Thursday 12 October 2017

ജെ എൻ യു വിൽ  ഇടതു സഖ്യം നേടിയ വിജയം  നൽകുന്ന സന്ദേശം

ജെ എൻ യു വിനു നേരെയും രാജ്യത്തിലെ വിവിധ സർവ്വകലാശാലകൾക്കു നേരെയും മുൻപെങ്ങും കണ്ടിട്ടില്ലാത്തവിധം ആക്രമണങ്ങൾ നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ആണ് ജെ എൻ യു തെരഞ്ഞെടുപ്പിൽ ഇടതു സഖ്യം വ്യക്തമായ ആധിപത്യം നേടിയത്. ഗവേഷണ വിദ്യാഭ്യാസത്തിന്റെ തലത്തിൽ ഗുരുതരമായ ഗുണനിലവാരത്തകർച്ചയ്ക്കു ഇടവരുത്തുന്ന ഒട്ടേറെ പരിഷ്കാരങ്ങൾ നടപ്പാക്കിവരുന്നതും, സാധാരണ  കുടുംബപശ്ചാത്തലങ്ങളിൽ നിന്നുള്ള വിദ്യാർഥികളെ ഏറ്റവും പ്രതികൂലമായി ബാധിക്കും വിധം സീറ്റുകളുടെ എണ്ണത്തിൽ വരുത്തിയ ഗണ്യമായ വെട്ടിക്കുറവും,  ഭീമമായ ഫീസ് വർദ്ധനകളും ,ഇവയ്ക്കെല്ലാം മകുടം ചാർത്തുന്ന വിധത്തിൽ സംഘപരിവാറിന്റെ ഉറ്റ സുഹൃത്തുക്കളെ വിവിധ സ്ഥാപനങ്ങളിൽ അധികാരസ്ഥാനങ്ങളിൽ പ്രതിഷ്ഠിച്ചു വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കുന്ന നീക്കങ്ങളും വിദ്യാർത്ഥി സമൂഹത്തിനു മുമ്പാകെ  കടുത്ത വെല്ലുവിളികൾ ഉയർത്തിയിരുന്നു. ജനാധിപത്യപരമായ സംഭാഷണങ്ങൾക്കും സംവാദങ്ങൾക്കും വിമർശന പരമായ അവബോധത്തെ പോഷിപ്പിക്കുന്ന ചിന്തകൾക്കും ലഭ്യമായിരുന്ന ഇടങ്ങൾ കാമ്പസ്സുകൾക്കകത്തും പുറത്തും പാടേ നിഷേധിക്കുന്ന വിധത്തിൽ അധികാരിവർഗ്ഗം ബലപ്രയോഗത്തിലൂടെ ഒതുക്കാൻ ശ്രമിച്ചതിന് വിദ്യാർഥികൾ നൽകിയ ചുട്ട മറുപടിയായിരുന്നു ജെ എൻ യുവിലെ വിധിയെഴുത്ത്. നിയമം അനുശാസിക്കുന്ന വിധത്തിൽ സംവരണതത്വങ്ങൾ നടപ്പാക്കുന്ന രീതിയെ അട്ടിമറിക്കാനും , വിദ്യാർത്ഥികൾ അനേകകാലത്തെ  സംഘടിത പരിശ്രമങ്ങളിലൂടെ നേടിയെടുത്ത 'ഡിപ്രൈവേഷൻ പോയിന്റ്'
( വിദ്യാർഥികളുടെ സാമൂഹ്യമായ  പിന്നോക്കപശ്ചാത്തലത്തെ സർവ്വകലാശാലാ പ്രവേശന പരീക്ഷകളിൽ ഒരു അനുകൂല ഘടകമായി കണക്കിലെടുക്കുന്ന പ്രവേശന മാനദണ്ഡം ) ഇല്ലാതാക്കാനും ഉള്ള ശ്രമങ്ങൾ വലതുപക്ഷ ഭരണ അജണ്ടയുടെ ഭാഗമായി കൂടുതൽ പ്രകടമായി രംഗത്തുവന്നതും  ജെ എൻ യു എസ് യു തെരഞ്ഞെടുപ്പിൽ ഐക്യ ഇടതുപക്ഷ പാനലിനെ വൻഭൂരിപക്ഷത്തോടെ വിജയിപ്പിക്കുന്ന ഒരു ദിശയിലേക്ക്‌ വിദ്യാർത്ഥികളെ എത്തിച്ചു.
നാല് കേന്ദ്ര പാനൽ സീറ്റുകളിൽ പൂർണ്ണമായും AISA-SFI-DSF മുന്നണിയുടെ രൂപത്തിലുള്ള  ഇടതു ഐക്യം വിജയിച്ചു. സ്കൂൾ ഓഫ് സോഷ്യൽ സയൻസ്(SSS )സ്കൂൾ ഓഫ് ലാംഗ്വേജസ് (SL), സ്കൂൾ ഓഫ് ഇന്റർനാഷണൽ സ്റ്റഡീസ് (SIS ) എന്നീ സ്കൂളുകളിൽ  13 കൗൺസിലർ പോസ്റ്റുകളും എല്ലാ കൺവീനർ സ്ഥാനങ്ങളും നേടിയത് ഇടതു സഖ്യം ആയിരുന്നു. ഐസ (AISA )യിലെ സഖാവ് ഗീതാകുമാരി ജെ എൻ യു എസ് യു പ്രഡിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ ഐസയിലെ തന്നെ യുള്ള സഖാവ് സിമോൺ സോയാ ഖാൻ വൈസ് പ്രസിഡൻറ് ആയി. എസ് എഫ് ഐ യിലെ സഖാവ് ദുഗ്ഗിരല ശ്രീകൃഷ്ണ ജനറൽ സെക്രട്ടറി സ്ഥാനത്തേക്കും ഡി എസ് എഫിലെ സഖാവ് ശുഭാംശു  സിംഗ് ജോയിന്റ് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. കേന്ദ്ര പാനലുകളിൽ ഇടത് ഐക്യ സഖ്യം എ ബി വി പി സ്ഥാനാർത്ഥികളെ തോൽപ്പിച്ചത് പ്രഡിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി എന്നീ സ്ഥാനങ്ങളിൽ യഥാക്രമം 464, 848 ,  1107, 835 എന്നിങ്ങനെ വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ആയിരുന്നു. 

