Wednesday 11 October 2017

ചെറുവള്ളി എസ്റ്റേറ്റിന് മുന്നിൽ ഭൂസമര  മുന്നണി അനിശ്ചിതകാല സത്യാഗ്രഹത്തിൽ
 
മ്മുടെ നാട്ടിൽ വിശാലമായ തോട്ടം മേഖലകൾ രൂപപ്പെട്ടതിനു പിന്നിൽ രണ്ടുമൂന്നു തലമുറകളുടെ കഠിനമായ മനുഷ്യാധ്വാനത്തിന്റെ ചരിത്രമുണ്ട്.  മതിയായ വേതനമോ, പാർപ്പിട സൗകര്യങ്ങളോ മറ്റു ആനുകൂല്യങ്ങളോ  സ്ത്രീ-പുരുഷഭേദമെന്യേ  അദ്ധ്വാന ജനത ഏതാണ്ട് അടിമകളെപ്പോലെ പണിയെടുത്തു . തൊഴിലിൽനിന്നു വിരമിച്ച ശേഷം ജീവിതം നയിക്കുന്നതിനുതകാത്ത രീതിയിലുള്ള തുച്ഛമായ റിട്ടയർമെന്റ് ആനുകൂല്യങ്ങളേ 
ഈ ആധുനിക കാലത്തുപോലും ഇവർക്കു ലഭിക്കുന്നുള്ളൂ. ഇവർക്ക് വാസയോഗ്യമായ വീട് വെയ്ക്കുന്നതിനോ  , അതിനുള്ള ഭൂമി വാങ്ങുന്നതിനോ  പോലും മതിയാകാത്ത തുകയാണ് അത്. തൽഫലമായി തോട്ടം തൊഴിലാളികൾ ജോലിയിൽനിന്നു വിരമിച്ചാൽ മൂന്നു സെന്റ് കോളനികളിലോ ലക്ഷം വീട് കോളനികളിലോ അഭയം തേടേണ്ടിവരുന്ന സ്ഥിതിയാണ് ഇന്ന് കേരളത്തിലുള്ളത്. ഈ ദുസ്ഥിതിക്ക് സാധ്യമായ ഒരു പരിഹാരം എന്ന നിലയിൽ ആണ് പാട്ടക്കാലാവധി കഴിഞ്ഞതും പാട്ടവ്യവസ്ഥകൾ ലംഘിക്കപ്പെട്ടതുമായ മുഴുവൻ തോട്ടം ഭൂമിയും മുഴുവൻ തോട്ടം തൊഴിലാളികൾക്കും, മണ്ണിൽ പണിയെടുക്കുന്ന ഭൂരഹിതർക്കും വിതരണം ചെയ്യണം എന്ന ആവശ്യം സമീപകാലത്ത്  ഉയർന്നുവന്നത്.
 

 പത്തനംതിട്ടയിലെ ചെറുവള്ളി എസ്റ്റേറ്റിന് മുന്നിൽ ഭൂസമര  മുന്നണിയുടെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന അനിശിതകാല സത്യാഗ്രഹം 150 ദിവസങ്ങൾ പിന്നിട്ടിരിക്കുന്നു. കുത്തകൾ കൈവശം വെച്ചിരിക്കുന്ന 525 ,000 ഏക്കർ ഭൂമി തിരിച്ചുപിടിക്കുന്നതിനു യാതൊരു നിയമതടസ്സവും ഇല്ലെന്നു സർക്കാർ തന്നെ നിയമിച്ച രാജമാണിക്യം കമ്മിറ്റി റിപ്പോർട്ട് പറയുന്നുണ്ടെങ്കിലും ഇങ്ങനെയുള്ള ഭൂമി കോർപറേറ്റുകൾക്കും ഭൂ മാഫിയാകൾക്കും കൈമാറാൻ ആണ് സർക്കാർ ശ്രമിക്കുന്നത്.ഇതിന്നായി തൊഴിലാളികളേയും അവരെ നയിക്കുന്ന ട്രേഡ് യൂണിയനുകളെയും നിയമവിരുദ്ധമായി ഭൂമി കൈവശം വെച്ചിരിക്കുന്ന കുത്തകകളും ഭൂ മാഫിയാകളും തങ്ങളുടെ ചട്ടുകങ്ങളായി ഉപയോഗിക്കുകയാണ്.അതിന്റെ ഭാഗമായി തൊഴിലാളികളെ ഭൂരഹിതർക്കെതിരെ അണിനിരത്തുകയും ഭൂമിക്കു വേണ്ടിയുള്ള അവകാശ സമരങ്ങളെ തകർക്കാൻ ഗുണ്ടകളെ ഉപയോഗിക്കുകയും ചെയ്യുന്നു.

