Sunday 6 October 2019

കശ്മീരിൽ എന്താണ് സംഭവിക്കുന്നത് ?

നേർ സാക്ഷ്യവിവരണവും
കശ്മീർ ഐക്യദാർഢ്യ കൺവെൻഷനും


ഒക്ടോബർ 27 ഞായർ
രാവിലെ 10 മണി മുതൽ 


തൃശ്ശൂർ സാഹിത്യ അക്കാദമി ഹാളിൽ

അദ്ധ്യക്ഷൻ :
സ: ജോൺ കെ എരുമേലി
( സെക്രട്ടറി , സംസ്ഥാന ലീഡിങ് ടീം , സി പി ഐ (എം എൽ) ലിബറേഷൻ )

ഉദ്‌ഘാടനം :
സ : കവിത കൃഷ്ണൻ
( പോളിറ്റ് ബ്യൂറോ മെമ്പർ ,സി പി ഐ (എം എൽ) ലിബറേഷൻ )


സാന്നിദ്ധ്യം:
രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരായ പ്രവർത്തകർ


സുഹൃത്തുക്കളേ ,

ഭണഘടനയുടെ 370-)൦  അനുച്ഛേദം ദുർബ്ബലപ്പെടുത്തിയും, ഭരണഘടനാപരമായി പ്രത്യേക പദവിയുള്ള  ജമ്മു -കാശ്മീർ സംസ്ഥാനത്തെ രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി  വിഭജിച്ചും ഉള്ള പ്രസിഡൻഷ്യൽ ഉത്തരവ് പ്രഖ്യാപിക്കപ്പെട്ട  ആഗസ്റ്റ് 5 നുശേഷം ഗുരുതരമായ സ്ഥിതിയാണ് കശ്മീരിൽ  നിലനിൽക്കുന്നത്.
 നേരത്തെതന്നെ വൻ തോതിൽ സൈനികവത്കൃതമായിരുന്ന കശ്മീരിലേക്ക് ആഗസ്ത് 5 ന്റെ നടപടികൾക്ക് മുന്നോടിയായി അധിക സൈനിക വിഭാഗങ്ങളെ വിന്യസിക്കുകയും ,  പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളെ വീട്ടുതടങ്കലിൽ ആക്കുകയും മുഴുവൻ ജനങ്ങളുടെയും  സാധാരണ ജീവിതം അസാധ്യമാകുംവിധം  90 ലക്ഷം  കാശ്മീരികളെ സൈനിക  കാവലിൽ കൂട്ടിലടക്കുകയും ചെയ്തു. അനിശ്ചിതമായി നീളുന്ന കർഫ്യു  നിമിത്തം, ജനങ്ങൾ അവശ്യ സാധനങ്ങളും  മരുന്നുകളും വാങ്ങാൻ  വീടുകൾക്ക് വെളിയിൽ ഇറങ്ങുന്നതിനു പോലും കടുത്ത നിയന്ത്രണങ്ങൾക്ക്  വിധേയരാണ്.  ഇന്റർനെറ്റും മൊബൈൽ ഫോണുകളും  വഴിയുള്ള വാർത്താവിനിമയവും ആളുകൾക്ക് പരസ്പരം ബന്ധപ്പെടാനുള്ള സ്വാതന്ത്ര്യവും തടയപ്പെട്ടിരിക്കുന്നു. പതിവായി സൈനികർ വീടുകൾ കയറി രാത്രികളിൽ റെയ്‌ഡ്‌കൾ നടത്തുകയും പ്രായപൂർത്തിയാകാത്ത കുട്ടികളെപ്പോലും എങ്ങോട്ടെന്നറിയാതെ പിടിച്ചുകൊണ്ടുപോവുകയും ചെയ്യുന്നതായി  റിപ്പോർട്ടുകൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു. കശ്മീരിൽ ആഗസ്ത് 5 നു ശേഷം നടന്നുവരുന്ന കടുത്ത മനുഷ്യാവകാശ ലംഘനങ്ങളേക്കുറിച്ചു് ആശങ്കയുണർത്തുന്ന വാർത്തകൾ പുറത്തു വന്നുകൊണ്ടിരിക്കുമ്പോഴും  കശ്മീർ തികച്ചും സാധാരണ നിലയിൽ ആണെന്ന നുണയാണ്   കേന്ദ്ര സർക്കാർ ആവർത്തിച്ചു് പ്രചരിപ്പിക്കുന്നത്.

