Thursday 4 September 2014

വിദേശത്ത് 'ഹിന്ദു രാഷ്ട്ര' ത്തെ പ്രതിനിധീകരിക്കുന്ന പ്രധാനമന്ത്രി രാജ്യത്തിനകത്ത് ഭരണകൂട ഭീകരത പ്രോത്സാഹിപ്പിക്കുന്ന ആഭ്യന്തര മന്ത്രി



വിദേശത്ത്  'ഹിന്ദു രാഷ്ട്ര' ത്തെ പ്രതിനിധീകരിക്കുന്ന പ്രധാനമന്ത്രി; രാജ്യത്തിനകത്ത് ഭരണകൂട ഭീകരത പ്രോത്സാഹിപ്പിക്കുന്ന ആഭ്യന്തര മന്ത്രി 

യ്‌പ്പൂരിൽ രാജസ്ഥാൻ പോലീസ് അക്കാഡമി യിൽ ചെയ്ത  പ്രസംഗത്തിൽ  ആഭ്യന്തര മന്ത്രി രാജ് നാഥ് സിംഗ് മാവോയിസ്റ്റു കളെ "കൈകാര്യം ചെയത് ഇല്ലാതാക്കാൻ" ('tackle and eliminate Maoists') ഒരു സങ്കോചവും വേണ്ടെന്നു പോലീസുകാരെ ഉൽബോധിപ്പിച്ചു .
ഉത്തർ പ്രദേശ്‌ മുഖ്യമന്ത്രിയായിരുന്നപ്പോൾ താൻ ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ചോദ്യങ്ങളിൽ നിന്നും യു പി യിലെ പോലീസ് ഓഫീസർമാരെ രക്ഷിച്ചത്‌ പോലെ  രാജ്യത്തിന്റെ ആഭ്യന്തര മന്ത്രിയെന്ന നിലയിൽ തുടർന്നും  മനുഷ്യാവകാശ കമ്മീഷനുകളുടെ  'പീഡനങ്ങളിൽ' (‘harassment’) നിന്ന് പോലീസ് ഉദ്യോഗസ്ഥരെ രക്ഷിക്കും എന്നാണ് രാജ് നാഥ് സിംഗ് പറഞ്ഞത് .
രാജ്യത്തിന്റെ ആഭ്യന്തര മന്ത്രി 'മനുഷ്യാവകാശങ്ങളെ' യും (‘human rights’) സിവിൽ അവകാശങ്ങളെയും ചില്ലറ അസൌകര്യവും തടസ്സവും മാത്രം ആയി കാണുന്നത്  ഇരിക്കട്ടെ; എന്നാൽ കൊലപാതകങ്ങളും കൂട്ടക്കൊലകളും ചെയ്യാൻ പോലീസിനോട് പരസ്യമായി ആഹ്വാനം ചെയ്യുന്നത് തികച്ചും ഗൗരവമർഹിക്കുന്ന മറ്റൊരു കാര്യമാണ്. ഇന്ത്യൻ ഭരണഘടന ജനങ്ങൾക്ക്‌ നൽകിയിരിക്കുന്ന സിവിൽ അവകാശങ്ങളേയും  മറ്റ് അവകാശങ്ങളേയും  ഒരു ആഭ്യന്തര മന്ത്രിക്ക് ഇങ്ങനെ പരസ്യമായ അവജ്ഞയോടെ വീക്ഷിക്കാൻ എന്തുകൊണ്ട് സാധിക്കുന്നു എന്നതാണ് പ്രശ്നം . അതും 'രാജ്യ ത്തെ രക്ഷിക്കുന്നതിന്റെ ' പേരിൽ !
പോലീസും സുരക്ഷാ സേനാ വിഭാഗങ്ങളും 'മാവോയിസ്റ്റ്' എന്നത് ആദിവാസികളെയും ദളിത്‌ ജന വിഭാഗങ്ങളെയും വിവരിക്കാനുള്ള   കോഡ് പദം പോലെ  ആക്കിത്തീർക്കുകയാണ് എന്നത് ഒരു പുതിയ കാര്യം അല്ല. രാജ്നാഥ് സിംഗ്  യു പി മുഖ്യമന്ത്രിയെന്ന നിലയിൽ താൻ ചെയ്ത കാര്യങ്ങളെക്കുറിച്ച് ഇപ്പോൾ ഊറ്റം കൊള്ളു മ്പോൾ, 2001 മാർച് 9 ന് കിഴക്കൻ ഉത്തർ പ്രദേശിലെ ഭവാനിപൂരിൽ മതിഹൻ എന്ന സ്ഥലത്ത് ദളിതരും ആദിവാസികളും ആയ കർഷകത്തൊഴിലാളികൾക്ക് നേരെ പോലീസ് നിറയുതിർക്കുകയും രണ്ട് സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെ 16 പേരെ തോക്കിനിരയാക്കുകയും ചെയ്ത കാര്യം രാജ്യത്തിലെ ജനങ്ങൾ  മറന്നിട്ടില്ല.
 ഒന്പതാം ക്ലാസിലും പത്താം ക്ലാസ്സിലും പഠിച്ചിരുന്ന രണ്ട് സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെ മരിച്ച 16 പേരും പോലീസുമായി ഏറ്റുമുട്ടാൻ വന്ന മാവോയിസ്റ്റുകൾ ആയിരുന്നുവെന്ന് പറഞ്ഞ് രാജ് നാഥിന്റെ യു പി സർക്കാർ ഈ കൊലപാതകങ്ങളെ ന്യായീകരിച്ചപ്പോൾ പിന്നീട്‌ പുറത്ത് വന്ന യാഥാർഥ്യം എന്തായിരുന്നു ? ഗ്രാമീണരിൽ ഒരാളുടെ മകൻറെ 'ഗൌന' എന്ന ആചാരച്ചടങ്ങുകളുമായി ബന്ധപ്പെട്ട ഒരു സദ്യയ്ക്ക് ശേഷം ഉറക്കത്തിലായിരുന്നവരുടെ മേലെയാണ് നക്സൽ വേട്ടയുടെ പേരു പറഞ്ഞ് പോലീസ് വെടിയുണ്ടകൾ ഉതിർത്തത്.
അതുപോലെ  2012 ഇൽ ഛത്തീസ്ഗറിലെ ബസ്തർ ജില്ലയിലും മാവോയിസ്റ്റ് വേട്ടയുടെ പേരിൽ  സിആർപി എഫ്  നിരപരാധികളായ ആദിവാസി ഗ്രാമീണരെ കൂട്ടക്കൊല ചെയ്തു. 'ബിജാ പാൻദം' എന്ന പേരിലുള്ള കൊയ്ത്ത് ഉത്സവാഘോഷത്തിനു ഒരു സ്ഥലത്ത് ഒത്തുകൂടിയിരുന്ന 17 ആദിവാസികളെ  വെടിവെച്ചു കൊന്ന ശേഷം സംസ്ഥാന ഭരണകൂടം അതിനെ മാവോയിസ്റ്റുകളുമായി നടന്ന ഒരു 'ഏറ്റുമുട്ടൽ' സംഭവം ആയിട്ടാണ് ചിത്രീകരിച്ചത് . ഈ വെടിവെപ്പിൽ കൊല്ലപ്പെട്ട 17 ആദിവാസി ഗ്രാമീണരിൽ യഥാക്രമം  പത്തും പന്ത്രണ്ടും വയസ്സു മാത്രം ഉണ്ടായിരുന്ന ഒരു ബാലനും ബാലികയും ഉൾപ്പെട്ടിരുന്നു . 