തോട്ടം ഭൂമികൾ കോർപ്പറേറ്റുകൾക്കും കുത്തകകൾക്കും വിതരണം ചെ യ്യാൻ
ഇവിടെയും ഇവർ പ്രയോഗിക്കുന്നത് വികസനം എന്ന ആകർഷക മായ മുദ്രാവാക്യത്തെയാണ്.എന്നാൽ നമ്മുടെ രാജ്യത്ത് നടത്തിയിട്ടുള്ള ഓരോ വികസനത്തിന്റെയും ഗുണഭോക്താക്കൾ ജനങ്ങളല്ലാ , മറിച്ചു വൻകിട കോർപ്പറേറ്റുകളും കുത്തകകളും ആണ്.രാജ്യത്ത് നടപ്പിലാക്കുന്ന  സ്വപ്നപദ്ധതികൾ എന്ന് വിശേഷിപ്പിക്കുന്നവപോലും ബഹുഭൂരിപക്ഷം വരുന്ന യഥാർഥ ജനങ്ങളുടെ സ്വപ്‌നങ്ങൾ സാക്ഷാൽക്കരിക്കുകയല്ല ; പ്രത്യുത, ജനങ്ങൾ ഇതിന്റെയെല്ലാം ഇരകൾ ആയിത്തത്തീരുകയാണ്.

ഇപ്പോൾ ചെറുവള്ളി എസ്റ്റേറ്റിൽ സ്ഥാപിക്കാനുദ്ദേശിക്കുന്ന വിമാനത്തതാവളം സംബന്ധമായും ഇത്തരത്തിലുള്ള ഒരു ആകർഷണം പരിസരവാസികളുടെയും ജനങ്ങളുടെയും ഇടയിൽ വ്യാപിച്ചിട്ടുണ്ട്.എന്നാൽ ഇതിന്റെ യഥാർഥ സ്ഥിതിയെക്കുറിച്ചു ജനങ്ങളെ ബോധമുള്ളവരാക്കേണ്ട പ്രമുഖ രാഷ്ട്രീയപ്രസ്ഥാനങ്ങളും നേതാക്കളും കുത്തകകളുടെ ഭാഗത്താണ്. എരുമേലിയെ സംബന്ധിച്ചിടത്തോളം ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട ഒരിടത്താവളം എന്ന നിലയിൽ വിമാനത്തവാളത്തിനു പ്രത്യേക പ്രാധാന്യം നൽകാനുള്ള ശ്രമവും നടക്കുന്നുണ്ട്.ഇത് അയ്യപ്പ ഭക്തൻമാരുടെ സൗകര്യങ്ങളെ പരിഗണിക്കുന്നതിൻറെ  പേരിലാണെങ്കിലും ,അതിനേക്കാളുപരി വൻകിട റിസോർട് ഉടമകളുടേയും റിയൽ എസ്റ്റേറ്റ് മാഫിയാകളുടേയും താല്പര്യാനുസൃതമായ നഗരവൽക്കരണ പ്രക്രിയയ്ക്കുള്ള അന്നമാണ് ഇതിൽ കുടികൊള്ളുന്നത്. വിമാനത്താവളം വരുന്നതോടുകൂടി ചെറുവള്ളി എസ്റ്റേറ്റിലെ മുഴുവൻ ഭൂമിയും വന്പിച്ച റിസോർട്ട്കളുടേയും വ്യാപാരസ്ഥാപനങ്ങളുടെയും കേന്ദ്രമായി മാറും .അങ്ങിനെ ചുറ്റുവട്ടത്ത് താമസിക്കുന്ന സാധാരണ ജനങ്ങൾക്ക് അഭിഗമ്യമല്ലാത്ത ഒറ്റപ്പെട്ട ഒരു പ്രദേശമായി ഇവിടം മാറ്റപ്പെടും.
 

