Thursday 10 October 2013

മൻ മോഹൻ പാരമ്പര്യത്തിൽനിന്നു ഇന്ത്യ പിന്മാറണം


അമേരിക്കൻ  താൽപ്പര്യങ്ങൾക്ക് വിടുപണി ചെയ്യുന്ന ലജ്ജാകരമായ മൻ മോഹൻ പാരമ്പര്യത്തിൽനിന്നു  ഇന്ത്യ  പിന്മാറണം
2009 ലോക് സഭാ തെരഞ്ഞെടുപ്പ് ആസന്നമായ ഒരു ഘട്ടത്തിലാണ്  ഇൻഡോ -യു എസ് ആണവ കരാർ 2008 ഇൽ മൻ മോഹൻ സിംഗ് ജോർജ് ബുഷുമായി ഒപ്പ് വെച്ചത് . അഞ്ചു വർഷങ്ങൾക്ക് ശേഷം 2014ഇൽ രാജ്യത്ത് വീണ്ടും ഒരു ലോക് സഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കവേ, സിംഗ് വീണ്ടും അമേരിക്കയിലെത്തി. വൻകിട പ്രതിരോധ സാമഗ്രികൾ വാങ്ങിക്കൂട്ടുന്നതിനും ആണവ നിലയങ്ങൾക്ക് വേണ്ടിയുള്ള പുതിയ കരാറുകൾ ഉണ്ടാക്കുന്നതിനും വേണ്ടി  ഇന്ത്യയുടെ പൊതു ഖജനാവ് അമേരിക്കൻ കമ്പനികൾക്ക് മുന്നിൽ തുറന്ന് വെക്കുന്നതിന്നായിരുന്നു ഇത് .
ഒബാമയും മൻ മോഹനും തമ്മിൽ മൂന്നാമത് നടന്ന നേരിട്ടുള്ള കൂടിക്കാഴ്ച്ച(ബഹു രാഷ്ട്ര തലത്തിൽ നടക്കുന്ന ഉച്ച കോടികൾക്കിടയിൽ നടന്ന അനേകം പാർശ്വതല കൂടിക്കാഴ്ചകൾ മാറ്റി നിർത്തിയാൽ ) യെത്തുടർന്നു  ഉണ്ടായ സംയുക്ത പ്രഖ്യാപനത്തിൽ, സൈനിക സുരക്ഷ, സാമ്പത്തിക മേഖല , വിദേശ നയം, എന്നിവയുടെ കാര്യത്തിൽ ഇരു രാജ്യങ്ങൾക്കുമിടയിൽ വർധിച്ച സഹകരണം ഉണ്ടാകും എന്ന് വ്യക്തമാക്കപ്പെട്ടു .സൈനിക സഹകരണത്തിന്റെ കാര്യത്തിൽ 2005 ഇൽ ഉണ്ടാക്കിയ ചട്ടക്കൂട് അടിസ്ഥാനമാക്കി ഈ മേഖലയിലെ സഹകരണം ഇരു രാജ്യങ്ങളും വികസിപ്പിക്കും എന്നാണ് പ്രത്യേകമായി  പുറപ്പെടുവിച്ച  ഒരു സംയുക്ത പ്രഖ്യാപനത്തിൽ പറയുന്നത് . അതനുസരിച്ച്  പ്രതിരോധ സാങ്കേതിക വിദ്യയിലും , അതിന്റെ കൈമാറ്റം , കച്ചവടം, ഗവേഷണം , ഏറ്റവും വികസിതമായ സങ്കേതങ്ങൾ ഉൾപ്പെടെ പ്രതിരോധ സാമഗ്രികളുടെയും സേവനങ്ങളുടെയും കൂട്ടായ ഉത്പ്പാദനം എന്നീ മേഖലകളിലും അമേരിക്ക ഇന്ത്യയെ അതിന്റെ 'ഏറ്റവും അടുത്ത പങ്കാളിയായി' പരിഗണിക്കും . 