Friday 28 October 2011

ലിബിയയുടെ 'വിമോചനം'; അറബ് വസന്തവും അമേരിക്കന്‍ ശിശിരവും നേരിടുന്ന വെല്ലുവിളികള്‍


  
ലിബിയയുടെ 'വിമോചനം':
അറബ് വസന്തവും  അമേരിക്കന്‍ ശിശിരവും നേരിടുന്ന വെല്ലുവിളികള്‍

2006 ഇല്‍ ഇറാഖ് , 2011 ഇല്‍ ലിബിയ. സദ്ദാം ഹുസ്സെയിന്റെ വികൃതമാക്കപ്പെട്ട മൃത ദേഹം ഒരു ട്രോപി പോലെ പ്രദര്‍ശിപ്പിച്ചു കൊണ്ടായിരുന്നു
 2006  ഇല്‍ ബുഷ്‌ ഭരണകൂടം ഇറാഖ് അധിനിവേശത്തെ ആഘോഷിച്ചത്. ലിബിയയുടെ 'വിമോചന'വും അത് പോലെ ആണ് ഇപ്പോള്‍ അമേരിക്ക ആഘോഷിക്കുന്നത്. ലിബിയയുടെ സ്ഥാന ഭ്രഷ്ടനാക്കപ്പെട്ട ഭരണാധികാരി മുഅമര്‍ ഗദ്ദാഫി യെ  നിഷ്കരുണം ആയി  വധിച്ച വാര്‍ത്ത 20 -11 -2011 നു  ലോകം അറിയുന്നു. സദ്ദാമിന്റെ കാര്യത്തില്‍ സംഭവിച്ചത് പോലെ  ഒരു വിചാരണയുടെ പ്രഹസനം പോലും ഇല്ലാതെയാണ് ഗദ്ദാഫിയെ ജീവനോടെ പിടികൂടി പച്ചയ്ക്ക് കൊല ചെയ്ത ശേഷം മിസ്രാതാ നഗരത്തിലെ ഒരു ഷോപ്പിംഗ്‌ സെന്ററില്‍ ചോരയൊലിക്കുന്ന മൃതദേഹം പ്രദര്‍ശനത്തിനു വെച്ചത്. ഇതേ സമയത്ത്  ഗദ്ദാഫി ഭരണകൂടത്തിന്റെ  അവസാനത്തെ ചെറുത്തുനില്‍പ്പ്‌ നഗരം ആയ സ്ട്രയിറ്റ് ഇല്‍ വെച്ച് അദ്ദേഹത്തിന്‍റെ പുത്രന്‍ മുതാസിം നെയും പിടികൂടി വധിച്ചു. ലിബിയയുടെ 'വിമോചന' ത്തെ ഒബാമാ ഭരണകൂടവും നാറ്റോ യും സ്വാഗതം ചെയ്യാന്‍ ഒട്ടും താമസിച്ചില്ല. ലിബിയന്‍ തെരുവുകളില്‍ ലിബിയയുടെ പതാകയോടൊപ്പം അമേരിക്കയുടെയും ഫ്രാന്‍സിന്റെയും കൊടികള്‍ പാറിപ്പറക്കുന്നത് കാണാമായിരുന്നു.
ഇത് തീര്‍ച്ചയായും ചരിത്രത്തിലെ ഒരു വിരോധാഭാസം ആണ്. ഒരു വശത്ത് , മുപ്പതു വര്‍ഷങ്ങള്‍ നീണ്ടുനിന്ന ഹൊസ്നി മുബാറക് ഭരണത്തെ മുട്ട് കുത്തിച്ച ശേഷം അറബ് വസന്തത്തിന്റെ അലകള്‍ വാള്‍ സ്ട്രീറ്റ് ഉപരോധ സമരത്തിന്റെ രൂപത്തില്‍ അമേരിക്കന്‍  മണ്ണില്‍ പോലും എത്തിയിരിക്കുമ്പോള്‍, മറുവശത്ത്  തങ്ങളുടെ തന്ത്രപരമായ ലക്ഷ്യങ്ങള്‍ നേടാനും കണക്കുകൂട്ടലുകള്‍ വിജയിപ്പിക്കാനും അറബ് വസന്തം ഉണ്ടാക്കിയ ചുറ്റുപാടുകള്‍  എങ്ങിനെ മുതല്ക്കൂട്ടാക്കാം എന്നാണു യു എസ് - നാറ്റോ സൈനിക നീക്കങ്ങള്‍ നോക്കുന്നത് .
