Thursday 5 December 2019


അയോധ്യാ  വിധി
നിയമയുദ്ധത്തിൽ മതേതര ഇന്ത്യയുടെ തോൽവി  ;
എങ്കിലും , ഈ പോരാട്ടത്തിൽ നമുക്ക് ജയിച്ചേ പറ്റൂ

പതിനാറാം നൂറ്റാണ്ടു മുതൽ അയോധ്യയിൽ സ്ഥിതിചെയ്തിരുന്ന ബാബരി മസ്ജിദ് ഇരുപത്തേഴു വർഷങ്ങൾ മുൻപ് പച്ചപ്പകൽവെളിച്ചത്തിൽ  തകർക്കുന്നതിന്റെ നടുക്കുന്ന കാഴ്ച   ഇന്ത്യ കണ്ടപ്പോൾ കൃത്യസ്ഥലത്തു നേരിട്ട് എത്തിയോ,  മറ്റ് തരത്തിലോ  ആ  സംഘടിത ക്രിമിനൽ കൃത്യത്തിന് തുറന്ന പ്രോൽസാഹനം  നൽകാൻ ബി ജെ പി യുടെ മുതിർന്ന നേതാക്കൾ ആയ എൽ കെ അഡ്വാനി, മുരളി മനോഹർ ജോഷി ,ഉമാ ഭാരതി എന്നിവരും അന്ന് യു പി  സംസ്ഥാന ഭരണത്തിന്റെ ചുക്കാൻ പിടിച്ച ബി ജെ പി നേതാവ് കല്യാൺ സിങ്ങും അടക്കം ഉള്ളവർ ഒരു മടിയും കാട്ടിയിരുന്നി ല്ല.  പള്ളി തകർക്കുന്നതിന്റെ ദൃശ്യങ്ങൾ ടെലിവിഷനിലൂടെ ലൈവ് ആയി രാജ്യമാകെ കണ്ടുകൊണ്ടിരുന്നപ്പോൾ പോലീസ് വേറെയെങ്ങോട്ടോ നോക്കുകയായിരുന്നു.  മുഗൾ ചക്രവർത്തിയായിരുന്ന ബാബർ നിർമ്മിച്ച പള്ളി നിന്നിരുന്ന അതേ  സ്ഥലത്തു് ആണ് രാമന്റെ ജനനം നടന്നതെന്ന് അവകാശപ്പെടുകയും, പള്ളി പൊളിച്ചു നീക്കി തൽസ്ഥാനത്ത്  വലിയ ഒരു രാമക്ഷേത്രം പണിയാൻ ആഹ്വാനം ചെയ്യുകയും ചെയ്യുന്ന  വിദ്വേഷലിപ്തവും സംഘർഷഭരിതവുമായ   ഒരു കാംപെയിനിന്റെ  പരിണിതിയായിരുന്നു അത്.   

ഹിംസാത്മകമായ ബാബ്‌റി ധ്വംസനം നടന്നു ഇരുപത്തേഴു വർഷങ്ങൾ പിന്നിട്ടിട്ടും അതിലെ കുറ്റവാളികളെ ഇനിയും നിയമത്തിനു മുന്നിൽ എത്തിക്കാൻ കഴിഞ്ഞിട്ടില്ല. എന്നാൽ, 1990 കളുടെ തുടക്കം മുതൽ ഇടയ്ക്കൊക്കെ അധികാരത്തിൽ ഇരുന്ന ആ സംഘം പിൽക്കാലത്ത് അധികാരത്തിൽ പിടി മുറുക്കിയതിനു ശേഷം രാജ്യത്തിലെ പരമോന്നത നീതി പീഠം അവർക്ക് അനുകൂലമായ വിധി പുറപ്പെടുവിച്ചിരുന്നു. പള്ളി നിന്ന സ്ഥലത്തു രാമക്ഷേത്രം പണിയാനും, പുതിയ മസ്ജിദ് പണിയാൻ വേറെ സ്ഥലം നഷ്ടപരിഹാരം എന്ന നിലയിൽ അനുവദിച്ചുകൊടുക്കാനും ആണ് സുപ്രീം കോടതി ഉത്തരവിട്ടത്.