2014 ഇൽ  യു എസ് പസിഫിക്  കമാൻഡ് ന്റെ ആതിഥെയത്വത്തിൽ  ഹവായ് ദ്വീപിൽ നടത്താനിരിക്കുന്ന ലോകത്തിലെ ഏറ്റവും ബൃഹത്തായ സംയുക്ത നാവിക പരിശീലന പരിപാടിയായ RIMPAC യിലും പങ്കെടുക്കാമെന്ന്  ഇന്ത്യ സമ്മതിച്ചതോടെ  അമേരിക്കയുടെ തന്ത്രപരമായ ലക്ഷ്യങ്ങളോടും പരിപാടികളോടും കൂടുതൽ ശക്തമായി കണ്ണിചേർക്കപ്പെടാൻ മൻമോഹൻ ഭരണകൂടം അതിന്റെ സന്നദ്ധത പ്രകടമാക്കിയിരിക്കുന്നു. കേവലം പത്തു വർഷങ്ങൾ മുൻപ് പ്രതിരോധമേഖലയിൽ ഇൻഡോ - യു എസ് വ്യാപാരം 100 ദശലക്ഷം ഡോളറിന്റേതായിരുന്നുവെങ്കിൽ, ഇന്ന് അത് 1000 കോടി ഡോളറിന്റെ കച്ചവടം ആയി കൊഴുത്തിരിക്കുന്നു. ഇന്ത്യയുടെ പ്രതിരോധ ബജറ്റ്  ഓരോ വർഷവും കുതിച്ചുയരുന്നതിൽ  ഏറെ സന്തോഷം ഉണ്ടാക്കുന്നത്‌  അമേരിക്കയ്ക്കാണ്  എന്നും ഇത് സൂചിപ്പിക്കുന്നു.


മൻ മോഹന്റെ 'ഹ്രസ്വവും ഫലപ്രദവും ആയ' അമേരിക്കാ സന്ദർശനം കൊണ്ട് പ്രാഥമികമായി നേരത്തെ ധാരണയിൽ എത്തിയിരുന്ന  ചില കച്ചവടങ്ങൾ കൂടി ഉറപ്പിക്കപ്പെട്ടു .  ഒരിക്കലും മുൻപ് സാങ്കേതികമായി പരീക്ഷിക്കപ്പെടാത്ത്തതും ഏറെ വില കൂടിയതും ആയ ആണവ നിലയങ്ങൾ അമേരിക്കയിൽ നിന്നും ഇന്ത്യ വാങ്ങാനുള്ള തീരുമാനം അവയിൽ പ്പെടുന്നു .ഗുജറാത്തിലെ മിതി വിർധിയിലും ആന്ധ്രാ പ്രദേശിലെ കോവട യിലും യഥാക്രമം അമേരിക്കൻ കമ്പനികൾ ആയ വെസ്റ്റിംഗ് ഹൌസ്  , ജനറൽ എലക്ട്രിക് - ഹിറ്റാച്ചി എന്നിവയുടെ സഹകരണത്തോടെ രണ്ട് ആണവ നിലയങ്ങൾ  ഇന്ത്യൻ ശക്തി കോർപറേഷൻ
(എൻ പിസിഐഎൽ)  സ്ഥാപിക്കാൻ പോകുകയാണ് .ആണവ നിലയങ്ങൾ വില്ക്കുന്നവരോട്  ബാധ്യതകൾ സംബന്ധിച്ച നിലവിലുള്ള വ്യവസ്ഥകളിൽ പ്രകടമായി വെള്ളം ചേർക്കാൻ മൻ മോഹൻ തയ്യാറായിട്ടില്ലെങ്കിലും , "നിങ്ങളുടെ ലാഭം എത്ര എന്ന് നോക്കൂ ;അപ്പോൾ യഥാർഥ കഥ വ്യക്തമാവും" എന്ന് കമ്പനികളോട് പറഞ്ഞു . ഇത് കാണിക്കുന്നത് അമേരിക്കൻ കമ്പനികൾക്ക് ഭീമമായ വിലകൾ നല്കി ആണവ നിലയങ്ങൾ വാങ്ങുമ്പോൾ തന്നെ 'ബാധ്യതാ വ്യവസ്ഥകൾ'പാലിക്കുന്നതിനു  മതിയായ നഷ്ട പരിഹാരം കമ്പനികൾക്ക് കിട്ടിക്കഴിഞ്ഞു