Sunday 15 March 2020

എം എൽ അപ്ഡേറ്റ്
A CPIML Weekly News Magazine

Vol. 23 | No. 11 | 10-16 Mar 2020


എഡിറ്റോറിയൽ :

യെസ് ബാങ്ക് പതനം :
മോദി സർക്കാരിന്റെ സാമ്പത്തിക കെടുകാര്യസ്ഥത നാശങ്ങൾ വിതച്ചു കൊയ്യുന്നത് തുടർക്കഥയാകുന്നു
.

മോദി ഭരണത്തിൽ മറ്റൊരു ബാങ്ക് കൂടി പൊളിഞ്ഞിരിക്കുന്നു . ഇന്ത്യയിലെ ഏറ്റവും വലിയ പ്രൈവറ്റ് ബാങ്കുകളിൽ അഞ്ചാമത്തേതായ യെസ് ബാങ്കിനെ റിസേർവ് ബാങ്ക് രോഗബാധിതമായി പ്രഖ്യാപിച്ചിരിക്കുന്നു . സ്വകാര്യ മേഖലയിലെ HDFC, ICICI, ആക്സിസ് ബാങ്ക് , കോട്ടക് മഹീന്ദ്ര എന്നിവയ്ക്ക് തൊട്ടു പിന്നിൽ സ്ഥാനം ഉണ്ടായിരുന്ന ഒരു ബാങ്ക് ആയിരുന്നു യെസ് ബാങ്ക് എന്ന് ഓർക്കണം. പണം സുരക്ഷിതമായിരിക്കുമെന്ന് നിക്ഷേപകർക്ക് കേന്ദ്ര ധനമന്ത്രി ഉറപ്പ്നൽകിയപ്പോൾ റിസർവ് ബാങ്ക് പണം പിൻവലിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയത് നിക്ഷേപകരെ കടുത്ത പ്രയാസത്തിലാക്കി. സ്വന്തം നിക്ഷേപങ്ങൾ അത്യാവശ്യംവരുന്നസമയത്ത് പിൻവലിക്കാൻ പറ്റാതെ സാധാരണക്കാരായ ജനങ്ങൾ വലയുന്ന അനുഭവം ഇത് ആദ്യത്തേതല്ല .കഴിഞ്ഞ വർഷം പഞ്ചാബ് ആൻഡ് മഹാരാഷ്ട്ര കോ ഓപ്പറേറ്റീവ് അർബൻ ബാങ്കിലെ നിക്ഷേപകർക്ക് ഉണ്ടായ അനുഭവങ്ങൾ അതിനേക്കാളും വ്യാപ്തിയി ൽ ആവർത്തിക്കുകയാണ് ഇവിടെ. യെസ് ബാങ്കിന്റെ ഇപ്പോഴത്തെ പതനം രാജ്യത്തെ ബാങ്കിംഗ് മേഖലയാകെ അകപ്പെട്ടിരിക്കുന്ന ആഴമേറിയതും ദൂരവ്യാപകവുമായ വൻ പ്രതിസന്ധിയെയാണ് എടുത്തുകാട്ടുന്നത്.
മോദി സർക്കാരിന്റെ സാമ്പത്തിക മാനേജ് മെന്റിന്റെയും വികലമായ നയങ്ങളുടെയും പ്രത്യാഘാതങ്ങളിലേക്ക് ശ്രദ്ധക്ഷണിക്കുന്ന ഒന്നാംതരം ഉദാഹരണം ആണ് യെസ് ബാങ്കിന്റെ പതനം . നോൺ പെർഫോമിംഗ് അസ്സെറ്റ്സ് (NPA) എന്ന പേരിൽ അറിയപ്പെടുന്ന കോർപ്പറേറ്റ് കിട്ടാക്കടങ്ങളുടെ ഭാരം കൊണ്ടാണ് ബാങ്ക് പൊളിഞ്ഞതെന്ന് പ്രത്യക്ഷത്തിൽ തന്നെ വ്യക്തമാണ്. ഇന്ത്യയിലെ വൻകിട ബാങ്കുകൾ എല്ലാം അനുഭവിച്ചുവരുന്ന പൊതുവായ പ്രശ്നമാണ് കോർപ്പറേറ്റ് കിട്ടാക്കടങ്ങൾ പെരുകുന്നത് . എന്നാൽ , യെസ് ബാങ്ക് പൊളിഞ്ഞതിന് പിന്നിലെ യാഥാർഥ്യങ്ങൾ ആരെയും അമ്പരപ്പിക്കുന്നതാണ് . 