1992 ഡിസംബറിൽ നടന്ന  ബാബരി മസ്ജിദ് പൊളിക്കൽ നമ്മെയെല്ലാം ഞെട്ടിച്ച ഒരു സംഭവമായിരുന്നുവെങ്കിൽ , 2019 നവംബറിൽ ഉണ്ടായ സുപ്രീം കോടതിവിധി അതിനേക്കാൾ ആശ്ചര്യവും ഞെട്ടലും ഉണ്ടാക്കുന്നതായിരുന്നു. 1992 ഡിസംബറിലേത് സുപ്രീം കോടതിയുത്തരവിനെ പരസ്യമായി വെല്ലുവിളിച്ചുകൊണ്ട് വലിയ ഒരു ആൾക്കൂട്ടം നടത്തിയ തെമ്മാടിത്തം ആയിരുന്നുവെങ്കിൽ ,ഇപ്പോൾ ഉണ്ടായിരിക്കുന്നത് സുപ്രീം കോടതിയിലെ അഞ്ചു മുതിർന്ന ന്യായാധിപർ ചേർന്ന് നീതിയുടെ  അടിസ്ഥാനതത്വങ്ങളെത്തന്നെ അട്ടിമറിച്ച ഒരു പ്രവൃത്തി ആണ്.  ന്യായാധിപർ വസ്തുതകളും നിയമതത്വങ്ങളും സവിസ്തരം പരിശോധിക്കുകയും പ്രതിപാദിക്കുകയും ചെയ്ത ശേഷം അവയ്ക്കു കടകവിരുദ്ധമായ ഉത്തരവ്  ഇറക്കുക എന്ന കേട്ടുകേൾവിയില്ലാത്ത ഒരു അപൂർവ്വതയാണ് ബാബരി മസ്ജിദ് കേസിൽ  സുപ്രീം കോടതിയുടെ  അഞ്ചംഗ ബെഞ്ചിന്റെ വിധിന്യായത്തിൽ ഉണ്ടായിരിക്കുന്നത്. 1949 ൽ ഒരു  ഗൂഢാലോചനയുടെ ഫലമായി  വിഗ്രഹങ്ങൾ ഒളിച്ചുകടത്തിയതും ,  തുടർന്ന് അയോദ്ധ്യയിലെ മുസ്ലീങ്ങൾക്ക് പള്ളിയിൽ പ്രാർത്ഥിക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ടതും, ഒടുവിൽ പള്ളി തകർക്കപ്പെട്ടതും എല്ലാം നഗ്നമായ നിയമലംഘനങ്ങൾ ആയിരുന്നുവെന്ന് വിധിന്യായത്തിൽ  ഓർമ്മിപ്പിക്കുന്നുണ്ടെങ്കിലും , സുപ്രീം കോടതി ഫലത്തിൽ അതിന്റെ അധികാരം ഉപയോഗിച്ചത് 1949 ൽ തുടങ്ങിയ ഒരു പ്രക്രിയ  അതിന്റെ പൂർത്തീകരണത്തിൽ എത്തിക്കാൻ ആയിരുന്നു.
അയോധ്യാ കേസ് വസ്തുതർക്കം സംബന്ധിച്ച ഒന്നാണെന്നും,തെളിവുകളുടെ അടിസ്ഥാനത്തിലല്ലാതെ വിശ്വാസത്തിന്റെയടിസ്ഥാനത്തിൽ അത് തീർപ്പാക്കാൻ സാധ്യമല്ലെന്നും പറഞ്ഞുവെച്ചതിനു തൊട്ടു പിന്നാലെയാണ് വിശ്വാസവുമായി ബന്ധപ്പെട്ട് ഈ തർക്കവസ്തുവിന് സവിശേഷ പ്രാധാന്യം ഉണ്ടെന്ന്  കോടതി  കണ്ടെത്തുന്നത്!