എന്നാണ് . ഈ നിലയങ്ങളിൽ നിന്ന് ഉൽപ്പാദിപ്പിക്കുന്ന  യൂണിറ്റ് വൈദ്യുതിക്ക് പതിനഞ്ചു രൂപ വില വരും എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത് . (മേല്പ്പറഞ്ഞ നിരക്ക് അനുസരിച്ച്, കേരളത്തിൽ പ്രതി മാസം 300 യൂനിറ്റ് വൈദ്യുതി ഉപയോഗിക്കുന്ന ഒരു ചെറുകിട ഗാർഹിക ഉപഭോക്താവിന് ദിവസവും വൈദ്യുതിക്ക് മാത്രം ചെലവാകുക 150 രൂപ ആയിരിക്കും! ) ഇത് റഷ്യൻ നിർമ്മിത റിയാക്ടറിൽ  കൂടംകുളത്ത്  ഉൽപ്പാദിപ്പിക്കും എന്ന് പ്രതീക്ഷിക്കപ്പെടുന്ന  വൈദ്യുതിയുടെ വിലയുടെ ഇരട്ടിയോളം വരും .
(മേല്പ്പറഞ്ഞ നിരക്ക് അനുസരിച്ച്, കേരളത്തിൽ പ്രതി മാസം 300 യൂനിറ്റ് വൈദ്യുതി ഉപയോഗിക്കുന്ന ഒരു ചെറുകിട ഗാർഹിക ഉപഭോക്താവിന് ദിവസവും വൈദ്യുതിക്ക് മാത്രം ചെലവാകുക 150 രൂപ ആയിരിക്കും! )
ഇൻഡോ- യുഎസ് ബന്ധത്തെ ഇരുപത്തൊന്നാം  നൂറ്റാണ്ടിൽ രാഷ്ട്രങ്ങൾ തമ്മിൽ ഉള്ള സഹകരണത്തെ നിർവചിക്കുന്ന മഹനീയ മാതൃക എന്നാണു മൻമോഹനും ഒബാമയും നടത്തിയ സംയുക്ത പ്രഖ്യാപനത്തിൽ  വിശേഷിപ്പിച്ചത്‌ . എന്നാൽ  തന്ത്രപരമായ നിയന്ത്രണമെന്ന  അമേരിക്കൻ ലക്ഷ്യങ്ങൾക്ക്  ഇന്ത്യയുടെ പരമാധികാരം അടിയറ വെക്കപ്പെടുന്നതിന്റെ പുതിയ ഒരു ഘട്ടത്തെയാണ് ഇത് കുറിക്കുന്നത് .ഇന്ത്യയുടെ ആഭ്യന്തര രാഷ്ട്രീയത്തിന് മേലെയും, തന്ത്രപരവും വാണിജ്യപരവും ആയ താൽപ്പര്യങ്ങൾക്ക് മേലെയും , എന്തിന്  അമേരിക്കയിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങൾക്ക് മേലെ പോലും യു എസ് ഏർപ്പെടുത്തിവരുന്ന രഹസ്യ നിരീക്ഷണ സംവിധാനങ്ങളെക്കുറിച്ച് മിണ്ടാട്ടമില്ലാത്ത നയം ആണ് ഇന്ത്യയിലെ സർക്കാരിന്റേത് .എഡ്‌ വേർഡ്  സ്നോഡെൻ വെളിപ്പെടുത്തിയത് പോലെ യു എസ്‌ നേഷണൽ സെക്യൂരിട്ടി ഏജൻസി (NSA )യുടെ പ്രിസം (PRISM ) പരിപാടി വഴി ഇന്ത്യയുടെ ഭൌമ രാഷ്ട്രീയവും സാമ്പത്തികവും ആയ ഏറെ വിവരങ്ങൾ കമ്മ്യൂ ണിക്കേഷൻ സംവിധാനങ്ങളിൽ നിന്നും അമേരിക്ക ലൈവ് ആയി ചോർത്തി  