഒരു മേലങ്കി മാത്രമാണ് ഭരണഘടന എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. അവരുടെ സ്വന്തം സന്ദർഭങ്ങളിൽ, റാഡിക്കൽ ജനാധിപത്യവാദിയായ അംബേദ്കറും വിപ്ലവ കമ്മ്യൂണിസ്റ്റായ വി.എമ്മും ഇന്ത്യയുടെ സമൂഹത്തിലും രാഷ്ട്രീയത്തിലും ഉള്ള പൊരുത്തക്കേടുകളെയും വൈരുദ്ധ്യങ്ങളെയും സമാനമായ രീതിയിൽ അഭിസംബോധന ചെയ്യുകയും, അടിച്ചമർത്തപ്പെട്ടവരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും അവകാശങ്ങൾ പ്രചരിപ്പിക്കുന്നതിനും വിപുലീകരിക്കുന്നതിനുമുള്ള വഴികൾ തേടുകയും ചെയ്തു.
സോഷ്യലിസ്റ്റ് സാമ്പത്തിക ശാസ്ത്രവും പാർലമെന്ററി ജനാധിപത്യവും സമന്വയിപ്പിക്കാൻ സാധിക്കുമെന്ന് അംബേദ്കർ ആദ്യം പ്രതീക്ഷിച്ചിരുന്നു; സോഷ്യലിസത്തിലേക്കുള്ള ഒരു പാർലമെന്ററി പാത കണ്ടെത്തുമെന്ന മിഥ്യാധാരണയിലായിരുന്നില്ല വിഎം, ഇന്ത്യൻ ജനതയുടെ പുരോഗതിയിലേക്കുള്ള മുന്നേറ്റത്തിന് ലഭ്യമായ ഏത് ജനാധിപത്യത്തിന്റെയും സാദ്ധ്യതകൾ ഉപയോഗിക്കാനും വിപുലീകരിക്കാനും പ്രതിജ്ഞാബദ്ധനായിരുന്നു അദ്ദേഹം. ഇന്ന് ഇന്ത്യയിലെ പാർലമെന്ററി ജനാധിപത്യം ഗുരുതരമായ ഫാസിസ്റ്റ് ആക്രമണത്തെ അഭിമുഖീകരിക്കുമ്പോൾ , പുതിയ ഭരണഘടനയ്ക്കുവേണ്ടിയോ, നിലവിലുള്ള ഭരണഘടനയെയും പാർലമെന്ററി ജനാധിപത്യത്തിന്റെ വ്യവസ്ഥാപിത വാസ്തുവിദ്യയെയും സമ്പൂർണമായി അട്ടിമറിക്കാൻ വേണ്ടിയോ ഉള്ള മുറവിളി ഉയരുമ്പോൾ, സഖാവ് വി.എമ്മിന്റെ ആശയങ്ങളും സംഭാവനകളും പ്രചോദനാത്മകമായി തുടരുന്നു. ഫാസിസത്തെ പരാജയപ്പെടുത്താനും ശക്തമായ ജനാധിപത്യ ഭാവി സുരക്ഷിതമാക്കാനുമുള്ള ഇന്ത്യയുടെ പോരാട്ടത്തിൽ വഴികാട്ടികളാണ് അവ.