 ഇറാഖ് നെക്കാളും തന്ത്ര പ്രാധാന്യം ഒട്ടും കുറഞ്ഞ രാജ്യമല്ല ലിബിയ; ഇരു രാജ്യങ്ങളും ഭൂമിശാസ്ത്രപരം ആയി ആഫ്രിക്കയുടെ കവാടം പോലുള്ള സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്.  രണ്ടിടത്തും എണ്ണ നിക്ഷേപങ്ങള്‍ ധാരാളം ഉണ്ട് .അതിനാല്‍,  മധ്യ പൌരസ്ത്യ ദേശത്തെയും ആഫ്രിക്കയിലെയും പരമാധികാര സര്‍ക്കാരുകളെ അട്ടിമറിക്കാന്‍ വേണ്ടി യു എസ്സിനും നാറ്റോ യ്ക്കും സൗകര്യം നല്കുംവിധത്ത്തിലായിരിക്കും സദ്ദാമിനു  ശേഷം ഉള്ള ഇറാഖില്‍  എന്ന പോലെ ഗദ്ദാഫിയ്ക്ക് ശേഷം ഉള്ള ലിബിയയിലും ഭരണ മാറ്റത്തിന് അമേരിക്കയും നാറ്റോയും മേല്‍നോട്ടം വഹിക്കുക.  അടുത്ത ചില വര്‍ഷങ്ങളില്‍ ലിബിയയിലെ ഗദ്ദാഫി ഭരണത്തിനു ജനങ്ങള്‍ക്കിടയിലെ  വിശ്വാസ്യത കുറച്ചൊക്കെ കൈമോശം വന്നിരുന്നു എന്ന വസ്തുത നിഷേധിക്കാനാവില്ല. ഇറാഖില്‍ സദ്ദാം ഭരണകൂടത്തിനു സംഭവിച്ച തുപോലുള്ള ഒരു ഇടിവ് ഗദ്ദാഫിയ്ക്കനുകൂലമായ പിന്തുണയുടെ കാര്യത്തിലും ഉണ്ടായിരുന്നു.

  1970 കളിലും 1980 കളിലും ലിബിയയെ ഒരു ആധുനിക രാഷ്ട്രം ആയി കെട്ടിപ്പടുക്കുന്നതില്‍  ഗദ്ദാഫി നല്‍കിയ നേതൃത്വം എടുത്തു പറയത്തക്കതാണ് .ബ്രിട്ടന്റെ മുന്‍ കോളനി ആയിരുന്ന ലിബിയ   ഒരു സ്വതന്ത്ര ആധുനിക രാഷ്ട്രം ആക്കി പരിവര്ത്തിപ്പിക്കാനുള്ള പ്രയത്നങ്ങളുടെ ഭാഗമായി ഗദ്ദാഫി എണ്ണ ഉല്‍പ്പാദനത്തില്‍ അധിഷ്ടിതമായ സമ്പദ് വ്യവസ്ഥ  ദേശസാല്‍ക്കരിച്ചു.  വര്‍ണ്ണ വിവേചന വിരുദ്ധവും കൊളോനിയല്‍ വിരുദ്ധവും ആയ പോരാട്ടങ്ങള്‍ നടത്തിയ ആഫ്രിക്കന്‍ ജനതയെ സഹായിക്കുന്നതോടൊപ്പം പലസ്തീന്‍കാര്‍  ഇസ്രേലി   സയനിസ്ടുകള്‍ക്കെതിരെ  നടത്തിപ്പോന്ന ചെറുത്തുനില്പ്പിനെയും  ഗദ്ദാഫി ഭരണകൂടം പൂര്‍ണമായും പിന്തുണച്ചു. എന്നാല്‍ കാലക്രമത്തില്‍ ഒരു സ്വേചാധിപതി എന്ന ചീത്ത പ്രതിച്ചായയും ഗദ്ദാഫി നേടിയെടുത്തു.  1988 ഇലെ 