മനുഷ്യാവകാശ കമ്മീഷനുകൾക്ക്‌ മുന്നിൽ  ഹാജരാവുകയും സമാധാനം പറയുകയും ചെയ്യാനുള്ള ബാധ്യതയിൽ നിന്നും മുഖ്യമന്ത്രിമാരും ആഭ്യന്തരമന്ത്രിമാരും എല്ലായ്പ്പോഴും തങ്ങളെ രക്ഷിച്ചു കൊള്ളും എന്ന ഉറപ്പ് നില നിൽക്കുന്നിടത്തോളം കാലം ഏത് അതിക്രവും കാട്ടാൻ പോലീസിന് നിയമത്തെ പേടിക്കേണ്ടതില്ല  എന്ന സ്ഥിതിയാണ് സംജാതമായിരിക്കുന്നത്. പോലീസ് കസ്റ്റഡിയിൽ ബലാൽ സംഗമോ കൊലപാതകമോ നടത്തിയാലും ഇര മാവോയിസ്റ്റ് അല്ലെങ്കിൽ നക്സലൈറ്റ്  ആയിരുന്നുവെന്ന്  വരുത്തുകയേ വേണ്ടൂ.  ഇപ്പോൾ ബസ്തറിൽ പോലീസ് ഐ ജി ആയ എസ്‌ ആർ കല്ലൂരിയും മറ്റൊരു ഉയർന്ന പോലീസ് ഉദ്യോഗസ്ഥനായ അങ്കിത് ഗാർഗും യഥാ ക്രമം ലേഥാ ബായി, സോണി സൂരി എന്നീ സ്ത്രീകളെ പോലീസ് കസ്റ്റഡിയിൽ വെച്ച് ബലാൽസംഗം  ചെയ്ത സംഭവങ്ങളിൽ കുറ്റാരോപിതർ ആണ്.