Thursday, 7 December 2023

 2023ലെ വോട്ടെടുപ്പിന്റെ സമാപന റൗണ്ടിൽ നിന്നുള്ള പാഠങ്ങൾ

- ദീപങ്കർ ഭട്ടാചാര്യ , ജനറൽ സെക്രട്ടറി സിപി ഐ (എം എൽ)




വംബറിൽ നടന്ന അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ഫലം മിക്കവാറും എല്ലാ അഭിപ്രായ സർവേകളും ഗ്രൗണ്ട് റിപ്പോർട്ടുകളും തെറ്റാണെന്ന് തെളിയിച്ചു. മദ്ധ്യപ്രദേശിൽ ബിജെപിയുടെ തകർപ്പൻ വിജയം പ്രവചിച്ച ചില എക്സിറ്റ് പോളുകൾ പോലും അയൽരാജ്യമായ ഛത്തീസ്ഗഡിൽ കോൺഗ്രസിന് മികച്ച ഭൂരിപക്ഷം നൽകി. രാജസ്ഥാൻ, മദ്ധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നിവിടങ്ങളിൽ ബിജെപി തൂത്തുവാരി ; ഹിമാചൽ പ്രദേശിലും കർണാടകയിലും ബിജെപിയുടെ സമീപകാല പരാജയങ്ങൾക്ക് ശേഷം അത് വലിയ ആശ്ചര്യം സൃഷ്ടിച്ചു, പതിനെട്ട് വർഷത്തെ ബിജെപി ഭരണത്തിന് ശേഷം മദ്ധ്യപ്രദേശിൽ മാറ്റത്തിനായുള്ള ജനകീയ അഭിലാഷത്തിന്റെ സൂചനകൾ നൽകുകയായിരുന്നു ഛത്തീസ്ഗഡിലെയും രാജസ്ഥാനിലെയും കോൺഗ്രസ് സർക്കാരുകൾക്കെതിരെ പ്രകടമായ ഭരണവിരുദ്ധത. ഹിമാചൽ, കർണാടക വിജയത്തിന് ശേഷം ഉയർച്ചയിലാണെന്ന് കരുതിയ കോൺഗ്രസിന് തെലങ്കാനയിൽ മാത്രമാണ് വിജയം. തെലങ്കാനയിലെ സംഭവവികാസങ്ങൾ , പുതുതായി സൃഷ്ടിക്കപ്പെട്ട ഈ സംസ്ഥാനത്തിനും ദക്ഷിണേന്ത്യയിലെ രാഷ്ട്രീയ സന്തുലിതാവസ്ഥയുടെ വലിയ പശ്ചാത്തലത്തിലും കാര്യമായ മാറ്റത്തെയാണ് അടയാളപ്പെടുത്തുന്നത്. എന്നാൽ, കോൺഗ്രസിന്റെ തെലങ്കാന വിജയം കൊണ്ട്മാത്രം മറച്ചുപിടിക്കാൻ കഴിയുന്നതല്ല കേന്ദ്രത്തിലും മൂന്ന് വലിയ സംസ്ഥാനങ്ങളിലും പടിഞ്ഞാറൻ ഇന്ത്യയിലും പാർട്ടിക്കുണ്ടായ പരാജയം .

ഈ അത്ഭുതകരമായ ഫലത്തിലേക്ക് നയിച്ച ഘടകങ്ങൾ നോക്കുന്നതിന് മുമ്പ്, ഛത്തീസ്ഗഡ്, മദ്ധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ വോട്ട് വിഹിതത്തിലെ മാറ്റങ്ങൾ നമുക്ക് സൂക്ഷ്മമായി പരിശോധിക്കാം. വോട്ട് വിഹിതത്തിന്റെ കാര്യത്തിൽ കോൺഗ്രസിന് കാര്യമായ ഇടിവുണ്ടായിട്ടില്ലെന്ന് തോന്നുന്നു - മദ്ധ്യപ്രദേശിൽ (41 മുതൽ 40.4 വരെ), ഛത്തീസ്ഗഡിൽ 0.9% (43.1 മുതൽ 42.2 വരെ) വോട്ട് വിഹിതം 0.6% കുറഞ്ഞു. രാജസ്ഥാനിൽ 0.2% വർദ്ധന (39.3 മുതൽ 39.5 വരെ). ബി.ജെ.പിയുടെ വോട്ട് വിഹിതത്തിലെ വലിയ വർദ്ധനവാണ് ഫലത്തെ നാടകീയമായി മാറ്റിയത് - മദ്ധ്യപ്രദേശിൽ 7.45% (41.1 ൽ നിന്നും 48.55 ലേക്ക്), ഛത്തീസ്ഗഢിൽ 13.27% (33 ൽ നിന്നും 46.27 ലേക്ക് ), രാജസ്ഥാനിൽ 2.9% (38.8 ൽ നിന്നും 41.7 ലേക്ക്).