ലോക്കര്ബീ ബോംബിംഗ്  സംഭവത്തില്‍ ഗദ്ദാഫിയുടെ മേല്‍ തെറ്റായി കുറ്റം ആരോപിക്കപ്പെട്ടതിനെത്തുടര്‍ന്നു ലിബിയക്കെതിരെ സാമ്പത്തിക ഉപരോധം
ഏര്പ്പെടുത്തിയതിന്റെ ഫലമായി രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തകരാറിലായി. അതിനിടെ USSR ന്റെ തകര്ച്ചയും പിന്നീട് അഫ്ഗാനിസ്ഥാനിലും ഇറാഖിലും  അമേരിക്കന് നേതൃത്വത്തില് അധിനിവേശ യുദ്ധം അടിച്ചേല്പ്പിക്കപ്പെട്ടതും മൂലം , സ്വന്തം രക്ഷ ഉറപ്പു വരുത്താന് നല്ല മാര്ഗ്ഗം ബ്രിട്ടനും മറ്റു പാശ്ചാത്യ ശക്തികളുമായി കൂടുതല് ഇണക്കത്തോടെ പ്രവര്ത്തിക്കുകയാണെന്ന  മിഥ്യാധാരണ ഗദ്ദാഫിയ്ക്ക് ഉണ്ടായി.

 
യു എസ് ആകട്ടെ ഒരു വശത്ത് അഫ്ഗാനിസ്ഥാനിലും ഇറാക്കിലും നടത്തിയ സൈനിക അധിനിവേശത്തിന്റെ വിപരീത ഫലങ്ങള്‍ നിമിത്തവും
 മറു വശത്ത്  സ്വന്തം മണ്ണില്‍ അതീവ ഗുരുതരം ആയ സാമ്പത്തിക മാന്ദ്യത്തിന്റെ പ്രത്യാഘാതങ്ങള്‍ നേരിടുന്നത്  മൂലവും അതിന്റെ ആഗോള മേധാവിത്വ ത്തിനുള്ള ശ്രമങ്ങള്‍ ഫലപ്രദമായി മുന്നോട്ടു നീക്കാനായി പുതിയ അടവുകള്‍ പരീക്ഷിക്കുകയാണ്. അറബ് വസന്തം സൃഷ്ട്ടിച്ച പതിയ സാഹചര്യത്തെ സമര്‍ത്ഥമായി തങ്ങള്‍ക്കു അനുകൂലമാക്കുക എന്ന അടവാണ് യു എസ് ഇപ്പോള്‍ പരീക്ഷിക്കുന്നത്.മധ്യ പൌരസ്ത്യ രാജ്യങ്ങളിലെ സ്വേച്ചാധിപതികള്‍ ആയ ഭരണ കര്‍ത്താക്കള്‍ക്കെതിരെ ഉണരുന്ന ജനവികാരത്തെ ചൂഷണം ചെയ്തു അവരെ സ്ഥാന ഭ്രാഷ്ടരാക്കാന്‍ ഇടപെടുകയും തല്‍ഫലമായി ഉണ്ടാവുന്ന  ഭരണ പരിവര്‍ത്തനത്തില്‍ രാഷ്ട്രീയവും സാമ്പത്തികവും ആയി യു എസ് സ്വാധീനം ഉറപ്പിക്കുകയും ചെയ്യുക എന്ന അടവാണ് ഇത്. എണ്ണയും