ഡിസംബർ 1992 ൽ ബാബരി മസ്ജിദ് ഭൗതികമായി തകർക്കപ്പെട്ടതും , 2019 നവംബറിൽ പരമോന്നത കോടതിയുടെ മദ്ധ്യസ്ഥതയിൽ  അത് വീണ്ടും തകർക്കപ്പെട്ടതുമായ സന്ദർഭങ്ങൾ തമ്മിലും വ്യത്യാസങ്ങൾ ഉണ്ട്. നിർഭാഗ്യകരമായ ഈ രണ്ടു മുഹൂർത്തങ്ങൾ രാജ്യത്തിലെ  ജനങ്ങൾക്കിടയിൽ ഉണ്ടാക്കിയ പ്രതികരണങ്ങൾ ഒരേ സ്വഭാവത്തിലുള്ളവയായിരുന്നില്ല. 1992 ൽ നടന്നതെന്തെന്നു പെട്ടെന്ന് വിശ്വസിക്കാനോ  ഉൾക്കൊള്ളാനോ ആവാത്ത ഒരു മാനസികാവസ്ഥയിൽ ആയിരുന്നു രാജ്യമാകെ. അതിനു പുറമേ , മുസ്ലീങ്ങളിൽ അത് നിശ്ചയമായും സൃഷ്ടിച്ച കടുത്ത അന്യതാബോധം ഉണ്ടായിരുന്നു. എന്നാൽ ,ഈ നവംബറിലുണ്ടായ കോടതിവിധിക്കെതിരെ ഉച്ചത്തിലുള്ള പ്രതിഷേധശബ്ദങ്ങൾ അധികമൊന്നും കേട്ടില്ല . ഇന്ത്യയിലെ ഏറ്റവും വലിയ ന്യൂനപക്ഷ സമുദായം അനുഭവിച്ചുപോരുന്ന അന്യവൽക്കരണത്തിന് തീവ്രത കൂടിയത് മനസ്സിലാക്കാൻ വിഷമമില്ല. എന്നിട്ടും പ്രമുഖ മാദ്ധ്യമങ്ങൾ സ്പഷ്ടമായും ഭരണകൂടത്തിന്റെയും സംഘ്പരിവാറിന്റെയും ഒപ്പം ഭൂരിപക്ഷ വർഗ്ഗീയതയെ പരമാവധി പ്രോത്സാഹിപ്പിച്ചും ,എല്ലാ എതിർ ശബ്ദങ്ങളെയും അടിച്ചമർത്തുന്നതിനു തുറന്ന പിന്തുണ നൽകിയും അവരുടെ സമ്പൂർണ്ണമായ വിധേയത്വം പ്രകടമാക്കുകയായിരുന്നു.