പ്രത്യക്ഷത്തിൽ, ബി.ജെ.പി.യുടെ വോട്ടുവിഹിതത്തിൽ വർദ്ധനവ് സംഭവിച്ചത് മറ്റ് ബി.ജെ.പി ഇതര പാർട്ടികളെപ്പോലെ കോൺഗ്രസിന്റെ ചെലവിലല്ല. എന്നാൽ യഥാർത്ഥ സാമൂഹിക അവസ്ഥ എന്താണെന്ന് തിരഞ്ഞെടുപ്പ് മാറ്റങ്ങളിലെ കണക്കുകൾക്കപ്പുറം സൂക്ഷ്മതയോടെ നാം നോക്കേണ്ടതുണ്ട്. മദ്ധ്യപ്രദേശിലെയും ഛത്തീസ്ഗഡിലെയും രാജസ്ഥാനിലെയും കണക്കുകൾ നോക്കിയാൽ പട്ടികവർഗ്ഗവോട്ടർമാർക്ക് നിർണ്ണായക സംഖ്യാബലമുള്ള സീറ്റുകളിൽ ബി ജെ പി യേയപേക്ഷിച്ച് കോൺഗ്രസിനുള്ള ആദിവാസി പിന്തുണയിലുണ്ടായ ഇടിവ് വളരെ പ്രധാനപ്പെട്ട ഒരു മാറ്റമാണ്. മദ്ധ്യപ്രദേശിൽ നേരത്തെ ആദിവാസി മേഖലയിൽ ഉണ്ടായിരുന്ന ബി ജെ പി പ്രാതിനിധ്യം 44 ൽ നിന്ന് 76 ലേക്ക് ഉയർന്നപ്പോൾ ഛത്തീസ്ഗഡിൽ അത് 19 ൽ നിന്ന് 25 ആയി. രാജസ്ഥാനിൽ 25 സീറ്റുകളിൽ 12 ഇടത്ത് ബി ജെ പി വിജയിച്ചത് കൂടാതെ, പുതുതായി രൂപീകരിച്ച ഭാരതീയ ആദിവാസി പാർട്ടിയും രാജസ്ഥാനിൽ ഒരു ദശലക്ഷത്തിനടുത്ത് വോട്ടുകൾ നേടി, മൂന്ന് സീറ്റുകൾ അവർ വിജയിക്കുകയും, നാലിടത്ത് രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു.
ഹിമാചലിലും കർണാടകയിലും പരാജയം ഏറ്റുവാങ്ങിയ ബിജെപി മദ്ധ്യപ്രദേശ് നിലനിർത്താനും രാജസ്ഥാനും ഛത്തീസ്ഗഡും കോൺഗ്രസിൽ നിന്ന് പിടിച്ചെടുക്കാനും തീവ്രശ്രമത്തിലായിരുന്നു. തെരഞ്ഞെടുപ്പു കാലയളവിലുടനീളം രാഷ്ട്രീയ മുതലെടുപ്പ് ലക്ഷ്യം വെച്ചുള്ള ED യുടെ ഉപയോഗത്തിനും, മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനങ്ങൾ ആരോപിക്കപ്പെടുന്ന സാഹചര്യര്യത്തിൽ EC സ്വീകരിച്ച ഇരട്ടത്താപ്പിനും , തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിവിധ തലങ്ങളിലും ഘട്ടങ്ങളിലും ഭരണപരമായ കൃത്രിമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതിനും തെരഞ്ഞെടുപ്പുകൾ സാക്ഷ്യം വഹിച്ചു. എന്നാൽ, ഇന്നത്തെ ഇന്ത്യയിൽ നീതിയുക്തമായ തിരഞ്ഞെടുപ്പ് യഥാർത്ഥത്തിൽ പ്രതീക്ഷിക്കാനാത്ത അവസ്ഥയാണ്. ബിജെപി യിതര ശക്തികൾ തെരഞ്ഞെടുപ്പിൽ വിജയിക്കണമെങ്കിൽ, ഒരു തിരഞ്ഞെടുപ്പ് പ്രചാരണം ഊർജജവും ബഹുജന പങ്കാളിത്തവും സൂക്ഷ്മമായ ബൂത്ത് തല സമാഹരണവും നിറഞ്ഞ ഒരു യഥാർത്ഥ ജനകീയ പ്രസ്ഥാനമായി മാറണം. കർണ്ണാടകയിലെയും തെലങ്കാനയിലെയും വിജയിച്ച കോൺഗ്രസ് തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ ഗണ്യമായ അളവിൽ ജനകീയ ചലനാത്മകതയും ഊർജജസ്വലതയും പ്രകടമാക്കിയിരുന്നു, എന്നാൽ മദ്ധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ മികച്ച പോരാട്ടം നടത്തിയപ്പോഴും പ്രചാരണങ്ങളിൽ ഈ ചലനാത്മകതയും ഊർജ്ജവും ഇല്ലായിരുന്നു.