അതിന്റെ ഡേറ്റാ ബേസിൽ സൂക്ഷിച്ചിട്ടുണ്ട് എന്നത് ഇന്ന് എല്ലാവർക്കും അറിയുന്ന കാര്യമാണ്. ഇന്ത്യയുടെ ബാഹ്യാകാശ ഗവേഷണവും ആണവോർജ രംഗത്തെ തന്ത്ര പ്രാധാന്യമുള്ള വിവരങ്ങളും ഇവയിൽ പെടും. ഇന്ത്യയെ അതിന്റെ ഏറ്റവും മതിക്കപ്പെടുന്ന പ്രധാന സഖ്യ ശക്തിയായി യു എസ്‌ വിശേഷിപ്പിക്കുമ്പോഴും,  ഇന്ത്യയുടെ പരമാധികാരത്തെ തൃ ണവൽഗണിക്കുന്ന  അമേരിക്കൻ  രഹസ്യ നിരീക്ഷണ സംവിധാനങ്ങളെ ചോദ്യം ചെയ്യാനുള്ള ആർജ്ജവം പോലും ഒബാമയുമായി കൂടിക്കാഴ്ച്ച നടത്തിയ അവസരത്തിൽ മൻ മോഹൻ കാണിച്ചില്ല.
യു എസ് സാമ്രാജ്യത്വത്തിന് മുൻപിൽ ഇന്ത്യയുടെ സാമ്പത്തികവും തന്ത്രപരവും ആയ കീഴടങ്ങൽ രാജ്യത്തിലെ സാമ്പത്തികവും രാഷ്ട്രീയവും ആയി രാജ്യം ഇന്ന് അഭിമുഖീകരിക്കുന്ന പ്രതി സന്ധികൾക്ക്‌ ആക്കം കൂട്ടിയിരിക്കുന്നു .
1991ഇൽ ഇന്ത്യയുടെ ധനമന്ത്രി എന്ന  നിലയിൽ ഇന്ത്യൻ  സമ്പദ് വ്യവസ്ഥയെ നാട്ടിലും വിദേശത്തും  ഉള്ള കോർപ്പറേറ്റ് കൾക്ക് മുൻപിൽ ആദ്യമായി തുറന്ന് കൊടുത്ത മൻ മോഹൻ 2004 മുതൽ രാജ്യത്തിന്റെ പ്രധാനമന്ത്രി പദത്തിൽ ഇരുന്നുകൊണ്ട് അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ തന്ത്രപരമായ ലക് ഷ്യ ങ്ങൾക്കും മുൻഗണനാ ക്രമങ്ങൾക്കും ഇണങ്ങും വിധത്തിൽ ഇന്ത്യയുടെ വിദേശ നയത്തെ  അടിയറ വെച്ചിരിക്കുകയാണ് .   തന്റെ അമേരിക്കൻ  യജമാനന്മാരെ ഇന്ത്യൻ പ്രധാന മന്ത്രിയെന്ന നിലയിൽ വിധേയത്വം അറിയിക്കാനുള്ള യാത്രകളിൽ അവസാനത്തേതായിത്തീരണം  മൻ മോഹൻ സിംഗ്  ഒടുവിൽ  നടത്തിയ വാഷിങ്ങ് ടണ്‍ യാത്ര എന്ന് ഇന്ത്യൻ ജനത  ആഗ്രഹിക്കുന്നു. യു പി എ - എൻ ഡി എ സർക്കാറുകൾ പിന്തുടർന്ന് പോന്ന ലജ്ജാകരമായ കോർപ്പറേറ്റ് സേവയ്ക്കും അമേരിക്കൻ വിധേയ നയങ്ങൾക്കും അറുതി വരുത്തി അവയെ പൂർണ്ണമായും എതിർ ദിശയിലേക്ക് തിരിച്ചു വിടാനും ഇന്ത്യൻ ജനത ഒറ്റക്കെട്ടായി മുന്നോട്ടു വരേണ്ട സന്ദർഭമാണ് ഉണ്ടായിരിക്കുന്നത് .

No comments:

Post a Comment