 മസ്ജിദ് നിന്നയിടത്തു് ക്ഷേത്രം നിർമ്മിക്കുന്നതിന് അനുകൂലമായിരിക്കും കോടതിയുടെ വിധി എന്ന ആത്മവിശ്വാസം  സംഘ് പരിവാർ ശക്തികൾക്കു നേരത്തെ ഉണ്ടായിരുന്നതുമൂലം ആർ എസ് എസ്, വി എച് പി, ബി ജെ പി നേതാക്കൾ 'സമാധാനം പാലിക്കാൻ' ആഹ്വാനങ്ങൾ നടത്തിക്കൊണ്ടിരുന്നു. ഇതേ നേതാക്കളാണ് ശബരിമലയിൽ  സ്ത്രീ പ്രവേശനത്തിന് അനുകൂലമായി  ഉണ്ടായ സുപ്രീം കോടതി വിധിക്കെതിരെ ഉച്ചത്തിൽ അസഹിഷ്ണുത പ്രകടിപ്പിച്ചത് എന്ന് ഓർക്കുക. അയോദ്ധ്യാ വിധിയെ ആഘോഷമായി സംഘപരിവാർ സ്വാഗതം ചെയ്യുമ്പോൾ പൊതുവിൽ പ്രതിപക്ഷ കക്ഷികൾ സ്വീകരിച്ച സമീപനവും ഏറെ വ്യത്യസ്തമായിരുന്നില്ല എന്നതും പ്രസ്താവ്യമാണ് .കോൺഗ്രസ്സും, എന്തിന് ചില ഇടത് പാർട്ടികൾ പോലും    രണ്ടു സമുദായങ്ങൾക്കിടയിൽ ദീർഘകാലമായി നിലനിൽക്കുന്ന ഒരു തർക്കത്തിന് "രമ്യമായ പരിഹാരം" എന്ന നിലക്കാണ് ഈ വിധിയെ  നോക്കിക്കണ്ടത്. പക്ഷെ, ന്യായം ബലികഴിച്ചുകൊണ്ട് എങ്ങനെയാണ് അനുരഞ്ജനവും ഒത്തുതീർപ്പും ഉണ്ടാവുക ?
  തർക്കത്തിന് നിയമപരമായ ഒരു തീർപ്പ് എന്ന നിലക്ക് ഈ വിധിക്ക് അതിന്റേതായ പ്രസക്തി ഉണ്ടായിരിക്കാം. പക്ഷെ, രാജ്യത്തെ മുന്നോട്ടു പോകാൻ സഹായിക്കുന്ന വിധത്തിലുള്ള നീതിപൂർവ്വമായ ഒരു പരിണിതിയുടെയോ , അനുരഞ്ജനത്തിന്റെയോ ലക്ഷണങ്ങൾ അതിൽ ഇല്ല. 1949 ലും 1992 ലും നടന്നിട്ടുള്ള പ്രകടമായ കുറ്റകൃത്യങ്ങളെ സുപ്രീം കോടതി അവഗണിച്ചത് എന്തുകൊണ്ടെന്നതും  , അതേ സമയം,  1857 നു മുൻപ് പള്ളി മുസ്ലിങ്ങളുടെ കൈവശത്തിലും നിയന്ത്രണത്തിലും ആയിരുന്നെന്നതിനു മതിയായ തെളിവുകൾ ഇല്ലെന്ന അടിസ്ഥാനത്തിൽ കേസ് തീർപ്പാക്കാൻ കോടതിക്ക് എങ്ങിനെ കഴിഞ്ഞുവെന്നതും ഇപ്പോഴും ദുരൂഹമാണ്. ഇത് മുറിവേറ്റവനെ അപമാനിക്കുകകൂടി ചെയ്യുന്ന ഒരു നടപടിയാണ് . പകരം  അഞ്ച് ഏക്കർ ഭൂമി പള്ളിപണിയാനായി മറ്റൊരിടത്തു് നൽകുന്നത് കൂടുതൽ മോശപ്പെട്ടതാക്കിയ   മുറിവിന്  ഒരുതരത്തിലും ആശ്വാസം പകരുന്നില്ല.   തർക്കം  നിലനിന്ന സ്ഥലത്ത്  ക്ഷേത്രം പണിയുന്നതിന് വേണ്ടി  ട്രസ്റ്റ് ഉണ്ടാക്കാനുള്ള ചുമതല ഒരു മതേതര ഭരണകൂടത്തെ ഏൽപ്പിക്കുക വഴി  കോടതി ചെയ്തത് ഇന്ത്യൻ ഭരണഘടനയുടെ മുഖവുരയിൽ തന്നെ എഴുതിവെച്ചിരിക്കുന്ന ഉന്നതമായ ആദർശങ്ങളത്രയും നിരർത്ഥകം ആക്കുകയാണ്. കുറച്ചു വർഷങ്ങൾക്ക്  മുൻപ് അഫ്സൽ ഗുരുവിന് വധശിക്ഷ വിധിക്കാൻ സ്വാഭാവിക നീതിയുടെ എല്ലാ തത്വങ്ങളെയും അവഗണിച്ചു് "സമൂഹത്തിന്റെ കൂട്ടായ പൊതുബോധം " പിന്തുടരാൻ  സുപ്രീം കോടതിക്ക് കഴിഞ്ഞിരുന്നത് പോലെ ഈ കേസിലും ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന  മൗലിക തത്വങ്ങൾക്ക് നിരക്കാത്ത വിധത്തിലുള്ള  സമാനമായ ഒരു യുക്തിയാവാം സുപ്രീം കോടതിയെ നയിച്ചത്.    