കർണ്ണാടകയിൽ ബൊമ്മൈയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ അഴിമതിയും സർവതല പരാജയവും തുറന്നുകാട്ടിയാണ് കോൺഗ്രസ് വിജയിച്ചത്. എന്നാൽ കർണ്ണാടകയിൽ നിന്ന് പാഠം ഉൾക്കൊണ്ട്, മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ തന്റെ സർക്കാരിന്റെ പ്രധാന പദ്ധതികളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് വ്യക്തിഗത പ്രചാരണം നടത്തിയപ്പോഴും നിരവധി മന്ത്രിമാരെയും എംപിമാരെയും എം‌എൽ‌എ സ്ഥാനാർത്ഥികളായി നിർത്തി ഭരണവിരുദ്ധ ഘടകത്തെ ഇല്ലാതാക്കാൻ മദ്ധ്യപ്രദേശിലെ ബി.ജെ.പി ശ്രമിച്ചു. കോൺഗ്രസിന്റെ വാഗ്ദാനങ്ങളെ എതിർക്കാൻ ബിജെപിയും സമാനമായ വാഗ്ദാനങ്ങൾ നൽകുകയും അവയെ 'മോദിയുടെ ഗ്യാരണ്ടി' എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. മോദി ആരാധനയുടെ സംയോജനവും 'ഗുണഭോക്താക്കളെ' ആശ്രിതരായ അടിമ വോട്ടർമാരാക്കി മാറ്റാൻ ലക്ഷ്യമിട്ടുള്ള ടാർഗെറ്റഡ് ഡയറക്‌ട് ട്രാൻസ്ഫർ അധിഷ്ഠിത 'വെൽഫെയർ ഇക്കണോമിക്‌സിന്റെ' മാതൃകയും വർഗ്ഗീയ ധ്രുവീകരണത്തിനും അക്രമാസക്തമായ ഹിന്ദുത്വത്തിനും വീണ്ടും ഒരു പൂരകമായി പ്രവർത്തിച്ചതായി തോന്നുന്നു. ഈ വർഷം ആദ്യം യുപി തെരഞ്ഞെടുപ്പുകളിലും ഇപ്പോൾ മദ്ധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ എന്നിവിടങ്ങളിലും ബിജെപി ഈ ഫോർമുല വിജയകരമായി പ്രയോഗിച്ചു.

ശ്രദ്ധേയമായ കർണാടക വിജയത്തിന്റെ പശ്ചാത്തലത്തിൽ, കോൺഗ്രസ് മുഖ്യമായി രണ്ട് വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു - അദാനി-മോദി അവിശുദ്ധ ബന്ധം, ജാതി സെൻസസ് എന്നിവയായിരുന്നു അവ. ജാതി സെൻസസ്, വിപുലീകരിച്ച സംവരണം എന്നിവയുടെ വക്താക്കൾ ആയി ഒരിക്കലും മുൻപ് അറിയപ്പെട്ടിട്ടില്ലാത്ത കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം, ഒബിസി പ്രാതിനിധ്യത്തിലും ജാതി സെൻസസിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് സ്വാഗതാർഹമായ ഒരു പുതിയ ദിശയാണ്, എന്നാൽ ഈ സന്ദേശം മുഴുവൻ സംഘടനകളിലേക്കും വ്യാപിക്കുകയും അതിന്റെ അവിഭാജ്യ ഘടകമായി മാറുകയും ചെയ്യുന്ന രാഷ്ട്രീയ ആവിഷ്കാരം ഉണ്ടായില്ല. കോൺഗ്രസിന്റെ കേന്ദ്ര നേതാക്കൾ ഈ വിഷയം ഉന്നയിച്ചപ്പോൾ, മദ്ധ്യപ്രദേശിൽ കമൽനാഥ് ഹിന്ദു രാഷ്ട്രത്തിന്റെ വക്താവ് ബാഗേശ്വർ ബാബയുടെ (ധീരേന്ദ്ര ശാസ്ത്രി) അനുഗ്രഹം തേടുന്ന തിരക്കിലായിരുന്നു. അതുപോലെ അദാനി-മോദി കൂട്ടുകെട്ടിന്റെ പ്രശ്നം കേവലം സ്ഥാപനവൽക്കരിച്ച അഴിമതിയെ പ്രതിനിധീകരിക്കുന്ന ഒന്നല്ല, അത് കോർപ്പറേറ്റ് ആക്രമണത്തിന്റെ ഏറ്റവും നികൃഷ്ടമായ മുഖത്തെ പ്രതിനിധീകരിക്കുന്നു. കർഷക പ്രസ്ഥാനം ഈ ധിക്കാരപരമായ കോർപ്പറേറ്റ് ശക്തിയെ വിജയകരമായി വെല്ലുവിളിച്ചു, മോദി-അദാനി അവിശുദ്ധ കൂട്ടുകെട്ടിനെതിരായ ഏതൊരു ഫലപ്രദമായ രാഷ്ട്രീയ കാമ്പെയ്‌നും ജനങ്ങളുടെ ക്ഷേമത്തിനും ഇന്ത്യയുടെ അവകാശങ്ങൾക്കും വേണ്ടിയുള്ള ഇന്ത്യയുടെ സാമ്പത്തിക നയം പുനഃക്രമീകരിക്കുന്നതിന് സമ്പത്തിന്റെ യഥാർത്ഥ ഉൽപ്പാദകരായ കർഷകരുടെയും തൊഴിലാളികളുടെയും വർദ്ധിച്ചുവരുന്ന ഐക്യവുമായി ജൈവ ബന്ധം സ്ഥാപിക്കേണ്ടതുണ്ട്.

ഈ തിരഞ്ഞെടുപ്പുകളിലെ കോൺഗ്രസ് പ്രചാരണത്തിന്റെ മറ്റൊരു പ്രധാന ദൗർബല്യം, INDIA സഖ്യത്തിന്റെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്താനുള്ള ഇച്ഛാശക്തിയോ പദ്ധതിയോ ഇല്ലെന്നതാണ്. നേരെമറിച്ച്, മദ്ധ്യപ്രദേശിൽ കോൺഗ്രസും സമാജ്‌വാദി പാർട്ടിയും തമ്മിൽ നടന്ന തികച്ചും അനാവശ്യമായ വാക്പോരാണു നാം കണ്ടത്. തെലങ്കാനയിൽ, ബിആർഎസ് സർക്കാരിനെതിരെ കുമിഞ്ഞുകൂടിയ ഭരണവിരുദ്ധതയെ കോൺഗ്രസ് ഫലപ്രദമായി വഴിതിരിച്ചുവിട്ടു, എന്നാൽ, ബിജെപിയും തങ്ങളുടെ വോട്ട് വിഹിതം 7% ൽ നിന്ന് 13.9% ആയി വര്ധിപ്പിക്കുന്നതിലും, സീറ്റ് നില 1 ൽ നിന്നും 8 ആയി മെച്ചപ്പെടുത്തുന്നതിലും വിജയിച്ചുവെന്ന് നാം ഓർക്കണം. ഇടതുപക്ഷം, എസ്പി, പുതുതായി രൂപീകരിച്ച ഭാരതീയ ആദിവാസി പാർട്ടി എന്നിവരുമായി സീറ്റ് ക്രമീകരണം നടത്താനും പ്രചാരണത്തിൽ INDIA സഖ്യത്തിന്റെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്താനുമുള്ള ഗൗരവമായ ഏതൊരു ശ്രമവും തെലങ്കനായിലേതുപോലെ എല്ലാ സംസ്ഥാനങ്ങളിലും കാര്യമായ വ്യത്യാസങ്ങൾ സൃഷ്ടിക്കുകയും കോൺഗ്രസിന്റെ പ്രാതിനിധ്യം കൂടുതൽ മെച്ചപ്പെടുത്തുകയും ചെയ്യുമായിരുന്നു.