അതിനിടെ , തന്റെ ഔദ്യോഗിക സന്ദർശനത്തിനിടയിൽ ടോക്യോവിൽ  പ്രസംഗിക്കുന്ന ഇൻഡ്യൻ പ്രധാനമന്ത്രി   ഏത്  നിലപാടിൽ നിന്നാണ് സ്വന്തം രാജ്യത്തെ പ്രതിനിധീകരിക്കുന്നത് എന്ന് നോക്കുക .
ഒരു മതേതര ജനാധിപത്യരാജ്യത്തെഎന്നതിനേക്കാൾ  തന്റെ സ്വപ്നത്തിലുള്ള  ഹിന്ദു രാഷ്ട്രത്തെ പ്രതിനിധീകരിക്കാൻ ആയിരുന്നു നരേന്ദ്ര മോഡിക്ക് താല്പ്പര്യം .   ജപ്പാൻ ചക്രവർത്തി അകി ഹിതോയ്ക്ക്   ഭഗവദ് ഗീതയുടെ  കോപ്പി മോഡി സമ്മാനിച്ചത്തിനു പിന്നാലെ നാട്ടിലെ "സെക്യുലർ ചങ്ങാതിമാർ" ടി വി ചാനലുകളിൽ ഇതും വലിയ വിവാദം ആക്കും എന്ന്മോഡി പറയുകയുണ്ടായി. ഇങ്ങനെ ഒരു  കമെന്റ  നടത്തിയതിലൂടെ ഭഗവദ് ഗീതയെ ഇന്ത്യയുടെ വൈവിധ്യ പൂർണ്ണമായ സാംസ്കാരിക പൈതൃക ത്തിന്റെ ഭാഗം എന്നതിൽ  ഉപരിയായി ഹിന്ദുക്കളുടെ മാത്രമായ ഒരു സ്വത്തായി  അടയാളപ്പെടുത്തുക മാത്രമായിരുന്നില്ല മോഡി ചെയ്തത് , മറിച്ച് ഇൻഡ്യയുടെ മതേതരത്വ ത്തെയും സാംസ്കാരിക വൈവിധ്യത്തെയും തന്നെ അവഹേളിക്കുന്ന ഒരു പ്രസ്താവം ആയിരുന്നു അത്.
 ഇൻഡ്യയുടെ ഒരു പ്രധാനമന്ത്രിക്ക് രാജ്യത്തിലെ  മതേതര വാദികളായ ജനങ്ങളെ യെ  'അവർ' എന്ന് വിളിച്ചു പരിഹസിക്കാൻ എങ്ങനെ കഴിയുന്നു?  രാജ്യത്തിന്റെ ഭരണഘടന ഉയർത്തിപ്പിടിക്കാനും സംരക്ഷിക്കാനും മറ്റു പൌരന്മാർക്ക് ഉള്ളത് പോലെ  പ്രധാനമന്ത്രിക്ക് ബാധ്യതയുണ്ട് .എന്നിട്ടും ഒരു വശത്ത് മതേതരത്വത്തെ  ഒരു പ്രധാനമന്ത്രി മേൽപ്പറഞ്ഞ തരത്തിൽ പരസ്യമായി ഇകഴ്ത്തിക്കാട്ടുമ്പോൾ മറു വശത്ത് അദ്ദേഹത്തിന്റെ ആഭ്യന്തര മന്ത്രി ഭരണഘടനയിൽ പൌരന്മാര്ക്ക് ഉറപ്പു നൽകപ്പെട്ടിരിക്കുന്ന ജനാധിപത്യാവകാശങ്ങളെ  പരസ്യമായി അവഹേളിക്കുന്നു!

 കാലാവസ്ഥാ വ്യതിയാനഭീഷണിയെക്കുറിച്ചു ടോക്യോവിൽ സംഘടിപ്പിക്കപ്പെട്ട മറ്റൊരു പൊതു വേദിയിൽ സംസാരിക്കവെ, പ്രകൃതിയുടെ മേൽ നടക്കുന്ന കയ്യേറ്റങ്ങളെ 'ഗോവധ'വുമായി  മോഡി താരതമ്യം ചെയ്തു.  "പരമാവധി നിങ്ങൾക്ക്പശുവിനെ കറന്ന് അതിന്റെ  പാൽ  എടുക്കാം; പക്ഷെ പശുവിനെ കൊല്ലുന്നത് വലിയ തെറ്റാണ്" എന്ന് പറഞ്ഞ മോഡി കാലാവസ്ഥാ വ്യതിയാനത്തെയും തന്റെ വർഗീയ വ്യവഹാരത്തിന്റെ ഒരു വിഷയം ആക്കുകയായിരുന്നു. വനഭൂമിയും കൃഷിഭൂമികളും ഒരുപോലെ കോർപ്പറേറ്റ് റിയൽ എസ്റ്റേറ്റ്‌ ലോബികൾക്ക് വിട്ടുകൊടുക്കാൻ ദ്രുത ഗതിയിൽ പാരിസ്ഥിതിക 'ക്ലിയറൻസ്' നല്കിക്കൊണ്ടിരിക്കുമ്പോൾ ആണ് ഇത് . ഇതിനു വേണ്ടി ആദിവാസികളിൽ നിന്നും കർഷകരിൽ നിന്നും ഭൂമി തട്ടിപ്പറിച്ച്‌ കോർപ്പറേറ്റ് കൾക്ക് നല്കാനുള്ള ശ്രമങ്ങൾക്ക്  സർക്കാർ  അടുത്തകാലത്ത് നൽകിയിരിക്കുന്ന ഓമനപ്പേർ ‘Building infrastructure to combat Maoism’ (മവോയിസത്തെ ചെറുക്കാനുള്ള അടിസ്ഥാനതല സൌകര്യങ്ങൾ) എന്നാണ് .