 ജെ എൻ യു അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെടുന്ന വലതുപക്ഷ പിന്തിരിപ്പൻ ശക്തികൾക്കെതിരെയുള്ള ഉറച്ച താക്കീതാണ് ഈ തിരഞ്ഞെടുപ്പ് വിധിയിലൂടെ വിദ്യർത്ഥികൾ നൽകിയിരിക്കുന്നത്. തെരഞ്ഞെടുപ്പിന്റെ  വേദിയിൽ വിദ്യാർത്ഥികൾ അവരുടെ യൂണിയൻ ഭാഗധേയം സ്വതന്ത്രമായി നിശ്ചയിക്കുന്നതിന് അനുകൂലമല്ലാത്ത ഒരു പരിതസ്ഥിതി സൃഷ്ടിക്കാൻ പുറത്തുനിന്നുള്ള ശക്തികൾ പരമാവധി കുത്തിത്തിരിപ്പുകൾ ഉണ്ടാക്കിയിട്ടും വിദ്യാർത്ഥികൾ ഇടതു ഐക്യസഖ്യത്തിന് അനുകൂലമായി നിർണ്ണായകമായ വിധിയെഴുത്ത് നടത്തി എന്നതും പ്രസ്താവ്യമാണ്. ജെ എൻ യു അധികാരികളും ആർ എസ് എസ് -ബി ജെ പി സംഘവും ചേർന്ന്    യൂണിവേഴ്സിറ്റിയിൽ ലഭ്യമായ സംവിധാനങ്ങളാകെ എ ബി വി പി യെ വിജയിപ്പിക്കാൻ വേണ്ടി ദുരുപയോഗം ചെയ്തിരുന്നു.

ജെ എൻ യു വിലെ ഇടതു ഐക്യ സഖ്യത്തിന്റെ വിജയം വലതു പക്ഷ ശക്തികൾക്കെതിരായുള്ള പ്രതിരോധത്തിന്റെ ഉറച്ച ശബ്ദമായിരുന്ന ഗൗരി ലങ്കേഷിനു സമർപ്പിക്കുന്നതായി പ്രഖ്യാപിച്ച
ജെ എൻ യു എസ് യു പ്രസിഡന്റ് സഖാവ് ഗീതാകുമാരി , വരും ദിവസങ്ങളിൽ വിദ്യാർത്ഥി സമരങ്ങൾക്ക് കൂടുതൽ കരുത്ത് പകരാൻ പുതിയ പാനൽ  പ്രതിജ്ഞാബദ്ധമായിരിക്കും എന്ന് പ്രസ്താവിച്ചു.

No comments:

Post a Comment