Wednesday 4 October 2017

കേരളാ  മുഖ്യമന്ത്രി സ : പിണറായി വിജയന് ആൾ ഇന്ത്യാ പ്രോഗ്രസ്സിവ് വിമെൻസ് അസ്സോസിയേഷൻ (AIPWA) സെക്രട്ടറി  കവിതാ കൃഷ്ണൻ എഴുതുന്ന തുറന്ന കത്ത്

ബഹുമാനപ്പെട്ട സഖാവേ ,

സ്വന്തം ഇഷ്ടപ്രകാരം ഒരു മുസ്ലീം പുരുഷനുമായി വിവാഹിതയാവുകയും,     കേരള ഹൈക്കോടതി വിവാഹം റദ്ദാക്കുകയും ചെയ്ത മിസ് ഹാദിയയുടെ കേസ് ആണ്  ഇങ്ങിനെയൊരു കത്തെഴുതാൻ നിമിത്തമായത് .
 
താങ്കൾക്ക് അറിയാവുന്നതുപോലെ, ഹാദിയയുടെ ഇപ്പോഴത്തെ അവസ്ഥ രാജ്യത്താകമാനം ഉൽക്കണ്ഠ  ജനിപ്പിക്കുന്നത് മുഖ്യമായും അവർ മാതാപിതാക്കളുടെ വീട്ടിൽ വീട്ടു തടങ്കലിൽ കഴിയുന്നു എന്നതിനാലാണ്. ഹൈ ക്കോടതി അവരുടെ വിവാഹം റദ്ദുചെയ്ത സാഹചര്യം ഉണ്ടെങ്കിൽപ്പോലും , ഇന്ത്യൻ ഭരണ ഘടന വാഗ്ദാനം ചെയ്തിരിക്കുന്ന ചില  മൗലികാവകാശങ്ങൾ  അതുകൊണ്ടു ഹാദിയയുടെ കാര്യത്തിൽ ബാധകമല്ലാതാകുന്നില്ല  എന്നതിനോട് താങ്കൾ യോജിക്കും എന്ന് കരുതുന്നു. അടുത്തയിടെ സുപ്രീം കോടതിയുടെ ഒരു ഒൻപതംഗ ബെഞ്ച് വ്യക്തമാക്കിയതുപോലെ സ്വകാര്യതയ്ക്കുള്ള അവകാശം ഏതൊരു വ്യക്തിയുടെയും മൗലികാവകാശവും , വിശ്വാസപരമായ   സ്വാതന്ത്ര്യവും ജീവിതപങ്കാളിയെ തെരഞ്ഞെടുക്കാനുള്ള വ്യക്തിയുടെ സ്വാതന്ത്ര്യവും അതിന്റെ ഭാഗവുമാണ്.

തന്റെ വിവാഹം നടന്ന സമയത്ത്  മിസ് ഹാദിയ പ്രായപൂർത്തിയായ ഒരു വ്യക്തിയാണെന്നും അതിനാൽ സ്വന്തം ഇച്ഛയ്ക്കൊത്ത്‌ ജീവിതപങ്കാളിയെ തെരഞ്ഞെടുക്കാനും ഇഷ്ടമുള്ള മതം സ്വീകരിക്കാനും നിയമാനുസൃതമായ അവകാശം അവർക്കുണ്ടെന്നും താങ്കൾ അംഗീകരിക്കുമെന്നു  പ്രതീക്ഷിക്കുന്നു.  എന്നാൽ ഫലത്തിൽ ഈ രണ്ടു അവകാശങ്ങൾക്കും വിലക്ക് കൽപ്പിക്കുന്ന രീതിയിൽ അവരെ വീട്ടുകാരുടെ  സംരക്ഷണത്തിലും മേൽനോട്ടാധികാരത്തിലും വിടുകയാണ് ബഹുമാനപ്പെട്ട ഹൈക്കോടതി ചെയ്തിരിക്കുന്നത്.  തന്മൂലം മേൽപ്പറഞ്ഞ രണ്ട് അവകാശങ്ങളും ഉപേക്ഷിക്കാൻ വേണ്ടി   വീട്ടുകാരിൽനിന്നും  സവിശേഷമായ   സാമൂഹ്യ ശക്തികളിൽനിന്നും കടുത്ത  സമ്മർദ്ദങ്ങൾ അവരുടെ മേൽ ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഏതൊരു വ്യക്തിയുടെയും അവകാശം സ്വകാര്യതയ്ക്കുള്ള അവകാശം പരിരക്ഷിക്കാൻ കോടതികൾ പ്രതിജ്ഞാബദ്ധരായിരിക്കും എന്ന പ്രതീക്ഷയ്ക്കും വാഗ്ദാനങ്ങൾക്കും വിരുദ്ധമായിട്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് പറയേണ്ടതില്ലല്ലോ. ഈ കേസിൽ  പോലീസ് പക്ഷപാതരഹിതമായി അതിന്റെ കൃത്യം നിർവഹിക്കുന്നതിന് പകരം , ഹാദിയയുടെ മതപരിവർത്തനത്തിന് പിന്നിൽ ദുരുദ്ദേശങ്ങൾ ആരോപിച്ചതായും ഞങ്ങൾ മനസ്സിലാക്കുന്നു. 
മേൽവിവരിച്ച പശ്ചാത്തലത്തിൽ ,  ക്രിയാത്മകമായ ഒരു ഇടപെടലിലൂടെ താങ്കളുടെ ഭാഗധേയത്വം നിർവഹിക്കാൻ തയ്യാറാവണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു. ഭരണഘടനാദത്തമായ മൗലികാവകാശങ്ങൾ സംരക്ഷിക്കപ്പെടും എന്ന ഉറപ്പു ഹാദിയയ്ക്ക്  നൽകും വിധത്തിൽ സമൂഹത്തെ അഭിസംബോധന ചെയ്തു യുക്തിയുടെ ഭാഷയിൽ സംസാരിക്കാൻ താങ്കൾ രംഗത്ത് വരണം. ഹാദിയയെ   വീട്ടുതടവിൽ നിന്നും സ്വതന്ത്രയാക്കാനും അവകാശങ്ങൾ പ്രയോഗിക്കാൻ അവരെ പിന്തുണയ്ക്കുന്ന സാഹചര്യം ഉണ്ടാക്കാനും  ഉതകുന്ന എല്ലാ നടപടികളും താങ്കളുടെ സർക്കാറിൽനിന്നു ഉണ്ടാകണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു.

ആദരപൂർവ്വം ,

കവിതാ കൃഷ്ണൻ ,
സെക്രട്ടറി ,
ആൾ ഇൻഡ്യാ പ്രോഗ്രെസ്സീവ് വിമെൻസ് അസ്സോസിയേഷൻ.

No comments:

Post a Comment