2004 ൽ സ്ഥാപിത മായ ഈ ബാങ്കിന്റെ പ്രൊമോട്ടർ മാർക്കിടയിൽ ഇതിന്റെ നിയന്ത്രണം കയ്യടക്കാനുള്ള കിടമത്സരം ഉണ്ടായിരുന്നു .ഇതിന്റെ സ്ഥാപകരിൽ ഒരാളും, ഇപ്പോൾ നടന്ന പണത്തിന്റെ തിരിമറിയുമായി ബന്ധപ്പെട്ട് അറസ്റ്റിൽ ആയ വ്യക്തിയുമായ റാണ കപൂർ മുൻപ് എം എഫ് ഹുസൈൻ വരച്ച രാജീവ്‌ ഗാന്ധിയുടെ ഒരു പോർട്രെയ്റ്റ് പ്രിയങ്ക ഗാന്ധിയുടെ പക്കൽ നിന്നും 2 കോടി രൂപയ്ക്ക് വാങ്ങിയിരുന്നു. ഈ കാര്യം ചൂണ്ടിക്കാട്ടി മോദി സർക്കാരിന്റെ പ്രോപ്പഗാണ്ടാ വിഭാഗം ഇപ്പോൾ പ്രചരിപ്പിക്കുന്നത് റാണാ കപൂർ മുൻ യുപിഎ സർക്കാരുമായി അടുപ്പം ഉള്ള വ്യക്തിയാണ് എന്നും ,എല്ലാ പ്രശ്നങ്ങൾക്കും കാരണക്കാരൻ അയാൾ മാത്രം ആണെന്നും ആണ് .
മേൽപ്പറഞ്ഞ പ്രചാരണത്തിൽ കഴമ്പ്‌ ഒട്ടുമില്ല. മോദി സർക്കാർ അധികാരമേറ്റതിന് തൊട്ടു മുൻപ് 2014 മാർച്ചിൽ യെസ് ബാങ്കിൽ ഉണ്ടായിരുന്ന വായ്പ്പകൾ മൊത്തം 55,633 കോടി രൂപയുടേത് ആയിരുന്നുവെങ്കിൽ ,2019 മാർച്ച്‌ ആയപ്പോഴേക്കും അത് 2,41,499കോടി ആയി നാല് മടങ്ങിലേറെ വർധിച്ചു. അതിൽത്തന്നെ , നോട്ട് റദ്ദാക്കലിന് ശേഷം എല്ലാ മേഖലകളിലും ഉണ്ടായ നിക്ഷേപ സൗഹൃദപരമല്ലാത്ത ഒരു സാമ്പത്തിക കാലാവസ്ഥയിൽ മാത്രം ഒരു ലക്ഷം കോടിയിലേറെ വായ്‌പകൾ ബാങ്ക് വിതരണം ചെയ്തു! ഇത് സംഭവിച്ചത് യെസ് ബാങ്കിനെ റിസർവ് ബാങ്കും ധനമന്ത്രാലയവും പ്രത്യേക മായി നിരീക്ഷിച്ചുവെന്ന് പറയപ്പെടുന്ന കാലത്തായിരുന്നു എന്നതും , 2019 നവംബറിൽ റാണാ കപൂർ ബാങ്കിലെ തന്റെ ഓഹരികൾ എല്ലാം വിറ്റിരുന്നു എന്നതും കൂടി ചേർത്ത് വായിക്കണം . ഇത്രയും അധികം കിട്ടാക്കടങ്ങൾ യെസ് ബാങ്കിൽ എങ്ങിനെ പെരുകാൻ ഇടവന്നു എന്ന ചോദ്യത്തിന് റിസർവ് ബാങ്കും കേന്ദ്ര ധനകാര്യ മന്ത്രാലയവും ജനങ്ങളോട് ഉത്തരം പറയാൻ ബാധ്യസ്ഥമാണ്.