ഇന്ത്യയുടെ തിരഞ്ഞെടുപ്പ് ഫലങ്ങളിൽ പലപ്പോഴും വടക്ക്-തെക്ക് വിഭജനം ഉണ്ടായിട്ടുണ്ട്, പ്രത്യേകിച്ച് 1977-ലെ അടിയന്തരാവസ്ഥയ്ക്ക് ശേഷമുള്ള തെരഞ്ഞെടുപ്പിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ചപ്പോൾ പോലും ഉത്തരേന്ത്യയിൽ നിന്ന് കോൺഗ്രസ് തുടച്ചുനീക്കപ്പെട്ടപ്പോൾ ഒരു വലിയ വൈരുദ്ധ്യത്തിന് നാം സാക്ഷ്യം വഹിച്ചു. ദക്ഷിണേന്ത്യയിൽ ബി.ജെ.പിയുടെ വാതിലുകൾ അടയ്‌ക്കപ്പെടുന്നത് പതിറ്റാണ്ടുകളായി ഇന്ത്യയിൽ ആധിപത്യം സ്ഥാപിക്കാനുള്ള ബി.ജെ.പിയുടെ അഭിലാഷങ്ങൾക്ക് കനത്ത പ്രഹരമാണ് നൽകുന്നത്, എന്നാൽ 2024 ലെ പാർട്ടിയുടെ നിർണായക പരാജയം വിന്ധ്യന് വടക്ക് ഉണ്ടാക്കിയെടുക്കേണ്ടതുണ്ട്. മിസോറാമിൽ, എൻഡിഎ യുടെ ഭാഗമായ എം എൻ എഫിനെ-അനുയോജ്യമായ വിധത്തിൽ അധികാരത്തിൽ നിന്ന് പുറത്താക്കിക്കൊണ്ട് ZPM തെരഞ്ഞെടുപ്പിൽ തൂത്തുവാരി; എന്നാൽ ഇവിടെയും ബിജെപി അതിന്റെ പ്രാതിനിധ്യം 1 ൽ നിന്ന് 2 ആയി ഉയർത്തിയപ്പോൾ, കോൺഗ്രസിന്റേത് 5 ൽ നിന്ന് 1 ആയി കുറയുകയായിരുന്നു.
2023-ലെ തെരഞ്ഞെടുപ്പിന്റെ സമാപന റൗണ്ട് തീർച്ചയായും ബി.ജെ.പിക്ക് വലിയ ആത്മവിശ്വാസം നൽകുന്നതാണ്, 2024-ൽ 'ഹാട്രിക്' നേടുമെന്ന് മോദി ഭരണം ഇതിനകം തന്നെ സംസാരിച്ചു തുടങ്ങിയിരിക്കുന്നു. ഇത് മനഃശാസ്ത്രപരമായ യുദ്ധമല്ലാതെ മറ്റൊന്നുമല്ല. മദ്ധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ, തെലങ്കാന എന്നീ നാല് സംസ്ഥാനങ്ങളിലെ നിയമസഭാ ഫലങ്ങൾ ലോക്‌സഭയിൽ കാണുകയാണെങ്കിൽ, 2019 ലെ അവരുടെ അംഗബലം 6-ൽ നിന്ന് 28-ലേക്ക് കോൺഗ്രസ് മെച്ചപ്പെടുകയും ബിജെപി 65-ൽ നിന്ന് 46-ലേക്ക് കുറയുകയും ചെയ്യുന്നു എന്നതാണ് വസ്തുത. ​​നിയമസഭാ തെരഞ്ഞെടുപ്പുകൾ തീർച്ചയായും 2024-ലെ ഫലം ബി.ജെ.പിക്ക് അനുകൂലമായി മാറുന്ന സാഹചര്യം ഉണ്ടാക്കിയിട്ടില്ല. നമ്മൾ ശരിയായ പാഠങ്ങൾ പഠിച്ചാൽ 2024-ൽ ബി.ജെ.പിയെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ ഇപ്പോഴും തികച്ചും സാദ്ധ്യമാണ്. ഇനിയും കാലതാമസം വരുത്താതെ, 2024-ലെ നിർണായക വിജയത്തിലേക്ക് ജനങ്ങളെ ഉത്തേജിപ്പിക്കുന്നതിന് ഇന്നത്തെ കാതലായ വിഷയങ്ങളിൽ ഊർജ്ജസ്വലമായ ജനകീയ കാമ്പയിൻ ആരംഭിക്കുകയും ചെയ്യുക .