Tuesday 8 October 2019

 # ഫാസിസ്റ്റ് വലത് പിന്തിരിപ്പൻ
വർഗ്ഗീയ ശക്തികളെ കേരള ജനത
പരാജയപ്പെടുത്തുക # . 


 # ഒക്ടോബർ 21- ന്റെ 5 അസംബ്ലി
ഉപതെരഞ്ഞെടുപ്പുകളിൽ ഇടതു ജനാധിപത്യ മുന്നണി സ്ഥാനാർഥികളെ വോട്ടു ചെയ്തു വിജയിപ്പിക്കുക # .

   #  ഐക്യപ്പെടുക, ചെറുത്തുനിൽക്കുക  # 



  സി പി ഐ (എം എൽ) ലിബറേഷൻ  കേരള സ്റ്റേറ്റ് ലീഡിങ് ടീം സെക്രട്ടറി സ: ജോൺ കെ എരുമേലി പ്രസിദ്ധീകരിച്ച പ്രസ്താവന


ബഹുജനങ്ങളേ ,

ഇക്കഴിഞ്ഞ പാലാ അസംബ്ലി ഉപതെരഞ്ഞെടുപ്പിൽ ഇടതു ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയെ ജനങ്ങൾ വോട്ടു ചെയ്തു വിജയിപ്പിച്ചപ്പോൾ ആ മണ്ഡലത്തിൽ കേരളാ കോൺഗ്രസ് എം അഞ്ചു പതിറ്റാണ്ടുകളായി നിലനിർത്തിയ ആധിപത്യം തകർക്കപ്പെടുകയായിരുന്നു. .അതുകൊണ്ട് എൽ ഡി എഫ് പാലാ യിൽ നേടിയത് ഒരു ചരിത്ര വിജയം
തന്നെ  ആയിരുന്നു. 

ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ എതിർക്കുന്ന കാര്യത്തിൽ ഐക്യ
ജനാധിപത്യ മുന്നണിക്കും ബി ജെ പി ക്കും തമ്മിൽ  കാര്യമായ വ്യത്യാസം ഒന്നും ഇല്ലെന്നത് ഒരു യാഥാർഥ്യമാണ്. 1957 -ലെ കമ്മ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള മന്ത്രിസഭയെ അട്ടിമറിക്കാൻ വിമോചനസമരം നടത്തിയ എല്ലാ ശക്തികളും  സമുദായ ചേരികളും കമ്മ്യൂണിസ്റ്റ് വിരുദ്ധരും മേൽസൂചിപ്പിച്ച ഇരു വിഭാഗങ്ങളിലും ഉൾപ്പെട്ടിട്ടുണ്ട് . കമ്മ്യൂണിസ്റ്റ് ഗവണ്മെന്റിനെയും കമ്മ്യൂണിസ്റ്റ് ആശയത്തെയും കേരളത്തിന്റെ  മണ്ണിൽ നിന്ന് തൂത്തെറിയാൻ ആയിരുന്നു അവർ അന്ന് വിമോചനസമരം സംഘടിപ്പിച്ചതെങ്കിൽ , ഇന്ന് സംഘപരിവാർ - ആർ എസ് എസ് -ബി ജെ പി കക്ഷികളുടെ കേരളത്തിലെ മുഖ്യ അജൻഡ  കമ്മ്യൂണിസ്റ്റ് പാർട്ടികളെയും അവർ നേതൃത്വം നൽകുന്ന സർക്കാറുകളെയും ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടത്തിൽ നിന്ന് തന്നെ  തുടച്ചു നീക്കുക എന്നതാണ്. ത്രിപുരയിലും പശ്ചിമ ബംഗാളിലും ഈ സ്വഭാവത്തിലുള്ള പരിശ്രമം വിജയം കണ്ടതിനു പിന്നാലെ യാണ് ഈ ശക്തികൾ കേരളത്തിൽ അത് പ്രയോഗിക്കാൻ ഒരുങ്ങിയിരിക്കുന്നത്. അതിനാൽ, കേരളത്തിൽ വരുന്ന ഒക്ടോബർ 21  നു നടക്കാനിരിക്കുന്ന 5 അസംബ്ലി ഉപതെരഞ്ഞെടുപ്പുകൾ ജനങ്ങൾ അടിയന്തര പരിഹാരം തേടുന്ന മറ്റ് പ്രശ്നങ്ങളുടെ കാര്യത്തിൽ എന്നപോലെ രാഷ്ട്രീയ മായും ഏറെ പ്രാധാന്യമർഹിക്കുന്നതാണ്.
ഈ ഉപതെരഞ്ഞെടുപ്പുകളിലും  ജനകീയ പ്രശ്നങ്ങളേക്കാളുപരിയായി  കോൺഗ്രസ് മുന്നോട്ടുവെക്കുന്നത് മൃദുഹിന്ദുത്വ നിലപാടാണ്. പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഇവർക്ക് ലഭിച്ച മികച്ച ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിൽ ഹിന്ദുത്വ പ്രീണന നയം ഫലപ്രദമായി മുന്നോട്ടു കൊണ്ടുപോകാൻ കഴിയുമെന്നാണ് കോൺഗ്രസ് കരുതുന്നത്. പാലാ ഉപതെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽപ്പോലും,  ഏ കെ ആന്റണിയെപ്പോലുള്ള മുതിർന്ന കോൺഗ്രസ് നേതാക്കൾ ശബരിമലയിലെ യുവതീപ്രവേശം ഒരു മുഖ്യ പ്രശ്നമായി ഉയർത്താൻ ശ്രമിച്ചു.ശബരിമല യിലെ യുവതീപ്രവേശം എന്നത് വാസ്തവത്തിൽ സ്ത്രീകളുടെ തുല്യ പൗരത്വഅവകാശം ആചാരസംരക്ഷണത്തിന്റെ പേരിൽ  നിഷേധിക്കപ്പെടുന്നതുമായി ബന്ധപ്പെട്ട  ഒരു  പ്രശ്നമാണ്. ശബരിമലയിൽ യുവതികൾ പ്രവേശിക്കുന്നതിനെതിരായുള്ള ആചാരപരമായ  വിലക്ക്  ഭരണ ഘടനാദത്തമായ ഒരു അവകാശത്തിന്റെ ലംഘനമായി കണ്ടതുകൊണ്ടാണ് സുപ്രീം കോടതി അത് നീക്കിക്കൊണ്ടുള്ള വിധി പ്രസ്താവിച്ചത്. ഇതിൽ സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്വം കോടതിവിധി പ്രയോഗികമാക്കുക എന്നതായിരുന്നു. എൽ ഡി എഫ് സർക്കാർ അതിനപ്പുറം ഒന്നും ചെയ്തുമില്ല. എന്നിട്ടും ഇതിന്റെ പേരിൽ സർക്കാരിനെ പ്രതിക്കൂട്ടിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി വലതു- യാഥാസ്ഥിതിക ശക്തികളും ബി ജെ പി യും അഴിച്ചുവിട്ട പ്രചാരണങ്ങൾ പാലാ ഉപതെരഞ്ഞെടുപ്പിൽ വിലപ്പോയില്ല എന്നത് ശ്രദ്ധേയമാണ്. ശബരിമല യുവതീപ്രവേശം ഒരു രാഷ്ട്രീയ വിഷയമായി ഉപ്രയോഗിക്കാൻ ശ്രമിച്ചാൽ അത് വലതുപക്ഷത്തിന്‌ വലിയ പ്രയോജനം ചെയ്യില്ല എന്നാണ് പാലാ ഉപതെരഞ്ഞെടുപ്പ് ഫലം കാട്ടിത്തരുന്നത്. എന്നാൽ, പഴമയുടെ ശക്തികൾ ഇത് ഇപ്പോഴും അംഗീകരിക്കാൻ തയ്യാറല്ല. ജനകീയ പ്രശ്നങ്ങളിൽനിന്നു സഹായകമായ ഒരു വിഷയമായാണ് ശബരിമല യുവതീപ്രവേശത്തെ   അവർ കൈകാര്യം ചെയ്യുന്നത് .