യെസ് ബാങ്കിൽ കിട്ടാക്കടമായി കുന്നുകൂടിയ വായ്പകളിൽ 34,000 കോടിയോളം രൂപ നൽകപ്പെട്ടത് ഇപ്പോഴത്തെ കേന്ദ്ര ഭരണകൂടവുമായി അടുപ്പമുള്ള പത്തു് വൻകിട കോർപ്പറേറ്റ് ഗ്രൂപ്പുകളിൽപ്പെട്ട 44 കമ്പനികൾക്കാണ് . അവയിൽ അനിൽ അംബാനിയുടെ ഒൻപതു കമ്പനികൾക്ക് ആകെ 12,800 കോടിയും, സീ ടിവിയുടെ സ്ഥാപകനായ സുഭാഷ് ചന്ദ്രയുടെ നിയന്ത്രണത്തിൽ ഉള്ള മാദ്ധ്യമ ശ്രുംഖലയായ എസ്സെൽ ഗ്രൂപ്പ് ലെ 16 സ്ഥാപനങ്ങൾക്ക് 8,400 കോടിയും ആണ് വായ്‌പകൾ നൽകിയിരുന്നത്. നരേന്ദ്ര മോദി ഒപ്പുവെച്ച റഫാൽ കരാറിൽ നിന്നും അവിഹിതമായി വലിയ നേട്ടങ്ങൾ ലഭിച്ചത് ഇതേ അനിൽ അംബാനിക്ക് ആയിരുന്നുവെന്നും, സീ (Zee ) ടിവി ഫലത്തിൽ മോദിയുടെ സ്വന്തം മീഡിയാ വിങ് പോലെയാണ് പ്രവർത്തിക്കുന്നതെന്നും ഓർക്കണം. അദാനി ഗ്രൂപ്പ് ഉൾപ്പെടെയുള്ള ഗുജറാത്ത് ആസ്ഥാനമായ അനേകം കമ്പനികൾ യെസ് ബാങ്കിൽ നിന്നും ഭീമമായ തുകകൾ പിൻവലിച്ചത് യെസ് ബാങ്കിൽ നിന്നും പണം പിൻവലിക്കുന്നതിന് റിസർവ് ബാങ്ക് നിയന്ത്രണം ഏർപ്പെടുത്തിയ മാർച്ച് 5 നു തൊട്ട് മുൻപേ ആയിരുന്നുവെന്നതും ശ്രദ്ധേയമാണ് .
ചങ്ങാത്ത മുതലാളിത്തം വളർച്ച പ്രാപിച്ചതിന് സമാന്തരമായി, അനിയന്ത്രിതമായ സ്വകാര്യവൽക്കരണം സമ്പദ്‌വ്യവസ്ഥയുടെ വർധിച്ച കാര്യക്ഷമതയ്ക്കും വികാസത്തിനും ഉള്ള ഒരു മുൻ ഉപാധി എന്ന നിലയിൽ മുന്നോട്ടുവെയ്ക്കപ്പെട്ടു. യെസ് ബാങ്കിൽ ഉണ്ടായ പ്രതിസന്ധിയുടെ മൂലകാരണം സ്വകാര്യവൽക്കരണത്തേയും സാമ്പത്തിക ഉദാരവൽക്കരണത്തേയും മുന്നോട്ടുകൊണ്ടുപോകുന്ന നയങ്ങളെ കേന്ദ്ര സ്ഥാനത്തു് പ്രതിഷ്ഠിച്ചതാണ് . വൻകിട ബിസിനസ്സ് സ്ഥാപനങ്ങളും ഭരണ സംവിധാനവും തമ്മിലുള്ള ഉറ്റ ബന്ധത്തിൽനിന്നുടലെടുക്കുന്ന താൽക്കാലികമായ ലാഭക്കൊതിക്ക്‌ പൂർണ്ണമായും അടിയറവെക്കപ്പെടുന്ന സ്ഥാപനങ്ങളുടെ ഉത്തരവാദിത്വവും സുതാര്യമായ പ്രവർത്തനശൈലിയും ഈ ഭരണകാലത്തു് കണ്ടതുപോലെ മുൻപ് ഒരിയ്ക്കലും ഉണ്ടായിട്ടില്ല.
യെസ് ബാങ്കിനെ രക്ഷിക്കാനായി റിസർവ് ബാങ്ക് പ്രഖ്യാപിച്ച നടപടികൾ ഇപ്പോഴത്തെ പ്രതിസന്ധിയെ പരിഹരിക്കുന്നതിന് പകരം , അതിനെ കൂടുതൽ വ്യാപകവും ആഴമേറിയതും ആക്കിത്തീർക്കുകയാണ് . യെസ് ബാങ്കിന്റെ ഓഹരികൾ വാങ്ങി അതിനെ തകർച്ചയിൽനിന്ന് കര കേറ്റാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെ നിർബന്ധിക്കുകയാണ് ആർ ബി ഐ ചെയ്യുന്നത്. തകർച്ചയിൽ ഉള്ള യെസ് ബാങ്കിന്റെ ആർക്കും വേണ്ടാത്ത ഓഹരികൾ 2,450 കോടി രൂപ ചെലവാക്കി 49 % വാങ്ങിവെക്കാൻ ആണ് സ്റ്റേറ്റ് ബാങ്കിനോട് ആവശ്യപ്പെടുന്നത്. ഇതിനുമുമ്പ് ഒരിക്കൽ IDBI യെ ഇതുപോലെ രക്ഷിക്കാൻ RBI എൽഐസിയെ നിർബന്ധിച്ചിരുന്നു. തകരുന്ന സ്വകാര്യ ബാങ്കുകളെയും സ്ഥാപനങ്ങളെയും രക്ഷിക്കാൻ പൊതുധനം ദുർവ്യയം ചെയ്യുന്ന ഈ രീതി ഒരിയ്ക്കലും അനുവദിച്ചുകൂടാത്തതാണ്. നഷ്ടം ദേശസാൽക്കരിക്കുക, ലാഭം സ്വകാര്യവൽക്കരിക്കുക എന്ന തത്വം ആണ് ഭരണകർത്താക്കൾ ഇവിടെ അനുവർത്തിക്കുന്നത്. വീഴ്ചവരുത്തിയവരിൽനിന്നു കിട്ടാക്കടങ്ങൾ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംഖ്യകൾ തിരിച്ചു ഈടാക്കാൻ സർക്കാരും റിസർവ് ബാങ്കും നടപടികൾ ഉടൻ ആരംഭിക്കണം.
യെസ് ബാങ്കിന്റെ പതനം, ഇന്ന് സ്വകാര്യവൽക്കരണ നയങ്ങളുടെ ഫലമായി ഇന്ത്യയുടെ ബാങ്കിങ് മേഖല യാകെ നേരിട്ടുകൊണ്ടിരിക്കുന്ന വിപത്തിനെതിരേ ഉണർന്നു പ്രവർത്തിക്കാൻ ഉള്ള സന്ദേശം ആണ് നൽകുന്നത്. സ്വകാര്യവൽക്കരണത്തെ വിപരീത ദിശയിലാക്കുന്നതോടൊപ്പം റിസർവ് ബാങ്കിന്റെ പ്രവർത്തനപരമായ സ്വയംനിർണ്ണയാധികാരത്തേയും സ്ഥാപനപരമായ വിശ്വാസ്യതയേയും പുനഃസ്ഥാപിക്കേണ്ടത് അത്യാവശ്യമാണ്.
നോട്ടു റദ്ദാക്കലിനെത്തുടർന്ന് ഒരു വശത്തു് സാധാരണക്കാരോട്  അവരുടെ എല്ലാ സമ്പാദ്യങ്ങളും ബാങ്കുകളിൽ  നിക്ഷേപിക്കാൻ ആവശ്യപ്പെട്ടപ്പോൾ മറുവശത്തു് കൂടുതലായി 'ചീത്ത വായ്‌പകൾ' കൈക്കലാക്കി രാജ്യം വിടാൻ കോർപ്പറേറ്റ് സാമ്പത്തിക കുറ്റവാളികൾക്ക് സർക്കാർ ഒത്താശകൾ ചെയ്തുകൊടുത്തതിന്റെ ബാക്കിപ്പത്രം കൂടിയാണ് ബാങ്കിങ് മേഖലയിലെ  ഇപ്പോഴത്തെ പ്രതിസന്ധി എന്ന കാര്യം കൂടി ഈ സന്ദർഭത്തിൽ എടുത്തുപറയേണ്ടതുണ്ട് . അതോടൊപ്പം, രാജ്യത്തിൻറെ സമ്പദ് വ്യവസ്ഥയെ ഇത്തരത്തിൽ  കെടുകാര്യസ്ഥതയിലൂടെ അപകടപ്പെടുത്തിയതിന്റെ  രാഷ്ട്രീയ ഉത്തരവാദിത്തം ആർക്ക് എന്ന് തീരുമാനിക്കാനുള്ള സമയവും ആയിരിക്കുന്നു.   


No comments:

Post a Comment