ആഗസ്ത് 5 ൻറെ കേന്ദ്ര സർക്കാർ  നടപടിക്ക് തൊട്ടു പിന്നാലെ  ആഗസ്റ്റ് 9-13 തീയ്യതികളിൽ ജമ്മു-കശ്മീരിന്റെ വിവിധ ഭാഗങ്ങളിൽ സഞ്ചരിച്ചു ജനങ്ങളിൽ നിന്നും നേരിട്ട് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആദ്യമായി  ഒരു വസ്തുതാന്വേഷണ റിപ്പോർട്ട് പ്രസിദ്ധീകരിക്കാൻ മുന്നോട്ടു വന്നത്  പുരോഗമന  ജനാധിപത്യ പ്രസ്ഥാനങ്ങളുടെ വ്യത്യസ്ത മണ്ഡലങ്ങളിൽ പ്രവർത്തിച്ചു പോരുന്ന നാല് വ്യക്തികൾ ഉൾപ്പെട്ട ഒരു വസ്തുതാന്വേഷണ സംഘം ആയിരുന്നു. സ : കവിതാ കൃഷ്ണൻ [സി പി ഐ (എം എൽ ) പോളിറ്റ് ബ്യൂറോ അംഗം ], ജീൻ ഡ്രീസ് [ പ്രമുഖ സാമ്പത്തിക ശാസ്ത്ര വിദഗ്ദ്ധനും സാമൂഹ്യ പ്രവർത്തകനും ], സ: മൈമുന  മൊല്ല [ അഖിലേന്ത്യാ  ജനാധിപത്യ മഹിളാ അസോസിയേഷൻ (AIDWA) നേതാവ് , വിമൽ ബായ് [ NAPM - നാഷണൽ അലയൻസ് ഫോർ പീപ്പിൾസ് മൂവ് മെൻറ്സ് നേതാവ് ] എന്നിവർ ആണ് പ്രസ്തുത സംഘത്തിലെ അംഗങ്ങൾ.

കശ്മീരിലെ കേന്ദ്ര നടപടി രണ്ടാം മോദി  സർക്കാർ ആസൂത്രിതമായി നടപ്പാക്കാൻ ശ്രമിക്കുന്ന ഫാസിസ്റ്റ് അജണ്ടയുടെ ഭാഗം ആണ്.  കോർപ്പറേറ്റ് മൂലധനത്തിന്റെ പ്രവർത്തനം രാജ്യത്താകമാനം സുഗമമാക്കാനും കൂടുതൽ  വ്യാപിപ്പിക്കുന്നതിനുമുള്ള പദ്ധതിയും അതിൽ ഉണ്ട്  ,
 