ബി ജെ പി സർക്കാർ രാജ്യവ്യാപകമായ തലത്തിൽ  അതിന്റെ ഹിന്ദു രാഷ്ട്ര അജണ്ട നടപ്പാക്കുന്നതിന്റെ ഭാഗമായി ജനങ്ങൾക്കിടയിൽ വിദ്വേഷവും പരസ്പര ശത്രുതാ മനോഭാവവും അഴിച്ചുവിടുകയാണ് . കോർപ്പറേറ്റ് കയ്യേറ്റങ്ങളും സ്വകാര്യവൽക്കരണവും അതോടൊപ്പം സമസ്ത മേഖലകളിലും പ്രോത്സാഹിപ്പിക്കപ്പെടുന്നു. പരമ്പരാഗതമായ തൊഴിൽ രക്ഷാ നിയമങ്ങൾ തിരുത്തിയെഴുതി അവയുടെ സ്ഥാനത്ത് തൊഴിലുടമസ്ഥർക്ക് തൊഴിലാളികളെ യഥേഷ്ടം ചൂഷണം ചെയ്യാൻ സൗകര്യങ്ങൾ ഉറപ്പാക്കുന്ന ലേബർ കോഡ് നിയമം  ബി ജെ പി സർക്കാർ പാസ്സാക്കിയിരിക്കുന്നു.. വിദ്യാഭ്യാസനിയമങ്ങളും അതുപോലെ തിരുത്തിയെഴുതപ്പെട്ടിരിക്കുന്നു.  പശുവിന്റെ പേരിലും ലവ് ജിഹാദ്  ആരോപിച്ചും  മറ്റു പലവിധത്തിലും മുസ്ലിങ്ങളെയും മറ്റു ന്യൂനപക്ഷങ്ങളെയും  ദലിത് ജനതയെയും  ആൾക്കൂട്ടങ്ങൾ വേട്ടയാടുകായും കൊലപ്പെടുത്തുകയും ചെയ്യുന്ന സംഭവങ്ങൾ രാജ്യത്തിൻറെ പല ഭാഗങ്ങളിലും തുടർക്കഥകളാവുകയാണ്.ഒരു വോട്ടു ഒരു രാജ്യം, ഒരു ഭാഷ എന്ന പ്രചാരണം നടത്തി ഇന്ത്യൻ ഫെഡറലിസത്തെയും ജനാധിപത്യ ത്തെയും തകർക്കാൻ ശ്രമങ്ങൾ നടക്കുന്നു.ഇതിനെല്ലാം ഉപരിയായി സ്വാതന്ത്ര്യദിന നാളുകളിൽത്തന്നെ ജമ്മു-കശ്മീരിൻറെ ഭരണഘടനാപരമായ പ്രത്യേക പദവിക്ക് അടിസ്ഥാനമായ 370 -)൦ അനുച്ഛേദം ദുർബ്ബലപ്പെടുത്തുകയും പ്രസ്തുത സംസ്ഥാനത്തെ ജമ്മു കാശ്മീർ, ലഡാക്ക് എന്നിങ്ങനെ രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിക്കുകയും, തുടർന്ന്   കശ്മീരിലെ 90 ലക്ഷം വരുന്ന ജനതയെ അനിശ്ചിതകാല കർഫ്യൂവിനും   അധിനിവേശ പട്ടാളത്തിന്റെ അടിച്ചമർത്തലിനും വിധേയരാക്കുകയും ചെയ്തു.

മേൽപ്പറഞ്ഞ  പശ്ചാത്തലത്തിൽ,കേരളത്തിൽ ഇപ്പോൾ നടക്കാൻ പോവുന്ന ഉപതെരഞ്ഞെടുപ്പുകൾക്ക് ജനകീയ പ്രശ്നങ്ങൾക്കൊപ്പം രാഷ്ട്രീയ പ്രശ്നങ്ങൾക്കും തുല്യ പ്രാധാന്യമുണ്ട്..ആയതിനാൽ, ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥികൾക്ക് നിങ്ങളുടെ വിലയേറിയ വോട്ടുകൾ നൽകി ഈ തെരഞ്ഞെടുപ്പിനെ  കേരളത്തിലെ ജനങ്ങളുടെ ചരിത്രപരമായ വിജയം ആക്കിത്തീർക്കണമെന്നു പ്രബുദ്ധരായ മുഴുവൻ വോട്ടര്മാരോടും അഭ്യർത്ഥിക്കുന്നു.

തൃശ്ശൂർ,
03 -10 -2019

No comments:

Post a Comment