ഒരു മതേതര ജനാധിപത്യം എന്ന നിലയിൽ ഇന്ത്യ പാകപ്പെട്ടുവരുന്ന പ്രക്രിയയുമായി ബന്ധപ്പെടുത്തി ചിന്തിക്കുമ്പോൾ അയോദ്ധ്യക്ക് മുൻപും ഇന്നും ഒരുപോലെ പ്രാധാന്യമുണ്ട്. 1947 ലെ വിഭജനത്തിന്റെ വേദനകൾക്കും മുറിവുകൾക്കും ഒടുവിലാണ് ഇന്ത്യ അതിന്റെ  ഭരണഘടന രൂപപ്പെടുത്തി  അംഗീകരിച്ചത്. അന്നുതൊട്ട് ഈ രാജ്യം ഒരു ആധുനിക ജനാധിപത്യ റിപ്പബ്ലിക്ക് ആയിത്തീരാനുള്ള അഭിലാഷത്താൽ പ്രചോദിതമായ  യാത്രയിൽ ആയിരുന്നു.     ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ വേദിയുടെ നാലയലത്തുപോലും ഒരിക്കലും ആരും കണ്ടിട്ടില്ലാത്ത ഒരു സംഘം ആയിരുന്നു ആർ എസ് എസ്എന്നു മാത്രമല്ല  ഇന്ത്യയെ  ഒരു ആധുനിക മതേതര ജനാധിപത്യം ആയി വിഭാവന ചെയ്യുന്ന  വീക്ഷണത്തെ    ഗൂഢാലോചനാപരമായി  അവർ എതിർക്കുകയും ചെയ്തു.  

സ്വതന്ത്ര ഇന്ത്യൻ റിപ്പബ്ലിക്കിനെ അതിന്റെ ജനാധിപത്യപരമായ ഭാവി കരുപ്പിടിപ്പിക്കുന്ന പാതയിൽനിന്നും അകറ്റാൻ ആർ എസ് എസ് നടപ്പാക്കിയ പദ്ധതികളുടെ ഭാഗമായിരുന്നു 1949 ൽ ബാബരി മസ്ജിദിൽ വിഗ്രഹങ്ങൾ ഒളിച്ചുകടത്തിയത്. മറ്റൊന്ന് ഗാന്ധിവധം ആയിരുന്നു- യഥാർത്ഥത്തിൽ സ്വതന്ത്ര ഇന്ത്യയുടെ കുറേയധികം മുൻനിര നേതാക്കളെ ഉന്മൂലനം ചെയ്യാനുള്ള വലിയ  പദ്ധതിയുടെ ഭാഗം മാത്രമായിരുന്നു ഗാന്ധി വധം. ഒരു മതേതര ജനാധിപത്യ ഇന്ത്യ എന്ന ആശയവുമായി ഒരിക്കലും പൊരുത്തപ്പെടാൻ കഴിയാത്ത സംഘടനയാണ് ആർ എസ് എസ്സ് എന്ന് അന്നേ വ്യക്തമായിരുന്നത് കൊണ്ടാണ് സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ ആഭ്യന്തരമന്ത്രിയായിരുന്ന സർദാർ പട്ടേലിന് ഗാന്ധിവധത്തെത്തുടർന്ന് ആ സംഘടനയെ നിരോധിക്കേണ്ടിവന്നത്.  ഇന്ന് അതേ സർദാർ പട്ടേലിനെ ആർ എസ് എസുകാരുടെ സ്വന്തക്കാരൻ ആക്കിത്തീർക്കാൻ മോദി ഉത്സാഹിക്കുന്നുണ്ടെന്നത് വേറൊരു കാര്യം.