ഭൂമി ഉള്‍പ്പെടെയുള്ള പ്രകൃതി വിഭവങ്ങളും സ്വന്തം നിയന്ത്രണത്തില്‍ കൊണ്ടുവരുന്നതിന് പുറമേ, ചൈനയ്ക്കു ആഫ്രിക്കയില്‍ വര്‍ധിച്ചു വരുന്ന സാമ്പത്തിക സ്വാധീനത്തിന് തടയിടല്‍ കൂടിയാണ് അമേരിക്ക ലക്ഷ്യമിടുന്നത്. യു എസ് ലോകത്തെമ്പാടും സൈനിക സ്വാധീനം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍  ആഫ്രിക്കന്‍ രാജ്യങ്ങളില്‍  അധോഘടനകള്‍ വികസിപ്പിക്കാനുള്ള  ഒട്ടനേകം സാമ്പത്തിക സംരംഭങ്ങളില്‍ ചൈനയുടെ പങ്കാളിത്തം ഏറി വരികയാണെന്ന് ഏവര്‍ക്കും അറിയാവുന്നതാണ്. ലിബിയന്‍ 'വിമോചനം' തീര്‍ച്ചയായും അമേരിക്കയെ ആഫ്രിക്കയ്ക്ക്‌ പിന്നാലെയുള്ള ഓട്ടത്തിനു പ്രേരിപ്പിക്കും.ആഫ്രിക്കയിലെ 54 രാജ്യങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി 
AFRICOM എന്ന പേരില് ഏകീകൃതമായ ഒരു സൈനിക കമാണ്ട് രൂപീകരിച്ചത് രണ്ടാം ബുഷ്‌  ഭരണകൂടം ആയിരുന്നു. 2008 ഒക്ടോബര്‍ ൧ മുതല്‍  പൂര്‍ണമായും പ്രവര്‍ത്തന സജ്ജം ആയ AFRICOM,   'അമേരിക്കന് താല്പ്പര്യങ്ങല്ക്കെതിരെയോ അതിന്റെ സഖ്യ ശക്തികള്ക്കെതിരെയോ  ആഫ്രിക്കന് ഭൂഖന്ധത്തിലെ രാജ്യങ്ങള്ക്കിടയില് നിന്നോ വ്യക്തികള്ക്കിടയില് നിന്നോ ഉണ്ടാവുന്ന രാജ്യാന്തര സ്വഭാവമുള്ള വെല്ലുവിളികളെ ഫലപ്രദമായി എതിര്ത്തു തോല്പ്പിക്കുന്നതിനു  വേണ്ടിയാണ്' എന്ന് പറയുന്നുണ്ട് . ലിബിയ നിയന്ത്രണത്തില്‍ ആയതിനു പുറമേ , കോങ്ഗോ , ഉഗാണ്ടാ, ഇയ്യിടെ വിഭജിക്കപ്പെട്ട സുഡാന്‍, എന്നിവയുള്‍പ്പെടെ ഒട്ടനേകം ആഫ്രിക്കന്‍ രാജ്യങ്ങളില്‍  'മനുഷ്യത്വപരം  ആയ  പരിഗണനകള്‍' മുന്‍ നിര്‍ത്തിയോ,  'സമാധാനപുനസ്ഥാപനം' എന്ന ദൌത്യം ഏറ്റെടുത്തുകൊണ്ടോ അമേരിക്ക അതിന്റെ സൈനിക  സാന്നിധ്യം വര്‍ധിപ്പിച്ചിട്ടുണ്ട്.