ഭൂ സമര മുന്നണിയോ, അതിൽ ബന്ധപ്പെടുന്ന പ്രസ്ഥാനങ്ങളോ വികസനത്തിന് എതിരല്ല.ഇവിടെ എതിർക്കുന്നത് ജനവിരുദ്ധ വികസനത്തെയാണ്.വിമാനത്താവളമല്ല ഭൂരഹിതർക്ക്‌ ഭൂമിയും മണ്ണിൽ പണിയെടുക്കുന്നവർക്കു കൃഷിയിടവുമാണ് ആവശ്യം.കേരളത്തിന്റെ നഷ്ടപ്പെട്ട കാർഷിക പശ്ചാത്തലം തിരിച്ചു കൊണ്ടുവരുന്നതോടൊപ്പം പാരിസ്ഥിതിക സന്തുലനം ഉറപ്പുവരുത്തുകയും വേണം . നിയമരഹിതമായി കെ പി യോഹന്നാൻ ഭൂമി വാങ്ങിയതിനെയും , ആ ഭൂമി  വൻകിടക്കാർക്ക് നൽകാൻ സഹായകമായ വിധത്തിൽ സർക്കാർ സ്വീകരിച്ചു വരുന്ന നടപടികളെയും ഭൂ സമര മുന്നണി ചോദ്യം ചെയ്യുന്നത് മേൽപ്പറഞ്ഞ പശ്ചാത്തലത്തിൽ ആണ്. അതിനാൽ, ചെറുവള്ളി എസ്റ്റേറ്റുമായി ബന്ധപ്പെട്ട ജനവിരുദ്ധ നടപടികൾക്കെതിരെ ഭൂ സമര മുന്നണി നടത്തുന്ന സമരം, തോട്ടം മേഖലകളിലും മറ്റു പ്രദേശങ്ങളിലുമായി കേരളത്തിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഭൂമിക്കുവേണ്ടിയുള്ള സമരങ്ങളുമായി ഐക്യപ്പെടുന്നു. പ്രസ്തുത സമരങ്ങളുടെ മുൻനിരയിൽ അണിനിരന്നിട്ടുള്ള ദളിത് - ആദിവാസി ഭൂ സമര പ്രസ്ഥാനങ്ങളുമായും ഇതര പുരോഗമന പ്രസ്ഥാനങ്ങളുമായും കണ്ണി ചേർന്ന്  ഐക്യ ദാർഢ്യം പുലർത്തുന്നതോടൊപ്പം , ഭൂമിക്കും , ജനാധിപത്യത്തിന്നും സ്വാതന്ത്ര്യത്തിന്നും വേണ്ടിയുള്ള  ഈ പോരാട്ടത്തെ വിജയത്തിലെത്തിക്കാൻ കേരളത്തിലെ മുഴുവൻ ജനാധിപത്യ- ദേശാഭിമാന ശക്തികളുടെയും പിന്തുണ അഭ്യർത്ഥിക്കുന്നു.

സി പി ഐ (എം എൽ) ലിബറേഷൻ സംസ്ഥാന ലീഡിങ് ടീമിനുവേണ്ടി ,
ജോൺ കെ. എരുമേലി , സെക്രട്ടറി

No comments:

Post a Comment