 1940 കളിൽ നടപ്പാക്കുന്നതിൽ പരാജയപ്പെട്ട പദ്ധതികൾ  പ്രാവർത്തികമാക്കാൻ ആണ്  ബി ജെ പി യും സംഘപരിവാറും ഇന്ന് ശ്രമിച്ചുകൊണ്ടിരിക്കുന്നത്.  രാജ്യത്തിൻറെ സാമ്പത്തികമായ  സ്വാശ്രയത്വവും പരമാധികാര പദവിയും ഉറപ്പിക്കുന്നതിന് ആവശ്യം ആവശ്യമായ ഓരോ കാര്യത്തിലും ,വിശേഷിച്ചും സാമ്പത്തിക നയത്തിലും വിദേശനയത്തിലും രാജ്യത്തെ അവർ പിറകോട്ടടിപ്പിക്കുകയാണ് . എൻ ആർ സി യും, പൗരത്വ നിയമ ഭേദഗതിയും സംയോജിപ്പിച്ചു് ഇന്ത്യൻ ഭരണഘടനയുടെയും പൗരത്വ നിയമത്തിന്റെയും അടിസ്ഥാന സങ്കൽപ്പങ്ങൾ മാറ്റിമറിക്കാൻ അവർ ശ്രമിക്കുകയാണ്. എഴുപതു വർഷങ്ങൾക്കു മുൻപത്തെ ഒരു ഗൂഢാലോചനയുടെ ലക്ഷ്യസാക്ഷാൽക്കാരം സാധിച്ചുകൊടുത്ത   അയോധ്യാ വിധിയും മേൽപ്പറഞ്ഞ ഉദ്ദേശങ്ങളുമായി തികച്ചും പൊരുത്തപ്പെടുന്നതുതന്നെ .  പള്ളി തകർക്കുക  എന്ന ക്രിമിനൽ പ്രവൃത്തി നടന്നതിന് ശേഷം തൽസ്ഥാനത്തു്  ഒരു ക്ഷേത്രം പണിയാൻ കോടതി ഉത്തരവ് ഇടുന്നതിലൂടെ നൽകുന്ന സന്ദേശം  മതേതര ഇന്ത്യയുടെ ഔപചാരികമായ ഭരണഘടനാ പുറംതോടിനുള്ളിൽ ഒരു ഹിന്ദു രാഷ്ട്രം എങ്ങനെ രൂപപ്പെടുത്താമെന്നതിനെക്കുറിച്ചാണ് . അയോദ്ധ്യാ പ്രശ്നവുമായി ബന്ധപ്പെട്ട നിയമയുദ്ധത്തിൽ  മതേതര ജനാധിപത്യ ഇന്ത്യ തോറ്റുപോയിരിക്കുന്നു .എന്നാൽ, അനുരഞ്ജനത്തിന്റേയും  സമാധാനത്തിന്റേയും താല്പര്യങ്ങൾക്കെന്നു  പറഞ്ഞ്  ഈ തോൽവിയെ മറച്ചു വെക്കാൻ  ശ്രമിക്കുന്നതിനു പകരം ദീർഘകാലം തുടരുന്ന  ജനാധിപത്യപ്പോരാട്ടങ്ങൾ വിജയിപ്പിക്കാൻ  കൂടുതൽ നിശ്ചയദാർഢ്യത്തോടെ പ്രതിജ്ഞ പുതുക്കാൻ നമ്മൾക്ക് കഴിയണം.   
   
Editorial, ML Update
A CPIML Weekly News Magazine
Vol. 22 | No. 49 | 3-9 Dec 2019

No comments:

Post a Comment