"ചുവപ്പ്നാടയില്ല ,ചുവപ്പ്  പരവതാനികൾ മാത്രം" എന്ന് മോഡി പറഞ്ഞത് ജാപ്പനീസ് നിക്ഷേപകരെ മാത്രം ഉദ്ദേശിച്ചു ആയിരുന്നില്ല . പദ്ധതികൾക്ക് നിയമാനുസൃതം നൽകപ്പെടുന്ന പാരിസ്ഥിതിക ക്ലീയറൻസുകൾ വെറും ചുവപ്പ് നാടകൾ മാത്രം ആയിട്ടാണ് തന്റെ സർക്കാർ കാണുന്നത് എന്ന പ്രഖ്യാപനം കൂടി മോഡിയുടെ പ്രസ്താവത്തിൽ അടങ്ങിയിരിക്കുന്നു. അത് പോലെ  പോലീസ്  സേനകൾക്ക് അദ്ദേഹത്തിന്റെ ആഭ്യന്തര മന്ത്രി
നൽകുന്ന സന്ദേശവും ഇതുമായി പൊരുത്തപ്പെടുന്ന ഒന്നാണ്: ആദിവാസി- ദലിത്ജനവിഭാഗങ്ങളുടെ എതിർപ്പുകളും  'ചുവപ്പ് നാട'കൾ തന്നെ;  കോർപ്പറേറ്റ് കളുടെ വഴിയിൽ  ചുവപ്പ് പരവതാനികൾ വിരിക്കുന്ന സർക്കാരിന്റെ നയത്തിന് തടസ്സം ഉണ്ടാക്കുന്നവരെ  നീക്കാൻ പോലീസിന് എത്രവേണമെങ്കിലും സ്വാതന്ത്ര്യം എടുക്കാം ; രക്തച്ചൊരിച്ചിലുകൾ എത്ര വേണമെങ്കിലും ആകാം, പോലീസ് ഉദ്യോഗസ്ഥരെ സർക്കാർ രക്ഷിക്കും എന്നാണ് അതിലെ ഉള്ളടക്കം.

ടോക്യോവിലെ  കോളേജ് വിദ്യാർഥിനികളോട് മോഡി നടത്തിയ പ്രസംഗത്തിൽ, "ലോകത്തിൽ  ഇൻഡ്യയിൽ മാത്രമാണ് ദൈവം സ്ത്രീയുടെ രൂപത്തിൽ സങ്കൽപ്പിക്കപ്പെടുന്നത്" എന്ന് പറഞ്ഞു . വിദ്യാഭ്യാസ മന്ത്രിയും ധനകാര്യ മന്ത്രിയും ഭക്ഷ്യവകുപ്പ്  മന്ത്രിയും  ഹിന്ദു സങ്കൽപ്പത്തിൽ സ്ത്രീകൾ ആണെന്നും, യഥാക്രമം സരസ്വതി  , ലക്ഷ്മി, അന്നപൂർണ്ണ എന്നാണ് അവരുടെ പേരുകൾ എന്നും മോഡി പറഞ്ഞു. ഇതിലെ ഒരു വിരോധാഭാസം, ഇൻഡ്യൻ സ്ത്രീകൾ ഇന്ന് ആഗ്രഹിക്കുന്നത് ദൈവങ്ങളും വിഗ്രഹങ്ങളും ആയി പൂജിക്കപ്പെടാൻ അല്ലെന്നതാണ്. വളരെ ഉച്ചത്തിലും വ്യക്തമായും അവർ ആവശ്യപ്പെടുന്നത്  മനുഷ്യജീവികൾ  എന്ന നിലയിൽ  തുല്യപദവിയും പൌരസ്വാതന്ത്ര്യങ്ങളും ആണ്.   

No comments:

Post a Comment