 അറബ് വസന്തവും അമേരിക്കന്‍ ശിശിരവും ഉയര്‍ത്തിയ സ്പിരിറ്റിന്  ഒരേ അളവില്‍ നേര്‍ക്കുനേര്‍ ഭീഷണി ഉയര്‍ത്തുന്നതാണ് യു എസ് - നാറ്റോ സഖ്യത്തിന്റെ  പുതിയ  പദ്ധതികള്‍. അറബ് ജനത അവരുടെ രാജ്യങ്ങളില്‍ പരമാധികാര ഭരണകൂടങ്ങളും ജനാധിപത്യവും നിലനിന്നു കാണാന്‍  ആഗ്രഹിക്കുമ്പോള്‍, ലോകത്തെമ്പാടും അമേരിക്ക നടത്തുന്ന അധിനിവേശങ്ങള്‍ക്കും  സൈനിക താവളങ്ങള്‍ക്കും എതിരെയും, കോര്‍പ്പറേറ്റ് ദുരാഗ്രഹത്തിനും കൊള്ളയ്ക്കും എതിരെയും ആണ് വാള്‍ സ്ട്രീറ്റ് പിടിക്കല്‍ സമരത്തില്‍ അമേരിക്കയിലെ ജനങ്ങള്‍ അണി ചേര്‍ന്നിരിക്കുന്നത്.  ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും വാള്‍ സ്ട്രീറ്റിനെ കരകയറ്റാന്‍ വേണ്ടി ഭരണകൂടം തൊഴിലാളികളുടെയും സാധാരണക്കാരുടെയും താല്‍പ്പര്യങ്ങള്‍  എഴുതി തള്ളിയതിനെയും അധിക സാമ്പത്തിക ഭാരം അടിചെല്പ്പിച്ചതിനെയും മാത്രമല്ലാ വാള്‍ സ്ട്രീറ്റ് പ്രതിഷേധം ചോദ്യം ചെയ്യുന്നത്; മറിച്ച് ലോകമെങ്ങും അമേരിക്ക നടത്തുന്ന  അധിനിവേശ  യുദ്ധങ്ങളുടെ  സാമ്പത്തിക ഭാരം കൊണ്ട് തകരുന്ന സാമ്രാജ്യത്തെ ചുമക്കാനും താങ്ങിനിര്ത്താനും അമേരിക്കന് ജനതയെ കിട്ടില്ലെന്ന മുന്നറിയിപ്പുകൂടി വാള് സ്ട്രീറ്റ് പ്രക്ഷോഭം നല്കുന്നുണ്ട്. അതിനാല്‍ വാള്‍ സ്ട്രീറ്റ് പ്രക്ഷോഭത്തിന്റെ  സ്പിരിറ്റ് സാമ്പത്തിക സിരാകേന്ദ്രമായ വാള്‍ സ്ട്രീട്ടിനു എതിരെ എന്നതിലുപരി  പെന്റഗണിനു  എതിരെ കൂടി ആണെന്ന് കാണാം . എന്നാല്‍ സാമ്പത്തിക പ്രതി സന്ധിയില്‍ ഉഴലുന്ന അമേരിക്കന്‍ ജനതയുടെ കടുത്ത നൈരാശ്യത്ത്തിനും അസംതൃപ്തിക്കും ഇടയിലും ഒബാമാ ഭരണകൂടം അമേരിക്കന്‍ യുദ്ധവെറിയെ  ഇന്ധനം നല്കി ആളിക്കത്തിക്കാന്‍ ശ്രമിക്കുകയാണ്. അതിനാല്‍ അറബ് വസന്തിനും അമേരിക്കന് ശിശിരത്തിനും പിന്നില്‍ പ്രവര്ത്തിച്ച ജനാധിപത്യത്തിനുള്ള അഭിനിവേശങ്ങള്‍ യു എസ്‌ സാമ്രാജ്യത്വത്തിന്റെ ലോകമേധാവിത്വത്തിന്നയുള്ള പദ്ധതികളെ ആകമാനം ചോദ്യം ചെയ്യുന്നതിലേക്ക് വികസിക്കെണ്ടാതുണ്ട്.

No comments:

Post a Comment