 1985  ലെ ആസാം ഉടമ്പടിയും  1971 മാർച്ച് 24 നു നിലനിന്ന പൗരത്വ  തെളിവുകളും അടിസ്ഥാനമാക്കി അസമിൽ  ആരംഭിച്ച   ദേശീയ പൗരത്വ രജിസ്റ്റർ (NRC ) പ്രക്രിയയെ ബി ജെ പി ഇന്ന് അതിന്റെ വർഗ്ഗീയ ഫാസിസ്റ്റ് അജൻഡയുടെ പൂർത്തീകരണത്തിന് ഉപയോഗിക്കുകയാണ്. ഇതിന്റെ ഫലമായി അസമിൽ  തലമുറകളായി താമസിച്ചുപോന്നവരടക്കമുള്ള 19  ലക്ഷം ജനങ്ങൾ പൗരത്വഅവകാശങ്ങളിൽ നിന്നും പുറം തള്ളപ്പെട്ട് ഡീറ്റെൻഷൻ ക്യാമ്പുകളിൽ എത്തിപ്പെടുന്ന വലിയ ഒരു മാനവിക പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്.  തലമുറകളായി ഇന്ത്യയിൽ കുടിയേറി പാർക്കുന്നവരുടെ പൗരത്വ അപേക്ഷകൾ   മുസ്ലീങ്ങളും അല്ലാത്തവരും എന്ന വർഗീയ അടിസ്ഥാനത്തിൽ പരിഗണിച്ചു തീർപ്പാക്കാനുള്ള അധികാരം സർക്കാരിന് നൽകുന്ന തരത്തിൽ    ഇന്ത്യൻ പൗരത്വ നിയമ  ഭേദഗതി കൂടി നിലവിൽ വന്നാൽ ,    ഏകദേശം നാസി കോൺസെൻട്രേഷൻ ക്യാമ്പുകൾക്ക് സമാനമായ രീതിയിൽ രാജ്യത്തിൻറെ പല ഭാഗത്തും  നിർമ്മിക്കപ്പെടാൻ സാധ്യതയുള്ള ഡീറ്റെൻഷൻ സെന്ററുകളിലേക്ക് ഭൂമിയും സമ്പാദ്യങ്ങളും പൗരത്വവും എല്ലാം കവർന്നെടുത്ത്  തള്ളിവിടപ്പെടുന്നവരുടെ എണ്ണം ഇനിയും കൂടാൻ സാധ്യതയുണ്ട്. 

മേൽവിവരിച്ച ഒരു രാഷ്ട്രീയ സാഹചര്യത്തിൽ , ഇടതു പുരോഗമന ജനാധിപത്യ ശക്തികൾ ഐക്യപ്പെട്ട് ശക്തമായ ജനകീയ പ്രതിരോധം ഉയർത്തുമ്പോഴേ കോർപ്പറേറ്റ് - ഹിന്ദുത്വ ഫാസിസത്തെ ചെറുത് തോൽപ്പിക്കാൻ കഴിയുകയുള്ളൂ. ഈ ദിശയിലുള്ള പ്രവർത്തനങ്ങൾ കൂടുതൽ വിപുലപ്പെടുത്തുന്നതിനും, കശ്മീർ ജനതയോടും  NRC പ്രക്രിയയിൽ ഇരകളാക്കപ്പെടുന്ന അസമിലെയും മറ്റു ഇന്ത്യൻ സംസ്ഥാനങ്ങളിലെയും പാർശ്വവൽക്കരിക്കപ്പെട്ട ജനതയോടും ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിനും , ആഗസ്ത് 5 നു ശേഷം ഉള്ള കശ്മീരിൻറെ യഥാർഥ ചിത്രം മനസ്സിലാക്കുന്നതിനും വേണ്ടി ഒക്ടോബര് 27 നു രാവിലെ 10 മുതൽ തൃശ്ശൂർ സാഹിത്യ അക്കാഡമി ഹാളിൽ നടക്കുന്ന കൺവെൻഷനിൽ മുഴുവൻ ഇടതു പുരോഗമന മതേതര ജനാധിപത്യ പ്രവർത്തകരുടെയും പങ്കാളിത്തവും സഹായ സഹകരണങ്ങളും അഭ്യർത്ഥിക്കുന്നു.

പ്രസ്തുത കൺവെൻഷനിൽ  താങ്കളുടേയും, താങ്കൾ പ്രതിനിധീകരിക്കുന്ന സംഘടനയുടെയും  സാന്നിധ്യം ഉണ്ടാകണമെന്ന് പ്രത്യേകം അഭ്യർത്ഥിക്കുന്നു.

എന്ന് ,

ജോൺ കെ എരുമേലി
സെക്രട്ടറി,
സംസ്ഥാന ലീഡിംഗ് ടീം,
സി പി ഐ (എം എൽ )ലിബറേഷൻ
കേരളം .

No comments:

Post a Comment